ലോകകപ്പില്‍ ശ്രദ്ധിക്കപ്പെടാന്‍
പോവുന്ന ടീമുകള്‍ ഏതൊക്കെ,
എന്തുകൊണ്ട് ?
ലോകകപ്പില്‍ ശ്രദ്ധിക്കപ്പെടാന്‍ പോവുന്ന ടീമുകള്‍ ഏതൊക്കെ, എന്ത് കൊണ്ട് ?
2018ല്‍ സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ ബെല്‍ജിയമാണ് ഇത്തവണത്തെ യഥാര്‍ത്ഥ കറുത്ത കുതിരകള്‍. റോമേലു ലൂക്കാക്കുവൊഴികെ അവരുടെ സുവര്‍ണ തലമുറയിലെ എല്ലാവരും മുപ്പത്തിലേക്ക് കടന്നു കഴിഞ്ഞു. 2018ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം തോല്‍പ്പിച്ച ബ്രസീല്‍ ക്വാളിഫൈയിംഗ് റൗണ്ടിലെ പ്രൗഢഗംഭീര പ്രകടനത്തോടെയാണ് ഖത്തറിലെത്തുന്നത്. അര്‍ജന്റീനയുടെ 36 കൊല്ലമായ കാത്തിരിപ്പ് അവസാനിപ്പിക്കുമോ. മെസ്സിയുടെ പ്രധാന പ്രതിയോഗി ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഇത്തവണയും വിലപിക്കാന്‍ തന്നെയാകും യോഗം! - ദീര്‍ഘകാലം ഗാര്‍ഡിയന്റെയും ഇന്‍ഡിപെന്‍ഡൻറിന്റെയും മിൻറ് ലോഞ്ചിന്റെയും കോളമിസ്റ്റ് ആയിരുന്ന ദിലീപ് പ്രേമചന്ദ്രന്റെ പ്രവചനം.
19 Nov 2022, 10:44 AM
ഈ ലോകോത്സവത്തില്‍ ശ്രദ്ധിക്കപ്പെടാന്‍ പോവുന്ന ടീമുകള്‍ ഏതൊക്കെയാവും, ഇപ്പോഴത്തെ ചാമ്പ്യന്മാരായ ഫ്രാന്‍സ് തന്നെയാണ് ഒന്നാമത്തേത്. അടുത്ത കാലത്തെ യുഏഫാ നാഷന്‍സ് ലീഗ് മത്സരങ്ങളില്‍ അത്ര നല്ല പ്രകടനമല്ല, ഫ്രാന്‍സിന്റേത്, പക്ഷേ, ഫ്രഞ്ച് ടീമിന് പ്രത്യക്ഷത്തില്‍ ദൗര്‍ബല്യങ്ങളൊന്നുമില്ല. കിലിയന്‍ എംബാപ്പേയും കരീം ബെന്‍സീമയും നേതാക്കളായ താരമുന്‍നിരയാണ് ഫ്രാന്‍സിന്റേത്. അവരവരുടെ ദിവസം സ്വന്തം നിലയ്ക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തര്‍. മധ്യനിരയാലാവട്ടെ, റഫൈല്‍ വറാന്റെ ഫിറ്റ്‌നെസ് ഓക്കെയല്ല. പക്ഷേ, ഉയര്‍ന്ന ക്ലബ് ഫുട്‌ബോള്‍ ലെവലില്‍ അത്യന്തം പരിചയസമ്പന്നരായ കളിക്കാരാണ് മധ്യബലം. നിസ്തുല ഡിഫന്‍ഡര്‍ ങ്കോളോ കാന്തേയുടെ പരിക്കും അതുകൊണ്ടുള്ള അസാന്നിധ്യവും സത്യം തന്നെ- പക്ഷേ, അവിടേക്ക് ഉയര്‍ന്നുവരും റയാല്‍ മാഡ്രിഡ് ഇരട്ടകളായ ഉറീലിയന്‍ ചൊമേനിയും എഡ്വാര്‍ഡോ കമവിംഗയും.
നാഷന്‍സ് ലീഗിലെ രണ്ടു കളിയിലും, ഹോം ആന്‍ഡ് എവേ, ഡെന്‍മാര്‍ക്ക് ഫ്രാന്‍സിനെ തോല്‍പ്പിച്ചതാണ് എന്നോര്‍ക്കണം. ലോകകപ്പ് മത്സരങ്ങളില്‍ ഡെന്‍മാര്‍ക്കിന്റെ ഇതപര്യന്തമുള്ള കളികളില്‍ 1998 ലെ ക്വാര്‍ട്ടര്‍ ഫൈനലാണ് ബെസ്റ്റ്. എന്നാല്‍, ക്രിസ്റ്റ്യന്‍ എറിക്സണ്‍ നെഞ്ചില്‍ ഉറപ്പിച്ച ഇംപ്ലാന്റബിള്‍ കാര്‍ഡിയോവെര്‍ട്ടര്‍ ഡിഫിബ്രിലേറ്ററുമായി വമ്പന്‍ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ്.1986-ല്‍ ആവേശോജ്വലമായ ഡാനിഷ് ഡൈനമിറ്റ് ഫുട്ബോള്‍ കളിച്ച ഡെന്‍മാര്‍ക്കായിരിക്കും ഖത്തറിലെ കറുത്ത കുതിരകളിലൊന്ന്.
കപ്പ് ഡിഫന്‍ഡ് ചെയ്യാന്‍ റഷ്യയിലെത്തിയ ജര്‍മനി ഒരു സാഡ് ദുരന്തമായിരുന്നു. അവര്‍ക്ക് ഒരു പാട് തെളിയിക്കാനുണ്ട് ഇപ്പോള്‍ ഗള്‍ഫിലെത്തുമ്പോള്‍. ഫൈനല്‍ ലിസ്റ്റില്‍ മുകളിലത്തെ എട്ടിലെത്താതെ ജര്‍മനി ആദ്യമായി പുറത്താവുന്നത് 2018ല്‍ ആണ്. എണ്‍പതു വര്‍ഷത്തെ കളിചരിത്രമെടുത്താല്‍ ആദ്യം (1950ല്‍ അവരെ കളിക്കാന്‍ അനുവദിച്ചിരുന്നില്ല) റയാല്‍ മാഡ്രിഡിന്റെ ക്ലാസ് മിഡ്ഫീല്‍ഡര്‍ ടോണി ക്രൂസിന്റെ പ്രതിഭയൊന്നും അവകാശപ്പെടാനില്ലാത്ത ജര്‍മന്‍ മധ്യനിരക്ക് കടുത്ത ഒന്നാം റൗണ്ട് പരീക്ഷണങ്ങളാണ് കാത്തിരിക്കുന്നത്.

സ്‌പെയിന്‍ ലൂയീ എന്റിക്കിനുകീഴില്‍ പുനര്‍നിര്‍മാണത്തിലാണ്. 2014 ലും 2018 ലും ദുഃഖഭരിതമായിരുന്നു അവസ്ഥ. 2014 ല്‍ ഇറ്റലിയും ഇംഗ്ലണ്ടും ഉണ്ടായിരുന്നിട്ടും ടേബിളില്‍ ടോപ്പിലെത്തിയ കോസ്റ്ററിക്കയും ഉറുഗ്വയുമാണ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നത്. ജര്‍മനി ഒരിക്കലും, ജപ്പാന്റെ ബ്ലൂ സാമുറായിയെ ലഘുവായി കാണില്ല, നാലു കൊല്ലം മുമ്പ് റഷ്യയില്‍ സൗത്ത് കൊറിയയോട് അപമാനിതമായതിന്റെ കയ്പുനിറഞ്ഞ ഓര്‍മ്മകള്‍ ജര്‍മനിക്കുണ്ട്.
സ്‌പെയിനും മുന്നോട്ടു പോവാതിരിക്കില്ല. ബാഴ്‌സലോണയുടെ പെദ്രിയും ഗവിയും ആരാധകരെ ത്രില്ലടിപ്പിക്കും എന്ന കാര്യം ഉറപ്പ്. എന്നാല്‍ ക്ലിനിക്കലായ ഒരു അറ്റാക്കിംഗ് ഓപ്ഷന്‍ ഇല്ലാത്തതു കൊണ്ടു തന്നെ സ്‌പെയിന്‍ ഇത്തവണ വലിയ വില കൊടുക്കേണ്ടി വരും. ശരിയാണ്, അല്‍വാരോ മൊറാട്ട സ്‌പെയിന്നു വേണ്ടി 27 ഗോള്‍ നേടിയിട്ടുണ്ട്. പക്ഷേ, മൊറാട്ടയെ ആരും ഫെര്‍നാണ്ടോ ടോറസ്സിനോടോ ഡേവിഡ് വിയ യോടോ റാഊളിനോടോ എമിലിയോ ബൂത്രഗെനിയോടോ ഉപമിക്കാന്‍ ഇടയില്ല.
2018ല്‍ സെമിഫൈനലില്‍ ഫ്രാന്‍സിനോട് തോറ്റ ബെല്‍ജിയമാണ് ഇത്തവണത്തെ യഥാര്‍ത്ഥ കറുത്ത കുതിരകള്‍. റോമേലു ലൂക്കാക്കുവൊഴികെ അവരുടെ സുവര്‍ണ തലമുറയിലെ എല്ലാവരും മുപ്പത്തിലേക്ക് കടന്നു കഴിഞ്ഞു. തിബോള്‍ട്ട് കോര്‍ട്ടോയിസ്, കെവിന്‍ ഡി ബ്രയ്‌നെ, ഈഡന്‍ ഹസാര്‍ഡ്, അലക്‌സ്വിറ്റ്‌സല്‍, ഡ്രൈസ് മെര്‍ട്ടിന്‍സ് : എല്ലാരും മുപ്പതുകളില്‍. പ്രായമാകുന്ന പ്രതിരോധത്തിലേക്ക് വൗട്ട് ഫയസ് കനത്ത കൂട്ടിച്ചേര്‍ക്കലാണ്. ലിയാണ്‍ട്രോ ട്രൊസ്സാര്‍ഡും യൂറി ടെയ്‌ലെമെന്‍സും ചാള്‍സ് ഡി കെറ്റലെയ്‌റും മധ്യനിരയില്‍ നിന്നുതന്നെ ഗോളുകള്‍ കണ്ടെത്തും. ജെറെമി ഡോക്കുവും ലൂയി ഒപ്പന്‍ഡയും റൊബര്‍ട്ടോ മാര്‍ട്ടിനെസ്സിന്റെ ടീമിന് അത്യുഗ്രന്‍ അറ്റാക്കിംഗ് സാധ്യതകള്‍ നല്‍കും. നാലു കൊല്ലം മുമ്പത്തെ സമ്മര്‍ദ്ദമൊന്നും നാലയലത്തില്ലാത്തതുകൊണ്ടുതന്നെ, ഇത്തവണ കാണേണ്ട കളികള്‍ ബെല്‍ജിയത്തിന്റേതായിരിക്കും.

കഴിഞ്ഞ വര്‍ഷം യൂറോ കപ്പ് ഫൈനലില്‍ ഇറ്റലിയോട് പെനാല്‍റ്റിയില്‍ തോറ്റ ഇംഗ്ലണ്ടിന്റെ സ്ഥിതി എന്തായിരിക്കും ഹാരി കെയിന്‍ എന്ന മുടിഞ്ഞ സെന്റര്‍ ഫോര്‍വേഡ് ഇംഗ്ലണ്ടിനുണ്ട്. ഫില്‍ ഫോഡനും റഹീം സ്റ്റെര്‍ലിംഗും ജെയിംസ് മാഡിസണും കൂടെ ചേരുമ്പോള്‍ അക്രമണ മുന്നേറ്റങ്ങളില്‍ സര്‍ഗാത്മകതയ്ക്ക് അതീവ സാധ്യതകളാണ്. പക്ഷേ, ഇംഗ്ലണ്ടിന്റെ കളി നിശ്ചയിക്കാന്‍ പോകുന്നത് മറ്റൊരാളായിരിക്കും. മാഞ്ചസ്റ്റര്‍ സിറ്റിയുടെ ദ്രുതപാദനായ ജാക്ക് ഗ്രീലിഷിന്റെ സാമ്പാ താരത്തെപ്പോലുള്ള ഡ്രിബ്‌ളിംഗ് ഇംഗ്ലണ്ടിന്റെ കളിയിലെ നിര്‍ണയ ഘടകമായിരിക്കും. അടുത്ത കാലത്തായി വളരെയടുത്ത് എന്നു തോന്നിപ്പിക്കുമെങ്കിലും കപ്പിന് കയ്യെത്താ ദൂരത്തു തന്നെയാണ് ഇംഗ്ലണ്ട്.
2018ലെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയം തോല്‍പ്പിച്ച ബ്രസീല്‍ ക്വാളിഫൈയിംഗ് റൗണ്ടിലെ പ്രൗഢഗംഭീര പ്രകടനത്തോടെയാണ് ഖത്തറിലെത്തുന്നത്. അപരാജിതര്‍. 40 ഗോളുകള്‍. സെലെസാവോയ്ക്ക് വേണ്ടി 75 ഗോളുകള്‍ അടിച്ച നെയ്മര്‍ തന്നെയാണ് ടീമിലെ നക്ഷത്രം. പക്ഷേ, ചാമ്പ്യന്‍സ് ലീഗില്‍ ലിവര്‍പൂളിനെതിരെ വിജയഗോള്‍ നേടിയ റയാല്‍ മാഡ്രിഡിന്റെ വിനീഷ്യസ് ജൂനിയറും അതേ ക്ലബിന്റെ റൊഡ്രീഗോയും ഇത്തവണത്തെ യുവരക്തങ്ങളാണ്. മുന്‍ നിരയില്‍ റിച്ചാര്‍ലിസണും ഗബ്രിയേല്‍ ജീസസും റഫീനിയയും കൂടെയാവുമ്പോള്‍ ബ്രസീലിന് ഗോളടി ഇത്തവണ വിഷയമാവില്ല.

അര്‍ജന്റീനയുടെയും സ്ഥിതി സമാനമാണ്. ലയണല്‍ മെസ്സിയും ഏഞ്ചല്‍ ഡി മരിയായും ലോത്താരോ മാര്‍ട്ടിനെസും പൗലോ ഡി ബാലയും കിടിലോല്‍ കിടിലന്മാര്‍. വേണ്ടിവന്നാല്‍ റിവര്‍ പ്ലേറ്റില്‍ ഖ്യാതി തെളിയിച്ച് ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റിയിലെത്തി നില്‍ക്കുന്ന ജൂലിയന്‍ അല്‍വാരസുമുണ്ട്. പക്ഷേ, ഇമ്മാതിരി പേരുകളൊന്നും മിഡ്ഫീല്‍ഡില്‍ എടുത്തുകാണിക്കാനില്ല. റൊഡ്രീഗോ ഡി പോളും ലിയാന്‍ഡ്രോ പാരഡിസും കേമന്‍മാര്‍. പക്ഷേ, മധ്യനിരയില്‍ അര്‍ജന്റീനയുടെ തുറുപ്പുചീട്ട് വയസ്സു മുപ്പതു കഴിഞ്ഞ ശേഷം മാനേജര്‍മാര്‍ കണ്ടു പിടിച്ച അലക്‌സാണ്ടര്‍ ഗോമസ് എന്ന പാപ്പു ആണ്. നല്ല ഐഡിയ ഉള്ള കളിക്കാരന്‍. ഇയാളും യുവാവായ എന്‍സോ ഫെര്‍നാണ്ടസും ഉള്ളുണര്‍ന്നു കളിക്കേണ്ടി വരും അര്‍ജന്റീനയുടെ 36 കൊല്ലമായ കാത്തിരിപ്പ് അവസാനിപ്പിക്കാന്‍.
മെസ്സിയുടെ പ്രധാന പ്രതിയോഗി ക്രിസ്ത്യാനോ റൊണാള്‍ഡോയ്ക്ക് ഇത്തവണയും വിലപിക്കാന്‍ തന്നെയാകും യോഗം! റൊണാള്‍ഡോയുടെ ദിവസത്തില്‍ റൊണാള്‍ഡോ ഗോളൊക്കെ അടിച്ചേക്കും, തര്‍ക്കമില്ല. 2018ല്‍ റയല്‍ മാഡ്രിഡിനൊപ്പം നാല് ചാമ്പ്യന്‍സ് ലീഗ് ടൈററില്‍ നേടിയ ശേഷം ക്ലബ്ബ് വിട്ട റൊണാള്‍ഡോ വിമര്‍ശനങ്ങളുടെ അമ്പുകള്‍ക്കു മുന്നില്‍ പരുങ്ങുകയാണിപ്പോഴും.

മുന്‍നിരയിലുള്ള ടീമുകളെല്ലാം ഇപ്പോള്‍ എടുക്കുന്ന തന്ത്രങ്ങള്‍ റൊണാള്‍ഡോയുടെ കളിരീതികളില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ്. പന്ത് തിരിച്ചു കൊടുക്കുന്നതിലും വേണമെങ്കില്‍ ഫോര്‍വേഡുകളെക്കൊണ്ടു തന്നെ ഡിഫന്‍സ് കളിപ്പിക്കുന്നതിലുമൊക്കെയാണ് ഇന്നത്തെ മികച്ച ടീമുകള്‍ പുതിയ കളിയടവുകളിലൂടെ ശ്രദ്ധിക്കുന്നത്. എന്നാല്‍, റൊണാള്‍ഡോ കളി തുടങ്ങിയേടത്തു തന്നെ കളിക്കുകയാണ്. ഗോളടിക്കുക മാത്രമാണ് തന്നെ ഏല്‍പ്പിച്ച ജോലി എന്ന മട്ടില്‍. റയാല്‍ മാഡ്രിഡില്‍ നിന്നും നിരാശാജനകമായ യുവന്തസ് ഏടും താണ്ടി തുടങ്ങിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ തന്നെ എത്തി നില്‍ക്കുകയാണ് റൊണാള്‍ഡോ ഇപ്പോള്‍.

റൊണാള്‍ഡോ ഫോക്കല്‍ പോയിന്റ് ആവുമ്പോള്‍ ടീമിന്റെ കളി മന്ദീഭവിക്കുന്നതായി കാണാം. കഠിനാധ്വാനിയും പ്രതിഭാശാലിയുമായ ഡീഗോ ജോട്ടാ പരിക്കുമൂലം പുറത്താവുക കൂടെ ചെയ്തതോടെ കഴിഞ്ഞ നാലഞ്ചു വര്‍ഷങ്ങളായി പോര്‍ച്ചുഗല്‍ കളിച്ചു വരുന്ന പെഡസ്ട്രിയന്‍ ഫുട്‌ബോളിനപ്പുറം മറ്റൊന്നും സംഭവിക്കാന്‍ സാധ്യതയില്ല.
ഫുട്‌ബോളിലെ പുതിയ ലോകത്തിന്റെ സ്ഥിതി എന്താണ് 1990ലെ കാമറൂണ്‍ ഇന്ദ്രജാലം കണ്ട സാക്ഷാല്‍ പെലെ പോലും പ്രവചിച്ചതാണ്. 20-ാം നൂറ്റാണ്ടില്‍ തന്നെ ഒരു ആഫ്രിക്കന്‍ ലോകകപ്പ് ജേതാവ് ഉണ്ടാവുമെന്ന്. മൂന്നു ദശകങ്ങള്‍ കഴിഞ്ഞിട്ടും ഒരൊറ്റ ആഫ്രിക്കന്‍ ടീമിനും സെമിയില്‍ പോലും എത്താന്‍ കഴിഞ്ഞിട്ടില്ല. പരിക്ക് മാറ്റാന്‍ മന്ത്രവാദിയെ വരെ രംഗത്തിറക്കിയിട്ടും സാദിയോ മാനേയെ ടീമിലെത്തിക്കാന്‍ കഴിയാത്തത് സെനഗലിലൂടെയുള്ള ആഫ്രിക്കന്‍ സ്വപ്നങ്ങളെയും അസ്ഥാനത്താക്കുന്നു. ഘാനയും കാമറൂണും മൊറോക്കോയും ഭൂതകാലത്തിന്റെ കരുത്തുപേറുന്ന ടീമുകളല്ല.
സ്വന്തം നാട്ടില്‍ ഭ്രാന്തമായ പിന്തുണയായിരിക്കും ഖത്തറിന്. അക്രം ആ ഫിഫും അല്‍മോസ് അലിയും കഴിവുറ്റ കളിക്കാര്‍. അടുത്ത റൗണ്ടിലേക്ക് കടക്കുകയെന്നത് ബസാം അല്‍ റാവി കോട്ട കാക്കുന്നതില്‍ എത്ര മാത്രം മിടുക്ക് കാണിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും.

ഇറാന്റെ പ്രശ്‌നം ഒത്തൊരുമയില്ലായ്മയാണ്. ചില കളിക്കാര്‍ ഇപ്പോള്‍ ഇറാനില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ക്ക് അനുകൂലമായും ചിലര്‍ എതിര്‍ത്തും പരസ്യമായി രംഗത്തുവന്നിട്ടുണ്ട്. സൗദി അറേബ്യയും ആസ്‌ട്രേലിയയും ടീം റീബില്‍ഡിംഗിന്റെ വഴിയിലാണ്. സോണ്‍ ഹ്യൂംഗ് മിന്നിന്റെ ഫിറ്റ്‌നസിലാണ് സൗത്ത്‌കൊറിയയുടെ പ്രതീക്ഷ. ഹിദെതോഷി നകാത്തയും കെയ്‌സുകൊ ഹോണ്ടയും തെല്ലഹങ്കാരത്തോടെ സ്വന്തം കഴിവുകള്‍ യൂറോപ്യന്‍ ക്ലബ്ബുകള്‍ക്ക് വിറ്റ കാലത്തെ ജപ്പാന്‍ അല്ല ഇന്നത്തെ ജപ്പാന്‍. അമേരിക്കയുടെതും മെക്‌സിക്കോവിന്റേതും പതിവുപോലെ നല്ല ചെറുത്തുനില്‍പ്പായിരിക്കും. വെയില്‍സും പോളണ്ടും സ്വിറ്റ്‌സര്‍ലന്റും ചില കളിക്കാരുടെ പ്രഭയില്‍ ചില ദിവസം മിന്നിയേക്കാം. നിരാശയുടെ രണ്ടു ദശാബ്ദങ്ങള്‍ക്കു ശേഷം ഇത് സൗത്ത് അമേരിക്കയുടെ സമയമാകാം. ലോകോത്സവത്തിലെ വലിയ സമ്മാനം ആരായിരിക്കും ഉയര്‍ത്തിപ്പിടിക്കുക ബാഴ്‌സലോണയില്‍ ടീം മേററുകളായിരുന്ന മെസ്സിയോ നെയ്മാറോ അതോ, ഫുട്‌ബോള്‍ യുവതലമുറയുടെ പ്രതിരൂപമായ എംബാപ്പയോ
ആരു ജയിച്ചാലും ഫുട്‌ബോള്‍ ജയിക്കട്ടെ.
തിയറി പ്രകാരമാണെങ്കില്‍ 1-0 സ്‌കോറില്‍ ഏഴു ജയം മതി കപ്പ് നേടാന്‍. അങ്ങനെ പറയുമ്പോള്‍ നമുക്ക് വീണ്ടും സാച്ചിയിലേക്ക് പോകാം.
ട്രൂകോപ്പി വെബ്സീന്‍ പാക്കറ്റ് 102 ല്‍ ദിലീപ് പ്രേമചന്ദ്രന്‍ എഴുതിയ ലേഖനത്തിന്‍റെ പൂർണ്ണ രൂപം വായിക്കാം - കപ്പ് സൗത്ത് അമേരിക്കയിലേക്കാണ്, ബെല്‍ജിയം ഇടങ്കോലിട്ടില്ലെങ്കില്‍

ദിലീപ് പ്രേമചന്ദ്രൻ
Jan 08, 2023
10 Minutes Watch
ഹരികുമാര്‍ സി.
Dec 30, 2022
3 Minutes Read
സംഗീത് ശേഖര്‍
Dec 23, 2022
8 Minutes Listening
ഡോ. പി.ജെ. വിൻസെന്റ്
Dec 21, 2022
5 Minutes Watch
പത്മനാഭന്‍ ബ്ലാത്തൂര്‍
Dec 21, 2022
3 Minutes Read