13 Apr 2020, 08:18 PM
കോട്ടത്തറയിലെ കൃഷ്ണത്തണ്ടാന്‍ ഇന്ന് പുലര്‍ച്ചെ മരിച്ചുപോയി. പ്രായം നൂറിന് മേലെയുണ്ടായിരുന്നു. 'പുല്ലുവഴിത്തറ'യെന്ന കുടുംബപ്പേര് സ്ഥാനിയായതോടെയാണ് കോട്ടത്തറയായത്. പത്തുപതിനാറു വയസ്സുള്ള സമയത്ത് 'വാഴ്ച്ച'ക്കാരുടെ പടയെ സഹായിച്ചതിനായിരുന്നു സ്ഥാനം കിട്ടിയത്. വടക്കുനിന്ന് പേയിളകി വന്ന ലഹളക്കാരുടെ ഉള്ളില്‍ കേറി കുറേപ്പേരെ വാരിമുനയില്‍ കോര്‍ത്തും, ലഹളയുടെ തലവന്റെ കുടല്‍മാല കുന്തപ്പിടിയില്‍ ചുറ്റിയും വാഴ്ചക്കാരെ അദ്ദേഹം ഇഷ്ടപ്പെടുത്തിയിരുന്നു. വാഴ്ചക്കാര്‍ കളക്ടര്‍ സായിപ്പിനോട് പറഞ്ഞ് പത്തൊമ്പത് പേര്‍ക്ക് സ്ഥാനം കൊടുത്തു. അക്കൂട്ടത്തില്‍ ജീവിച്ചിരുന്ന ഒരേ ഒരാളായിരുന്നു കൃഷ്ണത്തണ്ടാന്‍. സ്വജാതിക്കാരുടെ 'ആജായ്മ' സ്ഥാനവും പണിക്കസ്ഥാനവും രണ്ട് കൈക്കും വീരചങ്ങലയും തോടിക്കടുക്കനും പൊന്നെഴുത്താണിയും നെടിയ കുടയും സ്ഥാനവടിയും തീവെട്ടിപ്പന്തക്കുഴയും തറവാടിന് മുമ്പിലുണ്ടായിരുന്ന വയലും തെങ്ങിന്‍തോപ്പുമെല്ലാം തണ്ടാന് അങ്ങനെ ലഭിച്ചതായിരുന്നു.
കുറേക്കാലമായി കിടന്ന കിടപ്പും ഓര്‍മ്മക്കുറവുമായിരുന്നു. വീര്‍ത്തുകെട്ടിയ വയറില്‍ നിന്ന് വായു മുഴുവന്‍ ഒഴിഞ്ഞുപോയതു കൊണ്ടാവും വലിയൊരു കുഴി പോലെ വായ തുറന്നു തന്നെയിരുന്നു. ശവത്തിന്റെ തലയ്ക്കല്‍ കത്തിച്ചുവച്ച വിളക്കുതിരി തീരാറാവുമ്പോള്‍ ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരുന്നു. താടിയെല്ലില്‍ നിന്ന് തലയിലേക്ക് ചേര്‍ത്തുകെട്ടിയ ശീലത്തുണി അനുസരണയില്ലാത്ത വായയുടെ തുറവിയോ കെട്ടിന്റെ മുറുക്കമില്ലായ്മയോ കാരണം ഇടയ്ക്കിടെ അയഞ്ഞു. നടന്നിരുന്ന കാലത്ത് ഭൂമി ചവിട്ടിമെതിച്ച രണ്ട് കാലുകളുടെയും തള്ളവിരലുകളെ മറ്റൊരു ശീലകൊണ്ട് ചേര്‍ത്തുകെട്ടിയിരുന്നു. എപ്പോഴും മറ്റുവിരലുകളെ പരിഹസിച്ചിരുന്ന തള്ളവിരലുകള്‍ അഹന്തയോടെ തന്നെ ഉരുമ്മിയിരുന്നു.
ശവം ദഹിപ്പിക്കണമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും തണ്ടാന്റെ പേരമകനും അതേ പേരുകാരനുമായ തഹസില്‍ദാര്‍ കൃഷ്ണകുമാര്‍ അപ്പൂപ്പന്റെ പഴയൊരാഗ്രഹം എടുത്തിട്ടു. അയാളത് തന്ത പറഞ്ഞ് കേട്ടിട്ടുള്ളതാണ്. മരണം നാട് മുഴുക്കെ, വീട് വീടാന്തരം നടന്ന് പറയണം. മരിച്ചതിന്റന്ന് സൂര്യാസ്തമയത്തിന് മുമ്പ് കോട്ടത്തറയാവുന്നതിന് മുമ്പുള്ള പുല്ലുവഴിത്തറ വീടിന്റെ തെക്കേ മുറ്റത്ത് കുഴിച്ചിടണം. ഭാഗത്തില്‍ അതിപ്പോള്‍ തഹസില്‍ദാരുടെ കയ്യില്‍ തന്നെയാണ്. അപ്പൂപ്പന്റെ പഴയകാല കഥകള്‍ ഏറെ കേട്ടിരുന്നതിനാലും ദുരാത്മാക്കളെ പേടിയുള്ളത് കൊണ്ടും തഹസില്‍ദാരുടെ കെട്ടിയവള്‍ ചെറിയ വിസമ്മതം പ്രകടിപ്പിച്ചു. കെട്ടിയവന്റെ മൂക്ക് വിടരുന്നതും അതില്‍നിന്ന് രോമം ഇറങ്ങി വരുന്നതും ചെവിയിലെ പൂട വിറയ്ക്കുന്നതും കണ്ട് അവരുടനെത്തന്നെ അത് നിര്‍ത്തുകയാണുണ്ടായത്.
ചരമമറിയിക്കാന്‍ പറ്റിയ ആള്‍ ആരാവണം എന്ന് എല്ലാവരും ആലോചിച്ചു കൊണ്ടിരുന്നു. തഹസില്‍ദാരുടെ ശിപായി നാണുവാണ് താമിയുടെ പേര് പറഞ്ഞത്. വെയിലുവീഴുമ്പോഴേയ്ക്കും അഞ്ചലോട്ടക്കാരനെപ്പോലെ ഓടി നാട് മുഴുവന്‍ നടന്ന് അവന്‍ മരണമറിയിച്ചു കൊള്ളും. മരിച്ചയാളിന്റെ സ്ഥാനവും നിലയുമനുസരിച്ച് കരഞ്ഞും കരയാതെയുമാണ് അവന്‍ മരിച്ചറിയിപ്പ് നടത്തുക. തലയും നെഞ്ചും കുനിച്ച് കണ്ണു രണ്ടും താഴെയിട്ട് വേണം തണ്ടാന്റെ മരണവാര്‍ത്തയറിയിക്കാനെന്ന് ശിപായി നാണു അവനെ പ്രത്യേകം ചട്ടംകെട്ടി. കോട്ടത്തറ വീടിന് മുമ്പാകെ നിന്ന് കൃഷ്ണത്തണ്ടാന്റെ മക്കളോടും പേരമക്കളോടും ബന്ധുമിത്രാദികളോടും താമി ആദ്യമായി മുളചീന്തും പോലെ മരിച്ചറിയിപ്പ് കരഞ്ഞുപറഞ്ഞു. ശേഷം നാട്ടുകാരെ അറിയിക്കാനായി കരിവണ്ടിയുടെ വേഗത്തില്‍ ഓടിപ്പോയി.

മരണവീട്ടിലേക്ക് നാട്ടുകാര്‍ ഒഴുകിവരുന്ന മുറയ്ക്ക് കുഴിയെടുക്കാനുള്ള ആളെത്തേടി ശിപായി നാണു ചെന്നു. കടപ്പുറത്തു നിന്നുവന്ന പല്ലനും കുടുംബവുമാണ് ആ നാട്ടില്‍ കുഴിവെട്ടാറുണ്ടായിരുന്നത്. വഴിക്കുവഴിയായി ഇപ്പോള്‍ പല്ലന്റെ മകന്റെ മകന്‍ 'കോരുള'യാണ് ശവക്കുഴിയെടുക്കുന്നവന്‍. തോട്ടിന്‍കരയില്‍ നാലു മടലോല കുത്തിച്ചാരി വെച്ചതു പോലുള്ള ചാളയില്‍ നിന്ന് കോരുള പുറത്തുവന്നു. അവന്റെ പിറകേ 'ഉടുക്കാക്കുണ്ടി'യുമായി ഒരു ചെറുക്കനും. തീട്ടത്തോട്ടില്‍ നിന്ന് തലച്ചോറു പറിയുന്ന ദുര്‍ഗന്ധം വന്നതിനാല്‍ ശിപായി നാണു മൂക്കുപൊത്തിക്കൊണ്ടുതന്നെ കുഴിവെട്ടുന്ന കാര്യം കോരുളയോട് പറഞ്ഞു. കുളിച്ച് ഭസ്മം പൂശിയിട്ടു വേണം കുഴിവെട്ടാനെന്നും ഓര്‍മ്മിപ്പിച്ചു. പോകാന്‍ നേരം കോരുളയുടെ ചെക്കന്റെ മൂക്കില്‍ നിന്ന് ഒരു പുഴു പിടച്ചുതല്ലി അടര്‍ന്നു വീഴുന്നത് കണ്ട് മനം മറിഞ്ഞ നാണു തൊണ്ടയില്‍ നിന്ന് വായിലേക്കെത്തിയ ചുടുനീര് അലറുന്നതുപോലെ ശബ്ദമുണ്ടാക്കി തോട്ടിലേക്ക് പാറ്റിത്തുപ്പി.
മരിച്ചറിയിപ്പിനു പോയ താമി ഓടുന്ന വഴിയിലുടനീളം കാറ്റിനോടും കല്ലിനോടും പുല്ലിനോടും തണ്ടാന്റെ ചാവ് വിളിച്ചു പറഞ്ഞു. ഈഴവരോടും മുക്കുവരോടും മാപ്പിളയോടും പെലയനോടും മേത്തനോടും ഈര്‍ച്ചത്തച്ചനോടും കൊള്ളിവെട്ടിയോടും എട്ടിലപ്പരിഷയോടും പൂഴിയാശാരിയോടും പറഞ്ഞു. മൂശാരിയോടും കൊല്ലനോടും പറഞ്ഞു. നായരോട് 'കുപ്പാടി'ന് നൂറ്റമ്പതടി ദൂരെ നിന്നും നമ്പൂരിയോട് പടിക്ക് പുറത്തുനിന്നും വിളിച്ചുപറഞ്ഞു. മനുഷ്യമ്മാരല്ലാത്തതിനോടൊക്കെ മരണം പറയുമ്പോള്‍ ഒരു 'ചന്തോയ'മുണ്ടെന്ന് താമിക്ക് തോന്നി. വയല്‍ക്കരെ നിന്ന് ഒരു പോത്തിനോട് തണ്ടാന്റെ ചാവ് പറഞ്ഞ് താമി കുറെ ചിരിച്ചു. ഓട്ടത്തിന്റെ വേവ് മാറാന്‍ വയല്‍ക്കരെത്തന്നെ നിന്നിരുന്ന ചെന്തെങ്ങീന്നൊരെളനീര് പൊട്ടിച്ച് കല്ലില്‍ ചതച്ച് കടിച്ചുകീറി. ചെറ്റവാരി കയറിട്ടു മുറുക്കാന്‍ അരയിലെപ്പോഴും കൊണ്ടുനടക്കാറുള്ള 'ദൂശി'യെടുത്ത് കരിക്കിന്റെ കണ്ണ് പൊട്ടിച്ച് വായിലോട്ട് കമ ഴ്ത്തി. തിരിച്ചുപോരുന്ന വഴിക്ക് ആരും കാണില്ലെന്നുറപ്പു വരുത്തി ഒരു കുളത്തിലിറങ്ങി മുങ്ങി. വായില്‍ വെള്ളമെടുത്ത് സൂര്യന്റെ നേര്‍ക്ക് തുപ്പി. ഒന്ന് നീന്തിത്തുടിച്ചു. മുങ്ങാങ്കുഴിയിട്ടു. വെള്ളത്തിന്റെ അടിയില്‍ വച്ച് ഒരു കറുപ്പന്‍ വരാല് താമിയുടെ കക്ഷത്തിലൂടെ ഉരുമ്മി ചളിയിലേക്ക് തന്നെ നൂണ്ടുപോയി.
പുല്ലുവഴിത്തറയുടെ തെക്കേമുറ്റത്ത് മണ്‍വെട്ടിയും കോരിയുമായി കോരുള വന്നു. അവന്‍ കുളിച്ച് ഭസ്മം പൂശിയിരുന്നു. കഷ്ടി മുട്ടോളമെത്തുന്ന കരിമ്പനും ചളിയും നിറം കളഞ്ഞ തോര്‍ത്തിന്റെ പിന്‍ഭാഗത്ത് സൂക്ഷിച്ച് നോക്കിയാല്‍ രക്തക്കറ കാണാമായിരുന്നു. തെക്കുഭാഗം കണ്ട് ചെത്തി വൃത്തിയാക്കി മണ്ണില്‍ കുഴിക്കുള്ള സ്ഥലം നീളത്തിലാറും വീതിയില്‍ മൂന്നുമളന്ന് ചാണകവെള്ളവും തളിച്ച ശേഷം അളന്ന കോല്‍ തെക്കോട്ട് ദര്‍ശനമായിത്തന്നെ കുത്തി മണ്ണിലാദ്യത്തെ കൊത്തുകൊത്തി. മണ്‍വെട്ടി* വായുവിലുയര്‍ത്തി കൊത്തുമ്പോഴൊക്കെ അവന്റെ കാലിന്റെ കുതിഞെരമ്പ് മുതല്‍ ദേഹത്തെ ചെറുഞരമ്പുകള്‍ വരെ എഴുന്നുനിന്നു. വാരിയെല്ലുകള്‍ വശങ്ങളിലേയ്ക്ക് തള്ളി. നെഞ്ചിന്‍കൂട് വീര്‍ത്ത് കിതപ്പിനൊപ്പം ചൂളമടിക്കുന്നതുപോലുള്ള ശബ്ദവും മൂക്കില്‍നിന്ന് പുറത്തുവന്നു.
കുറച്ചുസമയം കൊണ്ടുതന്നെ കോരുള കൊത്തിക്കേറി കുഴി അരയോളമായി. അപ്പോഴേക്കും മരിച്ചറിയിപ്പു കഴിഞ്ഞ് പുല്ലുവേലിത്തറയിലേക്ക് താമിയും എത്തിച്ചേര്‍ന്നു. അരയോളം കുഴിയില്‍ നില്‍ക്കുന്ന കോരുളയോട് താമി ചിരിച്ചു. കോരുള ചിരിച്ചില്ല. തകരപ്പാത്രത്തില്‍ ഇലകൊണ്ട് മൂടിവെച്ചിരുന്ന വെള്ളമെടുത്ത് താമി കോരുളയ്ക്ക് കൊടുത്തു. താമി വെള്ളപ്പാത്രത്തില്‍ തൊട്ടത് കോരുളയ്ക്ക് പിടിച്ചില്ല. എങ്കിലും വെള്ളം കുടിച്ചു. കുഴിയില്‍ നിന്ന് കേറി തൊട്ടടുത്തുള്ള മാന്തണലിലിരുന്ന് കിതപ്പോടെ അവന്‍ താമിയെ നോക്കി. താമി അളവുകോലെടുത്തപ്പോള്‍ കോരുള ഒന്നുമുരണ്ടു. എങ്കിലും ശ്രദ്ധിക്കാതെ താമി കുഴിയുടെ കണക്ക് ഒന്നുകൂടി അളന്ന് തിട്ടപ്പെടുത്തി. വക്കത്ത് കൈകുത്തി കുഴിയിലേക്കിറങ്ങി ഒരു തളം മണ്ണ് കൂടി തലഭാഗത്ത് കേറ്റിവെട്ടി. മാന്തണലിലിരുന്ന കോരുളയുടെ ശരീരത്തില്‍ വെറുതെ ഒരനക്കമുണ്ടായി. മണ്‍വെട്ടി അവന്റെ കയ്യിലാണല്ലോയെന്ന അനക്കമായിരുന്നു അത്. താനളന്ന കണക്ക് അവന്‍ തെറ്റിച്ചല്ലോയെന്ന അനക്കം കൂടിയായിരുന്നു അത്. ഒന്നും ശ്രദ്ധിക്കാതെ താമി മണ്ണിലാഞ്ഞ് കൊത്തിക്കൊണ്ടിരുന്നു. ഓരോ കൊത്തും കോരുളയുടെ നെഞ്ചില്‍ തട്ടിക്കൊണ്ടുമിരുന്നു. അരയില്‍ നിന്ന് നെഞ്ചോളമെത്താനായപ്പോള്‍ കുഴിയില്‍ നിന്ന് നേരിയതായി വെള്ളം കിനിയാന്‍ തുടങ്ങി. വെള്ളം കണ്ടപ്പോള്‍ താമി നിവര്‍ന്ന് കോരുളയെ നോക്കി. കുഴികുത്തി പെട്ടെന്നുതന്നെ നിനക്ക് ആവത് കെട്ടല്ലോയെന്നുള്ള പരിഹാസച്ചിരിയോടെ കോരുള താമിയെയും നോക്കി. തത്കാലം കുഴിക്ക് മേലോട്ട് കയറാന്‍ താമി കോരുളയുടെ നേരെ കൈനീട്ടി. അവനത് കാണാത്തത് പോലെയിരുന്നപ്പോള്‍ താമി പൊത്തിപ്പിടിച്ച് കേറി. കിതപ്പോടെ അവന്‍ തകരപ്പാത്രത്തിലിരിക്കുന്ന വെള്ളത്തിന് നേര്‍ക്ക് നടന്നപ്പോഴേക്കും കോരുള പാത്രം പൊത്തിപ്പിടിച്ച് വായിലേക്ക് കമഴ്ത്തി. ബാക്കിയുണ്ടായിരുന്ന വെള്ളം തലവഴിക്കുമൊഴിച്ച് പാത്രം കമിഴ്ത്തി, വെള്ളമെടുത്തു കൊണ്ടുവരാന്‍ വയല്‍ക്കരെ നിന്നിരുന്ന കുളത്തിന്റെ നേര്‍ക്ക് താമിയോട് കൈചൂണ്ടി.
ഇഷ്ടക്കുറവ് കാണിച്ചുകൊണ്ടാണെങ്കിലും താമി കുളത്തില്‍ പോയി പാത്രം മുക്കിക്കൊണ്ടുവന്നു. പക്ഷേ, അവന്‍ കോരുളയുടെ മണ്‍വെട്ടിപ്പിടി പോരെന്ന് പറഞ്ഞുകളഞ്ഞു. പത്തലുവെട്ടി മണ്‍വെട്ടിയ്ക്ക് പിടിയിട്ട് മണ്ണില്‍ കൊത്തിയാല്‍ മണ്ണ് മുറിയില്ല. ഒറ്റക്കൊത്തിന് ഓരോ മണ്ണട്ടിയും തലകുമ്പിട്ട് നിന്ന് തരണം. മാത്രമല്ല, അതിന്റെ പൂളും* പോര. പച്ചിരുമ്പ് ഒട്ടും പോര. ചില കൊല്ലമ്മാരുടെ പണി കള്ളമാണ്. നന്നായിട്ട് തീയില്‍ വേവാതെ തന്നെ അവര്‍ ഇരുമ്പ് അടിച്ചുപരത്തും. കൂടിയ പണത്തിന് വിക്കുകേം ചെയ്യും. അങ്ങനെയുള്ള മണ്‍വെട്ടി കൊണ്ട് വെട്ടിയാല്‍ കാലി പുല്ല് കടിച്ചത് പോലെ മണ്ണ് കുഴിയാതെ ചവചവാന്നിരിക്കും. ഇതൊക്കെ പറയുന്നതിനിടയ്ക്ക് തന്നെ താമി തന്റെ കാക്ക കാരണവന്മാര്‍ കടപ്പുറത്തുനിന്ന് വന്നവരായിരുന്നില്ലെന്ന് പറഞ്ഞുകളഞ്ഞു. ഓരോരുത്തര്‍ക്കും ഓരോ പണിയുണ്ടെന്നും താമി പറഞ്ഞു. കടലില്‍ പോകുന്നവരെങ്ങനെയാണ് കുഴിവെട്ടിയാല്‍ ശരിയാവുക. അതും തണ്ടാനുള്ള ശവക്കുഴി.

കോരുള അതിന് പകരംവീട്ടിയത് മുറുക്കാന്‍പൊതി തുറന്നുകൊണ്ടായിരുന്നു. മടിയിലെപ്പോഴും തൂക്കിയിടാറുള്ള മുഷിഞ്ഞ ശീലയ്ക്കകത്തുനിന്ന് കോരുള വെറ്റയെടുത്തു. മടക്കിവെച്ചിരുന്നതാണെങ്കിലും ലേശം വെള്ളം കുടഞ്ഞപ്പോള്‍ വെറ്റ ഉഷാറായി. കറമ്പല് ചുരണ്ടി കഷ്ണിച്ച അടയ്ക്കയും വെളുവെളുക്കെയിരിക്കുന്ന ചുണ്ണാമ്പും നല്ല കല്ലന്‍ പൊകയിലേം കണ്ട് താമിക്ക് മേലണ്ണാക്ക് വരെ തരിച്ചു. ഒരല്‍പം പൊകേലക്കണ്ടമെങ്കിലും കിട്ടാന്‍ അവന് കൊതിയുണ്ടായിരുന്നു. കോരുളയ്ക്കത് മനസ്സിലാവുകയും ചെയ്തു. അവന്‍ മനഃപൂര്‍വ്വം താമിയുടെ കണ്ണുകളെ കണ്ടില്ലെന്നുവെച്ച് കുഴിയിലേക്കിറങ്ങി മണ്‍വെട്ടിയെടുത്തു. 'എനത്തീത്താന്നോര്‍ക്ക് 'പൊകലേം ചുണ്ണാമ്പും കൊടുക്കാറില്ലെന്ന് അവന്‍ താമിയോട് പറഞ്ഞുകളഞ്ഞു. നേരത്തെ കണ്ടുവെച്ച കല്ലെടുത്ത് ഇളകിയ പൂളില്‍ കൊട്ടിയുറപ്പിച്ചു. ഒരു ധൈര്യത്തിന് പിടിയുടെ തുഞ്ചത്തും കൊട്ടി. മുറുക്കാന്‍ രസിച്ച് ചവച്ചുകൊണ്ട് അവന്‍ കിളയ്ക്കാന്‍ തുടങ്ങി. ചവച്ച് പതംവരുത്തി ഇടയ്ക്ക് കുഴിയില്‍ തുപ്പി. മണ്ണിളകിയതെല്ലാം കോരിയിലെടുത്ത് കുഴിയ്ക്ക് പുറത്തിട്ടു. ഇടയ്‌ക്കൊന്ന് തലപൊക്കിയപ്പോള്‍ താമിയെ കാണാനില്ലായിരുന്നു.
താമി നേരെ പോയത് പൊഴക്കരെയുള്ള കിട്ടന്റെ ഷാപ്പിലേക്കായിരുന്നു. കൃഷ്ണത്തണ്ടാന്റെ ചാവിന് വന്നവകയില്‍ ചില 'എടച്ചേരി' നായമ്മാരും 'ചെമ്പുകൊട്ടി'നായമ്മാരും അകത്തിരുന്ന് കള്ളുകുടിക്കുന്നു. അവനത് കണ്ടത് കൊണ്ടുതന്നെ അകത്തേക്ക് പോയില്ല. കിട്ടന്‍ അവനുള്ള കള്ള് ഒരു കുടത്തില്‍ പുറത്തേയ്ക്ക് കൊടുത്തു. കോരുളയുടെ ചുണ്ണാമ്പ് മണം അവന്റെ മൂക്കിലേയ്ക്കടിച്ചു കേറിക്കൊണ്ടിരുന്നു. ഇടയ്ക്ക് കിഴങ്ങ് പുഴുക്കോ മറ്റോ കിട്ടന്‍ പുറത്തേക്ക് കൊടുത്തത് താമി കഴിച്ചില്ല.
അവന്‍ ചത്തുപോയ അപ്പൂപ്പനെ ഓര്‍ക്കുകയായിരുന്നു. വരമ്പത്ത് പെണ്ണുങ്ങളെയും ആണുങ്ങളെയും നിന്നുതിരിയാന്‍ വിടാതെ പണിയെടുപ്പിച്ചിരുന്ന അപ്പൂപ്പന്‍. അയാളൊരു 'കൂടനാ'യിരുന്നു. 'പാതിരാനടപ്പിന്' അവകാശം കിട്ടിയ കൂടന്‍* നടപ്പു കഴിഞ്ഞ് വന്നാല്‍ 'കുളിച്ച്' ശുദ്ധം മാറാതെ ചാളയില്‍ കയറാത്ത അപ്പൂപ്പന്‍. താലികെട്ട് കല്യാണത്തിനും സ്ഥാനാവകാശത്തിനും മരണകാര്യത്തിനും തിരണ്ട്കുളിക്കുമെല്ലാം അപ്പൂപ്പന് 'പുത്തന്‍' കിട്ടിയിരുന്നെന്ന് അവനോര്‍ത്തു. അപ്പൂപ്പന്റെ നടപ്പുകഥകളോര്‍ത്ത് താമിയുടെ അരക്കെട്ടില്‍നിന്ന് എന്തൊക്കെയോ തികട്ടിവന്നു. അവന്‍ പെട്ടെന്നുണ്ടായ ഉണര്‍ച്ചയില്‍ കുടത്തിലെ കള്ള് മുഴുക്കെ ഒറ്റയടിക്ക് കുടിച്ച് തീര്‍ക്കുകയും ചെയ്തു.
കുഴിവെട്ടിത്തീര്‍ത്ത് കോരുളയും അവന്റെയൊരു പഴയ കാരണവരെ ഓര്‍ക്കുകയായിരുന്നു. വെട്ടിവെട്ടിച്ചെന്നപ്പോള്‍ മണ്‍വെട്ടിയില്‍ തടഞ്ഞ മാവിന്റെ വേരില്‍ നിന്നാണ് അവന്റെ പഴംകാരണവര്‍ കണ്ടുണ്ണിയമ്മാന്‍ പുറത്തുവന്നത്. മൂപ്പതു തേങ്ങ കട്ട കുറ്റത്തിന് കഴുവേറ്റിയതായിരുന്നു കണ്ടുണ്ണിയമ്മാവനെ. പിന്‍തുളയിലൂടെ ഇരുമ്പ് പാര കേറ്റി കുടലു പൊട്ടാതെ, കരള് പൊട്ടാതെ, ചങ്കും മിടിപ്പും പൊട്ടാതെ, പാരയുടെ മുന തോള് തുളച്ച് കൊണ്ടുവന്നു. തൊട്ട് കുഴിച്ചിട്ട മരക്കുറ്റിയില്‍ പുറത്തുവന്ന പാരയുടെ മുന ചേര്‍ത്തുകെട്ടി. ഒരു പൊക്കപ്പലകയില്‍ കാലുതൊടീച്ച് നിര്‍ത്തി. ദേഹത്ത് ഈച്ചവന്നിരുന്നാല്‍ പോലും അലറിപ്പോകുന്ന വേദനയില്‍ കോരുളയുടെ കാര്‍ന്നോന്‍ അകം പിളര്‍ന്ന് മരക്കുറ്റിയോട് ചേര്‍ന്ന് മൂന്ന് ദിവസം നിന്നു. മഴ പെയ്ത മൂന്നാമത്തെ രാത്രിയാണ് കണ്ടുണ്ണിയമ്മാന്‍ മരിച്ചതെന്ന് കോരുള കേട്ടിട്ടുണ്ട്. അതിന്റെ ദെണ്ണത്തില്‍ കോരുളയുടെ ബന്ധുക്കാരെല്ലാം കടപ്പുറം കേറിയതാണ്. തന്റെ കുടുംബക്കാരെക്കുറിച്ചോര്‍ത്ത നിമിഷം കോരുളയ്ക്ക് കൃഷ്ണത്തണ്ടാന്റെ ശവക്കുഴിയില്‍ മൂത്രമൊഴിക്കണമെന്ന് തോന്നി. മൂത്രമൊഴിച്ച തൃപ്തിയിലും കണ്ടുണ്ണിയമ്മാന്റെ വേദനയിലും ഉരുണ്ടുമറിഞ്ഞതു കൊണ്ട് കുഴിയുടെ മുകളില്‍ കയറിയപ്പോഴേക്കും കോരുളയുടെ മൂലക്കുരു പൊട്ടിയൊലിച്ചിരുന്നു.

പറഞ്ഞുവെച്ചിരുന്നതു പോലെ അസ്തമനത്തിന് മുമ്പുതന്നെ പൂജാദികര്‍മ്മങ്ങള്‍ക്ക് ശേഷം അമിട്ടും ആചാരവെടിയും കുരവയുമായി തണ്ടാന്‍ കുഴിയിലേക്കെടുക്കപ്പെട്ടു. കുളിപ്പിച്ച് കോടിയുടുപ്പിച്ചതോടെ പഴയവീരം മുഖത്തുവന്നുവെന്ന് എല്ലാവരും പറഞ്ഞു. പ്രാര്‍ത്ഥനയും പതംപറച്ചിലുമായി വേണ്ടപ്പെട്ടവരും ബന്ധുക്കളുമെല്ലാം കൂടിനിന്നു. അമ്പലത്തിലെ പ്രധാന തന്ത്രിയാണ് കര്‍മ്മങ്ങള്‍ക്കെല്ലാം മുമ്പില്‍ നിന്നത്. കൈക്കാരായി രണ്ടുപേര്‍ വേറെയും. വായിലരിയും പാദത്തില്‍ പൂവും വെച്ചു. ചന്ദനപ്പെട്ടിയില്‍ തണ്ടാനൊപ്പം പണ്ട് വാഴ്ചക്കാരു കൊടുത്തതെല്ലാം ചേര്‍ത്തുവെച്ചു. സ്ഥാനവടി കൈക്കുള്ളില്‍ത്തന്നെ തിരുകിവെച്ചു. കിടപ്പാകുന്നതിന് തൊട്ടുമുമ്പ് വരെ അദ്ദേഹം ആ വടി ഭൂമിയില്‍ കുത്തി നടന്നുപോയിരുന്നത് പലരുമോര്‍ത്തു. അത്യുച്ചത്തിലുള്ള പ്രാര്‍ത്ഥനകള്‍ക്കിടയില്‍ പെട്ടി കുഴിയിലേക്കിറക്കി. പെട്ടിയുടെ മുകളിലേയ്ക്ക് ഓരോ കോരി മണ്ണിടുമ്പോഴും കോരുള ദൂരെനിന്നിരുന്ന താമിയെ നോക്കിക്കൊണ്ടിരുന്നു. കുഴി ഞാന്‍തന്നെ മൂടുമെന്ന നോട്ടമായിരുന്നു അത്. നെഞ്ചിലേക്ക് വായിലേക്ക് കണ്ണിലേക്കെന്ന വണ്ണം കോരുള മണ്ണ് കോരിയിട്ടു. ഓരോ കോരിയിലും താമിയെ നോക്കി. കുഴി മുഴുവനും മൂടി തലഭാഗത്ത് മുഖംചെത്തിയ കരിക്ക് വെച്ച് നിവര്‍ന്നുനിന്ന് പരിഹാസത്തോടെ ഒന്നുകൂടി താമിയെ നോക്കി.
പക്ഷേ, പിറ്റേന്നും അതിന്റെ പിറ്റേന്നും നാലാളു കൂടുന്നിടത്തും ചന്തയിലുമെല്ലാം തണ്ടാന് കുഴി വെട്ടിയത് താനാണെന്ന് താമി പറഞ്ഞുനടന്നു. വെട്ടുന്നതിനിടയ്ക്ക് മണ്‍വെട്ടിയുടെ പൂള് ഊരിപ്പോയെന്നും പത്തല് കൊണ്ടിട്ട പൂള് മാറ്റി മരംകൊത്തി പോലും തൊടാത്തത്ര കാമ്പുള്ള കവുങ്ങിന്‍പൂള് ചേര്‍ത്തുറപ്പിച്ചെന്നും വായ രാകി മൂര്‍ച്ച കൂട്ടിയെന്നും പറഞ്ഞുണ്ടാക്കി. ചന്ദനപ്പെട്ടി കുഴിയിലേക്കിറങ്ങിയപ്പോള്‍ അത് നിരപ്പിലായിരുന്നില്ലെന്നും, ഏണേ കോണേ എന്നായിരുന്നെന്നും രണ്ടുമൂന്നാളുകള്‍ ഒരുമിച്ച് കുഴിയിലേക്കിറങ്ങി മണ്ണ് ചവിട്ടി പതം വരുത്തിയിട്ടാണ് പെട്ടി സമത്തില്‍വെച്ചതെന്നും പറഞ്ഞു. ചന്തയുടെ ഇരുവശത്തുംനിന്ന് ഇരുവരും കണ്ണില്‍ കണ്ണില്‍ നോക്കി. പലപ്പോഴും താമി അരയിലെ ദൂശിയില്‍ തിരുപ്പിടിച്ചു. കോരുളയുടെ പാത്രത്തില്‍ നിന്ന് കുടിക്കാന്‍ പറ്റാത്ത വെള്ളവും ചവയ്ക്കാന്‍ പറ്റാത്ത ചുണ്ണാമ്പും കട്ടന്‍ പൊകയിലയും അയാളെ അരിശപ്പെടുത്തിക്കൊണ്ടേയിരുന്നു. പലരാത്രികളിലും വയല്‍വരമ്പില്‍ ഇരുവരും നേര്‍ക്കുനേരെ വന്നു. കടവാതിലുകളെപ്പോലെ ഉരുമ്മി രണ്ട് ദിക്കിലേക്ക് പോയി. ചന്തയില്‍ വെച്ച് കുഴിവെട്ടി കിട്ടിയ രണ്ടണ കോരുള താമിയുടെ നേര്‍ക്ക് വലിച്ചെറിഞ്ഞു.
രണ്ട് മാസത്തിന് ശേഷം താമി നടവഴിയില്‍ ചത്ത് മലച്ച് കിടന്നു. അവന്റെ തലപിളര്‍ന്നിരുന്നു. അരികില്‍ കൃഷ്ണത്തണ്ടാനൊപ്പം കുഴിച്ചുമൂടിയ സ്ഥാനവടി കിടപ്പുണ്ടായിരുന്നു. വരമ്പിലൂടെ ഒലിച്ചുപടര്‍ന്ന ചോരയില്‍ ചവിട്ടി ആള്‍ക്കൂട്ടം നിന്നു. ശവം കാണാന്‍വന്ന ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് കോരുളയുടെ ചെക്കന്‍ ചോര പുരണ്ടുകിടന്ന സ്ഥാനവടിക്ക് നേരെ കൈ ചൂണ്ടി.
മണ്‍വെട്ടി- മണ്ണ് കിളക്കാനുപയോഗിക്കുന്ന പണിയായുധം
പൂള് - കിളക്കാനുപയോഗിക്കുന്ന ഭാഗം ഉറപ്പിക്കാനുപയോഗിക്കുന്ന മരച്ചീള്
കൂടന്‍- പുലയരില്‍ തന്നെ സ്ഥാനി. നമ്പൂതിരിപ്പുലയനെന്ന് പി കെ ബാലകൃഷ്ണന്‍
പി.എസ് റഫീഖിന്റെ മറ്റു ലേഖനങ്ങള്‍
സച്ചിദാനന്ദന് ഒരു വിയോജനക്കുറിപ്പ്
അനിലേട്ടാ നിങ്ങളോട് എനിക്കും അമര്‍ഷമുണ്ട്
ഇശാം
17 Jul 2020, 04:39 PM
വാക്കിന് രാകിമിനുകിട്ടിയെടുത്താൽ തിളങ്ങുന്ന മൺവെട്ടിയുടെ പച്ചിരുമ്പിന്റെ മൂർച്ച..... സമീപകാലത്തു വായിച്ച ഏറ്റവും മികച്ചത്...
ജിഷാദ് എസ്
5 Jun 2020, 01:56 PM
ഭാഷ... ഭാഷ.... വീണ്ടും ഭാഷ..... കൊളുത്തി വലിച്ചു കൊണ്ട് സർവ്വ മൂലക്കുരുവും പൊട്ടിക്കുന്നു.!
സുധീഷ് അമ്മവീട്
14 May 2020, 11:58 PM
റഫീക്ക് ഇക്ക കഥ വായിച്ചു വാക്കുകളില്ല വിവരിക്കാൻ എത്ര വിചിത്രവും ഭീകരവുമായ അനുഭവങ്ങളിലൂടെയാണ് ഒരു ജനത കടന്നുപോയത് കഴുവേറ്റിയ ഭാഗം വായിച്ചപ്പോൾ കുന്തം നമ്മുടെ ഉടലു പിളർന്നു കയറിയ അനുഭവം
ASHTAMOORTHY D
14 May 2020, 12:00 PM
വൈകിയാണെങ്കിലും, കഥ വായിച്ചു. റഫീക്ക്, നല്ല കഥ.
Jijo Jose V
11 May 2020, 02:03 PM
കഥയുടെ ലക്ഷ്യം വ്യക്തമാണ് - പറച്ചിലും നന്നായിട്ടുണ്ട് - കുഴി യുടെ ഉയർച്ചതാഴ്ചകളിലൂടെ കഥ സരസമായി പറഞ്ഞു പോകുന്നു.
Sajeevan Pradeep
30 Apr 2020, 10:32 AM
നല്ല കഥ
മധുരാജ്
23 Apr 2020, 10:36 PM
നല്ല കഥ. നല്ല വര...
എം.സി.പ്രമോദ് വടകര
22 Apr 2020, 01:11 PM
ആഴമുള്ളതാണ് കുഴി ;ശക്തവും !|!
എം കെ മനോഹരൻ
21 Apr 2020, 11:38 PM
ആഴമുള്ള കഥയുടെ കുഴി ഭാഗ്യനാഥിന്റെ ഗംഭീര ചിത്രങ്ങളും നല്ല കഥ
Kerala Sahitya Akademi Award 2019
വിനോയ് തോമസ്
Feb 17, 2021
5 Minutes Listening
Kerala Sahitya Akademi Award 2019
എം.ആര്‍ രേണുകുമാര്‍
Feb 17, 2021
4 Minutes Read
Kerala Sahitya Akademi Award 2019
പി. രാമന്‍
Feb 17, 2021
3 Minutes Read
Think
Feb 15, 2021
1 Minute Read
രാജൻ ശ്രീധരൻ r
24 Jul 2020, 01:25 PM
എഴുതിയെഴുതി മൂർച്ച കൂടുന്ന ഭാഷ...ആശംസകൾ.