പെൺജീവിതം മാറ്റിമറിച്ച
കാൽനൂറ്റാണ്ടിന്റെ
കുടുംബശ്രീ ഇടപെടൽ
പെൺജീവിതം മാറ്റിമറിച്ച കാൽനൂറ്റാണ്ടിന്റെ കുടുംബശ്രീ ഇടപെടൽ
കഴിഞ്ഞ 24 വര്‍ഷത്തെ കുടുംബശ്രീ ഇടപെടലിലൂടെ അനേകായിരം സ്ത്രീകളെ, കുടുംബാംഗങ്ങളെ, യുവജനങ്ങളെ തൊഴില്‍മേഖലയിലേക്ക് കൊണ്ടുവരുന്നതിനും അതിലൂടെ ദാരിദ്ര ലഘൂകരണ പ്രക്രിയയില്‍ പ്രധാന പങ്കു വഹിയ്ക്കുന്നതിനും സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമായ നേട്ടമാണ്. ഓരോ പഠനവും പുതിയ സമീപനങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ ഉള്ളതാണ്. കുടുംബശ്രീ എന്‍.യു.എല്‍.എമ്മിൽ സ്റ്റേറ്റ് മിഷന്‍ മാനേജരായ പ്രിയ പോൾ എഴുതുന്നു.
17 May 2022, 10:58 AM
ദാരിദ്ര്യത്തിന്റെ തോത് കുറയ്ക്കുക, അതിനായി കുടുംബശ്രീ വനിതകള്‍ക്ക് ഉപജീവനമാര്‍ഗം കണ്ടെത്തുക എന്നത് കുടുംബശ്രീ സംവിധാനത്തിന്റെ ആവിര്‍ഭാവം മുതല്‍, മിഷന്റെ പ്രധാന ഉത്തരവാദിത്വങ്ങളില്‍ ഒന്നായിരുന്നു. കുടുംബത്തിലെ പ്രധാന വരുമാനദാതാവ് എന്നതിനേക്കാള്‍ അതില്‍ ഭാഗഭാക്കാകുക എന്ന ലക്ഷ്യത്തോടെ ഉപജീവന പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കുകയായിരുന്നു മിഷന്റെ ആദ്യ സമീപനം. സ്ത്രീകള്‍ക്ക് തങ്ങളുടെ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്ക് ഇളക്കം തട്ടാതെ വീട്ടിലോ കൂട്ടായോ ഒത്തൊരുമിച്ച് ചെയ്യാവുന്ന സ്വയം തൊഴില്‍ സംരംഭങ്ങളായിരുന്നു പ്രധാന ഉപജീവനമാര്‍ഗ്ഗമായി പരിഗണിച്ചത്. എന്നാല്‍ പരമ്പരാഗത തൊഴിലുകള്‍, ചെറുകിട സംരംഭങ്ങള്‍ എന്നിവയില്‍നിന്ന് വിപണിയുടെ ആവശ്യകത പരിഗണിച്ച് കാലോചിത മാറ്റം വരുത്തുന്നതിനും സംരംഭം വികസനത്തില്‍ നൂതന മാര്‍ഗങ്ങള്‍ അവലംബിക്കുന്നതിനും കുടുംബശ്രീയ്ക്കു സാധിച്ചിട്ടുണ്ട് എന്നത് എടുത്തുപറയാവുന്നതാണ്.
അധികവരുമാനത്തിൽനിന്ന് പ്രധാന വരുമാനത്തിലേക്ക്
ഉപജീവന പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീ വനിതകള്‍ക്ക് ലഭ്യമാക്കുന്നതിന് സ്വയം തൊഴില്‍ സംരംഭങ്ങള്‍ക്ക് മുന്‍ഗണന നല്‍കിവരുന്നുണ്ടെങ്കിലും സാധ്യമായ ഇടങ്ങളില്‍ വേതനാധിഷ്ഠിത തൊഴിലവസരങ്ങളും കുടുംബശ്രീ മിഷന്‍ കണ്ടെത്തുന്നുണ്ട്. കുടുംബശ്രീ 25ാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ ദാരിദ്ര്യ നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സാമ്പത്തിക- സാമൂഹിക- സ്ത്രീശാക്തീകരണത്തിനുതകുന്ന രീതിയില്‍ ഉപജീവന മേഖലയിലെ കുടുംബശ്രീ ഇടപെടല്‍ മനസ്സിലാക്കുന്നത് ഇത്തരുണത്തില്‍ നല്ലതാണ്.

കുടുംബശ്രീ വനിതകള്‍ക്ക് അധികവരുമാനം എന്ന നിലയില്‍ നിന്ന് പ്രധാന വരുമാന മാര്‍ഗ്ഗം എന്ന നിലയിലേക്ക് ഉപജീവനമാര്‍ഗം വികസിപ്പിക്കുന്നതിനും അവ സുസ്ഥിരമാക്കുന്നതിനും ആവശ്യമായ നിരവധി പിന്തുണാസംവിധാനങ്ങള്‍ കൊണ്ടുവരുന്നതിനും സംരംഭപഠനം മുതല്‍ നയപരമായ തീരുമാനങ്ങളും സമീപനങ്ങളും ഘട്ടംഘട്ടമായി നടപ്പിലാക്കുന്നതിന് സാധിച്ചു എന്നതാണ് ഉപജീവന മേഖലയിലെ കുടുംബശ്രീമിഷന്റെ ഇടപെടലിനെ വേറിട്ടുനിര്‍ത്തുന്നത്.
മൃഗസംരക്ഷണം, ഭക്ഷ്യസംസ്‌കരണം (പപ്പടം, അച്ചാര്‍, കൊണ്ടാട്ടം, വെളിച്ചെണ്ണ എന്നിവ), സോപ്പ്, ചന്ദനത്തിരി, മെഴുകുതിരി നിര്‍മാണം തുടങ്ങി തങ്ങളുടെ വീടുകളിലോ അല്ലെങ്കില്‍ എങ്കില്‍ എന്തെങ്കിലും ഒരു അയല്‍ക്കൂട്ടാംഗത്തിന്റെ വീട്ടില്‍ ഒന്നിച്ചിരുന്നോ ചെയ്യാവുന്ന ചെറുകിട സംരംഭങ്ങളാണ് ആദ്യമുണ്ടായിരുന്നത്. എന്നാല്‍ വരുമാനദായക സംരംഭങ്ങള്‍ എന്ന നിലയില്‍ ഇതില്‍ സംരംഭ സാധ്യതകള്‍ കണ്ടെത്തുന്നതിനും സംരംഭങ്ങള്‍ക്ക് നിര്‍വ്വചനം നല്‍കി സാമ്പത്തിക പിന്തുണ ലഭ്യമാക്കുന്നതിനും കുടുംബശ്രീ മിഷന്‍ ശ്രമിച്ചിട്ടുണ്ട്. ജില്ലകളില്‍ നിന്നും ലഭ്യമാകുന്ന സംരംഭ വിലയിരുത്തലും ആവശ്യകതയും കണക്കിലെടുത്ത് സംരംഭങ്ങള്‍ക്ക് ലഭ്യമാക്കുന്ന സഹായങ്ങള്‍ക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കുന്നതിനും അതിനു മാറ്റങ്ങള്‍ വരുത്തുന്നതിനും കുടുംബശ്രീ മിഷന്‍ ശ്രദ്ധിച്ചിരുന്നു. സംരംഭങ്ങളുടെ നിര്‍വചനം തന്നെ ഏറെ ശ്രദ്ധേയമാണ്.
1. അയ്യായിരം മുതല്‍ മുതല്‍ 2 ലക്ഷം രൂപ വരെ മുതല്‍മുടക്ക്.
2. ഒരു ലക്ഷം രൂപ മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വിറ്റുവരവ്.
3. ഓരോ അംഗത്തിനും കുറഞ്ഞത് 1500 രൂപ രൂപ പ്രതിമാസ വരുമാനം.
4. ഉടമസ്ഥനും തൊഴിലാളിയും മുതലാളിയും എല്ലാം സംരംഭകര്‍ തന്നെ.

ഈ നിര്‍വചനത്തില്‍ നിന്നും രണ്ടരലക്ഷം രൂപ മുതല്‍ 10 ലക്ഷം രൂപ വരെ മുതല്‍മുടക്ക്, കുറഞ്ഞത് 8000 രൂപ മുതല്‍ 12,000 രൂപ വരെ ഓരോ വ്യക്തിക്കും പ്രതിമാസ വരുമാനം എന്ന നിലയിലേക്ക് പിന്നീട് മാറ്റം വന്നു.
സ്വയം തൊഴിൽ മേഖല
സംരംഭം ആരംഭിക്കാന്‍ താല്‍പര്യപ്പെടുന്ന ഏത് കുടുംബശ്രീ അംഗത്തിനും തങ്ങളുടെ താല്പര്യത്തിനും കഴിവിനും അനുസരിച്ച് ഉല്‍പാദന സേവനമേഖലയില്‍ സംരംഭം ആരംഭിക്കാം. ഇതിന് അംഗങ്ങള്‍ ഒരേ അയല്‍ക്കൂട്ടത്തില്‍ നിന്നു തന്നെ ആകണമെന്നില്ല. ഒരേ സി.ഡി.എസിലെ ഏതു അയല്‍ക്കൂട്ടത്തില്‍ നിന്നുമുള്ള അംഗങ്ങള്‍ക്ക് ഗ്രൂപ്പ് രൂപീകരിക്കാവുന്നതാണ്. സ്വയംസഹായ സംഘങ്ങളിലെ സംരംഭനിര്‍വചനത്തില്‍ നിന്നും കുടുംബശ്രീ സംരംഭങ്ങളെ വേറിട്ടുനിര്‍ത്തുന്ന സവിശേഷതയാണിത്. ഇതിനാല്‍ തന്നെ താല്‍പര്യപ്പെടുന്ന വ്യക്തികള്‍ക്ക് മാത്രം ചേര്‍ന്ന് സംരംഭങ്ങള്‍ നടത്തുന്നതിന് സാധിക്കുന്നു. സംരംഭ പ്രവര്‍ത്തനങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് അംഗങ്ങളെ നിശ്ചയിക്കാന്‍ സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. മൂന്നു മുതല്‍ 10 വരെ അംഗങ്ങളാകാം ഗ്രൂപ്പ് സംരംഭങ്ങളില്‍. ഇത് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍, വിജയപരാജയങ്ങള്‍ എന്നിവ മനസ്സിലാക്കി കുടുംബശ്രീമിഷന്‍ സ്വീകരിച്ച നയപരമായ തീരുമാനമാണ്.
തൊഴിലും വരുമാനവും ആവശ്യമായ വ്യക്തികളെ കണക്കിലെടുക്കുമ്പോള്‍ സ്വയംതൊഴില്‍ മേഖല തന്നെയാണ് ഏറെ പ്രസക്തവും പ്രാധാന്യമര്‍ഹിക്കുന്നതും. അതിനാല്‍, സര്‍ക്കാര്‍ സര്‍ക്കാറിതര സ്ഥാപനങ്ങള്‍, വകുപ്പുകള്‍, സന്നദ്ധ സംഘടനകള്‍ തുടങ്ങിയവരെല്ലാം സ്വയം തൊഴില്‍ പ്രോത്സാഹിപ്പിക്കുന്നുണ്ട്. പദ്ധതികള്‍, സ്‌കീമുകള്‍ തുടങ്ങിയവയിലൂടെ സബ്‌സിഡി, സംരംഭകത്വ പരിശീലനം എന്നിവ നല്‍കുന്നു. എന്നാല്‍ സംരംഭകത്വത്തിലേക്ക് കടന്നുവരുന്ന സ്ത്രീകളും, ദരിദ്രരും ‘ബിസിനസ്' എന്ന വാക്കിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കാത്തവരാണ്. ഒരു വരുമാനമാര്‍ഗ്ഗം എന്നതിലുപരി അത് വിപണിയില്‍ പിടിച്ചുനില്‍ക്കുന്ന അളവില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഒട്ടുമിക്ക വ്യക്തികള്‍ക്കും സാധിക്കാറില്ല. ലാഭനഷ്ടങ്ങള്‍ പോലും കണക്കാക്കാന്‍ സാധിക്കാത്തതിനാല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ച് മാസങ്ങള്‍/ കുറഞ്ഞ വര്‍ഷങ്ങള്‍ക്കുള്ളില്‍തന്നെ നിര്‍ത്തേണ്ടതായും വരുന്നുണ്ട്. ഓരോവര്‍ഷവും സംരംഭങ്ങള്‍ ആരംഭിക്കുന്നതിന് ആവശ്യമായ പരിശീലനവും സബ്‌സിഡിയും നല്‍കുന്നതിലുപരി അവയുടെ നിലനില്‍പ്പിനാവശ്യമായ കൈത്താങ്ങ് നല്‍കുന്നതിന് വകുപ്പുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും പലപ്പോഴും പരിമിതിയുണ്ട്. സ്ഥായിയായ വരുമാനം ലഭ്യമാക്കുന്നതിനും, സംരംഭങ്ങള്‍ നിലനില്‍ക്കുന്നതിനാവശ്യമായ പിന്തുണ വിലയിരുത്തുന്നതിന്റെ ഭാഗമായി അഥവാ സംരംഭങ്ങള്‍ നിലനില്‍ക്കാത്തത് എന്തുകൊണ്ട് എന്ന് മനസ്സിലാക്കുന്നതിനായി 2006 ലും തുടര്‍ന്ന് 2011 ലുമായി കുടുംബശ്രീ മിഷന്‍ നടത്തിയ സംരംഭ പഠനം ഒട്ടനവധി മേഖലകളിലേക്ക് വെളിച്ചം വിതറിയിരുന്നു.

കുറഞ്ഞ മുതല്‍മുടക്ക്, കുറഞ്ഞ വരുമാനം, വിപണി കണ്ടെത്തി വിപണനം നടത്തുന്നതിനുള്ള പരിമിതി, പാക്കിംഗ്, ലേബലിംഗ് എന്നിവയുടെ അഭാവം, കണക്ക് എഴുത്തിന്റെ അറിവില്ലായ്മ തുടങ്ങി പല കാരണങ്ങളും കണ്ടെത്തുന്നതിന് സാധിച്ചിരുന്നു. കൂടുതല്‍ മുതല്‍മുടക്കിനു മൂലധനം കണ്ടെത്തുന്നതിനു സാധിക്കാതെ വരുന്നതിനാല്‍ ഉല്പാദനം കൂട്ടുന്നതിനും ഉത്പാദനക്ഷമത ഉയര്‍ത്തുന്നതിനും കഴിയാതെ വരുന്നുണ്ട്. ഇതില്‍ ബാങ്ക് വായ്പ കാലയളവ് വരെ പലരും നിര്‍ബന്ധപൂര്‍വ്വം സംരംഭം തുടര്‍ന്നു കൊണ്ടുപോവുകയും തുടര്‍ന്ന് നിര്‍ത്തുകയും ചെയ്യുന്നു. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് പല മേഖലകളിലും ഇടപെടല്‍ ആവശ്യമായി വരുന്നുണ്ട്. മാത്രമല്ല, കുറഞ്ഞത് ഒരു വര്‍ഷമെങ്കിലും തുടര്‍പിന്തുണ നല്‍കേണ്ടതുണ്ട്. 2007 മുതല്‍ കുടുംബശ്രീമിഷന്റെ സംരംഭ സമീപനരീതിയില്‍ ഏറെ മാറ്റം വരുത്താന്‍ ഈ പഠനത്തിനു സാധിച്ചിട്ടുണ്ട്. സബ്‌സിഡി എന്നതിലുപരി വിവിധങ്ങളായ സാമ്പത്തിക സഹായങ്ങള്‍, വിപണന സഹായങ്ങള്‍, സംരംഭക കണ്‍സള്‍ട്ടന്‍സി സപ്പോര്‍ട്ട്, വ്യത്യസ്ത പരിശീലനങ്ങള്‍, പരിശീലന ഏജന്‍സികളുടെ പിന്തുണ എന്നിവയെല്ലാം വികസനപ്രക്രിയയില്‍ കുടുംബശ്രീ മിഷന്‍ കൊണ്ടുവന്ന മാറ്റങ്ങള്‍ ആണ്. ആറുമാസത്തെ പ്രവര്‍ത്തനം പൂര്‍ത്തിയാകുമ്പോള്‍ അപ്പോള്‍ നന്നായി പ്രവര്‍ത്തിക്കുന്ന സംരംഭങ്ങള്‍ക്ക് മൂലധനത്തിനായി റിവോള്‍വിംഗ് ഫണ്ട്, യന്ത്രസാമഗ്രികള്‍/ടെക്‌നോളജി എന്നിവയ്ക്ക് ടെക്‌നോളജി/ ടെക്‌നോളജി അപ്‌ഡേഷന്‍ ഫണ്ടുകള്‍, അടിയന്തരഘട്ടങ്ങളില്‍ ആവശ്യമായിവരുന്ന മൂലധനത്തിന് ക്രൈസിസ് മാനേജ്‌മെന്റ് ഫണ്ട്, സംരംഭങ്ങള്‍ വിപുലപ്പെടുത്തുന്നതിനും നഷ്ടത്തിലായവ പുനരുദ്ധരിക്കുന്നതിനു രണ്ടാംഘട്ട ധനസഹായം എന്നിവയെല്ലാം എല്ലാം സംരംഭങ്ങളുടെ ആവശ്യകത കണക്കിലെടുത്ത് നല്‍കിവരുന്ന സാമ്പത്തിക സഹായങ്ങള്‍ ആണ്. ഇവയ്ക്കുപുറമേ സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവര്‍ക്ക് കൈത്താങ്ങായി പ്രത്യാശാ ഫണ്ടും, സ്റ്റാര്‍ട്ടപ്പ് ഫണ്ടും കൂടാതെ പ്രകൃതിക്ഷോഭങ്ങള്‍ അപ്രതീക്ഷിത അവസരങ്ങളില്‍ ഉണ്ടാകുന്ന പ്രശ്‌നങ്ങളില്‍ നഷ്ടം വരുന്ന സംരംഭങ്ങള്‍ക്കുള്ള സിക്ക് എം.ഇ. ഫണ്ട് എന്നിവ കാലാകാലങ്ങളില്‍ കുടുംബശ്രീ നടപ്പിലാക്കിവരുന്ന സ്‌കീമുകളാണ്.
കാലത്തിനൊത്ത വിപണന മാർഗങ്ങൾ
വിപണന മാര്‍ഗങ്ങള്‍ കണ്ടെത്തി നല്‍കുക എന്നതാണ് ആണ് മിഷന്‍ സ്വീകരിച്ച മറ്റൊരു നടപടി. വീടുകളില്‍ തയ്യാറാക്കുന്ന അച്ചാര്‍, പപ്പടം, കറിപ്പൊടികള്‍, ഭക്ഷ്യവസ്തുക്കള്‍, വെളിച്ചെണ്ണ തുടങ്ങിയവയും പരമ്പരാഗത ഉല്‍പ്പന്നങ്ങളും മാത്രമാണ് വിപണനത്തിനായി ഉണ്ടായിരുന്നത്. ആകര്‍ഷകമായ പാക്കിംഗോ ലേബലോ ഒന്നുമില്ലാത്ത ഇവ എങ്ങനെ വിപണനം ചെയ്യും എന്ന് ആശയവിനിമയങ്ങള്‍ നടത്തിയതിന്റെ അടിസ്ഥനത്തില്‍ കോട്ടുവിളയിലില്‍ 2007ലെ ആദ്യ മാസചന്ത നടത്തുന്നതിന് തീരുമാനിക്കുകയും പൊതു സ്വീകാര്യത മനസ്സിലാക്കി മാസചന്തകളും ആഴ്ച ചന്തകളും ഉത്സവ ചന്തകളും ആരംഭിക്കുകയും ചെയ്തു. തുടര്‍ന്ന് പ്രാദേശിക മേളകള്‍ വിവിധ വകുപ്പുകള്‍ മാധ്യമങ്ങള്‍ എന്നിവയുമായി സഹകരിച്ചു നടത്തുന്ന സമീപനവും സ്വീകരിക്കുകയുണ്ടായി. കാലത്തിനനുസരിച്ച് ആവശ്യകത മനസ്സിലാക്കി കുടുംബശ്രീ ബസാര്‍, നാനോ മാര്‍ക്കറ്റുകള്‍ (ഇതരകടകളില്‍ കുടുംബശ്രീ ഉല്പന്നങ്ങള്‍ക്കായി പ്രത്യേക ഇടം കണ്ടെത്തല്‍), പഴയ കെ.എസ്.ആര്‍.ടി.സി. ബസുകള്‍ നവീകരിച്ച പിങ്ക് കഫേ എന്നിങ്ങനെ കുടുംബശ്രീ ഉത്പന്നങ്ങള്‍ വിപണനം നടത്തുന്നതിന് അനവധി വിപണന മാര്‍ഗം മിഷന്‍ കണ്ടെത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വിപണനത്തിനായി ആയി ബസാര്‍ ഡോട്ട് കോം, ആമസോണുമായി സഹകരിച്ച് ‘ആമസോണ്‍ സഹേലി', ഫ്ലിപ്കാർട്ടുമായി സഹകരിച്ച് ‘ഫ്ലിപ്കാർട്ട് സമർഥ്’ എന്നിവ നൂതന വിപണന മാര്‍ഗങ്ങളാണ്. കൂടാതെ, ദേശീയ മേളകളിലെ പങ്കാളിത്തവും പുതിയ അവസരമൊരുക്കി നല്‍കുകയാണ്.

മുന്‍പ് സൂചിപ്പിച്ചതുപോലെ പോലെ, സംരംഭകരായി വരുന്ന സ്ത്രീകള്‍ക്ക് തങ്ങളുടെ കുടുംബ കാര്യങ്ങളിൽ വിട്ടുവീഴ്ച നടത്തുന്നതിന് ഏറെ പരിമിതിയുള്ളതിനാലും സംരംഭം നടത്തിപ്പിന് പ്രാവീണ്യം കുറവായതിനാലും തുടര്‍പിന്തുണ ഏറെ ആവശ്യമാണ്. താല്പര്യമുള്ള വ്യക്തികളെ കണ്ടെത്തി ആവശ്യമായ പരിശീലനം ലഭ്യമാക്കി ഇവരെ മറ്റൊരു സംരംഭം ഗ്രൂപ്പായി മാറ്റി ഇവരിലൂടെ സംരംഭങ്ങള്‍ക്കാവശ്യമായ സഹായം നല്‍കുക എന്ന സമീപനമാണ് സ്വീകരിച്ചത്. സംരംഭങ്ങള്‍/ ഉപജീവനമാര്‍ഗങ്ങള്‍ സംബന്ധിച്ച് അറിവ് പകരല്‍, സംരംഭം ആരംഭിക്കാന്‍ താല്പര്യമുള്ള വ്യക്തികള്‍ക്ക് ആവശ്യമുള്ള ഉള്ള പൊതുഅവബോധം നല്‍കല്‍, സംരംഭകത്വ പരിശീലനം ലഭ്യമാക്കല്‍, വായ്പ ലഭ്യമാക്കുന്നതിനുള്ള പ്രോജക്ട് പ്രൊപ്പോസല്‍ തയ്യാറാക്കല്‍, മാസച്ചന്തകളില്‍ സംരംഭകര്‍ക്കാവശ്യമായ സഹായം നല്‍കല്‍, സംരംഭങ്ങളുടെ ഓഡിറ്റ്, കണക്കെഴുത്തിനു സഹായിക്കല്‍, വിവിധ സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനുള്ള പദ്ധതി തയ്യാറാക്കല്‍ തുടങ്ങി വിവിധ സേവനങ്ങള്‍ എം. ഇ. സി മാര്‍ നല്‍കിവരുന്നു.
നഗരങ്ങളിലെ മുൻകൈകൾ
സംരംഭങ്ങളുടെ നിലനില്‍പ്പിനും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ആവശ്യമായ ഇത്തരം സഹായങ്ങള്‍ നല്‍കിവരുന്നതിനൊപ്പം നൂതനവും കാലോചിതവും സാമൂഹിക ആവശ്യങ്ങള്‍ മനസ്സിലാക്കിയും സംരംഭവികസനത്തിനുള്ള ശ്രമവും കുടുംബശ്രീ മിഷന്‍ നടത്തിവരുന്നു. നഗരപ്രദേശങ്ങളുടെ സാഹചര്യം മനസ്സിലാക്കി 2000 ത്തില്‍ കുടുംബശ്രീ മിഷന്‍ പ്രോത്സാഹിപ്പിച്ച ഐ.ടി യൂണിറ്റുകള്‍, തുടര്‍ന്ന് അംഗന്‍വാടി കുട്ടികള്‍ക്ക് ലഭ്യമാക്കി വരുന്ന അമൃതം ന്യൂട്രിമിക്‌സ്, കാന്റീന്‍ കേറ്ററിങ് യൂണിറ്റുകള്‍, ജനകീയ ഹോട്ടലുകള്‍, ഹരിതകര്‍മസേന, എറൈസ് മള്‍ട്ടിപര്‍പ്പസ് യൂണിറ്റുകള്‍, സാന്ത്വനം, ഹര്‍ഷം യൂണിറ്റുകള്‍ എന്നിവയെല്ലാം ഇവിടെ ഉത്തമ ഉദാഹരണങ്ങളാണ്. കുടുംബശ്രീ ട്രാവല്‍സ്, വനിത ഫിറ്റ്‌നസ് വെല്‍നസ് സെന്ററുകള്‍, ഡേ കെയറുകള്‍ തുടങ്ങി നൂതന സംരംഭങ്ങള്‍ എല്ലാം തന്നെ സേവനമേഖലയുടെ ആവശ്യകത പരിഗണിച്ച് മിഷന്‍ പ്രോത്സാഹിപ്പിച്ച വരുന്നതാണ്. ഇതിനു പുറമേ, ഉപജീവന സാധ്യതകള്‍ പരിഗണിച്ച് സര്‍ക്കാര്‍ വകുപ്പുകളുടെ ആവശ്യകത മനസ്സിലാക്കി സംയോജനത്തിനുള്ള സാധ്യതയും കണക്കിലെടുത്ത് റെയില്‍വേയുമായി സഹകരിച്ച് റെയില്‍വേ പാര്‍ക്കിംഗ് മാനേജ്‌മെൻറ്, എ സി വെയ്റ്റിംഗ് ഹാള്‍ മാനേജ്‌മെൻറ്, മോട്ടോര്‍വാഹനവകുപ്പുമായി സംയോജിച്ച് ഇ -സേവ കേന്ദ്രങ്ങള്‍, സാമൂഹ്യനീതി വകുപ്പുമായി ചേര്‍ന്ന് അംഗന്‍വാടി കുട്ടികള്‍ക്കുള്ള പൂരക പോഷകാഹാരം, സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലുമുള്ള കാന്റീന്‍, സപ്ലൈകോയുമായി സഹകരിച്ച് തുണിസഞ്ചി നിര്‍മാണം, കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷനുമായി സംയോജിപ്പിച്ചുള്ള സാനിറ്ററി നാപ്കിന്‍ നിര്‍മ്മാണം, കൊച്ചിമെട്രോയ്ക്ക് ആവശ്യമായ മനുഷ്യവിഭവശേഷി ലഭ്യമാക്കല്‍ എന്നിവയെല്ലാം ഇവയില്‍ ചിലത് മാത്രമാണ്.

ഗുണനിലവാരം വര്‍ധിപ്പിക്കുന്നതിനും ഉല്‍പാദനം കൂട്ടുന്നതിനും മൊത്തമായി ഓര്‍ഡറുകള്‍ ലഭ്യമാക്കുന്നതിനും യൂണിറ്റുകളുടെ ക്ലസ്റ്റര്‍ രൂപീകരിക്കുന്ന രീതിയും കുടുംബശ്രീ മിഷന്‍ പിന്തുടരുന്നുണ്ട്. കുടുംബശ്രീമിഷനെ മാത്രം ആശ്രയിക്കാതെ സംരംഭ കൂട്ടായ്മയിലൂടെ വിപണി കണ്ടെത്തുന്നതിനുള്ള പ്രോത്സാഹനം കൂടിയാണിത്. മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള ശ്രമവും ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.
ഉല്‍പാദന സേവന മേഖലയ്ക്ക് മുന്‍തൂക്കം നല്‍കുമ്പോഴും വനിതകള്‍ താല്‍പര്യപ്പെടുന്ന മൃഗസംരക്ഷണ കാര്‍ഷിക മേഖലകളെയും പ്രോത്സാഹിപ്പിച്ചു വരുന്നുണ്ട്. നിലവിലുള്ള പരിമിതികളെ അതിജീവിച്ച് സംരംഭ ഗ്രൂപ്പുകളായും പ്രൊഡ്യൂസര്‍ കമ്പനിയായി മാറ്റിയും സംരംഭങ്ങള്‍ ഈ മേഖലകളില്‍ തുടര്‍ന്നു പോകുന്നുണ്ടെന്നും സാധ്യമായ അവസരങ്ങളില്‍ മൂല്യവര്‍ധിത ഉത്പന്നങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തുന്നതിനു ശ്രമിയ്ക്കുന്നുണ്ട്. മൃഗസംരക്ഷണമേഖലയില്‍ പൊതുവേയുള്ള ആക്ഷേപമാണല്ലോ, ഇവ സബ്സിഡിക്കുമാത്രം വേണ്ടിയുള്ളതാണ് എന്നത്. എന്നാല്‍, മാര്‍ഗ്ഗനിര്‍ദ്ദേശം പാലിച്ച് ഇത് പ്രധാന ഉപജീവനമാര്‍ഗമാക്കി ഒട്ടനവധി വനിതകള്‍ ഇന്നീ രംഗത്തുണ്ട്.

സംരംഭങ്ങളുടെ കാര്യത്തില്‍ പരാമര്‍ശിച്ചതുപോലെ കാലാനുസൃത മാറ്റം കാര്‍ഷികമേഖലയിലും കൊണ്ടുവരുന്നതിനു കുടുംബശ്രീ ശ്രദ്ധ ചെലുത്തിയിട്ടുണ്ട്. പാട്ടകൃഷിയില്‍നിന്ന് സംഘകൃഷിയിലേക്ക്, തുടര്‍ന്ന് ജോയിന്‍ ലയബിലിറ്റി ഗ്രൂപ്പുകളിലേക്കുമുള്ള യാത്രക്കുപുറമേ അഗ്രി നഴ്‌സറികള്‍, അഗ്രി ന്യൂട്രി ഗാര്‍ഡന്‍, വൃക്ഷത്തൈ ഉത്പാദനം എന്നിവയും, നഗരപ്രദേശങ്ങളില്‍ സാധ്യമായ ആയ ഗാര്‍ഡനിംഗ്, ലാന്‍ഡ്‌സ്‌കേപ്പിങ്, വെര്‍ട്ടിക്കല്‍ ഗാര്‍ഡന്‍ എന്നിവയ്ക്ക് ആവശ്യമായ സഹായം നല്‍കുന്നതിനുള്ള ഉള്ള സേവനം ലഭ്യമാക്കുന്നതിനുള്ള ഗ്രീന്‍ കാര്‍പ്പെറ്റ് പദ്ധതിയും ഈ മേഖലയില്‍ കുടുംബശ്രീ ഇടപെടലാണ്.
വേതനാധിഷ്ഠിത തൊഴില്‍മേഖല
സംരംഭമേഖലയിലെ ഇടപെടല്‍ പോലെ തന്നെ വേതനാധിഷ്ഠിത തൊഴില്‍മേഖലയിലും കുടുംബശ്രീ ഇടപെടുന്നുണ്ട്. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡ് ലഭ്യമാക്കല്‍, പി.എം.എ.വൈ- ലൈഫ് പദ്ധതി ഗുണഭോക്താക്കളുടെ ഭവനനിര്‍മാണത്തിന് കുടുംബശ്രീ യൂണിറ്റുകളുടെ സേവനം ലഭ്യമാക്കുക, പി.എം.എ.വൈ- ലൈഫ് ഗുണഭോക്താക്കള്‍ക്ക് തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കുക എന്നതെല്ലാം മിഷന്റെ പ്രത്യേക ഇടപെടലുകളാണ്. ഇതിനുപുറമേ അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം ലഭ്യമാക്കുന്ന് ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ് കൗശല്യ യോജന (ഡി. ഡി. യു. യു. ജി. കെ. വൈ) പദ്ധതിയും, ദീന്‍ദയാല്‍ അന്ത്യോദയ യോജന നഗര ഉപജീവന മിഷന്‍ പദ്ധതിയും മിഷന്‍ നടപ്പിലാക്കി വരുന്നുണ്ട്. ഈ പദ്ധതികളിലൂടെ ഗ്രാമ നഗര മേഖലകളിലെ യുവജനങ്ങള്‍ക്ക് വൈദഗ്ധ്യ പരിശീലനവും ഏജന്‍സികളുടെ സഹായത്തോടെ കുറഞ്ഞത് 8000 രൂപയെങ്കിലും വേതനം ലഭ്യമാകുന്ന രീതിയില്‍ തൊഴില്‍ ലഭ്യമാക്കുന്നതിനുള്ള ശ്രമവും നടത്തിവരുന്നുണ്ട്. പട്ടികജാതി മേഖലയിലെ കുട്ടികള്‍, യുവജനങ്ങള്‍ എന്നിവര്‍ക്കുവേണ്ടി നടത്തിവരുന്ന ബ്രിഡ്ജ് കോഴ്‌സുകള്‍, പി എസ് സി കോച്ചിംഗ്, നൈപുണ്യ പരിശീലനങ്ങള്‍ എന്നിവയും സജീവ ശ്രദ്ധ ആകര്‍ഷിക്കുന്നതാണ്.

സംരംഭങ്ങളുടെ നടത്തിപ്പില്‍ ലാഭനഷ്ടങ്ങള്‍, ബ്രാന്‍ഡിങ്, പാക്കിംഗ്, ലേബലിംഗ് തുടങ്ങി പല കുറവുകളും ചൂണ്ടിക്കാണിക്കുമ്പോള്‍ കുടുംബശ്രീ എന്നും സ്ത്രീസഹജമായ ജോലികളുടെ തുടര്‍ച്ചയായുള്ള സംരംഭങ്ങളാണ് കൂടുതല്‍ പരിഗണിക്കുന്നത് എന്ന് വിമര്‍ശിക്കുമ്പോഴും നാം ഓര്‍ക്കേണ്ടത് സംരംഭകരായി വരുന്ന സാധാരണക്കാരായ കുടുംബശ്രീ വനിതകളേയും ദരിദ്രരേയുമാണ്. തങ്ങളുടെ പരിമിതികള്‍ക്കിടയിലും വരുമാനമാര്‍ഗം എന്ന ലക്ഷ്യത്തോടെ വരുന്ന സ്ത്രീകളുടെ താല്‍പര്യത്തിനനുസരിച്ച് മാത്രമേ ഓരോ പിന്തുണയും ലഭ്യമാക്കാന്‍ സാധിക്കുകയുള്ളൂ. ഈ പരിമിതിയില്‍ നിന്നാണ് കുടുംബശ്രീമിഷന്‍ പ്രവര്‍ത്തിക്കുന്നതും.
തങ്ങളുടെ പരിമിതികളുടെയും ചിന്തകളുടെയും അതിര്‍വരമ്പുകള്‍ മറികടക്കാന്‍ പ്രാപ്തമാകുമ്പോള്‍ മാത്രമേ തങ്ങള്‍ക്ക് ലഭ്യമാകുന്ന ഓരോ അവസരങ്ങളും ഫലപ്രദമാക്കാന്‍ അവര്‍ക്ക് സാധിക്കുകയുള്ളൂ. കഴിഞ്ഞ 24 വര്‍ഷത്തെ കുടുംബശ്രീ ഇടപെടലിലൂടെ അനേകായിരം സ്ത്രീകളെ, കുടുംബാംഗങ്ങളെ, യുവജനങ്ങളെ തൊഴില്‍മേഖലയിലേക്ക് കൊണ്ടുവരുന്നതിനും അതിലൂടെ ദാരിദ്ര ലഘൂകരണ പ്രക്രിയയില്‍ പ്രധാന പങ്കു വഹിയ്ക്കുന്നതിനും സാധിച്ചു എന്നത് അഭിനന്ദനാര്‍ഹമായ നേട്ടമാണ്. ഓരോ പഠനവും പുതിയ സമീപനങ്ങളും പരീക്ഷണാടിസ്ഥാനത്തില്‍ ഉള്ളതാണ്.
വിജയ പരാജയങ്ങള്‍ കണക്കിലെടുത്ത് ആവശ്യമായ തിരുത്തലുകള്‍ വരുത്തിയുള്ള ഈ പ്രയാണം കൂടുതല്‍ ഉപജീവനമാര്‍ഗങ്ങള്‍ സൃഷ്ടിക്കുന്നതിന് ഇടയാക്കും. കുടുംബശ്രീ ഉല്പന്നങ്ങള്‍ക്കായി തനതു ബ്രാന്‍ഡ്, കുടുംബശ്രീ ഉല്‍പന്നങ്ങള്‍ക്ക് മാത്രമായി ബ്രാന്‍ഡഡ് ഷോപ്പ് തുടങ്ങി വനിതകള്‍ക്ക് എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ച് സെന്റര്‍ എന്നിങ്ങനെ പുതിയ ആശയങ്ങളും പ്രവര്‍ത്തനങ്ങളുമായി കുടുംബശ്രീ യാത്ര തുടരുകയാണ്.
മനില സി.മോഹൻ
Dec 05, 2022
23 Minutes Watch
Think
Nov 24, 2022
6 Minutes Read
സ്മിത പന്ന്യൻ
Nov 15, 2022
10 Minutes Read
ഡോ.യാസ്സർ അറഫാത്ത് പി.കെ.
Aug 09, 2022
4.2 minutes Read