truecoppy
MORE
Truecopy Home
Readers
are
Thinkers

Wednesday, 17 August 2022

truecoppy
Truecopy Logo
Readers are Thinkers

Wednesday, 17 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
1
Image
1
https://truecopythink.media/taxonomy/term/5012
Hasrat Mohani

Politics

എന്തുകൊണ്ട്
ഹസ്രത്ത് മൊഹാനി
കമ്യൂണിസ്റ്റ് മുസ്‌ലിം ആയി?

എന്തുകൊണ്ട് ഹസ്രത്ത് മൊഹാനി കമ്യൂണിസ്റ്റ് മുസ്‌ലിം ആയി?

ഇന്ത്യയിലെമ്പാടുമുള്ള ബഹുജന്‍സമാജിനോട് അര്‍ത്ഥവത്തായും വിമോചനാത്മകമായും സംവദിക്കാന്‍ കഴിയുന്ന രാഷ്ട്രീയം മതേതര മുസ്‌ലിം രാഷ്ട്രീയമാണ്. അത് രാഷ്ട്രീയ ഇസ്‌ലാമില്‍നിന്ന് ബഹുകാതം അകലെയാണ്

10 May 2020, 11:23 AM

വി.കെ. ബാബു

Darweshi-o-inqilab maslak hai mera
Sufi momin hun, ishtiraki muslim
( My creed is Darveshi and Revolution
I am a Sufi believer and a Communist Muslim )

അതെ. കമ്യൂണിസ്റ്റ് മുസ്‌ലിം. ജനം  നെഞ്ചേറ്റിയ ഒട്ടേറെ വചനങ്ങള്‍ പിറന്നിട്ടുണ്ട് ഇതെഴുതിയ തൂലികയില്‍ നിന്ന്. ഇന്‍ക്വിലാബ് സിന്ദാബാദ്- ലക്ഷങ്ങള്‍ പോരാട്ടവീഥിയില്‍ ഇന്നും വിളിച്ചുകൊണ്ടിരിക്കുന്നു ഹൃദയവാക്യം. പൂര്‍ണസ്വരാജ്- ഇന്ത്യന്‍ സ്വാതന്ത്യസമരത്തെ പ്രോജ്വലമാക്കിയ മുദ്രാവാക്യം. പിന്നെ ഗസലുകള്‍. ഗുലാം അലി മുതല്‍ അനുഗ്രഹീത ഗായകര്‍ പാടി അനശ്വരമാക്കിയ "ചുപ് കേ ചുപ് കേ രാത് ദിന്‍' ഉള്‍പ്പെടെ.  ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ സമ്മേളനത്തിന്റെ സ്വീകരണ കമ്മിറ്റിയുടെ അധ്യക്ഷന്‍. ഭരണഘടനാ നിര്‍മാണ സമിതിയില്‍ ഏകനായി വിയോജിപ്പ് ധൈര്യപൂർവ്വം വിളിച്ചുപറഞ്ഞ ജനാധിപത്യവാദി. പുരോഗമന എഴുത്തുകാരുടെ സംഘടനയുടെ ആദ്യപഥികരില്‍ ഒരാളായ കവി. കോണ്‍ഗ്രസിലും കമ്യൂണിസ്റ്റ് പാര്‍ട്ടിയിലും മുസ്‌ലിംലീഗിലും പ്രവര്‍ത്തിച്ച് ഇന്ത്യന്‍ ജനതയുടെ വിമോചനത്തിനുവേണ്ടിയുള്ള നാനാവിധ അന്വേഷണങ്ങളും സന്ധിയില്ലാ സമരങ്ങളും നടത്തിയ വിപ്ലവകാരി. ഇതിലേറെ പലതുമായ ഹസ്രത്ത് മൊഹാനിയാണ് കമ്യൂണിസ്റ്റ് മുസ്‌ലിം എന്ന് സ്വയം അടയാളപ്പെടുത്തിയത്.

hasrath mohani

""The communal violence that rocked North East Delhi two weeks ago, the massive human and material losses Muslims had to suffer and the indifference of all political parties to their plight make one conclusion inevitable: the only option left for Indian Muslims is to organize themselves politically'' -ഔട്ട്‌ലുക്ക് മാഗസിനില്‍ (08.04.2020) സാംസ്‌കാരിക വിമര്‍ശകനും സാമൂഹ്യനിരീക്ഷകനുമായ ഷാജഹാന്‍ മാടമ്പാട്ട് ഇങ്ങനെ എഴുതുമ്പോള്‍ ഹസ്രത്ത് മൊഹാനിയെ ഓര്‍ത്തുപോവും. ഭരണഘടന നിര്‍മാണ സമിതിയില്‍ സര്‍ദാര്‍ പട്ടേലിന്റെ വാദങ്ങളെ ഏകനായി വെല്ലുവിളിച്ച് അദ്ദേഹം പറഞ്ഞ ഈ വാക്യങ്ങള്‍ ഓര്‍മയിലെത്തും: "You should not think that Muslims are orphans today. I am here to defend their rights against all odds and will fight for them till death'.
ഭരണഘടന നിലവിലെ രൂപത്തില്‍ അംഗീകരിക്കുന്നതിനെതിരെ തന്റെ ഒരേയൊരു നിഷേധവോട്ട് ചരിത്രത്തിന്റെ ഭാഗമാകും എന്ന് നിഷേധാര്‍ത്ഥത്തില്‍ നെഹ്‌റു താക്കീത് ചെയ്തപ്പോള്‍ മൊഹാനി കൊടുത്ത മറുപടി ഇങ്ങനെ: "That is why I raised my voice to make sure that at least one voice of dissent was made against the proposed Indian constitution which has not done justice with Indian Muslim'. നിലവില്‍ തയ്യാറാക്കിയ കേന്ദ്രീകരണത്തില്‍ അധിഷ്ഠിതമായ ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്കെതിരായി ഉപയോഗിക്കപ്പെടും എന്നായിരുന്നു അദ്ദേഹത്തിന്റെ വാദം.

കമ്യൂണിസ്റ്റ്- മുസ്‌ലിം ലെഗസി

കോണ്‍ഗ്രസ്, മുസ്‌ലിംലീഗ്, കമ്യൂണിസ്റ്റ് പാര്‍ട്ടി എന്നിവയില്‍ സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ പ്രവര്‍ത്തിച്ച മൊഹാനിയുടെ അനുഭവ ഒസ്യത്ത് എന്താണ് എന്നന്വേഷിക്കുന്നത് ഈ അവസരത്തില്‍ പ്രസക്തമാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കവേ ഇന്ത്യന്‍ മുസ്‌ലിം സാമൂഹ്യജീവിതത്തില്‍ അതീവ തല്‍പരനായിരുന്നു മൊഹാനി. ലോക മുസ്‌ലിം രാഷ്ട്രീയത്തിലെ ഗതിവിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്തു അദ്ദേഹം. കോണ്‍ഗ്രസിന്റെയോ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടേയോ സാമ്പ്രദായിക രാഷ്ട്രീയ പ്രയോഗത്തിന്റെ ചട്ടക്കൂടില്‍ ഒതുങ്ങിനിന്നുകൊണ്ടുമാത്രം മുസ്‌ലിം പ്രശ്‌നം പരിഹരിക്കാനാകും എന്ന് അദ്ദേഹം കരുതിയില്ല. മുസ്‌ലിംലീഗിലും അദ്ദേഹം പ്രവര്‍ത്തിച്ചതിന്റെ   കാരണമതാണെന്ന് വിചാരപ്പെടുന്നതില്‍ തെറ്റില്ല. ഈ മൂന്നു പ്രസ്ഥാനങ്ങളോടും നിരന്തരം യോജിപ്പിന്റെയും വിയോജിപ്പിന്റെയും മേഖലകളിലൂടെ അദ്ദേഹം സഞ്ചരിച്ചു. ഹൈന്ദവ സാമാന്യബോധം നിര്‍ബന്ധിക്കുന്ന നിലപാടുകള്‍ അദ്ദേഹം ഒരിക്കലും എടുത്തില്ല. ഇസ്‌ലാം മതമൗലികവാദ നിലപാടിനോടും വിയോജിച്ചു.

ഇവയിലോരോ പാര്‍ട്ടിയുടേയും പദ്ധതികളില്‍ അദ്ദേഹത്തിന് വിയോജിക്കേണ്ട ഘടകങ്ങള്‍ ഉണ്ടായിരുന്നു. ലിബറല്‍ ആശയഗതിക്കാരായ ഹിന്ദുനേതാക്കള്‍ക്കുപോലും ഒഴുക്കിനെതിരെ മതേതരപതാക പിടിച്ചു നീന്താനായില്ലന്ന് അദ്ദേഹം കണ്ടു. അവരെ (ഹിന്ദു) മഹാസഭൈറ്റ് കോണ്‍ഗ്രസ് എന്നദ്ദേഹം ധൈര്യപൂര്‍വ്വം വിളിച്ചു. അതാവാണം 1904 മുതല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയ മൊഹാനി, പ്രവര്‍ത്തകസമിതിയില്‍ ഒരിക്കലും ഉള്‍പ്പെടുത്തപ്പെട്ടില്ല. ലീഗില്‍ പ്രവര്‍ത്തിക്കുമ്പോള്‍തന്നെ അദ്ദേഹം കോണ്‍ഗ്രസുമായുള്ള ബന്ധം നിലനിര്‍ത്തുകയും ലീഗിനെ വിമര്‍ശനത്തിന് വിധേയമാക്കുകയും ചെയ്തു.Hasrat Mohani

അഖിലേന്ത്യാ മുസ്‌ലിംലീഗിനുപുറമേ റവലൂഷണറി മുസ്‌ലിം ആര്‍മി, ഖിലാഫത്ത് ഉള്‍പ്പെടെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തെ എതിര്‍ക്കാനുള്ള എല്ലാ സാധ്യതയും അദ്ദേഹം ഉപയോഗിച്ചു. ലീഗില്‍ പ്രവര്‍ത്തിച്ചിരുന്ന മുപ്പതുകളുടെ ഉത്തരാര്‍ദ്ധത്തില്‍ അദ്ദേഹം കമ്യൂണിസ്റ്റ് ആശയങ്ങള്‍ കൈവിട്ടില്ല. കമ്യൂണിസ്റ്റ് മുസ്‌ലിം ആയി അദ്ദേഹം. അതു തന്റെ ആത്മാവിഷ്‌കാര മാധ്യമമായ ഗസലിലൂടെ തുറന്നുപ്രഖ്യാപിച്ചു. മാര്‍ക്‌സിയന്‍  ശാസ്ത്രീയ സോഷ്യലിസത്തിനുവേണ്ടി വാദിക്കുന്ന സത്യവിശ്വാസിയായി സ്വയം ആവിഷ്‌കൃതനായി. ദാര്‍ശനികമാനമുള്ളതാണ് ഈ സ്വരൂപപ്പെടല്‍. അതു മുന്നോട്ടുവെയ്ക്കുന്ന ചില നിലപാടുതറകളുണ്ട്.  ഹിന്ദുത്വാശയാധിനിവേശത്തെ ചെറുക്കാന്‍ കഴിയാതെ സംഘടനാശരീരം മാത്രം നിലനിര്‍ത്തുന്ന പാര്‍ട്ടികള്‍ അദ്ദേഹം നടത്തിയ അന്വേഷണങ്ങളെയും സ്വീകരിച്ച നിലപാടുതറയേയും ഗൗരവമായെടുക്കേണ്ടതുണ്ട്. സോഷ്യലിസ്റ്റ് ഭാവനയുടെ ആദ്യപഥികരില്‍ പലരും ഇത്തരത്തില്‍ ഇസ്‌ലാമിന്റെ സാഹോദര്യദര്‍ശനത്തില്‍നിന്നും മാര്‍ക്‌സിന്റെ വീക്ഷണങ്ങളില്‍നിന്നും റഷ്യന്‍ വിപ്ലവത്തില്‍ നിന്നും ഒരേസമയം പ്രചോദനം നേടിയവരായിരുന്നു എന്നത് യാദൃശ്ചികമല്ല. 1920 ഒക്ടോബര്‍17ന്‌ സോവിയറ്റ് യൂണിയനിലെ താഷ്‌കെന്റില്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ഘടകം രൂപീകരിക്കപ്പെട്ടപ്പോള്‍ മുഹമ്മദ് ഷെഫീഖ് സിദ്ധിക്കിയായിരുന്നു ആദ്യ പാര്‍ട്ടി സെക്രട്ടറി. ഹിറോസ് ദീന്‍ മസ്ദൂര്‍, അബ്ദുള്‍ മജീദ്, റഫീഖ് അഹമ്മദ്, ഷൗക്കത്ത് ഉസ്മാനി, ഫാസര്‍ ഇലാഹി കുര്‍ബാന്‍, അബ്ദുള്‍ വേറെസ് എന്നിവര്‍   ഇന്ത്യയിലേക്ക് മടങ്ങി കമ്യൂണിസ്റ്റ് ഗ്രൂപ്പുകളുമായി ബന്ധപ്പെടാന്‍ ചുമതലപ്പെട്ടവരായിരുന്നു.

Hasrat Mohani
ഹസ്‌റത്ത് മൊഹാനിയും ഭാര്യ നിഷാത്തുന്‍ നിസാ ബീഗവും

ആഴത്തിലുള്ള ഇസ്‌ലാമികവിശ്വാസം മുറുകെപിടിച്ചുതന്നെയാണ് അദ്ദേഹം വിപ്ലവകരമായ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്.  ഹജ്ജ് കൃത്യമായി നിര്‍വഹിച്ചു. തന്റെ മതവിശ്വാസവും ആത്മീയതയും കമ്യൂണിസ്റ്റ് ആദര്‍ശവും തമ്മില്‍ വൈരുധ്യം അനുഭവപ്പെട്ടില്ല ആ വിപ്ലവകാരിയ്ക്ക്. ആത്മാവില്ലാത്ത ലോകത്തിന്റെ ആത്മാവാണ് മതം എന്ന മാര്‍ക്‌സ് വചനത്തിലെ നേരാവണം അദ്ദേഹത്തിന്റെ കൃത്യങ്ങളിലൂടെ ആവിഷ്‌കൃതമായത്. കമ്യൂണിസം മതത്തിന് എതിരല്ലെന്നും മതവിശ്വാസികള്‍ക്ക് അവരുടെ മതാചാരങ്ങള്‍ നിലനിര്‍ത്തിക്കൊണ്ടുതന്നെ കമ്യൂണിസ്റ്റ് ആവാമെന്നും അദ്ദേഹം തെളിയിച്ചു. അതുവരെ കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രയോഗങ്ങളില്‍ ഇടം നേടിയിട്ടില്ലാത്ത ഒന്നായിരുന്നു ഇത്തരം സര്‍ഗാത്മകചിന്ത. ഇസ്‌ലാമിക വിശ്വാസത്തിന്റെ സാഹോദര്യ-സമത്വസങ്കല്‍പ്പങ്ങളുമായി കമ്യൂണിസ്റ്റ് സമത്വസങ്കല്‍പങ്ങളെ പലവിധം ഇണക്കിച്ചേര്‍ക്കാന്‍ അദ്ദേഹം ശ്രമിച്ചു. അതേസമയം അദ്ദേഹം കൃഷ്ണഭക്തനുമായിരുന്നു.  മഥുരയിലെ സന്ദര്‍ശകനായിരുന്നു. The path of Love is the worship of Beauty; We do not know what punishment and reward are എന്ന് ഈ ചിന്ത കവിതപ്പെട്ടു.  കേവല ശാസ്ത്രീയയുക്തി നിലനില്‍ക്കുന്നത് തന്നെ വിശ്വാസി സമൂഹങ്ങളോട് കടുത്ത അസഹിഷ്ണുത പുലര്‍ത്തിക്കൊണ്ടാണ് എന്ന ദെറീദയുടെ വിമര്‍ശനം ഇവിടെ ഓര്‍ക്കാവുന്നതാണ്. മതത്തിലെ വിപ്ലവബോധത്തെ പ്രകടീകരിക്കുന്ന  ഇസ്‌ലാമിന്റെ വിവിധതലത്തിലുള്ള ഇടതുപക്ഷവായനകള്‍ ഇന്നു പക്ഷേ വിരളമല്ല.

Hasrat Mohaniപുതിയ ആശയങ്ങളോട് സംവാദാത്മകത പുലര്‍ത്തിയാല്‍ അത് ഇസ്‌ലാമിനെ പുനര്‍വ്യാഖ്യാനത്തിലേക്ക് നയിക്കുമെന്ന് ഭയന്ന മൗലികവാദികളും ആചാരപ്രധാനമായി ഇസ്‌ലാമിനെ കാണുന്ന മതയാഥാസ്ഥിതികരും മൊഹാനിയെ എതിര്‍ത്തു. കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സാമ്പ്രദായികതയ്ക്ക് മൊഹാനിചിന്തയെ ഉള്‍ക്കൊള്ളാനുമായില്ല. വിഭാഗീയ പ്രവണതകള്‍ക്കെതിരെ ശബ്ദമുയര്‍ത്തുമ്പോള്‍ തന്നെ രാജ്യത്തെ മുസ്‌ലീങ്ങളുടെ ഐക്യത്തിനുവേണ്ടി നിരന്തരം അദ്ദേഹം വാദിച്ചു എന്നത് ശ്രദ്ധിക്കേണ്ടതാണ്. മുസ്‌ലീങ്ങളുടേതായ ഒരു പ്രസ്ഥാനത്തിന്റെ ആവശ്യകത ബോധ്യപ്പെട്ടു അദ്ദേഹത്തിന്. ഇന്നും അത്തരമൊരു പ്രസ്ഥാനത്തിന്റെ ആവശ്യകതയാണല്ലോ ഉയര്‍ന്നുവരുന്നത്.   സാമ്രാജ്യാധികാരം നിലനിര്‍ത്തിയുള്ള സ്വയംഭരണം മാത്രം പ്രതീക്ഷിക്കുന്ന ഒരു കാലത്താണ് പൂര്‍ണസ്വാതന്ത്ര്യം എന്ന ആശയം അദ്ദേഹം  മുന്നോട്ടുവെയ്ക്കുന്നത്. മുസ്‌ലിംജനസാമാന്യത്തിനിടയില്‍ വലിയ പിന്തുണയും കമ്യൂണിസ്റ്റ് ആഭിമുഖ്യവും തികഞ്ഞ ഒരാള്‍  വലിയ അപകടകാരിയായി മാറുക അന്നു സ്വാഭാവികം.

തടങ്കലിലായി അദ്ദേഹം നിരവധി തവണ.

സ്വാതന്ത്ര്യസമരകാലഘട്ടത്തില്‍ മുസ്‌ലിംലീഗ് പലപ്പോഴും കോണ്‍ഗ്രസിനേക്കാള്‍ സാമ്രാജ്യത്വവിരുദ്ധമായിരുന്നുവെന്ന്  അദ്ദേഹം അനുഭവിച്ചറിഞ്ഞു. 1920ല്‍ നാഗ്പൂരില്‍ നടന്ന ലീഗ് സമ്മേളനം വിദേശവസ്തു ബഹിഷ്‌കരണവും നിസ്സഹകരണവും പൂര്‍ണമനസ്സോടെ അംഗീകരിച്ചു . എന്നാല്‍ അതേവര്‍ഷം നാഗ്പൂരില്‍ത്തന്നെ നടന്ന കോണ്‍ഗ്രസ് സമ്മേളനത്തിന് ഐകകണ്ഠേന ഇത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. 1921ല്‍ സമ്പൂര്‍ണ സ്വാതന്ത്ര്യം കോണ്‍ഗ്രസ് ലക്ഷ്യമായി പ്രഖ്യാപിക്കണമെന്ന മൊഹാനിയുടെ പ്രമേയം ഗാന്ധിജിയുടെ ശക്തമായ എതിര്‍പ്പുകാരണം തള്ളിപ്പോയി. അതേവര്‍ഷം ലീഗിന്റെ സമ്മേളനത്തില്‍ അതേപ്രമേയം അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. ഇന്ത്യന്‍ മുസ്‌ലീങ്ങളെക്കുറിച്ചുള്ള ഭയപ്പാടും തെറ്റിദ്ധാരണകളും മിക്ക ദേശീയനേതാക്കള്‍ക്കുമുണ്ടായിരുന്നതായി അദ്ദേഹം മനസ്സിലാക്കി.

ഇസ്‌ലാമോഫോബിയയുടെ ആ കാലത്തെ തിരനോട്ടങ്ങള്‍. അദ്ദേഹമത് തുറന്നുകാട്ടി. സ്വാതന്ത്ര്യസമരബോധത്തെ ജ്വലിപ്പിച്ചുനിര്‍ത്തിയതില്‍ മുസ്‌ലിം
രാഷ്ട്രീയത്തിന്റെ പങ്ക് നിര്‍ണായകമാണ്. അതിന് തുടര്‍ച്ച ഇല്ലാതെ പോയി. ഇനി നടക്കേണ്ടുന്ന സമരങ്ങളിലും മുസ്‌ലിം രാഷ്ട്രീയം തന്നെയാവും അതിനെ ജ്വലിപ്പിക്കുന്ന ഒരു ഘടകം. ഇന്ത്യയിലെമ്പാടുമുള്ള ബഹുജന്‍സമാജിനോട് അര്‍ത്ഥവത്തായും വിമോചനാത്മകമായും സംവദിക്കാന്‍ കഴിയുന്ന രാഷ്ട്രീയം മതേതര മുസ്‌ലിം രാഷ്ട്രീയമാണ്. അത് രാഷ്ട്രീയ ഇസ്‌ലാമില്‍നിന്ന് ബഹുകാതം അകലെയാണ്. മുസ്‌ലിം രാഷ്ട്രീയത്തില്‍ നിലീനമായ സാമ്രാജ്യവിരുദ്ധതയും സമത്വാവബോധത്തിലേക്ക് ഉന്മുഖമായ അതിന്റെ അകക്കാമ്പും കണ്ടെടുക്കാന്‍ കഴിഞ്ഞ മൊഹാനിയുടെ ലെഗസി പുതുക്കലുകളോടെ പ്രയോഗിക്കാന്‍ ഇന്ത്യനവസ്ഥയില്‍ കഴിയേണ്ടതാണ്. ഇന്നുള്ള ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിന്റെ സമ്പന്നപക്ഷപാതിത്വം അതിലേയ്ക്കു നടന്നടുക്കാന്‍ അവരെ തടയുന്നു. കമ്യൂണിസ്റ്റുകള്‍ക്കാവട്ടെ വര്‍ണാശ്രമ ധാര്‍മികതയുടെ പിടിയില്‍നിന്ന് വിച്ഛേദം സാധിക്കുന്നുമില്ല. കോണ്‍ഗ്രസാവട്ടെ ഇതു രണ്ടിനേയും മറികടക്കാനാകാതെ കോര്‍പ്പറേറ്റ് ദാസ്യത്തിലേയ്ക്ക് കൂപ്പുകുത്തുന്നു. ഈ ലെഗസി മുന്നോട്ടുകൊണ്ടുപോകുന്നതിന് ആര്‍ക്കു കഴിയും എന്നത് വലിയ ചോദ്യമായി അവശേഷിക്കുന്നു.

പുതിയ പ്രസ്ഥാനചിന്തകള്‍

മൊഹാനി ഇന്നത്തെ സമസ്യകള്‍ക്ക് അന്നേ ഉത്തരം കണ്ടെത്തിയിരുന്നു എന്ന് നമുക്കു വാദിക്കാനാവില്ല. അത് ചരിത്രപരമായ സമീപനമല്ല. എന്നാല്‍, ഉയിരുകൊടുത്തു വികസിപ്പിക്കേണ്ടിയിരുന്ന ആരുറപ്പുള്ള വീക്ഷണങ്ങള്‍ ചരിത്രത്തില്‍ ഇല്ലാതിരുന്നിട്ടില്ല എന്ന് അറിയേണ്ടതുണ്ട്.

സാമൂഹ്യനീതിബോധവും സാഹോദര്യവും സമരോത്സുകതയും തികഞ്ഞ നിലപാടുകളോടെ  സൂഫിയും കമ്യൂണിസ്റ്റും ജനാധിപത്യദേശീയവാദിയുമായ ഒരു പോരാളി ഇവിടെ ഉണ്ടായിരുന്നു. അദ്ദേത്തിന്റെ ചിന്തകളില്‍ നിലവിലുള്ള പ്രസ്ഥാനങ്ങളോടുള്ള വിമര്‍ശനവും ഇന്ത്യനായ ഒരു മതേതരത്വവും ഉണ്ടായിരുന്നു. പൗരാവകാശങ്ങളും മനുഷ്യാവകാശങ്ങളും എല്ലാ ഇന്ത്യക്കാര്‍ക്കും ഒരുപോലെ അനുഭവവേദ്യമാക്കിക്കൊടുക്കാന്‍ കഴിയുന്ന ഒരു പ്രസ്ഥാനത്തിന് ഊര്‍ജമേകാന്‍ മൊഹാനിയെ നാം പുനര്‍സന്ദര്‍ശിക്കേണ്ടതുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ അടിമത്തത്തില്‍നിന്ന് കുതറിമാറി സ്വാഭിമാനത്തിന്റെ പുതുവഴി തുറക്കാന്‍ കഴിയുന്ന ഒരു പ്രസ്ഥാനം, ഇന്ത്യയിലെ വിശാല ജനവിഭാഗങ്ങളെ ഒന്നിച്ചുനിര്‍ത്താന്‍ പ്രതിജ്ഞാബദ്ധമായ ഒരു പ്രസ്ഥാനം. അത്തരമൊന്നിന്റെ ഉയിര്‍ത്തെഴുന്നേല്‍പ്പ് സംഘപരിവാര്‍ അധികാരത്തിന്റെ നാളുകളില്‍ ഇന്നനിവാര്യമായിരിക്കുന്നു എന്ന് നമ്മോട് ഏറെ പേര്‍ പറയുമ്പോള്‍ അതിന് കെല്‍പുള്ള ആശയസംഹിത ഏതു പാരമ്പര്യത്തില്‍നിന്ന് തിടം വയ്ക്കും  എന്ന ആലോചനകള്‍ക്ക് പ്രസക്തിയുണ്ട്.

Hasrat Mohani
1938 ലെ പലസ്തീന്‍ കോണ്‍ഫറന്‍സില്‍ ഹസ്‌റത്ത് മൊഹാനി
 

ഒരു പുതിയ പ്രസ്ഥാനം അനിവാര്യമാവുന്നു എന്നും മുസ്‌ലീങ്ങള്‍ മാത്രമായി ജനാധിപത്യപരമായി സംഘടിച്ച് സമരം ചെയ്യേണ്ടതുണ്ടെന്നും രാഷ്ട്രം സ്വതന്ത്രമായി ഏഴ് പതിറ്റാണ്ടുകള്‍ പിന്നിട്ടിട്ടും നമുക്ക് പറയേണ്ടിവരുന്നു. നിലവിലുള്ള രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ പീഡിത ജനതയുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതില്‍ പരാജയപ്പെടുന്നത് എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങള്‍ ഈ ആലോചനകളുടെ കാതലായ ഭാഗമാണ്.  ഇന്ത്യയില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ ഉള്‍പ്പെടെയുള്ള മതേതരപ്രസ്ഥാനങ്ങള്‍ ഇന്ത്യനവസ്ഥകളോട് ക്രിയാത്മകമായി പ്രതികരിക്കാന്‍ കഴിയാത്തവിധമായിത്തീര്‍ന്നെങ്കില്‍ അതെന്തുകൊണ്ട്? ആധിപത്യവും നിയന്ത്രണാധികാരവും സഹസ്രാബ്ദങ്ങളായി വരുതിയിലാക്കിയ സവര്‍ണതയ്ക്ക് അരികുപറ്റി സഞ്ചരിക്കാനല്ലാതെ ഈ പ്രസ്ഥാനങ്ങള്‍ക്ക് മറ്റൊന്നിനും കഴിയുന്നില്ല എന്നത് ഇന്ത്യയിലെ മര്‍ദ്ദിതജനതയുടെ നേരനുഭവമാണ്.  മുസ്‌ലിം ന്യൂനപക്ഷത്തെ അപരവല്‍ക്കരിക്കുന്ന പ്രത്യക്ഷമായ ഒരു ഫാഷിസ്റ്റ് നിയമത്തിനുമുമ്പില്‍ ചട്ടപ്പടി സമരങ്ങള്‍പ്പുറം പോകാനാവാതെ മതേതരപ്രസ്ഥാനങ്ങള്‍ പൂതലരിക്കുന്നതാണ് നമുക്ക് കാണാനാവുക. അതാണ് പുതിയ സാമൂഹ്യപ്രസ്ഥാനത്തെ അനിവാര്യമാക്കുന്ന സാഹചര്യം. സാമ്പ്രദായിക രാഷ്ട്രീയപ്രസ്ഥാനങ്ങള്‍ക്ക് ആന്തരികബലക്ഷയം ഉണ്ടാക്കുന്ന എന്തോ ഒന്ന് പ്രവര്‍ത്തിക്കുന്നതായി സാമാന്യജനതയ്ക്കനുഭവപ്പെടുന്നുണ്ട്. അത് സാമാന്യയുക്തിയുടെ രൂപത്തില്‍ പാര്‍ട്ടി ഭേദമെന്യേ ആഴ്ന്നിറങ്ങിയ വര്‍ണാശ്രമധര്‍മത്തിന്റെ നീതിബോധമല്ലാതെ മറ്റൊന്നുമല്ല.

സാമൂഹ്യനീതി കൈവരലാണ് ഇന്ത്യനവസ്ഥയില്‍ അടിത്തട്ടില്‍ ജനാധിപത്യവല്‍ക്കരണം നടക്കാനുള്ള മുന്നുപാധി. സാമൂഹികജനാധിപത്യത്തിന്റെ അനിവാര്യതയെക്കുറിച്ചുള്ള അംബേദ്കറിന്റെ ആശയങ്ങള്‍ ഇവിടെ സംഗതമാണ്: "So long as you do not achieve social liberty, whatever freedom is provided by the law is of no avail to you' എന്ന് അംബേദ്കര്‍ പറയുന്നുണ്ട്. ബ്രാഹ്മണ്യത്തിന്റെ കുടിലമായ മനോഘടനയില്‍നിന്നുള്ള വിമുക്തി ജനാധിപത്യവല്‍ക്കരണത്തിന് അനിവാര്യമാണ്. മാര്‍ക്‌സിസ്റ്റ് വര്‍ഗസിദ്ധാന്തം ആന്തരികവല്‍കരിച്ചതുകൊണ്ടോ വര്‍ഗസ്ഥാനം ശരിയായതുകൊണ്ടോ വര്‍ണാധിപത്യമനോഭാവത്തിന്റെ അധീശത്വഘടനയില്‍നിന്ന് ഒരാള്‍ക്ക് പുറത്തുകടക്കാന്‍ കഴിയണമെന്നില്ല എന്നതിന് ഇതഃപര്യന്തമുള്ള മാര്‍ക്‌സിസ്റ്റ് പ്രയോഗങ്ങളാണ് സാക്ഷ്യം പറയാനെത്തുക. അധഃസ്ഥിതവര്‍ഗത്തിന്റെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുകവഴി പാര്‍ട്ടി വളര്‍ച്ച പ്രാപിച്ചപ്പോള്‍ അതിന്റെ നേതൃത്വത്തിലേയ്ക്ക് വന്നവരില്‍ മനുവാദ വീക്ഷണത്തിനടിമപ്പെട്ടവര്‍ ഏറെയുണ്ടായിരുന്നു. പ്രസ്ഥാനത്തെ സവര്‍ണപാതയില്‍ ഉറപ്പിച്ചുനിര്‍ത്തുന്നതിനുള്ള അവരുടെ ശ്രമം വലിയ അളവില്‍ വിജയിച്ചു. ഇന്ത്യന്‍സമൂഹത്തില്‍ സഹസ്രാബ്ദങ്ങളായി രൂഢമൂലമായിരിക്കുന്ന ജാതിശ്രേണീകൃതത്വം അതിന് സഹായകമായിത്തീരുകയും ചെയ്തു.

Hasrat Mohani
ഹസ്‌റത്ത് മൊഹാനിയുടെ ഖബര്‍

ബ്രാഹ്മണ്യവും മനുവാദ ആശയങ്ങളും വിവിധ വിമോചനപ്രസ്ഥാനങ്ങളിലേയ്ക്ക് അരിച്ചുകയറുകയും അതിന്റെ വിമോചക സ്വഭാവത്തെത്തന്നെ ഇല്ലായ്മ ചെയ്യുകയും ചെയ്തയിന് ചരിത്രം സാക്ഷിയാണ്. ബുദ്ധമതം മുതല്‍ കമ്യൂണിസ്റ്റ്- ലെനിനിസ്റ്റ് പ്രസ്ഥാനങ്ങള്‍ വരെ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഇത്തരം ആശയാധിനിവേശങ്ങള്‍ക്ക് വിധേയമായതായി കാണാം. നിലവിലെ ഒരു പ്രസ്ഥാനത്തിനും ഇത്തരം ധൃതരാഷ്ട്രാലിംഗനങ്ങള്‍ക്ക് തടയിടാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് വാസ്തവം. ഹിന്ദുത്വ ആശയസമീക്ഷകളെ മൗലികമായി പ്രതിരോധിക്കുന്നതിന് ഇടതുപക്ഷത്തിന് പോലും കഴിയാതെപോകുന്നു. ആശയ-സംഘടനാഗാത്രത്തിലേയ്ക്ക് കടന്നിട്ടുള്ള മനുവാദരോഗാണുക്കള്‍ ഇതിന് കാരണമായതായി കാണാം. ആര്‍.എസ്.എസിനെ ഹിന്ദു താലിബാന്‍ എന്നു വിശേഷിപ്പിച്ച് ഹിന്ദുത്വത്തെ കുറ്റവിമുക്തമാക്കുന്ന "മതേതര'വിശകലനത്തില്‍ വരെ അതുണ്ട്. ഇവിടെയാണ് ഞാന്‍ ഒരു മുസ്‌ലിം കമ്യൂണിസ്റ്റാണ് എന്ന ഹസ്രത്ത് മൊഹാനിയുടെ ഏറ്റുപറച്ചിലിന്റെ പ്രസക്തി. ഞാന്‍ പ്രാഥമികമായും ഹിന്ദുവാണ്, രണ്ടാമതായി ബ്രാഹ്മണനും എന്ന് ബംഗാളിലെ  സി.പി.ഐ- എം മന്ത്രിക്ക് (സുബാഷ് ചക്രവര്‍ത്തി) പില്‍ക്കാലത്ത് (2006) പരസ്യമായി തന്റെ സ്വത്വം വെളിപ്പെടുത്താന്‍ തടസ്സമുണ്ടായില്ല എന്നോര്‍ക്കുക.

Hasrat Mohani

ഇന്നിപ്പോള്‍ സമരരംഗത്തിറങ്ങിയ ജനസഞ്ചയത്തെ  നയിക്കേണ്ടുന്ന പ്രസ്ഥാനം ഏതെന്ന ചോദ്യം അന്തരീക്ഷത്തിലുണ്ട്. പൗരത്വഭേദഗതി നിയമത്തിനും മറ്റ് സംഘപരിവാര്‍ നിയമനിര്‍മാണങ്ങള്‍ക്കും എതിരെ പ്രക്ഷോഭരംഗത്തുവരുന്ന ജനതയെ സാമൂഹികനീതിയുടെ കാഴ്ചപ്പാടുള്ള ഒരു വിശാല ഇടതുജനാധിപത്യപ്രസ്ഥാനത്തിനേ നയിക്കാനാവൂ. പക്ഷേ, സവര്‍ണലോകബോധത്തിന്റെ സങ്കുചിതത്വത്തില്‍നിന്ന് നിലവിലെ ഇടതിന് ഇതേവരെ പുറത്തുകടക്കാന്‍ പറ്റിയിട്ടില്ല. ഹൈന്ദവതയുടെ മനോഘടനയെ അതിജീവിക്കുകയും മറികടക്കുകയും ചെയ്യാതെ മതേതരത്വം സാക്ഷാത്കരിക്കാനാവില്ല. അതുകൊണ്ടാണ് ഇന്നത്തെ മൂര്‍ത്തസാഹചര്യം പരിഗണിക്കുമ്പോള്‍ സാമൂഹികജനാധിപത്യം ലക്ഷ്യമിട്ടുള്ള പുതിയ അടിത്തട്ടുരാഷ്ട്രീയമുന്നേറ്റം വേണം എന്നു വിലയിരുത്തേണ്ടിവരുന്നത്. ഇന്ത്യന്‍ ഭരണഘടനയ്ക്കകത്തുനിന്നുകൊണ്ട് ജനാധിപത്യരീതിയില്‍ സാമുദായികരാഷ്ട്രീയം കൈകാര്യം ചെയ്യുന്ന ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗിനെ വര്‍ഗീയപ്രസ്ഥാനമായി വിലയിരുത്തുന്ന ഇടതുപക്ഷവുമുണ്ടിവിടെ. ആ പാര്‍ട്ടിയെ വര്‍ഗീയപ്രസ്ഥാനമായി വിലയിരുത്തുന്നതില്‍ തന്നെ ഒരു ഹിന്ദുത്വാശയ സ്വാധീനമാണുള്ളത്. സംഘപരിവാറിന്റെ ആസൂത്രിതമായ വംശീയാക്രമണത്തെ ഇടതുസവര്‍ണമുഷ്‌കിനാല്‍ നേരിടാനാവും എന്നു കരുതുന്നവരാണവര്‍. പലപ്പോഴും ഈ നേരിടല്‍  അടിസ്ഥാനവിയോജിപ്പുകളുടെ അടിസ്ഥാനത്തിലുള്ളതായിരുന്നില്ല എന്ന വസ്തുതയ്ക്ക്  കേരളമെങ്കിലും സാക്ഷ്യപ്പെട്ടിട്ടുണ്ട്. വര്‍ണാശ്രമ ധര്‍മബോധത്തെ ചിന്താപരമായി മറികടക്കാനാകാതെ കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും വര്‍ഗപരതയെ ശാസ്ത്രീയമായി വിലയിരുത്താന്‍ കഴിയാതെ ദലിത് പ്രസ്ഥാനങ്ങളും വര്‍ഗവിവക്ഷകളെ കണക്കിലെടുക്കാതെ പ്രവര്‍ത്തിക്കുന്ന മുസ്‌ലിംപ്രസ്ഥാനങ്ങളും വിയോജിപ്പുകളെ ആഘോഷിച്ച് ദ്വീപുവല്‍ക്കരിക്കുന്ന കാഴ്ചയാണ് ഇന്ന് ഇന്ത്യയില്‍ കാണുന്നത്. സാമൂഹികജനാധിപത്യം പ്രയോഗവത്കരിക്കാന്‍ പ്രാപ്തിയുണ്ടാവേണ്ട  പ്രസ്ഥാനങ്ങളാണ് ഇവ.

അവലംബം
1. Hasrath Mohani- A study of his Life and Poetry by Khalid Hasan Qadiri
2. The Wire (https://thewire.in/history/maulana-hasrat-mohani-muslim-communist)
3. The History of Indian National Congress by Pattabhi seetharamaihha
4. https://hasratmohanitrust.net/
5. https://www.telegraphindia.com/india/bjp-hails-hindu-subhas-communist-minister-reveals-true-self-after-obeisance-to-kali/cid/770400
6.  Islam and the West: A Conversation with Jacques Derrida by Mustapha Cherif 2008

വി.കെ ബാബുവിന്റെ മറ്റ് ലേഖനങ്ങള്‍

സ്‌നേഹപൂര്‍വം പ്രിയയോര്‍മകള്‍

വിജനശതാബ്ദികള്‍: ഒരു കോഴിക്കോട്- എറണാകുളം ട്രെയിന്‍ യാത്ര


 


 

  • Tags
  • #Hasrat Mohani
  • #Aligarh Muslim University
  • #chupke chupke
  • #Inquilab Zindabad
  • #Ambedkar
  • #indian communist party
  • #congress
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.

BMH

13 May 2020, 05:55 PM

*ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ വെള്ളിനക്ഷത്രം മൗലാനാ ഹസ്രത്ത് മൊഹാനി* https://www.instagram.com/p/CAGzun-DmZp/?igshid=10qfpziiwmo10 *മൗലാനാ ഹസ്റത്ത് മൊഹാനി* സ്വാതന്ത്രസമര സേനാനി, മുസ്ലിം ലീഗിൻ്റെ സമുന്നതാനായ നേതാവ്, ഉർദു കവി. പൂർണ്ണ നാമം സയ്യിദ് ഫസലുൽ ഹസൻ ജനനം 1875 ഒക്ടോബർ 4 ന് യു.പിയിലെ ഉന്നാവോയിൽ. തുടക്കം മുതലേ സർ സയ്യിദിൻ്റെ ആശയങ്ങളിൽ തൽപരനായി അലീഗഢ് മൂവ്മെൻറിൽ സജീവമായി. ഇന്ത്യയിൽ ആദ്യമായി ബ്രിട്ടീഷുകാരോട് "പൂർണ്ണ സ്വരാജ് " ആവശ്യപ്പെട്ടത് ഹസ്രത്ത് മൊഹാനിയാണ്, 1921 ൽ. *"ഇങ്ക്വിലാബ് സിന്ദാബാദ് " എന്ന മുദ്രാവാക്യത്തിൻ്റെ ഉപജ്ഞാതാവും ലീഗ് നേതാവായ ഇദ്ദേഹം തന്നെ.* ഒരുപോലെ കോൺഗ്രസും ലീഗുമായിരുന്ന മൗലാന പിന്നീട് കോൺഗ്രസ് വിട്ട് പൂർണമായും ലീഗുകാരനായി. 1923 -ൽ സർവ്വേന്ത്യ മുസ്ലിം ലീഗ് ദേശീയാധ്യക്ഷനായി. തൊട്ടടുത്ത വർഷങ്ങളിൽ, ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ മൗലാനയെ തങ്ങളുടെ നേതാവായി ഉയർത്തി കാണിക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം ലീഗിൽ തന്നെ തുടർന്നു. 1945 -ൽ ലീഗ് പ്രതിനിധിയായി യു.പി അസംബ്ലിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. പിന്നീട് ലീഗ് പ്രതിനിധിയായി തന്നെ ഭരണഘടനാ നിർമ്മാണ സഭയിൽ. 1948 മാർച്ച് 10 ന് മദിരാശി ബാങ്ക്വറ്റ് ഹാളിൽ വെച്ച് ഇന്ത്യൻ യൂനിയൻ മുസ്ലിം ലീഗ് രൂപീകൃതമായപ്പോൾ അവിടെയും ഹസ്രത്ത് മൊഹാനി സംബന്ധിച്ചിരുന്നു. 1951 മെയ് 13 ന് മുസ്ലിം ലീഗിൻ്റെ സമുന്നതനായ നേതാവ് വിടപറഞ്ഞു. ⬇️ ഇങ്ക്വുലാബ് ന്റെ പോസ്റ്റര്‍ , വീഡിയോസ് തുടങ്ങിയവ നിങ്ങളിലേക്ക് പെട്ടന്ന് എത്തണമെങ്കില്‍ 1️⃣2️⃣ https://chat.whatsapp.com/I5ucdxkaE7u1IybuxBJOdZ *NB* നിങ്ങള്‍ ഇങ്ക്വുലാബ് ന്റെ ഒരു ഗ്രൂപ്പില്‍ മാത്രം തുടരുക.മറ്റുള്ളവര്‍ക്ക് അവസരം നല്‍കുക. *Share follow Support* _Team Inquilab_

Salman Haneef

12 May 2020, 12:50 AM

But till he ended his political career, he was a Muslim Leauge Leader, Muslim Leauge Member in Indian Constituent Assembly. Also he participated in the reorganisation Meeting of Muslim Leauge in Independent India in 1948 March 10 at Madras as the National Council Member.

ബീനാകുമാരി

11 May 2020, 02:38 PM

ഇeപ്പാഴെത്തെ സാഹചര്യത്തിൽ തികച്ചും അനുയോജ്യമായ ഓർമ്മപ്പെടുത്തൽ

പി വി നാരായണൻ

11 May 2020, 12:28 PM

ഇന്ത്യൻ സ്വതന്ത്ര്യ സമരവീഥികകളിൽ കയ്യൊപ്പ് ചാർത്തിയ മഹാരഥന്മാരായ പലരെയും ബോധപൂർവ്വം വിസ്മരിക്കുകയും ചരിത്രത്തിൻ്റെ ഏടുകളിൽ അവരുടെ സംഭാവനകളെ അവഗണികകയും ചെയ്യുന്ന പ്രവണത ഏറിവരുന്ന പുതിയ കാലത്ത് ഇന്നലെ കുടെ ചരിത്ര യാഥാർത്ഥ്യങ്ങളിലേക്ക് വെളിച്ചം വീശുന്നതായി വി കെ ബി നിൻ്റെ കുറിപ്പ്. ഒപ്പം സാമ്രാജ്യത്വത്തെ വിറളി പിടിപ്പിച്ച, മർദ്ദിതർക്ക് പ്രതിരോധത്തിൻ്റെ ഊർജം പകർന്നl "ഇൻക്വിലാബിൻ്റെ ചരിത്രത്തിലേക്കുള്ള തിരിഞ്ഞുനോട്ടവും പുതിയ തലമുറക്ക് പ്രചോദനമാകും തീർച്ച. അഭിനന്ദനങ്ങൾ

Jaleel Onath

11 May 2020, 10:57 AM

മൊഹാനി അഡ്രസ് ചെയ്തിരുന്ന, 47ന് മുൻപുള്ള, പാക്കിസ്ഥാനും, ബംഗ്ലദേശും അടങ്ങുന്ന ഇന്ത്യയിൽ മുസ്ലിങ്ങൾ ന്യൂനപക്ഷങ്ങളോ, പാർശ്വവത്കൃതരോ ആയിരുന്നില്ല. നൂറ്റാണ്ടുകളായുള്ള രാഷ്ട്രീയ ആധിപത്യത്തിന്റെയും, സാംസ്കാരിക മേല്കോയ്മയുടെയും ചരിത്രം പേറി നിൽക്കുന്ന ഒരു അധീശത്വ വിഭാഗം, ബ്രഹ്മണ്യത്തെ പോലെ തന്നെ അന്ന് മുസ്ലിങ്ങളിലും ഉണ്ടായിരുന്നു. ക്വിറ്റിൻഡ്യാ സമരത്തിന് ശേഷം കോൺഗ്രസ്‌ പ്രായേണ പരിക്ഷീണമാകുമ്പോഴും ലീഗിന്റെ ഗ്രാഫ് മേലോട്ട് കുതിച്ചതായാണ് ചരിത്രം. 47മുൻപുള്ള ഇന്ത്യൻ മുസ്ലിമിനെയും, ശേഷമുള്ളതിനേയും രണ്ടായിട്ട് കണ്ടാലേ, ആ കാഴ്ച ചരിത്രപരമായി ശരിയാവൂ.... 47 ന് ശേഷം ഇന്ത്യൻ സമൂഹത്തിൽ നടന്ന ആധുനിക വത്കരണത്തിനു വെളിയിൽ നിർത്തപ്പെട്ടു എന്നതാണ് ഇന്ത്യൻ മുസ്ലിമിന്റെ ഇന്നും തുടരുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥയ്ക്ക് പ്രധാന കാരണം. ഇതാവട്ടെ ഒരളവോളം ആ സമുദായം ആന്തരികമായി തന്നെ നേരിടുന്നതാണ് (മറ്റൊട്ടനവധി കാരണങ്ങൾ ഉണ്ടെന്ന് തന്നെ സമ്മതിക്കുന്നു.) ഒരുദാഹരണം : മുസ്ലിം സമുദായത്തിലുള്ളതുപോലെ ഒട്ടനവധി ജീർണതകൾ ഹിന്ദു സമുദായത്തിലും, വ്യക്തി നിയമങ്ങളുമായി ബന്ധപ്പെട്ട്, നിലനിന്നിരുന്നു. എന്നാൽ ഒരാധുനിക കുടുംബ സാമൂഹ്യ ജീവിതത്തിനു അനുഗുണമായ രീതിയിലാണ് ഹിന്ദു കോഡ് രചിക്കപ്പെട്ടത്. അത് പലകാര്യത്തിലും പരമ്പരാഗത ഹൈന്ദവ ആചാരങ്ങൾക്ക് വിരുദ്ധമായിരുന്നു. ഹിന്ദു മഹാസഭയും മറ്റു ഹൈന്ദവ സംഘടനകളും അതിനെതിരായിരുന്നു. നെഹ്‌റുവിനെ പോലുള്ള ഉത്പതിഷ്ണുക്കൾക്ക്, സാമൂഹ്യമായ മേൽക്കയ് ഉള്ളതിനാലാണത് സാധ്യമായത്. എന്നാൽ അത്തരമൊരു പുരോഗമന ശക്തി ഒരിക്കലും തന്നെ മുസ്ലിം സമുദായത്തിൽ പ്രബലമായില്ല. ഇപ്പോഴും, നാലുകെട്ടും, ശൈശവവിവാഹവും, മുതലാക്കുമെല്ലാം അതിന്റെ സാംസ്‌കാരിക ഗാത്രത്തിൽ നിലനിൽക്കുന്നു. 'അപരവത്കരണവും ഇരവാദവും' പോലുള്ള തലോടലുകളൊന്നും ആത്യന്തികമായി പ്രശ്നപരിഹാരം ആവുമെന്ന് തോന്നുന്നില്ല.

Latheef Karayathoti

10 May 2020, 08:06 PM

ചുപ്‌കേ ചുപ്‌കേ രാത് ദിൻ എന്ന മനോഹര ഗസൽ രചിച്ച കവിയും പണ്ഡിതനും സ്വാതന്ത്ര്യ സമര സേനാനിയും കോൺഗ്രസ്‌, കമ്മ്യൂണിസ്റ്റ്‌, മുസ്ലിം ലീഗും സർവോപരി സൂഫിയുമായ ഹസ്രത് മൊഹാനി ഇന്ത്യ മറന്ന മഹത് വ്യക്തികളിൽ ഒരാളാണ്. ഈങ്കുലാബ് സിന്ദാബാദ്, ആദ്യം വിളിച്ച (1921)(ഭാഗത്ത്‌ സിംഗ് 1929 ലാണ് ഇത് വിളിച്ചത് ) ദേശീയ പ്രസ്ഥാനത്തിലായാലും കമ്മ്യൂണിസ്റ്റ്‌ പ്രസ്ഥാനതിലായാലും അദ്ദേഹത്തിന്റെ പങ്ക് ഇനിയും പഠന വിധേയ മാക്കേണ്ടതുണ്ട്. സ്വത്വ രാഷ്ട്രീയ നിലപാടുകളാണ് അദ്ദേഹത്തെ പലരും കൈ വിട്ടതായി തോന്നുന്നത്. ഒരു കാര്യം കൂടി ഒരു കൃഷ്ണ ഭക്തൻ കൂടിയാണ് അദ്ദേഹം. VKB യുടെ രചന എന്തുകൊണ്ടും അദ്ദേഹത്തെപറ്റി ഒരു പുനർ പഠനത്തിന് അവസരം ഉണ്ടാകുമെന്ന് തോന്നുന്നു.. അഭിനന്ദനങ്ങൾ

 Vijoo-Krishnan.jpg

National Politics

Truecopy Webzine

കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള മതനിരപേക്ഷ ശക്തികളുമായി ചേര്‍ന്നുപ്രവര്‍ത്തിക്കും- വിജൂ കൃഷ്ണന്‍

Aug 01, 2022

3 Minutes Read

mk muneer

Opinion

ഡോ. എം.കെ. മുനീർ

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനും കോണ്‍ഗ്രസ് അടക്കമുള്ള വിശാല മതേതര മുന്നണിയില്‍ അണിനിരന്നേ മതിയാകൂ

Jul 20, 2022

4 Minutes Read

M. K. Raghavan

National Politics

Truecopy Webzine

ചില വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവരും. രാജ്യത്തിന്റെ വിശാല താത്പര്യം മുന്‍നിര്‍ത്തി കോൺഗ്രസ്​ അതിന് തയ്യാറാവുകയാണ്

Jul 16, 2022

4 Minutes Read

venkitesh-ramakrishnan

Truecopy Webzine

Truecopy Webzine

ബി.ജെ.പി സ്​ട്രാറ്റജിയിലെ ഇടതുപക്ഷവും തമിഴ്​നാടും

Jul 09, 2022

4 Minutes Read

sachithanandan

POLITICS AND AUTHOR

Truecopy Webzine

കക്ഷികളിലും ഗ്രൂപ്പുകളിലും കൂടി മാത്രം എല്ലാം വിലയിരുത്തുന്നതാണ് നമ്മുടെ വിദ്വേഷനിര്‍ഭരമായ ഭൂരിപക്ഷസമൂഹം

Jul 02, 2022

1.6 minutes Read

Rahul Gandhi

National Politics

ആഷിക്ക്​ കെ.പി.

നാഷനല്‍ ഹെറാള്‍ഡ് കേസ്; ബി.ജെ.പിയുടെ കോണ്‍ഗ്രസ് പേടി

Jun 18, 2022

7.6 minutes Read

Indian National Congress

Opinion

ടി.ജെ. ശ്രീലാൽ

നേതൃത്വം സ്വന്തം സ്​ഥാനങ്ങളുറപ്പിച്ച കോൺഗ്രസ്​ ചിന്തൻ ശിബിരം

May 25, 2022

8 minutes Read

 Anand Telumbde and Ambedkar Illustration: Siddhesh Gautam

Human Rights

ഷഫീഖ് താമരശ്ശേരി

തെല്‍തുംദെയെ ജയിലിലടച്ച അംബേദ്കര്‍ ജയന്തി

Apr 14, 2022

10 Minutes Read

Next Article

കോവിഡും കാണാച്ചരടുകളും

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster