Dyin' ain't much of a living, boy
ക്ലിന്റ് ഈസ്റ്റ്‌വുഡിന്
ഒരു ഫാന്‍ബോയ് നോട്ട്
Dyin' ain't much of a living, boy ക്ലിന്റ് ഈസ്റ്റ്‌വുഡിന് ഒരു ഫാന്‍ബോയ് നോട്ട്
90 തികഞ്ഞിട്ടും, ഈ കാലഘട്ടത്തിലും ഔട്ട്‌ഡേറ്റഡ് ആകാതെ നിലനില്‍ക്കുന്ന ഒരു സിനിമ സംവിധായകൻ. ലോകമെമ്പാടുമുള്ള തലമുറകളിലെ പ്രേക്ഷകരില്‍ മാറ്റമില്ലാതെ ആവേശമുണര്‍ത്തുന്ന ക്ലിന്റ് ഈസ്റ്റ്‌വുഡ്; സിനിമയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത ഒരു പ്രതിഭാസത്തിലൂടെ...
2 Aug 2020, 02:08 PM
‘‘Dyin' ain't much of a living, boy''
The Outlaw Josey Wales, 1976
‘ക്ലാസ് ഈസ് പെര്‍മെനന്റ്' എന്നാണല്ലോ. ക്ലാസുള്ള കലയും കലാകാരന്മാരും കാലാതിവര്‍ത്തിയായിരിക്കും. മാറിക്കൊണ്ടിരിക്കുന്ന ഭാവുകത്വങ്ങളെ അതിജീവിക്കും. അത്തരം കലാകാരന്മാരെ പ്രായം തളര്‍ത്തുകയില്ല. 2020 മേയ് 31ന് തൊണ്ണൂറു വയസ്സു തികഞ്ഞ ക്ലിന്റ് ഈസ്റ്റ്‌വുഡിനെ നോക്കുക. അദ്ദേഹത്തിന് ഇപ്പോഴും തരക്കേടില്ലാത്ത സിനിമകളെടുക്കാനും, ഈ കാലഘട്ടത്തിലും ഔട്ട്‌ഡേറ്റഡ് ആകാതെ നിലനില്‍ക്കാനും സാധിക്കുന്നു.
തൊണ്ണൂറു വയസ്സിലും സ്വഭാവദാര്‍ഢ്യമോ ആര്‍ജവമോ നഷ്ടപ്പെടാതെ സിനിമയില്‍ അഭിനയിക്കുകയും, സംവിധാനം ചെയ്യുകയും ചെയ്ത എത്ര പേരുണ്ടാവും? അങ്ങനെ ചെയ്ത് വിജയിക്കുന്നവരോ? ഇത്തരത്തില്‍ വിലയിരുത്തുമ്പോള്‍ ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ വിശിഷ്ടമായ കരിയര്‍, സിനിമയുടെ ചരിത്രത്തിലെ സമാനതകളില്ലാത്ത പ്രതിഭാസമാണെന്നു കാണാം. 1955ല്‍, ഇരുപത്തിയഞ്ചാം വയസ്സില്‍ ടെലിവിഷന്‍ പരമ്പരകളിലൂടെ അരങ്ങേറിയ അദ്ദേഹം ഇന്നും സജീവമായി സിനിമാലോകത്തുണ്ട്. 65 വര്‍ഷമായി തുടരുന്ന കലാജീവിതം! 70ല്‍ പരം ആക്ടിങ് ക്രെഡിറ്റുകള്‍, 42 സ്റ്റാറിംഗ് റോളുകള്‍, സംവിധാനം ചെയ്തത് 38 ഫീച്ചര്‍ സിനിമകള്‍! ലോകമെമ്പാടുമുള്ള തലമുറകളിലെ പ്രേക്ഷകരില്‍ മാറ്റമില്ലാതെ ആവേശമുണര്‍ത്തുന്നു അദ്ദേഹം.
കാരിക്കാമുറി ഷൺമുഖൻ
കുട്ടിക്കാലത്തിന്റെ നിറമുള്ള ഓര്‍മകള്‍ അധികവും സിനിമ കാണലിനെ ചുറ്റിപ്പറ്റിയാണ്. ടി.വിയിലും, വാരാന്ത്യങ്ങളില്‍ കുടുംബസമേതം തിയേറ്ററിലും, വീഡിയോ റെന്റല്‍ കടയില്‍ നിന്ന് വി.സി.ഡി വാടകയ്‌ക്കെടുത്തുമൊക്കെ സിനിമ കാണും. മിക്കവാറും മലയാളം. വല്ലപ്പോഴും തമിഴും ഹിന്ദിയും. പിന്നീട് കേബിള്‍ ടി.വി വന്നപ്പോള്‍ വീട്ടിലിരുന്ന് കാഴ്ച. ദൂരദര്‍ശനിലെ പരിമിതമായ സിനിമാസാദ്ധ്യതയ്ക്കു പുറമേ സ്റ്റാര്‍ മൂവീസും എച്ച്.ബി.ഒയും വിളമ്പിയ ഹോളിവുഡ് സമൃദ്ധി പരിചയിച്ചു. ഹോങ്‌കോങ് മാര്‍ഷ്യല്‍ ആര്‍ട്‌സ് സിനിമകളും വരുമായിരുന്നു. ജാക്കി ചാന്‍, ബ്രൂസ് ലീ, സില്‍വസ്റ്റര്‍ സ്റ്റലോണ്‍, യാന്‍ ക്ലോഡ് വാന്‍ ഡെം, ആര്‍നോള്‍ഡ് ഷ്വാര്‍സ്‌നെഗര്‍, ചക്ക് നോറിസ് തുടങ്ങിയ ആക്ഷന്‍ ലെജന്‍ഡുകളുടെ പടങ്ങളാണ് കൂടുതലും കാണുക. കിരണ്‍ ടി.വിക്കാരുടെ മലയാളം ഡബ്ബിങ് പരിപാടിയുമുണ്ട്. ബ്രൂസ് വില്ലിസിന്റെ ചില പടങ്ങളൊക്കെ അങ്ങനെ വിവര്‍ത്തനത്തില്‍ വന്നത് ബഹുരസമായിരുന്നു. അങ്ങനെയിരിക്കെയാണ് സീ സ്റ്റുഡിയോ എന്ന ചാനലില്‍ ‘ദ ഗുഡ്, ദ ബാഡ് & ദ അഗ്ലി' വന്നത്. അതൊരു ഇന്‍സ്റ്റന്റ് ഫേവറിറ്റ് ആവുകയായിരുന്നു. ക്ലിന്റ് ഈസ്റ്റ്‌വുഡിനെ ആദ്യമായി കാണുകയാണ്. ക്രെഡിറ്റ്‌സ് റോള്‍ ചെയ്ത് അദ്ദേഹത്തിന്റെ പേരെഴുതിക്കാട്ടിയപ്പോള്‍ മമ്മൂട്ടിയെയാണ് ഓര്‍ത്തത്. കാരണം, ‘ക്ലിന്റ് ഈസ്റ്റ്‌വുഡാ നമ്മുടെ ഹീറോ’യെന്ന കാരിക്കാമുറി ഷണ്‍മുഖന്റെ വാചകം ഡേവിസണ്‍ തിയറ്ററിലെ ഡി.ടി.എസ് ശബ്ദത്തില്‍ മനസ്സില്‍
ഗംഭീരശബ്ദവും, ശരീരഭാഷയും, ചടുലനീക്കങ്ങളുമെല്ലാം ചേര്‍ന്നുള്ള ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മജിസ്റ്റീരിയലായ സാന്നിദ്ധ്യത്തോടൊപ്പം സിനിമയുടെ രംഗപശ്ചാത്തലങ്ങളും, പശ്ചാത്തല സംഗീതവും, മഞ്ഞച്ച വര്‍ണരാശിയും ചേര്‍ന്ന് സവിശേഷമായ ഒരനുഭൂതി ജനിപ്പിക്കുന്നുണ്ടായിരുന്നു
പതിഞ്ഞുകിടപ്പുണ്ടായിരുന്നു. (‘ഡേവിസണ്‍' ഇന്നില്ല. ‘ബ്ലാക്കി'നു പുറമേ ‘പ്രജാപതി', വെസ്റ്റേണ്‍ മുദ്രകളെ അനുകരിച്ച ‘ജോണി വാക്കര്‍' എന്നീ മമ്മൂട്ടി ചിത്രങ്ങളിലും ഈസ്റ്റ്‌വുഡ് പരാമര്‍ശങ്ങളുണ്ടെങ്കിലും ഓര്‍മയില്‍ തങ്ങിനിന്നില്ല. ബ്ലാക്കിലെയും പ്രജാപതിയിലെയും റഫറന്‍സുകള്‍ പിന്നീട് അരസികമായിത്തോന്നി) ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സ്‌ക്രീന്‍ പ്രസന്‍സ് ഒന്നു മാത്രം മതിയായിരുന്നു ശ്രദ്ധ പിടിച്ചുപറ്റാന്‍. പരുക്കന്‍ മുഖഭാവവും, അതിനു യോജിച്ച ഗംഭീരശബ്ദവും, ശരീരഭാഷയും, ചടുലനീക്കങ്ങളുമെല്ലാം ചേര്‍ന്നുള്ള ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ മജിസ്റ്റീരിയലായ സാന്നിദ്ധ്യത്തോടൊപ്പം സിനിമയുടെ രംഗപശ്ചാത്തലങ്ങളും, ഗംഭീരമായ പശ്ചാത്തല സംഗീതവും, മഞ്ഞച്ച വര്‍ണരാശിയും ചേര്‍ന്ന് സവിശേഷമായ ഒരനുഭൂതി ജനിപ്പിക്കുന്നുണ്ടായിരുന്നു. അന്നത്തെ ആക്ഷന്‍ ഹീറോ ആരാധനാമൂര്‍ത്തികളില്‍ നിന്നും, അവര്‍ അവതരിപ്പിച്ചിരുന്ന സൂപ്പര്‍മാന്‍ പരിവേഷമുള്ള കഥാപാത്രങ്ങളില്‍ നിന്നും വ്യത്യസ്തനായിരുന്നു ബ്ലോണ്ടിയും, ബ്ലോണ്ടിയുടെ രൂപത്തില്‍ അവതരിച്ച ഈസ്റ്റ്‌വുഡും; തിരിച്ചറിയാവുന്ന ഒരു ക്ലാസ്. ഹാരിസണ്‍ ഫോര്‍ഡിന്റെ ഇന്‍ഡ്യാനാ ജോണ്‍സ്, സ്റ്റലോണിന്റെ ജോണ്‍ റാമ്പോ എന്നിങ്ങനെയുള്ള ഇഷ്ട കഥാപാത്രങ്ങളുടെ ശ്രേണിയില്‍ ബ്ലോണ്ടി ഒന്നാമനായി. കൃശഗാത്രനായ, ചുണ്ടത്ത് സദാ ചുരുട്ടെരിയുന്ന, തോക്കു കൊണ്ട് കാര്യം പറയുന്ന കൗബോയ്. വെസ്റ്റേണ്‍ എന്ന അതിമനോഹരമായ ജോണര്‍ എനിക്ക് പരിചയപ്പെടുത്തുക കൂടിയായിരുന്നു ആ പടം. വെസ്റ്റേണ്‍, വിശിഷ്യാ സ്പഗെറ്റി വെസ്റ്റേണ്‍ ആണ് ഇപ്പോഴും സിനിമയിലെ ഫേവറിറ്റ് ജോണര്‍. ഏറ്റവും പ്രിയപ്പെട്ട പടം ഗുഡ് ബാഡ് അഗ്ലി തന്നെ. അത് ലോകത്തിലെ ഏറ്റവും വെല്‍ ഡിരക്റ്റഡായ മൂവികളിലൊന്നാണെന്ന് സാക്ഷാല്‍ ക്വന്റിന്‍ ടരന്റിനോ. അദ്ദേഹത്തിന്റെ ഓള്‍ ടൈം ഫേവറിറ്റുകളിലൊന്നാണത്.
പ്രതിനായകൻ
പിന്നീട് ഈസ്റ്റ്‌വുഡിന്റെ പടങ്ങള്‍ക്കായി നോക്കിയിരുന്നെങ്കിലും ഒന്നും വന്നില്ല. സിഡി ഷോപ്പില്‍ അന്വേഷിച്ചപ്പോള്‍ പേരിലെ സമാനത കൊണ്ട് സെയില്‍സ്മാന്‍ ‘ദ ഗുഡ്, ദ ബാഡ്, ദ വിയേഡ്' എന്നൊരു പടമെടുത്തു നീട്ടി. അത് ആയിടയ്ക്കിറങ്ങിയ ഒരു കൊറിയന്‍ സിനിമയായിരുന്നു. (ഗുഡ് ബാഡ് അഗ്ലിയില്‍ നിന്ന് ഇന്‍സ്പയേഡായ കിം ജീ വൂണിന്റെ ആ പടം പിന്നീട് കുറച്ചു കാലം കഴിഞ്ഞാണ് കണ്ടത്.) സെര്‍ജോ ലിയോണെയുടെ ‘മാന്‍ വിത്ത് നോ നെയിം' ട്രിളജി അഥവാ ഡോളേഴ്‌സ് ട്രിളജിയിലെ ‘എ ഫിസ്റ്റ്ഫുള്‍ ഓഫ് ഡോളേഴ്‌സ്', ‘ഫോര്‍ എ ഫ്യൂ ഡോളേഴ്‌സ് മോര്‍' എന്നീ മറ്റു ചിത്രങ്ങള്‍ പന്ത്രണ്ടാം ക്ലാസുകാലത്താണ് കാണുന്നത്. അപ്പോഴേക്കും വൈല്‍ഡ് വെസ്റ്റിന്റെ ലോകത്തിലേക്ക് ഗാഢമായി ആകര്‍ഷിക്കപ്പെട്ടു കഴിഞ്ഞിരുന്നു.
അകിര കുറോസാവയുടെ ‘യൊജിമ്പോ'യില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ട് ലിയോണെ സൃഷ്ടിച്ച ഈസ്റ്റ്‌വുഡിന്റ പേരില്ലാത്ത അപരിചിതന്‍ ഒരു മെക്‌സിക്കന്‍ ഗ്രാമത്തിലെത്തി അവിടെ വിഹരിക്കുന്ന ഔട്ട്‌ലോകളെ വെല്ലുവിളിക്കും. തോക്കു കൊണ്ട് ചടുലമായ അഭ്യാസങ്ങള്‍ കാണിക്കും. ഒരു ഘട്ടത്തില്‍ എതിരാളികളുടെ കയ്യിലകപ്പെടും. എന്നാല്‍ ഏതു ശത്രുപാളയത്തില്‍ നിന്ന് അയാള്‍ രക്ഷപ്പെടുക തന്നെ ചെയ്യും. മരണത്തിന്റെ വക്കില്‍ നിന്നും തിരിച്ചു വന്ന് അയാള്‍ ശത്രുക്കളെ നേരിട്ട് വിജയം കൈവരിക്കും. പിന്നീടു വന്ന ‘ഹൈ പ്ലെയ്ന്‍സ് ഡ്രിഫ്റ്ററി'ലെ ‘അജ്ഞാതനി'ലും, ‘പെയ്ല്‍ റൈഡറി'ലെ ‘പ്രീച്ചറി'ലും ലിയോണെ സൃഷ്ടിച്ച ആര്‍ക്കിടൈപ്പല്‍ ആന്റിഹീറോയായ ‘നോ നെയിം'കാരന്റെ ഭൂതാവേഷമുണ്ട്. ആയിടയ്ക്കു തന്നെ എച്ച്.ബി.ഓയിലോ മറ്റോ വൂള്‍ഫ്ഗാംഗ് പീറ്റേഴ്‌സണ്‍ സംവിധാനം ചെയ്ത ‘ഇന്‍ ദ ലൈന്‍ ഓഫ് ഫയര്‍' കണ്ടു. അതിലെ സീക്രട്ട് സര്‍വീസ് ഏജന്റായ ഫ്രാങ്ക് ഹൊറിഗന്‍, ഈസ്റ്റ്‌വുഡ് അവതരിപ്പിച്ച ഒരു മെമറബിള്‍ കഥാപാത്രമാണ്.
സെര്‍ജോ ലിയോണെയുടെ സംവിധാനമികവും, എന്നിയോ മോറിക്കോണെയുടെ ഐക്കോണിക് ആയ പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെ താരപദവിയുറപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു
‘റോഹൈഡ്' എന്ന ടിവി സീരീസിലൂടെയാണ് ഈസ്റ്റ്‌വുഡ് ശ്രദ്ധേയനായിത്തീര്‍ന്നത്. തുടര്‍ന്ന് ഡോളേഴ്‌സ് ട്രിളജിയുടെ വിജയത്തിലൂടെ സിനിമാലോകത്ത് ചിരപ്രതിഷ്ഠ നേടുകയും ചെയ്തു. സെര്‍ജോ ലിയോണെയുടെ സംവിധാനമികവും, എന്നിയോ മോറിക്കോണെയുടെ ഐക്കോണിക് ആയ പശ്ചാത്തല സംഗീതവും അദ്ദേഹത്തിന്റെ താരപദവിയുറപ്പിക്കുന്നതില്‍ വലിയ പങ്കുവഹിച്ചു. പോട്‌ബോയ്‌ലര്‍ നിലവാരത്തില്‍ നിര്‍മ്മിക്കപ്പെട്ടിരുന്ന ഇറ്റാലിയന്‍ വെസ്റ്റേണില്‍ അതുവരെ ഇല്ലാതിരുന്ന ഒരു ക്ലാസ് സന്നിവേശിപ്പിക്കുകയായിരുന്നു ലിയോണെയും മോറിക്കോണെയും ചേര്‍ന്ന്. സ്പഗെറ്റി വെസ്റ്റേണ്‍ ജോണറിന്റെ ലാന്‍ഡ്മാര്‍ക്കായി മാറി ആ സിനിമകള്‍. അമേരിക്കന്‍ ഓള്‍ഡ് വെസ്റ്റ് സങ്കല്‍പങ്ങളെയും അവ തിരുത്തിക്കുറിച്ചു. എക്‌സ്ട്രീം ക്ലോസപ്പില്‍ ഈസ്റ്റ്‌വുഡിന്റെ ‘സ്റ്റോണ്‍ കോള്‍ഡ്' തുറിച്ചുനോട്ടം ഉദ്വേഗജനകമായിത്തീരുന്നത് മേയസ്‌ട്രോയുടെ എപ്പിക് മാനമുള്ള പശ്ചാത്തലസംഗീതത്തിന്റെ അകമ്പടിയോടെയാണ്. നീഡില്‍ ഡ്രോപ്പ് നിശ്ശബ്ദതയുടെ ഒരു മാത്രയില്‍ പൊടുന്നനെ വെടിയുതിര്‍ക്കപ്പെടുമ്പോള്‍ പ്രേക്ഷകന്‍ സ്തബ്ധനായിത്തീരുന്നു. നിലംപതിച്ചത് വില്ലനാണെന്ന് കാണുമ്പോള്‍ മാത്രമാണ് അടക്കിപ്പിടിച്ച ശ്വാസം നേരേ വീഴുക. ഗുഡ് ബാഡ് അഗ്ലിയിലെ മെക്‌സിക്കന്‍ സ്റ്റാന്‍ഡോഫ് ഇത്തരത്തില്‍ ലോകസിനിമയിലെ ഏറ്റവും ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളിലൊന്നാണ്.
ഡോളേഴ്‌സ് ട്രിളജിക്കു ശേഷം ലിയോണെയുടെ സിനിമകളിലൊന്നും ഈസ്റ്റ്‌വുഡ് അഭിനയിച്ചിട്ടില്ല. ലിയോണെയുടെ വിട്ടുവീഴ്ചയില്ലാത്ത പെര്‍ഫെക്ഷനിസ്റ്റ് സമ്പ്രദായങ്ങളും, എളുപ്പം ക്ഷോഭിക്കുന്ന സ്വഭാവസവിശേഷതയും അദ്ദേഹത്തെ ചൊടിപ്പിച്ചിരുന്നു. ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ദ വെസ്റ്റി'ലെ ഹാര്‍മോണിക്കയുടെ റോള്‍ ചെയ്യാനുള്ള ഓഫര്‍ അദ്ദേഹം നിരസിച്ചപ്പോഴാണ് ചാള്‍സ് ബ്രോന്‍സണെ കാസ്റ്റ് ചെയ്തത്. (ആ റോള്‍ ഈസ്റ്റ്‌വുഡ് തന്നെ ചെയ്തിരുന്നെങ്കില്‍! എരിയുന്ന സിഗാറിനു പകരം ചുണ്ടുകള്‍ക്കിടയില്‍ സദാ ഹാര്‍മോണിക്ക കൊണ്ടു നടക്കുന്ന ക്ലിന്റ്!) പിന്നീട് റോബര്‍ട് ഡെ നിറോയുമായി താരതമ്യം ചെയ്ത് ഈസ്റ്റ്‌വുഡിന്റെ അഭിനയശൈലിയെ ആക്ഷേപിച്ചിട്ടുമുണ്ട് ലിയോണെ. മാര്‍ബിള്‍ പ്രതിമ കണക്ക് ഭവരഹിതനായ നടനെന്നാണ് ലിയോണെ അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ക്ലിന്റ് ഈസ്റ്റ്‌വുഡ് സംവിധാനം ചെയ്ത സിനിമകളിലൊന്നും സംഗീതം ചെയ്യാന്‍ സാധിക്കാഞ്ഞതില്‍ മോറിക്കോണെ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. സെര്‍ജോ ലിയോണെയുമായുള്ള സുഹൃദ്ബന്ധത്തെ വിലമതിക്കുന്നതിനാലാന് അദ്ദേഹം ഈസ്റ്റ്‌വുഡിനോട് നോ പറഞ്ഞതത്രേ.
ഡോണ്‍ സീഗല്‍ സംവിധാനം ചെയ്ത ‘ഡേര്‍ട്ടി ഹാരി'യാണ് അതിനു ശേഷം കണ്ട ഈസ്റ്റ്‌വുഡ് പടം. സിസ്റ്റത്തെ അനുസരിക്കാത്ത ധിക്കാരിയായ പൊലീസ് ഓഫീസര്‍ എന്ന ടിപ്പിക്കല്‍ നായകസങ്കല്പത്തിന്റെ ഏറ്റവും ശക്തമായ ആദിപ്രരൂപമാണ് ഇന്‍സ്‌പെക്ടര്‍ ഹാരി കലഹാന്‍. അജ്ഞാതനാമാവായ ബൗണ്ടി ഹണ്ടറിന് മോറിക്കോണെയുടെ ബി.ജി.എം എന്ന പോലെത്തന്നെ അനുയോജ്യമാണ്, ‘സ്‌കോര്‍പിയോ കില്ലര്‍' എന്ന പരമ്പരക്കൊലയാളിയെ അന്വേഷിക്കുന്ന ഔട്‌സ്‌പോക്കണ്‍ ഡിറ്റക്ടീവിന്റെ പശ്ചാത്തലത്തിന് ലാലൊ ഷിഫ്രിന്‍ ഒരുക്കിയ സംഗീതം. സിനിമയുടെ തുടക്കവും ഒടുക്കവും ഒരുപോലെ ഗംഭീരമാണ്; ക്രൈം സീന്‍ പരിശോധിക്കാന്‍ വരുന്ന ഓപ്പണിംഗ് ടൈറ്റില്‍സ് രംഗം തൊട്ട് പൊലീസ് ബാഡ്ജ് വെള്ളത്തിലെറിയുന്ന ഫൈനല്‍ ഷോട്ട് വരെ ഈസ്റ്റ്‌വുഡ് സെന്‍സേഷണലായി നിറഞ്ഞു നില്‍ക്കുകയാണ് സ്‌ക്രീനില്‍. ‘ഡേര്‍ട്ടി ഹാരി'യ്ക്ക് 'മാഗ്‌നം ഫോഴ്‌സ്'(1973), ‘ദ എന്‍ഫോഴ്‌സര്‍'(1976), ‘സഡണ്‍ ഇംപാക്റ്റ്'(1983, ഈസ്റ്റ്വുഡ് തന്നെ സംവിധാനം നിര്‍വ്വഹിച്ചത്), ‘ദ ഡെഡ് പൂള്‍'(1988) എന്നിങ്ങനെ നാല് സീക്വലുകളുണ്ടായി. അമേരിക്കന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മഹത്തരമായ നൂറ് സിനിമാ കഥാപാത്രങ്ങളുടെ പട്ടികയില്‍ പതിനേഴാം സ്ഥാനമാണ് ഹാരി കലഹാന്. എ.എഫ്.ഐയുടെ തന്നെ മഹത്തരമായ നൂറ് മൂവി ക്വോട്ടുകളില്‍ രണ്ടെണ്ണം ഡേര്‍ട്ടി ഹാരി ഫ്രാഞ്ചൈസില്‍ നിന്നുമാണ്; ‘സഡണ്‍ ഇംപാക്റ്റി'ലെ ' ‘Go ahead, make my day.' ‘ആറാം സ്ഥാനത്തും, ‘ഡേര്‍ട്ടി ഹാരി'യിലെ ' ‘You've got to ask yourself one question: ‘Do I feel lucky?' ‘ Well, do you, punk?' അമ്പത്തൊന്നാം സ്ഥാനത്തും. പില്‍ക്കാല ഹോളിവുഡ് പൊലീസ് ചിത്രങ്ങളുടെ ശൈലി തന്നെ നിശ്ചയിച്ച, ലോകസിനിമയിലെ എക്കാലത്തെയും ഐക്കോണിക് ആയ സൃഷ്ടിയാണ് ഡേര്‍ട്ടി ഹാരി. കൗബോയ് എന്ന പോലെ അദ്ദേഹം കൂടെക്കൂടെ അവതരിപ്പിച്ചിട്ടുള്ളത് ഇത്തരം പൊലീസ്, ഹോമിസൈഡ് ഡിറ്റക്ടീവ് കഥാപാത്രങ്ങളെയാണ്. ഹാറ്റ് നിഴലിടുന്ന, ചുണ്ടില്‍ സിഗാറെരിയുന്ന മുഖമുള്ള കൗബോയ് കഴിഞ്ഞാല്‍ അദ്ദേഹത്തെ ഏറ്റവും സ്‌പെക്റ്റകുലറായി തോന്നിയിട്ടുള്ളതും ഇങ്ങനെയുള്ള റോളുകളില്‍ത്തന്നെ. തോക്ക് കൈകാര്യം ചെയ്യുന്ന രംഗങ്ങളും, അതേപ്പറ്റിയുള്ള ത്രസിപ്പിക്കുന്ന സംഭാഷണങ്ങളും കൂടുതല്‍ കാണുമെന്ന പൊതുസവിശേഷതയും മറ്റൊരു ആകര്‍ഷണമാണ്. പരമ്പരാഗതമായ ഹീറോയിക് ഗുണങ്ങള്‍ പുലര്‍ത്താത്ത ഇത്തരം ‘ആൻറിഹീറോ' കഥാപാത്രങ്ങളാണ് അദ്ദേഹത്തെ മാസ്‌കുലിനിറ്റിയുടെ ഐക്കണാക്കിയതും.
‘അണ്‍ഫോര്‍ഗിവന്‍'
സെര്‍ജോ ലിയോണെയ്ക്കു ശേഷം ഈസ്റ്റ്‌വുഡിന്റ കരിയര്‍ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച സംവിധായകനായിരുന്നു ഡോണ്‍ സീഗല്‍. ‘ഡേര്‍ട്ടി ഹാരി' കൂടാതെ 'കൂഗന്‍സ് ബ്ലഫ്', ‘റ്റ്വു മ്യൂള്‍സ് ഫോര്‍ സിസ്റ്റര്‍ സാറ', ‘ദ ബിഗ്വയല്‍ഡ്', ‘എസ്‌കേപ് ഫ്രം ആല്‍കട്രാസ്' എന്നീ ഈസ്റ്റ്‌വുഡ് സ്റ്റാറിംഗ് സിനിമകളും അദ്ദേഹം ചെയ്തിട്ടുണ്ട്. ഈസ്റ്റ്‌വുഡിനെ ഫിലിംമേക്കറാക്കിയതില്‍ സീഗലുമായുള്ള സൗഹൃദത്തിന് വലിയ സ്വാധീനവുമുണ്ട്. തന്റെ നിരവധി ചിത്രങ്ങളുടെ ഛായാഗ്രഹണം നിര്‍വ്വഹിച്ച ബ്രൂസ് സര്‍ട്ടീസിനെ അദ്ദേഹം പരിചയപ്പെടുന്നതും സീഗല്‍ വഴിയാണ്.
പില്‍ക്കാല ഹോളിവുഡ് പൊലീസ് ചിത്രങ്ങളുടെ ശൈലി തന്നെ നിശ്ചയിച്ച, ലോകസിനിമയിലെ എക്കാലത്തെയും ഐക്കോണിക് ആയ സൃഷ്ടിയാണ് ഡേര്‍ട്ടി ഹാരി
സ്പഗെറ്റി വെസ്റ്റേണിന്റെ ആചാര്യനായ ലിയോണെ കഴിഞ്ഞാല്‍, ക്ലിന്റ് ഈസ്റ്റ്‌വുഡ് ഏറ്റവും മികച്ച മാച്ചോ മാന്‍ കഥാപാത്രങ്ങളെ അവതരിപ്പിച്ചതും സീഗലിന്റെ സംവിധാനത്തിലാണ്. ഈസ്റ്റ്‌വുഡിന്റെ മാസ്റ്റര്‍പീസായ ‘അണ്‍ഫോര്‍ഗിവന്‍' ലിയോണെയ്ക്കും സീഗലിനുമാണ് സമര്‍പ്പിച്ചത്.
1971ലാണ് ഈസ്റ്റ്‌വുഡിന്റ സംവിധായക ഡെബ്യൂ ആയ ‘പ്ലേ മിസ്റ്റി ഫോര്‍ മി' എന്ന സൈക്കൊളോജിക്കല്‍ ത്രില്ലര്‍ ഇറങ്ങിയത്. ആദ്യ ചിത്രം തന്നെ സാമ്പത്തിക വിജയവും നിരൂപക പ്രശംസയും നേടി. തന്റെ ചിത്രങ്ങളുടെ മേലുള്ള സര്‍ഗ്ഗാത്മക നിയന്ത്രണം ഉറപ്പിക്കുന്നതിനു ലക്ഷ്യമിട്ട്, 1967ല്‍ത്തന്നെ അദ്ദേഹം ‘മാല്‍പാസോ' എന്ന പേരില്‍ പ്രൊഡക്ഷന്‍ കമ്പനിയും സ്ഥാപിച്ചിരുന്നു. ഈ കാലഘട്ടത്തില്‍ ഷോണ്‍ കോണറിയുടെ വിരമിക്കല്‍ പ്രഖ്യാപനത്തെത്തുടര്‍ന്ന് ജെയിംസ് ബോണ്ട് റോള്‍ ചെയ്യാനുള്ള ഓഫര്‍ ലഭിച്ചെങ്കിലും, അത് ബ്രിട്ടീഷ് നടന്മാര്‍ ചെയ്യേണ്ട കഥാപാത്രമാണെന്ന കാരണം പറഞ്ഞ് നിരസിക്കുകയുണ്ടായി ഈസ്റ്റ്‌വുഡ്. സൂപ്പര്‍മാന്റെ റോളും അദ്ദേഹം നിരസിച്ചിട്ടുണ്ട്. തൊണ്ണൂറുകള്‍ക്കു മുമ്പ് അദ്ദേഹം സംവിധാനം ചെയ്ത സിനിമകളില്‍ ശ്രദ്ധേയമായവ ‘ഹൈ പ്ലൈന്‍സ് ഡ്രിഫ്റ്റര്‍', ‘ദ ഔട്‌ലോ ജോസി വെയ്ല്‍സ്', ‘പെയ്ല്‍ റൈഡര്‍' എന്നീ വെസ്റ്റേണുകളും, ‘സഡണ്‍ ഇംപാക്റ്റ്' പോലുള്ള കോപ് മൂവികളും, ‘ഹാര്‍ട്ട്‌ബ്രേക്ക് റിഡ്ജ്' എന്ന വാര്‍ മൂവിയും, ‘ബേഡ്' എന്ന ബയോപ്പിക്കുമാണ്.
‘നോ നെയിം'കാരനും, ഹാരി കലഹാനും പുറമേ അദ്ദേഹം ചെയ്ത മറ്റൊരു സീരീസ് കഥാപാത്രമാണ് ‘എവ്രി വിച്ച് വേ ബട് ലൂസ്', ‘എനി വിച്ച് വേ യൂ കാന്‍' എന്നീ സിനിമകളിലെ ഫൈലോ ബെഡ്ഡോ. ഇവ രണ്ടും അദ്ദേഹമഭിനയിച്ച ചിത്രങ്ങളിലെ വലിയ ബോക്‌സോഫീസ് വിജയങ്ങളില്‍പ്പെടുന്നു.
ഡിഗ്രി പഠനകാലത്താണ് സംവിധായകനെന്ന നിലയ്ക്കുള്ള ഈസ്റ്റ്‌വുഡിന്റെ മികച്ച വര്‍ക്കുകളായ ‘അണ്‍ഫോര്‍ഗിവനും', ‘മില്യണ്‍ ഡോളര്‍ ബേബി'യും, ‘ദ ബ്രിഡ്ജസ് ഓഫ് മാഡിസന്‍ കൗണ്ടി'യും, ‘സ്‌പേസ് കൗബോയ്‌സും', ‘മിസ്റ്റിക് റിവറും', ‘ഇന്‍വിക്റ്റസും', ‘ഗ്രാന്‍ റ്റൊറീനോ'യും, ‘പ്ലേ മിസ്റ്റി ഫോര്‍ മി'യും, ‘ചേയ്ഞ്ച്‌ലിങും', ‘എ പെര്‍ഫെക്റ്റ് വേള്‍ഡും', ‘ഫ്‌ലാഗ്‌സ് ഓഫ് ഔവര്‍ ഫാദേഴ്‌സും', ‘ലെറ്റേഴ്‌സ് ഫ്രം ഇവോ ജിമ'യുമൊക്കെ കാണുന്നത്.
1992ലെ ‘അണ്‍ഫോര്‍ഗിവന്‍' ഒരു റിവിഷനിസ്റ്റ് വെസ്റ്റേണാണ്. ഈസ്റ്റ്‌വുഡിന്റെ ആദ്യകാല കൗബോയ് നായകന്മാരുടെ അത്ര തന്നെ വീരപരിവേഷമില്ല ‘അണ്‍ഫോര്‍ഗിവനി'ലെ വില്യം മന്നിയ്ക്ക്. ‘മാന്‍ വിത്ത് നോ നെയി'മിന് ഒരു സ്തുതിഗീതമായിരിക്കെത്തന്നെ, അത്തരം കഥാപാത്രങ്ങളുടെ ഒരു പരിവര്‍ത്തനം അവതരിപ്പിക്കുന്നുമുണ്ട്. തല നരച്ച് പരുവപ്പെട്ട കുപ്രസിദ്ധനായിരുന്ന ഒരു മുന്‍കാല ഔട്ട്‌ലോയാണ് മന്നി. അയാള്‍ പണ്ട് സ്ത്രീകളെയും കുട്ടികളെയും വരെ കൊന്നിട്ടുണ്ട്; ജീവനുള്ള സകലതിനെയും കൊന്നിട്ടുണ്ട്. എന്നാല്‍ വിഭാര്യനും രണ്ടു കുട്ടികളുടെ അച്ഛനുമായ അയാള്‍ മറ്റൊരാളെ കൊന്നു കളയുന്നതിലും ഹീനമായ വേറൊരു കൃത്യമില്ലെന്നു മനസ്സിലാക്കി ഖേദിക്കുന്നുണ്ട്. പന്നി ഫാം നടത്തി മര്യാദക്കാരനായി ജീവിക്കുന്ന വില്‍ മന്നി വിമനസ്‌കനായാണ് തന്റെ അവസാന ബൗണ്ടി വേട്ടയ്ക്കിറങ്ങുന്നത്.
വ്യക്തിപരമായ അഭിപ്രായത്തില്‍ ഈസ്റ്റ്‌വുഡിന്റെ മാഗ്‌നം ഓപസ് ‘അണ്‍ഫോര്‍ഗിവന്‍' ആണ്; അഭിനേതാവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതിലേതു തന്നെ. ടോപ് 10 വെസ്റ്റേണുകളുടെ പട്ടികയില്‍ നാലാം സ്ഥാനം നല്‍കി എ.എഫ്.ഐ ഈ സിനിമയെ ആദരിച്ചിട്ടുണ്ട്.
‘മില്യണ്‍ ഡോളര്‍ ബേബി'
രണ്ടായിരങ്ങളെ അദ്ദേഹത്തിന്റെ സംവിധായക പ്രതിഭയുടെ വസന്തമായി വിശേഷിപ്പിക്കാം. ഡെന്നിസ് ലെഹാന്റെ നോവലില്‍ നിന്ന് അഡാപ്റ്റ് ചെയ്ത ക്ലാസിക് ക്രൈം ത്രില്ലറായ ‘മിസ്റ്റിക് റിവര്‍', ബെസ്റ്റ് സിനിമയ്ക്കും സംവിധായകനുമുള്ള ഓസ്‌കര്‍ നേടിയ, എക്കാലത്തെയും മികച്ച അമേരിക്കന്‍ സ്‌പോര്‍ട് മൂവികളിലൊന്നായ ‘മില്യണ്‍ ഡോളര്‍ ബേബി', രണ്ടാം ലോക മഹായുദ്ധകാലത്തെ ഇവോ ജിമ പോരാട്ടത്തെ അമേരിക്കന്‍ പരിപ്രേക്ഷ്യത്തില്‍ ചിത്രീകരിച്ച ‘ഫ്‌ലാഗ്‌സ് ഓഫ് ഔവര്‍ ഫാദേഴ്‌സ്', ഇതേ സംഭവത്തെ ജാപ്പനീസ് വീക്ഷണത്തില്‍ അവതരിപ്പിച്ച ‘ലെറ്റേഴ്‌സ് ഫ്രം ഇവോ ജിമ', ലോകത്തോട് വഴങ്ങാത്ത, കലഹപ്രിയനും പരുക്കനുമായ വാള്‍ട് കൊവാള്‍സ്‌കി എന്ന വൃദ്ധനായ കൊറിയന്‍ വാര്‍ വെറ്ററനെ അവതരിപ്പിക്കുക വഴി തന്റെ പഴയ ടഫ് ഗയ് ബിംബത്തെ റിവൈവ് ചെയ്ത ‘ഗ്രാന്‍ റ്റൊറീനോ', സൗത്ത് ആഫ്രിക്കയുടെ ദേശീയ റഗ്ബി ടീമായ സ്പ്രിങ്‌ബോക്‌സിന്റെ 1995 വേള്‍ഡ് കപ്പ് നേട്ടത്തിന് പ്രചോദനമായ നെല്‍സണ്‍ മണ്ടേലയുടെ കഥ പറഞ്ഞ ‘ഇന്‍വിക്റ്റസ്'
കൗബോയ് വെസ്റ്റേണുകളും കോപ് മൂവികളും മാത്രമായി തന്റെ ഫില്‍മോഗ്രഫി ചുരുങ്ങിപ്പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ ആക്ഷന്‍, വാര്‍, ബയോഗ്രഫി, ഡ്രാമ, റൊമാന്‍സ്, ക്രൈം, സ്‌പോര്‍ട്‌സ്, മ്യൂസിക്കല്‍, കോമഡി എന്നിങ്ങനെ നാനാവിധ ജോണറുകളില്‍ അദ്ദേഹം സിനിമയെടുത്തു
എന്നിങ്ങനെ തുടരെ മാസ്റ്റര്‍പീസുകള്‍ സംഭവിച്ചത് ഈ ദശാബ്ദത്തിലാണ്.
‘മില്യണ്‍ ഡോളര്‍ ബേബി' പതിവ് ഫോര്‍മുലയില്‍ ഒരു സക്‌സസ് സ്റ്റോറി അവതരിപ്പിക്കുന്ന സ്‌പോര്‍ട് മൂവിയല്ല. ദയാവധത്തെയും തത്സംബന്ധമായ ധാര്‍മ്മിക വ്യഥകളെയുമൊക്കെ ഗൗരവമായി പ്രതിപാദിക്കുന്ന, ദുഃഖപര്യവസായിയായ ഒരു ചിത്രമാണ്. നടനെന്ന നിലയിലും സംവിധായകനെന്ന നിലയിലും ഈസ്റ്റ്‌വുഡിന്റെ കരിയര്‍ ബെസ്റ്റെന്ന് പല നിരൂപകരും ഈ സിനിമയെ വിലയിരുത്തി. വാര്‍ണര്‍ ബ്രദേഴ്‌സുമായി ‘മില്യണ്‍ ഡോളര്‍ ബേബി'യുടെ ചര്‍ച്ച നടക്കേ, ബോക്‌സിങ് പടങ്ങള്‍ക്ക് ഇപ്പോള്‍ അത്ര ജനപ്രീതിയില്ലെന്നു പറഞ്ഞ എക്‌സിക്യുടീവിനോട് ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ മറുപടി: ‘എനിക്കിതൊരു ബോക്‌സിങ് മൂവിയല്ല. പ്രതീക്ഷയെയും സ്വപ്നങ്ങളെയും സ്‌നേഹബന്ധത്തെയും പറ്റിയുള്ള ഒന്നാണ്.'
‘ഗ്രാന്‍ റ്റൊറീനോ'യും വാള്‍ട് കൊവാള്‍സ്‌കിയും പേഴ്‌സണല്‍ ഫേവറിറ്റാണ്. 78 വയസ്സായ ഈസ്റ്റ്‌വുഡിന്റെ ഹീറോയിസം പോലെ എന്‍ഗേജിംഗായി മറ്റെന്തുണ്ട്! ക്ലൈമാക്‌സില്‍ തുരുതുരാ വെടിയേറ്റു വീഴുന്ന നായകന്‍ വല്ലാതെ രോമാഞ്ചമുണര്‍ത്തിയ കാഴ്ചയായിരുന്നു. സിനിമാന്ത്യത്തില്‍ വെടിയേറ്റു മരിക്കുന്ന കേന്ദ്രകഥാപാത്രങ്ങള്‍ മുമ്പേ തന്നെ വലിയ വീക്‌നെസ്സാണ്. ‘നായകനി'ലെ കമല്‍ഹാസന്റെ ശക്തിവേല്‍ നായ്ക്കര്‍, പോള്‍ ന്യൂമാന്റെ ‘കൂള്‍ ഹാന്‍ഡ് ലൂക്', ‘സ്‌കാര്‍ഫേസി'ലെ അല്‍ പചീനോയുടെ ടോണി മൊണ്ടാന, ‘ട്രെയ്‌നിംഗ് ഡേ'യിലെ ഡെന്‍സല്‍ വാഷിംഗ്ടന്റെ അലോണ്‍സോ ഹാരിസ്, ‘രാജാവിന്റെ മകനി'ലെ മോഹന്‍ലാലിന്റെ വിന്‍സന്റ് ഗോമസ്.. അങ്ങനെ പോകുന്ന നിരയിലേക്കായിരുന്നു വാള്‍ട് കൊവാള്‍സ്‌കിയുടെ അഡിഷന്‍. പോള്‍ ന്യൂമാന്റെ ബുച്ച് കാസിഡിയും, റോബര്‍ട്ട് റെഡ്‌ഫോര്‍ഡിന്റെ സണ്‍ഡാന്‍സ് കിഡും തോക്കുകളെ അഭിമുഖീകരിക്കുന്നിടത്ത് പടം ഫൈനല്‍ ഫ്രീസ് ചെയ്തത് വലിയ നിരാശയുണ്ടാക്കി. അവരുടെ അന്ത്യം ബ്ലഡി വയലന്റായി ചിത്രീകരിച്ചിരുന്നെങ്കില്‍! സാം പെക്കിന്‍പാ സിനിമകളിലെയും ഹോങ് കോങ്ങില്‍ നിന്നുള്ള ഹീറോയിക് ബ്ലഡ്‌ഷെഡ് പടങ്ങളിലെയും രക്തരൂക്ഷിതമായ എന്‍ഡിങ്ങുകളുടെ ഇംപാക്റ്റ് ശ്രദ്ധിച്ചിട്ടില്ലേ? ‘ക്ലിന്റ് ഈസ്റ്റ്‌വുഡ് ഇതിലഭിനയിച്ചിരുന്നെങ്കില്‍!' എന്ന് പലപ്പോഴും തോന്നിയിട്ടുള്ളതും എക്കാലത്തെയും മികച്ച വെസ്റ്റേണുകളിലൊന്നായ ‘ദ വൈല്‍ഡ് ബഞ്ച്' പിടിച്ച പെക്കിന്‍പായുടെ പടങ്ങളിലാണ്. ‘ഗ്രാന്‍ റ്റൊറീനോ'യോടെ അഭിനയത്തില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചെങ്കിലും, 2012ല്‍ ‘ട്രബ്ള്‍ വിത്ത് ദ കേര്‍വ്' എന്ന സ്‌പോര്‍ട് മൂവിയിലൂടെ തിരിച്ചു വന്നു. പിന്നീട് 2018ല്‍ ‘ദ മ്യൂള്‍' എന്ന സിനിമയില്‍ സെന്റ്രല്‍ റോളില്‍ അഭിനയിച്ചു. അതുകൊണ്ട് ഒരു മെക്‌സിക്കന്‍ ഡ്രഗ് കാര്‍ട്ടലിനു വേണ്ടി കൊക്കെയ്ന്‍ കടത്തുന്ന ഏള്‍ സ്റ്റോണ്‍ എന്ന കഥാപാത്രമായി, 88 വയസ്സുള്ള ഈസ്റ്റ്‌വുഡിന്റെ തകര്‍പ്പന്‍ പ്രകടനം കണ്ടാസ്വദിക്കാന്‍ ആരാധകര്‍ക്കായി. വിരമിക്കുന്നതിനെപ്പറ്റി ചിന്തിക്കുമ്പോഴൊക്കെ ഏതെങ്കിലും നല്ലൊരു പ്രൊജക്റ്റ് കയറി വരുമെന്നാണ് അദ്ദേഹം പറയുന്നത്.
ആക്ഷന്‍, വാര്‍, റൊമാന്‍സ്, ക്രൈം, സ്‌പോര്‍ട്‌സ്...
സിനിമകളെടുത്തു കൊണ്ടേയിരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ സിദ്ധാന്തം. രണ്ടായിരത്തിപ്പത്തുകളില്‍ ‘ജെ. എഡ്ഗര്‍', ‘അമേരിക്കന്‍ സ്‌നൈപ്പര്‍', ‘സള്ളി', ‘ദ 15:17 റ്റു പാരിസ്', ‘റിച്ചാര്‍ഡ് ജുവല്‍' എന്നിങ്ങനെ കൂടുതലും ബയോഗ്രഫിക്കല്‍ ഡ്രാമകളാണ് അദ്ദേഹം ചെയ്തത്. തിയറ്ററില്‍ കാണാന്‍ സാധിച്ച ഒരേയൊരു ഈസ്റ്റ്‌വുഡ് പടം 2014ലെ ‘അമേരിക്കന്‍ സ്‌നൈപ്പര്‍' മാത്രമാണ്. (അക്കാഡമി അവാര്‍ഡ്‌സ് സമയത്ത് നാമനിര്‍ദ്ദേശമുള്ള സിനിമകളൊക്കെ കളിക്കുന്ന കോഴിക്കോട് ‘ക്രൗണ്‍' തിയറ്ററുകാര്‍ക്ക് നന്ദി.)
കൗബോയ് വെസ്റ്റേണുകളും കോപ് മൂവികളും മാത്രമായി തന്റെ ഫില്‍മോഗ്രഫി ചുരുങ്ങിപ്പോകരുതെന്ന് നിര്‍ബന്ധമുണ്ടായിരുന്നതിനാല്‍ ആക്ഷന്‍, വാര്‍, ബയോഗ്രഫി, ഡ്രാമ, റൊമാന്‍സ്, ക്രൈം, സ്‌പോര്‍ട്‌സ്, മ്യൂസിക്കല്‍, കോമഡി എന്നിങ്ങനെ നാനാവിധ ജോണറുകളില്‍ അദ്ദേഹം സിനിമയെടുത്തു. എന്നിരിക്കിലും വെസ്റ്റേണിന്റെ അബ്സല്യൂട്ട് മാസ്റ്റര്‍മാരിലൊരാളാണ് അദ്ദേഹം. 1950കളോടെ ജോണ്‍ ഫോര്‍ഡും ഹൊവര്‍ഡ് ഹൗക്‌സുമൊക്കെ നിറഞ്ഞു നിന്ന ക്ലാസിക് വെസ്റ്റേണിന്റെ സുവര്‍ണകാലം അവസാനിച്ചെങ്കിലും, 60കളില്‍ വേഷമിട്ട സ്പഗെറ്റി, അമേരിക്കന്‍ വെസ്റ്റേണുകളാലും, എഴുപതുകളിലും എണ്‍പതുകളിലും സംവിധാനം ചെയ്ത ഹോളിവുഡ് വെസ്റ്റേണുകളാലും, 90കളില്‍ 'അണ്‍ഫോര്‍ഗിവന്‍' എന്ന ഒരൊറ്റ ക്ലാസിക്കാലും ഈ ധാരയെ പരിപോഷിപ്പിച്ചു അദ്ദേഹം. നിയോ വെസ്റ്റേണുകളും മറ്റുമായി പ്രസ്തുത ജോണര്‍ ഇപ്പോഴും ശക്തമായി നിലനില്ക്കുന്നതില്‍ ക്ലിന്റ് ഈസ്റ്റ്‌വുഡ് ലെഗസിയുടെ പ്രഭാവമുണ്ട്. ‘എവ്രി വിച്ച് വേ ബട് ലൂസി'ലെ ഫൈലോ ബെഡ്ഡോ കണ്ട്രി വെസ്റ്റേണ്‍ ഭാവുകത്വത്തെ ആരാധിക്കുന്നത് കാണാം. സ്വയം
സിനിമയിലെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച ഫിലോസഫിയുടെ ആകെത്തുക യഥാര്‍ത്ഥത്തിലുള്ള അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തെ പ്രതിനിധാനം ചെയ്യുന്നതാണ്
ആവര്‍ത്തിക്കുന്നതിലുള്ള ആശങ്ക മൂലം ‘അണ്‍ഫോര്‍ഗിവനു' ശേഷം അദ്ദേഹം വെസ്റ്റേണുകളെടുത്തില്ല; വെസ്റ്റേണുകളില്‍ അഭിനയിച്ചുമില്ല.
സുദീര്‍ഘമായ ഇത്രയും കാലത്തിനിടയ്ക്ക് സിനിമയിലെ കഥാപാത്രങ്ങളിലൂടെ അവതരിപ്പിച്ച ഫിലോസഫിയുടെ ആകെത്തുക യഥാര്‍ത്ഥത്തിലുള്ള അദ്ദേഹത്തിന്റെ ജീവിതദര്‍ശനത്തെ പ്രതിനിധാനം ചെയ്യുന്നതാണ്. യൗവനത്തിലുണ്ടായിരുന്ന ജീവിതക്കമ്പം അതേ തീവ്രതയില്‍ അദ്ദേഹം നിലനിര്‍ത്തിപ്പോന്നു. സ്‌ക്രീനില്‍ എന്നതുപോലെ ജീവിതത്തിലും അദ്ദേഹമൊരിക്കലും റിഗ്രറ്റ് ചെയ്തില്ല. സ്‌കൂള്‍ കാലഘട്ടത്തില്‍ ഈസ്റ്റ്‌വുഡ് പടങ്ങള്‍ കണ്ടുതുടങ്ങിയപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തെക്കുറിച്ച് വായിക്കാന്‍ താത്പര്യമായിരുന്നു. കൊറിയന്‍ യുദ്ധകാലത്ത് യു.എസ് ആര്‍മിയില്‍ ലൈഫ്ഗാര്‍ഡായി നിയോഗിക്കപ്പെട്ട അദ്ദേഹം വിമാനം തകര്‍ന്ന് പുഴയില്‍ വീണതും, മൂന്നു കിലോമീറ്റര്‍ നീന്തി രക്ഷപ്പെട്ടതുമായ സംഭവമൊക്കെ സിനിമ പോലെ ഹരം കൊള്ളിച്ചു; ലെജന്‍ഡറി പരിവേഷം വര്‍ദ്ധിപ്പിക്കുകയും ചെയ്തു. വെസ്റ്റേണ്‍ സിനിമയുടെ എക്കാലത്തെയും വലിയ ഐക്കണായ ജോണ്‍ വെയ്ന്‍, എത്രയോ പടങ്ങളില്‍ വാര്‍ ഹീറോയായി വേഷമിട്ടിട്ടുണ്ടെങ്കിലും രണ്ടാം ലോക മഹായുദ്ധകാലത്ത് പട്ടാളസേവനമനുഷ്ഠിച്ചിട്ടില്ല എന്ന വസ്തുത ഈസ്റ്റ്‌വുഡ് ചരിത്രവുമായി ചേര്‍ത്തുവച്ച് വായിക്കാനും രസമായിരുന്നു. ജോണ്‍ വെയ്‌നിന്റെ മുകളില്‍ അദ്ദേഹത്തെ റാങ്ക് ചെയ്യാനുള്ള താത്പര്യമാണ് ഇതിനു പിറകില്‍. സംവിധായകന്‍ എന്ന നിലയ്ക്ക് പരാജയപ്പെട്ടയാളുമാണ് വെയ്ന്‍. പക്ഷേ ജോണ്‍ വെയ്ന്‍ മികച്ച നടനുള്ള അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട്; ‘ട്രൂ ഗ്രിറ്റി'ലെ റൂസ്റ്റര്‍ കോഗ്‌ബേണായുള്ള പ്രകടനത്തിന്. 'അണ്‍ഫോര്‍ഗിവനി'ലെയും 'മില്യണ്‍ ഡോളര്‍ ബേബി'യിലെയും പെര്‍ഫോമന്‍സുകള്‍ക്ക് നാമനിര്‍ദ്ദേശമുണ്ടായിരുന്നെങ്കിലും ഈസ്റ്റ്വുഡിന് അഭിനേതാവിനുള്ള അവാര്‍ഡ് ലഭിച്ചിട്ടില്ല. തദവസരങ്ങളില്‍ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍, മികച്ച സംവിധായകന്‍, മികച്ച സിനിമ (നിര്‍മ്മാതാവ്), മികച്ച നടന്‍ എന്നീ മൂന്നു കാറ്റഗറികളിലും അവാര്‍ഡ് നേടിയ ഒരേയൊരാള്‍ എന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലായേനെ.
Enough of that shit
മനുഷ്യമുഖമാണ് സിനിമയുടെ ഏറ്റവും ഗംഭീരമായ വിഷയമെന്നു പറഞ്ഞത് ഇങ്മര്‍ ബെര്‍ഗ് മാനാണ്. പ്രസ്തുത നിരീക്ഷണത്തെ അവലംബിച്ച്, ഈസ്റ്റ്‌വുഡ് എന്ന രൂപം ഒരു സിനിമാനിര്‍മ്മാണ സാമഗ്രിയെന്ന നിലയില്‍ എത്രമാത്രം ഇന്‍സ്ട്രമെന്റലാണെന്ന്, ‘ദ ആക്ടര്‍ ആസ് ഫോം ഫോര്‍ ദ ഫിലിം' എന്ന ലേഖനത്തില്‍ മൈക്കല്‍ മിറാസോള്‍ സ്ഥാപിക്കുന്നുണ്ട്; ‘ഈസ്റ്റ്‌വുഡിന്റെ സൈഡ് വ്യൂ പ്രൊഫൈലാണ് ഒരുപക്ഷേ സിനിമയിലെ ഏറ്റവും പെട്ടെന്ന് തിരിച്ചറിയാവുന്ന മുഖാകൃതി', അദ്ദേഹമെഴുതുന്നു.
അഹങ്കാരവും വാര്‍ദ്ധക്യവുമൊക്കെ അലങ്കാരത്തിന്റെ അടയാളങ്ങളായി മാറുമെങ്കില്‍, അതിന്റെ പേട്രന്‍ സെയ്ന്റ് ക്ലിന്റ് തന്നെ! പുച്ഛമോ അവജ്ഞയോ ഒക്കെയാണ് അദ്ദേഹത്തിന്റെ സ്ഥായീഭാവം എന്നു പറയാറുണ്ട്. സംവിധാനശൈലിയിലും അദ്ദേഹത്തിന് ശ്രദ്ധേയമായ വ്യക്തിത്വസവിശേഷതകളുണ്ട്. ഒന്നോ രണ്ടോ ടേക്കുകളില്‍ ഷോട്ടുകള്‍ പൂര്‍ത്തീകരിക്കും. അതുകൊണ്ടുതന്നെ മിക്കപ്പോഴും ഉദ്ദേശിച്ചതിനെക്കാള്‍ താഴ്ന്ന ബഡ്ജറ്റില്‍, വിചാരിച്ചതിനെക്കാള്‍ മുമ്പേ തന്നെ സിനിമയെടുത്തു തീരും. ട്രൂ പ്രൊഫഷണലിസം അദ്ദേഹം സദാ പുലര്‍ത്തുന്നു. ഷോട്ടിനു മുമ്പ് ‘ആക്ഷന്' പകരം ‘‘Whenever you are ready'' എന്നും, ‘കട്ട്' വിളിക്കുന്നതിനു പകരം ‘Enough of that shit' എന്നുമാണത്രേ അദ്ദേഹം പറയുക.
മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടിരുന്നെങ്കില്‍, മികച്ച സംവിധായകന്‍, മികച്ച സിനിമ (നിര്‍മ്മാതാവ്), മികച്ച നടന്‍ എന്നീ മൂന്നു കാറ്റഗറികളിലും അവാര്‍ഡ് നേടിയ ഒരേയൊരാള്‍ എന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലായേനെ
ബിഎയ്ക്കു പഠിക്കുന്ന കാലത്ത് മാരത്തോണ്‍ വച്ച് ക്ലാസിക്കുകള്‍ കാണാന്‍ തുടങ്ങിയപ്പോള്‍ കാരി ഗ്രാന്റ്, ഗ്രിഗറി പെക്ക്, ഗാരി കൂപ്പര്‍, വില്യം ഹോള്‍ഡന്‍ എന്നിങ്ങനെ ക്ലാസിക് ഹോളിവുഡിന്റെ ‘ക്ലാസ്സി ചാം' ഉള്ള നായകന്മാരെയും, പോള്‍ ന്യൂമാന്‍, റോബര്‍ട്ട് റെഡ്‌ഫോര്‍ഡ്, റയാന്‍ ഒനീല്‍ തുടങ്ങിയ ന്യൂ ഹോളിവുഡിന്റെ ‘ഹാന്‍സം ഡെവിളുകളെ'യും, മാര്‍ലന്‍ ബ്രാണ്ടോ, അല്‍ പചീനോ, റോബര്‍ട്ട് ഡെ നിറോ, ജാക്ക് നിക്കോള്‍സണ്‍ പോലുള്ള ഹെവിവെയ്റ്റ് നടന്മാരെയും, റോബര്‍ട്ട് മിച്ചം, ലീ മാര്‍വിന്‍, ജെയിംസ് കോബേണ്‍, ചാള്‍സ് ബ്രോന്‍സണ്‍ തുടങ്ങിയ ‘ടഫ് ഗൈ'കളെയുമൊക്കെ പരിചയിച്ചെങ്കിലും ക്ലിന്റ് ഈസ്റ്റ്‌വുഡിന്റെ സ്‌ക്രീന്‍ സാന്നിധ്യത്തോടുള്ള പ്രത്യേക താത്പര്യം മാറ്റമില്ലാതെ തുടര്‍ന്നു. വ്യക്തിപരമായ നിരീക്ഷണത്തില്‍ മാസ്‌കുലിന്‍ സൗന്ദര്യത്തിന്റെ ഏറ്റവും ഉദാത്തമായ മാതൃകയായിരുന്നു അദ്ദേഹം. പിന്നീട് ബ്ലോണ്ടിയോളമോ ഹാരി കലഹാനോളമോ ആരാധന തോന്നിയിട്ടുള്ളത് സ്റ്റീവ് മക്വീന്‍ അവതരിപ്പിച്ച വിന്‍ ടാനര്‍ (ദ മാഗ്‌നിഫിസന്റ് സെവന്‍), ‘ബുളളിറ്റ്', വിര്‍ജില്‍ ഹില്‍റ്റ്‌സ് (ദ ഗ്രേറ്റ് എസ്‌കേപ്) പോലുള്ള കഥാപാത്രങ്ങളോട് മാത്രമാണ്.
സംവിധായകരായി മാറിയ നടന്മാര്‍ ഹോളിവുഡില്‍ നിരവധിയുണ്ട്. പക്ഷേ അത്തരത്തില്‍ ക്ലിന്റ് ഈസ്റ്റ്‌വുഡിനെപ്പോലെ മാസ്റ്റര്‍പീസുകളെടുത്തവരും, നിലനിന്നവരും കുറവാണ്. റോബര്‍ട്ട് റെഡ്‌ഫോര്‍ഡും വാറന്‍ ബെയ്റ്റിയും കെവിന്‍ കോസ്റ്റ്‌നറുമൊക്കെ സംവിധായകരെന്ന നിലയില്‍ ഓസ്‌കര്‍ നേടിയിട്ടുണ്ടെങ്കിലും ഈസ്റ്റ്‌വുഡിനെപ്പോലെ തുടരെ സിനിമകളെടുത്ത് വിജയിപ്പിക്കാന്‍ അവര്‍ക്കൊന്നുമായില്ല.
പ്രായം കെടുത്താത്ത വീര്യം
ന്യൂ ഹോളിവുഡ് സംവിധായകരില്‍ എത്ര പേര്‍ ഇന്നും ഔട്ട്ഡേറ്റഡ് ആവാതെ നില്‍ക്കുന്നുണ്ട്? എത്ര പേര്‍ ഇന്നും ഫീല്‍ഡില്‍ തുടരുന്നുണ്ട്? 1971ല്‍ ‘പ്ലേ മിസ്റ്റി ഫോര്‍ മി'യിലൂടെ സംവിധായകനായി തുടക്കം കുറിച്ചതാണ് ക്ലിന്റ് ഈസ്റ്റ്‌വുഡ്. ന്യൂ ഹോളിവുഡ് കാലത്ത് മാസ്റ്റര്‍പീസുകളെടുത്ത പല വലിയ സംവിധായകരും എണ്‍പതുകളില്‍ത്തന്നെ ഡിക്ലൈനാവുന്നത് കാണാം. ഫ്രാന്‍സിസ് ഫോര്‍ഡ് കപ്പോളയുടെ മാസ്റ്റര്‍ പീസുകള്‍ നാലും എഴുപതുകളിലാണ് സംഭവിച്ചത്; ‘ദ ഗോഡ്ഫാദര്‍', ‘ദ ഗോഡ്ഫാദര്‍ പാര്‍ട്ട് II', ‘ദ കോണ്‍വര്‍സേഷന്‍', ‘അപ്പോകലിപ്‌സ് നൗ' എന്നിങ്ങനെ. ‘ദ ഡിയര്‍ ഹണ്ടര്‍' എടുത്ത മൈക്കല്‍ ചിമിനോയുടെയും (ഈസ്റ്റ്വുഡിനെ നായകനാക്കി ‘തണ്ടര്‍ബോള്‍ട്ട് ആന്‍ഡ് ലൈറ്റ്ഫൂട്ട്' എന്നൊരു പടം ചെയ്തിട്ടുണ്ട് ഇദ്ദേഹം), ‘ദ ലാസ്റ്റ് പിക്ചര്‍ ഷോ', ‘ദ പേപ്പര്‍ മൂണ്‍' എന്നിങ്ങനെ എക്കാലത്തെയും സുന്ദരമായ രണ്ടു ബ്ലാക്ക് ആന്‍ഡ് വൈറ്റ് മാസ്റ്റര്‍പീസുകള്‍ ചെയ്ത പീറ്റര്‍ ബോഗ്ദനോവിച്ചിന്റെയും, ‘ദ ഫ്രഞ്ച് കണക്ഷ'നും ‘ദ എക്‌സോഴ്‌സിസ്റ്റും' ‘സോഴ്‌സറ'റും 1985ല്‍ ‘ടു ലിവ് ആന്‍ഡ് ഡൈ ഇന്‍ എല്‍.എ'യും ചെയ്ത വില്യം ഫ്രീഡ്കിന്റെയുമൊക്കെ ജനപ്രിയ-നിരൂപക മൂല്യം ക്രമേണ ഇടിഞ്ഞുപോയി. ജോര്‍ജ് ലൂക്കസ്, റോമന്‍ പൊളന്‍സ്‌കി, സിഡ്‌നി പൊള്ളാക്ക്, ബ്രയാന്‍ ഡെപാമ മുതല്‍ പേരൊക്കെ ഏറെക്കാലം പ്രബലരായിത്തുടര്‍ന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സേസി ഇപ്പോഴും മാറ്റമില്ലാതെ മാസ്റ്റര്‍പീസുകളെടുക്കുന്നു. സ്പീല്‍ബര്‍ഗും റിഡ്‌ലി സ്‌കോട്ടും കണ്‍സിസ്റ്റന്റാണ്. ഇക്കാര്യത്തില്‍ ക്ലിന്റ് ഈസ്റ്റ്വുഡിന്റെ കരിയര്‍ ഗ്രാഫ് സമാനത പുലര്‍ത്തുന്നത് വൂഡി അലനോടാണ്; അലനെപ്പോലെ ഓട്ടോര്‍ ഒന്നുമല്ല ഈസ്റ്റ്വുഡെങ്കിലും. അലന്‍ ഇടതടവില്ലാതെ സിനിമയെടുക്കുന്നു. അതില്‍ ചിലത് വിജയിക്കും, ചിലത് പരാജയപ്പെടും. ഇടയ്ക്ക് ‘മിഡ്‌നൈറ്റ് ഇന്‍ പാരീസ്' പോലൊരു സര്‍പ്രൈസ് ക്ലാസ്സിക്. ക്ലിന്റിനെപ്പോലെ സംവിധാനം ചെയ്യുന്ന സിനിമകളില്‍ ലീഡ് റോളില്‍ അഭിനയിക്കുകയും ചെയ്യുമദ്ദേഹം.
ന്യൂ ഹോളിവുഡ് സംവിധായകരില്‍ എത്ര പേര്‍ ഇന്നും ഔട്ട്ഡേറ്റഡ് ആവാതെ നില്‍ക്കുന്നുണ്ട്? ന്യൂ ഹോളിവുഡ് കാലത്ത് മാസ്റ്റര്‍പീസുകളെടുത്ത പല വലിയ സംവിധായകരും എണ്‍പതുകളില്‍ത്തന്നെ ഡിക്ലൈനാവുന്നത് കാണാം
കാലത്തിനൊത്ത് ഹിറ്റുകള്‍ സൃഷ്ടിച്ചു കൊണ്ടേയിരുന്നു ഈസ്റ്റ്‌വുഡ്. അദ്ദേഹം പെര്‍ഫെക്ഷനിസ്റ്റല്ലാത്തതു കൊണ്ട് തുടരെ നിരവധി പടങ്ങളെടുക്കുന്നു. ഓരോ സിനിമയും വേഗത്തില്‍ ചെയ്തു തീര്‍ക്കുന്നു. അണ്‍ഫോര്‍ഗിവന്‍ പോലുള്ള മാസ്റ്റര്‍പീസുകള്‍ പോലും അദ്ദേഹം ഷെഡ്യൂള്‍ ചെയ്ത സമയത്തിനു മുമ്പേ ഷൂട്ട് ചെയ്ത് തീര്‍ത്തവയാണ്. എന്നിട്ടും നടീനടന്മാരില്‍ നിന്നും അവരുടെ ബെസ്റ്റ് പുറത്തു കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചു. ജീന്‍ ഹാക്ക്മാന്‍, ഷോണ്‍ പെന്‍, ടിം റോബിന്‍സ്, ഹിലരി സ്വാങ്ക്, മോര്‍ഗന്‍ ഫ്രീമാന്‍ മുതല്‍ പേര്‍ അദ്ദേഹത്തിന്റെ സിനിമകളിലൂടെ ഓസ്‌കര്‍ ജേതാക്കളായി; മെറില്‍ സ്ട്രീപ്പ്, ആഞ്ജലീന ജോളി, മാറ്റ് ഡേമണ്‍, ബ്രാഡ്‌ലി കൂപ്പര്‍ എന്നിവര്‍ക്ക് നോമിനേഷന്‍ ലഭിച്ചിട്ടുമുണ്ട്. ഈസ്റ്റ്വുഡ് സിനിമകളില്‍ ബോക്‌സോഫീസ് ഫ്‌ലോപ്പുകള്‍ കുറവാണ്. മിക്കവാറും സിനിമകള്‍ മോഡറേറ്റ് വിജയമെങ്കിലും നേടിയിട്ടുണ്ട്. പ്രേക്ഷക പ്രീതിയെന്നപോലെത്തന്നെ നിരൂപക പ്രശംസയും പിടിച്ചുപറ്റി അദ്ദേഹത്തിന്റെ സിനിമകള്‍. അവാര്‍ഡുകളും അംഗീകാരങ്ങളും നിരവധി നേടി. ആകെ പതിനൊന്ന് നാമനിര്‍ദ്ദേശങ്ങളില്‍ നിന്നും നാല് ഓസ്‌കറുകളും, പതിമൂന്ന് നോമിനേഷനുകളില്‍ നിന്നും നാല് ഗോള്‍ഡന്‍ ഗ്ലോബുകളുമാണ് അദ്ദേഹം കരസ്ഥമാക്കിയിട്ടുള്ളത്.
പ്രായം ചെല്ലുന്തോറും പ്രതിഭ ക്ഷയിക്കുന്ന പതിവ് തെറ്റിച്ച്, വാര്‍ദ്ധക്യത്തെ വെല്ലുവിളിച്ച്, വര്‍ഷങ്ങള്‍ തോറും മെച്ചപ്പെടുകയായിരുന്നു അദ്ദേഹത്തിന്റെ ഫില്‍മോഗ്രഫി. കോഎന്‍ സഹോദരന്മാരുടെയും, ക്വന്റിന്‍ ടരന്റിനോയുടെയും, ഡേവിഡ് ഫിഞ്ചറുടെയും, ക്രിസ്റ്റഫര്‍ നോലന്റെയുമൊക്കെ കാലഘട്ടത്തിലും ഈസ്റ്റ്വുഡിന്റെ സിനിമകള്‍ക്ക് സ്വീകാര്യതയുണ്ട്. ടോം ക്രൂസും, ലിയൊനാര്‍ഡോ ഡികാപ്രിയോയും, ബ്രാഡ് പിറ്റും, മാറ്റ് ഡേമണുമൊക്കെ വാഴുമ്പോഴും അദ്ദേഹം അരങ്ങൊഴിയാതെ നില്‍ക്കുന്നു. പ്രായത്തിന് കെടുത്താനാവാത്ത പഴയ അതേ വീര്യത്തോടെ.
അത് ദൈവമാണെങ്കില്‍ ഞാന്‍ ക്ലിന്റ് ഈസ്റ്റ്‌വുഡാണ്
വിഖ്യാത സിനിമാ നിരൂപകന്‍ റോജര്‍ ഇബര്‍ട്ട് ഈസ്റ്റ്‌വുഡിന്റെ വലിയ ആരാധകനായിരുന്നു. ‘ദ മാന്‍ വിത്ത് ഹിസ് നെയിം' എന്നാണ് ഇബര്‍ട്ട് അദ്ദേഹത്തെ വിശേഷിപ്പിച്ചത്. ‘‘പരിമിതമായ റേഞ്ചിലുള്ള റോളുകള്‍ മാത്രം ചെയ്യുന്ന, ‘ക്ലാസിക്കലി ഹാന്‍സമല്ലാത്ത', കണ്‍വിന്‍സിങ്ങായി പ്രണയരംഗങ്ങള്‍ ചെയ്യുന്നതിന് പേരുകേട്ടിട്ടില്ലാത്ത, മിക്കവാറും റൊടീന്‍ ഴോണറുകളില്‍ പ്രവര്‍ത്തിക്കുന്ന ഈ മനുഷ്യന്‍ ഇന്ന് ലോകത്തിലെ നമ്പര്‍ വണ്‍ ബോക്‌സ് ഓഫീസ് ആകര്‍ഷണമാണ്. ഒരുപാട് കാര്യങ്ങള്‍ ചെയ്യാന്‍ അദ്ദേഹത്തിന് സാധിക്കില്ലായിരിക്കും; പക്ഷേ സാധിക്കുന്നതെന്തോ, അതു ഭംഗിയായി ചെയ്യാനറിയാം'', 1986ല്‍ ഇറങ്ങിയ 'ഹാര്‍ട്‌ബ്രേക്ക് റിഡ്ജി'നെപ്പറ്റിയുള്ള കുറിപ്പില്‍ ഇബര്‍ട്ട് നിരീക്ഷിക്കുന്നു.
അഭിനയത്തിനും സംവിധാനത്തിനും പുറമേ സംഗീതവും നിര്‍വ്വഹിച്ചിട്ടുണ്ട് ഈസ്റ്റ്‌വുഡ്. ‘മിസ്റ്റിക് റിവര്‍', ‘മില്യണ്‍ ഡോളര്‍ ബേബി', ‘ഫ്‌ലാഗ്‌സ് ഓഫ് ഔവര്‍ ഫാദേഴ്സ്', ‘ചേയ്ഞ്ച്‌ലിംഗ്', ‘ഹിയറാഫ്റ്റര്‍', ‘ജെ. എഡ്ഗര്‍' എന്നീ ചിത്രങ്ങളുടെ സംഗീതസംവിധായകനും അദ്ദേഹം തന്നെയാണ്. കൂടാതെ ജെയിംസ് സി. സ്ട്രൗസിന്റെ ‘ഗ്രേസ് ഇസ് ഗോണ്‍'എന്ന സിനിമയിലും സംഗീതം ചെയ്തിട്ടുണ്ട്. ‘മില്യണ്‍ ഡോളര്‍ ബേബി'യിലെ സ്‌കോറിന് ഗോള്‍ഡന്‍ ഗ്ലോബ്, ഗ്രാമി നാമനിര്‍ദ്ദേശങ്ങള്‍ നേടുകയും ചെയ്തു. ഗാനരചയിതാവ്, ഗായകന്‍ എന്നീ ക്രെഡിറ്റുകളുമുണ്ട് അദ്ദേഹത്തിന്റെ പേരില്‍. ‘ഗ്രാന്‍ റ്റൊറീനോ'യില്‍ ജേയ്മി കുല്ലമിനോടൊപ്പം ആലപിച്ച ടൈറ്റില്‍ ഗാനം ശ്രദ്ധേയമാണ്. പേരുകേട്ട ഒരു ഓഡിയോഫൈലുമാണ് അദ്ദേഹം.
എന്നിയോ മോറിക്കോണെയുടെ ഐക്കോണിക് സ്‌കോര്‍ കഴിഞ്ഞാല്‍ ക്ലിന്റ് ഈസ്റ്റ്‌വുഡിനെ ഏറ്റവും സ്‌പെക്റ്റകുലര്‍ ആയിത്തോന്നിയിട്ടുള്ളത് ലാലൊ ഷിഫ്രിന്റെ പശ്ചാത്തല സംഗീത അകമ്പടിയോടെയാണ്. വിശേഷിച്ച് ‘ഡേര്‍ട്ടി ഹാരി'യിലെ സ്‌കോര്‍ സെന്‍സേഷണലായിരുന്നു. ‘ഹാങ് 'എം ഹൈ' യിലെ ഡൊമിനിക് ഫ്രണ്ടിയേറിന്റെ മെയിന്‍ തീമും പേഴ്‌സണല്‍ ഫേവറിറ്റാണ്. ഒന്നിനെയും കൂസാത്ത, അചഞ്ചലദൃഢചിത്തനായ ഈസ്റ്റ്വുഡിന് പോപ് കള്‍ച്ചറിലുള്ള പ്രതിനിധാനം ശ്രദ്ധിക്കുന്നത് രസമാണ്. ‘ബ്രൂസ് ആള്‍മൈറ്റി'യില്‍ ജിം കാരിയുടെ ബ്രൂസ് നോലന്‍ സാക്ഷാല്‍ മോര്‍ഗന്‍ ഫ്രീമാന്റെ രൂപത്തിലുള്ള ദൈവത്തെ കണ്ടമ്പരന്നിട്ട്, ‘‘അത് ദൈവമാണെങ്കില്‍ ഞാന്‍ ക്ലിന്റ് ഈസ്റ്റ്‌വുഡാണ്'' എന്നു പ്രതികരിക്കുന്നുണ്ട്. ‘ഗോള്‍!' എന്ന സിനിമയില്‍ ന്യൂകാസിലിന്റെ സ്റ്റാര്‍ പ്ലയറായ ഗാവിന്‍ ഹാരിസ് ട്രെയ്‌നിങിനെത്താന്‍ വൈകി നില്‍ക്കെ ടാക്‌സി സര്‍വീസില്‍ വിളിച്ച് അധികാര സ്വരത്തില്‍ വണ്ടിയാവശ്യപ്പെടുമ്പോള്‍ കിട്ടുന്ന മറുപടി ഹാരി കലഹാന്റെ ഭാഷയിലാണ്. റോബര്‍ട്ട് സെമീക്കിസിന്റെ
‘ബാക്ക് ടു ദ ഫ്യൂച്ചര്‍ പാര്‍ട്ട് Ill'യില്‍ മൈക്കല്‍ ജെ ഫോക്‌സിന്റെ കഥാപാത്രം ടൈം ട്രാവല്‍ ചെയ്ത് ഓള്‍ഡ് വെസ്റ്റിലെത്തുമ്പോള്‍ ക്ലിന്റ് ഈസ്റ്റ്വുഡ് എന്ന പേരും, ‘നോ നെയിം'കാരന്റെ വേഷവുമാണ് സ്വീകരിക്കുന്നത്. ‘ഗ്രൗണ്ട്‌ഹോഗ് ഡേ'യില്‍ ബില്‍ മറി ഹാറ്റും പോഞ്ചോയും ധരിച്ച് ഈസ്റ്റ്വുഡിനെ മിമിക് ചെയ്യുന്ന രംഗവും ശ്രദ്ധേയമാണ്.
‘‘Go ahead, make my day.'' പോലുള്ള ക്യാച്ച്‌ഫ്രേസുകളും, ‘‘If you want a guarantee, buy a toaster.'' പോലുള്ള ബാഡാസ് ലൈനുകളും ഉള്‍പ്പടെ ഈസ്റ്റ്വുഡിന്റെ കഥാപാത്രങ്ങള്‍ പറഞ്ഞ വാചകങ്ങളുടെ ക്രെഡിറ്റ് മിക്കപ്പോഴും അദ്ദേഹത്തിനു തന്നെയാണ് ലഭിക്കാറ്. സ്‌ക്രീന്റൈറ്ററുടെയോ, സംവിധായകന്റെയോ ഒക്കെ പേരുകള്‍ വിസ്മൃതമാകുന്ന അവസ്ഥ.
ഗുഡ് ബാഡ് അഗ്ലിയിലെ പ്രസിദ്ധമായ തീം മ്യൂസിക്കില്‍ നിന്നും ഇന്‍സ്പയേഡ് ആയി ഗൊറിലാസ് എന്ന വെര്‍ച്വല്‍ ബാന്‍ഡ് ചെയ്ത പാട്ടിനു ‘ക്ലിന്റ് ഈസ്റ്റ്വുഡ്' എന്നാണ് പേര്. അപ്പോഴും ആദരസൂചകമായ പേര് ആ സംഗീത്തിന്റെ സ്രഷ്ടാവായ എന്നിയോ മോറിക്കോണെയ്ക്കല്ല കിട്ടിയത്! ഹാറ്റും പോഞ്ചോയും ധരിച്ച, ചുണ്ടില്‍ എരിയുന്ന ചുരുട്ട് ഇറുക്കിപ്പിടിച്ച ബ്ലോണ്ടിയുടെ പശ്ചാത്തലത്തിലല്ലാതെ ആ സംഗീതം ഓര്‍ക്കാന്‍ അസാധ്യമാണ് എന്നതാവാം കാരണം. ഇത്തരത്തിലാണ് ക്ലിന്റ് ഈസ്റ്റ്വുഡ് ഇഫക്റ്റ് പ്രവര്‍ത്തിക്കുന്നത്. കല്‍പ്പറ്റ നാരായണന്‍ മേതില്‍ രാധാകൃഷ്ണനെപ്പറ്റി പറഞ്ഞത് പരാവര്‍ത്തനം ചെയ്താല്‍, ക്ലിന്റ് ഈസ്റ്റ്‌വുഡിന് പ്രേക്ഷകരല്ല, ആരാധകരാണ് കൂടുതലും.
ഗുഡ് ബാഡ് അഗ്ലിയും, ക്ലിന്റ് ഈസ്റ്റ്വുഡും ഭാവുകത്വത്തില്‍ വന്നു പതിച്ചില്ലായിരുന്നെങ്കില്‍ ഒരു പക്ഷേ അന്ന് കൂടുതല്‍ ഹോളിവുഡ് സിനിമകള്‍ തേടിപ്പോകില്ലായിരുന്നു. അങ്ങനെ പടം കാണലിന്റെ വ്യാസം കൂടില്ലായിരുന്നു. കൗമാരകാലത്തെ വൈകുന്നേരങ്ങള്‍ വിരസമായിത്തീര്‍ന്നേനെ. വാരാന്ത്യങ്ങളിലും അവധി ദിവസങ്ങളിലും ഒരു തരം വിഷാദച്ഛായ പടര്‍ന്നേനെ. ലോ സെല്‍ഫ് എസ്റ്റീം അനുഭവപ്പെടുമ്പോള്‍ ഓര്‍മ്മയില്‍ വരാന്‍ അദ്ദേഹത്തിന്റെ അസംഖ്യം ഉദ്ധരണികള്‍ ഉണ്ടാകുമായിരുന്നില്ല. നന്ദി ക്ലിന്റ് ഈസ്റ്റ്‌വുഡ്, താങ്കളുടെ സിനിമയും കഥാപാത്രങ്ങളും ദര്‍ശനവും പകര്‍ന്നു തന്ന ഊര്‍ജത്തിന്.
ഇശാം
2 Aug 2020, 10:27 PM
മുഹമ്മദ് നിഹാൽ നിങ്ങൾക്ക് നന്ദി !
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
ജോഷിന രാമകൃഷ്ണന്‍
Jan 16, 2021
5 Minutes Read
മുരുകന്‍ കോട്ടായി / അര്‍ഷക് എം.എ.
Jan 04, 2021
12 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read
ഉമ കെ.പി.
Dec 21, 2020
5 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Arun Kumar
25 Aug 2020, 01:22 AM
ഇത്രയും വിശദമായി എഴുതിയ സ്ഥിതിക്ക് അദ്ദേഹത്തിന്റെ രാഷ്ട്രീയത്തെ പറ്റി കൂടി പരാമർശിക്കാമായിരുന്നൂ. ഒരു Eastwood ആരാധകൻ എന്ന നിലക്ക് നന്ദി പറയുന്നു.