truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 05 July 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 05 July 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Azmeri Haque.

Interview

അസ്​മരി:
ആക്രമിക്കപ്പെടുന്ന പെണ്ണ്​
സിനിമയിലെ നായികയാകുമ്പോള്‍

അസ്​മരി: ആക്രമിക്കപ്പെടുന്ന പെണ്ണ്​ സിനിമയിലെ നായികയാകുമ്പോള്‍

ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമെന്ന വാക്കുപോലും അപരിചിതമാണ്. ഹിജാബ് ധരിച്ച് ഒരു നടി ഒരു വേഷം ചെയ്താല്‍ ആ ഹിജാബിനുള്ളില്‍ അവള്‍ വിനീതയും അധികം സംസാരിക്കാത്തവളും ആയിരിക്കണം. എന്നാല്‍ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഞങ്ങളും വികാരങ്ങളും വിചാരങ്ങളുമുള്ള മനുഷ്യ ജീവികള്‍ തന്നെയാണ്. എന്നാല്‍ ഹിജാബ് ധരിച്ചാലും ഷോട്ട്സ് ധരിച്ചാലും ഞങ്ങള്‍ ഒരേ പ്രശ്നങ്ങളാണ് നേരിടുന്നത്. 26ാമത്​ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഓപണിംഗ് സിനിമയായി പ്രദര്‍ശിപ്പിച്ച രെഹാന മരിയം നൂര്‍ എന്ന ബംഗ്ലാദേശ് ചലച്ചിത്രത്തിലെ നായിക അസ്​മരി ഹഖ് ബാധോന്‍ ‘തിങ്കു’മായി സംസാരിക്കുന്നു

24 Mar 2022, 10:04 AM

അസ്​മരി ഹഖ് ബാധോന്‍

അരുണ്‍ ടി. വിജയന്‍

26ാമത്​ കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തില്‍ ഓപണിംഗ് സിനിമയായി പ്രദര്‍ശിപ്പിച്ചത് രെഹാന മരിയം നൂര്‍ എന്ന ബംഗ്ലാദേശ് ചലച്ചിത്രമാണ്. അതില്‍ ടൈറ്റില്‍ കഥാപാത്രമായ രെഹാനയെ അവതരിപ്പിച്ചത് അസ്​മരി ഹഖ് ബധോന്‍ എന്ന നടിയാണ്. പത്തുവര്‍ഷത്തെ ഇടവേളയിൽ തന്റെ രണ്ടാമത്തെ ചിത്രത്തില്‍ അഭിനയിക്കുന്ന അസ്​മരി ബംഗ്ലാദേശിലെ അറിയപ്പെടുന്ന ടെലിവിഷന്‍ താരമാണ്. രെഹാന മരിയം നൂര്‍ കഴിഞ്ഞ കാന്‍ ഫിലിം ഫെസ്റ്റിവലില്‍  ‘Un Certain Regard’ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. കാനില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യ ബംഗ്ലാദേശ് ചിത്രമായി ഇതോടെ രെഹാന മരിയം നൂര്‍ മാറി. ഇത്തവണ ഓസ്കറിൽ മികച്ച വിദേശ ഭാഷാ ചിത്രത്തിനുള്ള ബംഗ്ലാദേശിന്റെ ഔദ്യോഗിക എൻട്രിയുമാണ്​ ഈ ചിത്രം.

ഈ ചിത്രത്തിലെ വേഷത്തിന് ഏഷ്യാ പസഫിക് സ്‌ക്രീന്‍ അവാര്‍ഡിലെ മികച്ച നടിയായും ഹോ​ങ്കോംഗ്​ ഏഷ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ ന്യൂ ടാലൻറ്​ പുരസ്‌കാരവും അസ്​മരിയെ തേടിയെത്തി. തൊഴിലിടത്തിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ചൂഷണം ചെയ്യപ്പെടുന്ന സ്ത്രീകളെക്കുറിച്ചും അതിനെതിരായ ഒറ്റയാള്‍ പോരാട്ടങ്ങള്‍ പരാജയപ്പെടുന്നതുമാണ് ഈ ചിത്രം പറയുന്നത്. കേരളത്തിലും ഒരു നടിക്കുനേരെയുണ്ടായ ലൈംഗികാക്രമണവും അതുമായി ബന്ധപ്പെട്ട കേസും ചർച്ചയായി നിൽമ്പോള്‍ ഈ സിനിമക്ക്​ കൂടുതൽ പ്രസക്തി കൈവരികയാണ്​. 
തന്റെ രാജ്യത്തെ കലാ- സാംസ്​കാരിക പ്രവർത്തനങ്ങളെക്കുറിച്ചും സ്ത്രീജീവിതത്തെക്കുറിച്ചും തന്റെ അഭിനയ ജീവിതത്തെക്കുറിച്ചും അസ്​മരി ട്രൂ കോപ്പി തിങ്കുമായി സംസാരിക്കുന്നു.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

അരുണ്‍ ടി. വിജയന്‍ : 2010വരെ താങ്കള്‍ ഒരു ദന്ത ഡോക്ടറും മോഡലുമായിരുന്നു. ആദ്യ സിനിമ കഴിഞ്ഞ് പത്തുവര്‍ഷത്തിനുശേഷമാണ് രണ്ടാമത് ഒരു സിനിമയില്‍ അഭിനയിച്ചത്. സിനിമാ ജീവിതത്തിലേക്കുള്ള മാറ്റം എങ്ങനെയായിരുന്നു?

അസ്​മരി ഹഖ് ബധോന്‍ : യഥാര്‍ത്ഥ ജീവിതത്തില്‍ ഞാനൊരുപാട് പ്രശ്നങ്ങളിലൂടെ കടന്നുപോയിട്ടുണ്ട്​. 19 വയസ്സുള്ളപ്പോള്‍ യാതൊരു പരിചയവുമില്ലാത്ത ഒരാളുമായി എന്റെ മാതാപിതാക്കള്‍ എന്നെ വിവാഹം കഴിപ്പിച്ചു. അക്കാലത്ത് ഞാൻ മാതാപിതാക്കള്‍ക്ക് ഇഷ്ടമില്ലാത്ത ഒരാളുമായി പ്രണയത്തിലായിരുന്നു. അവര്‍ ചൂണ്ടിക്കാട്ടിയ ആളെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിതയായതോടെ ആത്മഹത്യ പ്രവണതയുള്ള വിഷാദരോഗത്തിന് ഞാൻ അടിമപ്പെട്ടു. ഞാനന്ന് രണ്ടാം വര്‍ഷ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. അവരെന്റെ വിദ്യാഭ്യാസം നിര്‍ത്തുകയും സുഹൃത്തുക്കളെ കാണുന്നതില്‍  നിന്ന്​വിലക്കുകയും ചെയ്തു. എല്ലാവരില്‍ നിന്നും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു ജീവിതം. എനിക്ക് അയാള്‍ക്കൊപ്പം ജീവിക്കാനാകില്ലായിരുന്നു. ആത്മഹത്യ ചെയ്താല്‍ സമൂഹത്തിനുമുന്നില്‍ മാതാപിതാക്കള്‍ക്ക് നാണം കെട്ട് നില്‍ക്കേണ്ടി വരുമെന്ന് ഞാന്‍ വിചാരിച്ചു. ഹൈപ്പര്‍ ടെന്‍ഷനുള്ള മരുന്ന് അമിതമായി കഴിച്ച് മരിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഞാന്‍ മരിച്ചില്ല.

noor
രെഹാന മരിയം നൂര്‍ എന്ന സിനിമയില്‍ നിന്ന് 

ആ സമയത്താണ് എന്റെ രാജ്യമായ ബംഗ്ലാദേശില്‍ ലക്സ് ചാനല്‍  ‘ഐ സൂപ്പര്‍സ്റ്റാര്‍ 2006’ എന്ന പേരില്‍ ഒരു സൗന്ദര്യ മത്സരം നടത്തിയത്. നോബല്‍ സമ്മാന ജേതാവായ എഴുത്തുകാരന്‍ ഹുമയൂണ്‍ അഹമ്മദ് എഴുതിയ സിനിമയ്ക്ക് വേണ്ടി ഒരു നായികയെ തേടിയാണ് മത്സരം സംഘടിപ്പിച്ചത്. അദ്ദേഹത്തെ കാണാമെന്നും എന്റെ കഥ അദ്ദേഹത്തോട് പറയാമെന്നുമാണ് ഞാന്‍ കരുതിയത്. അതിനുശേഷം മരിക്കാമെന്ന് തീരുമാനിക്കുകയും ചെയ്തു. ആ സൗന്ദര്യ മത്സരത്തില്‍ പങ്കെടുത്തപ്പോഴുള്ള എന്റെ ആഗ്രഹം അതായിരുന്നു. എന്നാല്‍ അവരെല്ലാം എന്നെ വളരെയധികം പിന്തുണച്ചു. അവിടെ മൂന്നാം സ്ഥാനത്തെത്താനായി. അങ്ങനെയാണ് ഞാന്‍ സിനിമയില്‍ എത്തിയത്. ഹുമയൂണ്‍ അഹമ്മദിനുവേണ്ടിയും ഞാന്‍ ജോലി ചെയ്തു. പിന്നീടുള്ള രണ്ടര വര്‍ഷം കൊണ്ട് ഞാനെന്റെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

എന്നാല്‍  ‘നല്ല കുടുംബത്തില്‍’ ജനിച്ച സ്ത്രീകള്‍ നൃത്തം ചെയ്യുന്നതും പാട്ട് പാടുന്നതും അഭിനയിക്കുന്നതും അംഗീകരിക്കപ്പെടുന്ന ഒരു രാജ്യത്തല്ല ഞാന്‍ ജനിച്ചത്. ഗ്രാമീണ സംസ്‌കാരമുള്ള ഞങ്ങളുടെ രാജ്യത്ത് അത് പരിഹസിക്കപ്പെടുന്ന കാര്യമാണ്. അതിനാല്‍, സിനിമയില്‍ അഭിനയിക്കണോ വേണ്ടയോ എന്ന സംശയം ഏറെക്കാലം എനിക്കുണ്ടായിരുന്നു. 2010ല്‍ ഞാന്‍ വീണ്ടും വിവാഹിതയായി. എനിക്കിപ്പോള്‍ പത്ത് വയസ്സുള്ള ഒരു മകളുണ്ട്. ആ വിവാഹവും എനിക്ക് നല്ലതായിരുന്നില്ല. എന്നാല്‍, അത് പരാജയപ്പെട്ടുവെന്ന് എനിക്ക് ആരോടും പറയാന്‍ ഇഷ്ടമില്ല. കാരണം, ഞാന്‍ ഒരു തവണ വിവാഹമോചനം നേടിയതാണ്. വിവാഹ മോചനം നേടിയാല്‍ എന്റെയും മകളുടെയും ഭാവി എന്താകുമെന്ന് ആശങ്കയുണ്ടായിരുന്നു. മൂന്നുവര്‍ഷം മുമ്പാണ് ഞാന്‍ വിവാഹമോചിതയാണെന്ന് പുറംലോകത്ത് പറയാന്‍ ആരംഭിച്ചത്. ഞാനിപ്പോള്‍ ഒരു സിംഗിള്‍ മദര്‍ ആണ്. പക്ഷെ, എല്ലാം ഭംഗിയായി കൈകാര്യം ചെയ്യാനാകുന്നുണ്ട്.

എങ്ങനെയാണ് രെഹാന മരിയം നൂര്‍ എന്ന കഥാപാത്രം ആയത്?

മകളുടെ സംരക്ഷണം ആവശ്യപ്പെട്ട് കോടതിയിലെത്തിയപ്പോള്‍ അവിടുത്തെ നിയമവും സമൂഹവും എന്നെ ശരിക്കും ഞെട്ടിച്ചു. അവള്‍ അച്ഛന്റെ സ്വത്താണെന്നാണ് എല്ലാവരും എന്നോട് പറഞ്ഞത്. ഈ സമൂഹത്തില്‍ എന്റെ സ്ഥാനമെന്താണെന്ന് ആലോചിച്ചാണ് ഞാന്‍ ഞെട്ടിയത്. ഇവിടെ ഞാനൊരു മനുഷ്യനാണോ അതോ ഗര്‍ഭപാത്രമുള്ള ഒരു സ്ത്രീയാണോ എന്ന് ഞാന്‍ ആലോചിച്ചു. ആ ചിന്തയാണ് ജീവിതത്തില്‍ വലിയ മാറ്റം ഉണ്ടാക്കിയത്. അപ്പോഴെല്ലാം എല്ലാ ഇന്റര്‍വ്യൂകളിലും എനിക്ക് എന്റെ ജീവിതവും രാജ്യത്തെ അവസ്ഥകളും വ്യക്തമാക്കുന്ന ഒരു വര്‍ക്ക് ചെയ്യണമെന്ന ആഗ്രഹം പറയുമായിരുന്നു. ഈ ഇന്റര്‍വ്യൂകള്‍ കണ്ട അബ്ദുല്ല മുഹമ്മദ് സാദ് തന്റെ പുതിയ ചിത്രത്തില്‍ അഭിനയിക്കാമോയെന്ന് ചോദിക്കുകയായിരുന്നു. എന്റെ അഭിനയ ശേഷി വിലയിരുത്താനുള്ള സിനിമകളോ ടെലിവിഷന്‍ പരിപാടികളോ അദ്ദേഹം കണ്ടിരുന്നില്ല. അഅതുവരെയും അത്തരം വേഷങ്ങളൊന്നും എനിക്ക് കിട്ടിയിട്ടുമില്ല. ആ ഇന്റര്‍വ്യൂകളില്‍ ഞാന്‍ പറഞ്ഞതിനെ മാത്രം അടിസ്ഥാനമാക്കിയാണ് അദ്ദേഹം ഈ വേഷത്തിലേക്ക് എന്നെ പരിഗണിച്ചത്. ഓഡിഷന് ഒമ്പത് മാസത്തോളം ഈ കഥാപാത്രമാകാനുള്ള പരിശീലനത്തിലായിരുന്നു. എന്തെങ്കിലും ചെയ്യാനുള്ള ഏറ്റവും അവസാനത്തെ അവസരമായി എനിക്ക് ഇത് തോന്നിയിരുന്നു.

Azmeri-Haque
ഐ.എഫ്.കെ.കെ ഉദ്ഘാടന ചടങ്ങിലേക്ക് കടന്നു വരുന്ന അസ്മരി ഹഖ് ബാധോന്‍ / Photo: IFFK, Fb

ബംഗ്ലാദേശില്‍ നടികളോടുള്ള സമീപനം എങ്ങനെയാണ്? 

ഞങ്ങള്‍ക്ക് സ്വാതന്ത്ര്യമെന്ന വാക്കുപോലും അപരിചിതമാണ്. ഹിജാബ് ധരിച്ച് ഒരു നടി ഒരു വേഷം ചെയ്താല്‍ ആ ഹിജാബിനുള്ളില്‍ അവള്‍ വിനീതയും അധികം സംസാരിക്കാത്തവളും ആയിരിക്കണം. എന്നാല്‍ ഞാന്‍ ആ വെല്ലുവിളി ഏറ്റെടുക്കാന്‍ തീരുമാനിച്ചു. ഞങ്ങളും വികാരങ്ങളും വിചാരങ്ങളുമുള്ള മനുഷ്യ ജീവികള്‍ തന്നെയാണ്. എന്നാല്‍ ഹിജാബ് ധരിച്ചാലും ഷോട്ട്സ് ധരിച്ചാലും ഞങ്ങള്‍ ഒരേ പ്രശ്നങ്ങളാണ് നേരിടുന്നത്.

നടിമാര്‍ക്കുനേരെ എന്തുതരം ആക്രമണങ്ങളാണ്​ താങ്കളുടെ രാജ്യത്തുണ്ടാകുന്നത്​? 

ലൈംഗികാക്രമണത്തിനിരയായ കാര്യം പുറം ലോകത്തോട് പറഞ്ഞാല്‍ ‘നീയൊരു മോശം പെണ്‍കുട്ടിയാണ്’ എന്ന പ്രതികരണമാണ് എന്റെ സമൂഹത്തില്‍ നിന്നുണ്ടാകുക.  ‘നിന്റെ വസ്ത്രം നല്ലതല്ലാത്തതിനാലാണ് ആക്രമിക്കപ്പെട്ടത്​’ എന്നായിരിക്കും അവരുടെ പ്രതികരണം. ഞാനിവിടെ വന്നിട്ട് രണ്ട് ദിവസമേ ആയിട്ടുള്ളൂ. ഇവിടെ നല്ലതായാണ് എനിക്ക് തോന്നുന്നത്. ഇവിടുത്തെ ആളുകള്‍ എന്റെ രാജ്യത്തെ ആളുകളേക്കാള്‍ നല്ലവരാണ്. സംസ്‌കാരിക നിലവാരമുള്ള സമൂഹമാണ് ഇവിടുത്തേത്. ഇവിടെ എവിടെയും എനിക്ക് സുരക്ഷിത്വമില്ലായ്മ അനുഭവപ്പെട്ടില്ല. ഞങ്ങളുടെ രാജ്യത്ത് അങ്ങനെയല്ല. ഇത്തരത്തിലുള്ള ഒരു ടോപ്പ് ഞാന്‍ അവിടെ ധരിച്ചാല്‍ ആളുകള്‍ മാറിടത്തിലേക്കാകും നോക്കുക. അത് വളരെ അപമര്യാദയോടെയുള്ളതും സുരക്ഷിതത്വ ബോധം നഷ്ടപ്പെടുത്തുന്നതുമായ നോട്ടമാണ്.

രെഹാന മൂന്ന് സ്ത്രീകള്‍ക്കുവേണ്ടിയാണ് ചിന്തിക്കുന്നത്. അവള്‍ക്കുവേണ്ടിയും മകള്‍ക്കുവേണ്ടിയും വിദ്യാര്‍ത്ഥിക്കുവേണ്ടിയും. താങ്കളുടെ ജീവിതത്തിലും അതൊക്കെ തന്നെ സംഭവിച്ചിട്ടുമുണ്ട്. എന്ത് തയ്യാറെടുപ്പാണ് ഈ വേഷത്തിനുവേണ്ടി നടത്തിയത്?

എന്റെ മകളായി അഭിനയിച്ച കുട്ടി അതിഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. എന്റെ മകളുമായി ജീവിക്കുന്ന ഞാന്‍ വിദ്യാര്‍ത്ഥിനിയുടെ ജീവിതത്തിലും ഇടപെടേണ്ടി വരുന്നു. മകളും ഞാനും ആ വിദ്യാര്‍ത്ഥിയുമായൊക്കെയുള്ള ബന്ധം യഥാര്‍ത്ഥമാണ്. ഇവരെല്ലാം എന്റെയുള്ളില്‍ തന്നെയുള്ളതിനാല്‍ ഈ കഥാപാത്രങ്ങളെയെല്ലാം എനിക്ക് വ്യക്തിപരമായി അറിയാം.

noor

ബോളിവുഡിലേക്കുള്ള വരവ് എങ്ങനെയാണ്? ഏതെങ്കിലും മലയാള സിനിമ കണ്ടിട്ടുണ്ടോ?

വിശാല്‍ ഭരദ്വാജിന്റെ കുഫിയ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡില്‍ എത്തിയത്. നല്ല അനുഭവമായിരുന്നു. എപ്പോഴും ആദരിക്കപ്പെടുന്നതായി തോന്നി. മലയാള സിനിമകളൊന്നും കണ്ടിട്ടില്ലെന്ന് പറയുന്നതില്‍ വിഷമമുണ്ട്. പക്ഷെ, ഞാനെന്തായാലും മലയാള സിനിമകള്‍ കാണും.

ബംഗ്ലാദേശ് സിനിമയും ഇന്ത്യന്‍ സിനിമയും താരതമ്യം ചെയ്യുമ്പോള്‍ എന്ത് തോന്നുന്നു?

ഇന്ത്യന്‍ സിനിമകള്‍ വളരെ റിയലിസ്റ്റിക് ആണ്. ബംഗ്ലാദേശ് മുഖ്യധാരാ സിനിമകള്‍ ഒരിക്കലും സാധാരണക്കാരായ ജനങ്ങളെ പ്രതിനിധീകരിക്കുന്നില്ല. അവര്‍ കുറെ ഫാന്റസികള്‍ നിറച്ചാണ് സിനിമ ചെയ്യുന്നത്. ഇക്കാലത്ത് ആരും അത്തരം ഫാന്റസി സിനിമകള്‍ കാണാന്‍ ഇഷ്ടപ്പെടുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്. കരണ്‍ ജോഹറിന്റെയും യഷ് ചോപ്രയുടെയുമൊക്കെ സിനിമകള്‍ കണ്ടിട്ട് ആ സിനിമകള്‍ കണ്ടപ്പോള്‍ എനിക്ക് ചിരി വന്നു. സിനിമകളില്‍ യാഥാര്‍ത്ഥ്യങ്ങളുണ്ടാകണം, എന്നാലേ സമൂഹത്തെ തിരുത്തുകയെന്ന കലാപ്രവര്‍ത്തനം സിനിമയിലൂടെ സാധ്യമാകൂ. നമുക്ക് എന്തൊക്കെ ചെയ്യാനാകുമെന്ന് കാണിച്ചുതരുന്ന ഒരു ജനാലയാണ് സിനിമ. അതില്‍ വിനോദ താല്‍പര്യത്തിന് ചെറിയ പങ്ക് മാത്രമാണ് വഹിക്കാനുള്ളത്. നമ്മുടെ സമൂഹത്തെ തിരുത്താന്‍ ശേഷിയുള്ള ഇത്തരം സിനിമകളും ഇവിടെ വേണം. ഇതെല്ലാം ഇവിടെ നടക്കുന്നുവെന്നും അതിനൊക്കെ മാറ്റം വരണമെന്നും ഈ സമൂഹം ചിന്തിക്കണം. അതാണ് കലയുടെ കരുത്ത്.

ചെറുപ്പക്കാരായ ധാരാളം സംവിധായകര്‍ ഇപ്പോള്‍ ഞങ്ങളുടെ സിനിമയിലുണ്ട്. അവര്‍ വ്യക്തമായ കാഴ്ചപ്പാടും ലക്ഷ്യങ്ങളുമുള്ളവരാണ്. മനുഷ്യരുടെ യഥാര്‍ത്ഥ ജീവിതമാണ് സിനിമയില്‍ വിവരിക്കേണ്ടതെന്ന് അവര്‍ ചിന്തിക്കുന്നു.  കോവിഡ് കാലഘട്ടം ഞങ്ങളുടെ സിനിമാമേഖലയില്‍ വലിയ സ്വാധീനമുണ്ടാക്കി. ബംഗ്ലാദേശ് സമൂഹത്തില്‍ മാറ്റമുണ്ടാകാന്‍ ജനങ്ങള്‍ക്ക് വിദ്യാഭ്യാസം ലഭിക്കണം. ജനങ്ങള്‍ക്ക് സംസ്‌കാരത്തെക്കുറിച്ചും കലയെക്കുറിച്ചുമൊന്നും അറിയില്ലെന്നതാണ് പ്രധാന പ്രശ്നം. എന്താണ് ചെയ്യേണ്ടതെന്നുപോലും ആ സമൂഹത്തില്‍ പലര്‍ക്കും അറിയില്ല. അതിനാല്‍ അവര്‍ക്ക് വിദ്യാഭ്യാസം നല്‍കുകയാണ് ആദ്യം വേണ്ടത്. ഈയടുത്ത കാലത്ത് ബംഗ്ലാദേശില്‍ ഇറങ്ങിയ സിനിമകളെല്ലാം അത്തരമൊരു മാറ്റം ആവശ്യപ്പെടുന്നവയാണ്.

മതമൗലികവാദം ബംഗ്ലാദേശ് സിനിമയില്‍ എത്രമാത്രം സ്വാധീനം ചെലുത്തുന്നുണ്ട്?

അതിനെതിരെ സംസാരിക്കാന്‍ നിന്നാല്‍ പരിണിത ഫലം നേരിടാനും തയ്യാറെടുത്തിരിക്കണം. സത്യം എന്താണെന്ന് തുറന്നുപറയുക അത്ര എളുപ്പമല്ലെന്നുമാത്രമാണ് എനിക്ക് അതിനെക്കുറിച്ച് പറയാനുള്ളത്. നിങ്ങള്‍ സത്യം പറയാന്‍ ശ്രമിച്ചാല്‍ അത് എല്ലാവര്‍ക്കും അസ്വസ്ഥതയുണ്ടാക്കും. അവിടെ അവഗണിക്കപ്പെട്ട് ജീവിക്കേണ്ടി വരും. ഡിപ്ലോമാറ്റിക്കായി നില്‍ക്കാന്‍ ഞങ്ങള്‍ക്ക് നല്ല സമ്മര്‍ദ്ദമുണ്ട്. അപ്പോള്‍ പിന്നെ സത്യം പറഞ്ഞില്ല എന്നതുപോലെ തന്നെയാണ്​ നുണ പറഞ്ഞില്ല എന്നതും. അതാണ് ഞങ്ങളുടെ സുരക്ഷിത ഇടം. പക്ഷെ സത്യം പറയേണ്ടതാണെന്നാണ് ഞാന്‍ കരുതുന്നത്. എന്നാല്‍ അതത്ര എളുപ്പമല്ല. ഞങ്ങളുടെ രാജ്യത്ത് മാത്രമല്ല, ലോകത്തിലെല്ലായിടത്തും അങ്ങനെയാണെന്നാണ് തോന്നുന്നത്.

Azmeri Haque.
Photo: IFFK, Fb

മതത്തെക്കുറിച്ച് പറയാനെളുപ്പമല്ല. പക്ഷെ അവിടെ തുല്യ അവകാശമില്ലെന്ന് മാത്രം ഞാന്‍ പറയാം. എന്റെ സഹോദരന്റെ സ്ഥാനം എനിക്ക് നല്‍കാത്തതിനെക്കുറിച്ച് മാതാപിതാക്കളോട് ചോദിക്കുമ്പോള്‍ നിനക്ക് ആവശ്യത്തിനുള്ളതെല്ലാം കിട്ടുന്നില്ലേ, പിന്നെന്തിന് അതിനെക്കുറിച്ച് ആലോചിക്കുന്നു എന്ന ഉത്തരമാണ് കിട്ടുക. എന്റെ സഹോദരിയ്ക്ക് എന്റെ മേല്‍ അധികാരമില്ല, എന്നാല്‍ എന്റെ സഹോദരന് അതുണ്ട്. സ്ത്രീ അച്ഛനും സഹോദരനും ഭര്‍ത്താവും മകനുമായ പുരുഷന്മാരുടെ പ്രോപ്പര്‍ട്ടിയാണെന്നാണ് അവര്‍ ചിന്തിക്കുന്നത്. അവിടെ വ്യക്തിയെന്ന നിലയില്‍ സ്ത്രീക്ക് യാതൊരു സ്വാതന്ത്ര്യവുമില്ല. അതാണ് യഥാര്‍ത്ഥ പ്രശ്നമെന്ന് എനിക്കുതോന്നുന്നു. എനിക്കും സഹോദരനും കുടുംബത്തില്‍ തുല്യ അവകാശമില്ല.

പുരുഷാധിപത്യ സമൂഹമാണ് അതിനെല്ലാം കാരണം. എല്ലാ മതങ്ങളും സ്ത്രീകളുടെയും കുട്ടികളുടെയും മേല്‍ അധികാരം സ്ഥാപിക്കണമെന്നാണ് പറയുന്നത്. അവരെ മാത്രമല്ല, ദുര്‍ബല വിഭാഗങ്ങളെയെല്ലാം. ഒരു പുരുഷന്‍ ചെയ്യുന്നതെല്ലാം ചെയ്യാന്‍ ഞങ്ങള്‍ക്ക് അധികാരമില്ല. എന്നാല്‍ ഞങ്ങളും മനുഷ്യരാണെന്ന് ആരും ഓര്‍ക്കുന്നില്ല. എല്ലാ നിയമങ്ങളും മതങ്ങളും ഉണ്ടാക്കിയത് പുരുഷന്മാരായതിനാലാകും എല്ലാ മതങ്ങളും സ്ത്രീകളെയും കുട്ടികളെയും വേറിട്ട് കാണുന്നത്. ഇത് ശരിയല്ല. സ്ത്രീകള്‍ക്ക് ഇവിടെ യാതൊരു അധികാരവുമില്ലെന്നാണ് അവര്‍ പഠിച്ചുവച്ചിരിക്കുന്നത്. അതിനാല്‍ അവരെപ്പോഴും സ്ത്രീകളെയും കുട്ടികളെയും അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നു. എന്നാല്‍ മറ്റൊരാളെ അടിച്ചമര്‍ത്താന്‍ എന്ത് അധികാരമെന്ന് അവര്‍ ചിന്തിക്കുന്നില്ല.

കേരളത്തിലെ സിനിമാ കാഴ്ചക്കാര്‍ എങ്ങനെയുണ്ട്?

സത്യസന്ധമായി പറഞ്ഞാല്‍ എനിക്ക് നിങ്ങളെ ഇഷ്ടപ്പെട്ടു. എനിക്ക് പറയാനുള്ളത് കേള്‍ക്കാന്‍ നിങ്ങള്‍ തയ്യാറായതില്‍ അതിയായ സന്തോഷമുണ്ട്. എനിക്ക് ആള്‍ക്കൂട്ടം വളരെ ഇഷ്ടമാണ്. ഇത്രയും ബഹുമാനവും ആദരവും ഇവിടെയൊരു ഇടവും തന്നതിന് അന്താരാഷ്ട്ര ചലച്ചിത്ര മേളയോട് നന്ദി പറയുന്നു. 

  • Tags
  • #Azmeri Haque
  • #Arun T. Vijayan
  • #CINEMA
  • #IFFK
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
 Mammootty-in-Arappatta-kettiya-gramathil.jpg

Cinema

വി.കെ. ബാബു

അരപ്പട്ട കെട്ടിയ പത്മരാജൻ രാജ്യവും മനുഷ്യരും

Jul 03, 2022

14 Minutes Read

ambika

Obituary

ജോയ്​സി ജോയ്​

അംബികാ റാവു: സങ്കടം നിറഞ്ഞ ഒരു സിനിമ

Jun 29, 2022

4 minutes read

kamal

Cinema

കരോൾ ത്രേസ്യാമ്മ അബ്രഹാം

കമൽഹാസൻ, ഒരു പെരിയ വിഷയം

Jun 12, 2022

7 Minutes Read

Asif Ali

Interview

ടി.എം. ഹര്‍ഷന്‍

ഇനി നന്മ പറയേണ്ടെന്ന് ജിസ് ജോയ്ക്ക് തോന്നിക്കാണണം

Jun 09, 2022

20 Minutes Watch

 Antharam-Negha-P-Abhijith-2.jpg

Interview

മനില സി.മോഹൻ

ട്രാൻസ് റോളുകൾ ട്രാൻസ്ജെന്ററുകൾക്ക് തന്നെ കൊടുക്കണം

Jun 02, 2022

33 Minutes Watch

Pattanam Rasheed Chamayam

Kerala State Film Awards

Think

പട്ടണം റഷീദിന്റെ 'ചമയം' മികച്ച ചലച്ചിത്ര ഗന്ഥം - രചനാ വിഭാഗം അവാര്‍ഡുകള്‍ പട്ടിക പൂര്‍ണരൂപത്തില്‍

May 27, 2022

2 Minutes Read

Kerala State Film Award Full List

Kerala State Film Awards

Think

സംസ്​ഥാന ചലച്ചിത്ര അവാർഡ്​: രേവതി മികച്ച നടി, ജോജു ജോർജ്​, ബിജു മേനോൻ നടന്മാർ, ദിലീഷ്​ പോത്തൻ സംവിധായകൻ

May 27, 2022

9 Minutes Read

Mammootty in puzhu

Film Review

അമൻ സിദ്ധാർഥ

തക്ഷകദംശനമേൽക്കുന്ന പിതൃബിംബങ്ങൾ

May 23, 2022

9 Minutes Read

Next Article

ടുഗ് ടുഗ്; വിശ്വാസങ്ങൾക്കുമേൽ ഇടിച്ചുകയറ്റുന്ന ​​റോയൽ എൻഫീൽഡ്​ ബുള്ളറ്റ്​

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster