truecoppy
MORE
Truecopy Home
Readers
are
Thinkers

Tuesday, 17 May 2022

truecoppy
Truecopy Logo
Readers are Thinkers

Tuesday, 17 May 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
picryl.com

Books

കൊച്ചി ഹാര്‍ബറിന്റെ പഴയകാല ചിത്രം / Photo: Public Domain

നമ്മുടെ അമ്മൂമ്മയപ്പൂപ്പന്മാരെന്ന
ഇന്റര്‍നാഷണൽ അടിമകൾ

നമ്മുടെ അമ്മൂമ്മയപ്പൂപ്പന്മാരെന്ന ഇന്റര്‍നാഷണൽ അടിമകൾ

22 Jan 2022, 04:08 PM

സനീഷ് ഇളയടത്ത്

കൊച്ചിയിലെ ക്രിസ്ത്യന്‍ പള്ളികള്‍ ആഴ്ചയില്‍ ആറ് ദിവസവും അടിമകളെ കെട്ടിയിടാനാണ് ഉപയോഗിച്ചിരുന്നത് എന്ന് വിനില്‍ പോള്‍ എഴുതിയത് ഞെട്ടലോടെയാണ് വായിച്ചത്. ഞായറാഴ്ച മാത്രമേ ആത്മീയവൃത്തിക്ക് പള്ളി ഇടമായിരുന്നുള്ളൂ. ബാക്കി നേരം കെട്ടിയിടപ്പെട്ട കറുത്ത മനുഷ്യരുടെ തടങ്കല്‍ പാളയമായി കിടക്കുന്ന പള്ളികള്‍. കുരിശില്‍ കിടക്കുന്ന യേശു മുകളില്‍, ചങ്ങലയില്‍ കിടക്കുന്ന മനുഷ്യര്‍ താഴെ എന്ന മട്ടിലെ ഒരു ചിത്രമാണ് ആ പുസ്തകം വായിച്ച ശേഷം അക്കാലങ്ങളിലെ പള്ളികളുടേതായി മനസ്സില്‍ വരുന്നത്. വിനില്‍ പോളിന്റെ അടിമകേരളത്തിന്റെ അദൃശ്യ ചരിത്രം കഴിഞ്ഞ കൊല്ലം വായിച്ച ഏറ്റവും മികച്ച പുസ്തകമായത് നമ്മുടെ ചരിത്രത്തെപറ്റി ഇങ്ങനെ കുറേ ഞെട്ടിക്കുന്ന പുതിയ വിവരങ്ങളുള്ളത് കൊണ്ട് കൂടെയാണ്.

KSFE

Your browser does not support the video tag.

KSFE

Your browser does not support the video tag.

ചങ്ങനാശ്ശേരിയിലെ ചന്തയില്‍ കുട്ടികളടക്കമുള്ള അടിമകളെ നിസ്സാരതുകയ്ക്ക് ലേലം വിളിച്ച് വില്‍ക്കുന്നതിനെ കുറിച്ച് നേരത്തെ റോബിന്‍ ജെഫ്രിയുടെ പുസ്തകത്തില്‍  വായിച്ചിട്ടുണ്ട്.
""മിക്കവാറും എല്ലാ ചന്തദിവസങ്ങളിലും ചങ്ങനാശ്ശേരിയില്‍ രക്ഷിതാക്കളോ അവരുടെ അടുത്ത ബന്ധുക്കളോ കുട്ടികളെ വില്‍പ്പനയ്ക്ക് കൊണ്ട് വന്നിരുന്നു.അടിമകളായി വില്‍ക്കാനാണ്. 6 രൂപയ്ക്കും 18 രൂപയ്ക്കും ഇടയിലായിരുന്നു വില''.  റവ . ഹെന്റി ബേക്കര്‍ ജൂനിയര്‍ ഇങ്ങനെ എഴുതിയിട്ടുണ്ട്. (പേജ് 51, നായര്‍ മേധാവിത്വത്തിന്റെ പതനം. റോബിന്‍ ജെഫ്രി. വിവര്‍ത്തനം -പുതുപ്പള്ളി രാഘവന്‍). വിനിലിന്റെ പുസ്തകത്തില്‍ അത് വളരെ വിശദമായാണ് കാണുക.

robin.jpg
റോബിന്‍ ജെഫ്രി

ഡെച്ച്, പോര്‍ച്ചുഗീസ് അധിനിവേശകാലങ്ങളില്‍ ഇന്നാട്ടിലെ മനുഷ്യര്‍ പതിനഞ്ചോ പതിനാറോ വയസ്സാകുമ്പോഴേക്ക് കെട്ടിയിട്ട് വില്‍ക്കപ്പെട്ടിരുന്നു. സുറിയാനി ക്രിസ്ത്യാനികള്‍ അടിമക്കച്ചവടത്തിലെ പ്രധാനികളായിരുന്നു എന്ന് വിനിലിന്റെ പുസ്തകത്തില്‍ കാണാം. കേരളത്തിനകത്തെ അടിമക്കച്ചവടത്തിന്റെയും വില്‍പ്പനയുടെയും വിശദാംശങ്ങള്‍ ഉണ്ട്. അഞ്ചരക്കണ്ടിയിലെ കറപ്പത്തോട്ടം ആ നാട്ടുകാരനെന്ന നിലയില്‍ വേറെ ഒന്നായിരുന്നു ഈ പുസ്തകം വായിക്കും വരെ എനിക്ക്.

ALSO READ

ജാതിഗ്രാമത്തിലെ പൊന്മുട്ടയി(ടാത്ത)ടുന്ന ഗള്‍ഫ്                     

അവിടവുമായി ബന്ധപ്പെട്ടുള്ള അടിമപ്പണിയുടെയും അവിടെ നിന്നുള്ള അടിമകളുടെ ഒളിച്ചോട്ടത്തിന്റെയും ഔദ്യോഗിക രേഖകള്‍ വിനില്‍ പുസ്തകത്തില്‍ ചേര്‍ത്ത് വെച്ചത് വായിച്ചപ്പോള്‍ ആ തോട്ടത്തെ പഴയ പോലെ ഒരിക്കലും ഇനി കാണാന്‍ പറ്റാത്ത പോലെയായി. മുണ്ടക്കയം വളരെ പരിചയമുള്ള സ്ഥലനാമം. ഒളിച്ചോടി വരുന്ന അടിമകളുടെ അഭയകേന്ദ്രമായിരുന്നു അത് പതിനേഴാം നൂറ്റാണ്ടിലൊക്കെ എന്ന് അറിഞ്ഞപ്പോള്‍ അത്ഭുതവും, ഭൂതകാലത്തെപ്പറ്റി നമ്മളറിയാത്തവ എന്തൊക്കെയാണ് ബാക്കി എന്ന അമ്പരപ്പുമായി. കേരളത്തിനകത്തെ അടിമകൈമാറ്റത്തെക്കുറിച്ച് മാത്രമല്ല, പുറത്തേക്കുള്ള കച്ചവടത്തെയും കടത്തിനെയും കുറിച്ചും ഉണ്ട് പുസ്തകത്തിനകത്ത്.

///1658 മുതല്‍ 1807 വരെ കേരളത്തില്‍ നിന്നും അടിമകളെ കേപ്ടൗണിലേക്ക് വിറ്റിരുന്നു. മലബാര്‍ , കൊച്ചി , മഞ്ചേരി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നുള്ള അടിമകള്‍ കേപ്ടൗണില്‍ ഉണ്ടായിരുന്നെന്ന് പ്രശസ്ത ചരിത്രകാരനായ നിഗല്‍ വാര്‍ഡിന്റെ പഠനം സൂചിപ്പിക്കുന്നു. (worden 2016 :406 )ആഫ്രിക്കന്‍ അടിമകളെ ആകട്ടെ കാര്‍ഷിക മേഖലയില്‍ പണിയെടുക്കുന്നതിന് ഉപയോഗിക്കാറില്ലായിരുന്നു. അവരെ കൂടുതലും ഖനികളിലെ തൊഴിലുകള്‍ക്കായാണ് ഉപയോഗിച്ചിരുന്നത്. കേപ്ടൗണില്‍ വീട്ട് പരിചരണത്തിനായി കൂടുതലും ഉപയോഗിക്കപ്പെട്ടിരുന്നത് മലബാറില്‍ നിന്നും ഉള്ള അടിമകളായിരുന്നു. ഡെച്ച് ഉദ്യോഗസ്ഥര്‍ കേപ്പില്‍ നിന്നും സ്ഥലം മാറിപ്പോകുമ്പോള്‍ വീട്ട്‌സാധനങ്ങളും കുതിരവണ്ടിയും അലമാരയും ഇന്ന സ്ഥലത്ത് നിന്നുള്ള അടിമയും വില്‍പ്പനയ്ക്ക് അല്ലെങ്കില്‍ ഇത്രാം തീയതി ഇന്ന സമയത്ത് ലേലം വിളിക്കുന്നതായിരിക്കും. എന്ന് അവരുടെ കേപ് ഓഫ് ഗുഡ്‌ഹോപ് ഗവണ്‍മെന്റ് ഗസറ്റില്‍ പരസ്യം ചെയ്യുമായിരുന്നു. പലപ്പോഴും ഗസറ്റിലെ പരസ്യങ്ങളില്‍ മലബാറില്‍ നിന്നുള്ള അടിമ വില്‍പ്പനയ്ക്ക് എന്ന് കാണാന്‍ കഴിയും മലബാര്‍ അടിമ എന്ന് മാത്രം പറഞ്ഞിരുന്ന ഈ പരസ്യം സൗത്ത് ഇന്ത്യയെയാണ് പ്രതിനിധീകരിക്കുന്നത്, എന്നതിനാല്‍ അതിന്റെ സൂക്ഷ്മതലങ്ങളിലേക്ക് തല്‍ക്കാലം നമുക്ക് പോകാന്‍ നിവൃത്തിയില്ല. (പേജ് 27)///

mn.jpg

""1753- 54 വര്‍ഷത്തിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ മാത്രം 161 അടിമകളെയാണ് കൊച്ചിയില്‍ നിന്ന് ഡച്ച് കോളനിയായ കേപ്പിലേക്ക് അയച്ചത് ''എന്ന് പുസ്തകത്തില്‍ വായിക്കാം. ""ഇതില്‍ 53 പുലയര്‍ (39 പുരു. 14 സ്ത്രീ), 49 ചോഗര്‍ (34 പുരു.15 സ്ത്രീ) 10 വേട്ടുവര്‍ (6 പുരു. 4 സ്ത്രീ) രണ്ട് മുക്കുവ സ്ത്രീകള്‍, പറയര്‍ രണ്ട്, ഒരു നായര്‍ പുരുഷന്‍, ഒരു ഉള്ളാട പുരുഷന്‍ എന്നിവരെ കൊച്ചിയില്‍ നിന്ന് കയറ്റുമതി ചെയ്‌തെന്ന്.'' ഇതടക്കം നിരവധി കണക്കുകള്‍ വഴി പുസ്തകം നല്‍കുന്ന വിവരമനുസരിച്ച് എത്രയോ മലയാളി അടിമകള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍ അക്കാലങ്ങളില്‍ നരകപ്പണിയെടുത്ത് ജീവിച്ചിരുന്നു, അവരുടെ പിന്‍തലമുറകള്‍ അന്നാടുകളോട് കലര്‍ന്ന് ഇപ്പോഴും ജീവിക്കുന്നുമുണ്ട്.

കേരളത്തില്‍ നിന്ന് അടിമകളെ ഇങ്ങനെ വിദേശത്തേക്ക് വിറ്റ് കയറ്റി അയച്ചിരുന്നെന്ന് മുമ്പ് ഞാനൊരിക്കലും അറിഞ്ഞിരുന്നില്ല. വിനില്‍ പോള്‍ ഇത് വരെയുണ്ടായിരുന്നിട്ടില്ലാത്ത ഒരു ഇടത്തേക്കാണ് വെളിച്ചമെടുത്ത് വീശിയിരിക്കുന്നത്. ആ വെളിച്ചത്തില്‍ നമ്മള്‍ കാണുന്നതോ, അറിയാത്ത ഭാഷയും സംസ്‌കാരവും ഉള്ളിടത്തേക്ക് , കലി തുള്ളുന്ന കടലില്‍ നീങ്ങുന്ന പ്രാകൃതയാനത്തില്‍ , കുനിഞ്ഞ ശിരസ്സും ചങ്ങലയിട്ട കൈകാലുകളുമായി കൂനിയിരിക്കുന്ന നമ്മുടെ അമ്മൂമ്മയപ്പൂപ്പന്മാരെ. അമ്പരപ്പും വേദനയുമുണ്ടാക്കുന്ന ചിത്രം. ചരിത്രത്തിന്റെ പുതിയ തുറസ്സ്. ഇവിടെ നിന്ന് വിറ്റ് പോയ അക്കൂട്ടര്‍ എവിടങ്ങളിലൊക്കെയാകും, എങ്ങനെയൊക്കെയാകും പുലര്‍ന്നിട്ടുണ്ടാവുക? അവരുടെ സന്താനപരമ്പരകള്‍ എവിടങ്ങളിലൊക്കെയാകും ഇപ്പോള്‍ ?

dm.jpg

രണ്ട്

ഇന്ത്യന്‍ മഹാസമുദ്രത്തില്‍, ഫ്രഞ്ച് അധീനതയിലുള്ള റീയൂണിയന്‍ ഐലന്‍ഡില്‍ മാല്‍ബര്‍ ( Malbar) എന്ന് വിശേഷിപ്പിക്കപ്പെടുന്നൊരു എത്‌നിക് ഗ്രൂപ് ഉണ്ടത്രെ. മാല്‍ബര്‍ എന്ന് വെച്ചാല്‍ മലബാര്‍ എന്ന് തന്നെ.  ഫ്രഞ്ച് ത്രില്ലറെഴുത്തുകാരന്‍ മിഷേല്‍ ബസ്സിയുടെ "ഡോണ്ട് ലെറ്റ് ഗോ' എന്ന 2017ല്‍ ഇറങ്ങിയ നോവല്‍ ഇക്കഴിഞ്ഞ ദിവസം വായിച്ചത് കൊണ്ടാണ് ആദ്യമായി ഈ സ്ഥലപ്പേര് പോലും കേള്‍ക്കുന്നത്. എട്ടര ലക്ഷത്തോളം മാത്രം മനുഷ്യരുള്ള റീയൂണിയന്‍ ഐലന്‍ഡിലെ  ജനസംഖ്യയില്‍ 25 ശതമാനവും  മാല്‍ബറുകളാണ്. പോണ്ടിച്ചേരി ഭാഗത്ത് നിന്ന 17ാം നൂറ്റാണ്ടില്‍ തന്നെ വന്നവരുടെ പിന്‍ഗാമികളാണ് ഇവരെന്നാണ്. താഴ്ന്നതെന്ന് കണക്കാക്കിയിരുന്ന ജാതിവിഭാഗങ്ങളില്‍നിന്ന്, അടിമപ്പണിക്കാരാക്കി കടത്തി കൊണ്ട് വന്നത്.dont-let-go.jpg

റീയൂണിയന്‍ ഐലന്‍ഡിലെ ഒരു ബീച്ച് ഹോട്ടലില്‍ താമസക്കാരായ ദമ്പതിമാരിലെ ഭാര്യ കൊല്ലപ്പെട്ടെന്നും, ഭര്‍ത്താവാണ് കൊലപാതകിയെന്നും സംശയിക്കപ്പെടുന്നതാണ് തീം. അതിമനോഹര ഭൂപ്രകൃതിയുള്ള, അപാരഭംഗിയുള്ള ബീച്ചുകളുള്ള, വിനോദസഞ്ചാര കേന്ദ്രമാണ് ഇപ്പോഴത്തെ റീയൂണിയന്‍ ഐലന്‍ഡ്. ഭാര്യയുടെ കൊലപാതകിയെന്ന്  സംശയിക്കുന്ന മാര്‍ഷല്‍ ബെല്ലിയോന്‍ ആറ് വയസ്സുകാരി മകള്‍ സോഫയെയും കൊണ്ട് പൊലീസില്‍ നിന്ന് രക്ഷപ്പെടാനായി ഓടുന്ന ഓട്ടമാണ് നോവലിലെ പ്രധാന ഭാഗം. ആ ഓട്ടത്തിനിടെ ദ്വീപിന്റെ സാമൂഹ്യ, ഭൂമിശാസ്ത്ര സവിശേഷതകളാകെ നമുക്ക് മനസ്സിലാകുന്ന  വിധത്തിലാണ് നോവലിലെ ക്രൈമും അന്വേഷണവും.

റീയൂണിയന്‍ ഐലന്‍ഡ് എന്ന പേരൊക്കെ തന്നെ പിന്നെ വന്നതാണ്. 17ാം നൂറ്റാണ്ടിന് മുമ്പ് ആള്‍പ്പാര്‍പ്പില്ലാത്ത സ്ഥലമായിരുന്നു. ആ നൂറ്റാണ്ടിലും പിന്നീടും സൗത്ത് ഇന്ത്യയില്‍ നിന്ന് അടിമകളായി വന്നവരാണ് ഇപ്പോള്‍ കാണുന്ന പോലെ ആ നാടിനെ ഉണ്ടാക്കിയതത്രെ. കൃത്യമായി പറഞ്ഞാല്‍ പോണ്ടിച്ചേരിയില്‍ നിന്ന് കൊണ്ട് വരപ്പെട്ട തമിഴര്‍. തമിഴ്‌നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിലാണ് വേരുകള്‍ എങ്കിലും ഒരു പക്ഷെ, കേരളത്തില്‍ നിന്ന് തന്നെ കടത്തപ്പെട്ടവരുടെ പിന്‍ഗാമികള്‍ തന്നെയും കാണാനുണ്ടാകും അവിടെ എന്ന് എനിക്ക് തോന്നി, വിനില്‍ പോളിന്റെ പുസ്തകം തൊട്ട് മുമ്പ് വായിച്ചത് കൊണ്ട്. നൂറ്റാണ്ടുകള്‍ക്കിപ്പുറത്തെ ചാരുകസേര വായനക്കാരനായ എന്നെ ഒരു ഫ്രഞ്ച് ക്രൈം നോവലില്‍ നിന്ന്  ഒരു മലയാളി അടിമയപ്പൂപ്പന്‍ തൊടുന്ന പോലത്തെ തോന്നല്‍. ആ നോവലിന്റെ ത്രില്ലര്‍ എലമെന്റിനെക്കാള്‍ ശക്തമായിട്ട് എനിക്കീ തോന്നല്‍ വായനാഘട്ടത്തിലുണ്ടായി.

റീയൂണിയന്‍ ഐലന്റ്
റീയൂണിയന്‍ ഐലന്റ്

മാല്‍ബറുകള്‍ അടക്കമുള്ളവരുടെ ഭാഷ നൂറ്റാണ്ടുകളായി കൂടിക്കുഴഞ്ഞ് കിടക്കുന്ന തരത്തിലെ ഒരു തരം ഫ്രഞ്ച് ആണ്. നമ്മുടെ, മലയാളത്തിലും തമിഴിലും ഉള്ള വാക്കുകളുടെ ചില കഷണങ്ങള്‍ കൂടെ ചേര്‍ന്ന ക്രിയോള്‍ ഫ്രഞ്ച്. ഫ്രഞ്ചിനൊപ്പം തമിഴ്, ഗുജറാത്തി, ഹിന്ദി ഇതെല്ലാം ചേര്‍ന്ന മിശ്രിതഭാഷ. ഇപ്പറഞ്ഞ ഇന്ത്യന്‍ ഭാഷകള്‍ അവയുടെ തനിരൂപത്തില്‍ തന്നെ വേറെയും റീയൂണിയന്‍ ദ്വീപിലുണ്ടത്രേ. നോവലില്‍ മാല്‍ബറുകളായ മനുഷ്യരെ വിശേഷിപ്പിക്കാന്‍ നോവലിസ്റ്റ് ക്രിയോളുകള്‍ (Creole) എന്ന് കൂടെ പറയുന്നുണ്ട്. ക്രിയോള്‍ എന്നത് ഒരു എത്‌നിക് ഗ്രൂപ്പിന്റെ പേരാണ് എന്ന മട്ടില്‍. ഐലന്‍ഡിലെ വെള്ള വംശജരായ അധികാരികള്‍ കുറഞ്ഞവരെന്ന  നിലയ്ക്ക് മറ്റുള്ളവരെ വിശേഷിപ്പിക്കുന്നത് ക്രിയോളുകള്‍ എന്നാണ്. അവിടവിടെ നോവലിസ്റ്റ് ഈ വാക്ക് പ്രയോഗിക്കുന്നുണ്ട്, ഈ ക്രിയോളുകള്‍ എന്ന പരിഹാസമട്ടില്‍. പക്ഷെ ക്രിയോള്‍ എന്നത് ശരിക്കും ഭാഷയെക്കുറിച്ചുള്ളൊരു പദമാണ്, എത്‌നിക് ഗ്രൂപ്പുകളെ പറയാനുള്ളതല്ല.  അതെനിക്ക് നേരത്തെ മറ്റൊരു പുസ്തകത്തിന്റെ വായനയില്‍ നിന്ന് തന്നെയാണ് കിട്ടിയത്. പെഗ്ഗി മോഹന്റെ പുസ്തകത്തില്‍ നിന്ന്.

മൂന്ന്

പെഗ്ഗി മോഹന്റെ പുസ്തകം വായിച്ച് മനസ്സിലാക്കല്‍ അധ്വാനമുള്ള പണിയാണ്. ഇനിയും പല വായനകള്‍ വേണ്ടി വരും പൂര്‍ണമായി ഉള്ളിലാകാന്‍. ഭാഷാ ശാസ്ത്രസംബന്ധിയായൊരു പുസ്തകം അങ്ങനെ എളുപ്പത്തില്‍ മനസ്സിലാകണം എന്ന് വിചാരിക്കുക വയ്യല്ലോ. എങ്കിലും വലിയ അത്ഭുതവും സന്തോഷവും ഉണ്ടാക്കിത്തന്നെ വൃത്തിയായിരുന്നു എനിക്കതിന്റെ ആദ്യവായന. ""വാണ്ടറേഴ്‌സ്, കിംഗ്‌സ് , മെര്‍ച്ചന്റ്‌സ് - ദ് സ്റ്റോറി ഓഫ് ഇന്ത്യ ത്രൂ ഇറ്റ്‌സ് ലാംഗ്വേജസ് '' എന്ന പുസ്തകം വലിയ ചലനം സ്‌കോളേഴ്‌സിനിടയില്‍ ഉണ്ടാക്കിയതാണ്.wander.jpg

ഭാഷാശാസ്ത്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വളരെ സാധാരണമായൊരു പദമാണ് ക്രിയോള്‍ എന്നത് എനിക്ക് അതില്‍ നിന്നാണ് മനസ്സിലായത്. പല ഭാഷകള്‍ കൂടിച്ചേര്‍ന്ന് പുതിയൊരു ഭാഷ പോലെ നിലവില്‍ വരുന്നതിനെയാണ് അങ്ങനെ പറയുക. നേരത്തെ പറഞ്ഞ ഫ്രഞ്ച് ക്രിയോള്‍ ഇതിന് ഒരു ഉദാഹരണം. അധികാരികളായവരുടെ ഭാഷ പ്രയോഗിക്കേണ്ടി വരുന്ന അടിമകള്‍, അല്ലെങ്കില്‍ അതിന് സമാനമായി താഴ്ന്ന സാഹചര്യത്തില്‍ നില്‍ക്കുന്നവര്‍ ഉണ്ടാക്കുന്ന ഭാഷയാണത്. ഫ്രഞ്ച് അധികാരിഭാഷയായിരിക്കുന്നിടത്ത്, ആ ഭാഷയില്‍ ആശയവിനിമയം നടത്തേണ്ടി വരുന്ന തമിഴര്‍ അവരുടെ ഭാഷയിലെ വാക്കുകളും കണക്ടിംഗ് പ്രയോഗങ്ങളുമെല്ലാം ചേര്‍ത്ത് ഉണ്ടാക്കുന്ന പുതിയൊരു സംഗതി. പുതിയൊരു ഭാഷ എന്ന് മുഴുവനായി പറയാനാകാത്തത് കൊണ്ടാണ് അതിന് ക്രിയോള്‍ എന്ന് പേര്. ഇംഗ്ലീഷ് ഒരു അധികാരഭാഷയായത് കൊണ്ട്, ഇംഗ്‌ളീഷ് ക്രിയോള്‍ ഭാഷകള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. ഇംഗ്ലീഷ് ബെയ്‌സ്ഡ് ക്രിയോള്‍ ഭാഷകളുടെ വലിയ പട്ടിക നിങ്ങള്‍ക്ക് തെരഞ്ഞാല്‍ വിക്കിപീഡിയയില്‍ കിട്ടും.

പുസ്തകരചയിതാവായ പെഗ്ഗി മോഹനെ തന്നെ ഇന്ത്യന്‍ ഭാഷകളുടെ ലോകാന്തരയാത്രകളുടെ ഒരു ഉദാഹരണമായെടുക്കാവുന്നതേയുള്ളൂ. വെസ്റ്റ് ഇന്‍ഡീസിലെ ട്രിനിഡാഡിലാണ് പെഗ്ഗി മോഹന്റെ ജനനം. അച്ഛന്‍ ഇന്ത്യന്‍ വേരുകളുള്ളയാള്‍. അമ്മ കനേഡിയന്‍ പ്രവിശ്യയായ ന്യൂഫൗണ്ട്‌ലാന്‍ഡില്‍ നിന്ന്. ട്രിനിഡാഡില്‍ ഇന്ത്യന്‍ വംശജര്‍ നിറയെ ഉണ്ട്. അവരുടെ ഭാഷ ട്രിനിഡാഡ് ഭോജ്പുരി. പെഗ്ഗി മോഹന്റെ പിഎച്ച് ഡി ആ ഭാഷയെക്കുറിച്ചുള്ള പഠനത്തില്‍. ആ പഠനം എങ്ങനെയെന്നോ? അച്ഛന്റെ സമൂഹമായ ട്രിനിഡാഡിലെ പഴയ തലമുറ ട്രിനിഡാഡ് ഭോജ്പുരിക്കാരുടെ സംഭാഷണം റെക്കോര്‍ഡ് ചെയ്തിട്ട് അതിലെ ഭാഷാ സവിശേഷതകളെകുറിച്ച്  ഗവേഷണം ചെയ്തിട്ട്. പിന്നീടവര്‍ ഡല്‍ഹി ജെഎന്‍യുവില്‍ അധ്യാപികയുമായി. സംഗീതപഠിതാവുമാണ് അവര്‍ എന്ന് കാണുന്നു.

പെഗ്ഗി മോഹന്‍
പെഗ്ഗി മോഹന്‍

പെഗ്ഗി മോഹന്റെ പുസ്തകത്തില്‍ ക്രിയോളിനെ കുറിച്ച്  മാത്രമാണ് ഉള്ളത് എന്ന് വിചാരിക്കരുത്. സംസ്‌കൃതം എന്നത് കലര്‍പ്പ് ബാധിക്കാത്ത വിശുദ്ധഭാഷയാണ് എന്ന് പ്രചരിപ്പിക്കുന്നവരെ അനായാസലളിതമായി തിരുത്തുന്നത് അതില്‍ കാണാം. ദ്രാവിഡ ഭാഷകളുടെ പ്രയോഗസവിശേഷതകള്‍ കലര്‍ന്ന സംസ്‌കൃതമാണ് ഇന്ത്യയിലേത് എന്ന്.  ദ്രാവിഡ ഭാഷകളടക്കമുള്ളവ സംസ്‌കൃതത്തില്‍ നിന്നുണ്ടായതാണ്, അതാണ് ആദിഭാഷ എന്ന, ഇപ്പോഴത്തെ ശക്തിയുള്ള രാഷ്ട്രീയസംഘത്തിന്റെ ചിന്ത എത്രയോ തെറ്റായതാണ് എന്നാണ് യഥാര്‍ഥത്തില്‍ പുസ്തകത്തിലൂടെ സ്ഥാപിക്കപ്പെടുന്നത്. നമ്പൂതിരിമാരുടെ വരവ് മലയാള ഭാഷയെ മാറ്റിയതെങ്ങനെ എന്നത് പുസ്തകത്തിലെ ഒരധ്യായമാണ്. ഒന്ന് കൂടെയൊക്കെ വായിച്ച ശേഷം ഇതിനെക്കുറിച്ച് കൂടുതലെഴുതുന്നതാകും ശരിയാവുക.  

നാല്

ഇന്റര്‍നാഷണലിസം ആണ് മനുഷ്യരുടെ യഥാര്‍ഥ രാഷ്ട്രീയമാകേണ്ടത്, ദേശീയത അല്ല എന്ന പ്രാഥമിക ധാരണയ്ക്ക് കൂടുതല്‍ ബലം നല്‍കിയവയായാണ്  കഴിഞ്ഞ വര്‍ഷത്തെ വായനയിലെ ഈ മൂന്ന് പുസ്തകങ്ങളെ ഞാന്‍ ഉള്ളിലെടുത്ത് വെച്ചിരിക്കുന്നത്. മനുഷ്യര്‍ ലോകത്തെമ്പാടുമായി പരന്ന് കിടക്കുകയാണ്. അധ്വാനിക്കുന്ന മനുഷ്യര്‍ ചൂഷണം ചെയ്യപ്പെടാന്‍ എണ്ണമില്ലാത്തത്രയും കടലുകള്‍ കടത്തപ്പെട്ടിട്ടുണ്ട് എന്ന് എനിക്ക് ഒന്ന് കൂടെ ബോധ്യമായി. അങ്ങനെ കടത്തപ്പെട്ട  പണിയെടുക്കുന്ന മനുഷ്യരുടെ ചോര കൊണ്ട് നിര്‍മ്മിക്കപ്പെട്ട ലോകത്താണ് നമ്മളിപ്പോള്‍ ജീവിക്കുന്നത് എന്നും.  അടിമകള്‍  ഉണ്ടാക്കിയതാണ് മനുഷ്യര്‍ പാര്‍ക്കുന്ന ലോകവും മനുഷ്യര്‍ ജീവിക്കുന്ന ഭാഷയും എന്ന്. ഭാഷ അതിഭൗതികമോ ദൈവദത്തമോ ആയതല്ല, പണിയെടുക്കുന്ന മനുഷ്യര്‍ അതിജീവനത്തിനായി ഉണ്ടാക്കി ഉപയോഗിക്കുന്ന യാനങ്ങളാണവ എന്ന്.

ഒന്ന് കൂടെ

മിഷേല്‍ ബസ്സിയുടെ ക്രൈം നോവലില്‍ പരാമര്‍ശിക്കപ്പെടുന്നൊരു പത്രമുണ്ട്. ദ്വീപിലെ പ്രധാന പത്രം. ക്രൈമിനെയും അന്വേഷണത്തെയും കുറിച്ചുള്ള വാര്‍ത്തകള്‍ അതിലാണ് ചില കഥാപാത്രങ്ങള്‍ വായിക്കുന്നത്. ZENDARAM LA REUNION എന്നാണ് അതിന്റെ പേര്. ZENDARAM എന്നത് ഞാന്‍ സെന്താരം എന്ന് മലയാളത്തില്‍ വായിച്ചു. എന്ന് വെച്ചാല്‍ ചെന്താരം. ശരിക്കും അങ്ങനെയൊരു പത്രം റീയൂണിയനില്‍ ഉണ്ടോ, ഉണ്ടായിരുന്നോ എന്ന് സെര്‍ച്ച് ചെയ്ത് നോക്കി. കിട്ടിയില്ല. എവിടെയും കാര്യമായ റിസള്‍ട്ടുകള്‍ ഇല്ല. എന്തായാലും ഞാനതിനെ ""ചെന്താരം ലാ റീയുണിയന്‍'' എന്ന് വായിച്ചാണ് പുസ്തകം പൂര്‍ത്തിയാക്കിയത്. ചങ്ങലയിട്ട കൈകളുമായെത്തിയ തമിഴ് അടിമപ്പണിക്കാരുടെ പിന്‍ഗാമികള്‍, പണിയെടുക്കുന്നവര്‍ അധികാരികളാകുന്ന നാളെയുടെ ചെന്താരകത്തെയോര്‍ത്ത്, ഏതോ ഘട്ടത്തിലിട്ട സംഘശക്തിയുള്ള പേര് എന്ന് ഉള്ളില്‍ വിചാരിക്കുന്നതില്‍ ഒരു രസമുണ്ടല്ലോ. തെളിവൊന്നുമില്ലെങ്കിലും ഞാനത് അങ്ങനെ വായിച്ചു. അല്ലെങ്കിലും,  വായിക്കുമ്പോള്‍ നമ്മള്‍ വായിക്കുന്നത് എഴുതപ്പെട്ട വരികളിലില്ലാത്ത, അവയുടെ  അപ്പുറത്തുമിപ്പുറത്തും അരികുകളിലുള്ള നമ്മുടെ സ്വപ്‌നാടനങ്ങളെയും ചേര്‍ത്താണല്ലോ.

സനീഷ് ഇളയടത്ത്  

അസോസിയേറ്റ് എഡിറ്റര്‍, ന്യൂസ് 18 കേരളം.

  • Tags
  • #Book
  • #Book Review
  • #E. Saneesh
  • #Robin Jeffrey
  • #Peggy Mohan
  • #Vinil Paul
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Vinil Paul

Communalisation

Truecopy Webzine

ബ്രാഹ്‌മണപാരമ്പര്യം എഴുതിയുണ്ടാക്കുന്ന ക്രൈസ്തവരാണ് സവര്‍ണ ഹിന്ദു പദ്ധതികളോട് ഐക്യപ്പെടുന്നത്‌

May 07, 2022

3 Minutes Read

book

Book Review

റഫീഖ് ഇബ്രാഹിം

ആഗസ്റ്റ് 17: പ്രതിവസ്തുതകളുടെയും ഉപപാഠങ്ങളുടെയും ഭണ്ഡാരം

Apr 16, 2022

14 Minutes Read

pt-kunhumuhammed

Book Review

എം.എൻ. കാരശ്ശേരി

‘എന്റെ കലാപ സ്വപ്നങ്ങള്‍’: നേരിന്റെ സുതാര്യതയുള്ള അനുഭവങ്ങൾ

Apr 09, 2022

3 Minutes Read

mj radhakrishnan

Memoir

ജയന്‍ ചെറിയാന്‍

എം.ജെ. രാധാകൃഷ്​ണൻ: സ്വാഭാവിക വെളിച്ചത്തിന്റെ മാന്ത്രികന്‍

Mar 10, 2022

3 minutes read

Mammootty Mahanadan book

Book Extracts

ബിപിന്‍ ചന്ദ്രന്‍

മമ്മൂട്ടി എന്ന ഛായ, പ്രതിച്​ഛായ

Feb 17, 2022

20 Minutes Read

Sunny M Kapicadu

Podcasts

സണ്ണി എം. കപിക്കാട്

പി.ചാക്കോയ്ക്ക് മുമ്പോ ശേഷമോ ഒരൊറ്റ ദളിത് ക്രസ്ത്യാനിയും നിയമസഭയില്‍ എത്തിയിട്ടില്ല

Feb 09, 2022

45 Minutes Listening

saneesh

Discourses and Democracy

സനീഷ് ഇളയടത്ത്

അനുപാതരഹിതമായ പ്രതികരണവും അപകടം

Jan 28, 2022

7 Minutes Read

Thich Nhat Hanh

Memoir

എന്‍.ഇ. സുധീര്‍

ടിക് നാട്ട് ഹാൻ; നറുമണം പരത്തിയ ഒരു പൂവ്

Jan 23, 2022

6 Minutes Read

Next Article

ആന സംരക്ഷണത്തെക്കുറിച്ച് തമിഴ്​നാട്ടിൽനിന്ന്​ കേരളം പഠിക്കേണ്ടത്​

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster