എഴുത്തുകാരന്‍ തലയില്‍ കൊമ്പുള്ള അദ്ഭുതജീവിയല്ലെന്ന് തെളിയിക്കുകയാണ് പുതുതലമുറ സ്ത്രീകവികള്‍. എനിക്ക് സുഗതകുമാരിയുടെയോ മാധവിക്കുട്ടിയുടെയോ കോപ്പികള്‍ ആകേണ്ടെന്നും കൃത്യമായ രാഷ്ട്രീയബോധ്യമുള്ള "ഞാന്‍' തന്നെയായാല്‍ മതിയെന്നും മീശമുടിവാലുകളെ വെട്ടിയെറിഞ്ഞു നടന്നു പോകുന്ന സ്ത്രീകളെയാണ് പാട്രിയാര്‍ക്കി ദാസന്മാര്‍ പുളിച്ച ശതമാനക്കണക്ക് കൊണ്ട് മായ്ക്കാന്‍ ശ്രമിക്കുന്നത്. കാവ്യലോകത്തെ സദാചാരഗുണ്ടയാവാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നത്?
15 Dec 2021, 03:33 PM
എത്ര ജീര്‍ണ്ണമാണ് പുരുഷാധിപത്യ മനസ്സെന്നു തിരിച്ചറിയാന്‍ "ഹിസ്റ്റീരിയ' എന്ന ഒറ്റ വാക്കിന്റെ ചരിത്രമന്വേഷിച്ചാല്‍ മതി. സ്ത്രീകളുടെ ശാരീരികാസ്വസ്ഥ്യങ്ങള്‍ വെറും നാടകങ്ങളാണെന്ന് വരുത്തി ചികിത്സ നിഷേധിക്കാന്‍ കണ്ടുപിടിച്ച തന്ത്രമാണത്. ഫ്രോയിഡടക്കമുള്ള മനശ്ശാസ്ത്രവിദഗ്ധര്‍ ഹിസ്റ്റീരിയയെ ആധികാരികമാക്കിക്കൊണ്ട് പ്രബന്ധങ്ങള്‍ എഴുതിയിരുന്നതായി കാണാം. 99% സ്ത്രീരോഗങ്ങളും വെറും അടവ് മാത്രമാണെന്ന നിഗമനത്തിലായിരുന്നു വൈദ്യശാസ്ത്രലോകം. ഗര്‍ഭാശയം എന്നര്‍ത്ഥമുള്ള "hystera' എന്ന വാക്കില്‍ നിന്നാണ് hysteria എന്ന പദമുണ്ടായത്.

സ്ത്രീകളെ, അവര്‍ക്ക് കിട്ടുന്ന ദൃശ്യതയെ മായ്ച്ചു കളയാന്‍ അസുഖമാണെങ്കില്‍ കൂടി ചികിത്സ നിഷേധിക്കാന്‍ ഈ "99 ശതമാന'ക്കണക്കിന് സാധിക്കും. കവി അജീഷ് ദാസന്‍ ഇക്കഴിഞ്ഞ 11.12.21 നു നടന്ന ഒരു പെണ്‍കവിയുടെ പുസ്തകപ്രകാശനത്തിനിടെ പറയുന്ന 99 ശതമാനക്കണക്കും നമ്മോട് പറയുന്നത് മറ്റൊന്നല്ല. സ്ത്രീകളെ മൊത്തത്തില്‍ ഒരൊറ്റ ശരാശരിക്കണക്കാക്കുന്ന, അതിലെ വ്യക്തിത്വങ്ങളെ കണ്ണടച്ച് സ്വയം അന്ധനാവുന്ന പുരുഷതന്ത്രമായിരുന്നു അത്.
അജീഷ് ദാസന്റെ പ്രസംഗഭാഗം:
""കേരളത്തിലെ ഇപ്പോഴത്തെ പെണ്‍കവികളില്‍ 99% വും നല്ല എഴുത്തുകാരികളേയല്ല. അഥവാ ഇനി ആരെങ്കിലും എഴുതിയാല്‍ തന്നെ ഇവിടുത്തെ പ്രമുഖ ആണ്‍ കവികള്‍ ഉടനെ അവരുടെ ഇന്‍ബോക്‌സില്‍ ചെല്ലുകയായി.പിന്നെ അവരുടെ എഴുത്തിനെ വല്ലാതങ്ങു പ്രോത്സാഹിപ്പിക്കുന്നു. നിങ്ങളെ മാധവികുട്ടി ആക്കാം, സുഗതകുമാരി ആക്കാം എന്നൊക്കെ ഉള്ള വാഗ്ദാനങ്ങള്‍ നല്‍കുന്നു, ഈ വാഗ്ദാനങ്ങളില്‍ കുടുങ്ങി പെണ്‍കവികള്‍ 99% വും ഇവരുടെ പുറകെ പോകുന്നു. അങ്ങനെ പ്രമുഖ പെണ്‍ കവികള്‍ ഇല്ലാതാകുന്നു.''

സ്ത്രീയെഴുത്തുകാരെ ഒന്നടങ്കം സ്ഥാനമോഹികളും പ്രലോഭനങ്ങള്‍ക്ക് പുറകേ പോകുന്നവരുമായി ചിത്രീകരിച്ചാക്ഷേപിച്ച പ്രസംഗത്തിന് എതിരെ കൂവിക്കൊണ്ട് അവിടെ വച്ച് തന്നെ പ്രതിഷേധം രേഖപ്പെടുത്തിയ
ഹര്‍ഷ തച്ചാണിയും ബിന്ദു മനോജും പ്രതിഷേധിച്ചിറങ്ങിപ്പോയ ആതിര നാഥും ആര്‍ഷ ഭാരതിയും കൃത്യമായ ഇടപെടലാണ് നടത്തിയത്.
ആര്‍ക്കാണ് ഞങ്ങളെ മായ്ച്ചു കളയേണ്ടത്?
പെണ്ണിനെക്കുറിച്ചു പെണ്ണെഴുതുന്നതും ആണെഴുതുന്നതും അടിയെക്കുറിച്ചു കൊണ്ടവനും കണ്ടവനും പറയുന്ന അന്തരമുണ്ടെന്ന് പറഞ്ഞത് സാറാജോസഫാണ്. ഒരു പൊതുപരിപാടിക്കിടെ വേദിയിലിരുന്ന കെ. ആര്‍. മീരയോട് സ്ത്രീയായിരിക്കെ എങ്ങനെയാണ് ആരാച്ചാര്‍ പോലുള്ള നോവലുകള്‍ക്കുള്ള ഉള്ളടക്കങ്ങള്‍ കണ്ടെത്തുന്നത് എന്ന ചോദ്യത്തിന്, സ്ത്രീകളുടെ അറിവാര്‍ജ്ജിക്കാനുള്ള ബുദ്ധിശക്തിയെ വിലകുറച്ചു കാണുന്നതെന്തിന് എന്ന മീരയുടെ ഉത്തരം നമ്മള്‍ മറന്നിട്ടില്ല.
പുരുഷാധിപത്യ മനോഭാവം വെച്ചു പുലര്‍ത്തുന്നവര്‍ക്ക് സ്ത്രീകളെ പൊതുവേദികളില്‍ കാണുന്നത് അസഹ്യമാണ്. അവര്‍ക്കു കിട്ടുന്ന ദൃശ്യതയില്‍ അസൂയയാണ്. ഞാണിന്മേല്‍ നടക്കുന്നതുപോലെ വീടും ജോലിയും എഴുത്തും വായനയും ഏതു വിധേനയും സമവായപ്പെടുത്തി ഞെരുങ്ങിയ സമയത്തെ ഉലയിലൂതിയുരുക്കിയെടുത്ത വാക്കുകളുമായി, എഴുത്തുകളുമായി ജീവിതത്തോട് പോരാടുന്ന സ്ത്രീ കളെയാണ് പൊതുവിടത്തു വന്നിരുന്നു പല്ലുകുത്തി അഭിപ്രായം പറഞ്ഞു അപമാനിക്കാന്‍ ഇവരൊക്കെ ശ്രമിക്കുന്നത്. പണ്ട് പിന്നാമ്പുറങ്ങളിലും കുടുംബങ്ങളിലും നിങ്ങളൊളിപ്പിച്ചു വെച്ച ശബ്ദങ്ങളെയാണ് സ്ത്രീകള്‍ തെരുവിലിറങ്ങി ഇന്ന് കേള്‍പ്പിക്കുന്നത്.

"എന്നെ കയ്യാമം വെച്ച് തെരുവിലൂടെ നടത്തിയാലും മാപ്പ് പറയില്ലെ'ന്ന് ധാര്‍ഷ്ട്യത്തോടെ പ്രതികരിച്ച അജീഷ് ദാസന്‍ - അതൊരു വ്യക്തിയല്ല കേരള സമൂഹത്തെ ആഴത്തില്‍ ബാധിച്ചിട്ടുള്ള ആണധികാരരോഗത്തിന്റെ മറ്റൊരു പേരാണ്.
സ്‌ത്രൈണഗുണങ്ങളെ പ്രസരിപ്പിക്കുന്ന എഴുത്തുകളാണ് പുരുഷകേസരികള്‍ക്ക് പഥ്യം. എന്നാല്‍ കാലാന്തരത്തില്‍ പൊതുമണ്ഡലത്തിലെ ഇടപെടലുകളാല്‍ ആര്‍ജ്ജിച്ച അനുഭവലോകങ്ങള്‍ സ്ത്രീയെഴുത്തിനെ മാറ്റിമറിച്ചു. അത് പുരുഷാധിപത്യകോട്ടകളെ തകര്‍ത്ത് കൊണ്ടിരിക്കുന്ന പ്രവണതയാണ് സാഹിത്യത്തില്‍ നാം കണ്ടുകൊണ്ടിരിക്കുന്നത്. എഴുത്തുകാരന്‍ തലയില്‍ കൊമ്പുള്ള അദ്ഭുതജീവിയല്ലെന്ന് തെളിയിക്കുകയാണ് പുതുതലമുറ സ്ത്രീകവികള്‍. എനിക്ക് സുഗതകുമാരിയുടെയോ മാധവിക്കുട്ടിയുടെയോ കോപ്പികള്‍ ആകേണ്ടെന്നും കൃത്യമായ രാഷ്ട്രീയബോധ്യമുള്ള "ഞാന്‍' തന്നെയായാല്‍ മതിയെന്നും മീശമുടിവാലുകളെ വെട്ടിയെറിഞ്ഞു നടന്നു പോകുന്ന സ്ത്രീകളെയാണ് പാട്രിയാര്‍ക്കി ദാസന്മാര്‍ പുളിച്ച ശതമാനക്കണക്ക് കൊണ്ട് മായ്ക്കാന്‍ ശ്രമിക്കുന്നത്. കാവ്യലോകത്തെ സദാചാരഗുണ്ടയാവാന്‍ നിങ്ങള്‍ക്കാരാണ് അധികാരം തന്നത്?
സമൂഹത്തിന്റെ പൊതുബോധത്തെ നവീകരിച്ചുകൊണ്ട് പുരോഗമനോന്മുഖമായ മാറ്റത്തിന്റെ ചാലകശക്തിയായി പ്രവര്‍ത്തിക്കേണ്ടതാണ് സാംസ്‌കാരിക മേഖല. എന്നാല്‍ കേരളത്തിലെ സാംസ്‌കാരികരംഗത്തെ ബ്രാഹ്‌മണിക് ജീര്‍ണതയിലൂന്നിയ ആണധികാര അഹന്തയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് പൊതുവേദിയില്‍ വെച്ച് ഗാനരചയിതാവും കവിയും ആയ അജീഷ് ദാസന്‍ നടത്തിയ സ്ത്രീവിരുദ്ധമായ അഭിപ്രായപ്രകടനം. മലയാളത്തിലെ പെണ്‍കവികളില്‍ 99 % ശതമാനവും നല്ല കവികളല്ലെന്നും മുതിര്‍ന്ന ആണ്‍കവികള്‍ സാഹിത്യരംഗത്ത് സ്ഥാനം വാഗ്ദാനം ചെയ്തുകൊണ്ട് നടത്തുന്ന ഇന്‍ബോക്‌സ് പ്രലോഭനങ്ങള്‍ക്ക് പുറകേ പോകുന്നവരാണെന്നുമുള്ള അഭിപ്രായം അങ്ങേയറ്റം അപമാനകരമാണ്.

പ്രസ്തുത വേദിയിലുണ്ടായിരുന്ന സാഹിത്യ- സാംസ്‌കാരിക പ്രവര്‍ത്തകര്‍ ഈ വിഷയത്തില്‍ പുലര്‍ത്തിയ കുറ്റകരമായ മൗനത്തേയും ഗൗരവത്തോടെ കാണേണ്ടതുണ്ട്. രാഷ്ട്രീയ ബോധ്യത്തോട് കൂടി സാംസ്‌കാരികരംഗത്ത് നിലകൊള്ളുന്ന സ്ത്രീകവികളുടെ വേദിയായ കേരളപ്പെണ്‍കവികള്‍ ഈ നിന്ദ്യമായ പുരുഷാധിപത്യപ്രകടനത്തിനെതിരെ പ്രതിഷേധിച്ച് കേരളപ്പെണ്‍ കവികളുടെ ഓണ്‍ലൈന്‍ മാധ്യമമായ പോയട്രിയ എഫ് ബി പേജില്‍ സംയുക്തപ്രസ്താവനയിറക്കുകയുണ്ടായി. ഗാനരചയിതാവ് അജീഷ് ദാസന്‍ സ്ത്രീവിരുദ്ധതയും ധാര്‍ഷ്ട്യവും നിറഞ്ഞ സ്വന്തം അഭിപ്രായം പിന്‍വലിച്ച് കേരളത്തിലെ സ്ത്രീകവികളോട് നിരുപാധികം മാപ്പു പറയണമെന്ന കേരളപ്പെണ്‍കവികളുടെ കൂട്ടായ്മയുടെ ആവശ്യം നിരാകരിച്ച് ആണധികാര മനോഭാവം വ്യക്തമാക്കുന്ന മറുപടിയാണ് എഴുത്തുകാരനില്‍ നിന്ന് ഉണ്ടായിരിക്കുന്നത്. ‘സ്ത്രീകവികളുടെ ഇന്‍ബോക്‌സ് തേടിപ്പോകുന്ന പുരുഷകവികള്‍’ എന്ന വ്യംഗ്യാര്‍ത്ഥം ആണ്‍കവികള്‍ക്ക് ഒരു പ്രശ്‌നമല്ലായിരിക്കാം. സ്ത്രീയുടെ ജൈവികപ്രവര്‍ത്തനമായ ആര്‍ത്തവത്തെയും വിചാരമണ്ഡലങ്ങളുടെ ഉല്‍പ്പന്നമായ കവിതയെയും ചേര്‍ത്തുവെച്ചു പറയുന്നത് പോലും അശ്ലീലമായി തോന്നാത്തത് ഈ വ്യവസ്ഥയുടെ ദുര്‍ഗന്ധം വമിക്കുന്ന ജീര്‍ണതയോട് അത്രയേറെ അവര്‍ താദാത്മ്യപ്പെട്ടുപോയത് കൊണ്ടാണ്. എഴുത്തു ലോകത്തു സ്വന്തമായൊരിടം നേടിയെടുക്കാന്‍ സ്ത്രീകള്‍ അനുഭവിക്കുന്ന സംഘര്‍ഷങ്ങള്‍ ചില്ലറയല്ല.

സമീപകാലത്തു അതിനുദാഹരണമാണ് ലീന മണിമേഖലയുടെ ‘വീട്ടില്‍ മറന്നു വെച്ച യോനി’ എന്ന കവിത. "എന്റെ ഭാര്യക്ക് കവിതയൊന്നും ഇഷ്ടമല്ലെന്നും, താങ്കളുടെ ഇരുപത്തേഴാം പേജിലെ ആ കവിതയുടെ മൂന്നാം വരിയിലെ .....' എന്ന് തന്നോട് ശൃംഗരിക്കാന്‍ വരുന്ന ആണെഴുത്തുകാരനോട് "ആ വരിയില്‍ ഞാന്‍ പറയുന്ന യോനി വീട്ടില്‍ വെച്ച് മറന്നു' എന്ന് മുഖത്തടിച്ചു പറയുന്ന കവിതകള്‍ എഴുതിയ ലീനയൊക്കെ എഴുതിക്കൊണ്ടിരിക്കുന്ന കാലത്തും ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നത് എത്ര അസംബന്ധമാണ്.
പുരുഷാധിപത്യത്തെ സ്‌ത്രൈണാധിപത്യം കൊണ്ട് പകരം വെക്കലല്ല, ഞങ്ങളുടെ ഉദ്ദേശ്യം. കവിതയിലും മറ്റെല്ലാ മേഖലയിലും എല്ലാ മനുഷ്യരുടെയും ജീവിതാനുഭവപരിസരങ്ങളും ചിന്തകളും തുല്യപ്രാധാന്യത്തോടെ സംവദിക്കപ്പെടണം ചര്‍ച്ച ചെയ്യപ്പെടണം. സാംസ്‌ക്കാരിക മേഖലയിലെ ബ്രാഹ്‌മണിക് മൂല്യാധിഷ്ഠിത ആണധികാരം ഇല്ലാതാകണം.സാംസ്‌കാരിക വേദികളില്‍ വിടുവായത്തം പറയുന്ന എഴുത്തുകാരും വിമര്‍ശകരും എതിര്‍പ്പുകളില്ലാതെ കയ്യടിയും പൊന്നാടയും വാങ്ങി പടിയിറങ്ങുന്ന കാലം അസ്തമിച്ചുവെന്ന് ഓര്‍മപ്പെടുത്താന്‍ മാത്രമാണീ എഴുത്ത്. നിങ്ങളുടെ സര്‍വ്വാധികാരത്തിനെതിരെ മര്‍ദ്ദിതജാതിവിഭാഗങ്ങളുടെ, സ്ത്രീകളുടെ ;സ്വരമുയര്‍ന്നു കേള്‍ക്കും. ആണഹന്തയുടെ ഓരോ വിധി പ്രസ്താവങ്ങളെയും ചോദ്യം ചെയ്യാന്‍ ബിന്ദുവിനെപ്പോലെ, ഹര്‍ഷയെപ്പോലെആര്‍ജ്ജവമുള്ള പുതുതലമുറയിലെ രാഷ്ട്രീയാവബോധമുള്ള അനേകം സ്ത്രീകളുടെ കൂവലുകളിനിയുമുയരും.
ഇനിയും നേരം വെളുക്കാത്ത ദാസന്മാര്‍ക്ക് ആ കൂവലുകളുയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു മുന്നില്‍ ചൂളി നില്‍ക്കേണ്ടി വരും.
എഴുത്തുകാരി, ആരോഗ്യപ്രവർത്തക.
ബിനു ആനമങ്ങാട്
May 17, 2022
10 Minutes Read
വിമെൻ ഇൻ സിനിമ കളക്ടിവ്
May 02, 2022
2 Minutes Read
ഷഫീഖ് താമരശ്ശേരി
Apr 30, 2022
10 Minutes Read
അശോകകുമാർ വി.
Apr 23, 2022
10 Minutes Read
എം. വി. നികേഷ് കുമാര്‍
Apr 15, 2022
5 Minutes Read