പട്ടിണി മാറ്റാനുള്ള കോർപ്പറേറ്റ് കെണിയും
അദാനിപ്പുരയിലെ ഇന്ത്യൻ ഭക്ഷണവും
പട്ടിണി മാറ്റാനുള്ള കോർപ്പറേറ്റ് കെണിയും അദാനിപ്പുരയിലെ ഇന്ത്യൻ ഭക്ഷണവും
പട്ടിണി തുടച്ചുനീക്കാന്‍ നാളിതുവരെ മുതലാളിത്തം മുന്‍പോട്ടുവെച്ചിട്ടുള്ള വഴികളെല്ലാം ആത്യന്തികമായി കോര്‍പ്പറേറ്റുകളുടെ മൂലധന വളര്‍ച്ചയെ മാത്രമേ സഹായിച്ചിട്ടുള്ളു എന്നത് നമ്മുടെ അനുഭവമാണ്. സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയെന്ന വ്യാജേന തങ്ങളുടെ സ്വകാര്യ/ലാഭാധിഷ്ഠിത അജണ്ടകള്‍ ഭരണകൂട നയ പിന്തുണയോടെ പൊതു അജണ്ടയായി മാറ്റാനുള്ള ശ്രമങ്ങളാണ് കോര്‍പ്പറേറ്റുകള്‍ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’ പരമ്പര തുടരുന്നു
3 Oct 2022, 10:28 AM
""2050-ല്‍ നിന്ന് ഏകദേശം 10,000 ദിവസങ്ങള്‍ അകലെയാണ് നമ്മള്‍. ഈ കാലയളവില്‍, ഏകദേശം 25 ട്രില്യണ്‍ യുഎസ് ഡോളര്‍ നമ്മുടെ സമ്പദ് വ്യവസ്ഥയിലേക്ക് കൂട്ടിച്ചേര്‍ക്കപ്പെടും എന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. 2050-ഓടെ, പ്രവചിക്കുന്നതുപോലെ രാജ്യം 30-ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയായി മാറുകയാണെങ്കില്‍, എല്ലാത്തരം ദാരിദ്ര്യവും നമുക്ക് തുടച്ചുനീക്കാന്‍ കഴിയുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു'' ഈ ഏപ്രിലില്‍ ടൈംസ് നെറ്റ്‌വര്‍ക്ക് സംഘടിപ്പിച്ച "ഇന്ത്യ ഇക്കണോമിക് കോണ്‍ക്ലേവി'ല്‍ വെച്ച് ഗൗതം അദാനി പറഞ്ഞ വാക്കുകളാണിത്. പട്ടിണി തുടച്ചുനീക്കാന്‍ നാളിതുവരെ മുതലാളിത്തം മുന്‍പോട്ടുവെച്ചിട്ടുള്ള വഴികളെല്ലാം ആത്യന്തികമായി കോര്‍പ്പറേറ്റുകളുടെ മൂലധന വളര്‍ച്ചയെ മാത്രമേ സഹായിച്ചിട്ടുള്ളു എന്നത് നമ്മുടെ അനുഭവമാണ്. സാധാരണക്കാരായ ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയെന്ന വ്യാജേന തങ്ങളുടെ സ്വകാര്യ/ലാഭാധിഷ്ഠിത അജണ്ടകള്‍ ഭരണകൂട നയ പിന്തുണയോടെ പൊതു അജണ്ടയായി മാറ്റാനുള്ള ശ്രമങ്ങളാണ് കോര്‍പ്പറേറ്റുകള്‍ എക്കാലവും സ്വീകരിച്ചു പോന്നിട്ടുള്ളത്.
ഫലം വരുമാനത്തിന്റെ കേന്ദ്രീകരണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും സ്വകാര്യ കോര്‍പ്പറേറ്റ് അക്കൗണ്ടുകളിലേക്ക് അതിവേഗം കൈമാറ്റം ചെയ്യപ്പെട്ടു എന്നതാണ്. മറ്റു സമ്പദ്വ്യവസ്ഥകളെ അപേക്ഷിച്ച് കഴിഞ്ഞ രണ്ട് ദശാബ്ദങ്ങളിലെ സ്വകാര്യ കോര്‍പ്പറേറ്റ് മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ച പരിശോധിച്ചാല്‍ ഇക്കാര്യം വ്യക്തമാവും. ഇതില്‍ത്തന്നെ കോര്‍പ്പറേറ്റ് ലാഭത്തിന്റെ 65%വും ഏറ്റവും ലാഭകരമായി പ്രവര്‍ത്തിക്കുന്ന പത്തോ പതിനഞ്ചോ കമ്പനികളുടെ കൈകളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്നതായി കാണാം. വിവിധ വ്യാപാര മേഖലകളില്‍ ഇത്തരത്തിലുള്ള വിരലിലെണ്ണാവുന്ന വന്‍കിട കമ്പനികള്‍ക്ക് സമഗ്രാധിപത്യം സ്ഥാപിക്കാനും, തങ്ങളുടെ വരുമാനത്തെ/ലാഭവിഹിതത്തെ അവര്‍ക്കിടയില്‍ത്തന്നെ പുനര്‍വിതരണം ചെയ്യാനും കഴിയുന്നുണ്ട്. ഇതിന് ഏറ്റവും അനുകൂലമായ സാമ്പത്തിക നയങ്ങള്‍ മുന്‍പോട്ടുവെച്ചുകൊണ്ട് ഭരണകൂടങ്ങള്‍ കൂടി കൈകോര്‍ക്കുമ്പോള്‍ കാര്യങ്ങള്‍ സുഗമമാകുന്നു. അദാനിയെന്ന പുത്തന്‍കൂറ്റ് കോര്‍പ്പറേറ്റിന്റെ അതിദ്രുത വളര്‍ച്ചയില്‍ കഴിഞ്ഞ ഏഴ് വര്‍ഷക്കാലയളവില്‍ മോദി നല്‍കിയ/നല്‍കിക്കൊണ്ടിരിക്കുന്ന സംഭാവനകളുടെ ചെറിയൊരു ചിത്രം മുന്‍ കുറിപ്പുകളിലൂടെ ലഭിച്ചിട്ടുണ്ടാകുമെന്ന് കരുതുന്നു.

ശാസ്ത്രത്തെയും സാങ്കേതിക വിദ്യയെയും അടിസ്ഥാനമാക്കി പട്ടിണി, ദാരിദ്ര്യം തുടങ്ങിയ സങ്കീര്‍ണ്ണമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള ലളിതമെന്നു തോന്നിയേക്കാവുന്ന വഴികള്‍ മുതലാളിത്തം എക്കാലത്തും മുന്‍പോട്ടുവെച്ചുപോരുന്നുണ്ട്. അതില്‍ പ്രധാനം കാര്‍ഷിക മേഖലയുടെ "സമഗ്രമായ പരിവര്‍ത്തനങ്ങള്‍ക്ക്' ഊന്നല്‍ നല്‍കിക്കൊണ്ടുള്ള പദ്ധതികള്‍ ആണ്. കാര്‍ഷിക മേഖലയുടെ സാങ്കേതികവല്‍ക്കരണം എന്ന ഒരൊറ്റ പോംവഴിയിലൂടെ മാത്രം നേടിയെടുക്കാവുന്ന ഒന്നായാണ് അവ അവതരിപ്പിക്കപ്പെടാറുള്ളത്. അതാകട്ടെ കാര്‍ഷിക വൈവിധ്യങ്ങളെ നിരാകരിച്ചുകൊണ്ട് "മുതലാളിത്ത മിച്ചമൂല്യ വിപ്ലവങ്ങള്‍' ആയി വിള കൊയ്യുകയും ചെയ്യുന്നു. ലോകത്തെവിടെയുമുള്ള വമ്പന്‍ അഗ്രിബിസിനസ് കോര്‍പ്പറേറ്റുകളുടെയെല്ലാം വളര്‍ച്ച ഈവിധം കാര്‍ഷിക വൃത്തിയെയും, കര്‍ഷകരെയും, കൃഷിഭൂമിയെയും അന്യവല്‍ക്കരിക്കുന്ന "ആധുനികാശയങ്ങളുടെ' പൂര്‍ത്തീകരണത്തിലൂടെ സാധ്യമാക്കിയതാണ്.
ആഗോളീകരണ - ഉദാരവല്‍ക്കരണ നയങ്ങള്‍ ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനത്തില്‍ വന്‍വര്‍ദ്ധനവ് ഉണ്ടാക്കിയെങ്കിലും (പ്രതിശീര്‍ഷ വരുമാനം കണക്കുകൂട്ടുന്നതിന്റെ രീതിശാസ്ത്രം കൂടി മനസ്സിലാക്കുന്നത് നന്ന്) ഇന്ത്യന്‍ തൊഴില്‍ മേഖലയുടെ പകുതിയിലധികം വരുന്ന കര്‍ഷക - കര്‍ഷകത്തൊഴിലാളികളുടെ "വാങ്ങല്‍ശേഷി' ഇടിഞ്ഞുവരികയും ചെയ്യുന്ന തരത്തിലുള്ള വിരോധാഭാസങ്ങള്‍ക്ക് രാജ്യം സാക്ഷ്യം വഹിക്കുകയും ചെയ്തു. സ്വതന്ത്ര ഇന്ത്യയുടെ ശൈശവത്തില്‍, മൊത്തം ആഭ്യന്തരോത്പാദനത്തിന്റെ അറുപത് ശതമാനത്തോളം സംഭാവന ചെയ്തിരുന്ന കാര്‍ഷിക മേഖല ഇന്ന് 14%ത്തിനും 12%ത്തിനും ഇടയിലേക്ക് ചുരുങ്ങിപ്പോയത് നമ്മുടെ നയരൂപീകരണങ്ങളിലെയും ആസൂത്രണങ്ങളിലെയും പിഴവുകള്‍കൊണ്ടാണ് എന്നത് വസ്തുതയാണ്.
കാര്‍ഷികവൃത്തി ലാഭകരമല്ലാത്ത ഏര്‍പ്പാടായതിനും, ഭക്ഷ്യസുരക്ഷയ്ക്ക് മാത്രമായി പ്രത്യേക വകുപ്പുകളും മിഷനുകളും രൂപീകരിക്കേണ്ടി വന്നതിനും പിന്നിലെ ആസൂത്രണ പിഴവുകള്‍ക്കു നാളിതുവരെയുള്ള മുഴുവന്‍ സര്‍ക്കാരുകളും ഉത്തരവാദികളാണ് എന്ന് പറയേണ്ടതുണ്ട്. കാര്‍ഷിക ഗവേഷണങ്ങളും, പുത്തന്‍ സാങ്കേതിക വിദ്യകളുടെ പ്രയോഗവല്‍ക്കരണവും കാര്‍ഷിക മേഖലയ്ക്ക് ആവശ്യമാണെന്നതില്‍ തര്‍ക്കമില്ല. എന്നിരിക്കിലും ഉയര്‍ന്ന സാങ്കേതിക സഹായവും, മുതല്‍മുടക്കും ആവശ്യമുള്ള ഈ പരിഷ്‌കരണങ്ങള്‍ പൊതു ഉടമസ്ഥതയില്‍ ആരംഭിക്കുന്നതിന് പകരം സ്വകാര്യ-ബഹുരാഷ്ട്ര കമ്പനികളുടെ സഹായമില്ലാതെ ഭരണകൂടങ്ങള്‍ക്ക് മുന്‍പോട്ടു കൊണ്ടുപോവാന്‍ സാധിക്കില്ലെന്ന അവസ്ഥ സൃഷ്ടിക്കുകയും അതിനനുസൃതമായ രീതിയിലുള്ള നയരൂപീകരണങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു. ഇത് സ്വാഭാവികമായും വന്‍കിട ബഹുരാഷ്ട്ര കമ്പനികള്‍ക്ക് കാര്‍ഷികോത്പന്നങ്ങളുടെയോ, വിത്തിന്റെയോ, കൃഷിയിടത്തിന്റെയോ, കാര്‍ഷിക രീതിയുടെയോ മേലുള്ള നിയന്ത്രണങ്ങള്‍ നടപ്പിലാക്കാനും ക്രമേണ അവരുടെ ആധിപത്യം ഉറപ്പിക്കാനും ഇടയാക്കുന്നു.

കൃഷിഭൂമിയില്‍ കമ്പനിരാജിന് പരവതാനി വിരിക്കുന്ന കേന്ദ്ര സര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ കര്‍ഷകര്‍ ഒന്നാകെ സംഘടിതരായി തെരുവിലിറങ്ങിയത് ഈ കാരണങ്ങള്‍ കൊണ്ട് തന്നെയാണ്. സര്‍ക്കാര്‍ നിയന്ത്രിത കര്‍ഷക കമ്പോളങ്ങളെ പൂര്‍ണ്ണമായും തകര്‍ക്കുകയും കാര്‍ഷിക മേഖലയെ വന്‍കിട കോണ്‍ട്രാക്ട് ഫാമിംഗ് കമ്പനികളുടെ നിയന്ത്രണത്തിലാക്കുകയും ചെയ്യാന്‍ സാധിക്കുന്ന കാര്‍ഷിക നിയമഭേദഗതി തങ്ങളുടെ നിലനില്‍പ്പിനെ തന്നെ അപകടപ്പെടുത്തുമെന്നു കര്‍ഷകര്‍ക്കു തിരിച്ചറിയാന്‍ മുന്‍ മാതൃകകള്‍ തന്നെ ധാരാളം ഉണ്ടായിരുന്നു. അതുകൊണ്ടുകൂടിയാണ് സര്‍ക്കാരിന്റെ ജനാധിപത്യ/കര്‍ഷക വിരുദ്ധ നയങ്ങള്‍ക്ക് എതിരെ എന്നതിനപ്പുറം, ഇന്ത്യയിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് ശക്തികളായ അദാനി-അംബാനി കൂട്ടുകെട്ടുകള്‍ക്കെതിരെയുള്ള സമരമായി കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധ സമരം വ്യാപിപ്പിച്ചത്.
കാര്‍ഷിക നിയമങ്ങളുടെ ഭേദഗതികള്‍ അവതരിപ്പിക്കുന്നതിനു മുന്‍പായി തന്നെ കോര്‍പ്പറേറ്റുകള്‍ക്കു അഗ്രി ബിസിനസ്സ് രംഗത്ത് ചുവടുറപ്പിക്കാനുള്ള നിലമൊരുക്കാന്‍ മോദി സര്‍ക്കാര്‍ ശ്രദ്ധിച്ചിട്ടുണ്ട് എന്ന് നമുക്ക് മനസ്സിലാവുന്നതാണ്. രണ്ട് ഹെക്ടറില്‍ താഴെ മാത്രം ഭൂമി കൈവശമുള്ള 86% കര്‍ഷകരും, 10 ഹെക്ടറിന് മുകളില്‍ കൃഷിഭൂമിയുള്ളവര്‍ 1%വും മാത്രമുള്ള ഇന്ത്യയിലെ, നിലനില്‍ക്കുന്ന ഭൂവുടമസ്ഥ സാഹചര്യങ്ങളും, കാര്‍ഷിക ഉല്പാദന രീതികളും, വിപണന സംവിധാനങ്ങളും തങ്ങള്‍ക്കു അനുകൂലമായ വിധം പുനര്‍നിര്‍മിച്ചുകൊണ്ട് മാത്രമേ അഗ്രി ബിസിനസ്സ് കമ്പനികള്‍ക്ക് വലിയ കാര്‍ഷിക ഫാമുകളും, ഉല്പാദന-സംഭരണ-വിപണന-വിതരണ ശൃംഖലകളും സ്ഥാപിക്കാന്‍ കഴിയൂ. വിപണിയില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ള കാര്‍ഷികോല്പന്നങ്ങള്‍ വന്‍തോതില്‍ സംഭരിക്കുന്നതിന് അഗ്രിബിസിനസ്സ് കമ്പനികള്‍ക്ക് കര്‍ഷകരുമായി നേരിട്ട് തന്നെ വ്യാപാര കരാറില്‍ ഏര്‍പ്പെടുന്നത് സഹായിക്കും. ഇതിനു സഹായകമാവുന്ന വിധം ഒരു മോഡല്‍ കോണ്‍ട്രാക്ട് ഫാര്‍മിംഗിന്റെ കരട് (The State / Union Territory Agricultural Produce and Livestock Contract Farming (Promotion and Facilitation) Act, 2018) Act,2018 )2017-18 ബഡ്ജറ്റില്‍ തന്നെ കേന്ദ്ര കൃഷി മന്ത്രാലയം അവതരിപ്പിച്ചിരുന്നു. ഇത് നിയമമാക്കി മാറ്റാനാണ് 2020-ലെ കാര്‍ഷിക ബില്ലിലൂടെ മോദി സര്‍ക്കാര്‍ ശ്രമിച്ചത്. ഭക്ഷ്യോത്പന്നങ്ങളുടെ വന്‍തോതിലുള്ള സംഭരണത്തിനുള്ള പരിമിതികളാണ് കാര്‍ഷിക മേഖല നേരിടുന്ന മറ്റൊരു പ്രശ്‌നം. ഇത് പരിഹരിക്കാനായി വലിയ ഭക്ഷ്യോത്പന്ന സംഭരണ സംവിധാനങ്ങള്‍ നിര്‍മിക്കുന്നതിനായി സ്വകാര്യ പങ്കാളിത്തം ക്ഷണിക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. അതിനായി ഈ മേഖലയില്‍ നികുതി ഇളവുകളും, സൗജന്യങ്ങളും ധാരാളമായി അനുവദിക്കപ്പെട്ടു.

ഭക്ഷ്യ-കാര്‍ഷിക അധിഷ്ഠിത സംസ്‌കരണ യൂണിറ്റുകള്‍ക്കും കോള്‍ഡ് സ്റ്റോറേജ് (ശീതീകരണ സംഭരണികള്‍) ചെയിനുകള്‍ക്കുമുള്ള വായ്പകള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ കീഴില്‍ വരുന്ന മുന്‍ഗണനാ വിഭാഗത്തിലെ വായ്പകള്‍ ആയി മാറ്റപ്പെട്ടു. ആധുനിക കാര്‍ഷികോല്‍പ്പന്ന സംഭരണ ശാലകളുടെ നിര്‍മ്മാണത്തിനായി സ്വകാര്യ നിക്ഷേപം വലിയ തോതില്‍ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഈ മേഖലയില്‍ എല്ലാം 100% വിദേശ നിക്ഷേപം അനുവദിക്കുകയുമുണ്ടായി. സ്വാഭാവികമായും ഇവയുടെയെല്ലാം വിതരണ സൗകര്യങ്ങള്‍ക്കായി റോഡ്-റെയില്‍-തുറമുഖ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായി വലിയ മുതല്‍മുടക്കുകള്‍ ഇറക്കാന്‍ സന്നദ്ധമായി നിലവില്‍ ഈ മേഖലയില്‍ സമഗ്രാധിപത്യം സ്ഥാപിച്ചിട്ടുള്ള കോര്‍പ്പറേറ്റ് കമ്പനികള്‍ തയ്യാറായി വരുകയും ചെയ്തു. ഈ ഒരു പശ്ചാത്തലത്തില്‍ കൂടിയാണ് അദാനി ഗ്രൂപ്പ് കാര്‍ഷിക വ്യവസായ മേഖലയിലേക്ക് കൂടി തങ്ങളുടെ അധികാരങ്ങള്‍ ഉറപ്പിക്കുവാന്‍ ദ്രുതഗതിയിലുള്ള ശ്രമങ്ങള്‍ വ്യാപിപ്പിക്കുന്നത് എന്ന് കാണാം.
അദാനിപ്പുരയിലെ ഇന്ത്യൻ ഭക്ഷണം
1980- കളില്‍ ഗുജറാത്തില്‍ ചരക്ക് വ്യാപാര ബിസിനസ്സില്‍ നിന്ന് തുടങ്ങി അദാനി തന്റെ സംരംഭകത്വ യാത്ര കല്‍ക്കരി, ഷിപ്പിംഗ്, എയര്‍പോര്‍ട്ട്, വൈദ്യുതി-ഗ്യാസ് വിതരണം, ലോജിസ്റ്റിക്‌സ് തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിപ്പിച്ചതിനും, 2022 സെപ്തംബര്‍ ആകുമ്പോഴേക്കും ലോകത്തിലെ തന്നെ രണ്ടാമത്തെ സമ്പന്നനെന്ന നിലയിലേക്ക് ഗൗതം അദാനി മാറിയതും ഭരണകൂടത്തിന്റെ നിര്‍ലോഭമായ പിന്തുണയോട് കൂടിയാണെന്നു സുവ്യക്തമാണ്. ദേശീയ സാമ്പത്തിക പ്രാധാന്യമുള്ള ആസ്തികള്‍ തന്നിലേക്ക് സ്വരുക്കൂട്ടിക്കൊണ്ടുള്ള "രാഷ്ട്ര നിര്‍മ്മാണം' എന്ന അദാനിയുടെ കാഴ്ചപ്പാടിനെ സന്നിവേശിപ്പിച്ചുകൊണ്ട് തന്നെ കോര്‍പ്പറേറ്റ് വളര്‍ച്ചയ്ക്ക് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളുടെയും, ഉല്പാദന ക്ഷമതയുടെയും തടസ്സങ്ങള്‍ പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വികസന നയങ്ങളായിരുന്നു മോദി സര്‍ക്കാര്‍ കൈക്കൊണ്ടുപോന്നത്. ഏറ്റവും ഒടുവിലായി രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനത്തെ പോലും നിരാകരിച്ചുകൊണ്ട് മോദി സര്‍ക്കാര്‍ നടപ്പിലാക്കാന്‍ ശ്രമിച്ച കാര്‍ഷിക നിയമങ്ങള്‍, യഥാര്‍ത്ഥത്തില്‍ ആരുടെ വികസനമായിരുന്നു ലക്ഷ്യം വെച്ചിരുന്നത് എന്ന ചോദ്യത്തിനുത്തരവും ഈ ചങ്ങാത്ത മുതലാളിത്തത്തിന്റെ കണ്ണികളിലേക്ക് ചെന്നെത്തുന്നത് കാണാം.

ഏഷ്യയിലെ സുപ്രധാന ബിസിനസ് ഗ്രൂപ്പ് ആയ സിംഗപ്പൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന വില്‍മര്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡുമായി സഹകരിച്ച് 1999ല്‍ അദാനി ഗ്രൂപ്പ് ആരംഭിച്ച ഭക്ഷ്യവ്യാപാര ബിസിനസ് സംരംഭത്തിലൂടെയാണ് (അദാനി-വില്‍മര്‍ ലിമിറ്റഡ്-AWL) കോര്‍പ്പറേറ്റ് അഗ്രി ബിസിനസ് മേഖലയിലേക്ക് അദാനി ചുവടുവെച്ചത്. Adani Wilmar Limited (AWL), Adani Agri Logistics Limited (AALL), Adani Agri Fresh Limited (AAFL) എന്നിവയിലൂടെ ഭക്ഷ്യ സംഭരണ-വിതരണ രംഗത്തും അതികായന്മാരായി അദാനി ഗ്രൂപ്പ് ഇക്കാലയളവില്‍ വളര്‍ന്നിട്ടുണ്ട്. 2018 -ല്‍ അദാനി ഗ്രൂപ്പിന്റെ അഗ്രി ബിസിനസ്സിന്റെ വാര്‍ഷിക വിറ്റുവരവ് ഏകദേശം 20,000 കോടി രൂപയായിരുന്നു.
1999 -ല്‍ ആരംഭിച്ചുവെങ്കിലും അദാനി-വില്‍മര്‍ ലിമിറ്റഡ് (Adani-Wilmar Ltd.) കാര്‍ഷിക ഭക്ഷ്യസംസ്‌കരണ മേഖലയിലേക്ക് വന്‍തോതില്‍ നിക്ഷേപം നടത്താന്‍ ആരംഭിച്ചത് 2015ന് ശേഷമായിരുന്നു. ഇന്ത്യയിലെമ്പാടും നാല്‍പ്പതോളം യൂണിറ്റുകള്‍ അദാനി-വില്‍മറിന്റേതായി ഇന്നുണ്ട്. ഇതിന്റെ പ്രതിദിന സംസ്‌കരണ ശേഷി 16000 ടണ്ണോളം വരുമെന്ന് കമ്പനി അവകാശപ്പെടുന്നു. ഭക്ഷ്യ എണ്ണയുടെയും, ധാന്യപ്പൊടികള്‍, പയറുവര്‍ഗ്ഗങ്ങള്‍ എന്നിവയുടെയും വ്യാപാരത്തില്‍ അദാനി-വില്‍മര്‍ ലിമിറ്റഡ് ഇന്ത്യയിലെ തന്നെ ഏറ്റവും കൂടുതല്‍ വിറ്റുവരവ് ലഭിക്കുന്ന കമ്പനിയായി മാറിയിരിക്കുകയാണ്. കണ്‍സ്യൂമര്‍ ഗുഡ്‌സ് ഓഫറുകള്‍ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി പ്രധാന ഭക്ഷ്യ വസ്തുക്കളുടെയും വിതരണ കമ്പനികളുടെയും ബ്രാന്‍ഡുകള്‍ ഏറ്റെടുക്കാന്‍ വേണ്ടിയുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ അദാനി -വില്‍മര്‍ ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ വര്‍ഷം തുടക്കത്തില്‍ തന്നെ അദാനിയുടെ ഭക്ഷ്യോത്പന്ന ബിസിനസ് കമ്പനികളുടെ ഓഹരികള്‍ മൂന്നിരട്ടിയിലധികം വര്‍ധിച്ചതായി കമ്പനി അധികൃതര്‍ അവകാശപ്പെടുന്നുണ്ട്. യുഎന്നിന്റെ ഫുഡ് ആന്‍ഡ് അഗ്രികള്‍ച്ചര്‍ ഓര്‍ഗനൈസേഷന്റെ (FAO) കണക്കനുസരിച്ച്, അദാനി ഗ്രൂപ്പും അംബാനിയുടെ റിലയന്‍സ് ഇന്‍ഡസ്ട്രീസും 400 ബില്യണ്‍ ഡോളര്‍ മൂല്യമുള്ള ഭക്ഷ്യോത്പാദന വ്യവസായത്തില്‍ നല്ലൊരു പങ്കും പിടിച്ചടക്കാനുള്ള ശ്രമങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത് എന്ന് സൂചന നല്കുന്നുണ്ട്. അദാനി-വില്‍മര്‍ അടുത്തിടെ McCormick സ്വിറ്റ്സര്‍ലന്‍ഡില്‍ നിന്ന് കോഹിനൂര്‍ പാചക ബ്രാന്‍ഡ് ഉള്‍പ്പെടെ നിരവധി ബ്രാന്‍ഡുകള്‍ സ്വന്തമാക്കിയിരുന്നു.

ഇന്ത്യയില്‍ കോഹിനൂരിന്റെ ബസുമതി അരി, റെഡി-ടു-കുക്ക്, റെഡി-ടു-ഈറ്റ് കറികള്‍, ഭക്ഷണം എന്നിവയുടെ വ്യാപാരത്തിനുള്ള പ്രത്യേക അവകാശം ഇതുവഴി അദാനി വില്‍മറിന് ലഭിച്ചു. ഇന്ത്യയിലെ ഭക്ഷ്യ സംസ്‌കരണ മേഖല അതിവേഗം വളരുന്നു, ലാഭകരവും ആയി മുന്‍പോട്ടു പോവുന്നത് കൊണ്ട് തന്നെ ഈ മേഖലയിലെ കോര്‍പ്പറേറ്റ് നിക്ഷേപങ്ങളും വര്‍ദ്ധിക്കുന്നുണ്ട് എന്ന് കാണാം. Online വ്യാപാരം വഴി ഈ അനുകൂല സാഹചര്യങ്ങളെ പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് അദാനി ഗ്രൂപ്പ് തങ്ങളുടെ ഭക്ഷ്യ വ്യവസായം വിപുലീകരിക്കാന്‍ തയ്യാറെടുക്കുന്നത്. സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ സേവന ദാതാക്കളുടെ പ്രവര്‍ത്തനം വ്യാപകമാക്കപ്പെട്ടതോടെ രാജ്യത്തെ ഭക്ഷണ വിതരണ വ്യവസായം വന്‍തോതിലുള്ള വളര്‍ച്ച നേടിയെടുത്തുകഴിഞ്ഞു.
കാര്‍ഷിക മേഖലയില്‍ വമ്പിച്ച പരിവര്‍ത്തനം ഉദ്ദേശിച്ചുകൊണ്ടുള്ള നിയമ ഭേദഗതികള്‍ അണിയറയില്‍ തയ്യാറായിക്കൊണ്ടിരിക്കുന്ന അതേ കാലയളവില്‍ തങ്ങളുടെ വ്യവസായ സാമ്രാജ്യം കാര്‍ഷിക മേഖലയില്‍ വിപുലമാക്കാനുള്ള നടപടി അദാനി ഗ്രൂപ്പ് ആരംഭിച്ചിരുന്നതായി കാണാം. 2007ല്‍ ആരംഭിച്ച, അദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള, അദാനി അഗ്രി ലോജിസ്റ്റിക്‌സ് ലിമിറ്റഡ് (Adani Agri Logistics Limited- AALL), വിവിധ സംസ്ഥാനങ്ങളിലായി പത്തോളം കമ്പനികളാണ് അടുത്ത കാലങ്ങളില്‍ റജിസ്റ്റര്‍ ചെയ്തത്.

ഭക്ഷ്യ ധാന്യ സംഭരണത്തിനും വിതരണത്തിനും രാജ്യത്താകമാനം വന്‍തോതില്‍ സംഭരണ കേന്ദ്രങ്ങളുടെ നിര്‍മാണം നേരത്തെ ഈ കമ്പനികള്‍ ആരംഭിച്ചിരുന്നു. അവശ്യ സാധന നിയമം (എസ്സന്‍ഷ്യല്‍ കമ്മോഡിറ്റീസ് ആക്ട്) ഭേദഗതി ചെയ്ത് ഭക്ഷ്യധാന്യങ്ങളുടെയും എണ്ണക്കുരുക്കളുടെയും സംഭരണത്തിലെ സര്‍ക്കാര്‍ കുത്തക അവസാനിപ്പിക്കുവാനുള്ള കേന്ദ്ര ഗവണ്‍മെന്റിന്റെ നയപരമായ തീരുമാനം നേരത്തെ മനസ്സിലാക്കിക്കൊണ്ടുള്ള വ്യവസായ വിപുലീകരണമാണ് അദാനി ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത് എന്നത് ഇതിലൂടെ വ്യക്തമാണ്
(തുടരും)

കെ. സഹദേവന്‍
Mar 30, 2023
13 Minutes Read
പിണറായി വിജയൻ
Mar 24, 2023
3 Minutes Read
ടി.എന്‍. പ്രതാപന്‍
Mar 23, 2023
3 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Mar 14, 2023
3 Minutes Read
ഡോ. വി.എന്‍. ജയചന്ദ്രന്‍
Feb 19, 2023
5 Minutes Read
പ്രമോദ് പുഴങ്കര
Feb 12, 2023
3 Minute Read
കെ. അരവിന്ദ്
Feb 11, 2023
10 Minutes Read