സ്ത്രീകളുടെ മേല്‍ ആണധികാരം പ്രവര്‍ത്തിക്കുന്നതിന്റെ ഏറ്റവും പ്രകടമായ രീതിയായാണ് വസ്ത്രത്തിന്മേലുള്ള നിയന്ത്രണം മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. യുവതലമുറയിലെ പെണ്‍കുട്ടികള്‍ അത് തലങ്ങും വിലങ്ങും തകര്‍ത്തെറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്.
9 Apr 2022, 10:31 AM
ഒരാള്‍ സ്വന്തം ഇഷ്ടത്തോടെ ആടകളണിയുന്നതും അഴിച്ചുമാറ്റുന്നതും സൗന്ദര്യാത്മകമാണ്. ഉടലാകെ വസ്ത്രം കൊണ്ട് മൂടുന്നതാണോ, അത് ആവും വിധം തുറന്നിടലാണോ ശരി? ഇതെങ്ങനെ വിവാദ വിഷയമാവുന്നു? സ്ത്രീയുടെ നഗ്നത എന്തുകൊണ്ട് സവിശേഷമായി?- പെൺശരീരങ്ങളുടെ മേൽ ആണധികാരം പ്രവർത്തിക്കുന്നതിന്റെ രാഷ്ട്രീയം വിശകലനം ചെയ്യുകയാണ് ഡോ. എ.കെ. ജയശ്രീ, ട്രൂ കോപ്പി വെബ്സീനിലൂടെ.
സ്വന്തം ശരീരം കൊണ്ട് എന്തു ചെയ്യണമെന്ന് സ്വയം തീരുമാനിക്കുന്നിടത്ത്, ശരീരം നഗ്നമോ അലംകൃതമോ ആകട്ടെ അത് സ്ത്രീക്ക് ബാദ്ധ്യതയല്ല. സ്ത്രീകള്‍ അവരുടെ കര്‍തൃത്വങ്ങള്‍ രചിച്ചു തുടങ്ങിയിരിക്കുന്നു.
സ്ത്രീകളുടെ മേല്‍ ആണധികാരം പ്രവര്‍ത്തിക്കുന്നതിന്റെ ഏറ്റവും പ്രകടമായ രീതിയായാണ് വസ്ത്രത്തിന്മേലുള്ള നിയന്ത്രണം മനസ്സിലാക്കപ്പെട്ടിട്ടുള്ളത്. യുവതലമുറയിലെ പെണ്‍കുട്ടികള്‍ അത് തലങ്ങും വിലങ്ങും തകര്‍ത്തെറിഞ്ഞു കൊണ്ടിരിക്കുന്നുണ്ട്. പഴയ തലമുറയില്‍ നിന്ന് ഉള്‍ക്കൊണ്ട ഫെമിനിസ്റ്റ് അവബോധം മാത്രമല്ല, നിയന്ത്രിതമെങ്കിലും സ്ത്രീകള്‍ക്ക് ഏറെക്കുറെ ലഭ്യമായിക്കൊണ്ടിരിക്കുന്ന സൈബറിടങ്ങള്‍, വ്യാപാര താല്പര്യങ്ങള്‍ കൊണ്ടുവരുന്ന ഫാഷനുകള്‍, നവ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, വികസിച്ചു കൊണ്ടിരിക്കുന്ന സ്ത്രീസ്വത്വ ബോധം, ലൈംഗികതയിലെ ഉണര്‍വ്, ക്വിയര്‍ പ്രസ്ഥാനം എന്നിങ്ങനെ ഒട്ടേറെ ഘടകങ്ങള്‍ ഇതില്‍ പ്രവര്‍ത്തിക്കുന്നുണ്ടാവും. സ്ത്രീയുടെ ശരീരത്തേയും വസ്ത്രധാരണത്തേയും, പുരുഷാധിപത്യമൂല്യങ്ങള്‍ വച്ചു കൊണ്ട് എത്രമേല്‍ ഇനിയും നിയന്ത്രിക്കാനാവുമെന്നത് വരും കാലങ്ങളില്‍ നിരീക്ഷിച്ചറിയേണ്ട കാര്യമാണ്.
സ്ത്രീകള്‍ക്കുമേലുള്ള അധികാര പ്രയോഗങ്ങള്‍ സാമ്പത്തികവും രാഷ്ട്രീയവുമായ മറ്റു വടംവലികളുമായി കുഴഞ്ഞു മറിഞ്ഞു കിടക്കുന്നതാണ്. സിനിമകളിലും മറ്റു കച്ചവട മേഖലകളിലും സ്ത്രീശരീരം പരമാവധി ഉപയോഗപ്പെടുത്തുന്നത് കാണാമെങ്കിലും, സ്ത്രീകള്‍ അവരുടെ ആത്മപ്രകാശനത്തിന്റെ ഭാഗമായി, സ്വതന്ത്രമായി അത് തുറന്നുകാട്ടുന്നതിനെതിരെ ഇപ്പോഴും സമൂഹത്തില്‍ അസഹിഷ്ണുത കാണുന്നുണ്ട്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് രഹ്ന ഫാത്തിമ എന്ന ആക്ടിവിസ്റ്റ്, തന്റെ മാറിടം സ്വന്തം കുട്ടിക്ക് ചിത്രമെഴുതാനായി തുറന്നു കൊടുക്കുകയും അവരത് സമൂഹമാദ്ധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തത് വലിയ വിവാദമായിരുന്നു. സ്ത്രീശരീരത്തിന്റെ ഉടമസ്ഥത ആര്‍ക്കാണ് എന്നത് അതിനാല്‍ ആവര്‍ത്തിച്ചു ചോദിച്ചുകൊണ്ടിരിക്കേണ്ടി വരുന്നു.
നാടകത്തില്‍ മാത്രമല്ല, സിനിമയിലും അഭിനയിക്കാന്‍ വരുന്ന സ്ത്രീകള്‍ ഇന്നത്തെ പോലെ ആത്മാഭിമാനത്തോടെ പ്രൊഫഷണലുകളായി കടന്നു വരുന്നത് തുടക്കത്തില്‍ വിരളമായിരുന്നു. നൃത്തത്തില്‍ നൈപുണ്യമുള്ളതു കൊണ്ടോ, ദാരിദ്ര്യം കൊണ്ടോ ഒക്കെയാണ് ആദ്യകാലത്ത് സ്ത്രീകള്‍ സിനിമയിലേക്ക് വന്നിരുന്നത്. താരമൂല്യം എല്ലാവര്‍ക്കും ഒരേ പോലെ ലഭിക്കുകയില്ല. കുടുംബ മഹിമയോ ബന്ധുബലമോ പ്രശസ്തിയോ ഒക്കെ ചിലര്‍ക്ക് ലഭ്യമാകും. തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ട നര്‍ത്തകിമാരായിരുന്ന ലളിത, പത്മിനി, രാഗിണിമാര്‍ക്ക് സിനിമയിലും സമൂഹത്തിലും നല്ല പദവി ലഭിച്ചിട്ടുണ്ട്. അതേപോലെ, അത് ലഭിച്ചിട്ടുള്ളവരും ജീവിതം തന്നെ ദുരന്തമായി തീര്‍ന്നവരും സിനിമാ ലോകത്തുണ്ടായി. സ്ത്രീശരീരം പൊതുവേ കൂടുതലായി ഒപ്പിയെടുക്കാന്‍ ക്യാമറകള്‍ താല്പര്യപ്പെട്ടു. പ്രേംനസീറിനെ പോലെയുള്ള നായകന്മാര്‍ സൂട്ടും ടൈയും ധരിച്ച് ശരീരഭാഗങ്ങള്‍ മുഴുവന്‍ മറച്ചു വരുമ്പോള്‍, അന്നത്തെ നായികമാരുടെ ശരീരം കൂടുതലും പ്രദര്‍ശിപ്പിക്കപ്പെടുന്നതായി കാണാം. എന്നാല്‍, ജീവിതത്തില്‍ അങ്ങനെയായിരുന്നില്ല താനും. കോളേജുകളില്‍ സാരിയൊക്കെ നിര്‍ബ്ബന്ധമായിരുന്ന അക്കാലത്ത് വെള്ളിത്തിരയിലെ ‘കോളേജ് കുമാരിമാര്‍' പ്രത്യക്ഷപ്പെട്ടിരുന്നത് തുട പ്രദര്‍ശിപ്പിക്കുന്ന ഷോര്‍ട്‌സോ മിനി സ്‌കര്‍ട്ടോ ധരിച്ചാണ്. എന്നാല്‍, നിത്യജീവിതത്തില്‍ പുരുഷന്മാര്‍ വീട്ടിലൊക്കെ അര്‍ദ്ധനഗ്നരായിരിക്കും. സ്ത്രീകള്‍, ഉറങ്ങുമ്പോള്‍ പോലും സാരിയും മറ്റും ധരിച്ചു പോന്നു. വീട്ടിലും നാട്ടിലും മൂടി കെട്ടിയ സ്ത്രീകളെ കണ്ട് മനം മടുക്കുന്ന പുരുഷന്മാര്‍ക്ക് വെള്ളിത്തിരയിലെ സ്ത്രീശരീരം കുളിര്‍മ പകരുന്നുണ്ടാകണം. എന്നാല്‍, ഇതിനുവേണ്ടി പണിയെടുക്കുന്ന സ്ത്രീകളുടെ അവസ്ഥയോ? കുടുംബിനിക്ക് കിട്ടുന്ന പദവിയിലേക്കെത്താന്‍ അവര്‍ക്കും വിവാഹം ചെയ്യണം. അതിലെത്തിയാല്‍ പിന്നെ അഭിനയം വേണ്ടെന്ന് വക്കുന്നത് അതിലെ മൂല്യവ്യത്യാസം കൊണ്ടായിരിക്കുമല്ലോ.
നായികമാരുടെ കൂടെ നൃത്തമാടാനെത്തുന്ന സ്ത്രീകള്‍, ഐറ്റം ഡാന്‍സുകാര്‍, ചാന്‍സ് ചോദിച്ചെത്തുന്ന സ്ത്രീകള്‍ ഒക്കെ വലിയ ചൂഷണത്തിന് വിധേയരാവുകയും സമൂഹത്തിലെ സദാചാര വ്യവസ്ഥക്കുമുന്നില്‍ നിശ്ശബ്ദരാക്കപ്പെടുകയും ചെയ്യുന്നുണ്ട്.
സിനിമാരംഗത്ത് താരമൂല്യമുള്ളവര്‍ പോലും കഠിനാദ്ധ്വാനം ചെയ്യേണ്ടി വന്നതിനാലും, മാനസിക സമ്മര്‍ദ്ദം കൊണ്ടും, ചൂഷണവും സാമൂഹ്യാപവാദവും നേരിടാനാകാതെയും തകര്‍ന്നുപോയതായി കാണാം. എണ്‍പതുകളിലേക്ക് കടന്നപ്പോള്‍ ശോഭ നായികയായ സിനിമകളിലൊക്കെ പുതിയ വേഷങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. യഥാര്‍ത്ഥത്തില്‍ കാമ്പസുകളില്‍ കാണുന്നതുപോലെ കോട്ടണ്‍ സാരിയുടുത്ത്, മുടി ഒതുക്കി കെട്ടി വച്ച ശാലീന രൂപം. യാഥാര്‍ഥ്യവുമായി കൂടുതല്‍ ബന്ധപ്പെട്ടിരിക്കുന്നതു കൊണ്ടാണോ എന്നറിയില്ല, ഇത് പ്രേക്ഷകര്‍ക്കിടയില്‍ കൂടുതല്‍ സ്വീകാര്യതയുണ്ടാക്കി. എന്നാല്‍, ഈ ഇമേജിനപ്പുറം ശോഭയുടെ ജീവിതവും ദുരന്തമായി തീര്‍ന്നു.
ഇന്നിപ്പോള്‍ അവസ്ഥ കുറെയൊക്കെ മാറി മറിഞ്ഞതായി കാണാം. പെണ്‍ കുട്ടികളും യുവതികളും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അച്ചടക്കം മറികടന്ന് അവര്‍ക്ക് പറ്റുന്ന സ്ഥലങ്ങളില്‍, സൈബറിടങ്ങളില്‍ എങ്കിലും ഇഷ്ടമുള്ള രീതിയില്‍ വസ്ത്രം ധരിക്കുന്നു. കുറച്ചു നാള്‍ മുമ്പ് മഞ്ജു വാര്യര്‍ ചെയ്ത ഒരു ഫോട്ടോ ഷൂട്ട് വിവാദമായതിനെ തുടര്‍ന്ന് ധാരാളം സ്ത്രീകള്‍ അവരുടെ അനുഭവങ്ങള്‍ സമൂഹമാദ്ധ്യമങ്ങളില്‍ പങ്കുവക്കുകയുണ്ടായി. ഇറക്കം കുറഞ്ഞ പാവാട ധരിക്കുക എന്നത് മിക്ക സ്ത്രീകളും ഇഷ്ടപ്പെടുന്നു എന്നും അതിന് വീട്ടില്‍ നിന്നും മറ്റു സ്ഥാപനങ്ങളില്‍ നിന്നും വിലക്ക് നേരിടേണ്ടി വന്നിരുന്നു എന്നും പലരും എഴുതിയതില്‍ നിന്ന് മനസ്സിലായി. ഇപ്പോള്‍ ധാരാളം പേരും വിലക്കുകള്‍ മറികടന്ന് ഇഷ്ടമുള്ള വസ്ത്രങ്ങള്‍ ധരിക്കുന്നു. സിനിമയില്‍ അഭിനയിക്കാനെത്തുന്ന സ്ത്രീകളും, മുന്നേ പോലെയല്ല. അത് ഒരു പ്രൊഫഷനായി കണ്ടുതുടങ്ങിയിരിക്കുന്നു. സിനിമയില്‍ താരങ്ങളായ സ്ത്രീകളെ മറ്റു സ്ത്രീകള്‍ റോള്‍ മോഡലുകളാക്കുന്നു എന്നതും ശ്രദ്ധേയമാണ്. നല്ല സ്ത്രീ, ചീത്ത സ്ത്രീ വരമ്പ് സ്ത്രീകള്‍ സ്വാഭാവികമെന്നോണം മായ്ച്ചു തുടങ്ങിയിരിക്കുന്നു. സെലിബ്രിറ്റികള്‍ വിവാഹമോചിതരാകുമ്പോഴും അവര്‍ക്ക് മുമ്പത്തെ പോലെ ചീത്തപ്പേരുണ്ടാകുന്നില്ല. അത്തരം നിയന്ത്രണങ്ങള്‍ പണ്ടേ പോലെ ഫലിക്കുന്നില്ല. മറ്റു സ്ത്രീകളും അവരില്‍ നിന്ന് ഊര്‍ജ്ജവും ധൈര്യവും ഉള്‍ക്കൊള്ളുന്നു. ബ്ലോഗുകളും ലഘു വീഡിയോ ടോക്കുകളും ചമയ്ക്കാന്‍, മറ്റുള്ളവരുടെ അനുവാദമോ സഹായമോ ഇല്ലാതെ ചില സ്ത്രീകള്‍ക്കെങ്കിലും കഴിയുന്നുണ്ട്.
സിനിമകളിലും ഇപ്പോള്‍ നായികയായും ‘അഴിഞ്ഞാട്ടക്കാരി'യായും അവതരിപ്പിക്കപ്പെടുന്നവര്‍ക്കിടയിലെ അന്തരം കുറഞ്ഞു വരുന്നു. മേനി പ്രദര്‍ശിപ്പിക്കുന്ന കാര്യത്തിലും അങ്ങനെ തന്നെ. സ്മിത (സില്‍ക്ക്) യില്‍ നിന്ന് ഡേര്‍ട്ടി പിക്ച്ചറിലെ വിദ്യാ ബാലനിലെത്തുമ്പോഴേക്ക് ഈ അന്തരം കുറഞ്ഞു വരുന്നതായി കാണാം. നല്ല സ്ത്രീ, ചീത്ത സ്ത്രീ പിളര്‍പ്പ് പുരുഷമേധാവിത്വത്തിന്റെ സൃഷ്ടിയായിരിക്കുമ്പോഴും, രണ്ടു കൂട്ടരുമില്ലാതെ പുരുഷന്മാര്‍ക്ക് മതിവരില്ല. ലൈംഗികമായ ഉണര്‍വ്വിന് ഉത്തേജിതയായതോ, അങ്ങനെ അഭിനയിക്കുന്നതോ ആയ സ്ത്രീയെയാണ് പുരുഷന് ആവശ്യം. കുടുംബത്തിലെ സ്ത്രീയെ അങ്ങനെ കാണാന്‍ അവര്‍ ഇഷ്ടപ്പെടുന്നുമില്ല. അപൂര്‍വ്വം ചിലര്‍ കിടപ്പറയില്‍ മാത്രം അതിഷ്ടപ്പെടുന്നു. ഭാര്യ, ഭരിക്കപ്പെടേണ്ടവളും, കൂടെ ജീവിക്കേണ്ടവളുമായതു കൊണ്ട്, താന്‍ നാഥനായ കുടുംബത്തിലെ ഭരണനിര്‍വ്വഹണത്തിന് അച്ചടക്കം ആവശ്യമായി വരും. പുരുഷന് ലൈംഗികോര്‍ജ്ജം നല്‍കാന്‍ കാഴ്ചയിലെങ്കിലും പബ്ലിക് സ്ത്രീകള്‍ തന്നെ വേണം. ഈ സ്ത്രീകളെ പുറമേ തള്ളിപ്പറയുകയും, ഉള്ളില്‍ ആരാധിക്കുകയുമാണ് പുരുഷന്മാര്‍ ചെയ്യുന്നത്. അകലെ നിന്നുള്ള ആരാധന, ഈ സ്ത്രീകളുടെ ജീവിതത്തിന് അധികം ഗുണം ചെയ്യുന്നുമില്ല. സ്മിതയുടെ ആരാധകരായി ലക്ഷക്കണക്കിന് പുരുഷന്മാരുണ്ടായിട്ടും അവര്‍ക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നു. സണ്ണി ലിയോണിനെ പോലെ, സ്വന്തം സ്ഥാനവും കര്‍ത്തൃത്വവും ഉറപ്പിച്ചെടുക്കുന്ന തരത്തിലേക്ക് മാറുമ്പോള്‍ ഒരു പക്ഷെ, ആരാധകരുടെ വേലിയേറ്റം, സ്ത്രീകള്‍ക്ക് കരിയര്‍ വളര്‍ച്ചക്കെങ്കിലും ഉപകരിച്ചേക്കും.
വളരെ വലിയ മൂലധനത്തിന്റെ ഒഴുക്കുള്ളതുകൊണ്ടാവണം വലിയ വ്യവസായമായിട്ടും സിനിമയിലെ സ്ത്രീകള്‍ക്ക്, തങ്ങള്‍ അനുഭവിക്കുന്ന അനീതിക്കെതിരെ സംഘടിക്കാന്‍ കഴിയാതിരുന്നത്. പൊതുവേ, സ്ത്രീകളുടേതല്ലെന്ന് പൊതു സമൂഹം കരുതുന്ന മേഖലയായതു കൊണ്ടു കൂടിയാണത്. കേരളത്തില്‍ ഡബ്ല്യു.സി.സി രൂപപ്പെട്ടെങ്കിലും മറ്റു സ്ഥലങ്ങളില്‍ സമാനമായവ കാണുന്നില്ല.
വസ്തുവല്‍ക്കരണത്തിന് വിധേയരാകുന്നവര്‍ എപ്പോഴും ആ നിലയില്‍ തുടരുന്നില്ല എന്നതാണ് നമ്മള്‍ മനസ്സിലാക്കേണ്ടത്. പുരുഷന്മാരും ക്വിയര്‍ മനുഷ്യരും ഒന്നും തന്നെ ഇതില്‍ നിന്ന് മോചിതരല്ല. എല്ലാ ജോലികളിലും ഇതിന്റെ അംശങ്ങളുണ്ട്. എന്നാല്‍, മനുഷ്യര്‍ക്ക് അസ്തിത്വപരമായി തന്നെ വസ്തുവല്‍ക്കരിക്കപ്പെട്ടുകൊണ്ട് സദാ തുടരാനാവില്ല. ശാരീരിക വിനോദത്തില്‍ ജോലി ചെയ്യുന്ന സ്ത്രീകളില്‍ മാത്രമായി ഇത് കാണുന്നതില്‍ സദാചാരത്തിന്റെ ഒരു കാണാവള്ളിക്കുരുക്കുണ്ടോ എന്ന് നോക്കേണ്ടതുണ്ട്.
റിദാ നാസര്‍
Jun 29, 2022
5 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 26, 2022
52 Minutes Watch
Truecopy Webzine
Jun 25, 2022
2 minutes read
വിജു വി. നായര്‍
Jun 23, 2022
40 Minutes Read