നരേന്ദ്രമോദിയുടെ 71-ാം ജന്മദിനത്തോടനുബന്ധിച്ച് ആർച്ച് ബിഷപ്പ് ഫിലിപ്പ് നെറി ഫെറോ ഗോവ ഗവർണർ ശ്രീധരൻ പിള്ളയെ രാജ്ഭവനിലെത്തി സന്ദർശിച്ചപ്പോൾ.

സഭ- ബി.ജെ.പി ഡീൽ ലളിതം;ഒഴുകണം, കോടികളുടെ വിദേശ ഫണ്ട്

ബി.ജെ.പി സർക്കാർ കൊണ്ടുവന്ന ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ അമെന്റ്‌മെന്റ് ബിൽ ക്രൈസ്തവ സഭകളെ എത്ര ആഴത്തിൽ ബാധിക്കുമെന്ന് വിദേശ സഹായം നേടുന്നവരുടെ ലിസ്റ്റ് എളുപ്പം ബോധ്യപ്പെടുത്തുന്നു. തങ്ങളുടെ സാമ്പത്തിക നിലനിൽപ്പ് അവതാളത്തിലാകാൻ പോകുന്നു എന്ന ഭീതിയാണ് ഏതറ്റം വരെ പോകാനും സഭകൾ തീരുമാനിക്കുന്നതിന് പിന്നിലെ യഥാർത്ഥ പ്രേരണ.

ട്ടാൽ മുളയ്ക്കാത്ത കള്ളങ്ങളും, പരമ വൃത്തികേടുകളും വർഗീയ വിഷവും മുസ്‌ലിം സമുദായത്തിനെതിരെ തുറന്നുവിടാൻ ക്രൈസ്തവ സഭയുടെ മേലധ്യക്ഷന്മാർ തുനിഞ്ഞിറങ്ങിയത് സംഘപരിവാരത്തെ പ്രീണിപ്പിക്കാണെന്ന് അറിയാത്തവരുണ്ടാകില്ല. എന്നാൽ ഈ പ്രീണനത്തിന്റെ അടിയന്തര സാഹചര്യമെന്താണ്?. കേരളത്തിലെ ബി.ജെ.പിയുടെ തണൽപറ്റി അധികാരത്തിന്റെ ഓഹരി പറ്റാം എന്ന താൽപര്യമാണോ?. ബി.ജെ.പി അങ്ങനെ മനഃപ്പായസമുണ്ണുന്നുണ്ടാകാം. എന്നാൽ സഭയെ സംബന്ധിച്ച് അധികാരമോഹം രണ്ടാമതേ വരുന്നുള്ളൂ. പ്രഥമവും പ്രധാനവും സാമ്പത്തികമാണ്.

കേരളത്തിലെ ക്രൈസ്തവ സഭകൾക്കുകീഴിലെ ആയിരക്കണക്കിന് സ്ഥാപനങ്ങൾ നടത്തിക്കൊണ്ടുപോകാനുള്ള ദൈനംദിന ചെലവ് കോടികളുടേതാണ്. ചർച്ചുകളും സന്ന്യാസ മഠങ്ങളും സെമിനാരികളും അനാഥാലയങ്ങളും ആശുപത്രികളും പത്രസ്ഥാപനങ്ങളുമെല്ലാം അതിലുണ്ട്. പ്രളയങ്ങൾക്ക് പിന്നാലെ കോവിഡ് പ്രതിസന്ധി കൂടി വന്നതോടെ സാമ്പത്തിക രംഗത്തുണ്ടായ തകർച്ച സഭകളുടെ വരുമാനത്തെ സാരമായി ബാധിച്ചിട്ടുണ്ട്.
പുതിയ പള്ളികളുടെ നിർമാണവും രൂപതകൾക്കുകീഴിലുള്ള പല പദ്ധതികളും വിദേശ സഹായത്തെ ആശ്രയിച്ചാണ് നടന്നുപോന്നിരുന്നത്. ഇന്ത്യൻ ക്രൈസ്തവരുടെ പ്രവാസി സംഘടനകളും വിദേശ ക്രൈസ്തവ സംഘടനകളുമാണ് വൻതോതിൽ ഫണ്ട് നൽകി സഭകളെ സഹായിച്ചു പോരുന്നത്. എന്നാൽ ബി.ജെ.പി അധികാരത്തിൽ വന്ന ഉടനെ വിദേശ ഫണ്ടിംഗിനെതിരെ കർശന നീക്കം തുടങ്ങി. മതസ്ഥാപനങ്ങളും എൻ.ജി.ഒകളും വിദേശത്തുനിന്ന് ഫണ്ട് സ്വീകരിക്കുന്നതിനെതിരെ കടുത്ത നിയമങ്ങളിലേക്ക് കേന്ദ്ര സർക്കാർ നീങ്ങിയതോടെ ക്രൈസ്തവ സഭകൾ ബി.ജെ.പി യോടുള്ള നിലപാടുകളിൽ അയവ് വരുത്താനും അവരെ പരമാവധി പ്രീണിപ്പിക്കാനും തയ്യാറാവുകയായിരുന്നു.

തങ്ങളുടെ സാമൂഹ്യ- സാമ്പത്തിക താൽപര്യങ്ങൾക്ക് തണലാകും വിധം ബി.ജെ.പിയെ ഉപയോഗിക്കാനാകും സഭ ഇപ്പോൾ ചതുരുപായങ്ങൾ പയറ്റുന്നത്

വിദേശ സഹായങ്ങൾക്ക് വിലങ്ങ്

കഴിഞ്ഞ വർഷമാണ് ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ അമെൻറ്​മെൻറ്​ ബിൽ കേന്ദ്രം കൊണ്ടുവന്നത്. വിദേശ സഹായം ലഭിക്കുന്ന സംഘടനകൾക്ക് മൂക്കുകയറിടാൻ കൊണ്ടുവന്ന ഈ ബിൽ ഏറ്റവും നഷ്ടം വരുത്തുക ക്രൈസ്തവ സംഘടനകൾക്കും സഭകൾക്കുമാണ്. പുതിയ പല കുരുക്കുകളും ഈ നിയമത്തിലുണ്ട്. വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരം രജിസ്റ്റർ ചെയ്ത സ്ഥാപനങ്ങൾ ഫണ്ട് കൈമാറാൻ പാടില്ല എന്നതാണ് ഒരു പ്രധാന ഭേദഗതി. കേന്ദ്രീകൃത സംഘടനകൾക്ക് വലിയ തിരിച്ചടിയായിരുന്നു ഈ നടപടി. മലയോര- ഗ്രാമീണ മേഖലകളിലും മറ്റും പ്രവർത്തിക്കുന്ന സംഘടനകൾക്ക് വിദേശ സഹായം എത്തിക്കാൻ ഈ നടപടി വിനയാകുമെന്ന് ക്രൈസ്തവ സഭകൾ ആക്ഷേപം ഉന്നയിച്ചിരുന്നു. വിദേശ സഹായം സ്വീകരിക്കുന്നതിനുള്ള അക്കൗണ്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ന്യൂഡൽഹി ബ്രാഞ്ചിൽ മാത്രമേ തുടങ്ങാവൂ എന്നതാണ് മറ്റൊരു ഭേദഗതി.

തങ്ങളുടെ ചൊൽപ്പടിക്ക് സഭ വിധേയമായി എന്ന് ബോധ്യമായതോടെയാണ് ബി.ജെ.പി നേതാക്കൾ അരമനകളിൽ നിത്യസന്ദർശകരാകുന്നത്.

സർക്കാറിതര സന്നദ്ധ സംഘടനകൾക്ക് വിദേശത്തുനിന്ന് സംഭാവന സ്വീകരിക്കണമെങ്കിൽ ആധാർ നിർബന്ധമാണ് എന്ന നിബന്ധനയും പണമൊഴുക്കിന് തടസം സൃഷ്ടിക്കും. പ്രധാനപ്പെട്ട മറ്റൊരു ഭേദഗതി, ഒരു സന്നദ്ധ സംഘടനയും ആ സംഘടനയുടെ ഭരണപരമായ പ്രവർത്തനത്തിന്റെ 20 ശതമാനം മാത്രമേ വിദേശ പണമായി സ്വീകരിക്കാവൂ എന്നതാണ്. മുമ്പ് 50 ശതമാനം വരെ തുക ഈ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയുമായിരുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളുടെ മറവിൽ എൻ.ജി.ഒകൾക്ക് ലഭിക്കുന്ന സഹായങ്ങൾ മത പ്രചാരണത്തിനും മറ്റും വക മാറ്റാനുള്ള പഴുതാണ് ഇതിലൂടെ അടഞ്ഞത്.

ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ 2014 മുതൽ 20,457 സർക്കാരിതര സംഘടനകളുടെ എഫ്.സി.ആർ.ഐ രജിസ്ട്രേഷനുകൾ റദ്ദാക്കിയിട്ടുണ്ട്. അതിലേറെയും ക്രൈസ്തവ സംഘടനകളാണ്

ഇതിനെല്ലാം പുറമെ സർക്കാരിന് ഏതെങ്കിലും സംഘടനയുടെ പ്രവർത്തനത്തിൽ ഏത് സമയത്തും അന്വേഷണം നടത്താനും ചട്ടം ലംഘിച്ചെന്നുകണ്ടാൽ അന്വേഷണത്തിന് ഉത്തരവിടാനും അതുവരെ വിദേശ സഹായം കൈപ്പറ്റരുതെന്ന് നിർദ്ദേശിക്കാനും സാധിക്കും. അതുവരെ ലഭിച്ച, എന്നാൽ ഉപയോഗിക്കാതിരുന്ന ഫണ്ട് തുടർപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് തടയാനും സർക്കാരിന് അധികാരം നൽകുന്ന വ്യവസ്ഥകളും പുതിയ ഭേദഗതിയിലുണ്ട്.

ലൈസൻസ് റദ്ദാക്കൽ

ബി.ജെ.പി സർക്കാർ അധികാരത്തിലെത്തിയ 2014 മുതൽ 20,457 സർക്കാരിതര സംഘടനകളുടെ എഫ്.സി.ആർ.ഐ രജിസ്ട്രേഷനുകൾ റദ്ദാക്കിയിട്ടുണ്ട്. അതിലേറെയും ക്രൈസ്തവ സംഘടനകളാണ്. ജാർഖണ്ഡിലെ എക്രിയോസോകുലിസ് വടക്ക് പടിഞ്ഞാറൻ ഗോസ്സ്‌നർ ഇവാഞ്ചലിക്കൽ, മണിപ്പൂരിലെ ഇവാഞ്ചലിക്കൽ ചർച്ചസ് അസോസിയേഷൻ (ഇ.സി.എ), ജാർഖണ്ഡിലെ തന്നെ നോർത്തേൺ ഇവാഞ്ചലിക്കൽ ലൂഥറൻ ചർച്ച്, മുംബൈയിലെ ന്യൂ ലൈഫ് ഫെല്ലോഷിപ്പ് അസോസിയേഷൻ (എൻ.എൽ.എഫ്.എ) എന്നീ സംഘടനകളുടെ എഫ്.സി.ആർ. എ ലൈസൻസ് റദ്ദാക്കപ്പെട്ടതായി ‘പ്രവാചക ശബ്ദം' എന്ന ക്രൈസ്തവ പ്രസിദ്ധീകരണം (സപ്തം 8, 2020) റിപ്പോർട്ട് ചെയ്തിരുന്നു. അമേരിക്ക ആസ്ഥാനമായ രണ്ടു ക്രിസ്ത്യൻ സംഘടനകളും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നിരീക്ഷണത്തിലുള്ളതായും ആ റിപ്പോർട്ടിൽ പറയുന്നു. അമേരിക്ക ആസ്ഥാനമായ സെവൻത് ഡേ അഡ്വെന്റിസ്റ്റ് ചർച്ച്, ബാപ്റ്റിസ്റ്റ് ചർച്ച് എന്നിവയാണവ.

ഏറ്റവും കൂടുതൽ വിദേശ പണം എത്തിയത് കെ. പി. യോഹന്നാന്റെ തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചർച്ച് ഓഫ് ഇന്ത്യയ്ക്കാണ്. ഒരു വർഷം 159,91,67,620 രൂപ.

രാജ്‌നന്ദ ഗാവോൺ ലെപ്രസി ഹോസ്പിറ്റൽ, ഡോൺബോസ്‌കോ ട്രൈബൽ ഡെവലപ്‌മെൻറ്​ സൊസൈറ്റി എന്നിവയാണ് ലൈസൻസ് റദ്ദാക്കപ്പെറ്റ് മറ്റ് രണ്ടു സംഘടനകൾ. കംപാഷൻ ഇന്റർനാഷ്ണൽ എന്ന അമേരിക്കൻ ക്രിസ്ത്യൻ അസോസിയേഷന്റെ സംഭാവനകൾ 2017-ൽ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. ബ്ലൂംബർഗ് ഫിലാന്ത്രോപ്പീസ് എന്ന അമേരിക്കൻ സംഘടനയിൽ നിന്ന് സംഭാവന സ്വീകരിച്ച രണ്ടു സംഘടനകളുടെ ലൈസൻസും ഇതേ വർഷം റദ്ദാക്കപ്പെട്ടിരുന്നു. ഏറെ പഴക്കം ചെന്ന സംഘടനകളുടെ എഫ്.സി.ആർ.ഐ രജിസ്ട്രേഷനുകൾ റദ്ദാക്കിയത് സഭകളെ ശരിക്കും ഭയപ്പെടുത്തുക തന്നെ ചെയ്തു.

വിദേശ ഫണ്ട് കേരള സഭകൾക്ക്

2010-12 കാലഘട്ടത്തിൽ ഒരു കോടിയിലധികം വിദേശ സഹായം കൈപ്പറ്റിയ സംഘടനകളുടെ പേരുവിവരം കേന്ദ്ര ആഭ്യന്തര മന്ത്രാലയം പരസ്യപ്പെടുത്തിയിരുന്നു. കേരളത്തിലുള്ള 143 മത-സാമുദായിക സന്നദ്ധ സംഘടകൾക്കാണ് കോടികളുടെ വിദേശ സഹായം ലഭിക്കുന്നത്. മാതാ അമൃതാനന്ദമയി മഠവും ബിലീവേഴ്സ് ചർച്ച് ഓഫ് ഇന്ത്യയും ഇതിലുണ്ട്. കെ.ടി. യോഹന്നാന്റെ ബീലിവേഴ്സ് ചർച്ചിന് 160 കോടി രൂപ ലഭിക്കുന്നതായാണ് അന്ന് വെളിപ്പെടുത്തിയത്. ബിലീവേഴ്സ് ചർച്ചിന് ടെക്സാസിൽ നിന്നാണ് കൂടുതൽ ധനസഹായം ലഭിച്ചത്. കുഴൽക്കിണർ കുഴിക്കാനെന്ന പേരിൽ 17.29 കോടി രൂപ സ്വീകരിച്ചതായും റിപ്പോർട്ടിൽ പറഞ്ഞിരുന്നു. വാരാപ്പുഴ, തൃശൂർ, കൊച്ചി, കോട്ടയം, കാഞ്ഞിരപ്പള്ളി, പാലാ, കോട്ടയം ക്രൈസ്തവ രൂപതകളും നെയ്യാറ്റിൻകര രൂപത, മധ്യകേരള ഇടവക, കൊല്ലം രൂപതകളും കോടികൾ ധനസഹായം കൈപ്പറ്റുന്നതായി ആ റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.

ഒരു കോടിയിലധികം രൂപ വിദേശത്തുനിന്ന് കൈപ്പറ്റിയ 57 സന്നദ്ധ സംഘടനകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഏഴെണ്ണം ഒഴികെ എല്ലാം ക്രൈസ്തവ സംഘടനകളാണ്

2012 ജൂലൈ 4 ന് ജന്മഭൂമി പത്രം പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ കേരളത്തിലെ ക്രൈസ്തവ സഭകൾക്ക് ലഭിക്കുന്ന വിദേശ ഫണ്ടുകളുടെ കണക്കുകൾ വിശദമായി നൽകിയിരുന്നു. കേരളത്തിലെ സന്നദ്ധ സംഘടനകൾ പ്രസ്തുത സാമ്പത്തിക വർഷം 425 കോടി രൂപ വിദേശത്തുനിന്ന് സ്വീകരിച്ചതായാണ് റിപ്പോർട്ടിൽ പറയുന്നത്. 436 സംഘടനകൾക്കാണ് ഇത്രയും പണം വന്നത്. ഇതിൽ ഏറ്റവും കൂടുതൽ വിദേശ പണം എത്തിയത് കെ. പി. യോഹന്നാന്റെ തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചർച്ച് ഓഫ് ഇന്ത്യയ്ക്കാണ്. 159,91,67,620 രൂപയാണ് ഒരു വർഷം മാത്രം യോഹന്നാന് ലഭിച്ചിരിക്കുന്നത്. ഏറ്റവും കൂടുതൽ പണം വന്ന ജില്ലയും പത്തനംതിട്ടയാണ്. 195 കോടിയാണ് പത്തനംതിട്ട ജില്ലയിലേക്ക് വിദേശത്തുനിന്ന് എത്തിയിരിക്കുന്നത്.
11 എൻ.ജി.ഒകൾക്കാണ് ഈ പണം വന്നത്; എല്ലാം ക്രിസ്ത്യൻ സംഘടനകൾ. 39 കോടി രൂപ എത്തിയ കോഴിക്കോട് രണ്ടാം സ്ഥാനത്തും 23 കോടി രൂപ എത്തിയ തൃശൂർ മൂന്നാം സ്ഥാനത്തുമാണ്.

സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിരിക്കുന്നത് 3,78,933 സന്നദ്ധ സംഘടനകളാണ്. ഇതിൽ 18,142 സംഘടനകളാണ് പ്രവർത്തിക്കുന്നത്. ഇതിൽ 436 സംഘടനകൾക്കാണ് പ്രസ്തുത വർഷം വിദേശത്തുനിന്ന് പണം കിട്ടയത്.
436 സംഘടനകളിൽ 385 എണ്ണവും ക്രിസ്ത്യൻ സഭകളാണ്. ഒമ്പതെണ്ണം മാത്രമാണ് ഹിന്ദു സംഘടനകൾ. 42 എണ്ണം മുസ്‌ലിം മാനേജ്‌മെൻറിന്റെ സംഘടനകളാണ്. 2010ലെ ഫോറിൻ കോൺട്രിബ്യൂഷൻ ആക്ടിലെ വ്യവസ്ഥകൾ പ്രകാരമേ സന്നദ്ധ സംഘടനകൾക്ക് വിദേശത്തുനിന്ന് സഹായം കൈപ്പറ്റാൻ കഴിയൂ. ലഭിച്ച പണത്തിന്റെ വരവുചെലവിനങ്ങൾ അതാത് വർഷം കേന്ദ്രസർക്കാരിനെ അറിയിക്കണമെന്നാണ് വ്യവസ്ഥ. കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഈ കണക്ക് പരിശോധിക്കും. കണക്ക് ഹാജരാക്കിയത് 436 സന്നദ്ധ സംഘടനകളാണ്. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന 18,142 സംഘടനകളിൽ എത്ര കോടി വ്യവസ്ഥാപിത രീതിയിൽ ഓഡിറ്റ് റിപ്പോർട്ട് കേന്ദ്രത്തിന് നൽകിയെന്നതിന് വ്യക്തതയില്ല- ജന്മഭൂമി പറയുന്നു.

മുസ്‌ലിം സംഘടനകളിൽ ഏറ്റവും തുക ലഭിച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സംഘടനയായ കാരന്തൂർ മർക്കസിനാണ്

ഒരു കോടിയിലധികം രൂപ വിദേശത്തുനിന്ന് കൈപ്പറ്റിയ 57 സന്നദ്ധ സംഘടനകളാണ് കേരളത്തിൽ പ്രവർത്തിക്കുന്നത്. ഇതിൽ ഏഴെണ്ണം ഒഴികെ എല്ലാം ക്രൈസ്തവ സംഘടനകളാണ്. ഹിന്ദു സംഘടനകൾ രണ്ടെണ്ണം മാത്രം. മുസ്‌ലിം സംഘടനകളിൽ ഏറ്റവും തുക ലഭിച്ചത് കാന്തപുരം അബൂബക്കർ മുസ്ലിയാരുടെ സംഘടനയായ കാരന്തൂർ മർക്കസിനാണ് (12,97,03,139), ഹിന്ദു സംഘടനകളിൽ ഏറ്റവും പണം ലഭിച്ചത് മാലക്കര ശ്രീവിദ്യാസമിതിക്കാണ് (29,90,48,400).

പണം പറ്റുന്നവർ

ജന്മഭൂമി റിപ്പോർട്ട് തുടരുന്നു: ഡിവൈൻ ചിൽഡ്രൻസ് ഹോം, പൂജപ്പുര (1,15,23,467), ലാറ്റിൻ ആർച്ച് ബിഷപ്പ് ഹൗസ്, വെള്ളയമ്പലം (1,62,26,278), ടി.എസ്.എസ്.എസ് ആർച്ച് ബിഷപ്പ് ഹൗസ്, വെള്ളയമ്പലം (2,20,88,633), ബെറ്റ്‌സയ്ദ വുമൺസ് സൊസൈറ്റി, വിഴിഞ്ഞം (2,24,72,002), ഡെയിൽവ്യൂ ആര്യനാട് (2,52,20,552), വിംഗ്‌സ് ഓഫ് ഫ്‌ളൈ, വെള്ളനാട് (2,88,76,988), ശിവാനന്ദ ആശ്രമം, നെയ്യാർഡാം (1,04,85,715), കത്തോലിക്ക കൗൺസിൽ ചർച്ച്, നീണ്ടകര (2,66,11,074), ശ്രീവിദ്യാ സമിതി, മാലക്കര (29,90,48,400), ഫെയ്ത്ത് തിയോളജിക്കൽ സെമിനാരി, മണക്കാല (2,11,28,407), സെൻറ്​ തോമസ് ഇവാഞ്ചലിക്കൽ ചർച്ച്, മഞ്ചാടി (1,92,61,916), കത്തോലിക്ക ഡയോസിസ്, പാലാ (25,56,77,485), സി.എസ്.ഐ ട്രസ്റ്റ്, മേലുകാവ്മറ്റം (1,74,27,327), സെൻറ്​ തോമസ് മിഷൻ, മേപ്പാറ (5,33,43814), കോട്ടയം സോഷ്യൽ സർവ്വീസ് സൊസൈറ്റി (11,16,91,173), ക്ലാരറ്റ് ഭവൻ, കുറവിലങ്ങാട് (4,16,31,599), പ്രിസൺ ഫെലോഷിപ്പ്, വടവാതൂർ (1,07,02,073), കാഞ്ഞിരപ്പള്ളി രൂപത (29,88,82,492), മലനാട് ഡെവലപ്പ്‌മെൻറ്​ സൊസൈറ്റി, പറുത്തോട് (11,40,19,490), ഇന്റർകോളീജിയറ്റ് പ്രെയർ ഫെലോഷിപ്പ്, ചങ്ങനാശ്ശേരി (1,08,17,380), ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ്, ചിങ്ങവനം (7,34,52,038), സെയ്വേ ഫാമിലി, പാറപ്പുറം (18,48,57,350), സൊസൈറ്റി ഫോർ റിലീഫ്, കോലഞ്ചേരി (1,38,98,636), സെൻറ്​ ജോസഫ്​ വിദ്യാഭവൻ, ഇടപ്പള്ളി (1,56,01,605), വിൻസന്റേറിയൻ കോൺഗ്രിഗേഷൻ, ഇടപ്പള്ളി (1,53,32,929), പീരുമേട് ഡെവലപ്പ്‌മെന്റ് സൊസൈറ്റി (2,25,37,358), സെന്റ് ജോസഫ് ഹോസ്പിറ്റൽ, കട്ടപ്പന (1,36,64,458), ഇടുക്കി രൂപത (1,27,09,729), ഡിവൈൻ ട്രസ്റ്റ്, മുരിങ്ങൂർ (2,02,96,462), ഡയറക്ടറേറ്റ് ഓഫ് സെമിത്തേരിയൽ സിസ്റ്റേഴ്‌സ് (1,10,74,989), തൃശൂർ രൂപത (3,30,21,987), വോയ്‌സ് ഓഫ് ഗോസ്പൽ, തൃശൂർ (1,34,98,854), ജൂബിലി മിഷൻ ആശുപത്രി, തൃശൂർ (19,07,13,039), വാടാനപ്പള്ളി ഓർഫനേജ് (3,63,26,184), കോട്ടപ്പുറം ഡെവലപ്പ്‌മെൻറ്​ സൊസൈറ്റി (1,27,44,729), സെൻറ്​ ജോസഫ് എഡ്യൂക്കേഷണൽ ട്രസ്റ്റ്, കൊടുങ്ങല്ലൂർ (1,05,46,965), മുതലമട ട്രസ്റ്റ്, പാലക്കാട് (3,44,65,026), ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (1,88,25,085), കോഴിക്കോട് രൂപത (1,73,46,434), സെൻറ്​ തോമസ് പ്രോവിൻസ്, കോഴിക്കോട് (3,70,84,341), ഓഫർ, കല്ലായി (6,13,02,660), സിയോൺ പ്രോവിൻസ്, കോഴിക്കോട് (1,62,22,196), കാരന്തൂർ മർക്കസ് (12,97,03,139), കോഴിക്കോട് റോമൻ കത്തോലിക്ക രൂപത (2,75,77,492), ജെസ്യൂട്ട് സൊസൈറ്റി (1,48,81,504), സിറാജുൽ ഹുദാ കുറ്റ്യാടി (1,10,31,907), ഇസ്​ലാഹിയ അസോസിയേഷൻ, മുക്കം (1,65,02,141), സലഫി ചാരിറ്റബിൾ ട്രസ്റ്റ് ,കൊടുവള്ളി (1,19,61,205), ബത്തേരി രൂപത (1,10,94,492), മാനന്തവാടി രൂപത (2,06,68,625), വയനാട് മുസ്​ലിം ഓർഫനേജ് (3,25,68,890), സ്‌നേഹനികേതൻ, കണ്ണൂർ (2,17,86,737), കണ്ണൂർ രൂപത (2,00,11,775) എന്നീ സംഘടനകളാണ് ഒരു കോടിയിലധികം രൂപ വിദേശത്തുനിന്ന് വാങ്ങിയവർ.

ഡൽഹിയിലേക്കുള്ള മാധ്യസ്ഥ പ്രാർത്ഥന

ഈ റിപ്പോർട്ട് പഴയതാണെങ്കിലും കേരളത്തിലേക്ക് വിദേശ ഫണ്ട് ഒഴുകുന്നത് എവിടേക്കാണെന്ന് ഇത് വ്യക്തമാക്കുന്നുണ്ട്. ഏതാനും ഹിന്ദു, മുസ്‌ലിം സംഘടനകൾ ഒഴിച്ചുനിർത്തിയാൽ ഏറ്റവും ഭീമമായ വിദേശ സഹായം സ്വീകരികുന്നത് ക്രൈസ്തവ സഭയാണെന്നാണ് ജന്മഭൂമി പറയുന്നത്. ബി.ജെ.പി സർക്കാർ കഴിഞ്ഞ വർഷം കൊണ്ടുവന്ന ഫോറിൻ കോൺട്രിബ്യൂഷൻ റഗുലേഷൻ അമെന്റ്‌മെന്റ് ബിൽ കേരളത്തിലെ ക്രൈസ്തവ സഭകളെ എത്ര ആഴത്തിൽ ബാധിക്കുമെന്ന് വിദേശ സഹായം നേടുന്നവരുടെ ഈ ലിസ്റ്റ് എളുപ്പം ബോധ്യപ്പെടുത്തുന്നു. തങ്ങളുടെ സാമ്പത്തിക നിലനിൽപ്പ് അവതാളത്തിലാകാൻ പോകുന്നു എന്ന ഭീതിയാണ് ഏതറ്റം വരെ പോകാനും സഭകൾ തീരുമാനിക്കുന്നതിന് പിന്നിലെ യഥാർത്ഥ പ്രേരണ.

ഈ പശ്ചാത്തലത്തിൽ വേണം കേരളത്തിലെ ബി.ജെ.പി നേതാക്കൾ മുഖാന്തിരം പ്രധാന മന്ത്രിയെ സന്ദർശിക്കാനുള്ള സഭാധ്യക്ഷന്മാരുടെ നീക്കം പ്രസക്തമാകുന്നത്. 2020 ജനുവരി 19ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ട കേരളത്തിലെ ചില പ്രധാന ബിഷപ്പുമാരുടെ ലക്ഷ്യം തങ്ങളുടെ കഞ്ഞിയിൽ മണ്ണ് വാരിയിടുന്ന വിദേശ ഫണ്ട് നിയന്ത്രണ നീക്കങ്ങളെ നേർപ്പിക്കുക എന്നതുതന്നെയായിരുന്നു. മറ്റു രാഷ്ട്രീയ വിഷയങ്ങളിൽ സഹകരിക്കാമെങ്കിൽ സഭയോട് അനുഭാവപൂർവ്വം സഹകരിക്കാമെന്ന നിലപാടാണ് പ്രധാന മന്ത്രിയും അമിത്ഷാ ഉൾപ്പെടെയുള്ള ബി.ജെ.പി സമുന്നത നേതാക്കളും അന്ന് സ്വീകരിച്ചത്.
എൻഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റ് കേരളത്തിൽ കുറ്റിയടിച്ചത്തോടെ മേലധ്യക്ഷന്മാരുടെ ഭയാശങ്ക വീണ്ടും വർദ്ധിച്ചു. ആ ഭയപ്പാടിലാണ് പഴകിപ്പുളിച്ച ലവ് ജിഹാദ് പൊടിതട്ടിയെടുക്കുന്നത്. ഫുഡ് ജിഹാദ്, നാർകോട്ടിക് ജിഹാദ് അടക്കം പുതിയ ഇനങ്ങൾ ഒന്നൊന്നായി പുറത്തെടുക്കുന്നതും ക്രിസ്ത്യൻ വർഗീയ ഗ്രൂപ്പുകളെ ഇറക്കി സോഷ്യൽ മീഡിയ വഴി കടുത്ത മുസ്‌ലിം വിരുദ്ധ കാമ്പയിൻ നടത്തുന്നതും ഈ ഘട്ടത്തിലാണ്. താമരശ്ശേരി രൂപത പുറത്തിറക്കിയ യുവതീ-യുവാക്കൾക്കുള്ള കൈപുസ്തകം പ്രസരിപ്പിക്കുന്ന വർഗീയ വിഷം എളുപ്പമൊന്നും തൂത്തുമാറ്റാൻ പറ്റാത്തത്ര രൂക്ഷമാണ്. തങ്ങളുടെ ചൊൽപ്പടിക്ക് സഭ വിധേയമായി എന്ന് ബോധ്യമായതോടെയാണ് ബി.ജെ.പി നേതാക്കൾ അരമനകളിൽ നിത്യസന്ദർശകരാകുന്നത്. ഗോവ ഗവർണർ ശ്രീധരൻ പിള്ള അജപാലകന്മാരുടെ കണ്ണിലുണ്ണി ആകുന്നതും അങ്ങനെയാണ്. ഡീൽ വളരെ ലളിതമാണ്. സഭകൾക്ക് വരുന്ന കോടികളുടെ വിദേശ ഫണ്ടുകൾക്ക് നേരെ കേന്ദ്രം കണ്ണടക്കണം. പകരം, കേരളത്തിൽ സമുദായ ധ്രുവീകരണം ഉണ്ടാക്കാനുള്ള ബി.ജെ.പി അജണ്ടയോട് സഹകരിക്കാം.

ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളെ ഗവർണർമാരായി അയക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവരെ കൂടെ നിർത്തുക എന്ന ജോലിയാണ് ശ്രീധരൻ പിള്ള ഇപ്പോൾ കൂടുതലായി ചെയ്യുന്നത്.

രാഷ്ട്രീയ മോഹങ്ങൾ

ബി.ജെ.പി ദേശീയ തലത്തിൽ ഒരു അജയ്യ ശക്തിയായത്തോടെ അതിന്റെ കൂടെ നിൽക്കുകയാണ് രാഷ്ട്രീയ ലാഭമെന്ന് സഭയെ നയിക്കുന്ന മേലധ്യക്ഷന്മാർ വിശ്വസിക്കുന്നു. ഈ അഭിപ്രായത്തോട് വിയോജിക്കുന്ന ന്യൂനപക്ഷം സഭയുടെ നേതൃത്വത്തിലുണ്ടെങ്കിലും അവരുടെ ശബ്ദം അമർത്തപ്പെട്ടു കഴിഞ്ഞു. ബി.ജെ.പി സർക്കാരിന് അപസ്വരമാകുന്ന നീക്കങ്ങളിൽ നിന്ന് മാറി നിൽക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ആക്ടിവിസ്റ്റും ജസ്യൂട്ട് പാതിരിയുമായിരുന്ന സ്റ്റാൻ സ്വാമിയെ പിന്തുണക്കാതെ സഭ ഒഴിഞ്ഞുമാറിയത്. ആഗോള തലത്തിൽ വത്തിക്കാൻ മുൻകൈ എടുത്തു നടത്തുന്ന മതാന്തര സ്‌നേഹ സൗഹൃദ പരിപാടികളെ രാജ്യത്ത് മരവിച്ചു നിർത്തുകയാണ് ഇപ്പോൾ സഭയുടെ നയം. സഭകളുടെ മുൻകയ്യോടെ പ്രവർത്തിച്ച ഇന്റർഫെയ്ത്ത് ഇനീഷേറ്റീവുകൾ ഇതിനോടകം നിശ്ചലമായതും കൂട്ടിവായിക്കാം.
യു.ഡി.എഫിലെ നിർണായക സാന്നിധ്യമായിരുന്ന കേരള കോൺഗ്രസുകളുടെ പഴയ പ്രതാപം അസ്തമിച്ചു എന്ന സത്യവും ക്രൈസ്തവ സംഘടനകൾ തിരിച്ചറിയുന്നു. കേരള കോൺഗ്രസുകളിലെ തുടരെയുള്ള പിളർപ്പുകളും യു.ഡി.എഫിന് സംഭവിക്കുന്ന രാഷ്ട്രീയ പരാജയങ്ങളും മാണിയെ പോലുള്ള അതികായന്മാരുടെ അഭാവവുമെല്ലാം കേരളത്തിലെ ക്രൈസ്തവ രാഷ്ട്രീയത്തെ മാറി ചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇനി ഈ മറുവശത്താണെങ്കിൽ, തങ്ങൾക്ക് കേരളത്തിൽ അക്കൗണ്ട് തുറക്കണമെങ്കിൽ സഭയുടെ പിന്തുണ ഇല്ലാതെ കഴിയില്ലെന്ന് ബി.ജെ.പി ക്കും നല്ല ബോധ്യമുണ്ട്. മധ്യകേരളം ലക്ഷ്യമിട്ട് പ്രവർത്തിക്കാൻ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തിന് ദേശീയ നേതൃത്വം നിർദേശം നൽകിയത് ആ ബോധ്യത്തിൽ നിന്നാണ്.

ബി.ജെ.പി സർക്കാരിന് അപസ്വരമാകുന്ന നീക്കങ്ങളിൽ നിന്ന് മാറി നിൽക്കുക എന്ന നയത്തിന്റെ ഭാഗമായാണ് ആക്ടിവിസ്റ്റും ജസ്യൂട്ട് പാതിരിയുമായിരുന്ന സ്റ്റാൻ സ്വാമിയെ പിന്തുണക്കാതെ സഭ ഒഴിഞ്ഞുമാറിയത്

അടുത്തിടെ കോട്ടയത്ത് മൂന്ന് വൈദികരെയും ഒരു വൈദിക ട്രസ്റ്റിയെയും സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള തന്നെ ഇടപെട്ട് പാർട്ടിയിലേക്ക് കൊണ്ടുവന്നിരുന്നു. വളരെ വേഗം ഈ മേഖലയിൽ ഇടപെടണമെന്ന കേന്ദ്ര നിർദേശത്തെ തുടർന്നായിരുന്നു ഇത്. ക്രൈസ്തവർ നിർണായക ശക്തിയായ സംസ്ഥാനങ്ങളിലാണ് കേരളത്തിൽ നിന്നുള്ള ബി.ജെ.പി നേതാക്കളെ ഗവർണർമാരായി അയക്കുന്നത് എന്നതും ശ്രദ്ധേയമാണ്. ക്രൈസ്തവരെ കൂടെ നിർത്തുക എന്ന ജോലിയാണ് ശ്രീധരൻ പിള്ള ഇപ്പോൾ കൂടുതലായി ചെയ്യുന്നത്. വൈദികരെയും ക്രൈസ്തവ മത മേലധ്യക്ഷന്മാരെയും കൈയിലെടുക്കാനുള്ള നീക്കങ്ങൾക്ക് ബി.ജെ.പി സംസ്ഥാന കമ്മറ്റി തന്നെ പദ്ധതി തയ്യാറാക്കിയതായി വാർത്ത ഉണ്ടായിരുന്നു.

ബി.ജെ.പിയോടൊപ്പം നിന്ന് കേരള രാഷ്ട്രീയത്തിൽ വിധിനിർണായകശക്തിയായി മാറാം എന്നത് ക്ഷിപ്ര സാധ്യമായ ഒരു കാര്യമാണെന്ന് ക്രൈസ്തവ സഭ കരുതാൻ ഇടയില്ല. കേരളത്തിലെ ജനസംഖ്യാപരമായ സവിശേഷത ബി.ജെ.പിക്ക് കീറാമുട്ടിയാണ്. അതുകൊണ്ട് തങ്ങളുടെ സാമൂഹ്യ- സാമ്പത്തിക താൽപര്യങ്ങൾക്ക് തണലാകും വിധം ബി.ജെ.പിയെ ഉപയോഗിക്കാനാകും സഭ ഇപ്പോൾ ചതുരുപായങ്ങൾ പയറ്റുന്നത്. കേന്ദ്രത്തിൽ അധികാരമുള്ള ഒരു പാർട്ടിയുമായുള്ള ചങ്ങാത്തത്തിന്റെ ബലത്തിൽ കേരളത്തിൽ മറ്റു രാഷ്ട്രീയ പാർട്ടികളിലും സർക്കാരിലും സമ്മർദ്ദം ചെലുത്താൻ സഭക്ക് കഴിയും. ഈ അടവുനയത്തിന്റെ വിജയമാണ് ഇപ്പോൾ നാം കേരള രാഷ്ട്രീയത്തിൽ കാണുന്നത്. വർഗീയ കാളകൂടം തുറന്നു വിട്ട, കേരളത്തിലെ വത്തിക്കാനായ പാലായിലെ ബിഷപ്പിൽ നിന്ന് അനുഗ്രഹം വാങ്ങാൻ ബി.ജെ.പിക്കാർ മാത്രമല്ല ഊഴമിട്ട് ചെല്ലുന്നത്. യു.ഡി.എഫും എൽ.ഡി.എഫും ബിഷപ്പ് ഹൗസിന്റെ മുന്നിൽ ക്യൂവിലുണ്ട്. ▮


​വായനക്കാർക്ക് ട്രൂകോപ്പി വെബ്‌സീനിലെ ഉള്ളടക്കത്തോടുള്ള പ്രതികരണങ്ങൾ [email protected] എന്ന വിലാസത്തിലേക്ക് അയക്കാം.​

Comments