സതി അങ്കമാലിയും
ജെ.ദേവികയും;
A Brilliant Feminist Dialogue
സതി അങ്കമാലിയും ജെ.ദേവികയും; സുന്ദരമായ ഒരു ഫെമിനിസ്റ്റ് സംവാദം
ബുദ്ധിജീവികളായ രണ്ട് ഫെമിനിസ്റ്റുകൾ - സതി അങ്കമാലിയും ജെ. ദേവികയും- ഫെമിനിസ്റ്റ് ആശയത്തെ അടിസ്ഥാനമാക്കി ഫേസ് ബുക്കിൽ നടത്തിയ സംവാദത്തെ ക്രോഡീകരിക്കുകയാണ് ട്രൂ കോപ്പി തിങ്ക്. ദളിത് / സവർണ ഫെമിനിസം, ദളിത് / സവർണ വിഭാഗങ്ങളിലെ പിതൃമേധാവിത്വത്തിന്റെ ഏറ്റക്കുറച്ചിലുകൾ, ദളിതത്വത്തിനും സവർണതയ്ക്കും പുറത്തെ ഫെമിനിസ്റ്റ് നില തുടങ്ങിയ ആശയങ്ങൾ അഭിപ്രായ വ്യത്യാസത്തോടെയും അഭിപ്രായ ഐക്യത്തോടെയും പരസ്പര ബഹുമാനത്തോടെ ഇതിൽ സംവദിക്കപ്പെടുന്നു. കഠിനമായ ആശയ അഭിപ്രായങ്ങളുള്ളപ്പോഴും ആരോഗ്യകരമായി ഒരു പൊതുവേദിയിൽ, പ്രത്യേകിച്ച് ഓൺലൈൻ പ്ലാറ്റ്ഫോമിൽ സംവദിക്കാൻ കഴിയുന്നു എന്നതാണ് ഈ ചർച്ചയുടെ പ്രസക്തി.
2 Oct 2020, 03:48 PM
സതി അങ്കമാലി
Fb ചര്‍ച്ചകളില്‍ വിജയന്‍ നായരെ ‘സൈക്കോ', ‘ഞരമ്പന്‍ ' എന്നൊക്കെ സംബോധിച്ച് കാര്യങ്ങള്‍ വളരെ ലളിതമാക്കുമ്പോ ഓര്‍മ വരുന്നത് പത്രപ്രവര്‍ത്തകനും സംവിധായകനുമായിരുന്ന രൂപേഷിനെയും, നടന്‍ വിനായകനെയും കുറിച്ചാണ്. ഇവര്‍ക്കൊരിക്കലും സൈക്കോ ഞരമ്പന്‍ സൗജന്യമൊന്നും ആരും ചാര്‍ത്തി കൊടുത്തില്ല. മാത്രമല്ല ഇവര്‍ ആവശ്യത്തിലധികം സാമൂഹ്യപ്രതിബദ്ധത വേണ്ടവരാണെന്നും ഇവര്‍ ദളിത് രാഷട്രീയത്തിന്റെയും ദളിത് പുരുഷന്‍മാരുടെയും മൊത്തം പ്രതിനിധാനമാണെന്നും ഉയര്‍ത്തിക്കാണിച്ച് ദളിത് രാഷ്ട്രീയം എന്നുപറയുന്നത് എന്തോ വശപെശകാണെന്നും, ‘ദളിത് ആണുങ്ങള്‍ മൊത്തത്തില്‍ ദുരന്തോഎക്സ്പ്രസുകളാണെന്നും’ വരുത്തി തീര്‍ക്കുന്നതില്‍ ഇവിടുത്തെ സവര്‍ണ ഫെമിനിസ്റ്റുകള്‍ വഹിച്ച പങ്ക് ചില്ലറയൊന്നുമല്ല.
മാത്രമല്ല, ഇവര്‍ക്കെതിരെ പ്രതികരിച്ച ദളിത് പെണ്ണുങ്ങളൊന്നും മലയാളത്തിന്റെ പുണ്യമായിട്ടോ, വരദാനമായിട്ടോ postകളില്‍ നിറഞ്ഞില്ല. പറഞ്ഞുവരുന്നത്, വിജയന്‍ നായരുടെ പേരിനൊപ്പം നായരെന്ന ജാതിവാലുണ്ടായിട്ടും വിജയന്‍ നായര്‍ ഒരു വ്യക്തിയായി തന്നെ നിലനില്‍ക്കുകയും നടന്‍ വിനായകനും രൂപേഷും ഒരു പ്രസ്ഥാനമായി (കൊള്ളരുതായ്മയുടെ ജാതി ഐക്കണായി) മാറുകയും ചെയ്തു എന്നുള്ളതാണ്. ഇതുതന്നെയാണ് സവര്‍ണ ഫെമിനിസം നിരന്തരമായി ചെയ്തുകൊണ്ടിരിക്കുന്നത്.

Jay D മാം, ഇവിടെയാണ് നിങ്ങളുടെ post ല്‍ പറയുന്ന ഫെമിനിച്ചികള്‍ ജാതി- മത കണ്ണുകാണായ്കകളില്‍ നിന്ന് വിമുക്തരല്ല എന്ന ഭാഗം പ്രസക്തമാവുന്നത്.
കേരളമെന്നത് ശൂദ്രളമായിരിക്കെ വിജയന്‍നായരും, സരിതാനായരും സ്വപ്ന സുരേഷും ഒക്കെ നിങ്ങള്‍ക്ക് വ്യക്തികള്‍ മാത്രമായിരിക്കും. എന്നാല്‍ കെ.ആര്‍. നാരായണനും, ദാക്ഷായണി വേലായുധനും, കല്ലേന്‍ പൊക്കുടനും പി.കെ. റോസിയും ആര്‍. എല്‍. വി രാമകൃഷണനും, ബഹു. മുഖ്യമന്ത്രി പിണറായി വിജയനും ഇന്നും കേരളത്തില്‍ ജാതികള്‍ മാത്രമാണ് എന്ന ശരിയായ തിരിച്ചറിവുള്ള ഒരുപാട് ദളിതര്‍ ഇവിടുണ്ട്. അതുകൊണ്ടാണ് മനോജ്. എം. പെരുമാള്‍ എന്ന ദളിത് സാമൂഹ്യ പ്രവര്‍ത്തകന്റെ post ല്‍ ‘സെലക്ടീവ് പ്രതിരോധങ്ങളെ' കുറിച്ച് ചോദിച്ച ചോദ്യം പ്രസക്തമാണെന്ന് ഞാന്‍ കരുതുന്നത്. സത്യം അതായിരിക്കെ അതൊരു പൊളിറ്റിക്കല്‍ ക്വസ്റ്റ്യന്‍ ആയി എന്തുകൊണ്ടാണ് ഫെമിനിസ്റ്റുകള്‍ മനസിലാക്കാത്തത്? ഇത്തരം ചോദ്യമുന്നയിച്ച ചിത്രലേഖയുള്‍പ്പെടെ ദളിതരായ മറ്റു പലരെയും കണ്ടു. ഇവരാരും തന്നെ അശ്ലീലച്ചുവയോടെയോ ബഹുമാനമില്ലാതെയോ സംസാരിച്ചതായി കണ്ടില്ല. അതൊരു രാഷട്രീയ വിമര്‍ശനമായി അഭിസംബോധന ചെയ്യാന്‍ ഫെമിനിസ്റ്റുകളൊന്നും മുന്നോട്ടു വന്നില്ല. പകരം പി.സി. ജോര്‍ജ്ജ് പറഞ്ഞ ഊളത്തരത്തിന് പലരും പ്രതികരിക്കുകയും ചെയ്തു.
ഇത് ജാതി മാത്രമല്ല ജാതിയ്ക്കാതോട്ടം തന്നെയാണെന്ന് വ്യക്തമല്ലേ?
അല്ലെങ്കില്‍ നിങ്ങള്‍ പറയൂ, എത്ര ദളിതര്‍ നിങ്ങളുടെ ഫ്രന്റ്‌സ് സര്‍ക്കിളിലുണ്ട്? എത്ര ദളിതരെ നിങ്ങള്‍ പ്രേമിച്ചിട്ടുണ്ട്? ഏതെങ്കിലും ദളിതര്‍ നിങ്ങളുടെ മോര്‍ഫിയതോ/ അല്ലാത്തതോ ആയ നഗ്‌നവീഡിയോകള്‍ പ്രചരിപ്പിച്ചിട്ടുണ്ട്? ഏതെങ്കിലും ദളിത് കാമുകന്‍മാന്‍ സ്വന്തം കവിതയാണെന്ന് പറഞ്ഞ് എസ്. കലേഷിന്റെ കവിത നിങ്ങള്‍ക്ക് തന്നിട്ടുണ്ട്? ആരുടെയൊക്കെ പ്രസംഗങ്ങള്‍ മോഷ്ടിച്ചിട്ടുണ്ട്? നിങ്ങളുടെ എത്ര വാക്ക് മോഷ്ടിച്ചിട്ടുണ്ട്? എത്ര ഏക്കര്‍ ഭൂമി തട്ടിയെടുത്തിട്ടുണ്ട്? ഏതെങ്കിലും ദളിത് ഉദ്യോഗസ്ഥന്‍ ചാണകവെള്ളം തളിച്ച് ശുദ്ധീകരണം നടത്തിയിട്ടുണ്ട്? ഞങ്ങള്‍ പണിത എത്ര പാലങ്ങള്‍ തകര്‍ന്നുവീണിട്ടുണ്ട്? ഏതെങ്കിലും സ്ഥാപനത്തില്‍ ഒരു ദളിതന്‍ കാരണം നിങ്ങള്‍ക്ക് വിവേചനമനുഭവിക്കേണ്ടി വന്നിട്ടുണ്ടോ? എത്ര ദളിതര്‍ അനാസ്ഥ മൂലം കോവിഡ് പകര്‍ത്തിയിട്ടുണ്ട്? നിങ്ങള്‍ കാറ്റഗറി തിരിച്ചുതന്നെ പറയു ....
നമുക്ക് ചര്‍ച്ച ചെയ്യാം.
ഇത് പറയുന്നത്, ദളിതര്‍ മുഴോനും നിഷ്‌കളങ്കരും നിരാലംബരും ആണെന്ന് വരുത്തി തീര്‍ക്കാനല്ല, പകരം ‘നന്മ സമം സവര്‍ണരും, തിന്മയെന്നാല്‍ മുഴോന്‍ കറുത്ത മനുഷ്യരും’ എന്ന അനുഭൂതിഭാവുകത്വം ഇനിയും ഇവിടെ നടപ്പിലാവില്ല എന്ന് പറയാന്‍ തന്നെയാണ്.
ജെ. ദേവിക
ദളിത് ബുദ്ധിജീവിയും ആക്ടിവിസ്റ്റുമായ സതി അങ്കമാലി, വിജയന്‍ നായര്‍ വിരുദ്ധസമരത്തെപ്പറ്റി ചില നിരീക്ഷണങ്ങളും വിമര്‍ശനങ്ങളും ഉന്നയിച്ചത് മറ്റൊരു സുഹൃത്ത് അയച്ചുതന്ന് കാണാന്‍ ഇടയായി. അവയോട് ഗൗരവത്തോടെ പ്രതികരിക്കണമെന്നു തോന്നുന്നു.
അവരുടെ കുറിപ്പില്‍ പറയുന്ന കാതലായ കാര്യങ്ങളോട് യോജിക്കുന്നു. എന്നാല്‍ സവര്‍ണ ഫെമിനിസ്റ്റുകള്‍ എന്ന അവരുടെ പ്രയോഗം ആരെയൊക്കെ ഉദ്ദേശിക്കുന്നു എന്ന് വ്യക്തമല്ല. അതുപറയാതെ രാഷ്ട്രീയത്തിലേര്‍പ്പെടാനുള്ള സാഹചര്യം നാട്ടിലില്ലതന്നെ - കാരണം ഹിന്ദുത്വവാദികളടക്കം യഥാര്‍ത്ഥ ഫെമിനിസത്തിന്റെ സൂത്രം തങ്ങളുടെ കൈയിലാണെന്നു വാദിക്കുന്ന ഹിന്ദുത്വ അധിനിവേശ കാലമാണിത്. കേരളത്തില്‍ കുറേക്കാലമായി ഏകീകൃതമായ ഒരുനില സവര്‍ണസമുദായങ്ങളില്‍ ജനിച്ചവരായ ഫെമിനിസ്റ്റുകള്‍ തമ്മില്‍ തന്നെയും ഇല്ല. കുറിപ്പില്‍ ആദ്യം വിജയന്‍ നായരെ സൈക്കോ എന്നൊക്കെ വിളിച്ച് രോഗിയായി ചിത്രീകരിക്കുന്നതിനെ പറ്റി പറയുന്നു. ആ സൗജന്യം രൂപേഷിനോ വിനായകനോ കൊടുത്തില്ലെന്നും, അവരെയുപയോഗിച്ച് ദളിത് രാഷ്ട്രീയത്തെയും ദളിത് ആണത്തത്തെയും ഇകഴ്ത്തുന്ന വേലയാണ് സവര്‍ണ ഫെമിനിസ്റ്റുകള്‍ നടത്തിയിട്ടുള്ളതെന്ന് തുടര്‍ന്ന് വാദിക്കുന്നു. രൂപേഷിനെയും വിനായകനെയും ചൂണ്ടിക്കാട്ടിയ സ്ത്രീകളെ മലയാളത്തിന്റെ പുണ്യമായി ആരും ആദരിച്ചില്ലെന്നും നിരീക്ഷിക്കുന്നു.
ജാതിവാല്‍ കാട്ടിയാണ് നടപ്പെങ്കിലും വിജയന്‍ നായര്‍ ഒരു കേവലവ്യക്തിയായി തിരിച്ചറിയപ്പെടുന്നുവെന്നും പക്ഷേ വിനായകനും രൂപേഷും കൊള്ളരുതായ്മയുടെ ജാതി ഐക്കണുകളാവുകയും ചെയ്‌തെന്ന നിരീക്ഷണവും ഈ കുറിപ്പിലെ ചര്‍ച്ച ചെയ്യേണ്ട പ്രധാനപ്പെട്ട ഉള്‍ക്കാഴ്ചയാണ്. ശേഷം ചില ചോദ്യങ്ങള്‍ സതി സവര്‍ണഫെമിനിസ്റ്റുകളോടും സവര്‍ണവായനക്കാരോടും ഉന്നയിക്കുന്നു. ഇതില്‍ കുറേ ശരിയുണ്ടെന്ന് സംശയമില്ല. സൈക്കോ എന്നൊക്കെ വിളിക്കുന്നതിലെ തെറ്റ് ഇയാളെ രക്ഷപ്പെടുത്തുന്നു എന്നു മാത്രമല്ല, മാനസിക വിഷമതകളോ രോഗങ്ങളോ അനുഭവിക്കുന്നവരുടെ അനുഭവത്തെ കുറച്ചുകാട്ടുന്നു എന്നതും കൂടിയാണ്.
പക്ഷേ, സൈക്കോ എന്നു വിളിക്കുന്നവര്‍ അയാളെ ബോധപൂര്‍വ്വം രക്ഷപ്പെടുത്തിക്കളയാം എന്ന ഉദ്ദേശ്യത്തോടെ ആണെന്നും എനിക്കു തോന്നുന്നില്ല. പൊതുവെ, ലൈംഗിക വൈകൃതങ്ങളില്‍ ഏര്‍പ്പെടുന്നവരെ സൈക്കോ എന്നും പെര്‍വേട്ട് എന്നുമൊക്കെ വിളിക്കാറുണ്ട് - ആ പ്രയോഗം തെറ്റാണെന്നും കുറ്റവാളികളെ ഒരുപക്ഷേ രക്ഷപ്പെടുത്തുന്നതാണെന്നുമുള്ള അവബോധം വളരുന്നുണ്ടെങ്കിലും. ആ അവബോധത്തെ മുറുക്കപ്പിടിക്കുന്നത് ഇവിടുത്തെ സവര്‍ണ ഫെമിനിസ്റ്റുകള്‍ (അവര്‍ ആരുതന്നെ ആണെങ്കിലും) ആണെന്ന് എനിക്കഭിപ്രായമില്ല. എന്നാല്‍ ആരുതന്നെ ചെയ്താലും അത് തിരുത്തേണ്ടതാണെന്ന് സമ്മതിക്കുന്നു. വിനായകനെയും രൂപേഷിനെയും ഉപയോഗിച്ച് മൊത്തത്തില്‍ ദളിത് രാഷ്ട്രീയത്തെയും പുരുഷത്വത്തെയും അപമാനിക്കാനും തള്ളിക്കളയാനും ഗുഢാലോചന സവര്‍ണ ഫെമിനിസ്റ്റുകളോ മറ്റാരെങ്കിലുമോ നടത്തിയാല്‍ അത് അപലപനീയം തന്നെ. പക്ഷേ ആ സംഭവങ്ങള്‍ക്കു ശേഷം ദളിത് ശബ്ദങ്ങളായി നാം തിരിച്ചറിയുന്ന പ്രമുഖ പുരുഷശബ്ദങ്ങള്‍ മുഴുവന്‍ ആക്രമിക്കപ്പെട്ടതായി എനിക്കറിവില്ല. ഉണ്ടായിട്ടുണ്ടെങ്കില്‍ അത് വേറെത്തന്നെ ചര്‍ച്ചയും പ്രതിഷേധവും അര്‍ഹിക്കുന്നു - വിജയന്‍ നായര്‍സന്ദര്‍ഭം അതിനാവശ്യമില്ല.
വിജയന്‍ നായരെ അതു വിളിക്കുന്നു, രൂപേഷിനേയും വിനായകനെയും അതു വിളിച്ചില്ല (രക്ഷപ്പെടുത്തിയില്ല) എന്നതിലും ആ വിഷയങ്ങള്‍ തമ്മിലുള്ള വ്യത്യാസം അല്‍പമെങ്കിലും പ്രവര്‍ത്തിച്ചിരിക്കാം. രൂപേഷും വിനായകനും സ്ത്രീകളോട് മോശമായി പെരുമാറിയതിനാണ് പഴികേട്ടത്. അതും ദളിത് സ്ത്രീകള്‍ തന്നെയാണ് അരോപണം ഉന്നയിച്ചത്. സവര്‍ണ ഫെമിനിസ്റ്റുകളുടെ പ്രേരണയാലാണ് ഇതു നടന്നതെന്ന് തെളിവൊന്നുമില്ലെന്നു മാത്രമല്ല, എനിക്കറിയാവുന്നിടത്തോളം ഇന്ന് കേരളത്തിലെ ദളിത് സ്ത്രീകള്‍ക്ക് അത്തരത്തിലുള്ള പ്രേരണയൊന്നും ആവശ്യമില്ല. എന്റെ ഓര്‍മ്മ ശരിയാണെങ്കില്‍ ആ ചര്‍ച്ച നയിച്ചത് ദളിത് സ്ത്രീകള്‍ തന്നെയാണ്.
വിജയന്‍ നായര്‍ അയാള്‍ക്കു വിരോധം തോന്നിയ കുറേ സ്ത്രീകളെപ്പറ്റി ആഭാസം പറയുക മാത്രമല്ല, അതു വിറ്റു കാശാക്കന്‍ ശ്രമിച്ച ആളും കൂടിയാണ്. തീര്‍ച്ചയായും രൂപേഷോ വിനായകനോ അത്തരം ദുഷ്ടത പ്രവര്‍ത്തിച്ചിട്ടില്ല എന്നാണ് എന്റെ അറിവ്. ഈ ചര്‍ച്ചയില്‍ വിജയന്‍ നായരെ മാത്രമല്ല, വിനായകന്‍, രൂപേഷ് മുതലായവരുടെ ചെയ്തിയേയും ഈയവസരത്തില്‍ വിലയിരുത്തണമെന്ന് ഏതെങ്കിലും ഫെമിനിസ്റ്റ് പറഞ്ഞതായി അറിവില്ല. പറഞ്ഞിട്ടുണ്ടെങ്കില്‍ അത് വിമര്‍ശനം തീര്‍ച്ചയായും അര്‍ഹിക്കുന്നു- ഈ രണ്ടു പേര്‍ കുറ്റം ചെയ്തില്ല എന്നല്ല, അവരുടെ കുറ്റവും വിജയന്‍ നായരുടെ കുറ്റവും ഒന്നല്ല.
രൂപേഷിനും വിനായകനും എതിരെ പരാതിപ്പെട്ട സ്ത്രീകളെ എന്തുകൊണ്ട് ഫെമിനിസത്തിന്റെ പുണ്യമായി ആഘോഷിച്ചില്ല എന്ന ചോദ്യം നമ്മെ ചിന്തിപ്പിക്കേണ്ടതാണ്. വിജയന്‍ നായര്‍ക്കെതിരെ പരാതി കൊടുത്തതുകൊണ്ടല്ല ഈ മൂന്നു സ്ത്രീകളും ആഘോഷിക്കപ്പെട്ടത്- നീതി നിഷേധിക്കപ്പെടുന്നു എന്നു വ്യക്തമായ സാഹചര്യത്തില്‍ അയാളെ നേരിടാന്‍ തയ്യാറായതുകൊണ്ടാണ്. പരസ്യമായി അതു ചെയ്ത് (ക്വട്ടേഷന്‍കാരെ ഏര്‍പ്പാടുചെയ്തില്ല, ആങ്ങളമാരെ പറഞ്ഞുവിട്ടില്ല) ഭരണകൂടമെന്ന മഹാപിതൃമേധാവിത്വത്തെ തന്നെ വെല്ലുവിളിക്കാന്‍ ശ്രമിച്ചതുകൊണ്ടാണ് (ജാമ്യമില്ലാ വകുപ്പുചേര്‍ത്ത് കേസുണ്ടായത് അതുകൊണ്ടാണല്ലോ). കേരളത്തിലെ ദയനീയ പുരുഷമേധാവിത്വവും ഭരണകൂടമെന്ന മഹാപിതൃമേധാവിയും തമ്മിലുള്ള അദൃശ്യബന്ധങ്ങളെ നമ്മുടെ മുന്നില്‍ അര്‍ദ്ധശങ്കയ്ക്കിടയില്ലാത്തവിധം തുറന്നിട്ടതുകൊണ്ടാണ്.
എന്നാല്‍ ഈ കൃത്യം ചെയ്തത് ദളിത് സ്ത്രീകള്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു, ഈ വിജയന്‍ നായര്‍ ഒരു ദളിത് പുരുഷന്‍ ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്ന ചോദ്യങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഒരു ഫെമിനിസ്റ്റ് ചര്‍ച്ചയും ഗുണപ്രദമാകാനിടയില്ല.
അങ്ങനെയെങ്കില്‍ ഭരണകൂടപിതൃമേധാവിയുടെ കൈ സ്ത്രീകള്‍ക്കെതിരെ ഇതിലേറെ ക്രൂരമായേനെ എന്ന് നിസ്സംശയം പറയാം. ഇന്ന് കുറ്റവാളിക്ക് കിട്ടുന്ന സൗജന്യമൊന്നും കുറ്റവാളി സവര്‍ണനല്ലായിരുന്നെങ്കില്‍ നാട്ടിലെ ആണ്‍-ആഭാസന്മാരോ ഹിന്ദുത്വവാദികളോ പൊലീസുകാരോ കൊടുക്കില്ലായിരുന്നു. അതുപോലെ ആ വിഷയത്തില്‍ വിജയന്‍ നായരെ നേരിട്ട സ്ത്രീകള്‍ക്ക് പുരോഗമനവാദികളുടെ മാത്രമല്ല, പല യാഥാസ്ഥിതികരുടെയും പിന്തുണയുണ്ടെന്ന് സംശയമില്ല.
കാരണം ഇവരുടെ പ്രതിരോധത്തെ ആത്മാഭിമാനപ്പോരാട്ടമായല്ല, ലൈംഗിക വിശുദ്ധിക്കു വേണ്ടിയുള്ള നിലവിളിയായി വ്യാഖ്യാനിക്കാന്‍ എളുപ്പമായ സാംസ്‌കാരിക സാഹചര്യമാണ് നിലവില്‍ ഉള്ളത്. രഹനാ ഫാത്തിമക്ക്ഒരിക്കലും കിട്ടാത്ത പിന്തുണ അവര്‍ക്ക് കിട്ടുമെന്ന് സംശയമില്ല. എന്നെപ്പോലുള്ള (സവര്‍ണ-ജനനക്കാരികളോ അല്ലാത്തവരോ ആയ) പല ഫെമിനിസ്റ്റുകള്‍ക്കും അത് പ്രശ്‌നമാണ്.

മാത്രമല്ല, ഇത്തരമൊരു നേരിടലിന് ഈ സ്ത്രീകളെ പ്രാപ്തമാക്കിയത് അവരുടെ സാംസ്‌കാരിക മൂലധനം നിശബ്ദം നല്‍കിയ ആത്മവിശ്വാസം കൂടിയാണ്. അതില്‍ സ്വാര്‍ത്ഥമുണ്ടെന്നും സംശയമില്ല. പക്ഷേ ആ മൂന്നുപേരും ഒരുപോലെ സാംസ്‌കാരിക മൂലധനമുള്ളവരല്ല, അവര്‍ തൊഴിലെടുക്കുന്ന രംഗങ്ങള്‍ കാര്യമായ സാംസ്‌കാരിക മൂലധനം നല്‍കുന്നവയും അല്ല - അവരതു നേടിയെടുത്തതാണ്, എഴുത്തിലൂടെ, പൊതുമണ്ഡല സാന്നിദ്ധ്യത്തിലൂടെ, ആക്ടിവിസത്തിലൂടെ. അതുകൊണ്ടുതന്നെയാണ് ആത്മാഭിമാനത്തിനു വേണ്ടിയുള്ള സമരത്തില്‍ അതിനെ വിനിയോഗിക്കാന്‍ അവര്‍ തയ്യാറായത്.
നായര്‍ ജാതിവാല്‍ വച്ചു നടന്നെങ്കിലും അയാള്‍ കേവലവ്യക്തിയാണെന്നും എന്നാല്‍ വിനായകനും രൂപേഷും കൊള്ളരുതായ്മയുടെ ജാതിപ്രതീകങ്ങളാകുന്നുവെന്ന നിരീക്ഷണവും ശ്രദ്ധേയമാണ്. വിജയന്‍ നായരെ കേവലവ്യക്തിത്വമായാണ് ഫെമിനിസ്റ്റുകള്‍ കാണുന്നതെന്ന വാദം ശരിയാണോ എന്നു സംശയമുണ്ട്. ആരെയെങ്കിലും അങ്ങനെ കാണാനുള്ള സാഹചര്യം ഹിന്ദുത്വ അധിനിവേശത്തിന്റെ ഈ കാലത്ത് ഉണ്ടോ എന്നു പോലും ഞാന്‍ സംശയിക്കുന്നു. വിജയന്‍ നായരെ ഹിന്ദുത്വവാദിയോ അനുകൂലിയോ ആയിത്തന്നെയാണ് അധികംപേരും കാണുന്നത്. കേരളത്തിലാണെങ്കില്‍ വന്നുവന്ന് അത് ശൂദ്രജാതിയുടെ വിപുലീകരണം തന്നെ.
ശേഷം സതി മറ്റു ചില പൊതുചോദ്യങ്ങള്‍ ഉന്നയിക്കുന്നു - എത്ര ദളിതര്‍ നിങ്ങളുടെ സുഹൃത് വലയങ്ങളിലുണ്ട്, എത്ര ദളിതരെ നിങ്ങള്‍ പ്രേമിച്ചിട്ടുണ്ട്, എത്ര ദളിതര്‍ അശ്‌ളീലപ്രചാരണം നടത്തിയിട്ടുണ്ട്, എത്ര ദളിതര്‍ കവിതാമോഷണം നടത്തിയിട്ടുണ്ട്, എന്നും മറ്റും.
അവയില്‍ ചിലതിനെങ്കിലും മറുപടി പറയേണ്ടതുണ്ട്.
ജീവിതത്തില്‍ സവര്‍ണ സമുദായവേരുകളില്‍ നിന്ന് കുറേയെങ്കിലും വേര്‍പെടാന്‍ സാഹചര്യമൊരുങ്ങിയ 1990കള്‍ക്കു ശേഷം ദളിത് അദ്ധ്യാപകര്‍, ഗുരുക്കന്മാര്‍, സുഹൃത്തുക്കള്‍, വിദ്യാര്‍ത്ഥികള്‍, സഹപ്രവര്‍ത്തകര്‍ മുതലായവര്‍ ധാരാളം ഉണ്ടായിട്ടുണ്ട്. അവരില്‍ നിന്നെല്ലാം വിലപ്പെട്ട പാഠങ്ങള്‍ പഠിച്ചിട്ടുണ്ട്. അവരോടുള്ള പ്രതികരണം പലവിധത്തിലായിരുന്നു- ചിലര്‍ എന്റെ കണ്ണുതെളിയിച്ചവരായിരുന്നു, ചിലരെ എനിക്കു തീരെ ഇഷ്ടമായില്ല. കവികളായ രേണുകുമാറിനോടും ജോസഫിനോടും കടുത്ത പ്രേമമായിരുന്നു- അവരുടെ ഭാര്യമാര്‍ അടിച്ചോടിക്കും എന്നുറപ്പുള്ളതുകൊണ്ടും അവസാനവിശകലനത്തില്‍ ഞാന്‍ ഭാര്യയുടെ ഒപ്പമായിരിക്കും എന്നതുകൊണ്ടും മാത്രം മിണ്ടിയിട്ടില്ലെന്നേയുള്ളൂ. കുഞ്ഞാമന്‍ സാറും യേശുദാസന്‍ സാറും എന്നെ കലാലയത്തില്‍ പഠിപ്പിച്ചിട്ടില്ലാത്ത, എന്നാല്‍ ജീവിതത്തെത്തന്നെ മാറ്റിമറിച്ച ഗുരുക്കന്മാര്‍ ആണ്. എന്നാല്‍ പല ദളിത് ചിന്തകരോടും കടുത്ത വിയോജിപ്പ് തോന്നിയിട്ടുണ്ട്, പറഞ്ഞിട്ടുമുണ്ട്. ഇണങ്ങിയും പിണങ്ങിയും സ്‌നേഹിച്ചും കൂട്ടുകൂടിയും മാറിമാറി അകന്നും അടുത്തും ജീവിതത്തിന്റെ ഭാഗമായ നിരവധി ദളിത് സ്ത്രീസുഹൃത്തുക്കളുണ്ട്. ഇതെല്ലാം 1990കളുടെ സമ്മാനമാണ്. ഹിന്ദുത്വ അധിനിവേശം ഉറപ്പായ ഈ കാലത്ത് മുറുക്കെപ്പിടിക്കുന്ന വെളിച്ചമാണ്.
ആ വെളിച്ചം ജാതി ഉന്മൂലനത്തിലേക്കുയരുംവണ്ണം വളരുകതന്നെ വേണം. ഏകശിലാസ്വഭാവമുള്ള സംവര്‍ഗങ്ങള്‍ ഉപയോഗിച്ചുള്ള വേര്‍തിരിവുകളെ പ്രയോഗിക്കുന്ന വാദങ്ങള്‍ അതിനു സഹായകമാണെന്ന് അഭിപ്രായമില്ല.
സതി അങ്കമാലി
നിങ്ങളുടെ പോസ്റ്റില്‍ സാമൂഹ്യമായും രാഷട്രീയമായും ജാതി എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് വളരെ വ്യക്തമായി പറയുന്നുണ്ട്. ഇതൊക്കെ ബോധ്യമായിരിക്കെ എന്തുകൊണ്ടായിരിക്കാം സവര്‍ണ ഫെമിനിസ്റ്റുകള്‍ പിതൃമേധാവിത്വം തന്ന പ്രിവിലേജുകള്‍ വേണ്ടെന്ന് വയ്ക്കാത്തത്?
ബ്രാഹ്മണിക്കല്‍ പാട്രിയാര്‍ക്കിയോട് സ്ത്രീവാദികള്‍ മുഴുവന്‍ പ്രത്യക്ഷത്തില്‍ എതിരാണ്, എന്നാല്‍ അത് നല്‍കിയ social/ political /economical/cultural capital വളരെ ഫലപ്രദമായി ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെയാണ് പലരും ജീവിക്കുന്നത്.
സ്ത്രീവാദം പുരോഗമനപരമായ അലങ്കാരമായി കൊണ്ടുനടക്കുകയും അവരനുഭവിക്കുന്ന മറ്റു സാമൂഹ്യ, രാഷ്ട്രീയ അധികാരഘടകങ്ങളെ ഒഴിവാക്കി കൊണ്ട് ആണ്‍കോയ്മക്കെതിരെ മാത്രം സംസാരിക്കുകയും ചെയ്യും.

യഥാര്‍ത്ഥത്തില്‍ ഇതൊരു വ്യാജ സ്ത്രീവാദമാണെന്നാണ് എനിക്ക് പറയാനുള്ളത്. (LGBTIQ കമ്യൂണിറ്റിക്കും ഇത് ബാധകമാവുന്നുണ്ട്, അതില്‍ പിന്നീട് ചര്‍ച്ചയാവാം) ഇത്തരം വ്യാജസ്ത്രീവാദമാണ് ഭാഗ്യലക്ഷ്മിയെയും ലക്ഷ്മി രാജീവിനെയും പിന്തുണയ്ക്കുന്നത്, ബിന്ദു അമ്മിണിയെയും ബിന്ദു തങ്കത്തിനെയും പിന്തുണക്കാതിരിക്കുന്നതും. അതുകൊണ്ടാണ് ശാരദക്കുട്ടി നായര്‍ സ്ത്രീവാദം പറയുമ്പോള്‍ അത് പ്യുവര്‍ ഡമോക്രാറ്റിക്ക്
ഡയലോഗും, പൊതുസ്ത്രീവാദവുമായി മാറുന്നത്. എന്നിട്ടും ആണ്‍കോയ്മയാണ് സകല പ്രശ്‌നങ്ങള്‍ക്കും കാരണം എന്ന് വാദിക്കുന്നു. എന്തുകൊണ്ട് സ്ത്രീവാദികള്‍ സാമ്പത്തിക അധികാരത്തെ കുറിച്ച് പറയുന്നില്ല? കോടികളുടെ ആസ്തിയുള്ള സിനിമ നടിയുടെയും മൂന്നു സെന്റില്‍ ജീവിക്കുന്ന ദളിത് സ്ത്രീയുടെയും സാമ്പത്തിക അന്തരം കൊണ്ട് അവര്‍ നേരിടേണ്ടി വരുന്ന ആണ്‍കോയ്മ അധികാരങ്ങളും വ്യത്യസ്തമാണ്.
ആണ്‍ക്കോയ്മക്കുളളിലെ ആണ്‍അവസ്ഥകള്‍ എല്ലാം ഒരു പോലെയല്ല എന്നിരിക്കെ മൂലധനപരമായ അധികാരഘടകങ്ങളെ വിശകലനം ചെയ്യാതെ ദളിത് ആണത്തത്തിന്റെ സാമൂഹ്യനിര്‍മിതിയെയും അതിന്റെ അധികാര നിലയെയും മനസ്സിലാക്കാന്‍ കഴിയില്ല എന്നു തന്നെയാണ് ഞാന്‍ കരുതുന്നത്.
കേരളത്തിലെ പ്രമുഖ എഴുത്തുകാരി പൊതുലോകത്തേക്ക് വിഭാവനം ചെയ്ത നൂറ്റാണ്ടു കണ്ട ഫെമിനിസ്റ്റാണ് സരിതാനായര്‍. ഇതിനെ സാംസ്‌ക്കാരിക തലേലെഴുത്ത് എന്നൊക്കെ കരുതി വെറുതെ വിടുമ്പോള്‍ ദളിത് സ്ത്രീകള്‍ നിരന്തരമായി നടത്തുന്ന സാമൂഹ്യ / രാഷ്ടീയ പോരാട്ടങ്ങളെ ഏതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തും?

ബിന്ദു അമ്മിണി, ബിന്ദു തങ്കം എന്നിവര്‍ നേരിട്ടതും ലക്ഷ്മി രാജീവിന് നേരിടേണ്ടതാത്തുമായ സാമൂഹ്യ അക്രമങ്ങളിലെ അന്തരത്തെ കുറിച്ചു കൂടി ചിന്തിക്കുന്നു. ‘ബാലവേശ്യ' എന്ന് പറഞ്ഞ ജസ്റ്റിസ് സമാധാനപരമായി വീട്ടിലിരിക്കുന്നു. ഹാദിയ കേസില്‍ വൈകാരികമായി പ്രതികരിച്ച ദളിത് ബുജി ഹൈക്കോര്‍ട്ട് ജംഗ്ഷനില്‍ വന്ന് മാപ്പു പറയുന്നു, മാം, ദലിത് ബുജിയുടെ പുസ്തകം ചവറ്റുകുട്ടയില്‍ ഇടേണ്ടതാണെന്ന് അഭിപ്രായപ്പെടുന്നു.
Political correctness കണ്ട് അന്തംവിട്ടു പോയ സന്ദര്‍ഭങ്ങളില്‍ ഒന്നുമാത്രമാണിത്. scavenging is a spiritual experience എന്ന് പറയുന്ന പ്രധാനമന്ത്രിയുള്ളപ്പോള്‍ എല്ലാതരം അറ്റാക്കുകളെയും വി.വി. സ്വാമി പറഞ്ഞ പോലെ ഒരനുഭൂതിയായിട്ടെടുക്കുന്നു.
ജെ. ദേവിക
പ്രിയ സുഹൃത്ത് സതി,
ആദ്യമേ എന്നെ മാം എന്നു വിളിക്കല്ലേ എന്നൊരപേക്ഷയുണ്ട്! ഞാന്‍ ഡോ. എന്നൊന്നും പേരിനു മുന്നില്‍ വച്ചിട്ടില്ലല്ലോ! നമ്മള്‍ രണ്ടു സ്ത്രീകളായി, ഒരേനാട്ടില്‍ വളരെ വ്യത്യസ്ത ജീവിതാനുഭവങ്ങളുള്ളവരായിയല്ലേ ഇങ്ങനെ മിണ്ടിക്കൊണ്ടിരിക്കുന്നത്? എന്നെ പേരു വിളിക്കണേ, ഇനി.
പ്രിവിലേജ് മാറ്റിവയ്ക്കാന്‍ ഫെമിനിസ്റ്റുകള്‍ക്ക് എന്തുകൊണ്ട് സാധിക്കുന്നില്ല എന്ന കാതലായ ചോദ്യം സതി ഉന്നയിക്കുന്നു. രണ്ടു കാര്യങ്ങളാണ് എനിക്ക് തോന്നുന്നത്. ഒന്ന്, പ്രവിലേജ് എന്നത് നമുക്കെത്ര ബോദ്ധ്യം വന്നാലും പെട്ടെന്നങ്ങു എടുത്തുകളയാവുന്ന ഒന്നല്ല. അതേപ്പറ്റി വിമര്‍ശനപരമായ ബോധ്യം ഉണ്ടാകാന്‍ തന്നെ ഒരുപാടു സമയവും പര്യാപ്തമായ സാഹചര്യങ്ങളും വേണം.
പര്യാപ്തമായ സാഹചര്യം എന്നത് പ്രധാനമാണ്. എന്റെ ഭാഗ്യത്തിന് 1980കളിലും 90കളിലും ഞാന്‍ പരിചയപ്പെട്ട ദളിത് ബുദ്ധിജീവികള്‍- കുഞ്ഞാമന്‍ സാറും യേശുദാസന്‍ സാറും മറ്റു പലരും- എന്റെ സവര്‍ണലോകബോധം കണ്ട് അറപ്പുണ്ടായി എന്നെ ആട്ടിപ്പായിച്ചില്ല. മറിച്ച് അത് എത്ര വലിയ പാതകം തന്നെയാണെന്ന് എന്നെ അവര്‍ ബോദ്ധ്യപ്പെടുത്തി- ഉത്തരം മുട്ടിക്കുന്ന ചോദ്യങ്ങളിലൂടെയും, ജീവിതാനുഭവങ്ങളുടെ പങ്കുവയ്ക്കലിലൂടെയും.
എന്നിട്ടും വളരെക്കാലം, ഇന്നും, സവര്‍ണ സാമാന്യബോധത്തിന് കീഴ്‌പ്പെടാതിരിക്കാന്‍ നിരന്തരം ശ്രമിക്കേണ്ടിവരുന്നു. ആത്മീയം എന്നു തന്നെ വിശേഷിപ്പിക്കേണ്ട ആന്തരികമായ ആഴം കൈവരാതെ ജാതിമേധാവിത്വ പടുകുഴിയില്‍ നിന്ന് കരകയറാനാകുമെന്ന് തോന്നുന്നില്ല.
സവര്‍ണ പശ്ചാത്തലത്തില്‍ പിറക്കുന്നവരില്‍ പലര്‍ക്കും സാഹചര്യം പലവിധത്തിലാണ്. എങ്കിലും അവരൊരിക്കലും അറിയാത്ത ജീവിതാനുഭവങ്ങളെ മൈത്രീപൂര്‍ണമായ (ബാബാസാഹേബ് ഉയര്‍ത്തിക്കാട്ടിയ ബുദ്ധമതമൂല്യം തന്നെ) അന്തരീക്ഷത്തില്‍ അഭിമുഖീകരിക്കുന്ന വേളകളിലാണ് ജാതീയ കണ്ണുകാണായ്കകള്‍ അകന്നുതുടങ്ങുന്നതെന്ന അനുഭവം എനിക്കു മാത്രമല്ല, അതില്‍ നിന്നകലാന്‍ ശ്രമിക്കുന്ന മറ്റു പലര്‍ക്കും ഉണ്ട്. എന്നാല്‍ ആ അനുഭവം സവര്‍ണ ഫെമിനിസ്റ്റുകള്‍ എന്ന് സതി വിശേഷിപ്പിക്കുന്ന പലര്‍ക്കും ഇല്ല. അതിനുള്ള ശ്രമം- ഹിന്ദുത്വ അധിനിവേശം നൂറു ശതമാനം ഉറപ്പായിക്കഴിഞ്ഞ ഈ കാലത്ത്- ഇരുപക്ഷത്തു നിന്നും ഉണ്ടായില്ലെങ്കില്‍ ജാതിരഹിത ജനാധിപത്യം ഉണ്ടാകാനുള്ള സാദ്ധ്യത വീണ്ടും അകലും എന്നാണ് എനിക്കു തോന്നുന്നത്.
രണ്ടാമതായി, മേല്‍പ്പറഞ്ഞതുപോലെ മൈത്രീപൂര്‍ണമായ ഒരു ദൗത്യം ആവശ്യമാണെങ്കിലും, സതി സൂചിപ്പിക്കുന്ന വിമര്‍ശനദൗത്യം അത്രതന്നെ അത്യാവശ്യമാണെന്ന് ഞാന്‍ യോജിക്കുന്നു. കാരണം ഫെമിനിസ്റ്റ് ഇന്ന് എല്ലാത്തരം രാഷ്ട്രീയമുള്ളവരും അവരുടേതായ രീതിയില്‍ വ്യാഖ്യാനിച്ചു വിഴുങ്ങിക്കൊണ്ടിരിക്കുന്ന വാക്കാണ്. ഈ അവകാശവാദങ്ങളെ പക്ഷേ ഫെമിനിസ്റ്റ് ആഖ്യാനത്തിനു പുറത്താക്കുകയല്ല, ആഖ്യാനത്തിനുള്ളില്‍ത്തന്നെ പരസ്യവും സൂക്ഷ്മവുമായി വിലയിരുത്തി ഉത്തരവാദപ്പെടുത്തണമെന്നാണ് എന്റെ ആഭിപ്രായം.

സതി ശാരദക്കുട്ടിയുടെ കാര്യം സൂചിപ്പിക്കുന്നു. ശാരദക്കുട്ടിയുടെ ഫെമിനിസ്റ്റ് (സ്ത്രീവാദവും ഫെമിനിസവും രണ്ടും രണ്ടായതിനാല്‍ അവയെ പര്യായപദങ്ങളായി ഉപയോഗിക്കുന്നില്ല) അവകാശവാദങ്ങളെ അവരുടെ എഴുത്തിനെ, നിലപാടുകളെ സസൂക്ഷ്മം വായിച്ചുകൊണ്ടാണ് വിമര്‍ശിക്കേണ്ടത്. അതിലെ ബോധപൂര്‍വമോ അല്ലാത്തതോ ആയ പൊരുത്തക്കേടുകളും മറച്ചുപിടിക്കലും വെളിവാക്കിക്കൊണ്ടാവണം അത്. ഓ, അതിനവര്‍ അര്‍ഹയല്ല എന്നു പറയാന്‍ തോന്നിയേക്കാം, പക്ഷേ മുഖ്യധാരാ അസഹിഷ്ണുതയ്ക്കപ്പുറം നമ്മള്‍ പോവുക തന്നെ വേണമെന്ന് എനിക്കു തോന്നുന്നു. സംവാദം ഉണ്ടാകുന്നത് പൊതുവേ ജനാധിപത്യത്തിനു നല്ലതാണ്. അങ്ങനെയല്ലെങ്കില്‍ കേരളത്തില്‍ മുന്‍കാലങ്ങളില്‍ ലിംഗാധികാരത്തെപ്പറ്റി സംസാരിച്ച എല്ലാവരേയും തള്ളിക്കളയേണ്ടി വരും. അത് ഗുണകരമായ രാഷ്ട്രീയമോ തന്ത്രമോ ആണെന്നു ഞാന്‍ കരുതുന്നില്ല. ഇപ്പറഞ്ഞവരെ അവരുടെ കാലത്തിനുള്ളില്‍ വായിക്കുക, അവരുടെ പരിമിതികള്‍ മനസ്സിലാക്കുക, ആ പരിമിതികള്‍ നമ്മുടെ കാലത്തും നിലനില്‍ക്കുന്നത് തിരിച്ചറിയുക, അവയെ മറികടക്കാന്‍ ശ്രമിക്കുക - ഇതൊക്കെയാണ് എനിക്ക് ഗുണകരമായി തോന്നുന്നത്.
ഫെമിനിസം വലിയ കൂടാരമാണ്, അതില്‍ എല്ലാവര്‍ക്കും ഇരിക്കാമെന്ന ലിബറല്‍ വാദക്കാരാണ് മേല്‍പ്പറഞ്ഞ വിമര്‍ശന-പരിശോധന ആവശ്യമില്ലെന്ന് കരുതുന്നവര്‍. വലിയ കൂടാരമായിരിക്കാം. പക്ഷേ അതിനുള്ളില്‍ വരുന്നവര്‍ പാലിക്കേണ്ടതായ മിനിമം ധാര്‍മികത ഉണ്ട്. ആണ്‍-പെണ്‍ഭേദത്താല്‍ പീഡിതരായ എല്ലാവരുടേയും (അതില്‍ പല ആണുങ്ങളും ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങളും ഉള്‍പ്പെടും) ശബ്ദങ്ങളെ ശ്രദ്ധയോടെ, ബഹുമാനത്തോടെ കേള്‍ക്കുക, അവരുടെ അനുഭവങ്ങളെ അംഗീകരിക്കുക എന്നതാണ് അത്. ഇതു പാലിക്കാത്തവരെ ചൂണ്ടിക്കാട്ടുക തന്നെ വേണം.
എന്നാല്‍ ഈ ധാര്‍മികത സവര്‍ണ-അവര്‍ണ, ധനിക-ദരിദ്ര-ഭേദമന്യേ പാലിക്കേണ്ടതുണ്ട്. പ്രിവിലേജ് അനുഭവിക്കുന്നവര്‍ അത് കൂടുതലായിത്തന്നെ പാലിക്കണം. പക്ഷേ പ്രിവിലേജ് ഇല്ലാത്തവരും അതിനെ മാനിക്കുക തന്നെ വേണം. ആഢ്യത്തത്തിന്റെ ഉച്ചിയില്‍ കഴിഞ്ഞിട്ട് ഒരു ഗ്ലാസ് പാലുപോലും എടുത്തുകുടിക്കാന്‍ സ്വാതന്ത്ര്യമില്ലാത്ത സ്ത്രീകളെ എനിക്കു പരിചയമുണ്ട്. വിദ്യാഭ്യാസവും സൗകര്യവും എല്ലാം തികഞ്ഞിട്ടും അടിച്ചേല്‍പ്പിക്കപ്പെട്ട വിവാഹവും അതിനുള്ളിലെ പീഡനവും സഹിച്ചുകഴിഞ്ഞില്ലെങ്കില്‍ കൊല ചെയ്യപ്പെടുമെന്നു ഭയന്നുജീവിക്കുന്ന സ്ത്രീകളെ എനിക്കറിയാം. ഈ അനുഭവങ്ങള്‍ ഫേക്ക് അല്ല. എല്ലാ ദരിദ്രരും ജാതിമര്‍ദ്ദനത്തിന്റെ ഇരകളും അതിനെതിരെ പ്രതികരിക്കാത്തതുപോലെ മേല്‍ജാതികളിലെ പുരുഷാധികാര ഇരകളായ സ്ത്രീകളും പലപ്പോഴും ശബ്ദിക്കാറില്ല.
ചുരുക്കിപ്പറഞ്ഞാല്‍, ഓരോരുത്തരുടേയും പിതൃമേധാവിത്വത്തിന്റെ സങ്കീര്‍ണതയെ അംഗീകരിക്കുക, ഓരോരുത്തരും നടത്തുന്ന സമരങ്ങള്‍ക്ക് എളുപ്പത്തില്‍ മറികടക്കാനാവുന്നതും ആവാത്തതുമായ പരിമിതികള്‍ ഉണ്ടെന്ന് കാണുക, ആ പരിമിതികളെ എങ്ങനെ മറികടക്കാമെന്നതിനെപ്പറ്റി മൈത്രീപൂര്‍ണമായ ചര്‍ച്ചകള്‍ നടത്തുക, എന്നാല്‍ ഫെമിനിസ്റ്റു കൂടാരത്തില്‍ കൂടാന്‍ അതില്‍ എല്ലാവര്‍ക്കും ബാധകമായ ഒരു മിനിമം ഇന്റര്‍സെക്ഷണല്‍ അവബോധത്തിലൂന്നിയ ധാര്‍മ്മികത ഉണ്ടായിരിക്കണമെന്ന് തറപ്പിച്ചു തന്നെ പറയുക - ഇതുവേണമെന്നാണ് എനിക്കു തോന്നുന്നത്.
അല്ലെങ്കില്‍ എല്ലാത്തിനേയും കറുപ്പും വെളുപ്പുമായി പകുക്കുന്ന, ദേശീയവാദമടക്കമുള്ള ഹിംസാപ്രത്യയശാസ്ത്രങ്ങളുടെ ഒരു വകഭേദത്തിലേക്ക് നമ്മളും കൂപ്പുകുത്തും. അത് എളുപ്പും സൗകര്യവുമായി അനുഭവപ്പെട്ടേക്കാം, പക്ഷേ ചതിക്കുഴി തന്നെയാണ് അത്.
സവര്‍ണ പ്രിവിലേജ് ഉപയോഗിച്ച് ജീവിക്കുന്ന ഫെമിനിസ്റ്റുകളെപ്പറ്റി സതി പറയുന്നു. സവര്‍ണ പ്രവിലേജുകളുടെ അടിത്തറയില്‍ സ്വയം കെട്ടിയുയര്‍ത്തിയ വ്യക്തിപരമായ സാമൂഹ്യ-സാംസ്‌കാരിക മൂലധനത്തെ സമൂഹത്തിലെ അരികുവല്‍ക്കരിക്കപ്പെട്ടവരോടും ബഹിഷ്‌കൃതരോടും (ലിംഗ-ലൈംഗിക ന്യൂനപക്ഷങ്ങള്‍ ബഹിഷ്‌കൃതരാണ് -വിഭവങ്ങളുടെ അപ്രാപ്യത മാത്രമല്ല അവരുടെ പ്രശ്‌നം) നീതി കാണിക്കാന്‍, അവരുടെ ശബ്ദങ്ങള്‍ക്ക് ഇടമുണ്ടാക്കാന്‍, അവര്‍ക്ക് ന്യായമായും, ഭരണഘടനാപരമായി അവകാശപ്പെട്ട വിഭവങ്ങള്‍ നേടിയെടുക്കാനുള്ള സമരത്തെ ശക്തിപ്പെടുത്താന്‍, എല്ലാം പ്രയോഗിക്കുകയാണ് വേണ്ടതെന്ന് ഞാന്‍ കരുതുന്നു. ആ ശ്രമം പ്രിവിലേജുള്ള എല്ലാ ഫെമിനിസ്റ്റുകളും അത് എത്രതന്നെ പ്രയാസകരമായാലും നടത്തുകതന്നെ വേണം. ആ പ്രയോഗം കുറ്റമറ്റതോ പര്യാപ്തം തന്നെയോ ആകാന്‍ പക്ഷേ കൂട്ടായ പരിശ്രമം വേണം.
പക്ഷേ പൊതുവേ പറഞ്ഞാല്‍ (അതായത് സതി പരാമര്‍ശിച്ച വ്യക്തികള്‍ക്കപ്പുറം പോയാല്‍) പ്രിവിലേജുകളെ മുഴുവന്‍ അഴിച്ചുവയ്ക്കാന്‍ പ്രേരിപ്പിക്കുന്ന വിപ്‌ളവകരമായ ഒരു പൊതു രാഷ്ട്രീയസാഹചര്യം കൂടിയുണ്ടായാലേ ഇത് വ്യാപകമായ രീതിയില്‍ ഉണ്ടാവൂ. Hegemonic ആയ ജാതിവിരുദ്ധ അവബോധം സൃഷ്ടിച്ചാലേ അതുണ്ടാവൂ. അതില്ലാത്തപ്പോള്‍ പിതൃമേധാവിത്വത്തിന്റെ കുരുക്ക് അല്‍പമൊന്ന് അയഞ്ഞാലും മറ്റ് അധികാര അച്ചുതണ്ടുകളനുസരിച്ച് ചലിക്കുന്നവരാവും സവര്‍ണസ്ത്രീകള്‍.

അവസാനമായി സതി എന്റെ ചില പ്രതികരണങ്ങളെപ്പറ്റി പരാമര്‍ശതിനെക്കുറിച്ചും ചിലതു പറയാം. മൈത്രീബോധമില്ലാതെ വളരുന്ന രാഷ്ട്രീയബന്ധങ്ങള്‍ എത്രത്തോളം ദുര്‍ബലങ്ങളാണെന്ന് എന്നെ പഠിപ്പിച്ച ഒരു സംഭവത്തെക്കുറിച്ചാണ് ഇവിടെ സൂചന. സണ്ണി കപിക്കാടാണ് പരാമര്‍ശിതനായ ദളിത് ബുദ്ധിജീവി. അദ്ദേഹത്തോടും കെ. കെ. ബാബുരാജ്, അജിത് കുമാര്‍ എ.എസ്, രേഖ രാജ് മുതലായവരോടും പലപ്പോഴും എനിക്കുണ്ടായ വിയോജിപ്പുകള്‍ പരസ്യമാണ് (സവര്‍ണജന്മ ബുദ്ധിജീവികളോടെന്ന പോലെതന്നെ). ഹാദിയുടെ സമരത്തെ ഏതാണ്ടു തിരസ്‌കരിച്ചുകൊണ്ട് സണ്ണി നടത്തിയ പരാമര്‍ശം വികാരപരമായിരുന്നോ എന്നെനിക്കറിയില്ല. പക്ഷേ അത് ആ സ്ത്രീയെയും അവരോടൊപ്പം നിന്ന സ്ത്രീകളെയും മുസ്‌ലിംവിരുദ്ധഭരണകൂടത്തിന് എറിഞ്ഞുകൊടുക്കുന്നവരുടെ കൈ ശക്തിപ്പെടുത്തിയെന്നതിനെപ്പറ്റി എനിക്കിന്നും സംശയമില്ല. തെറ്റുപറ്റിയാല്‍ തുറന്നുപറയുന്നത് തീര്‍ത്തും നല്ലകാര്യമാണെന്നും ജാതിവിരുദ്ധസംസ്‌കാരത്തില്‍ ഉണ്ടായിരിക്കേണ്ട മൂല്യമാണെന്നും ഞാന്‍ വിശ്വസിക്കുന്നു, അതിന് സണ്ണിയെ അഭിനന്ദിക്കുകയും ചെയ്തിട്ടുണ്ട്.
പുസ്തകം വലിച്ചെറിഞ്ഞ കഥ മെനഞ്ഞവര്‍ക്കെതിരെ തെളിവില്ല എന്റെ കൈയില്‍. പുസ്തകത്തിലെ ആശയങ്ങളെയല്ല, ആ പുസ്തകത്തെ അങ്ങേയറ്റം അലക്ഷ്യമായി, മര്യാദക്ക് പ്രൂഫ് റീഡിങ് പോലും നടത്താതെ, ലേഖനങ്ങളുടെ ക്രമീകരണത്തെപ്പോലും കാര്യമായി ശ്രദ്ധിക്കാതെ, ഇറക്കിയതിനെയാണ് വലിച്ചെറിഞ്ഞത്. അതാണ് പുസ്‌കത്തിന്റെ വില വാങ്ങാന്‍ വന്ന വ്യക്തിയോടു പറഞ്ഞതും. ഇയാളോട് സണ്ണി ഹാദിയയെ അപായപ്പെടുത്തുന്ന പരസ്യപ്രസ്താവന ഇറക്കിയതില്‍ ഞാനും വികാരപരമായ സംസാരിച്ചുവെന്നു തന്നെ കൂട്ടിക്കൊള്ളൂ. പക്ഷേ അതിനെപ്പറ്റി എന്നെ പൂര്‍ണമായും ഒഴിവാക്കിക്കൊണ്ടുള്ള ഒരു ചര്‍ച്ചക്കു തയ്യാറായ ഒരു ആണ്‍പട അദ്ദേഹത്തിനൊപ്പം (അദ്ദേഹമല്ല അവരെ നയിക്കുന്നതെങ്കിലും) ഉണ്ട്.
കേരളത്തിലെ സാംസ്‌കാരിക പൊതുമണ്ഡലത്തിലെ ചരിത്രപരമായ പതിവാണത്- സ്ത്രീകളായ ബുദ്ധിജീവികള്‍ക്ക് ആരാധകപ്പട ഇല്ലാതിരിക്കുക എന്നത് (ദീപ നിശാന്ത് ബുദ്ധിജീവിയാണെന്ന് ഞാന്‍ വിചാരിക്കുന്നില്ല).
എന്തായാലും തെളിവില്ലാത്ത സ്ഥിതിക്ക് ഇത് വിശ്വാസത്തിന്റെ പ്രശ്‌നമാണ്. ഇതു പറഞ്ഞുപരത്താന്‍ ഉത്സാഹിച്ചയാള്‍ തിരുവനന്തപുരത്ത് ദളിത് വിഷയങ്ങളില്‍ ഇടപെടാന്‍ എന്നെ പലപ്പോഴും ക്ഷണിച്ചിരുന്ന വ്യക്തിയാണ്. ഇക്കാര്യത്തില്‍ ഫോണെടുത്ത് നേരിട്ട് ചോദ്യംചെയ്യാന്‍ അയാള്‍ക്കു തോന്നിയില്ല. നേരത്തെ പറഞ്ഞതുപോലെ, ജൈവികമായ, തുറന്ന, ഇരുവശത്തുമുള്ളത് ചത്തുപോകുന്ന ദേഹങ്ങള്‍ മാത്രമാണെന്ന തിരിച്ചറിവോടുകൂടിയ പാരസ്പര്യങ്ങള്‍ വളര്‍ത്തിയാലല്ലാതെ നമ്മെ ഇന്നു പൊതിയുന്ന വിശ്വാസക്കുറവുകളും അസഹിഷ്ണുതയും ഒഴിഞ്ഞുപോവില്ല.
ബ്രാഹ്മണപിതൃമേധാവിത്വത്തിനു കീഴില്‍ കഴിവതും സമരം ചെയ്ത് മനുഷ്യത്വപൂര്‍ണമായ ആത്മീയതയുടെ ജീവിതം ജീവിക്കാന്‍ ശ്രമിക്കുന്ന സ്ത്രീയാണ് ഞാന്‍. ആ സമരത്തെ സഹായിക്കുന്നവരോടു സഹകരിക്കുന്നു, അവരില്‍ നിന്ന് പഠിക്കുന്നു, അതിനെ പുച്ഛിച്ചുതള്ളുന്നവരില്‍ നിന്ന് അകന്നു നില്‍ക്കുന്നു. മൈത്രിയെന്ന മൂല്യത്തിന്റെ വില - ബാബാസാഹേബ് അതിനു നല്‍കിയ വ്യാഖ്യാനത്തിനു പിന്നിലെ ഉദ്ദേശ്യം -മനസ്സിലാക്കിയതുകൊണ്ട് മേല്‍പ്പറഞ്ഞ കൂട്ടരോട് മത്സരിക്കാനോ ക്രോധത്തോടെ ഇടപെടാനോ ഉള്ള വാസനയെ അടക്കാന്‍ ശ്രമിക്കുന്നു. അതുതന്നെയാണ് ഉള്‍ക്കൊള്ളാന്‍ ഇടവും മനസ്സുമുള്ള ഫെമിനിസത്തിന്റെ മാര്‍ഗം.
എം. കുഞ്ഞാമൻ
Jan 26, 2023
10 Minutes Read
എസ്. ജോസഫ്
Jan 17, 2023
8 minutes read
വി. ഡി. സതീശന്‍
Jan 11, 2023
3 Minutes Read
എസ്. ശാരദക്കുട്ടി
Jan 10, 2023
3 minute read
ഡോ. ടി.എസ്. ശ്യാംകുമാര്‍
Jan 09, 2023
5 Minutes Read
കെ.ഡി.മീര
6 Oct 2020, 09:14 PM
ദൈവിക മാഡം പറഞ്ഞതു വളരെ ശരി.സ്ത്രീകൾക്ക് സ്വന്തമായ അഭിപ്രായങ്ങളും ,അസ്തിത്വവും നിഷേധിക്കുന്ന കാര്യത്തിൽ വർഗ്ഗവും,വർണ്ണവും ഒന്നും ബാധകമല്ല.സ്ത്രീകൾക്കു മാത്രമായി ഉണ്ടാക്കപ്പെട്ടിട്ടുള്ള നിരവധിയായ അലിഖിത നിയമങ്ങൾക്ക് സവർണ്ണരിലും, അവർണ്ണരിലും ഏറ്റക്കുറച്ചിലുകൾ ഉണ്ടന്നേ ഉള്ളൂ.വലിയ വ്യത്യാസമൊന്നും ഉണ്ടെന്നു തോന്നുന്നില്ല.