ലോകത്തിലെ ഏറ്റവും കൂടുതല്‍ നിസ്സാഹായരും നിരപരാധികളുമായ മനുഷ്യര്‍ മരുച്ചുവീണ മധ്യപോളണ്ടിലെ ലുബ്ലിന്‍ എന്ന ജില്ലയിലെ ക്രാസ്‌നിക്ക് എന്ന ഗ്രാമത്തിലെ മനായയുടേയും മിയാറിന്റെയും പ്രണയവും അവരുടെ ജീവിതവും പറയുകയാണ് ലോകസഞ്ചാരിയായ സജിമാര്‍ക്കോസ്. വ്യത്യസ്തമായ മതത്തില്‍ പിറന്നത് കൊണ്ട്, രൂപത്തില്‍ വ്യത്യസ്തരായത് കൊണ്ട് മാത്രം നാസി ഭരണകൂടത്തില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന ക്രൂരമായ പീഡനത്തിന്റെയും മനുഷ്യത്വ വിരുദ്ധതയുടെയും ചരിത്രം വിശരീകരിക്കുകയാണ് സജി മാര്‍ക്കോസ്.
21 May 2020, 05:30 PM
മധ്യപോളണ്ടില്‍ ക്രാസ്‌നിക് എന്നുപറയുന്ന ഒരു ഗ്രാമമുണ്ട്. അതുള്‍പ്പെടുന്ന ജില്ലയുടെ പേര് ലുബ്ലിന്‍ എന്നാണ്. കേരളത്തിലെ സാധാരണ ഗ്രാമം പോലെ കര്‍ഷകര്‍ താമസിക്കുന്നൊരു ഗ്രാമം. ലുബ്ലിന്‍ ജില്ലയ്ക്ക് ഒരു പ്രത്യേകതയുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ നിരപരാധികളും നിസഹായരവുമായ, സ്ത്രീകളും കുട്ടികളുമടങ്ങിയ ആളുകള്‍ മരിച്ചുവീണത് ഈ ജില്ലയിലായിരുന്നു. ഓഷ്വിറ്റ്‌സ്, ട്രബ്ലിക, സോബിബോര്‍ഡ് തുടങ്ങിയ കോണ്‍സന്‍ട്രേഷന്‍ ക്യാമ്പുകള്‍ ഈ ജില്ലയിലായിരുന്നു. ഏതാണ്ട് 22ഓളം ലേബര്‍ ക്യാമ്പുകളും ഈ ജില്ലയിലുണ്ടായിരുന്നു. ക്രാസ്‌നിക്കില്‍ നിന്നും മൂന്നു കിലോമീറ്റര്‍ ദൂരമേയുള്ളൂ ഹുബ്രിസോ എന്നു പറയുന്ന ഗ്രാമം. 1939കളില്‍ ഒരു വിമാനക്കമ്പനി അവിടെ സ്ഥാപിച്ചിരുന്നു. അതിലേക്ക് തൊഴിലാളികളെ കൊണ്ടു താമസിപ്പിക്കുന്ന ക്യാമ്പായിരുന്നു ഹുബ്രസോ ക്യാമ്പ്. ഹിറ്റ്‌ലറുടെ ഭരണത്തിന്റെ അവസാന ഘട്ടത്തില്‍ ക്യാമ്പിലേക്ക് ആളുകളെ കൊണ്ടുവന്നിരുന്നത് നിങ്ങള്‍ക്ക് നല്ല ജോലി കിട്ടും നല്ല ശമ്പളം കിട്ടും, താമസസ്ഥലമുണ്ട് എന്നൊക്കെ പറഞ്ഞ് പ്രലോഭിപ്പിച്ചിട്ടാണ്. യഹൂദന്മാര്‍, സ്വവര്‍ഗാനുരാഗികള്‍, യഹോവസാക്ഷികള്‍ ഇങ്ങനെയുള്ള മനുഷ്യരെ നല്ലൊരു ജീവിതം വാഗ്ദാനം ചെയ്തിട്ടാണ് നാസികള്‍ ഇവിടെ കൊണ്ടുവന്നത്. ഇവര്‍ വന്ന് താമസിക്കുന്ന ലേബര്‍ ക്യാമ്പായിരുന്നു ലുബ്ലിന്‍ ജില്ലയിലുണ്ടായിരുന്ന ബുദ്‌സീന്‍ ലേബര്‍ ക്യാമ്പ്.
ഇവരെ കുഴിയിലേക്ക് തള്ളിവിട്ടശേഷം മണ്ണിട്ട് മൂടുന്നു. ആ മൂടുന്ന സമയത്ത് പോലും മണ്ണിന്റെ മുകളില്‍ ജീവനുള്ള മനുഷ്യരുടെ ചലനങ്ങള്‍ കാണാം.
ട്രെയിനിലാണ് ഇവരെ കൊണ്ടുവന്നിരുന്നത്. ബുദ്‌സീന്‍ ലേബര്‍ ക്യാമ്പിലേക്ക് രണ്ടാമത്തെയോ മൂന്നാമത്തെയോ ട്രെയിനില്‍ കൊണ്ടുവന്നവരില്‍ രണ്ടുപേരുണ്ടായിരുന്നു. ഒരാളുടെ പേര് മനായ മറ്റേയാള്‍ മിയാര്‍. ലേബര്‍ ക്യാമ്പിലേക്ക് കൊണ്ടുവരുന്നതിന് തൊട്ടുമുമ്പ് ഇവര്‍ ഒരു ഗെറ്റോവിലാണ് താമസിച്ചിരുന്നത്. വളരെ ചുരുങ്ങിയ സ്ഥല സൗകര്യങ്ങളുള്ള, പൊലീസ് വലയത്തിലുള്ള ഒരു ഗെറ്റോവിനകത്താണ് ഇവര്‍ ആദ്യം താമസിച്ചിരുന്നത്. മനായയുടെ അച്ഛന്‍ പോളിഷ് കത്തോലിക്കാ മത വിശ്വാസിയായിരുന്നു. ഗെറ്റോവില്‍ താമസിക്കുന്ന സമയത്ത് എല്ലാദിവസവും രാവിലെ 25-30 യഹൂദന്മാരെ ഉക്രേനിയന്‍ പട്ടാളക്കാര്‍ വന്ന് കൊണ്ടുപോകും. ഇവരെ എങ്ങോട്ടാണ് കൊണ്ടുപോകുന്നതെന്ന് കണ്ടുപിടിക്കണമെന്ന് മനായയും മിയാറും തീരുമാനിച്ചു. പട്ടാളക്കാരുടെ പിന്നാലെ ഇരുവരും പോയി. മനായയ്ക്ക് അന്ന് 16 വയസും മിയാറിന് 19 വയസും. സ്‌കൂളില്‍ വെച്ചാണ് ഇവര്‍ പ്രണയബന്ധരാകുന്നത്. രണ്ടുപേരും യഹൂദ പാരമ്പര്യമുള്ളവരാണ്. ഇവര്‍ പട്ടാളക്കാരുടെ പിന്നാലെ പോയപ്പോള്‍ കണ്ടത്, ഒരു കാടിന്റെ നടുക്ക് യഹൂദരന്മാരെ കൊണ്ടുപോയി ഒരു കുഴിയുടെ മുമ്പില്‍ ഇവരെ വരിവരിയായി നിര്‍ത്തി പട്ടാളക്കാര്‍ വെടിവെച്ചു കൊല്ലുകയാണ്. എല്ലാവരും മരിക്കുന്നില്ല. ഇവരെ കുഴിയിലേക്ക് തള്ളിവിട്ടശേഷം മണ്ണിട്ട് മൂടുന്നു. ആ മൂടുന്ന സമയത്ത് പോലും മണ്ണിന്റെ മുകളില്‍ ജീവനുള്ള മനുഷ്യരുടെ ചലനങ്ങള്‍ കാണാം.
ഗെറ്റോയില്‍ ഉള്ളവരെല്ലാം കൊല്ലപ്പെടും, പ്രത്യേകിച്ച് പുരുഷന്മാര്‍ എന്ന് ഇവര്‍ക്ക് മനസിലായി. മനായയും മിയാറും വീട്ടില്‍ വന്ന് പറയുകയാണ്, നമ്മള്‍ അതിഭയങ്കരമായ അപകടത്തില്‍പ്പെട്ടിരിക്കുകയാണ്, ഇവിടെ വരുന്ന എല്ലാവരും കൊല്ലപ്പെടും, രക്ഷപ്പെടാന്‍ എന്താണ് മാര്‍ഗമുള്ളത്! മനായയുടെ അച്ഛന്‍ ഒരു മില്ല് നടത്തുന്ന ആളായിരുന്നു. അദ്ദേഹം ഒരു നിര്‍മാണത്തൊഴിലാളിയുമായി പരിചപ്പെട്ടതിനുശേഷം എല്ലാദിവസവും വൈകുന്നേരം ഉക്രേനിയന്‍ പട്ടാളക്കാര്‍ കാണാതെ ഒരു ഇഷ്ടിക പാന്റിനകത്ത് ഒളിപ്പിച്ചുവെച്ച് വീട്ടില്‍ കൊണ്ടുവരും. ഒരുദിവസം ഒരു ഇഷ്ടികവെച്ച്. എന്നിട്ട് വീടിനകത്ത് ഒരു രഹസ്യമുറിയുണ്ടാക്കുകയാണ്. ഈ ഗെറ്റോവില്‍ നിന്നും ഇവരെ കൊണ്ടുപോകുകയോ കൊല്ലപ്പെടുകയോ ചെയ്യുന്ന സമയമുണ്ടായാല്‍ അതില്‍ നിന്ന് രക്ഷപ്പെട്ട് ഒളിച്ചിരിക്കാന്‍ വേണ്ടി. ഇദ്ദേഹത്തിനുവേണ്ടി മാത്രമല്ല, മക്കള്‍ക്കും ഭാര്യയ്ക്കും ഒളിച്ചിരിക്കാന്‍. ഇവര്‍ ആ മുറിയ്ക്കകത്ത് പത്തുപതിനഞ്ച് ദിവസം താമസിക്കാനുള്ള ആഹാരം ധാന്യം എല്ലാം ശേഖരിച്ചുവെച്ചു. പക്ഷേ മനായയുടെ അച്ഛന്റെ ഈ ശ്രമങ്ങളൊന്നും വിജയിച്ചില്ല. ഈ രഹസ്യ അറ പട്ടാളക്കാര്‍ കണ്ടെത്തി. അതിനുശേഷം ഇവരെ നേരെ കൊണ്ടുപോകുന്നത് ബുദ്‌സീന്‍ ക്യാമ്പിലേക്കാണ്. ആറാം നമ്പര്‍ ബാരക്കിലായിരുന്നു മനായ. ബുദ്‌സീന്‍ ക്യാമ്പ് മുള്ളുവേലികൊണ്ട് തിരിച്ചിട്ടുണ്ട്. ആറ് ബാരക്കുകള്‍ പുരുഷന്മാര്‍ക്കും മൂന്ന് ബാരക്കുകള്‍ സ്ത്രീകള്‍ക്കും. ഒരു ഫുട്‌ബോള്‍ ഗ്രൗണ്ടിന്റെ അത്രയും വലുപ്പമേയുള്ളൂ ഈ ബുദ്‌സീന്‍ ക്യാമ്പിന്. അതില്‍ ആറ് ബാരക്കുകള്‍ പുരുഷന്മാര്‍ക്കും മൂന്നെണ്ണം സ്ത്രീകള്‍ക്കും, അതിനിടയില്‍ ഒരു മുള്ളുവേലി, പിന്നെ പട്ടാളക്കാര്‍ക്കൊരു വാച്ച് ടവര്‍. ഇവരെയെല്ലാം നിരത്തി നിര്‍ത്തിയിട്ട് രാവിലെ ഇവരുടെ എണ്ണമെടുക്കും. അതിനുവേണ്ടിയുള്ള ഗ്രൗണ്ട് ഇത്രയും ചേര്‍ന്ന ചെറിയ ഗ്രൗണ്ടാണ് ബുദ്‌സീന്‍ ക്യാമ്പ്. ഇന്ന് ആ ഗ്രൗണ്ട് അതുപോലെ തന്നെ നിലനിര്‍ത്തിയിട്ടുണ്ട്.
മനായ അവിടെ കാത്തിരിക്കും, മിയാര്‍ ഇഴഞ്ഞുവരും. പത്തൊമ്പതും പതിനാറും വയസുള്ള രണ്ട് കാമുകീ കാമുകന്മാര്‍ കണ്ടുമുട്ടുമ്പോഴുള്ള പ്രണയ ചേഷ്ടകളൊന്നും ഇവര്‍ക്കില്ല.
ക്യാമ്പില്‍ ഇവര്‍ രണ്ടുപേരും രണ്ട് ബാരക്കുകളിലായി. അതിനുശേഷം മനായ എല്ലാദിവസവും രാത്രി ഈ മുള്ളുവേലിക്ക് അരികില്‍ കാത്തുനില്‍ക്കും. മുള്ളുവേലിയുടെ അടിയിലൂടെ ഇഴഞ്ഞ് മിയാര്‍ വരും. ഇവര്‍ തമ്മില്‍ കണ്ടുമുട്ടും. എത്രമാസങ്ങള്‍ക്കു മുമ്പാണ് ഇവിടെ വന്നതെന്ന് ഇവര്‍ക്ക് കൃത്യമായി നിശ്ചയമില്ല. കാരണം ദിവസങ്ങളുടെ പേരുകളില്‍ മാത്രമാണ് വ്യത്യാസമുള്ളത്. എന്നോ ഒരിക്കല്‍ വന്നു. ഇന്ന് ഏത് ദിവസമാണെന്ന് അവര്‍ക്ക് അറിഞ്ഞുകൂടാ. തിയ്യതി എന്താണെന്ന് അറിയില്ല. പന്ത്രണ്ടും പതിമൂന്നും മണിക്കൂറുണ്ട് ജോലി. ഈ ജോലി കഴിഞ്ഞ് തളര്‍ന്ന് വീണ് ഉറങ്ങിപ്പോകുകയാണ് എല്ലാവരും. ഇവര്‍ രണ്ടുപേരും മാത്രം ഉറങ്ങില്ല. മനായ അവിടെ കാത്തിരിക്കും, മിയാര്‍ ഇഴഞ്ഞുവരും. പത്തൊമ്പതും പതിനാറും വയസുള്ള രണ്ട് കാമുകീ കാമുകന്മാര്‍ കണ്ടുമുട്ടുമ്പോഴുള്ള പ്രണയ ചേഷ്ടകളൊന്നും ഇവര്‍ക്കില്ല. ഇവര്‍ക്ക് സങ്കടവുമില്ല, പ്രതീക്ഷയുമില്ല. ഇതിനകത്തുനിന്നും പുറത്തുവരുമെന്ന് അവര്‍ ഒരിക്കലും ചിന്തിക്കുന്നില്ല. ഇവര്‍ കണ്ടുമുട്ടും സംസാരിക്കും. മണിക്കൂറുകള്‍ക്കുശേഷം ഇതുപോലെ തന്നെ ഈ മുള്ളുവേലികളിലൂടെ ഇഴഞ്ഞ് മിയാര്‍ തിരിച്ചുപോകും.
ഒരുദിവസം ഇവര്‍ രണ്ടുപേരും സംസാരിക്കുകയാണ്: "ഈ മുള്ളുവേലികള്‍ക്ക് നമ്മുടെ പ്രണയത്തേക്കാള്‍ ഉയരമില്ല. ഈ കാണുന്ന മുള്ളുവേലികളെല്ലാം ഇല്ലാതാവുന്ന ഒരു ദിവസം വരും. അങ്ങനെ ഞാനാണ് ആദ്യം രക്ഷപ്പെടുന്നതെങ്കില്‍ ഞാന്‍ ഹുബ്രിസോ ഗ്രാമത്തില്‍ ചെല്ലും. ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കും. എന്റെ ജീവിതാവസാനം വരെ.' അപ്പോള്‍ മനായ എഴുന്നേറ്റ് നിന്ന് പറയുകയാണ്, "ഞാനാണ് ആദ്യം രക്ഷപ്പെടുന്നതെങ്കില്‍ ഞാനും നമ്മുടെ ഗ്രാമത്തില്‍ ചെല്ലും. ഞാന്‍ നിനക്കുവേണ്ടി കാത്തിരിക്കും. എന്റെ ജീവിതാന്ത്യം വരെ.' അതവരുടെ അവസാന കൂടിക്കാഴ്ചയായിരുന്നു. ഈ ക്യാമ്പിലെ. പിറ്റേദിവസം ഡക്കാവു ക്യാമ്പിലേക്ക്, എക്സ്റ്റര്‍മിനേഷന്‍ ക്യാമ്പിലേക്ക് മിയാറിനെ കൊണ്ടുപോയി. മിയാറിനെ കൊണ്ടുപോയ വിവരം മനായയ്ക്ക് അറിഞ്ഞുകൂടാ. മനായ പിന്നെയും മുള്ളുവേലിക്കരികില്‍ കാത്തിരിക്കും. നേരം വെളുക്കുന്നതുവരെ. കഠിനമായ അധ്വാനത്തിനുശേഷം, അല്പം റൊട്ടി, ഒരു കാബേജ് സൂപ്പ് ഇതാണ് ആഹാരം. എന്നാലും ഇവര്‍ കാത്തിരിക്കും. മിയാര്‍ ഒരിക്കലും തിരിച്ചുവന്നില്ല.
ഡക്കാവു ക്യാമ്പില്‍ നിന്നും മിയാറിനെ കുറച്ചുമാസങ്ങള്‍ക്കുശേഷം ഓഷ്വിറ്റ്‌സ് കാമ്പിലേക്ക് കൊണ്ടുപോയി. ഓഷ്വിറ്റ്‌സ് ക്യാമ്പില്‍വെച്ച് മിയാര്‍ കാണുന്ന ഏറ്റവും ഹൃദയഭേദക കാഴ്ച നടന്നുപോകുന്ന വഴിക്ക് മരിച്ചുവീഴുന്നവരുണ്ട്, റോള്‍ കോളിനുവേണ്ടി ഗ്രൗണ്ടില്‍ നില്‍ക്കുമ്പോള്‍ മരിച്ചുവീഴുന്നവരുണ്ട്. റോള്‍ കോള്‍ എന്നു പറയുന്നതായിരുന്നു ഏറ്റവും വലിയ പീഠനം. രാവിലെ ആറ് മണിയോടെ എല്ലാവരേയം വിളിച്ച് ഗ്രൗണ്ടില്‍ നിര്‍ത്തും. എണ്ണമെടുക്കാനായി പട്ടാളക്കാര്‍ വരും. അവര്‍ ഇവരുടെയെല്ലാം എണ്ണമെടുക്കും. അതിനുശേഷം പട്ടാളക്കാര്‍ ആഹാരം കഴിക്കാന്‍ പോകും. ഇവര്‍ ആഹാരം കഴിക്കാന്‍ പോയിട്ട് തിരിച്ചുവരുന്നത് ഒരുപക്ഷെ രണ്ടുമണിക്കൂര്‍ കഴിഞ്ഞിട്ടാവും. ഈ രണ്ട് മണിക്കൂര്‍ ഇവര്‍ ഈ ഗ്രൗണ്ടില്‍ നില്‍ക്കണം. ആഹാരം കഴിക്കാതെ. മനായ പിന്നീട് എഴുതിയിട്ടുണ്ട്, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പീഡനം കൂടെയുണ്ടായിരുന്നവര്‍ മരിച്ചുവീണതോ കൊല്ലപ്പെട്ടതോ ഒന്നുമല്ല, ഈ രണ്ടു മണിക്കൂര്‍ ഞങ്ങള്‍ ആ ഗ്രൗണ്ടില്‍ നിന്നതാണെന്ന്.
മനായ പിന്നീട് എഴുതിയിട്ടുണ്ട്, ഞങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ പീഡനം കൂടെയുണ്ടായിരുന്നവര്‍ മരിച്ചുവീണതോ കൊല്ലപ്പെട്ടതോ ഒന്നുമല്ല, ഈ രണ്ടു മണിക്കൂര്‍ ഞങ്ങള്‍ ആ ഗ്രൗണ്ടില്‍ നിന്നതാണെന്ന്.
മനായയും മിയാറും തമ്മില്‍ വേര്‍പിരിഞ്ഞു. ഓഷ്വിറ്റ്‌സ് ക്യാമ്പിലോട്ട് മിയാര്‍ മാറ്റപ്പെട്ടു. ഇവരുടെ ശരീരത്തില്‍ ജീവന്‍ എങ്ങനെയോ ശേഷിച്ചിരുന്നു. ഓഷ്വിറ്റ്‌സ് ക്യാമ്പില്‍ നിന്നും മിയാര്‍ എങ്ങനെയോ രക്ഷപ്പെട്ടു. ഓഷ്വിറ്റ്‌സ് ക്യാമ്പിന്റെ ഏറ്റവും പിന്നില്‍ ഒരു ബേക്കറിയുണ്ടായിരുന്നു. ഈ ബേക്കറിയുടെ വാതില്‍ തുറന്ന് ഓടിപ്പോയ ഒമ്പത് പേരുണ്ടായിരുന്നു. ആ ഒമ്പതുപേരില്‍ ഒരാളായി മിയാര്‍ രക്ഷപ്പെട്ടു. ഏതാണ്ട് നാലുദിവസത്തോളം നടക്കണം. അങ്ങനെ നടക്കുന്ന സമയത്ത് ആഹാരമായി ഒന്നും കിട്ടില്ല. അവര്‍ പച്ചപ്പുല്ല് കഴിക്കുകയാണ്. പിന്നീട് മിയാര്‍ ഒക്ലഹോമില്‍ ജീവിച്ച സമയത്ത് പറഞ്ഞിട്ടുണ്ട്, അതിനുശേഷം ജീവിതത്തിലിന്നുവരെ ഞാന്‍ പച്ചയില കഴിച്ചിട്ടില്ലയെന്ന്.
അങ്ങനെ മിയാറാണ് ആദ്യം രക്ഷപ്പെട്ടത്. അദ്ദേഹം ഹുബ്രിസോ ഗ്രാമത്തില്‍ ചെന്നു. എണ്ണായിരത്തോളം ജൂതന്മാര്‍ താമസിച്ചിരുന്ന ഒരു ഗ്രാമമായിരുന്നു അത്. അവിടുത്തെ കടകമ്പോളങ്ങള്‍ തകര്‍ക്കപ്പെട്ടു. അവിടെ ടില്ലറുകള്‍വെച്ച് തകര്‍ത്തു. ഏതാണ്ട് 20 പേര്‍ മാത്രം ജീവനോടെ ശേഷിക്കുന്ന ഗ്രാമത്തിലേക്കാണ് മിയാര്‍ തിരിച്ചെത്തിയത്. എല്ലാദിവസം റോഡ് സൈഡില്‍ വന്ന് അദ്ദേഹം കാത്തിരിക്കും.
ഈ സമയത്ത് റഷ്യന്‍ പട്ടാളം വന്ന് ഓഷ്വിറ്റ്‌സ് ക്യാമ്പ് കീഴടക്കി. ലുബ്ലിന്‍ ജില്ലയിലുള്ള എല്ലാ ക്യാമ്പുകളും റഷ്യന്‍ പട്ടാളക്കാര്‍ വന്ന് മോചിപ്പിച്ചു. പട്ടാളക്കാര്‍ ഇവരെ മോചിപ്പിക്കുന്ന സമയത്ത് ജീവിക്കാന്‍ ശേഷിയുള്ളവരെ ആദ്യഘട്ടത്തില്‍ ആശുപത്രിയിലാക്കി. ജീവന്‍ ശേഷിക്കില്ലയെന്ന് തോന്നിയവരെ മരിക്കാന്‍ വിട്ടുകൊടുത്തിട്ട് അവര്‍ തിരിച്ചുപോയി. അങ്ങനെ ഒഴിവാക്കി പോയവരുടെ കൂട്ടത്തില്‍ മനായ ഉണ്ടായിരുന്നു.
രണ്ടാമത് വന്ന പട്ടാളക്കാര്‍ക്ക് എന്തോ ദയവുതോന്നി ഈ സ്ത്രീയേയും ട്രോളിയിലാക്കി ആശുപത്രിയിലെത്തിച്ചു. മനായയെ തിരിച്ച് ആശുപത്രിയില്‍ കൊണ്ടുപോകുന്ന സമയത്ത് അവര്‍ക്ക് 32 കിലോയാണ് ഭാരമെന്നാണ് മിയാര്‍ എഴുതിയിരിക്കുന്നത്. ആശുപത്രിയിലെത്തി രണ്ടുമൂന്ന് ദിവസത്തെ പരിചരണം കഴിഞ്ഞപ്പോള്‍ മനായ ആശുപത്രിയില്‍ നിന്നും ഒളിച്ചോടുകയാണ്. അപ്പോഴേക്കും നാസി ഭരണം അവസാനിച്ചു. ഹിറ്റ്‌ലര്‍ ആത്മഹത്യ ചെയ്തു. ജര്‍മ്മനിയുടെ രാഷ്ട്രീയമെല്ലാം മാറിപ്പോയി. മനായ ആശുപത്രിയില്‍ നിന്നും ഒളിച്ചോടി ഹുബ്രിസോ ഗ്രാമത്തിലേക്ക് നടന്നുപോകുകയാണ്. ആടി ആടി നടന്നുവരുന്ന മനായെ ദൂരെ നിന്നേ മിയാര്‍ തിരിച്ചറിയുകയാണ്. ഇവര്‍ തമ്മില്‍ അവിടെവെച്ച് കെട്ടിപ്പിടിച്ച് മണിക്കൂറുകളോളം കരഞ്ഞു. രണ്ട് മനുഷ്യര്‍ എന്നുപോലും പറയാന്‍ പറ്റാത്ത രീതിയില്‍, തലമുടി വളര്‍ന്നിരുന്നു, നഖം നീണ്ടിരുന്നു. നീ കാത്തിരിക്കുമെന്ന് എനിക്ക് അറിയാമായിരുന്നു, അതുകൊണ്ട് മാത്രമാണ് ഞാന്‍ വന്നതെന്ന് മനായ പറഞ്ഞു.
ഇവര്‍ പിന്നെ അവിടെ നിന്നും കുടിയേറിപ്പോകുകയാണ്. അമേരിക്കയിലോട്ട്. അവിടെവെച്ച് വിവാഹം കഴിച്ചു. ജീവിച്ചു. അതിനുശേഷം ഇവര്‍ക്ക് രണ്ട് മക്കളുണ്ടായി.
ആ സമയത്ത് അമേരിക്കയില്‍ വര്‍ണവിവേചനം പൂര്‍ണമായി അവസാനിച്ചിട്ടില്ല. അമേരിക്കയിലെ പാര്‍ക്കുകളില്‍ ഒരു ബോര്‍ഡുണ്ട്. 'വൈറ്റ്‌സ് ഓണ്‍ലി'. ആ എന്‍ട്രന്‍സിലൂടെ വെള്ളക്കാര്‍ക്ക് കയറാം. അടുത്ത ബോര്‍ഡ് 'അതേഴ്‌സ്' . ഇവര്‍ അതേഴ്‌സിന്റെ ഗേറ്റിലൂടെയാണ് പാര്‍ക്കികത്തേക്ക് പോകുന്നത്. ഇവരുടെ മൂത്തമകന്‍ ഒരു ദിവസം പാര്‍ക്കിനകത്തുവെച്ച് അമ്മയോട് ചോദിക്കുകയാണ്, അമ്മയുടെ കയ്യിലെന്താണ് ഈ പച്ച കുത്തിയിരിക്കുന്നതെന്ന്. എക്‌സ്ടര്‍മിനേഷന്‍ ക്യാമ്പിലേക്ക് കൊണ്ടുപോകുമ്പോള്‍ തിരിച്ചറിയാന്‍ ഒരു നമ്പര്‍ ഇവരുടെ കയ്യില്‍ പച്ചകുത്തിവെക്കും. നമ്മുടെ തടവുപുള്ളികള്‍ക്കുള്ളതുപോലെ തന്നെ. പിന്നെയവര്‍ക്കു പേരില്ല.
അപ്പോള്‍ മനായ പറഞ്ഞു, "ഞാനിന്നുവരെ പറയാത്തൊരു കാര്യം നിന്നോടു പറയാം. നിനക്ക് എന്തുകൊണ്ടാണ് ബന്ധുക്കളില്ലാത്തത്? നിനക്ക് അമ്മാവന്‍ മാരില്ല, അച്ഛന്റെയും അമ്മയുടെയും ബന്ധുക്കളില്ല. ഞങ്ങളുടെ കുടുംബത്തിലെ എല്ലാവരും കൊല്ലപ്പെട്ടത് പോളണ്ടില്‍ വെച്ചിട്ടാണ്. അന്ന് നാസി ഭരണമായിരുന്നു. പക്ഷേ എനിക്ക് നിന്നോട് ഒരു കാര്യം പറയാനുണ്ട് എന്നു പറഞ്ഞ് പാര്‍ക്കില്‍ വെച്ച് മകനോട് പറഞ്ഞ ഒരു കാര്യമുണ്ട്. " ഞങ്ങള്‍ നീലക്കണ്ണുള്ളവരും വെളുത്തതലമുടിയുള്ളവരും യഹൂദവംശത്തില്‍ പിറന്നവരുമായതുകൊണ്ട്, രൂപത്തില്‍ വ്യത്യസ്തരായതുകൊണ്ട് ഞങ്ങള്‍ക്ക് ഈ ഭൂമിയില്‍ ജീവിക്കാന്‍ അവകാശമില്ലയെന്നു ധരിച്ചിരുന്ന ഒരുകൂട്ടം മനുഷ്യരുടെ ഇടയില്‍ ഞങ്ങള്‍ ജീവിച്ചു. അവര്‍ നമ്മുടെ ബന്ധുക്കളെയെല്ലാം കൊന്നും കളഞ്ഞു. മകനേ ഇന്ന് നീ എന്നോട് ഒരു പ്രതിജ്ഞ ചെയ്യണം. നിന്നില്‍ നിന്ന് വ്യത്യസ്തനായൊരാളെക്കണ്ടാല്‍, നിന്റെ ആചാരമല്ലാത്ത ആചാരം പാലിക്കുന്ന ഒരു മനുഷ്യനെക്കണ്ടാല്‍, നീ വിശ്വസിക്കുന്ന ദൈവത്തെ അല്ലാതെ മറ്റൊരു ദൈവത്തെ വിശ്വസിക്കുന്ന ആളെക്കണ്ടാല്‍, അവരെ നിന്നെക്കാള്‍ കുറവുള്ള ആളായി നീ ഒരിക്കലും കരുതരുത്. അവനെ നിന്നെപ്പോലെ തന്നെ കരുതണമെന്ന് ഇന്ന് നീ പ്രതിജ്ഞ ചെയ്യണം. ഈ മകന്‍ അവിടെ വെച്ച് പ്രതിജ്ഞ ചെയ്തു.
നിന്റെ ആചാരമല്ലാത്ത ആചാരം പാലിക്കുന്ന ഒരു മനുഷ്യനെക്കണ്ടാല്‍, നീ വിശ്വസിക്കുന്ന ദൈവത്തെ അല്ലാതെ മറ്റൊരു ദൈവത്തെ വിശ്വസിക്കുന്ന ആളെക്കണ്ടാല്‍, അവരെ നിന്നെക്കാള്‍ കുറവുള്ള ആളായി നീ ഒരിക്കലും കരുതരുത്.
അതിനുശേഷം മകന്‍ ഇസ്രയേലിലേക്ക് യാത്ര ചെയ്തു. ജര്‍മ്മനിയില്‍ അച്ഛനും അമ്മയും കിടന്ന ക്യാമ്പുകളിലേക്ക് യാത്ര ചെയ്തു. അതിനുശേഷം ഇദ്ദേഹം ഒരു പുസ്തകമെഴുതി. 'Until We Meet Again' എന്നാണ് പുസ്തകത്തിന്റെ പേര്. ഇവരന്ന് ബുദ്‌സീന്‍ ക്യാമ്പില്‍വെച്ച് പിരിയുന്ന സമയത്ത് പറഞ്ഞ വാക്കാണ് Until We Meet Again എന്നത്. ആ പുസ്തകം മകന്‍ പ്രസിദ്ധീകരിച്ചു. ഇന്ന് ഒക്ലഹോമില്‍ അണ്ടില്‍ വീ മീറ്റ് എഗൈന്‍ എന്ന സ്ഥാപനം ഇവര്‍ നടത്തുന്നുണ്ട്. 65 വയസിലാണ് മനായ മരിച്ചത്. മിയാറും മരിച്ചു. ഒക്ലഹോമിലെ പളളി സെമിത്തേരിയിലാണ് അവരെ അടക്കം ചെയ്തത്. മനുഷ്യനെ മനുഷ്യന്‍ എങ്ങനെ സ്‌നേഹിക്കണമെന്ന് പഠിപ്പിക്കുന്ന ഒരു സ്ഥാപനം നടത്തിക്കൊണ്ട് ഇവരുടെ മകന്‍ ഒക്ലഹോമില്‍ ജീവിച്ചിരിക്കുകയാണ്. നമ്മളേക്കാള്‍ വ്യത്യസ്തനായ മനുഷ്യന്‍ നമ്മളേക്കാള്‍ ഒട്ടും ചെറിയവനല്ലെന്ന വലിയ സന്ദേശം ഇവര്‍ ലോകത്തിന് ഇന്ന് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്.
ലോക സഞ്ചാരി
ഡോ. എം.കെ. മുനീർ
Aug 01, 2022
30 Minutes Watch
അലി ഹൈദര്‍
Jul 29, 2022
10 Minutes Watch
ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്
23 Feb 2021, 11:39 AM
വെറുപ്പിനെ സ്നേഹം കൊണ്ട് വെല്ലുവിളിക്കുന്ന രണ്ട് മഹാത്മാക്കൾ: മനായയും മിയാറും മനുഷ്യരിൽ നിന്ന് മഹത്തായ ആശയമായി പരിണമിച്ചു.. പ്രിയ സജീ, എക്കാലവും ജീവിക്കുന്ന ഈ കുറിപ്പിന് നന്ദി!