23-ാം വയസ്സില്‍
ഞാന്‍ വീണ്ടും ജനിച്ചു,
പറന്നുയർന്നു...
23-ാം വയസ്സില്‍ ഞാന്‍ വീണ്ടും ജനിച്ചു, പറന്നുയർന്നു...
‘‘എന്റെ ജീവിതത്തെ ഞാന്‍ നോക്കിക്കണ്ടിരുന്ന രീതികളില്‍ ഈ വർഷം ഒരുപാട് മാറ്റം വന്നു. 23-ാമത്തെ വയസ്സില്‍ ഞാന്‍ വീണ്ടും ജനിച്ചു. അതായത് എന്റെ മനസ്സിനെ എന്റെ ശരീരത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജന്റര്‍ അഫര്‍മേറ്റീവ് സര്‍ജറി നടന്നു’’- ജീവിതത്തില്‍നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നുപോകുമ്പോള്‍, അത് ജീവിതത്തില്‍ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കില്‍നിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകള്‍. ആദം ഹാരി എഴുതുന്നു.
4 Jan 2023, 11:27 AM
ഏറെ പ്രതീക്ഷകളോടെ ആരംഭിച്ച വര്‍ഷമായിരുന്നു 2022. ഒരു പഴയ സ്വപ്നത്തിന് 2022 ലെങ്കിലും ചിറകുമുളപ്പിക്കണം, പറക്കണം, എന്നൊക്കെ ആഗ്രഹിച്ച സമയം. നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ തിരിച്ചുപിടിക്കണമെന്ന് കരുതി പൊരുതാന്‍ തീരുമാനിച്ച കാലം. തടസങ്ങളും പ്രതിസന്ധികളും മുന്നോട്ടുള്ള വഴിയിലുടനീളമുണ്ടായിരുന്നെങ്കിലും വീഴ്ചകളില്‍ നിന്ന് പാഠങ്ങള്‍ പഠിച്ച് വീണ്ടും എഴുന്നേറ്റു നടന്നു അല്ല, വീണ്ടും പറന്നു.
നാലുവര്‍ഷത്തെ ഇടവേളക്കുശേഷം സൗത്താഫ്രിക്കയിലേക്ക് എന്റെ പൈലറ്റ് ലൈസന്‍സ് പുതുക്കാന്‍ 2021 -ല്‍ അവസരം ലഭിച്ചിരുന്നു. ഈ വര്‍ഷം സണ്ണി വെയിനൊപ്പം ‘ബൈനറി എറർ’ ( Binary Error) എന്ന ഷോര്‍ട്ട് ഫിലിമില്‍ നല്ലൊരു കഥാപാത്രം ചെയ്യാനും സാധിച്ചു. എന്റെ ജീവിതത്തെ ഞാന്‍ നോക്കിക്കണ്ടിരുന്ന രീതികളില്‍ ഈ വർഷം ഒരുപാട് മാറ്റം വന്നു. 23-ാമത്തെ വയസ്സില്‍ ഞാന്‍ വീണ്ടും ജനിച്ചു. അതായത് എന്റെ മനസ്സിനെ എന്റെ ശരീരത്തില്‍ പ്രതിഫലിപ്പിക്കാന്‍ കഴിഞ്ഞ, ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ജന്റര്‍ അഫര്‍മേറ്റീവ് സര്‍ജറി നടന്നു. നേരത്തെ എനിക്ക് നിഷേധിച്ച എന്റെ അവകാശമായ സര്‍ജറി നടത്താന്‍ അനുമതി ലഭിച്ചശേഷം സൗത്ത് ആഫ്രിക്കയില്‍ നിന്ന് ഞാന്‍ നാട്ടിലെത്തി ഉടനെ സര്‍ജറി നടത്തി.

ഒരുപാടുനാള്‍ നെഞ്ചില്‍ വലിച്ചുമുറുക്കിയ ബൈന്‍ഡറിന്റെ വീര്‍പ്പുമുട്ടലില്‍ നിന്ന് മോചനം ലഭിച്ചു, സമാധാനത്തോടെ ശ്വസിക്കാനും സന്തോഷത്തോടെ കണ്ണാടിയില്‍ നോക്കാനും തുടങ്ങി. സൗത്താഫ്രിക്കന്‍ സിവില്‍ ഏവിയേഷന്‍ എനിക്ക് അഞ്ചു വര്‍ഷത്തേക്കുള്ള മെഡിക്കല്‍ അംഗീകാരം പുതുക്കി നല്‍കിയെങ്കിലും ഇന്ത്യയിലെ എവിയേഷന്‍ മേഖലയില്‍ ഒരു മാറ്റവും ഉണ്ടായില്ല. എന്തുകൊണ്ട് ഇന്ത്യയില്‍ മാത്രം മാറ്റം വന്നുകൂടാ? ട്രാൻസ്ജെൻറർ മനുഷ്യരുടെ മുന്നേറ്റത്തിന് പോളിസികളും നിയമങ്ങളും സാധ്യതകളുമുള്ള ഈ സാഹചര്യത്തിലും, ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തികള്‍ സാമൂഹിക അവഹേളനവും വിവേചനവും, മറ്റു പല വെല്ലുവിളികളും തൊഴില്‍, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളില്‍ അഭിമുഖീകരിക്കേണ്ടിവരുന്നു.
ഇതിനെല്ലാം മാറ്റം വരുത്തേണ്ട സമയം അതിക്രമിച്ചു. അതുകൊണ്ടുതന്നെ ഇത്തരം സാഹചര്യങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിക്കാൻ കേരള ഹൈക്കോടതിയില്‍ പെറ്റീഷന്‍ സമര്‍പ്പിക്കാന്‍ തീരുമാനിച്ചു. ഇതിനിടയില്‍ തന്നെയാണ് ഇന്ത്യയിലെ പ്രമുഖ എയര്‍ലൈന്‍ കമ്പനിയില്‍ നിന്ന് എനിക്കൊരു ജോലി വാഗ്ദാനം ലഭിക്കുകയും പഠനം പൂര്‍ത്തിയാക്കാത്തതിനാല്‍ ആ അവസരം ഉപയോഗപ്പെടുത്താന്‍ സാധിക്കാതെയും വന്നത്.

2016ല്‍ ആരംഭിച്ച പഠനം എവിടെയുമെത്താത്തതിന്റെ ദേഷ്യവും വിഷമവും തളര്‍ത്തിയില്ല. പകരം എന്തുവന്നാലും മുന്നോട്ട് പോകാനുള്ള ധൈര്യം സംഭരിച്ച് ഡി.ജി.സി.എക്കെതിരായ കേന്ദ്ര സാമൂഹ്യ നീതി വകുപ്പ് വഴി പരാതി അറിയിച്ചു. ഇത് പിന്നീട്, മാധ്യമങ്ങളില്‍ വലിയ വാര്‍ത്തയായി മാറുകയും ഒരുപാട് രാഷ്ട്രീയക്കാര്‍ ചര്‍ച്ചയാക്കുകയും ചെയ്തു. പാര്‍ലമെന്റിലും ഈ വിഷയം ചര്‍ച്ച ചെയ്യപ്പെട്ടു. ഒടുവില്‍ പെറ്റീഷന്‍ നല്‍കാതെ തന്നെ ഡി.ജി.സി.എ ഇന്ത്യയില്‍ ആദ്യമായി ട്രാന്‍സ്ജെന്റര്‍ പൈലറ്റുമാര്‍ക്കായി മാര്‍ഗനിര്‍ദ്ദേശം ഇറക്കി.
എന്നാല്‍ ഇത്രയേറെ മാറ്റം കൊണ്ടുവന്നിട്ടും സൗത്താഫ്രിക്കയില്‍ പഠനം തുടരുവാനുള്ള എന്റെ സ്‌കോളര്‍ഷിപ്പ് ഇനിയും അനുമതി ലഭിക്കാതെ സര്‍ക്കാര്‍ ഫയലുകള്‍ക്കുള്ളില്‍ തുടരുകയാണ്. പ്രതീക്ഷ കൈവിടുന്നില്ല, ഈ വര്‍ഷം അവസാനിക്കുമ്പോള്‍. പുതിയൊരു വാതില്‍ എനിക്കുമുന്‍പില്‍ തുറക്കുമെന്നുതന്നെ ഞാന്‍ വിശ്വസിക്കുന്നുണ്ട്.
അനുഷ ആൻഡ്രൂസ്
Jan 08, 2023
10 Minutes Read
സച്ചു ഐഷ
Jan 05, 2023
4 Minutes Read
മഞ്ചി ചാരുത
Jan 04, 2023
3 Minutes Read
ഡോ.ജ്യോതിമോള്‍ പി.
Jan 03, 2023
3 Minutes Read