ഭയം! അതാണ് കോവിഡിന്റെ അവതാര ദൗത്യം

ഇടുതപക്ഷ സർക്കാറിനെ 'ഇക്ഷ.. ഇഞ്ഞ' വരപ്പിച്ച അയ്യപ്പനെക്കുറിച്ചൊന്നും ആരും ചർച്ച ചെയ്യാറേയില്ല. കാലത്ത് ഉഷഃപൂജയ്ക്ക് കിണ്ടിയിൽ പൂവും വെള്ളവുമായി വരുന്ന മേൽശാന്തിയോട് ഗുരുവായൂരപ്പൻ ചോദിക്കുന്നത് ഇങ്ങനെയായിരിക്കാം: 'കൈയൊക്കെ സോപ്പിട്ട് കഴുകിയിട്ടില്ലേ തിരുമേനി?' മെക്കയും മദീനയും ഒരു ദിവസം പൂട്ടിയിട്ടാൽ അന്നത്തോടെ ലോകാവസാനമാണെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ഇപ്പോൾ ഒരുമാസത്തോളമായി, ലോകത്തിന് വലിയ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല.

ലോക്ഡൗൺ വീണതിന്റെ പിറ്റേന്ന് കാലത്ത് വീട്ടുമുറ്റത്തേക്ക് നോക്കിയപ്പോൾ പൂവാകയുടെ കൊമ്പിൽ അതാ ഇരിക്കുന്നു ആറ് ചെമ്പോത്തുകൾ!
കാറ്റിൽപെട്ട തൂവാല പോലെ ചില്ലകളിൽ നിന്ന് ചില്ലകളിലേക്ക് പാറിയും ഒച്ചവെച്ചും കൊമ്പുകളിൽ കൊക്കുകൾ ഉരച്ചും അവ എനിക്ക് മംഗളകരമായ ഒരു സുപ്രഭാതം സമ്മാനിച്ചു.

ഒരു വഴിക്ക് പുറപ്പെടുമ്പോൾ ചകോരങ്ങളെ കണികാണുന്നത് പൊതുവെ ശുഭകാര്യലബ്ധി വരുത്തുമെന്നാണ് പുരാണ കഥകൾ പോലും പറയുന്നത്. കുചേലൻ കൃഷ്ണനെ കാണാൻ പോയപ്പോൾ അദ്ദേഹത്തെ ഒരു ചെമ്പോത്തുകൂടി അനുഗമിച്ചിരുന്ന കാര്യം നമ്മൾ സ്‌കൂളിൽ പഠിച്ചിട്ടുണ്ട്. അങ്ങനെ നോക്കിയാൽ നാൽപത് ദിവസത്തെ ലോക്ഡൗൺ ഇന്ത്യയ്ക്ക് നല്ലതേ വരുത്തൂവെന്ന് എന്റെ മനസ്സ് പറഞ്ഞു.

തൃശൂർ നഗരത്തിൽ നിന്ന് മൂന്നുകിലോമീറ്റർ മാറി മാവ്, പ്ലാവ്, തെങ്ങ്, എലവങ്കം, പാഷൻ ഫ്രൂട്ട്, പവഴമല്ലി ഇത്യാദി മരങ്ങളുടെ നിഴലിനുതാഴെ ഇരുപത്തിയഞ്ച് സെന്റിനകത്താണ് എന്റെ ഭാര്യവീട്. വിവാഹിതനായി വന്നുകയറിയശേഷം ഒന്നോ രണ്ടോ തവണയല്ലാതെ ഒരു ചെറിയ ചെമ്പോത്തിനേയും ഞാനിതുപോലെ കൂട്ടത്തോടെ കണ്ടിട്ടില്ല. ഉപ്.. ഉപ് എന്ന് ഒരിക്കൽപ്പോലും അവ ഒച്ചവെക്കുന്നത് കേട്ടിട്ടില്ല.
ഇക്കാര്യം നേരിട്ട് ചോദിച്ചാൽ ചെമ്പോത്തുകൾ നൽകുന്ന ഉത്തരം "നീയൊക്കെ അതിന് ഒരു ഗ്യാപ്പ് തന്നിട്ടുവേണ്ടേ' എന്നായിരിക്കും.

ചെമ്പോത്ത് പറയുന്നതിലും കാര്യമുണ്ട്.

ചിറക് തുറന്നൊന്നു പറക്കാൻ, കണ്ണിലെ പ്രണയത്തിന്റെ കനത്ത ചുവപ്പിലേക്ക് തന്റെ ഇണയെ ഒന്നുചേർത്തു പിടിക്കാൻ, ജനുവരിയിലെ മഞ്ഞിൽ നനഞ്ഞുകുതിർന്ന തൂവലുകളെ ഒരുമ്മകൊണ്ട് ഉണക്കിയെടുക്കാൻ, മാർച്ചിൽ അവളിട്ട മുട്ടകളിലെ വെളുത്ത ജനൽവിരി നീക്കി സ്വന്തം മക്കളെ ഒന്നുകാണാൻ, ഈ ലോകം വെട്ടിപ്പിടിക്കാനുള്ള മരണപ്പാച്ചിലിനിടയിൽ എന്നെങ്കിലും നമ്മളൊരവസരം അവർക്ക് നൽകിയിട്ടുണ്ടോ!

ഞാൻ കാതോർത്തു.

അയൽപക്കത്തെ മാവിലിരുന്ന് ഒരണ്ണാൻ കുറേനേരമായി ചിലക്കുന്നു. അവന്റെ കൂട്ടുകാരിയാകട്ടെ ഓരോന്നിനും ഹൃദ്യമായി മറുപടി പറയുന്നുമുണ്ട്. ഒരുപക്ഷേ അവൻ എന്നും ഈ നേരത്ത് ഇതൊക്കെത്തന്നെ പറയുന്നുണ്ടാവും. പക്ഷേ അവളിലേക്ക് ഈ നഗരബഹളങ്ങൾക്കിടയിൽ നിന്ന് ഒന്നും എത്തുന്നുണ്ടാവില്ല. സൈലൻസർ മുറിച്ചെടുത്ത ഒരു ബുള്ളറ്റിലോ ബസ്സിന്റെ ടയറിനടിയിലോ പൊല്യൂഷൻ സർട്ടിഫിക്കറ്റ് പുതുക്കാത്ത ഓട്ടോവിന്റെ കരിമ്പുകയിലോ തട്ടി അതൊക്കെ വീണുപോയിരിക്കാം.

പത്രവിതരണക്കാരൻ ശിവരാമന്റെ സ്‌കൂട്ടർ വന്നുപോയതോടെ റോഡിപ്പോൾ പൂർണ നിശബ്ദതയിലാണ്. കാലത്ത് പൂവരശിൽ നിന്നുവീണ ഇലകളും പൂവുകളുമൊക്കെ ചതയാതെ അതേപോലെ റോഡിൽ കിടപ്പുണ്ട്.

ചൂടായ ഇരുമ്പുചട്ടിയിലേക്ക് അപ്പുറത്തെ ഫ്‌ളാറ്റിലെ സ്ത്രീ ദോശമാവ് കോരിയൊഴിക്കുന്ന ശബ്ദം എനിക്കിപ്പോൾ കേൾക്കാം. മുകൾനിലയിൽ നിന്ന് ഭാര്യ ബ്രഷിലേക്ക് പകരുന്ന സെൻസൊഡൈൻ പേസ്റ്റിന്റെ മണം ഗോവണിയിറങ്ങി സിറ്റൗട്ടിലേക്ക് വരുന്നുണ്ട്.

ഒരു ഒച്ച് തികച്ചും ശാന്തനായി റോഡ് മുറിച്ച് വാസുദേവൻ ചേട്ടന്റെ വീടിനു നേരെ പോയി. വഴിയിൽ അതു ബാക്കിവെച്ച പശ കാറ്റിൽ പതുക്കെ ഉണങ്ങിത്തുടങ്ങിയതും ചെമ്പോത്തിലൊരെണ്ണം മരത്തിൽ നിന്ന് ഇണയോടൊപ്പം മുറ്റത്തേക്കിറങ്ങി. കീടങ്ങളിൽ ചിലതിനെ കൊക്കിലെടുത്ത് കൊറിക്കുന്നതിനിടയിൽ അവ എന്റെ അസ്വസ്ഥതയിലേക്ക് പരിഹാസത്തോടെ നോക്കുന്നത് ഞാൻ കണ്ടു.

'ഒറ്റദിവസം പിടിച്ച് അകത്തിട്ടപ്പോഴേക്കും എന്തൊരു പ്രയാസമാണെന്നു നോക്കിയേ. അപ്പോ നീയൊക്കെ ചേർന്ന് ഫുൾടൈം ലോക്ഡൗണിലാക്കിയ ഞങ്ങളെ കാര്യമോ. എടോ പക്ഷിയായാലും മനുഷ്യനായാലും സ്വാതന്ത്ര്യത്തിന്റെ വില മനസ്സിലാകണമെങ്കിൽ അത് നഷ്ടപ്പെടണം'

പത്രവായന കഴിഞ്ഞ് കൈ ഇരുപത് സെക്കന്റ് സോപ്പിട്ടു കഴുകി.

സാനിറ്റൈസർ ഒന്നുരണ്ട് തുള്ളി മൊബൈലിൽ തളിച്ച് വൃത്തിവരുത്തിയശേഷം എന്റെ സുഹൃത്തും ഖത്തറിൽ ഏൻജിനീയറുമായ ശ്രീനാഥിന് അന്നു കണ്ടതും ചിന്തിച്ചതുമായ കാര്യങ്ങളൊക്കെവെച്ച് ഒരു വോയിസ് മെസേജ് വിട്ടു.

കുറച്ചു കഴിഞ്ഞപ്പോൾ സ്വതസിദ്ധമായ ചിരിയോടെ ശ്രീനാഥിന്റെ മറുപടി വന്നു: "നീ പറഞ്ഞപ്പോഴാണ് ഞാൻ ഉപ്പന്റെ (ചെമ്പോത്ത്) കാര്യം ആലോചിച്ചത്. ശരിക്ക് പറഞ്ഞാ ഉപ്പനെ കണ്ടകാലം തന്നെ മറന്നു. കഴിഞ്ഞ ഒന്നുരണ്ട് ദിവസമായി നീ പറഞ്ഞ കാര്യം തന്നെയാണ് ഞാനും ആലോചിച്ചുകൊണ്ടിരിക്കുന്നത്. ഓഫീസിൽ വെറുതേയിരുന്നപ്പോൾ ഒരു കടലാസ് എടുത്ത് അതൊക്കെ കുറിച്ചുവെയ്ക്കുകയും ചെയ്തു. പ്രകൃതിയെ സംബന്ധിച്ചിടത്തോളം മനുഷ്യൻ ഒരു വൈറസ്സും കൊവിഡ് ഒരു ആന്റിബോഡിയുമാണ്. പ്രകൃതിക്കിട്ട് പണി കൊടുത്തുകൊണ്ടാണല്ലോ ഇതുവരെയുള്ള മനുഷ്യന്റെ വളർച്ച. ഉദാഹരണമായി പറയുകയാണെങ്കിൽ മനുഷ്യനൊരു അനിമലിസ്റ്റിക് ലൈഫ് തുടർന്നിരുന്ന സമയത്ത് നമ്മുടെ ലൈഫ് സ്പാൻ എന്നു പറയുന്നത് ഒരു തേർട്ടി ടു ഫോർട്ടി ഇയേഴ്‌സായിരുന്നു. നാല്പതെന്നൊക്കെ പറഞ്ഞാൽ വയസ്സന്മാരായി. ഇന്ന് ഇറ്റലിയിലും ഫ്രാൻസിലുമൊക്കെ നാൽപതിനും അമ്പതിനും ഇടയിലുള്ളവരൊക്കെ ചെറുപ്പക്കാരാണ്. പണ്ട് മനുഷ്യന്മാരെ കൃത്യസമയത്ത് മൂക്കിൽ പഞ്ഞിവെച്ച് കിടത്തി സോഷ്യൽ ബാലൻസിംഗ് നടത്തിക്കൊണ്ടിരുന്നവരാണ് ഈ വൈറസുകൾ.
മനുഷ്യൻ ഇവർക്കെതിരെ ശക്തിനേടി ഇതിനെയൊക്കെ അടിച്ചമർത്തിയിട്ടാണ് നമ്മുടെ ലൈഫ് സ്പാൻ അൻപതും അറുപതും എഴുപതും എൺപതുമൊക്കെയാക്കി മാറ്റിയത്.
ഇപ്പൊ നോക്കുക, ഇപ്പൊ ശരിക്കും പറഞ്ഞാ ഈ കോവിഡ് അറ്റാക്കിന്റെ വലിയൊരു സ്‌പെഷ്യാലിറ്റി എന്നു പറയുന്നത്, അത് വൈറസിനോട് പട പൊരുതി മനുഷ്യന്റെ ലൈഫ് സ്പാൻ വർധിപ്പിച്ച വികസിത രാജ്യങ്ങളിലാണ് ഏറ്റവും കൂടുതൽ ആഘാതം ഉണ്ടാക്കിയിരിക്കുന്നത്. ചൈനയിൽ വുഹാനിൽ മാത്രമേ അത് അലമ്പുണ്ടാക്കിയിട്ടുള്ളൂ. ഫ്രാൻസിന്റെയും ഇറ്റലിയുടേയും ബ്രിട്ടന്റെയും അമേരിക്കയുടേയും കാര്യം അങ്ങനെയല്ല. പരന്നാണ് അറ്റാക്ക് ചെയ്തിരിക്കുന്നത്.

ശ്രീനാഥിന്റെ കണ്ടെത്തൽ നൂറ് ശതമാനം ശരിയാണെന്ന് എനിക്കും തോന്നി.

മാതൃഭൂമി ബുക്‌സിന്റെ എഡിറ്റർമാരിലൊരാളായ സുരേഷ് ഒരിക്കൽ പറഞ്ഞത് ഓർമയുണ്ട്, ലോകത്ത് ഇന്നേവരെ നടന്ന യുദ്ധങ്ങളിൽ ഒന്നും തന്നെ തെറ്റും ശരിയും തമ്മിലായിരുന്നില്ല, മറിച്ച് രണ്ട് ശരികൾക്കുവേണ്ടി ആയിരുന്നു. ഇപ്പോൾ കൊറോണയുടെ കാര്യത്തിൽ നടന്നുകൊണ്ടിരിക്കുന്നതും ഇതൊക്കെത്തന്നെ.
ഒരുഭാഗത്ത് പ്രകൃതി വൈറസിനെവെച്ച് മനുഷ്യനെ കൊല്ലുന്നു, മറുവശത്ത് മനുഷ്യൻ ആന്റിബയോട്ടിക്കുകൾ ഉണ്ടാക്കി വൈറസിനോട് യുദ്ധം ചെയ്യുന്നു. രണ്ടിലും ശരിയുണ്ട്.

പ്രകൃതിയുടെ കാഴ്ചയിൽ മനുഷ്യനാണ് കൊവിഡ്- 19 എന്നു പറഞ്ഞുവല്ലോ. മുക്കാൽ ലക്ഷത്തോളം ആളുകൾ അവരുടെ ശ്വാസകോശത്തിൽ ബാക്കിവെച്ചിട്ടുപോയ പ്രാണവായു തിരിച്ചറിവിന്റെ കാറ്റായി വന്ന് നാളെ ഈ ലോകത്തെ പൊതിയുമെന്നും അതിലൂടെ വിശ്വസ്‌നേഹത്തിന്റെ പുതുപരാഗണങ്ങൾ നടക്കുമെന്നുമൊക്കെ നമ്മൾ പ്രതീക്ഷിച്ചുകൊണ്ടിരിക്കേ ചില ആളുകളുടെ സ്വഭാവം കണ്ടാൽ മനുഷ്യൻ യഥാർത്ഥത്തിൽ അപകടകാരിയായ ഒരു വൈറസ് തന്നെയല്ലേ എന്ന് തോന്നിപ്പോകും.

പ്രധാനമന്ത്രി ലോക്ഡൗൺ പ്രഖ്യാപിച്ച് രണ്ട് ദിവസം കഴിഞ്ഞതേയുള്ളൂ. പിംഗലകേശിനിയായി തൃശൂർ റൗണ്ടിൽ പ്രത്യക്ഷപ്പെട്ട മരണത്തെ പേടിച്ച് ഞാൻ വീടിന്റെ മേൽ നിലയിൽ നെറ്റ്ഫ്‌ളിക്‌സ് സിനിമകളും അല്ലറചില്ലറ പുസ്തകവായനയുമായി പേടിച്ച് ഒതുങ്ങിയിരിക്കുകയാണ്. അന്നേരത്താണ് താഴെ സ്വീകരണമുറിയിൽ നിന്നും ഭാര്യയുടെ വിളി

'ഹലോ, നിങ്ങളൊന്നിങ്ങോട്ട് വന്നേ'

കണ്ടുകൊണ്ടിരിക്കുന്ന ഹിന്ദി വെബ്‌സീരീസ് പാതിയിൽ നിർത്തി ഈർഷ്യയോടെ ഞാൻ താഴോട്ടിറങ്ങി. കയ്യിൽ മൊബൈലുകളുമായി ഇടിവെട്ടിയതുപോലെ ഇരിക്കുകയാണ് ഭാര്യ. മുന്നിൽ ചെറുതും വലുതുമായി രണ്ട് മൂന്ന് ബാഗുകളും കിടപ്പുണ്ട്.

'നീയെന്താ കൊറോണയെ പേടിച്ച് നാടുവിട്ട് പോണോ?' എന്ന എന്റെ തമാശയ്ക്ക് ഉത്തരം പറയാതെ അവൾ സിറ്റൗട്ടിൽ അലക്കിത്തേച്ച ഷർട്ടും ഉടയാത്ത മുണ്ടുമായി കാലിനുമേൽ കാൽ കയറ്റിവെച്ച് പൂവരശിലേക്ക് നോക്കി നിൽക്കുന്ന കുഞ്ഞമ്മാവന്റെ അടുത്തേക്ക് എന്നെയും കൂട്ടിനടന്നു.

ഞങ്ങളെ അയൽക്കാരി ലീനാകുമാരിയുടെ വീട്ടിലെ കാര്യസ്ഥനാണ് കുഞ്ഞമ്മാവൻ. ഈ പട്ടാമ്പിക്കാരൻ ഇവിടെ വന്നിട്ട് ഏതാണ്ട് പത്തിരുപത് വർഷമായിക്കാണും. ഇപ്പോൾ വയസ്സ് എൺപതു കഴിഞ്ഞു. എങ്കിലും കഴിഞ്ഞവർഷം വരെ പ്രായത്തിന്റെ പാരവശ്യങ്ങളൊന്നുമില്ലാതെ അടുക്കളയിലും പറമ്പിലുമായി പാഞ്ഞുനടന്നിരുന്ന കുഞ്ഞമ്മാവന്റെ ഇരുചെവികളും പെട്ടെന്നൊരു ദിവസം പണിമുടക്കി.
അതോടെ അക്ഷരസ്ഫുടത നഷ്ടപ്പെട്ട നാവ്, മുറിഞ്ഞുവീണ ഗൗളിവാൽ പോലെ വായിൽ കിടന്ന് വെറുതേ പിടച്ചുകൊണ്ടിരുന്നു.
എങ്കിലും ടൈൽസ് വിരിച്ച മുറ്റത്ത് ഒരു മാവില വീണാൽ ഏത് ഉച്ചയുറക്കത്തിൽ നിന്നും കുഞ്ഞമ്മാവൻ ഞെട്ടിയുണരും. വീടിനോട് ഇത്രക്ക് സ്‌നേഹവും വിധേയത്വവും പുലർത്തുന്ന മറ്റൊരു കാര്യസ്ഥനേയും ഞാനിന്നുവരെ കണ്ടിട്ടില്ല. പൊതുവേ പിശുക്കനായ കുഞ്ഞമ്മാവന് ഇടക്ക് ഒരു ദാനശീലം വന്നുകേറും. വീട്ടുകാർ ഉപേക്ഷിച്ച ചീഞ്ഞ പഴങ്ങളും പച്ചക്കറികളുമൊക്കെ വാരിക്കെട്ടി അടുത്ത വീടുകളിൽ കൊണ്ടുപോയി കൊടുക്കുന്ന പരിപാടിയാണിത്. വയസ്സായ മനുഷ്യനെ വിഷമിപ്പിക്കേണ്ടല്ലോ എന്നുകരുതി പലരും അത് സവിനയം സ്വീകരിച്ച് മൂപ്പര് തിരിച്ചുപോയതും എല്ലാം എടുത്ത് വെയ്സ്റ്റ് ബിന്നിലിടും.

ലീനമോൾക്ക് രണ്ട് മക്കളാണ്. ഭർത്താവ് കൊല്ലത്തിൽ നാലഞ്ചുതവണ വിദേശത്തുനിന്ന് നാട്ടിലെത്തി തിരിച്ച് പോകാൻ മാത്രം കാശൊക്കെയുണ്ടാക്കി രക്ഷപ്പെട്ട പാർട്ടിയാണ്. പിന്നെയുള്ളത് ലീനമോളുടെ അമ്മ. അവർക്കും കുഞ്ഞമ്മാവനും തമ്മിൽ രണ്ട് മാസത്തെ വ്യത്യാസമേയുള്ളൂ. പലവിധ അസുഖങ്ങൾ നിമിത്തം അവരെ അധികം പുറത്ത് കാണാറില്ല.

'ഇപ്പൊ പട്ടാമ്പീന്ന് ഒരു ഓട്ടോവന്ന് കുഞ്ഞമ്മാവനെ ഗേറ്റിന്റെ മുമ്പിൽ ഇറക്കിവിട്ട് ഒരുപോക്കുപോയി', ഭാര്യ എന്റെ ചെവിയിൽ മന്ത്രിച്ചു.

'നോക്കിയപ്പോ വീട് പൂട്ടിക്കിടക്കുന്നു'

'അപ്പൊ ലീനയെവിടെ', ഞാൻ ചോദിച്ചു.

'ഞാനിപ്പൊ വിളിച്ച് വെച്ചതേയുള്ളൂ. എന്നിട്ടാണ് നിങ്ങളെ വിളിച്ചത്.'

ചുരുക്കത്തിൽ സംഭവിച്ചത് ഇങ്ങനെയാണ്.

ലീനയേയും കുടുംബത്തേയും സ്വന്തം വീടിനേയും വീട്ടുകാരേയും പോലെ നോക്കിയും കണ്ടും സേവിച്ച് പോന്ന ഈ പാവം മനുഷ്യനെ എങ്ങനെയെങ്കിലും ഒഴിവാക്കണമെന്ന് ഭർത്താവുമായി ചേർന്ന് ലീനമോൾ ആലോചിക്കാൻ തുടങ്ങിയിട്ട് വർഷം ഒന്നായി.
മക്കളെ വിളിച്ച് ചോദിച്ചപ്പോൾ അച്ഛനെ അവർക്ക് വേണ്ട. വന്നുവന്ന് ഒരിലപോലും പെറുക്കിയെടുക്കാൻ പറ്റാത്തവിധം കുഞ്ഞമ്മാവന്റെ ശരീരവും ക്ഷീണിച്ചു തുടങ്ങുകയാണ്. ഏതെങ്കിലും അനാഥാലയത്തിൽ കൊണ്ട് വിടാമെന്നു പറഞ്ഞാൽ ചെലവിനു കൊടുക്കേണ്ടിവരും.

എന്തു ചെയ്യണമെന്നറിയാതെ തലപുകഞ്ഞിരിക്കുമ്പോഴാണ് തേടിയ വള്ളിപോലെ കോവിഡ് വന്ന് കാലിൽ ചുറ്റിയത്. ലീനമോളുടെ തലയിൽ ലഡുപൊട്ടി. അവർ ഫോണെടുത്ത് റസിഡന്റ്സ് അസോസിയേഷൻ സെക്രട്ടറിയെ വിളിച്ചു. 'കുഞ്ഞമ്മാവന് നല്ല ചുമ. കൊറോണയാണോ എന്നൊരു ഡൗട്ട് ഉണ്ട്'.

മറുതലയ്ക്കൽ സെക്രട്ടറി ഞെട്ടി.

'വീട്ടിൽ വയസ്സായ അമ്മയുള്ളതുകാരണം സംഗതി പുലിവാലാകും', ലീനയോട് പറഞ്ഞു.
'ഭയമില്ല, പക്ഷേ കരുതൽ വേണമല്ലോ. അതോണ്ട് കുഞ്ഞമ്മാവനെ ഞാനിപ്പോൾ ഒരു ഡോക്ടറെ കാണിച്ച് എത്രയും പെട്ടെന്ന് പട്ടാമ്പിയിലെ മകന്റെയടുത്ത് വിട്ട് കോറണ്ടൈനിലാക്കാൻ പോവുകയാണ്'.

ഇതൊക്കെ തന്നോടെന്തിനാണ് പറയുന്നത് എന്ന് മനസ്സിലായില്ലെങ്കിലും ലീനമോൾ പറഞ്ഞതിനൊക്കെ സെക്രട്ടറി രഞ്ജിത്ത് യെസ്... മാഡം... യെസ്... മാഡം എന്ന് പച്ചക്കൊടി വീശിക്കൊണ്ടിരുന്നു.

ലീനവേഗം ചെന്ന് കുഞ്ഞമ്മാവന്റെ തുണിയും കോണാനുമൊക്കെ എടുത്ത് ബാഗിലും പെട്ടിയിലുമായി നിറച്ച് ഒരു ടാക്‌സി വിളിച്ച് നേരെ പട്ടാമ്പിയിലേക്ക് വിട്ടോളാൻ പറഞ്ഞു.

ലീനയാകട്ടെ വീടും പൂട്ടി അമ്മയേയും മകളേയും കൂട്ടി, കഴിഞ്ഞ പ്രളയകാലത്ത് വെള്ളം പൊങ്ങിയപ്പോൾ വാങ്ങിയിട്ട, പുഴയ്ക്കലിലെ ആഡംബര ഫ്‌ളാറ്റിലേക്ക് മുങ്ങി.

ഒരു കനത്ത ചുമയോടെ മേലേപട്ടാമ്പിയിൽ വന്നിറങ്ങിയ അച്ഛനെ അടുത്ത ചുമയ്ക്കുമുമ്പ് മകൻ എടുത്ത് ഓട്ടോറിക്ഷയിലിട്ട് റിട്ടേൺ വിട്ടു. ഓട്ടോവിൽ നിന്നിറങ്ങി വന്നിട്ടുള്ള ഇരിപ്പാണിത്.

അതുകണ്ടപ്പോൾ എനിക്ക് എന്തെന്നില്ലാത്ത വിഷമം തോന്നി.

"കുഞ്ഞമ്മാവൻ തിരിച്ചുവന്നകാര്യം വിളിച്ചറിയിച്ചപ്പോൾ ലീന പറഞ്ഞതെന്താണെന്നു കേൾക്കണോ?'

ഭാര്യ എന്നെപ്പിടിച്ച് മാറ്റിനിർത്തി.

"പെട്ടിയും ബാഗുമൊക്കെ എടുത്ത് പുറത്തിട്ട് കുഞ്ഞമ്മാവനെ ഗേറ്റിനുവെളിയിൽ റോഡിലോട്ട് ഇറക്കി വിട്ടോളാൻ'

അതുകേട്ടതും എനിക്കങ്ങോട്ട് ചൊറിഞ്ഞുവന്നു. ഫോൺ വാങ്ങി ലീനമോളുടെ നമ്പർ ഡയൽ ചെയ്തു.

"ഒന്നിവിടം വരെ വന്ന് വീടിന്റെ വാതിൽ തുറന്നുതന്നിരുന്നുവെങ്കിൽ കുഞ്ഞമ്മാവനുള്ള ഫുഡ് ഞാനിവിടുന്ന് ഉണ്ടാക്കി കൊടുത്തോളാമെന്നുവരെ പറഞ്ഞതാ. പക്ഷേ ലീനയ്ക്ക് വരാൻ പറ്റില്ലെന്ന്. ഫ്‌ളാറ്റീന്ന് ഇവിടേക്ക് രണ്ട് കിലോമീറ്ററല്ലേയുള്ളൂ'.

ഫോൺ അടിക്കുന്നുണ്ട്. കുറച്ചു കഴിഞ്ഞപ്പോൾ 'ഹലോ' എന്ന ലീനമോളുടെ മധുരശബ്ദം.

'വീട്ടിലെ പട്ടിക്ക് കൊടുക്കുന്ന പരിഗണനയെങ്കിലും നിങ്ങക്കാ മനുഷ്യന് കൊടുത്തുകൂടെ' ഞാൻ ചോദിച്ചു.

'ഒന്നുമില്ലെങ്കിലും പത്തിരുപതുകൊല്ലം നിങ്ങൾക്കൊക്കെ വെച്ച് വിളമ്പിത്തന്ന് വിയർപ്പൊഴുക്കിയ മനുഷ്യനല്ലേ. അയാളെ നിങ്ങൾക്ക് വേണ്ടെങ്കിൽ അതു പറഞ്ഞപ്പോരേ. എല്ലാം കൂടെ കൊറോണയുടെ തലയിൽ കെട്ടിവെച്ച് നാട്ടുകാരുടെ മുമ്പിൽ സ്‌നേഹസ്വരൂപിണിയാണെന്നു കാണിക്കാൻ ഈ നാടകം കളിക്കേണ്ട വല്ല കാര്യവുമുണ്ടോ?'

'സന്തോഷ് ഇതിലെടപെടാൻ നിക്കണ്ട. ഇത് ഞങ്ങടെ കാര്യമാണ്. അയാളെ ഇറക്കിവിടാൻ പറഞ്ഞാൽ ഇറക്കിവിടുക. പ്രശ്‌നം തീർന്നില്ലേ. കുവൈറ്റിലേക്ക് വിളിച്ച് ചോദിച്ചപ്പോ രാമുവേട്ടനും ഇതുതന്നെയാ പറഞ്ഞത്.'

ലീന അപ്പുറത്ത് കിടന്ന് ചെയ്ത തെറ്റുകൾക്ക് ന്യായീകരണം കണ്ടെത്തുകയാണ്. അവരുടെ ഭർത്താവ് രാമുച്ചേട്ടൻ കൂടെ ഇതിൽ ഭാഗമാണ് എന്നറിഞ്ഞതോടെ ഞാൻ ഫോൺ കട്ട് ചെയ്തു. കുഞ്ഞമ്മാവനാകട്ടെ പ്രത്യേകിച്ച് ഒരു ഭാവമാറ്റവുമില്ലാതെ പൂവരശിലേക്ക് തന്നെ നോക്കി നിൽക്കുകയാണ്. നിശബ്ദതയുടെ വേലിയേറ്റം, മറ്റുള്ളവർക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ പറ്റാത്ത ഒരു തുരുത്തായി കുഞ്ഞമ്മാവനെ മാറ്റിയിട്ടുണ്ട്.

അതുകൊണ്ട് ചുറ്റിലും നടക്കുന്ന സംഗതികളിൽ നിന്നൊക്കെ അയാൾ ഒരു കായൽ ദൂരത്തിലായിരുന്നു.

'ലീന വരും'

കുഞ്ഞമ്മാവൻ ആരോടെന്നില്ലാതെ പറഞ്ഞുകൊണ്ടിരുന്നു.

ലീനമോൾ വിളിച്ച് പറഞ്ഞിട്ടാണോ എന്നറിയില്ല കൃത്യം ഒരു മണിക്കൂർ കഴിഞ്ഞതും അറുപതിനോടടുത്ത ഒരാൾ ടാക്‌സിയുമായി വീടിന്റെ ഗെയ്റ്റിൽ വന്നുനിന്നു.

കാലത്ത് കുഞ്ഞമ്മാവനെ വണ്ടിയിൽ കൊണ്ടുപോയി പട്ടാമ്പിയിൽ വിട്ട ഡ്രൈവറാണ്.

അയാൾ മുറ്റത്ത് വന്ന് ഭവ്യതയോടെ പറഞ്ഞു.

'ലീനാമാഡം വിളിച്ചു പറഞ്ഞിട്ട് വന്നതാ. ഞാനവർക്കുവേണ്ടി ഇടയ്‌ക്കൊക്കെ ഓട്ടം പോകുന്ന ആളാ. പേര് ഗംഗാധരൻ. വിയ്യൂരടുത്താ. മേഡം ഇങ്ങേരെ അങ്ങോട്ട് കേറ്റില്ലെന്നാണ് പറയുന്നത്. വീട്ടുകാർക്കും വേണ്ട. വല്ല പട്ടിയോ പൂച്ചയോ ആയിരുന്നെങ്കീ ചാക്കിലാക്കി വഴിയിൽ കളയമായിരുന്നു. ഇതങ്ങനെയാണോ?'

'വയസ്സാംകാലത്ത് നോക്കാൻ ആളില്ലാതാവുന്നതിനേക്കാൾ വലിയൊരു ഗതികേട് വേറെയില്ല്യ സാറേ'

'വീട്ടിലാണെങ്കി ഞാനും ഭാര്യേം മാത്രേള്ളൂ. ഞങ്ങളെ ഉപേക്ഷിക്കാൻ ഞങ്ങൾക്ക് മക്കളൂല്ല. ഒരു മുറി ഒഴിവുണ്ട് സാറേ. കുഞ്ഞമ്മാവനെ ഞാൻ കൊണ്ടോക്കോളാം.'

അപ്പോഴേയ്ക്കും രഞ്ജിത്തും എത്തി. എവിടെയോ താമസസൗകര്യം പറഞ്ഞുറപ്പിച്ചിട്ടുള്ള വരവാണ്. അതൊന്നും വേണ്ടെന്നറിഞ്ഞപ്പോൾ സ്‌കൂട്ടറിൽ നിന്ന് ഒരു കുപ്പി സാനിറ്റൈസറും രണ്ട് പച്ചമാസ്‌കും എടുത്ത് കുഞ്ഞമ്മാവനു വീട്ടി. അതുവാങ്ങി അയാൾ രണ്ട് കൈകളും വൃത്തിയായി കഴുകി. അണുവിമുക്തമായ വിരലുകൾ മുണ്ടിൽ തുടച്ചുകൊണ്ട് അയൽപക്കത്തേക്ക് നോക്കി വീണ്ടും ഉരുവിട്ടു.

'ലീന വരും'...

ഇറക്കിവിട്ടിട്ടും ലീനയിൽ അയാൾക്കുള്ള വിശ്വാസവും സ്‌നേഹവും കണ്ടപ്പോൾ എനിക്ക് ശരിക്കും സങ്കടം വന്നു. പെട്ടിയും ബാഗുകളുമൊക്കെ കൊണ്ടുപോയി ഗംഗാധരൻ കാറിൽ വെയ്ക്കുന്നതിനിടയിൽ കുഞ്ഞമ്മാവൻ വീടിന്റെ ഗെയ്റ്റിൽ തൂങ്ങിക്കിടക്കുന്ന വലിയ താഴിൽ പിടിച്ച് പ്രതീക്ഷയോടെ ഇത്തിരിനേരം നിന്നു. കുഞ്ഞാമ്മാവൻ പോയ അന്ന് രാത്രി തന്നെ ലീന കുടുംബസമേതം ഫ്‌ളാറ്റിൽനിന്ന് തിരിച്ചുവന്നു.

പ്രധാനമന്ത്രിയുടെ ആവശ്യപ്രകാരം ലീനയുടെ വീട്ടിലും ഈ രാത്രി ചിരാതുകൾ കത്തിച്ചുവെച്ചിട്ടുണ്ട്. അതിലെ വെളിച്ചം ആ വീടിനെ ആവശ്യത്തിലധികം പ്രകാശമാനമാക്കുന്നുണ്ട്. പക്ഷേ അകത്ത് മുഴുവൻ ഇരുട്ടുമായി പുറത്ത് കുറേ വിളക്കുകൾ കൊളുത്തിവെച്ചിട്ടെന്തു കാര്യം.

മരണത്തിന്റെ കാൽക്കീഴിൽ കിടക്കുമ്പോഴെങ്കിലും മനുഷ്യന് ഒന്ന് മാറി ചിന്തിച്ചുകൂടേ?

വൈറസിനു വളരാൻ ഒരന്യകോശം വേണമല്ലോ. കുഞ്ഞാമ്മാവനെ കിട്ടിയപ്പോൾ അതുവരെ നിർജ്ജീവാവസ്ഥയിലായിരുന്ന ലീനമോളുടെ കിരാതരൂപം നമ്മൾ കണ്ടു. മാനവികതയെ ഒന്നാകെ കാർന്നുതിന്നുകൊണ്ട് അതു വളർന്നു. നാളെ ഈ അമ്മയെ കണ്ടുവളരുന്ന കുഞ്ഞുങ്ങളോ?

സ്വന്തം പകർപ്പുകളുണ്ടാക്കുമ്പോൾ ഡി.എൻ.എയിൽ വരുന്ന അപ്രതീക്ഷിതമായ മാറ്റങ്ങൾ കാരണം ചില വൈറസുകളുടെ പുതുതലമുറക്ക് വ്യത്യസ്തമായ സ്വഭാവമായിരിക്കുമത്രേ. ചിലപ്പോൾ നിലവിലുള്ള 'അമ്മ വൈറസി'നേക്കാളും അപകടകാരികളായി അവ പരിണമിച്ചേക്കാം.

പക്ഷേ നമ്മുടെ ഡ്രൈവർ ഗംഗാധരനെപ്പോലെ ചില ആന്റിബയോട്ടിക്കുകൾ ഇവിടെയുണ്ടെങ്കിൽ ഇത്തരം മഹാമാരികൾക്ക് അധികകാലം പിടിച്ചുനിൽക്കാൻ പറ്റില്ല. സ്‌നേഹംകൊണ്ട് സ്വയം പ്രകാശിക്കുന്ന ഇവരെപ്പോലുള്ളവരാണ് ഈ ലോകത്തെ പിന്നെയും മുന്നോട്ടു നയിക്കുന്നത്.

നൂറ്റിഅമ്പതോളം രാജ്യങ്ങളിലായി 800 കോടി ജനങ്ങളെ ബാധിച്ചു കഴിഞ്ഞ കൊറോണയെപ്പറ്റി പ്രശസ്ത എഴുത്തുകാരനും ചരിത്രാധ്യാപകനുമായ യുവാൽ നോവ ഹരാരി പറയുന്നത് ഇങ്ങനെയാണ്: 'ഈ കൊടുങ്കാറ്റ് കടന്നുപോവുകതന്നെ ചെയ്യും. മനുഷ്യവർഗം നിലനിൽക്കും. നമ്മളിൽ മിക്കവരും ജീവിക്കും. പക്ഷേ ഇത് ഇന്നത്തേതിൽ നിന്നും വളരെ വ്യത്യസ്തമായ ജീവിതമായിരിക്കും.'

ദൈവങ്ങളുടെ അപ്രമാദിത്വത്തെ പൊക്കിപ്പിടിച്ചുകൊണ്ട് ജനങ്ങളുടെ മനസ്സിൽ വർഗീയതയുടെ പുനഃപ്രതിഷ്ഠ നടത്തിക്കൊണ്ടിരിക്കുന്ന ഭരണകൂടത്തിനും അവരുടെ സാമന്തന്മാർക്കും കിട്ടിയ വമ്പൻ തിരിച്ചടിയായി നാളെ ഈ കോവിഡ് മാറുമെന്ന കാര്യത്തിൽ ഒരു സംശയവുമില്ല. ഇന്ത്യ കാണാൻ പോകുന്ന 'വ്യത്യസ്തമായ ജീവിതം' ഇതായിരിക്കും.

കൊറോണക്കാലം കഴിയുന്നതോടെ എല്ലാവരും നിരീശ്വരവാദികളായി അമ്പലങ്ങളും പള്ളികളും ഉപേക്ഷിക്കും എന്നല്ല ഇതിനർത്ഥം. താൻ പിടിച്ച വിശ്വാസങ്ങൾക്ക് മൂന്ന് കൊമ്പാണെന്ന പഴയ പിടിവാശിയിൽ ഒരയവ് വന്നിരിക്കുമെന്നു മാത്രം.

ഭയത്തിൽ നിന്നുള്ള മോചനത്തിനുവേണ്ടിയാണ് വിശ്വാസികൾ ഈശ്വരന്റെ അടുത്തേക്ക് പോകുന്നത്. അവിടെയെത്തുമ്പോൾ കാണുന്നത് ഈശ്വരൻ പോലും ഭയന്നിരിക്കുന്നതാണ്. ഭയം മനുഷ്യനെ ഇത്രമേൽ ഒന്നാക്കിയ ചരിത്ര സംഭവം വേറെയുണ്ടായിട്ടില്ലെന്ന് കഴിഞ്ഞദിവസം ഒരു പത്രക്കുറിപ്പിൽ കഥാകൃത്ത് ശിഹുബുദ്ദീൻ പൊയ്ത്തുംകടവ് പറഞ്ഞത് വായിച്ചു.

സുനാമിക്കും പ്രളയത്തിനും വലിയ ആഘാതങ്ങൾ ഉണ്ടാക്കാനല്ലാതെ ദൈവങ്ങളുടെ മേൽക്കോയ്മ പിടിച്ചെടുക്കാൻ പറ്റിയിരുന്നില്ല.

പള്ളിയിൽ വെള്ളം കയറി പ്രാർത്ഥിക്കാൻ പറ്റാതായതോടെ അമ്പലങ്ങളിലെ ഓഡിറ്റോറിയം തുറന്ന് നിസ്‌കാരപ്പായ ഇട്ട് കൊടുത്തതുപോലെ കാൽപനികമായ ചില മതസൗഹാർദ്ദങ്ങൾ ഇവിടെ അരങ്ങേറിയെങ്കിലും വെള്ളം വരാത്ത സ്ഥലങ്ങളിൽ ഈ പറഞ്ഞ യേശുവും കൃഷ്ണനും അള്ളാഹുവുമൊക്കെ വെവ്വേറെ മതിൽ കെട്ടിനകത്ത് പഴയപോലെയൊക്കെത്തന്നെ കഴിഞ്ഞുപോന്നു. വെള്ളം ഇറങ്ങിപ്പോയതും ആചാര സംരക്ഷണം, നാമജപഘോഷയാത്ര, പള്ളിത്തർക്കം, കുരിശ് കയ്യേറ്റം എന്നൊക്കെ പറഞ്ഞുകൊണ്ട് വിശ്വാസികൾ വീണ്ടും തമ്മിൽത്തല്ല് തുടങ്ങി.

പക്ഷേ നമ്മുടെ കോവിഡ് അളിയന് ഒരു ഏരിയമാത്രം പിടിച്ചിട്ടുള്ള കളിയില്ല. നേരെ ചെന്ന് കേറുന്നത് ദൈവത്തിന്റെ നെഞ്ചത്തോട്ടാണ്.

പണ്ട് 1518ൽ ക്യൂബയിലും മെക്‌സിക്കോവിലുമൊക്കെയുള്ള ആദിമനിവാസികളെ മതംമാറ്റാൻ പോയ ഹെനൻ കോർത്തസ് എന്നു പറയുന്ന ഒരു സ്പാനിഷുകാരനുണ്ടായിരുന്നു. യൂക്കാട്ടാൻ ദ്വീപിലെത്തിച്ചേർന്ന കോർത്തസ് അവിടത്തെ ആളുകളോട് ക്രിസ്തുമതം സ്വീകരിക്കാൻ പറഞ്ഞു. അവരത് ഒരു ചെവിയിലൂടെ കേട്ട് മറ്റ് ചെവിയിലൂടെ വിടുകയും തങ്ങളുടെ ഗോത്ര ദൈവങ്ങളിൽ ഉറച്ചുനിൽക്കുകയും ചെയ്തു.

കയ്യിലുള്ള പത്തഞ്ഞൂറ് പട്ടാളക്കാരേയും വെച്ച് ഇവന്മാരെ പെട്ടെന്ന് തോൽപ്പിക്കാൻ പറ്റില്ലെന്നു മനസ്സിലാക്കിയ കോർത്തെസ് അമരിന്ത്യക്കാരുടെ ക്ഷേത്രങ്ങളിലേക്ക് നേരെ കേറിച്ചെന്ന് അവർ നൂറ്റാണ്ടുകളായി പൂജിച്ച് ബഹുമാനിച്ചിരുന്ന ഗോത്രദൈവങ്ങളുടെ വിഗ്രഹങ്ങൾ തല്ലിപ്പൊട്ടിച്ച് തോട്ടിലെറിഞ്ഞു. ഇതുകണ്ട് ദ്വീപുനിവാസികൾ നെഞ്ചത്തടിച്ച് നിലവിളിക്കാൻ തുടങ്ങി. തങ്ങളുടെ ദൈവങ്ങൾ സ്വയം രക്ഷിക്കുവാൻ പോലുമാവാതെ നിന്നനിൽപിൽ തകർന്നടിയുന്നത് നേരിട്ടുകണ്ട് ഗോത്രവർഗക്കാർ ഹെനൻ കോർത്തസ്സിനെ ദൈവത്തിലും വലിയവനായി കണ്ട് ക്രിസ്തുമതത്തിൽ ചേർന്നു.

ഈ തന്ത്രം തന്നെയാണ് കൊറോണ മെക്കയിലും മദീനയിലും ഗുരുവായൂരും സെന്റ്പീറ്റേഴ്‌സ് ബസിലിക്കയിലും ചെന്ന് പയറ്റിയത്.

മെക്കയും മദീനയും ഒരു ദിവസം പൂട്ടിയിട്ടാൽ അന്നത്തോടെ ലോകാവസാനമാണെന്നായിരുന്നു ഇതുവരെയുള്ള വിശ്വാസം. ഇപ്പോൾ ഒരുമാസത്തോളമായി, ലോകത്തിന് വലിയ കുഴപ്പമൊന്നും സംഭവിച്ചിട്ടില്ല. ഇടുതപക്ഷ സർക്കാറിനെ 'ഇക്ഷ.. ഇഞ്ഞ' വരപ്പിച്ച അയ്യപ്പനെക്കുറിച്ചൊന്നും ആരും ചർച്ച ചെയ്യാറേയില്ല. കാലത്ത് ഉഷഃപൂജയ്ക്ക് കിണ്ടിയിൽ പൂവും വെള്ളവുമായി വരുന്ന മേൽശാന്തിയോട് ഗുരുവായൂരപ്പൻ ചോദിക്കുന്നത് ഇങ്ങനെയായിരിക്കാം:

'കൈയൊക്കെ സോപ്പിട്ട് കഴുകിയിട്ടില്ലേ തിരുമേനി?'
സാധാരണ പതിനായിരങ്ങൾ പങ്കെടുക്കാറുള്ള കുരുത്തോല പ്രദക്ഷിണത്തിന് ഇത്തവണ മാർപ്പാപ്പയുടെ കൂടെയുണ്ടായിരുന്നത് സന്യസ്തരും ഒന്നുരണ്ട് പ്രധാന പുരോഹിതന്മാരും മാത്രം. പ്രാർത്ഥനയിലൂടെ രോഗശാന്തിയെന്നൊക്കെയുള്ള ആന മണ്ടത്തരങ്ങളും പറഞ്ഞു നടന്ന തബ്ലീഗുകാരും യഹോവാസാക്ഷികളുമൊക്കെ ശ്വാസം കിട്ടാതായപ്പോൾ പാരസെറ്റമോൾ ദൈവത്തെ വെള്ളമൊഴിച്ച് ജീവനോടെ വിഴുങ്ങി.

സംസംവെള്ളത്തിലും, ഗംഗാജലത്തിലും, വീഞ്ഞിലും കാണാത്ത ദൈവത്തെ നാട്ടുകാർ സോപ്പിൻ വെള്ളത്തിൽ കണ്ടെത്തിയപ്പോഴാണ് എന്റെ നാടായ കാസർകോട്ടുനിന്ന് ഒരു പൊലീസുകാരന്റെ വാട്‌സ്ആപ്പ് സന്ദേശം ഫോണിലെത്തിയത്. ടൗണിലിറങ്ങി തേരാപ്പാര നടന്നവന്മാരുടെ അടികൊണ്ട് പൊളിഞ്ഞ ചന്തിയുടെ സെൽഫികൾ മൊബൈലുകളിലാകെ വൈറൽ ആയിക്കൊണ്ടിരിക്കുകയാണ്.
പൊതുപരിപാടികളും ആഘോഷങ്ങളും നിർത്തിവെക്കണമെന്ന അഭ്യർത്ഥനയുമായി പൊലീസ് വണ്ടി മൈക്കും കെട്ടി പാഞ്ഞുനടക്കുന്നു. ആ സമയത്താണ് കാസർകോട് കോസ്റ്റൽ എസ്.ഐക്ക് ഒരു രഹസ്യവിവരം കിട്ടുന്നത്. എത്തടുക്കഭാഗത്ത് തെയ്യംകെട്ട് നടന്നുകൊണ്ടിരിക്കുകയാണ്. പൊലീസ് വണ്ടി എത്തിയപ്പോൾ തെയ്യം ഉറഞ്ഞു തുടങ്ങുകയാണ്. പണ്ടാര പെർഫോമെൻസ്. ചുറ്റിലും പത്ത് നൂറ് ഭക്തരുണ്ട്. പിന്നെ ഒന്നും നോക്കിയില്ല. ആദ്യത്തെ അടി തെയ്യത്തിനു തന്നെ കൊടുത്തു.

ഉറഞ്ഞുതുള്ളിക്കൊണ്ടിരുന്ന തെയ്യം 'എന്നെത്തന്നെയാണോ ഉദ്ദേശിച്ചത്' എന്ന അർത്ഥത്തിൽ എസ്.ഐയെ ഒന്നു നോക്കി. അപ്പൊ നടുപ്പുറത്തേക്ക് ഒരടി കൂടി വീണു. അതുവരെ ഉറഞ്ഞു തുള്ളിക്കൊണ്ടിരുന്ന തെയ്യം പെട്ടെന്ന് മനുഷ്യനായി. 'എന്റെമ്മേ..' എന്നൊരു നിലവിളി പുറത്തുചാടി. പൊലീസുകാർ വളഞ്ഞിട്ടു തല്ലിയതും തെയ്യം ഉടുത്തിരുന്ന പട്ടും പൊക്കിപ്പിടിച്ച് ജീവനുംകൊണ്ടോടി... കാട് കയറി. അതുകണ്ട് ഭക്തരും ഓടി. വീടിനുള്ളിൽ കയറി രക്ഷപ്പെടാൻ നോക്കിയവരെയൊക്കെ പൊലീസ് വലിച്ച് പുറത്തിട്ട് കണക്കിനു കൊടുത്തു.

അപ്പോഴാണ് സത്യം പുറത്തുവരുന്നത്. എല്ലാറ്റിനും കാരണം സ്ഥലത്തെ പ്രധാന കണിയാനാണ്. മഹാമാരിയുടെ കാലത്ത് തെയ്യം നിർബന്ധമാണോ എന്ന് ചോദിച്ച് രാശിവെയ്ക്കാൻ പോയവരോട് ജ്യോതിഷി പറഞ്ഞുവത്രേ, 'തെയ്യം കഴിപ്പിച്ചില്ലെങ്കിൽ കൊറോണയേക്കാൾ ഭയങ്കരമായ ആപത്ത് ഈ നാട്ടിലുണ്ടാകു'മെന്ന്.

ഈ മഹാജ്യോതിഷിയിപ്പോൾ ലോക്കപ്പിൽ ഇരുന്ന് പൊലീസുകാരുടെ ജാതകം ഗണിച്ചുകൊണ്ടിരിക്കുകയാണത്രേ.

കേൾക്കുമ്പോൾ തമാശയായിട്ട് തോന്നാം. പക്ഷേ തെയ്യങ്ങളുടെ തറവാടായ കാസർകോട്ട് വെച്ച് ഒരു തെയ്യത്തിന് തല്ല് കൊണ്ടിട്ടുണ്ടെങ്കിൽ അത് കേരളത്തിൽ നടന്ന ആദ്യ സംഭവമായിരിക്കും. ആനിമൽ പ്രൊട്ടക്ട് ആക്റ്റ് ഒക്കെ നിലവിലുണ്ടെങ്കിലും വയനാട്ടുകുലവൻ തെയ്യംകെട്ടിന് ബപ്പിടുവാൻ (മൃഗബലി) നായാട്ടുകാർ സംഘം സംഘമായി കാടുകേറി നാനാതരം മൃഗങ്ങളെ വേട്ടയാടിക്കൊണ്ടുവന്ന് തെയ്യത്തിനു സമർപ്പിച്ച് പരസ്യമായി നിയമലംഘനം നടത്തിക്കൊണ്ടിരിക്കുന്നതൊക്കെ നൂറുകണക്കിന് പൊലീസുകാരെ സാക്ഷി നിർത്തിക്കൊണ്ടാണ്.
ഇതിനെതിരെ ഇന്നുവരെ ഒരു ലാത്തിപോലും പൊങ്ങിയിട്ടില്ല.
ഇങ്ങനെയൊക്കെ കാര്യങ്ങൾ പോകുമ്പോഴാണ് പൊലീസിന്റെ രൂപത്തിൽ കൊറോണ ചെന്ന് തെയ്യത്തിനെ തല്ലുന്നത്.

പാന്റമിക്കിന്റെ ഒരു പവറ് നോക്കണേ!
യുവാൽ നോവ ഹരാരി പറഞ്ഞതുപോലെ ഇങ്ങനെയാണ് ലോകം മാറുന്നത്. മാറേണ്ടതും.
ഇനി നാളെ നമ്മളൊരു സ്റ്റേജിൽ ചെന്ന് വിശ്വാസത്തേക്കാൾ വലുതാണ് ശാസ്ത്രമെന്നൊക്കെ പറയുമ്പോൾ കല്ലെടുക്കുന്നവന്മാർ എറിയും മുമ്പ് ഒന്നാലോചിക്കും. അതാണ് കോവിഡിന്റെ അവതാര ദൗത്യം.

ഭയത്തേക്കാൾ വലിയൊരു ടീച്ചർ ഇല്ലെന്ന് ഈ രോഗം നമ്മെ പഠിപ്പിച്ചു തന്നു.

എത്രപറഞ്ഞിട്ടും ഉപദേശിച്ചിട്ടും അനുസരണക്കേട് കാണിച്ച ജനം പൊലീസ് ലാത്തിയെടുത്തപ്പോൾ നേരെ വീട്ടിലേക്ക് ചെന്ന് വാതിലടച്ച് ലോക്ഡൗണിലിരുന്നു.

ഒരുനിമിഷം പോലും പിരിഞ്ഞിരിക്കാൻ പറ്റാതെ ദൈവത്തിനുവേണ്ടി മനുഷ്യബോംബ് ആവാൻ തയ്യാറായവർ വരെ തൽക്കാത്തേക്ക് തങ്ങളുടെ തമ്പുരാനിൽ നിന്ന് ഒരുമീറ്റർ അകലം പാലിക്കുന്നതെന്തുകൊണ്ടാണ്.

ഉത്തരം ഒന്നേയുള്ളൂ. ഭയം!

ശ്വാസം മുട്ടിച്ച് കൊല്ലുമ്പോൾ ജോസഫെന്നോ രമേശെന്നോ ഫാസിലെന്നോ കൊറോണ നോക്കാറില്ല. അംബാനിയാണെങ്കിലും പാട്ടുരായ്ക്കൽ പാലത്തിനടിയിൽ കിടക്കുന്ന നാടോടിയാണെങ്കിലും കൊറോണയ്ക്ക് ഫുട്‌ബോൾ കളിക്കാൻ ഏതെങ്കിലുമൊരു ശ്വാസകോശം മാത്രംമതി.

മാസ്‌ക് വെക്കാൻ വിസമ്മതിച്ചവനാണ് ട്രംപ്. കൊറോണയോടുള്ള പരസ്യമായ വെല്ലുവിളി. എന്നിട്ടെന്തായി. ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്തവർക്കു കൂടി ചികിത്സ കിട്ടുന്നരീതിയിൽ അമേരിക്കയുടെ നിയമസംവിധാനം തന്നെ പൊളിച്ചെഴുതി ട്രംപിനെ വരച്ചവരയിൽ നിർത്താൻ കോവിഡിനു സാധിച്ചു. ട്രംപിന്റെ വലം കൈയ്യാണല്ലോ ബൊൾസനാരോ. ബ്രസീലിയൻ പ്രധാനമന്ത്രി. തീവ്രവലതുപക്ഷക്കാരൻ. നിസ്വാർത്ഥ സേവനം ചെയ്തുകൊണ്ടിരുന്ന ഏഴായിരത്തോളം ക്യൂബൻ ഡോക്ടർമാരും ചാരന്മാരാണെന്നും കള്ളന്മാരാണെന്നും അധിക്ഷേപിച്ചു തിരിച്ചയച്ചു. ഇപ്പൊ രോഗം വന്ന് പിടിച്ച് നിൽക്കാൻ പറ്റാതായപ്പോൾ അതേ ഡോക്ടർമാരെത്തന്നെ തിരിച്ച് വിളിപ്പിച്ച് ചെയ്തുപോയ തെറ്റിന് ബൊൾസനാരോയെക്കൊണ്ട് മാപ്പു പറയിപ്പിക്കാൻ കൊറോണതന്നെ വേണ്ടിവന്നു.

സാരമില്ല സുഹൃത്തുക്കളേ രണ്ടു കൈകളും നന്നായി ഉരച്ച് കഴുകിക്കോ.

നമ്മൾ വെട്ടിനുറുക്കിയ പ്രകൃതിയുടെ ചോരയാണിതിൽ. മരണം കൊണ്ടെങ്കിലും ആ കറ നമ്മളെ വിട്ടുപോകട്ടെ.


സന്തോഷ് ഏച്ചിക്കാനം

കഥാകൃത്ത്, തിരക്കഥാകൃത്ത്. കൊമാല, ശ്വാസം, ബിരിയാണി തുടങ്ങിയവ പ്രധാന കൃതികൾ. അന്നയും റസൂലും, ഞാൻ സ്റ്റീവ് ലോപസ്, ആണും പെണ്ണും എന്ന ആന്തോളജിയിലെ സാവിത്രി തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്ത്.

Comments