നിങ്ങൾ ഗുജറാത്തിൽ
അല്ലായെങ്കിൽ നിങ്ങളൊരു
വിഡ്ഢിയാണ്" : രതൻ ടാറ്റ
നിങ്ങൾ ഗുജറാത്തിൽ അല്ലായെങ്കിൽ നിങ്ങളൊരു വിഡ്ഢിയാണ് : രതൻ ടാറ്റ
അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിളവ് ഇനത്തില്‍ അദാനി നേടിയെടുത്തത് 3,200 കോടി രൂപയുടെ ലാഭമാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന കച്ച് മേഖലയുടെ പുനസ്ഥാപനത്തിന് ചെലവഴിച്ച തുകയുടെ നാലിരട്ടിയിലധികം വരും ഇത്. അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയിലെ നിക്ഷേപം 1.31,702 കോടി രൂപയാണെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. എന്നാല്‍ 38,875 തൊഴിലുകള്‍ മാത്രമേ ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ. അതായത് ഒരു തൊഴിലിന് 3.38 കോടി രൂപ. കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങള്‍ ഈ രീതിയില്‍ എത്ര വേണമെങ്കിലും ഉദാഹരിക്കാം. ‘ഒരു മോദി- അദാനി ചങ്ങാത്തക്കഥ’യുടെ നാലാം ഭാഗം.
9 Sep 2022, 11:40 AM
2001 മുതല്‍ 2014 വരെയുള്ള കാലയളവില്‍ ഗുജറാത്ത് മുഖ്യമന്ത്രി സ്ഥാനത്തിരുന്നുകൊണ്ട് നരേന്ദ്ര മോദി കോര്‍പ്പറേറ്റുകള്‍ക്കായി നല്‍കിയ സേവനങ്ങളുടെ സാമ്പിളുകള്‍ ഇതാ. വിസ്താര ഭയത്താല്‍ കാര്യങ്ങള്‍ ചുരുക്കിപ്പറയുന്നു.
ഭാവ്‌നഗര്‍ ജില്ലയിലെ മഹുവയില്‍ തീരപ്രദേശങ്ങളിലെ ചുണ്ണാമ്പുകല്ല് ഖനനത്തിനായി നിര്‍മ കമ്പനിക്ക് 3460 ഹെക്ടര്‍ സ്ഥലമാണ് മോദി അനുവദിച്ചു നല്‍കിയത്. ഫലഭൂയിഷ്ടമായ കൃഷിഭൂമിയും പുല്‍മൈതാനങ്ങളുമാണ് ഈ രീതിയില്‍ നിര്‍മ്മയ്ക്ക് പതിച്ചുനല്‍കിയത്. കര്‍ഷകരുടെ മുന്‍കൈയ്യില്‍ വന്‍തോതിലുള്ള പ്രക്ഷോഭം ഇതിനെതിരെ ഉയര്‍ന്നുവന്നിരിക്കയാണ്. (ഈ നിര്‍മ്മ സ്ഥാപനത്തിന്റെ ഉടമ കര്‍സന്‍ഭായ് പട്ടേല്‍ ആണ് 2003 ഫെബ്രുവരി 6ന് ദില്ലിയില്‍ നടന്ന യോഗത്തില്‍ മോദിക്ക് വേണ്ടി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രീസിനെ പിളര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയത്).
എല്‍ & ടി കമ്പനിക്കായി സൂറത്ത് ജില്ലയിലെ ഹാസിരയില്‍ 8 ലക്ഷം ചതുരശ്ര മീറ്റര്‍ ഭൂമി സര്‍ക്കാര്‍ നല്‍കിയത് ച.മീറ്ററിന് ഒരു രൂപ എന്ന നിരക്കിലാണ്. ഇതിനായി മറ്റ് കമ്പനികളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ലേലമോ മറ്റോ നടന്നതുമില്ല.
സിംഗൂരില്‍ നിന്നും ജനകീയ പ്രക്ഷോഭത്തെ തുടര്‍ന്ന് ഗുജറാത്തിലേക്ക് പറിച്ചുനടപ്പെട്ട ടാറ്റയുടെ നാനോ നിര്‍മ്മാണ ഫാക്ടറിക്ക് മോദി നല്‍കിയ സൗജന്യങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. ബംഗാള്‍ ഗവണ്‍മെന്റിന്റെ പിടിപ്പുകേടായും മോഡിയുടെ സാമര്‍ത്ഥ്യമായും പ്രചരിപ്പിക്കപ്പെടുന്ന നാനോ കഥയ്ക്ക് പിന്നില്‍ പൊതുഖജനാവില്‍ നിന്ന് നഷ്ടമാകുന്ന കോടികളുടെ കണക്ക് കൂടി ചേര്‍ക്കാനുണ്ട്.

ചതുരശ്ര മീറ്ററിന് 10,000 രൂപ വിപണി മൂല്യമുള്ള ഭൂമി ടാറ്റയ്ക്ക് പതിച്ചു നല്‍കിയത് 900 രൂപയ്ക്കാണ്. ഈ രീതിയില്‍ 1,106ഏക്കര്‍ ഭൂമിയാണ് സാനന്ദില്‍ നാനോ ഫാക്ടറിക്കായി നല്‍കിയത്. 3,300 കോടി രൂപ ഈയിനത്തില്‍ ടാറ്റയ്ക്ക് ലാഭമുണ്ടായി. ഭൂമിയുടെ വില തവണകളായി അടക്കാനുള്ള സൗകര്യവും ഗവണ്‍മെന്റ് അനുവദിച്ചുകൊടുത്തു. കൂടാതെ 0.01% പലിശ നിരക്കില്‍ 9,570 കോടി രൂപയുടെ കടവും 20 വര്‍ഷത്തെ മൊറൊട്ടോറിയത്തോടെ പാവപ്പെട്ട ടാറ്റയ്ക്ക് മോദി സമ്മാനിച്ചു. കമ്പനിയിലേക്ക് സര്‍ക്കാര്‍ വക റോഡ് റെയില്‍ സൗകര്യങ്ങള്‍ വേറെയും. ഒരു നാനോ കാര്‍ ഫാക്ടറിയില്‍ നിന്ന് പുറത്തുകടക്കുമ്പോഴേക്കും 60,000 രൂപയിലധികം പൊതുഖജനാവില്‍ നിന്ന് മുടക്കിയിരിക്കും! "You are stupid, if you are not in Gujarat' എന്ന് രത്തന്‍ ടാറ്റ പറഞ്ഞില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ. (ടാറ്റയുടെ നാനോ കാര്‍ പദ്ധതി പൂട്ടിക്കെട്ടി. നാനോ പദ്ധതിയെ തുടക്കംതൊട്ട് എതിര്‍ത്തിരുന്ന സൈറസ് മിസ്ത്രി അപകടത്തില്‍ കൊല്ലപ്പെടുകയും ചെയ്തു).
തീരദേശ നിയന്ത്രണ നിയമം കര്‍ശനമായി നടപ്പിലാക്കേണ്ട പ്രദേശങ്ങളില്‍ എസ്സാര്‍ ഗ്രൂപ്പിനായി 2.08 ലക്ഷം ച.മീറ്റര്‍ ഭൂമി ഗുജറാത്ത് ഗവണ്‍മെന്റ് നല്‍കുകയുണ്ടായി. ഇത് കേസായി കോടതിയിലെത്തിയപ്പോള്‍ കമ്പനിക്ക് കോടതി പിഴ വിധിച്ചു. 20 ലക്ഷം രൂപ സന്തോഷത്തോടെ പിഴ നല്‍കിക്കൊണ്ട് കമ്പനി തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അനസ്യൂതം തുടര്‍ന്നു.

വ്യവസായ ഗ്രൂപ്പുകളില്‍ മോദിയുടെ ഇഷ്ടഭാജനമായ അദാനി ഗ്രൂപ്പിന് വേണ്ടി മോദി നല്‍കിയ സേവനങ്ങള്‍ക്ക് കയ്യും കണക്കുമില്ല. 2002 മുതല്‍ 2011 വരെയുള്ള കാലയളവില്‍ അദാനി ഗ്രൂപ്പിന്റെ വിപണി മൂലധന സ്വരൂപണത്തിലെ വര്‍ദ്ധനവ് 8615ശതമാനമാണെന്ന് കണക്കുകള്‍ തെളിവുനല്‍കുന്നു. പ്രത്യേക സാമ്പത്തിക മേഖല വികസിപ്പിക്കുന്നതിനായി 15,000 കോടി രൂപയുടെ കരാര്‍ അദാനി ഗ്രൂപ്പ് ഗുജറാത്ത് സര്‍ക്കാരുമായി ഒപ്പുവെക്കുകയുണ്ടായി. അഞ്ച് വര്‍ഷത്തേക്കുള്ള നികുതിയിളവ് ഇനത്തില്‍ അദാനി നേടിയെടുത്തത് 3,200 കോടി രൂപയുടെ ലാഭമാണ്. ഭൂകമ്പത്തില്‍ തകര്‍ന്ന കച്ച് മേഖലയുടെ പുനസ്ഥാപനത്തിന് ചെലവഴിച്ച തുകയുടെ നാലിരട്ടിയിലധികം വരും ഇത്. അദാനിയുടെ പ്രത്യേക സാമ്പത്തിക മേഖലയിലെ നിക്ഷേപം 1.31,702 കോടി രൂപയാണെന്ന് സര്‍ക്കാര്‍ രേഖകള്‍ പറയുന്നു. എന്നാല്‍ 38,875 തൊഴിലുകള്‍ മാത്രമേ ഇതിലൂടെ സൃഷ്ടിക്കപ്പെട്ടിട്ടുള്ളൂ. അതായത് ഒരു തൊഴിലിന് 3.38 കോടി രൂപ. കൊട്ടിഘോഷിച്ച ഗുജറാത്ത് മോഡലിന്റെ പൊള്ളത്തരങ്ങള്‍ ഈ രീതിയില്‍ എത്ര വേണമെങ്കിലും ഉദാഹരിക്കാം.
തൊഴില്‍ വളര്‍ച്ച ?
വ്യാവസായിക വളര്‍ച്ചയോടൊപ്പം സംഭവിക്കേണ്ട ഒന്നാണ് തൊഴില്‍ മേഖലയില്‍ ഉണ്ടാകേണ്ട കുതിപ്പ്. എന്നാല്‍ വിരോധാഭാസമെന്നുതന്നെ പറയാം മോദി ഭരണത്തില്‍ ഗുജറാത്തില്‍ ഈ മേഖലയില്‍ കാര്യമായ കുതിച്ചുചാട്ടമൊന്നും ഉണ്ടായിട്ടില്ല. നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്റെ സ്ഥിതിവിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നത് തൊഴില്‍ മേഖലാ രംഗത്ത് വന്‍തോതിലുള്ള ഇടിവാണ് സംഭവിച്ചിട്ടുള്ളത് എന്നാണ്. ഗ്രാമീണ ഗുജറാത്ത് ഇക്കാര്യത്തില്‍ അങ്ങേയറ്റത്തെ പിന്നോക്കാവസ്ഥയിലാണെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നുണ്ട്. കാര്‍ഷിക മേഖലയില്‍ ഗര്‍ഹണീയമായ സ്ഥാനമുള്ള ചെറുകിട - ഇടത്തരം കര്‍ഷകര്‍ തങ്ങളുടെ കൃഷി ഭൂമി വില്‍ക്കുന്ന പ്രവണത കൂടിയിട്ടുണ്ട് സംസ്ഥാനത്ത്. ഇതിന്റെ ഏറ്റവും അപകടകരമായ പരിണാമമെന്നത് ജനങ്ങള്‍ വളരെപ്പെട്ടെന്നു തന്നെ തൊഴില്‍രഹിതരായി മാറുന്നു എന്നതാണ്. പ്രത്യേക സാമ്പത്തിക മേഖലകളിലൂടെ ഗ്രാമീണ മേഖലകളില്‍ സൃഷ്ടിച്ചെടുക്കുന്ന തൊഴിലുകള്‍ ഗ്രാമീണര്‍ക്ക് ഉപകാരപ്പെടുന്നില്ല എന്ന കാര്യവും ഇവിടെ ശ്രദ്ധിക്കേണ്ടതാണ്.
മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് ഗുജറാത്തില്‍ തൊഴില്‍ശക്തി പൊതുവില്‍ ഉയര്‍ന്നതാണെങ്കിലും തൊഴിലിന്റെ സ്വഭാവം പരിഗണിക്കുമ്പോള്‍ വലിയൊരളവോളം തൊഴിലുകളും അനൗപാരിക മേഖലകളിലുള്ളതാണ്. അനൗപചാരിക മേഖലയില്‍ തൊഴിലുകളുടെ എണ്ണം പെരുകുമ്പോള്‍ സ്വാഭാവികമായും സംഭവിക്കുന്നത് മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ള തൊഴിലാളികളുടെ പ്രവാഹമായിരിക്കും. ഇത് തൊഴില്‍ മേഖലയില്‍ അസ്ഥിരതയും ചൂഷണവും വര്‍ദ്ധിപ്പിക്കുന്നതിന് ഇടയാക്കും.
ശരാശരി വേതനത്തിന്റെ കാര്യത്തില്‍ ഗുജറാത്ത് അങ്ങേയറ്റം പിന്നോക്കമാണ്. ഇക്കാര്യത്തില്‍ ഗുജറാത്തിന്റെ സ്ഥാനം 14-ാമതാണ്. വേതന നിരക്കിലെ വന്‍വിടവ് കൊണ്ടുചെന്നെത്തിക്കുന്നത് വന്‍തോതിലുള്ള ചൂഷണത്തിലേക്കും കരാര്‍ തൊഴിലാളികളെ കൂടുതല്‍ കൂടുതലായി ഉപയോഗിക്കുന്നതിലേക്കുമായിരിക്കും. നഗരങ്ങളിലെ അനൗപചാരിക തൊഴില്‍ മേഖലയിലെ ശരാശരി വേതനം 106 രൂപയാണെന്ന് നാഷണല്‍ സാമ്പിള്‍ സര്‍വ്വേ 2011 ചൂണ്ടിക്കാട്ടുന്നു. ഇതേ സമയം കേരളത്തിലിത് 218 രൂപയാണ്. ഗ്രാമീണ മേഖലയില്‍ 152 രൂപയുമായി പഞ്ചാബ് മുന്നില്‍ നില്‍ക്കുമ്പോള്‍ 83 രൂപയുമായി ഗുജറാത്ത് 12ാം സ്ഥാനത്താണ്.
സാമ്പത്തിക-വ്യാവസായിക വളര്‍ച്ചയെപ്പറ്റി വാതോരാതെ സ്വയം പ്രശംസിച്ചുകൊണ്ടിരിക്കുന്ന മോഡിയുടെ ഗുജറാത്തില്‍ 98% സ്ത്രീ തൊഴിലാളികളും 89% പുരുഷ തൊഴിലാളികളും തൊഴില്‍ ചെയ്യുന്നത് അനൗപചാരിക മേഖലയിലാണെന്നും സര്‍വ്വേ ഫലം തെളിയിക്കുന്നു. (നാഷണല്‍ സാമ്പിള്‍ സര്‍വ്വേ ഓര്‍ഗനൈസേഷന്‍ 2011).
ഇന്ത്യയിലെ തൊഴിലാളികളും അദാനിയും തമ്മിലുള്ള വരുമാന വിടവ് മനസ്സിലാക്കാന്‍ പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനായ ഴാങ് ഡ്രീസ് നല്‍കിയ ഉദാഹരണം നോക്കുക: ""It would take one million years for 100 workers working non-stop at the minimum wage to earn as much as Adani already has''
അദാനി വീര്‍ക്കുമ്പോള്‍ ചുരുങ്ങുന്ന ഗുജറാത്ത്
ഒരു ദശാബ്ദക്കാലത്തിലേറെ നിലനിന്ന (2001-2014) മോദി ഭരണത്തില്‍ ഗുജറാത്തിലെ സാമൂഹ്യക്ഷേമ - ദാരിദ്യനിര്‍മ്മാര്‍ജ്ജന പരിപാടികള്‍ മറ്റ് സംസ്ഥാനങ്ങളേക്കാള്‍ വളരെ പിന്നിലാണെന്ന സത്യം മോദിയുടെ വികസന പരിപാടികള്‍ ആരെ ഉദ്ദേശിച്ചുള്ളതാണ് എന്ന് വ്യക്തമാക്കിത്തരുന്നുണ്ട്. അക്കാലയളവിലെ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ള ജനങ്ങളുടെ കണക്കുകള്‍ പരിശോധിച്ചാല്‍ ഇക്കാര്യം മനസിലാക്കാന്‍ സാധിക്കും. കേരളം (19.7%), പഞ്ചാബ്(20.9%), ഹിമാചല്‍ പ്രദേശ് (22.9%), ഹരിയാന(24.1%) എന്നീ സംസ്ഥാനങ്ങളെക്കാളും എത്രയോ താഴെയാണ് ഗുജറാത്തിന്റെ (31%) സ്ഥാനം. സാമൂഹ്യക്ഷേമ രംഗങ്ങളെ ഒന്നൊന്നായി പരിശോധിക്കുന്നത് മോദി വികസനത്തിന്റെ പൊള്ളത്തരങ്ങള്‍ മനസിലാക്കുന്നതിന് സഹായകമായിരിക്കും.
ആരോഗ്യം
തൊഴില്‍ മേഖലയിലെ കുറഞ്ഞ വേതനനിരക്ക് ജനങ്ങളുടെ വാങ്ങല്‍ശേഷിയെ ഗുരുതരമായി ബാധിക്കുന്നുണ്ട്. ഇത് പ്രകടമായും ബാധിക്കുന്നത് സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യത്തെയാണ്. സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത് എന്തെന്ന് നോക്കുക. 40-50 ശതമാനത്തിനിടയില്‍ കുട്ടികള്‍ ഭാരക്കുറവുള്ളവരാണെന്ന് മിനിസ്ട്രി ഓഫ് സ്റ്റാറ്റിസ്റ്റിക്‌സ് ആന്റ് പ്രോഗ്രാം ഇംപ്ലിമെന്റേഷന്‍ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. (ചില്‍ഡ്രന്‍ ഇന്‍ ഇന്ത്യ, 2012-എ സ്റ്റാറ്റിസ്റ്റിക്കല്‍ അപ്രൈസല്‍). മേഘാലയ, ഛത്തീസ്ഗഡ്, ഉത്തര്‍പ്രദേശ്, ഒറീസ എന്നീ സംസ്ഥാനങ്ങളാണ് ഈ പട്ടികയില്‍ പെടുന്ന മറ്റ് സംസ്ഥാനങ്ങള്‍. 2011 ലെ ഹ്യൂമന്‍ ഡെവലപ്പ്‌മെന്റ് റിപ്പോര്‍ട്ട് പറയുന്നത്, ഗുജറാത്തിലെ പകുതിയോളം കുട്ടികള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നാണ്.
ശിശുമരണനിരക്കിന്റെ കാര്യത്തില്‍ ഗുജറാത്ത് 11ാം സ്ഥാനത്താണ് എന്നതും മോദിയുടെ ഭരണത്തിന്റെ മഹാത്മ്യം വെളിപ്പെടുത്തുന്നുണ്ട്. "ഇന്ത്യയിലെ ശിശുക്കള്‍-2012' എന്ന റിപ്പോര്‍ട്ടില്‍ പറയുന്നത് ശ്രദ്ധിക്കുക: "ശിശുമരണ നിരക്ക് ഗുജറാത്തില്‍ ഇപ്പോഴും വളരെ ഉയര്‍ന്നതാണ്. 1000 കുട്ടികളില്‍ 44 പേര്‍ മരിക്കുന്നുവെന്നാണ് സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നത്. ഗ്രാമീണ മേഖലയിലെ ആരോഗ്യസംരക്ഷണ സൗകര്യങ്ങള്‍ വളരെക്കുറവാണ് എന്നതുകൊണ്ടുതന്നെ പട്ടികജാതി-പട്ടികവര്‍ഗ്ഗ വിഭാഗങ്ങള്‍ക്കിടയില്‍ ശിശുമരണ നിരക്ക് വന്‍തോതില്‍ സംഭവിക്കുന്നു എന്നതില്‍ യാതൊരത്ഭുതവുമില്ല'. യുനിസെഫിന്റെ 2012 റിപ്പോര്‍ട്ടില്‍ ഗുജറാത്തിനെ കുറിച്ച് സൂചിപ്പിക്കുന്നതിങ്ങനെ: ""അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളില്‍ 50ശതമാനവും പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരും നാലില്‍ മൂന്ന് കുട്ടികള്‍ വിളര്‍ച്ച ബാധിച്ചവരുമാണ്. ഗുജറാത്തിലെ അമ്മമാരില്‍ മൂന്നിലൊരാള്‍ അങ്ങേയറ്റത്തെ പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണെന്നും റിപ്പോര്‍ട്ട് പറയുന്നു. ഏറ്റവും ഭയപ്പെടുത്തുന്ന വസ്തുത, അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കിടയിലെ ശിശു മരണനിരക്ക് അതേപടി തുടര്‍ന്നുകൊണ്ടിരിക്കുന്നു എന്നുള്ളതാണ്''.
പൊതുവില്‍ പട്ടിണി കുറച്ചു കൊണ്ടുവരുവാന്‍ സംസ്ഥാനത്തിന് കഴിഞ്ഞു എങ്കിലും മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ സ്ഥിതി ഒട്ടും ആശാവഹമല്ല എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. 2004-2010 കാലയളവില്‍ ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ വളരെയധികം മുന്നേറാന്‍ ഒറീസ സംസ്ഥാനത്തിന് കഴിഞ്ഞുവെന്ന് (20.2%) നാഷണല്‍ സാമ്പിള്‍ സര്‍വ്വേ റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. അതേസമയം ഗുജറാത്തില്‍ ഇത് 8.6% മാത്രമാണ്. ആസൂത്രണ കമ്മീഷന്‍ റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിന്റെ കാര്യത്തില്‍ 20 സംസ്ഥാനങ്ങളുടെ പട്ടികയില്‍ 11-ാമതാണ്. ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ കഴിഞ്ഞ ഒരു ദശാബ്ദത്തിനിടയില്‍ പട്ടിണി നിരക്ക് വര്‍ദ്ധിക്കുകയാണുണ്ടായത് എന്നും സ്ഥിതിവിവരക്കണക്കുകള്‍ പറയുന്നു.
വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥ
വ്യാവസായിക മേഖലയിലെ കുതിച്ചുചാട്ടത്തെക്കുറിച്ച് വാചാലരാകുന്ന മോദി ഭക്തര്‍ പക്ഷേ സാമൂഹ്യക്ഷേമ മേഖലയിലെ നിക്ഷേപം സംബന്ധിച്ച് മൗനം പാലിക്കുന്നത് നമുക്ക് കാണാം. അതില്‍ ഏറ്റവും വലിയ ഉദാഹരണം വിദ്യാഭ്യാസ മേഖലയിലെ പിന്നോക്കാവസ്ഥയാണ്. വിദ്യാഭ്യാസ മേഖലയില്‍ വളരെ കുറഞ്ഞ നിക്ഷേപം മാത്രമേ മോദിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ സര്‍ക്കാര്‍ നടത്തുന്നുള്ളൂ. ഉയര്‍ന്ന വിദ്യാഭ്യാസ നിലവാരം തങ്ങളുടെ അജണ്ടകള്‍ നടപ്പിലാക്കുന്നതിന് വിഘാതമാകുമെന്ന് ഫാസിസ്റ്റ് ശക്തികള്‍ക്ക് നന്നായറിയാം. ഭാരതീയ ജനതാ പാര്‍ട്ടിയൂടെ തെരഞ്ഞെടുപ്പ് മാനിഫെസ്റ്റോ കുട്ടികളുടെ വിദ്യാഭ്യാസത്തെ സംബന്ധിച്ച് എന്തൊക്കെ അവകാശവാദങ്ങള്‍ ഉന്നയിച്ചാലും സ്ഥിതിവിവരക്കണക്കുകള്‍ മറ്റൊന്നാണ് നമ്മോടു പറയുന്നത്.

യുനൈറ്റഡ് നാഷന്‍സ് ഡെവലപ്പ്‌മെന്റ് പ്രോഗ്രാം സ്ഥിതിവിവരക്കണക്കുകള്‍ നമ്മോട് പറയുന്നത്, പാഠശാലകളിലെ വിദ്യാര്‍ത്ഥികളുടെ തുടര്‍ച്ച നിലനിര്‍ത്തുന്നതില്‍ സംസ്ഥാനം 18-ാമത്തെ സ്ഥാനത്താണ് എന്നാണ്. കുട്ടികള്‍ പാഠശാലകളില്‍ തുടരുന്ന വര്‍ഷത്തിന്റെ കണക്ക് (School life expectancy of Children) കേരളത്തില്‍ 11.33 ആണെങ്കില്‍ ഗുജറാത്തില്‍ അത് 8.79 ആണ്. സാക്ഷരതാ നിരക്കില്‍ ഗുജറാത്തിന്റെ സ്ഥാനം 15ആണ്.
സംസ്ഥാനത്തെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തേണ്ടതുണ്ടെന്ന് യുനിസെഫ് അഭിപ്രായപ്പെടുന്നുണ്ട്. വിദ്യാര്‍ത്ഥികളില്‍ പകുതിയിലേറെപ്പേരും തങ്ങളുടെ പ്രായത്തിനനുസരിച്ച് എഴുതാനോ വായിക്കാനോ അറിയാത്തവരാണെന്നതാണ് സത്യം. വിദ്യാഭ്യാസ മേഖലയിലെ സര്‍ക്കാര്‍ ഉത്തരവാദിത്വങ്ങള്‍ കയ്യൊഴിയുന്നതിനെക്കുറിച്ചാണ് മോഡി ചിന്തിക്കുന്നത്. പ്രാഥമിക തലങ്ങളില്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കിക്കൊടുക്കാത്ത സംഘപരിവാര്‍ സര്‍ക്കാര്‍ യൂനിവേര്‍സിറ്റികളും മറ്റ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും സ്വകാര്യമേഖലയില്‍ ആരംഭിക്കുന്നതിനെക്കുറിച്ചാണ് ഗൗരവപൂര്‍വ്വം ആലോചിക്കുന്നത്.
ശുദ്ധജലം, ശുചിത്വം
2011ലെ സെന്‍സസ് അനുസരിച്ച്, ഗ്രാമീണ മേഖലയിലെ 43% വീടുകളിലും കുടിവെള്ളം ലഭിക്കുന്നത് അവരുടെ തന്നെ താമസസ്ഥലങ്ങളില്‍ നിന്നാണ്. 16.7% പൊതുടാപ്പുകളില്‍ നിന്ന് ശുദ്ധജലം സ്വീകരിക്കുന്നു. നഗരങ്ങളില്‍ ഇതിനു തത്തുല്യമായ കണക്ക് 84%, 69% എന്നാണ്.
ഗ്രാമീണ മേഖലയില്‍ 67% വീടുകള്‍ക്കും ശൗചാലയങ്ങളില്ല എന്നത് മറ്റൊരു വസ്തുത. ഈ മേഖലയിലെ ജനങ്ങളില്‍ 65%വും തുറന്ന സ്ഥലങ്ങളിലാണ് മലവിസര്‍ജ്ജനം നടത്തുന്നത്. സ്വാഭാവികമായും ജല മലിനീകരണത്തിന് ഇത് കാരണമാകുന്നു. മാലിന്യ നിര്‍മ്മാര്‍ജ്ജനം പോലുള്ള കാര്യങ്ങളില്‍ അധികൃതര്‍ക്ക് യാതൊരു താല്‍പ്പര്യവുമില്ല. നഗരമാലിന്യങ്ങള്‍ ഗ്രാമീണ മേഖലകളിലെ തുറന്ന സ്ഥലങ്ങളില്‍ കൊണ്ട് തള്ളുക എന്നത് എല്ലായിടങ്ങളിലെയും പോലെ ഗുജറാത്തിലെയും സാധാരണ നടപടിയാണ്.
തുടരും
കെ. സഹദേവന്‍
Jan 27, 2023
3 Minutes Read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
എന്‍.ഇ. സുധീര്‍
Jan 24, 2023
11 Minutes Listening
എ. എ. റഹീം
Jan 24, 2023
3 Minutes Read
സി. ബാലഗോപാൽ
Jan 24, 2023
2 Minutes Read
ശ്രീജിത്ത് ദിവാകരന്‍
Jan 20, 2023
14 Minutes Read
സല്‍വ ഷെറിന്‍
Jan 15, 2023
21 Minutes Read
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read