എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്;
തുടര്‍ഭരണം നേടിയ സര്‍ക്കാറിന് എന്താണ് തടസ്സം
എയ്ഡഡ് നിയമനങ്ങള്‍ പി.എസ്.സിക്ക്; തുടര്‍ഭരണം നേടിയ സര്‍ക്കാറിന് എന്താണ് തടസ്സം
2 May 2022, 11:44 AM
കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി. മുഖേന നടത്തുന്നതിനെക്കുറിച്ചുള്ള ആലോചനകള്‍ക്കും സമവായ ചര്‍ച്ചകള്‍ക്കും ഏറ്റവും അനുയോജ്യമായ സാഹചര്യമാണ് ഇപ്പോഴുള്ളത്. ഇവിടെ അധികാരത്തിലിരിക്കുന്നത് ഇച്ഛാശക്തിയുള്ള സര്‍ക്കാരാണ് എന്നത് രാഷ്ട്രീയമായ വിയോജിപ്പുള്ളവര്‍ പോലും അംഗീകരിക്കുന്ന കാര്യമാണ്. പ്രവര്‍ത്തനമികവിന്റെ അടിസ്ഥാനത്തിലാണല്ലോ ഇടതുപക്ഷ മുന്നണിക്ക് തുടര്‍ഭരണം ലഭിച്ചിട്ടുള്ളത്.
ഐക്യ കേരളത്തിലെ ആദ്യ സര്‍ക്കാര്‍ ആവിഷ്‌കരിച്ച കേരള വിദ്യാഭ്യാസ ബില്ലിലെ (1957) ഒരു പ്രധാന നിര്‍ദേശം സ്വകാര്യ സ്‌കൂളുകളിലെ അധ്യാപകരെ നിയമിക്കേണ്ടത് സര്‍ക്കാര്‍ തയ്യാറാക്കുന്ന യോഗ്യരായ അധ്യാപക ഉദ്യോഗാര്‍ഥികളുടെ ലിസ്റ്റില്‍നിന്നായിരിക്കണം എന്നതായിരുന്നു. സദുദ്ദേശ്യ പരവും പുരോഗമനപരവുമായ ആ നിര്‍ദ്ദേശത്തെ ആകാവുന്ന വിധത്തിലൊക്കെ എതിര്‍ത്തുതോല്‍പിച്ച സമ്മര്‍ദ്ദഗ്രൂപ്പുകളുടെ പ്രഹരശേഷിയുടെ ശോഷണം "ന്യൂ നോര്‍മല്‍' കാലത്തിന്റെ സവിശേഷതകളിലൊന്നാണ്. അവര്‍ കാലത്തിന്റെ മാറ്റവും പൗരസമൂഹത്തിന്റെ സ്പന്ദനവും തിരിച്ചുകൊണ്ടുള്ള നിലപാട് സ്വീകരിക്കുമോ.
സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്ന സമുദായിക മാനേജ്‌മെന്റുകളില്‍ ആര്‍ക്കെങ്കിലും നിലവിലുള്ള സര്‍ക്കാരിനോട് എന്തെങ്കിലും രാഷ്ട്രീയ വിയോജിപ്പുണ്ടെങ്കില്‍തന്നെയും അവയൊക്കെ മാറ്റിവെച്ച് പോതുനന്മയ്ക്ക് ഗുണകരമവുന്ന വിശാല കാഴ്ചപ്പാട് സ്വീകരിക്കണം. ന്യൂനപക്ഷവകാശങ്ങളുടെ പേരില്‍ തങ്ങളുടെ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ കുത്തകയാക്കി വെച്ചിരിക്കുന്ന മാനേജ്‌മെന്റുകള്‍ യഥാര്‍ത്ഥത്തില്‍ തങ്ങളുള്‍ക്കൊള്ളുന്ന വിഭാഗങ്ങളിലെ സാമ്പത്തികമായി ദുര്‍ബലരായിട്ടുള്ളവരെ നിയമനകാര്യത്തില്‍ അടുപ്പിക്കുന്നില്ലയെന്നതാണ് വാസ്തവം.
എസ്.എന്‍.ഡി.പി. യോഗത്തിന്റെയും എസ്.എന്‍. ട്രസ്റ്റിന്റെയും കീഴിലുള്ള സ്‌കൂളുകളിലെയും കോളേജുകളിലെയും നിയമനങ്ങള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാറാണ് എന്ന് എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പ്രഖ്യാപിച്ചത് വിദ്യാഭ്യാസത്തിന് വളരെയേറെ പ്രാധാന്യം നല്‍കുന്ന കേരളീയ സമൂഹം ഗൗരവത്തോടുകൂടി പരിഗണിക്കേണ്ടതും ചര്‍ച്ച ചെയ്യേണ്ടതുമായ കാര്യമാണ്. എസ്.എന്‍.ഡി.പി. യോഗം മാത്രമല്ല എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സാമൂഹ്യനീതിയും നിയമപരമായി സ്ഥാപിക്കപ്പെട്ടിട്ടുള്ള സംവരണ മാനദണ്ഡങ്ങളും നിഷേധിച്ച്കോഴനിയമനം നടത്തി സര്‍ക്കാരിനെക്കൊണ്ട് ശമ്പളം കൊടുപ്പിക്കുന്ന എല്ലാ ജാതി/സമുദായ/വ്യക്തിഗത മാനേജ്മെന്റുകളും കാലം ആവശ്യപ്പെടുന്ന നൈതിക രീതിയിലേക്ക് മാറേണ്ടതുണ്ട്.
കേരളത്തിലെ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരത്തെക്കുറിച്ച് വ്യത്യസ്ത അഭിപ്രായങ്ങളും വിലയിരുത്തലുകളുമുണ്ടെങ്കിലും പൊതുവിദ്യാഭ്യാസത്തിന്റെ മെച്ചപ്പെട്ട സംഘാടനത്തിലും കാര്യക്ഷമതയിലും കേരളം രാജ്യത്ത് മുന്‍പന്തിയില്‍ത്തന്നെയാണ്. ഏറെ ചര്‍ച്ചചെയ്യപ്പെട്ടിട്ടുള്ള കേരള വികസന മാതൃകയ്ക്ക് അടിസ്ഥാനമായി നിലകൊള്ളുന്ന ഒരു പ്രധാന ഘടകം പൊതുവിദ്യാഭ്യാസ മേഖലയാണ് എന്ന കാര്യത്തിലും തര്‍ക്കമുണ്ടാവില്ല. ഇവിടുത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ രൂപീകരണത്തിന്റെയും വളര്‍ച്ചയുടെയും ഒപ്പം തന്നെ കാലങ്ങളായി വിദ്യാഭ്യാസ മേഖലയില്‍ നിലനില്‍ക്കുന്ന അനീതിയും അന്യായവും എന്തൊക്കെയാണെന്ന് പരിശോധിക്കേണ്ടത് പ്രസക്തമായ കാര്യമാണ്.
സ്വകാര്യ വിദ്യാഭ്യാസ മാനേജര്‍മാരോ, ജാതി - മത സംഘടനകളുടെ സമിതികളോ തന്നിഷ്ടത്തോടെ തങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ കോഴ വാങ്ങി നിയമനം നടത്തുമ്പോള്‍ അവര്‍ക്ക് ശമ്പളം കൊടുക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയായി തീരുന്നത് നീതിശാസ്ത്രത്തിന്റെ ഏതളവുകോലുകൊണ്ട് പരിശോധിച്ചാലും ന്യായയുക്തമാവുകയില്ല. ഇത് തിരിച്ചറിയുന്നതുകൊണ്ടുകൂടിയാണ് വെള്ളാപ്പള്ളി നടേശന്‍ അങ്ങനെയൊരു പ്രഖ്യാപനം നടത്തിയതെന്ന് വിശ്വസിക്കുന്നതാണ് പൊതുനന്മയ്ക്ക് നല്ലതെന്ന് കരുതുന്നു. അദ്ദേഹം നയിക്കുന്ന ജാതി സംഘടനയുടെ സ്ഥാപനങ്ങള്‍ക്കോ അവര്‍ ഉള്‍കൊള്ളുന്ന സമുദായത്തിനോ ജനസംഖ്യാനുപാതികമായി സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ ലഭിക്കുന്നില്ലായെന്നുള്ള പരിഭവവും പരാതിയും ഈ പ്രഖ്യാപനത്തിനുപിന്നിലുണ്ടന്നുള്ളത് യാഥാര്‍ഥ്യമാണ്. അതേസമയം, വിഭവങ്ങളുടെ നീതിപൂര്‍വമായ വിതരണം സാമൂഹ്യനീതിയുടെ കാതലാണെന്ന കാര്യം വിസ്മരിക്കരുത്. ഈ പുതിയകാലത്ത് ജാതി/സമുദായ/സഭാ നേതാക്ക ള്‍ക്ക് തങ്ങള്‍ പ്രതിനിധീകരിക്കുന്ന ജനവിഭാഗങ്ങളുടെ അട്ടിപ്പേറാധികാരം ഉണ്ട് എന്നുള്ളത് ചില മാധ്യമങ്ങളുടെ വ്യാജനിര്‍മിതിയാണ് എന്ന കാര്യം കഴിഞ്ഞ ഏതാനും ദശകങ്ങളിലെ കേരളത്തിന്റെ സാമൂഹ്യ- രാഷ്ട്രീയ ഗതിവിഗതികള്‍, പ്രത്യേകിച്ചും, തിരഞ്ഞെടുപ്പ് രാഷ്ട്രീയം സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
കേരളത്തിലെ ആധുനിക വിദ്യാഭ്യാസ പുരോഗതിയുടെ ചരിത്രത്തിന്റെ വേരുകള്‍ ചെന്നെത്തുന്നത് ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങളിലും അതോടൊപ്പം തിരുവിതാംകൂറിലെയും കൊച്ചിയിലെയും ദീര്‍ഘവീക്ഷണമുണ്ടായിരുന്ന ഭരണാധികാരികളുടെ നടപടികളിലുമാണ്. കേരളത്തിലേക്കാളുപരി ഇന്ത്യയുടെ മിക്ക പ്രദേശങ്ങളും യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ നിയന്ത്രണത്തിലായിരുന്നുവല്ലോ. അതുപോലെ ആധുനിക കാലത്ത് ആഫ്രിക്കന്‍ വന്‍കര ഒന്നടങ്കം യൂറോപ്യന്‍ കൊളോണിയലിസ്റ്റുകള്‍ വീതം വച്ചെടുത്ത് നിയന്ത്രിച്ചിരുന്നു. ക്രിസ്ത്യന്‍ മിഷനറിമാരുടെ മതപ്രചാരണ പ്രവര്‍ത്തനങ്ങള്‍ യൂറോപ്യന്‍ കൊളോണിയലിസത്തിന്റെ അവിഭാജ്യ ഘടകം തന്നെയായിരുന്നു. ഇന്ത്യയുടെ ഇതരഭാഗങ്ങളിലും ആഫ്രിക്കയിലെ കൊളോണിയല്‍ ആധിപത്യ പ്രദേശങ്ങളിലും മിഷനറിമാരുടെ മതപ്രചാരണങ്ങളും വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും വേണ്ടത്ര ഫലപ്രാപ്തിയിലെത്താതിരുന്നതിന്റെ പ്രധാന കാരണം അതാതിടങ്ങളിലെ തദ്ദേശീയ ഭരണാധികാരികളുടെ താല്പര്യക്കുറവായിരുന്നു. അതേസമയം കേരളത്തിലെ സഹിഷ്ണുതയുള്ള പുരോഗമനതല്പരരായിരുന്ന തദ്ദേശീയ ഭരണാധികാരികള്‍ ക്രിസ്ത്യന്‍ മിഷനറിമാരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ആവുന്നത്ര സഹായസഹകരണങ്ങള്‍ നല്‍കിയിരുന്നു.

ഇവിടുത്തെ മിഷനറിമാരുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിവിധ ലക്ഷ്യങ്ങളുണ്ടായിരുന്നു. അത് പ്രധാനമായും അവരുടെ പ്രേഷിത പ്രവര്‍ത്തനങ്ങളുടെ ഭാഗമായിരുന്നു. പുതിയ തലമുറയെ തങ്ങളുടെ മതവിശ്വാസത്തിനനുസൃതമായി വാര്‍ത്തെടുക്കുകയെന്നതായിരുന്നു പ്രധാന ലക്ഷ്യം. കേരളത്തില്‍ ക്രിസ്തുമത വിശ്വാസം എത്തിപ്പെട്ട സ്ഥലങ്ങളിലൊക്കെ പള്ളികള്‍ സ്ഥാപിച്ചു. പള്ളിയോടനുബന്ധിച്ച് ഷെഡ് കെട്ടി പള്ളിക്കൂടങ്ങളും സ്ഥാപിച്ചു. അവിടങ്ങളില്‍ ക്രിസ്ത്യന്‍ അന്തരീക്ഷത്തിനനുസൃതമായ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളും തുടര്‍ന്നുപോന്നു. സേവനപ്രവര്‍ത്തനങ്ങളോടും ആശയ പ്രചാരണത്തോടുമൊപ്പം സാമ്പത്തിക താല്പര്യങ്ങളുമുണ്ടായിരുന്നു. കാലക്രമേണ സേവനം ബിസിനസിന്റെ രീതിയിലേക്ക് മാറുന്നതോ വിദ്യാഭ്യാസ ബിസിനസ് സേവനത്തിന്റെ ശൈലിയില്‍ അവതരിപ്പിക്കപ്പെടുന്നതോ ആയിട്ടും കാണപ്പെടുന്നുണ്ട്.
കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്കെതിരെ സ്വകാര്യ സ്‌കൂള്‍ മാനേജുമെന്റുകളുടെ പ്രക്ഷോഭത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ ആദ്യമായി ശ്രദ്ധയില്‍പെടുക 1933 ലെ തിരുവിതാംകൂറിലെ സ്റ്റാത്താം കമ്മിറ്റി റിപ്പോര്‍ട്ടാണ്. ആര്‍. എം. സ്റ്റാത്താം അധ്യക്ഷനായും, കുറ്റിയാട്ട് ശിവരാമപ്പണിക്കര്‍, ഡോക്ടര്‍ ജീവനായകം എന്നിവര്‍ അംഗങ്ങളായും 1932 ഡിസംബര്‍ 21 ന് തിരുവിതാംകുര്‍ രാജാവ് നിയമിച്ച കമ്മിറ്റി പതിനെട്ട് മാസത്തെ പ്രവര്‍ത്തനത്തിനുശേഷം 1933 ജൂണ്‍ അഞ്ചിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വിദ്യാഭ്യാസ മാനേജുമെന്റുകള്‍ക്ക് എല്ലാവിധ ആനുകൂല്യങ്ങളും നല്‍കണമെന്നും ദേവസ്വം ഫണ്ടില്‍നിന്നുപോലും ഗ്രാൻറ് വിഹിതം നല്‍കുന്നതിനുള്ള സാദ്ധ്യതകള്‍ ആലോചിക്കണമെന്നും ഗവൺമെൻറ് സ്‌കൂളുകള്‍ പോലും പ്രാദേശിക സംഘടനകള്‍ക്കും സ്വകാര്യ മാനേജുമെന്റുകള്‍ക്കും വിട്ടുനല്കണമെന്നും കമ്മിറ്റി ശുപാര്‍ശ ചെയ്യ്തു (പീറ്റര്‍ ജോണ്‍ കല്ലട; വിദ്യാഭ്യാസ പ്രക്ഷോഭണ ചരിത്രം; ഒന്നാം ഭാഗം, pp 21-33 ; കോട്ടയം, 1946).
തിരുവിതാംകൂറിലെ ഗവൺമെൻറ്വരവിന്റെ 23.6 % വിദ്യാഭ്യാസ വകുപ്പിലേക്കായി വിനിയോഗിക്കപ്പെടുന്നുവെന്ന് കണ്ടെത്തിയ സ്റ്റാത്താം കമ്മിറ്റിയുടെ റിപ്പോര്‍ട്ടിനെ സ്വകാര്യ മാനേജുമെന്റുകള്‍ വേദപുസ്തകം പോലെ കൊണ്ടാടുകയുണ്ടായി. 1944 ജനുവരിയില്‍ ശ്രീമൂലം അസംബ്ലിയില്‍ അധ്യാപകര്‍ക്കു യുദ്ധകാല വേതനം കൊടുക്കുന്ന കാര്യം ചര്‍ച്ചയ്ക്കുവന്നു. പ്രൈവറ്റ് സ്‌കൂളിലെ അധ്യാപകര്‍ക്കു കൊടുക്കുന്ന യുദ്ധകാല അലവന്‍സ് ട്രഷറികള്‍ വഴി നല്‍കണമെന്ന പ്രമേയത്തെ പ്രൈവറ്റ് മാനേജുമെന്റുകളുടെ മേലുള്ള കൈകടത്തലായി മാനേജുമെൻറ് വക്താക്കള്‍ ഉന്നയിക്കുകയുണ്ടായി.
1943 നവംബര്‍ 24ന് തിരുവിതാംകൂര്‍ സര്‍ക്കാര്‍ നിയമിച്ച വിദ്യാഭ്യാസ പുനഃസംഘടന കമ്മിറ്റി റിപ്പോര്‍ട്ട് തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുമായി ബന്ധപ്പെട്ട ഒരു പ്രധാനപ്പെട്ട ചരിത്രരേഖയാണ്. തിരുവിതാംകൂര്‍ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ എച്ച്.സി. പാപ് വര്‍ത്ത് അധ്യക്ഷനായ കമ്മിറ്റിയില്‍ വിവിധ മേഖലകളില്‍നിന്നായി 43 അംഗങ്ങളുണ്ടായിരുന്നു. ഒരു വര്‍ഷത്തെ വിശദ പഠനങ്ങള്‍ക്കും പര്യാലോചനകള്‍ക്കും ശേഷം കമ്മിറ്റി ഏകകണ്ഠമായി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. സര്‍ക്കാര്‍ സ്‌കൂളുകളിലും പ്രൈവറ്റ് സ്‌കൂളുകളിലുമുള്ള അധ്യാപകര്‍ക്ക് ശമ്പള ഏകീകരണം പ്രധാന ശുപാര്‍ശയായിരുന്നു. പ്രൈവറ്റ് അധ്യാപകര്‍ക്ക് ശമ്പളത്തിന്റെ 75 % സര്‍ക്കാര്‍ ഗ്രാന്റായി നല്‍കണമെന്നും ബാക്കി തുക മാനേജമെന്റ് പിരിക്കുന്ന ഫീസില്‍ നിന്നും കണ്ടെത്തണമെന്നുമുള്ള നിർദേശമുണ്ടായിരുന്നു. പത്ത് വര്‍ഷത്തിനുള്ളില്‍ പ്രാഥമിക വിദ്യാഭ്യാസം സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ കൊണ്ടുവരാനും നിര്‍ദേശിച്ചു (Government of Travancore, Report of Travancore Education Reorganisation Committee, Thiruvananthapuram, 1945). വിവിധ മതവിഭാഗങ്ങള്‍ നടത്തുന്ന പ്രൈവറ്റ് സ്‌കൂളുകളില്‍ അതാത് മതവിഭാഗത്തിന്റെ മതബോധനം നടത്തുന്നതിനെ പാപ് വര്‍ത്ത് കമ്മിറ്റി അംഗീകരിച്ചില്ല. റിപ്പോര്‍ട്ടിനെ അധികരിച്ച് ശ്രീമൂലം അസംബ്ലിയില്‍ വിശദമായ ചര്‍ച്ചയുണ്ടായി. അതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ചില ക്രമീകരണങ്ങളും നിയന്ത്രണങ്ങളും ഏര്‍പ്പെടുത്തുവാന്‍ തുനിഞ്ഞു. അക്കാലത്ത് മലബാറിലെ ഡിസ്ട്രിക്ട് ബോര്‍ഡില്‍ പി.ടി. ഭാസ്‌കരപ്പണിക്കരുടെ നേതൃത്വത്തില്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങളും പിന്നീട് മദ്രാസിലെ രാജാജി സര്‍ക്കാര്‍ നടപ്പിലാക്കിയ നിയമങ്ങളും തിരുവിതാംകൂറിലെ വിദ്യാഭ്യസ പുനഃസംഘടന കമ്മിറ്റിയെയും സര്‍ക്കാരിനെയും സ്വാധീനിക്കുകയുണ്ടായി.
സ്വകാര്യ സ്‌കൂളുകളുടെ ദേശസാല്‍ക്കരണം അടക്കമുള്ള വകുപ്പുകളുമായി ശ്രീമൂലം പ്രജാസഭയില്‍ ബില്‍ അവതരിപ്പിക്കപ്പെട്ടു. കത്തോലിക്ക സഭയും മതസംഘടനയായ കത്തോലിക്ക കോണ്‍ഗ്രസ്സും തിരുവിതാംകൂറിലെ വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിഷേധ പ്രചാരണങ്ങള്‍ നടത്തി. ചങ്ങനാശേരി ബിഷപ് മാര്‍ ജെയിംസ് കാളാശ്ശേരി രുക്ഷമായ എതിര്‍പ്പ് അറിയിച്ചുകൊണ്ട് ഇറക്കിയ ഇടയലേഖനം തുടങ്ങുന്നത് തന്നെ ഇപ്രകാരമാണ്, " "അവന്‍ അവരോട് അരുളിച്ചെയ്യുന്നു. ഇപ്പോള്‍ മുതല്‍ മടിശീലയുള്ളവന്‍ അതെടുക്കട്ടെ. വാളില്ലാത്തവന്‍ തന്റെ കുപ്പായം വിറ്റ് തനിക്കായി വാള്‍ വാങ്ങിക്കട്ടെ. അവരോ അവനോട്, ഞങ്ങളുടെ കര്‍ത്താവേ, ഇതാ ഇവിടെ രണ്ടു വാളുകള്‍ ഉണ്ട് എന്നുപറയുന്നു, അവന്‍ അവരോട് മതി മതി എന്നരുളിചെയ്യുന്നു (വി.ലൂക്കാസുവിശേഷം 22 -36 -38 ).
വന്ദ്യ സഹോദരരേ, വാത്സല്യമക്കളേ,
മേലുദ്ധരിച്ച വേദവാക്യങ്ങളുടെ വിധിപ്രകാരം ക്രിസ്തുവിന്റെ ഒരു വിനീത അപ്പോസ്തലനായ നാം നമ്മുടെ കൈവശം സൂക്ഷിച്ചു വെച്ചിരുന്ന രണ്ടു വാളുകളില്‍ ഒന്നിനെ നിരീശ്വരപ്രസ്ഥാനത്തിനെതിരായി നമ്മുടെ മുന്‍ ലേഖനത്തില്‍ ഊരി വീശിക്കഴിഞ്ഞു. ഇനി നമുക്കവശേഷിക്കുന്ന രണ്ടാമത്തെ ആധ്യാത്മിക ഖഡ്ഗത്തെ - ആധ്യാത്മിക അണുബോംബിനെ - പ്രയോഗിക്കേണ്ടതായ ആവശ്യം ഇതാ കൈവന്നിരിക്കുന്നു. മടിശീലയുള്ളവര്‍ അത് എടുത്തുകൊള്ളുന്നതിനുള്ള അവസരവും സമീപിച്ചിരിക്കുന്നു...'' (പീറ്റര്‍ ജോണ്‍ കല്ലട; p.92)
കലാപധ്വനിയുള്ള ഇടയലേഖനം "എഴുതിയതിനെപ്പറ്റി മനസ്താപപ്പെട്ട് രണ്ടാഴ്ചക്കകം പിന്‍വലിക്കണ'മെന്ന് തിരുവിതാംകൂര്‍ ഭരണകൂടം നോട്ടീസ് നല്‍കിയപ്പോള്‍ ബിഷപ്പ് നിലപാട് മയപ്പെടുത്തി. സ്‌കൂളുകളും മതവും സംരക്ഷിക്കുന്നതിന് പ്രക്ഷോഭത്തെക്കാള്‍ ഉചിതമായത് പ്രാര്‍ത്ഥനയാണ് എന്ന് പ്രസ്താവിച്ച് ഉടന്‍ തന്നെ മറ്റൊരു ഇടയ ലേഖനംകൂടി ഇറക്കി. ഇതില്‍ ട്രാവന്‍കൂര്‍ എഡ്യൂക്കേഷണല്‍ റീഓര്‍ഗനൈസേഷന്‍ കമ്മിറ്റിയുടെ നിര്‍ദേശങ്ങളിലും ശ്രീമൂലം പ്രജാസഭയില്‍ അവതരിപ്പിച്ച ബില്ലിലും സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ സ്വാധീനം ദര്‍ശിച്ച മെത്രാന്‍ ആ പ്രത്യയശാസ്ത്രങ്ങളെ സര്‍ സി.പി.ക്കുകൂടി സുഖിക്കുന്നതരത്തില്‍ കണക്കറ്റ് ഭര്‍ത്സിക്കുകയുമുണ്ടായി.

തിരുവിതാംകൂറിലെ വിദ്യാഭ്യാസ ദേശസാത്കരണ നടപടികളെ എതിര്‍ത്ത് 1945 ല്‍ സര്‍ സി.പി.ക്ക് ഒരു തുറന്ന കത്തയച്ചത് അന്നത്തെ കോണ്‍ഗ്രസ് നേതാക്കന്മാരിലൊരാളും 1957 ലെ ഒന്നാം കമ്മ്യൂണിസ്റ്റ് മന്ത്രിസഭയുടെ കാലത്ത് പ്രതിപക്ഷ നേതാവുമായിരുന്ന പി.ടി. ചാക്കോയായിരുന്നു.
പാപ് വര്‍ത്ത് കമ്മിറ്റി റിപോര്‍ട്ടിന്റെ സമയത്ത് പ്രൈവറ്റ് സ്‌കൂളുകളില്‍ തൊണ്ണൂറ്റിയാറ് ശതമാനവും ക്രിസ്ത്യന്‍ മാനേജമെന്റിന്റെ കീഴിലായിരുന്നു. 1945 ല്‍ ദിവാന്‍ സര്‍ സി.പി.യും ശ്രീമൂലം പ്രജാസഭയും നടപ്പിലാക്കാന്‍ ശ്രമിച്ച വിദ്യാഭ്യാസ പരിഷ്‌കരണങ്ങള്‍ തിരുവിതാംകൂറിലെ കലുഷിതമായ രാഷ്ട്രീയ അന്തരീക്ഷത്തില്‍ കലങ്ങിപ്പോവുകയാണുണ്ടായത്. അതേസമയം അക്കാലത്ത് തിരുവിതാംകൂറില്‍ എന്‍.എസ്.എസിനും എസ്.എന്‍.ഡി.പിക്കും കുറച്ച് സ്‌കൂളുകള്‍ അനുവദിച്ചുകിട്ടുകയുമുണ്ടായി.
1950 ല്‍ തിരു-കൊച്ചി സര്‍ക്കാരിലെ വിദ്യാഭ്യാസമന്ത്രിയായിരുന്ന പനമ്പിള്ളി ഗോവിന്ദമേനോന്‍ നടപ്പിലാക്കാന്‍ ശ്രമിച്ച പ്രൈവറ്റ് സെക്കണ്ടറി സ്‌കൂള്‍ സ്‌കീമും (PSS) ശ്രദ്ധേയമായ ഒരു വിദ്യാഭ്യാസ പരിഷ്‌കരണ നടപടിയായിരുന്നു. അതുപ്രകാരം അധ്യാപകരുടെയും, മാനേജർമാരുടെയും, സര്‍ക്കാരിന്റെയും പ്രതിനിധികളടങ്ങുന്ന ട്രൈപാര്‍ട്ടിയേറ്റ് കമ്മിറ്റികള്‍ സ്വകാര്യ സ്‌കൂളുകളിലെ ജോലിവ്യവസ്ഥകള്‍ പരിശോധിക്കുകയും അധ്യാപകരുടെ നിയമനം, വേതനം, തൊഴില്‍ വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച് വേണ്ട നിര്‍ദേശങ്ങള്‍ കൊടുക്കുവാനും വ്യവസ്ഥ ചെയ്തിരുന്നു. യോഗ്യരായ ആളുകളെ മാത്രം അധ്യാപകരായി നിയമിക്കുവാന്‍ സര്‍ക്കാര്‍ സ്വാധീനം ഉപയോഗിക്കണമെന്നും അവരില്‍ ഗണ്യമായൊരു വിഭാഗം അധഃസ്ഥിത സമുദായങ്ങളില്‍ പെട്ടവരായിരിക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഈ പനമ്പിള്ളി പദ്ധതിയെയും കത്തോലിക്ക മാനേജുമെന്റുകള്‍ ശക്തമായി എതിര്‍ത്തു.
1955 ല്‍ പനമ്പിള്ളി തിരു-കൊച്ചി മുഖ്യമന്ത്രിയായ സമയത്തും പ്രൈവറ്റ് വിദ്യാഭ്യാസ മാനേജുമെന്റുകളെ നിയന്ത്രിക്കുവാന്‍ നടപടികള്‍ തുടങ്ങിയെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. 1956 മാര്‍ച്ച് 23ന് ഗവര്‍ണര്‍ ഭരണത്തിലായ തിരു-കൊച്ചിയോട് മലബാര്‍ കൂടി കൂട്ടിച്ചേര്‍ത്ത് 1956 നവംബര്‍ ഒന്നിന് കേരള സംസ്ഥാനം രൂപീകൃതമായി. കേരളത്തില്‍ 1957 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടന്ന ആദ്യ പൊതു തിരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഭൂരിപക്ഷം നേടി അധികാരത്തിലെത്തി.
ആദ്യ കമ്മ്യൂണിസ്റ്റ് മന്ത്രിസഭയും അതിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയും സംസ്ഥാനത്തെ വിദ്യാഭ്യാസമേഖലയില്‍ പുരോഗമനപരമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് അക്ഷീണം യത്‌നിച്ചു. വിദ്യാഭ്യാസ മേഖലയുടെ സമഗ്രവികസനത്തിന് അദ്ദേഹം നിരവധി നടപടികള്‍ സ്വീകരിച്ചു. 1958 ലെ കേരള വിദ്യാഭ്യാസ നിയമം ഐക്യകേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വിവാദവിഷയമായ നിയമനിര്‍മാണമായിരുന്നു. കമ്മ്യൂണിസ്റ്റ് മന്ത്രിസഭാ അവതരിപ്പിച്ച സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികളെ നിയന്ത്രിക്കാനും സ്‌കൂള്‍ വിദ്യാഭ്യാസത്തെ ഉടച്ചുവാര്‍ക്കാനും ലക്ഷ്യമിട്ട ഈ നിയമം സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് വിരുദ്ധ ജാതി-മത-സഭാ മേധാവികളുടെ ശക്തമായ എതിര്‍പ്പിന് വിധേയമായി. സ്വകാര്യ വിദ്യാഭ്യാസ ഏജന്‍സികള്‍ ജനങ്ങളുടെ ജാതീയവും മതപരവുമായ വികാരങ്ങളെ ചൂഷണം ചെയ്യുകയും കമ്മ്യൂണിസ്റ്റുകളെ എതിര്‍ക്കുന്ന രാഷ്ട്രീയ വിഭാഗങ്ങളെയും ഫ്യൂഡല്‍ ഘടകങ്ങളെയും തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുകയും ചെയ്തു.
1957 കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലെത്തുംവരെ കേരളത്തിലെ സ്വകാര്യ മേഖലയിലെ അധ്യാപക സമൂഹത്തിന്റെ അവസ്ഥ വളരെ പരിതാപകരമായിരുന്നു. ഇതേ വിഭാഗത്തില്‍പെട്ടയാളായിരുന്നു വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരി. പ്രതിഭാശാലിയായ പ്രൊഫസര്‍ എന്നതിനുപുറമെ വിഖ്യാതനായ എഴുത്തുകാരനും പ്രഗത്ഭനായ വിദ്യാഭ്യാസ ചിന്തകനുമായിരുന്നു അദ്ദേഹം. വിദ്യാഭ്യാസ വകുപ്പിലെ ഗവൺമെൻറ്സെക്രട്ടറിയായ പി.കെ.നമ്പ്യാരുടെ സഹായത്തോടെ പ്രൊഫ. മുണ്ടശ്ശേരി കേരള വിദ്യാഭ്യാസബില്‍ തയ്യാറാക്കി 1957 ജൂണ്‍ 30 ന് നിയമസഭയില്‍ അവതരിപ്പിച്ചു. നിയമസഭാ സെലക്ട് കമ്മിറ്റിയുടെ അവലോകനത്തിനും പുനര്‍വായനയ്ക്കും ശേഷം 1957 സെപ്റ്റംബര്‍ 2 ന് ബില്‍ പാസായി. പക്ഷെ രാഷ്ട്രപതിയുടെ അംഗീകാരത്തിന് അയക്കുന്നതിന് തൊട്ടുമുന്‍പ് പ്രസ്തുത ബില്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നു. 1958 ജൂണില്‍ സുപ്രീംകോടതി ഈ ബില്ലിലെ പ്രധാന വ്യവസ്ഥകള്‍ അംഗീകരിച്ചു. സുപ്രീം കോടതിയുടെ അഭിപ്രായങ്ങളുടെയും നിരീക്ഷണങ്ങളുടെയും വെളിച്ചത്തില്‍ ബില്ലില്‍ ഭാഗീകമായി മാറ്റം വരുത്തുകയും 1958 നവംബര്‍ 28 ന് കേരള വിദ്യാഭ്യാസ നിയമമായി അത് പാസാക്കുകയും ചെയ്തു.

കേരള വിദ്യാഭ്യാസബില്‍ അതിന്റെ മൗലീകരൂപത്തില്‍ 36 വിഭാഗങ്ങള്‍ അടങ്ങുന്നതായിരുന്നു. അവയില്‍ പകുതിയോളം അധ്യാപകരുടെ നിയമന-സേവന-വേതന വ്യവസ്ഥകളെകുറിച്ചായിരുന്നു. ഇതിലെ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍, സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളില്‍ നിയമിക്കപ്പെടുന്നതിന് പരിശീലനം നേടിയ യോഗ്യരായ അധ്യാപകരുടെ സംസ്ഥാനതല രജിസ്റ്റര്‍ ഗവൺമെൻറ് രൂപീകരിച്ച് നിലനിര്‍ത്തും. അധ്യാപകര്‍ക്ക് സര്‍ക്കാര്‍ നേരിട്ട് ശമ്പളം നല്കാന്‍ ബില്ലില്‍ വ്യവസ്ഥ ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്ക് ഗുണകരമാകുന്ന തരത്തില്‍ സ്‌കൂളിന്റെ ദൈനംദിന ഭരണം നടത്തുവാനുള്ള ഉത്തരവാദിത്തം മാനേജര്‍മാര്‍ക്കായിരിക്കും. നിയമാനുസൃതമായ ഉത്തരവാദിത്തങ്ങള്‍ നിര്‍ വ്വഹിക്കുന്നതില്‍ മാനേജര്‍മാര്‍ക്ക് വീഴ്ച സംഭവിക്കുന്ന പക്ഷം സര്‍ക്കാര്‍ നല്‍കുന്ന ഗ്രാൻറ് നിര്‍ത്തലാക്കുകയോ, അല്ലെങ്കില്‍ സ്‌കൂളുകളുടെ നിയന്ത്രണം പരമാവധി 5 വര്‍ഷത്തേയ്ക്ക് ഗവൺമെൻറ് നേരിട്ട് ഏറ്റെടുക്കുകയോ ചെയ്യും. സ്‌കൂളുകളുടെ നിയന്ത്രണവും മേല്‍നോട്ടചുമതലയും സംസ്ഥാന സര്‍ക്കാരിന്റെ വിദ്യാഭ്യാസവകുപ്പിനായിരിക്കും. പൊതുവിദ്യാഭ്യാസത്തില്‍ സംസ്ഥാനത്തൊട്ടാകെ നിശ്ചിത നിലവാരം പുലര്‍ത്തുന്നതിന് വേണ്ടിയായിരുന്നു ഈ ക്രമീകരണം.
പതിനാല് വയസ്സുവരെയുള്ള കുട്ടികള്‍ക്ക് നിര്‍ബന്ധിതവും സൗജന്യവുമായ സ്‌കൂള്‍ വിദ്യാഭ്യാസമാണ് കേരള വിദ്യാഭ്യാസ ബില്‍ വിഭാവനം ചെയ്തത്. സൗജന്യമായി ഉച്ചഭക്ഷണവും പുസ്തകങ്ങളും എഴുത്തുസാമഗ്രികളും നല്‍കുവാന്‍ വ്യവസ്ഥ ചെയ്തു. പുതിയ നിയമപ്രകാരമുള്ള കര്‍ത്തവ്യ നിര്‍വഹണത്തില്‍ വിദ്യാഭ്യാസ വകുപ്പിനെ ഉപദേശിക്കാന്‍ സംസ്ഥാന വിദ്യാഭ്യാസ ഉപദേശകബോര്‍ഡ് രൂപീകരിക്കുകയും പ്രാദേശികതലത്തിലുള്ള വിദ്യാഭ്യാസ അധികാരികളെ നിയോഗിക്കുകയും ചെയ്തു.
ഇന്ത്യന്‍ ഭരണഘടനയുടെ മുപ്പതാമത്തെ ആര്‍ട്ടിക്കിളിനെ ആശ്രയിച്ച ക്രൈസ്തവ സഭകള്‍ ബില്‍ പാസാക്കുന്നതിനെതിരെ ശക്തമായ എതിര്‍പ്പുയര്‍ത്തി. സ്വകാര്യ മാനേജുമെന്റിന് കോട്ടമുണ്ടാക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ബോധപൂര്‍വമായ ഒരുദ്യമമായിട്ടാണ് അവര്‍ കേരളം വിദ്യാഭ്യാസ ബില്ലിനെ ചിത്രീകരിച്ചത്. ക്രിസ്ത്രീയ സഭകള്‍ കേരള വിദ്യാഭ്യാസ ബില്ലിനെതിരെയും ജനക്ഷേമോന്മുഖമായ ഭരണ പരിഷ്‌കരണപ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടിരുന്ന കമ്മ്യൂണിസ്റ്റ് പാര്‍ട്ടി നേതൃത്വ സര്‍ക്കാരിനെതിരെയും നടത്തിയ അക്രമാസക്ത പ്രക്ഷോഭങ്ങളെകുറിച്ചുള്ള ചരിത്രവസ്തുതകള്‍ വിസ്താരാധിക്യത്താല്‍ ഇവിടെ ഉള്‍പെടുത്തുന്നില്ല. 1957 നവംബര്‍ 28 ന് പാസ്സായ ബില്‍ രാഷ്ട്രപതിയുടെ അംഗീകാരത്തിന് കാത്തിരിക്കുമ്പോള്‍ അവര്‍ സര്‍ക്കാരിനെതിരെയുള്ള എതിര്‍പ്പ് കേന്ദ്രത്തിലേക്ക് വ്യാപിപ്പിച്ചു. ക്രിസ്തീയ സഭകളുടെ താല്പര്യത്തെ പ്രതിനിധീകരിച്ച കേരളത്തിലെ കോണ്‍ഗ്രെസ്സുകാരുടെ സമ്മര്‍ദ്ദത്തിന് വഴങ്ങിയ കേന്ദ്ര ഗവെര്‍ന്മെന്റ് പ്രസ്തുത ബില്‍ സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വിട്ടു.

യോഗ്യതയുള്ള എല്ലാ വ്യക്തികള്‍ക്കും അധ്യാപകവൃത്തി നേടാനുള്ള തുല്യ അവസരം ഉറപ്പുവരുത്തുക എന്നതാണ് കേരള വിദ്യാഭ്യാസ നിയമത്തിന്റെ ഏക ലക്ഷ്യമെന്ന് കേരള സര്‍ക്കാരിനുവേണ്ടി ഹാജരായ ഡി.എന്‍.പ്രിറ്റ് കോടതിയെ ബോധ്യപ്പെടുത്തുന്ന വിധത്തില്‍ ശക്തമായി വാദിച്ചു. കത്തോലിക്കാ സഭയുള്‍പ്പെടെ ഏതെങ്കിലും ജനവിഭാഗത്തെ വേര്‍തിരിച്ചുകാണാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സുപ്രീം കോടതിവിധി (1958 ജൂണില്‍ പ്രഖ്യാപിച്ചത്) മര്‍മപ്രധാനമായ കാര്യങ്ങളിലെല്ലാം സര്‍ക്കാരിന് അനുകൂലമായിരുന്നു. കേരള വിദ്യാഭ്യാസനിയമത്തെ തുറന്ന് പിന്തുണച്ചുകൊണ്ട് സുപ്രീം കോടതി ഇപ്രകാരം സൂചിപ്പിച്ചു. "സ്‌കൂളുകളെ ഭരിക്കുവാനുള്ള അവകാശം കൊണ്ട് വിവക്ഷിക്കുന്നത് അവയെ കെടുകാര്യസ്ഥമായി ഭരിക്കുകയെന്നതല്ല, മാത്രവുമല്ല, അവര്‍ക്ക് സര്‍ക്കാര്‍ ധനസഹായം നല്‍കിയിട്ടുണ്ടെങ്കില്‍, ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ഗവണ്‍മെന്റിന് നിയമപരമായ അവകാശങ്ങള്‍ ഉണ്ടായിരിക്കണം'.
ബില്ലിനെതിരെയുള്ള പ്രക്ഷോഭത്തെ മാതൃഭൂമി, കേരള കൗമുദി തുടങ്ങിയ പത്രങ്ങള്‍ പിന്തുണച്ചില്ല. കേരള വിദ്യാഭ്യാസ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ മന്നത്ത് പത്മനാഭന്‍ അതിനെ ശക്തിയുക്തം പിന്തുണച്ചിരുന്നു. വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ സാമ്പ്രദായിക ശത്രുക്കളാണെന്ന് ക്രിസ്ത്യാനികളെയും അവരുടെ അധികാര ശ്രേണിയേയും അധിക്ഷേപിച്ചുകൊണ്ടുള്ള മന്നത്ത്പദമനാഭന്റെ പ്രസ്താവന മലയാളരാജ്യം ദിനപത്രം 1957 ജൂണ്‍ 5 ന് പ്രസിദ്ധീകരിച്ചിരുന്നു. പി.എസ്.സി. തയ്യാറാക്കുന്ന ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയില്‍നിന്നും എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിക്കണമെന്ന നിര്‍ദേശം വിദ്യാഭ്യാസ ബില്ലിനെ അനുകൂലിക്കുന്ന വേളയില്‍ അദ്ദേഹം സര്‍ക്കാരിന് സമര്‍പ്പിച്ചിരുന്നു.
കുറ്റമറ്റരീതിയില്‍ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ തല്പരരായ എല്ലാവരോടും വിദ്യാഭ്യാസ ബില്ലിനെ പിന്തുണക്കാന്‍ അദ്ദേഹം അഭ്യര്‍ത്ഥിച്ചു, നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്കു ശേഷം പരിഷ്‌കരിക്കപ്പെട്ട കേരള വിദ്യാഭ്യാസ ബില്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍, സര്‍വര്‍ക്കും സ്വീകാര്യമായ രീതിയില്‍ ബില്ലില്‍ ഭേദഗതി വരുത്തിയെന്ന് പറഞ്ഞുകൊണ്ട് മന്നത്ത് പത്മനാഭന്‍ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അഭിനന്ദിച്ചു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേര്‍ത്തു: "ക്രൈസ്തവസഭയാണ് പ്രക്ഷോഭം സംഘടിപ്പിക്കുന്നത്. മെത്രാന്മാരും പുരോഹിതരുമാണ് സമരപ്രസ്ഥാനത്തിന്റെ ഹൃദയവും ആത്മാവും. ബില്ലിന് വലിയ ജനകീയ പിന്തുണയുണ്ട്. അതിനാല്‍ നിയമമായതിനുശേഷം നിലവിലുള്ള സര്‍ക്കാര്‍ അതുനടപ്പിലാക്കുന്നതില്‍ നിശ്ചയമായും വിജയിക്കും' (മലയാളരാജ്യം, ആഗസ്റ്റ് 28 ,1957). പക്ഷെ കേരള കാര്‍ഷിക ബന്ധ ബില്ലിന്റെ അവതരണം മന്നത്ത് പത്മനാഭന്റെയും എന്‍.എസ്.എസിന്റെയും മനോഭാവം പാടെ മാറ്റിമറിച്ചു. അളവറ്റ് പിന്തുണച്ചിരുന്ന അവര്‍ പിന്നീട് വിദ്യാഭ്യാസ ബില്ലിനെയും സര്‍ക്കാരിനെയും വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കുവാന്‍ തുടങ്ങി. (മലയാളരാജ്യം, ജൂണ്‍ 5 , 1957).
കേരള വിദ്യാഭ്യാസ നിയമത്തിന്റെ മുഖ്യ ഉദ്ദേശ്യം "പൊതുവിദ്യാഭ്യാസത്തിന്റെ മെച്ചപ്പെട്ട സംഘാടനം ആയിരുന്നു. അധ്യാപകരുടെ വേതനവിതരണത്തിലും അവരുടെ സേവന ഭദ്രത ഉറപ്പുവരുത്തുന്നതിലും സ്ഥാപനത്തിന്റെ ഭരണ നിര്‍വ്വഹണത്തിലും ആവശ്യമായ നിയന്ത്രണം ഏര്‍പ്പെടുത്തുക എന്നതാണ് പ്രസ്തുത നിയമത്തിന്റെ ധര്‍മ്മം. 1958 ലെ കേരള വിദ്യാഭ്യാസനിയമത്തിന്റെ പ്രധാനനേട്ടം ""അത് അധ്യാപക സമൂഹത്തെ "ദാസ്യാവസ്ഥയില്‍' നിന്ന് മോചിപ്പിക്കുകയും സംരക്ഷിക്കുകയും സാമൂഹികവും, രാഷ്ട്രീയവും സംഘടനാപരവുമായ പ്രവര്‍ത്തനങ്ങളില്‍ അര്‍ത്ഥവത്തായ പങ്ക് വഹിക്കാന്‍ അവരെ പ്രാപ്തരാക്കുകയും ചെയ്തു'' എന്നതാണ്.

1959 ലെ വിമോചനസമരത്തിലൂടെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ അട്ടിമറിച്ചതിനുശേഷം തുടര്‍ന്നുവന്ന സര്‍ക്കാരുകളൊന്നും സ്വകാര്യ വിദ്യാഭ്യാസ മാനേജുമെന്റുകളെ നിയന്ത്രിക്കുന്നതിന് അര്‍ത്ഥവത്തായ ശ്രമങ്ങള്‍ നടത്തിയിട്ടില്ല. അതിന്റെ മുഖ്യകാരണം വിമോചനസമരത്തിന്റെ കെട്ട ഓര്‍മ്മകള്‍ കേരള രാഷ്ട്രീയമണ്ഡലത്തില്‍ അരികുപറ്റി നില്കുന്നത് തന്നെയാണ്. മാറിചിന്തിക്കുവാനും പൊതുനന്മയ്ക്ക് ഗുണകരമാകുന്ന കാര്യങ്ങള്‍ ചെയ്യുവാനും കാലം ആവശ്യപ്പെടുന്നത് പൗരസമൂഹവും രാഷ്ട്രീയ നേതൃത്വവും തിരിച്ചറിഞ് ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട സമയം സംജാതമായിരിക്കുന്നു.
എയ്ഡഡ് കോളേജുകളിലെ അധ്യാപകര്‍ സര്‍ക്കാര്‍ കോളേജുകളിലേതുപോലെ ശമ്പള തുല്യത ലഭിക്കുന്നതിനുവേണ്ടി 1971ല്‍ നടത്തിയ സമരത്തോട് അന്നത്തെ സര്‍ക്കാര്‍ സ്വീകരിച്ച സമീപനം കേരളത്തിലെ അധ്യാപകസമൂഹത്തിന്റെ ന്യായമായ ആവശ്യങ്ങളോടുള്ള വലതുപക്ഷ സര്‍ക്കാര്‍ നിലപാടുകളുടെ ഉത്തമോദാഹരണമാണ്. ശമ്പള തുല്യതയ്ക്കുവേണ്ടി എ.കെ.പി.സി.ടി.എ. എന്ന അധ്യാപകസംഘടനയുടെ നേതൃത്വത്തില്‍ എയ്ഡഡ് കോളേജ് അധ്യാപകര്‍ 1961 ല്‍ തിരുവനന്തപുരം നഗരവീഥികളില്‍ ഗൗണിട്ടുകൊണ്ടു നടത്തിയ മൗനജാഥയായിരുന്നു ആദ്യ പ്രക്ഷോഭം. 1962 ഡിസംബറില്‍ ഗ്രാന്റ് ഇന്‍ എയിഡ് കോഡ് നടപ്പാക്കിയെങ്കിലും കൃത്യമായ ശമ്പളം ലഭിക്കുകയെന്നത് പ്രൈവറ്റ് കോളേജാധ്യാപകരെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നമായി അവശേഷിച്ചു. അങ്ങനെയിരിക്കെ 1971 സെപ്റ്റംബര്‍ 15 മുതല്‍ സ്വകാര്യ കോളേജ് അധ്യാപകര്‍ അനിശ്ചിതകാല പണിമുടക്ക് സമരം ആരംഭിച്ചു. സമരത്തില്‍നിന്ന് പിന്തിരിപ്പിക്കാന്‍ അച്യുതമേനോന്‍ സര്‍ക്കാരിന്റെയും മാനേജുമെന്റുകളുടെയും ശ്രമം വിജയിച്ചില്ല. സമരം തുടങ്ങി രണ്ടുമാസക്കാലമായിട്ടും പ്രശ്നപരിഹാരത്തിന് സര്‍ക്കാര്‍ തയ്യാറാകാതിരുന്ന സാഹചര്യത്തില്‍ നവംബര്‍ 13 ന് എ.കെ.പി.സി.ടി.എ. ഏകപക്ഷീയമായി സമരം അവസാനിപ്പിച്ചു.
കോളേജധ്യാപകരോട് സര്‍ക്കാര്‍ കാണിച്ച അനീതിയില്‍ വ്യാപകമായ പ്രതിഷേധമുയര്‍ന്നു. ഫീസ് ഏകീകരണത്തിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ നടത്തിയ ശക്തമായ പോരാട്ടത്തിന്റെ അവസാനഘട്ടത്തില്‍നടന്ന ദീര്‍ഘമായ ചര്‍ച്ചകളിലൂടെ 1972 സെപ്തംബര് ഒന്നുമുതല്‍ സ്വകാര്യ കോളേജ് അധ്യാപകര്‍ക്കും ഖജനാവില്‍നിന്ന് നേരിട്ട് ശമ്പളം നല്കാന്‍ സര്‍ക്കാര്‍ ഉത്തരവായി.
എയ്ഡഡ് സ്‌കൂള്‍ കോളേജ് നിയമനങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ ഇടതുപക്ഷ അധ്യാപക സംഘടനകളുടെ സമ്മേളനങ്ങളിലുയരാറുണ്ടെങ്കിലും, അത്തരത്തിലുള്ള പ്രമേയങ്ങള്‍ കയ്യടിച്ചു പാസാക്കാറുണ്ടെങ്കിലും ഇടതുപക്ഷ സര്‍ക്കാര്‍ പോലും അവയൊന്നും കാര്യമായി ഗൗനിക്കാറില്ല. 1980 മുതല്‍ ഇടതുപക്ഷ സര്‍ക്കാരുകള്‍ ഇടക്കിടെ അധികാരത്തില്‍ വന്നപ്പോഴൊക്കെയും ചില ഉത്പതിഷ്ണുക്കളുടെ ഭാഗത്തുനിന്നും എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിടണമെന്ന തരത്തിലുള്ള അഭിപ്രായങ്ങള്‍ പലപ്പോഴും ഉയര്‍ന്നിട്ടുണ്ട്. അവയൊക്കെയും ഒറ്റപ്പെട്ട ശബ്ദങ്ങളായി സാമൂഹ്യ ശ്രദ്ധ കിട്ടാതെ അവഗണിക്കപ്പെട്ട് പോകാറാണ് പതിവ്. അജണ്ടകള്‍ സെറ്റ് ചെയ്യാനും തമസ്‌കരിക്കാനും ശേഷിയുണ്ടായിരുന്ന മുഖ്യധാരാ മാധ്യമങ്ങള്‍ നിയമനങ്ങളുടെ കാര്യത്തില്‍ സ്ഥാപിത താല്പര്യക്കാരായ വിദ്യാഭ്യാസ മാനേജുമെന്റുകള്‍ക്ക് ഗുണകരമല്ലാത്ത കാര്യങ്ങളെ പ്രോത്സാഹിപ്പിച്ചില്ല. പിന്നിടുന്ന കാലം മുഖ്യധാരാ മാധ്യമങ്ങളുടെ സുവര്ണകാലമായിരുന്നല്ലോ.
സംവരണത്തിന് അര്‍ഹതയുള്ള വിഭാഗങ്ങളുടെ അവകാശം നഷ്ടപെടുത്തുന്നതാണ് സ്വകാര്യ വിദ്യാഭ്യാസസ്ഥാപന മാനേജുമെന്റുകളുടെ നിയമനാധികാരം എന്ന രീതിയിലുള്ള ചര്‍ച്ചകള്‍ ഏതാനും വര്ഷം മുമ്പ് ചില കോണുകളില്‍നിന്നും ഉയര്‍ന്നുവന്നപ്പോള്‍ അത്തരം ചര്‍ച്ചകളെയും മുഖ്യധാരമാധ്യമങ്ങള്‍ അധികം മുന്നോട്ടുകൊണ്ടുപോയില്ല. അതേസമയം തന്നെ നിയമനങ്ങള്‍ക്ക് രൂപതകള്‍ 'രൂപ താ' എന്ന നിലപാടും അതി രൂപതകള്‍ 'അധികം രൂപ താ' എന്ന നിലപാടുമായി തുടരുകയാണ് എന്ന തരത്തിലുള്ള ചില രാഷ്ട്രീയ നേതാക്കളുടെ സര്‍കാസ്റ്റിക് കമന്റുകളെ ഊതി വീര്‍പ്പിച്ച് വിവാദമാക്കാന്‍ ശ്രമിച്ച കേരളത്തിലെ പത്ര ദൃശ്യ മാധ്യമങ്ങള്‍ വെള്ളാപ്പള്ളി നടേശന്‍ മുന്നോട്ടു വെച്ച ധീരമായ നിര്‍ദ്ദേശത്തെയും അവഗണിക്കാതെ അത് ഒരു പൊതുആവശ്യമായി ഉയര്‍ത്തിക്കൊണ്ടുവരണം.
എസ്.എന്‍.ഡി.പി. യോഗത്തിന്റെയും എസ്. എന്‍. ട്രസ്റ്റിന്റെയും കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ സര്‍ക്കാരിന് വിട്ടുകൊടുക്കാന്‍ തയ്യാറാണെന്നുള്ള വെള്ളാപ്പള്ളിയുടെ പ്രഖ്യാപനം തീര്‍ച്ചയായും മറ്റു മാനേജുമെന്റുകള്‍ക്ക് ഒരു പ്രചോദനമായി വര്‍ത്തിക്കണം. കേരളത്തിലെ വിദ്യാഭ്യാസ മേഖലയില്‍ സാമൂഹ്യനീതി പുലരണമെന്ന് ആഗ്രഹിക്കുന്ന പുരോഗമന ചിന്താഗതിക്കാര്‍ ഈ വിഷയത്തെക്കുറിച്ച് സജീവമായി ചര്‍ച്ച ചെയ്ത് പൗരസമൂഹത്തിന്റെ പൊതുവായ ആവശ്യമെന്ന നിലയില്‍ രാഷ്ട്രീയ നേതൃത്വത്തെക്കൊണ്ട് പൊതുനന്മയ്ക്ക് ഗുണകരമാവുന്ന തീരുമാനമെടുപ്പിക്കുന്നതിനുള്ള സാഹചര്യം സൃഷ്ടിക്കുമെങ്കില്‍ അത് കേരളത്തിലെ വിദ്യാഭ്യാസരംഗത്തെ നൈതീകതയുടെ വിജയവും പുരോഗതിയുടെ പ്രതിഫലനവുമായി ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും.
Truecopy Webzine
May 10, 2022
4 minutes read
സ്മിത പന്ന്യൻ
Apr 27, 2022
2 Minutes Read
മുഹമ്മദ് ബഷീർ കെ.കെ.
Apr 05, 2022
5 Minutes Read
ഷഫീഖ് താമരശ്ശേരി
Mar 27, 2022
10 Minutes Watch
ഫിലിപോ ഒസെല്ല
Mar 27, 2022
7 Minutes Read
Think
Mar 11, 2022
9 Minutes Read
ഉമ്മർ ടി.കെ.
Feb 12, 2022
8 minutes read