വലിയ ഒരു ആശയം ചെറിയ ഒരു ഉപകരണമായിത്തീര്‍ന്ന് വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യമായ പ്രവൃത്തിയില്‍ ഇടപെട്ട് മനുഷ്യസംസ്‌ക്കാരത്തെ സ്വാധീനിച്ചതിന്റെ, മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീര്‍ത്തതിന്റെ ചരിത്രമാണ് ഉറയുടെ ചരിത്രം- പ്രമുഖ കോണ്‍ഡം നിര്‍മാതാക്കളായ എച്ച്. എൽ. എൽ ലൈഫ്‌കെയർ ലിമിറ്റഡിൽ എഞ്ചിനീയറായ ലേഖിക, കോൺഡത്തിന്റെ സാമൂഹിക ശാസ്ത്രത്തെക്കുറിച്ച് എഴുതുന്നു.
29 Jun 2022, 02:28 PM
തൊണ്ണൂറുകളുടെ ആദ്യം. അന്ന് ഞാന്‍ ജോലിയില്‍ പ്രവേശിച്ചിട്ട് അധികകാലമായിട്ടില്ല. ഒരു ശനിയാഴ്ച വൈകുന്നേരം ഫാക്ടറിയില്‍ നിന്ന് നേരത്തേ ഇറങ്ങി നേരേ ഓടിച്ചെന്ന് അഞ്ചുമണിയുടെ തീവണ്ടി പിടിച്ചു. വണ്ടിയില്‍ നല്ല തിരക്ക്. വാതിലിനടുത്തുള്ള സീറ്റിന്റെ കമ്പിയില്‍ ചാരി നിന്ന്, കാഴ്ചയുടെ ചട്ടം മുറിച്ചു പറക്കുന്ന വീടുകള്‍, മരങ്ങള്‍, പുഴകള്‍, പാലങ്ങള്‍ എന്നിങ്ങനെ കണ്ടു കണ്ട് കുടുങ്ങിയുമുലഞ്ഞും നില്‍ക്കുമ്പോള്‍ കൊല്ലം കഴിഞ്ഞിട്ടുണ്ടാവണം, ലേശം തിരക്കൊഴിഞ്ഞു, പതിവില്ലാതെ ടിക്കറ്റ് എക്‌സാമിനര്‍ വന്നു. കുപ്പായത്തിന്റെ ഒരു വശത്തെ കീശയില്‍ നിന്ന് ടിക്കറ്റ് പുറത്തേക്കെടുക്കുമ്പോള്‍ ഒപ്പം ഒരു പിടി ആണുറകള്‍ പുറത്തേക്ക്, നിറമില്ലാത്തതും പാടലവുമായ, പായ്ക്കു ചെയ്യാത്ത ലോലമായ ഉറകള്‍, കാറ്റില്‍ അവ കമ്പാര്‍ട്ട്‌മെന്റിന്റെ നിലത്തും സീറ്റുകള്‍ക്കിടയിലേക്കും ചിതറിപ്പറന്നു...
ചില നിമിഷങ്ങളിലെ ലോകാവസാനത്തിനു ശേഷം, ഞാന്‍ കുനിഞ്ഞ് തൊട്ടടുത്ത് വീണുകിടന്നവ പെറുക്കി കീശയില്‍ തിരികെ നിക്ഷേപിച്ചു, തീവണ്ടിക്കു പുറത്തെ ലോകത്ത് പിന്നെയും പറക്കുന്ന വണ്ടികള്‍, വൈദ്യുതത്തൂണൂകള്‍, അവയിലിരിക്കുന്ന പറവകള്‍... അടുത്ത സ്റ്റേഷനില്‍ ഞാന്‍ കമ്പാര്‍ട്ട്‌മെന്റ് മാറിക്കയറി.
"നിരോധ് ഫാക്ടറി'യില്‍
കെമിക്കല്‍ എഞ്ചിനിയറിങ്ങിലാണ് ഞാന്‍ അടിസ്ഥാന ബിരുദമെടുത്തത്. വ്യവസായശാലകള്‍ പൊതുവേ, രാസവ്യവസായങ്ങള്‍ പ്രത്യേകിച്ചും നന്നേ കുറവായ കേരളത്തില്‍ ഒരു ജോലി കിട്ടുക ഏതാണ്ട് അസാധ്യമായിരുന്നു. മറ്റെവിടെയെങ്കിലും പോകാന്‍ തയ്യാറെടുക്കുമ്പോഴാണ് തിരുവനന്തപുരത്ത് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സില്‍ ജോലി കിട്ടുന്നത്. പഠിത്തം കഴിഞ്ഞ് ഉടനേ കിട്ടിയ ജോലി, അത് ഒരു വലിയ കാര്യമായിരുന്നു. ഹിന്ദുസ്ഥാന്‍ ലാറ്റക്‌സിനെ നിരോധ് കമ്പനി എന്നാണ് നാട്ടുകാര്‍ പറയുക. അന്നും ഇന്നും ഇന്‍ഡ്യയില്‍ കോണ്‍ഡം അഥവാ ആണുറ എന്നാല്‍ നിരോധ് തന്നെ. വാസ്തവത്തില്‍ നിരോധ് എന്നത് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ ഒരു ബ്രാന്‍ഡാണ്. പിന്നീട് ആ ബ്രാന്‍ഡിനു തന്നെ പല വകഭേദങ്ങള്‍ വന്നു, സര്‍ക്കാരിന്റെ പലതരം പുതിയ ബ്രാന്‍ഡുകള്‍ വന്നു. പക്ഷെ നിരോധ് ഇപ്പോഴും ഉറയുടെ പേരായിത്തന്നെ തുടരുന്നു. അത് അത്രമേല്‍ അര്‍ത്ഥപൂര്‍ണമായതു കൊണ്ടായിരിക്കാം.
സൗജന്യമായും തുച്ഛമായ വിലയ്ക്കും ജനങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ വേണ്ടിയാണ് 1968 ല്‍ സര്‍ക്കാര്‍ നിരോധ് തുടങ്ങിയത്. അതുവരെ വിദേശത്തുനിന്നുള്ളവയും വിലകൂടിയവയുമായ ഉറകളേ ഇന്ത്യയില്‍ ഉണ്ടായിരുന്നുള്ളു. 1948 ല്‍ റ്റി.റ്റി.കെ കമ്പനി ഇന്‍ഡ്യയില്‍ ഡ്യൂറക്‌സ് ഉറകള്‍ ലണ്ടന്‍ റബ്ബര്‍ കമ്പനിയില്‍ നിന്ന് എത്തിച്ചുതുടങ്ങിയിരുന്നു. 1963 ല്‍ അവര്‍ ഇന്ത്യയില്‍ ലണ്ടന്‍ റബ്ബര്‍ കമ്പനിയുമായി ചേര്‍ന്ന് മദിരാശിയില്‍ ഉല്‍പാദനവും തുടങ്ങി. 1952ലാണ് ഇന്ത്യ ദേശീയകുടുംബക്ഷേമ പരിപാടി തുടങ്ങുന്നത്. ‘ചെറിയ കുടുംബം സന്തുഷ്ടകുടുംബം' എന്ന പ്രയോഗവും തലകീഴായ ചുവന്ന ത്രികോണവും ഇന്ത്യയൊട്ടുക്കും പ്രചാരമായി; ഒപ്പം ഉറകളും വന്ധ്യംകരണവും.

അന്ന് ജനങ്ങള്‍ക്ക് ആവശ്യമായ ഉറകള്‍ വ്യാപകമായി ലഭ്യമാക്കാന്‍ 1966 ല്‍ സര്‍ക്കാര്‍ രൂപീകരിച്ച കമ്പനിയാണ് ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ്. ഇന്‍ഡ്യയില്‍ ഏറ്റവുമധികം സ്വാഭാവിക റബ്ബര്‍ ഉല്‍പാദിപ്പിക്കുന്ന സ്ഥലമെന്ന നിലയിലാണ് ഫാക്ടറി കേരളത്തില്‍ തുടങ്ങിയത്. (ഇപ്പോഴും രാജ്യത്ത് 90 ശതമാനത്തിലധികം സ്വാഭാവിക റബര്‍ ഉണ്ടാകുന്നത് കേരളത്തില്‍ തന്നെ). 1967 ല്‍ ഫാക്ടറിക്ക് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ കല്ലിട്ടു, 1969 ല്‍, ജപ്പാനിലെ ‘ഒകോമോട്ടൊ' എന്ന കമ്പനിയുടെ സാങ്കേതിക സഹായത്തോടെ വ്യാവസായികാടിസ്ഥാനത്തില്‍ 144 മില്യന്‍ ഉറകള്‍ ഉല്‍പാദനം തുടങ്ങി. പിന്നീടുള്ള വര്‍ഷങ്ങളില്‍ ഉല്‍പാദനം വര്‍ദ്ധിപ്പിച്ച് ഇപ്പോള്‍ പ്രതിവര്‍ഷം 2000 മില്യന്‍ ഉറകളാണ് കമ്പനി ഉണ്ടാക്കുന്നത്. പ്രസിദ്ധമായ ‘മൂഡ്‌സ്' ബ്രാന്‍ഡ് ശ്രേണി ലാറ്റക്‌സ് കമ്പനിയുടെ സ്വന്തം ബ്രാന്‍ഡാണ്. തൊണ്ണൂറുകളുടെ ആദ്യം ഉദാരവല്‍ക്കരണത്തോടെ സ്വകാര്യമേഖലയില്‍ നിരവധി ഉറ നിര്‍മ്മാണ കമ്പനികള്‍ വന്നു. പരസ്യങ്ങളുടെ രീതി മാറി. 1991 ല്‍ കാമസൂത്ര എന്ന ബ്രാന്‍ഡിനുവേണ്ടി പൂജാ ബേഡി മോഡലായി വന്ന പരസ്യങ്ങള്‍ പലരും ഓര്‍ക്കുന്നുണ്ടാവണം.
2000 നു ശേഷം ലാറ്റക്‌സ് കമ്പനി ആരോഗ്യരംഗത്തെ മറ്റ് ഉല്‍പന്നങ്ങള്‍, അമൃത് ഫാര്‍മസികള്‍, ടെസ്റ്റിങ്ങ് ലാബുകള്‍ പോലെയുള്ള സേവനങ്ങള്‍, ആശുപത്രി നിര്‍മ്മാണം പോലെയുള്ള അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലേക്ക് ഇന്ത്യയൊട്ടാകെ വളര്‍ന്നു. ഇന്ന് എച്ച്.എല്‍.എല്‍ ലൈഫ്കെയര്‍ ലിമിറ്റഡ് എന്ന് അറിയപ്പെടുന്ന പഴയ ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് 1682 കോടി രൂപ വിറ്റുവരവുള്ള, ലാഭകരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ്. കേന്ദ്ര ആരോഗ്യകുടുംബക്ഷേമ മന്ത്രാലയത്തിനു കീഴിലുള്ള ഒരേയൊരു പൊതുമേഖലാ സ്ഥാപനം. കൊറോണാകാലത്ത് സര്‍ക്കാരിനുവേണ്ടി പി.പി.ഇ കിറ്റുകളും മെഡിക്കല്‍ ഓക്‌സിജനും മറ്റും ഫലപ്രദമായി ഇന്ത്യയൊട്ടുക്ക് വിതരണം ചെയ്യുന്നത് എച്ച്.എല്‍.എല്‍ ആണ്. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ വില്‍പനയ്ക്ക് വച്ചിരിക്കുന്ന പൊതുമേഖലാസ്ഥാപനങ്ങളില്‍ ഒന്ന്.
1952 ല്‍ ഇന്ത്യയുടെ ജനസംഖ്യ 39 കോടി. വാര്‍ഷിക ജനസംഖ്യാവളര്‍ച്ച 1.68%. അതു വര്‍ദ്ധിച്ച് 1974ല്‍ 2.36% വരെയെത്തി. പിന്നീട് ഒരു പതിറ്റാണ്ടോളം അതേ നിലയില്‍ നിന്നിട്ട് ക്രമാനുഗതമായി കുറഞ്ഞ് ഇപ്പോള്‍ അതായത് 2020 ല്‍ വാര്‍ഷിക വളര്‍ച്ച 0.99 % ല്‍ എത്തി. ജനസംഖ്യ 138 കോടി കടന്നു (Ref: UN- World Population Prospects). 2010 ല്‍ ഫെര്‍ട്ടിലിറ്റി 2.1 എന്ന റീപ്ലേസ്‌മെന്റ് നിലയില്‍ എത്തുമെന്നും അവിടുന്ന് 35 വര്‍ഷം കൊണ്ട് 2045 ല്‍ ജനസംഖ്യ നിയന്ത്രണവിധേയമായിത്തീര്‍ന്ന് സ്ഥിരത കൈവരിക്കും എന്നുമായിരുന്നു കണക്കുകൂട്ടല്‍. പക്ഷെ അതുണ്ടായില്ല. 14 സംസ്ഥാനങ്ങള്‍ക്കു മാത്രമേ അത് നേടാന്‍ കഴിഞ്ഞുള്ളൂ. 2045 ല്‍ 145 കോടി ജനങ്ങള്‍ എന്ന ആദ്യലക്ഷ്യത്തിനു പകരം 2060 ല്‍ 165 കോടി ജനങ്ങള്‍ എന്നതാണ് ഇന്ത്യന്‍ ജനസംഖ്യ പരമാവധി എത്തി സ്ഥായിയാകുന്ന ലക്ഷ്യമായി ഇപ്പോള്‍ ആരോഗ്യമന്ത്രാലയം പറയുന്നത്. അതായത് എത്തിച്ചേരാനുള്ള ലക്ഷ്യം അത്ര എളുപ്പമല്ല.
ആണുറകള്‍ ആണുങ്ങള്‍ ഉപയോഗിക്കുന്നത്, ഉപയോഗിക്കേണ്ടത് ആണ് എങ്കിലും ലോകമെമ്പാടും, രോഗപ്രതിരോധത്തിലും ഗര്‍ഭനിരോധത്തിലും സ്ത്രീകളുടെ ജീവിതം ഇത്രമാത്രം മാറ്റിമറിച്ച മറ്റൊരു ഉത്പന്നമില്ല. ഏറ്റവും നല്ല ജനനനിയന്ത്രണമാര്‍ഗം ഉയര്‍ന്ന വിദ്യാഭ്യാസവും ജീവിതനിലവാരവും ആണെന്ന് പറയാറുണ്ട്. തിരിച്ച്, ഗര്‍ഭധാരണം നിയന്ത്രിക്കുക വഴി സ്ത്രീകളുടെ (കുട്ടികളുടെയും) വിദ്യാഭ്യാസം, തൊഴില്‍, സാമ്പത്തിക നില, ഒക്കെ വര്‍ദ്ധിക്കുകയും ചെയ്യുന്നു. ധാരാളം പഠനങ്ങള്‍ പ്രത്യുല്‍പാദന ആരോഗ്യത്തെപ്പറ്റിയും ഗര്‍ഭനിരോധനോപാധികളെപ്പറ്റിയും ഉണ്ട്.

ഈ ലേഖനം ആ വിഷയത്തിലേക്ക് കടക്കുന്നില്ല. എങ്കിലും ശ്രദ്ധേയമായ ചില കാര്യങ്ങള്‍ മാത്രം പരാമര്‍ശിക്കാം. യു.എന്‍ കണക്ക് പ്രകാരം ലോകത്ത് ഇന്ന് ഉപയോഗിക്കപ്പെടുന്ന ഗര്‍ഭനിരോധനോപാധികളില്‍ പതിനെട്ട് ശതമാനം മാത്രമാണ് ഉറകള്‍. ഇന്ത്യയില്‍ ഇത് വെറും 4.3 % മാത്രം. ഇന്ത്യയില്‍ എഴുപതുകളിലെ നിര്‍ബന്ധിത പുരുഷവന്ധ്യംകരണത്തെ തുടര്‍ന്നുണ്ടായ ചീത്തപ്പേരു കൊണ്ടോ എന്തോ അതിനുശേഷം അനേക പതിറ്റാണ്ടുകളായി സ്ത്രീവന്ധ്യംകരണമാണ് പ്രധാന ജനനനിയന്ത്രണ മാര്‍ഗമായി സ്വീകരിച്ചുപോരുന്നത്. യു.എന്നിന്റെ തന്നെ ഒരു പഠനമനുസരിച്ച് ഇന്ത്യയില്‍ ഒരു വര്‍ഷം ഒരു കോടിയിലധികം സ്ത്രീകള്‍ക്ക് അവര്‍ക്കു വേണ്ടാത്ത ഗര്‍ഭധാരണം സംഭവിക്കുന്നുണ്ട്. അശാസ്ത്രീയമായ അലസിപ്പിക്കല്‍ മൂലം ദിവസം ശരാശരി എട്ടു സ്ത്രീകളെങ്കിലും മരിക്കുന്നുമുണ്ട്. അതുപോലെ തന്നെ, അടുത്ത കാലത്ത് ഇന്ത്യയില്‍ ലൈംഗികരോഗങ്ങളുടെ കാര്യത്തില്‍ വര്‍ദ്ധനവാണ് ഉണ്ടായിട്ടുള്ളതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. അതായത് ഉറകളുടെ നിര്‍മ്മാണവും ഫലപ്രദമായ വിതരണവും വില്പനയും ഏറെക്കാലത്തേക്ക് ഇന്ത്യയില്‍ പ്രധാനം തന്നെയാണ്. അത് സര്‍ക്കാരിന്റെ നയപരമായ ഉത്തരവാദിത്തത്തിന്റെ ഭാഗവുമാണ്.
‘പെണ്ണെഞ്ചിനിയര്‍'.
ഞാന്‍ ജോലിയില്‍ ചേരുമ്പോള്‍ ഫാക്ടറിയിലെ തൊഴിലാളികളില്‍ മൂന്നിലൊന്ന് പെണ്ണുങ്ങളാണെങ്കിലും എഞ്ചിനിയര്‍മാരെല്ലാം ആണുങ്ങളായിരുന്നു. പെണ്‍തൊഴിലാളികള്‍ ടെസ്റ്റിങ്ങ്, പാക്കിങ്ങ് വിഭാഗങ്ങളിലാണ് ജോലിചെയ്യുക. ഉറകള്‍ നിര്‍മ്മിക്കുന്ന പ്ലാന്റിലെ തൊഴിലാളികള്‍ എല്ലാവരും തന്നെ ആണുങ്ങള്‍. ആരംഭകാലത്ത് ജോലിയില്‍ പ്രവേശിച്ച വളരെ സീനിയറായ ഒരു എഞ്ചിനീയര്‍ കഴിഞ്ഞാല്‍ പിന്നെ കാല്‍നൂറ്റാണ്ടോളം കഴിഞ്ഞ് ജോലിയില്‍ ചേരുന്ന ഞാനാണ് അടുത്ത ‘പെണ്ണെഞ്ചിനിയര്‍'. ഫാക്ടറിയില്‍ സ്ത്രീകളെ എടുത്താല്‍ ശരിയാകില്ല എന്നൊരഭിപ്രായം അന്നുണ്ടായിരുന്നു എന്നാണ് കേട്ടത്. സ്ത്രീകള്‍ക്ക് പ്ലാന്റില്‍ ജോലി ചെയ്യാന്‍ കഴിയില്ല എന്ന്. അതുകൊണ്ട് വലിയ പരിഭ്രമത്തോടെയാണ് ഞാന്‍ ജോലിക്ക് എത്തിയത്. ചെന്നപ്പോഴോ, ഭീമന്‍ യന്ത്രങ്ങള്‍ വലിയ പുകയിലും പൊടിയിലും മുരണ്ട് കറങ്ങുന്നു, ഉരുളുന്നു, ഓടുന്നു. അന്‍പതു കിലോ പോലും ഇല്ലാത്ത കാറ്റത്തെ തണ്ടുപോലെയുള്ള ഞാന്‍ ഇതൊക്കെ എങ്ങനെ ഓടിക്കും എന്നു ഭയന്നുപോയി. ഈ യന്ത്രങ്ങളൊന്നും മനുഷ്യര്‍ ഓടിക്കേണ്ടതില്ലെന്നും വൈദ്യുതി അതുചെയ്തുകൊള്ളുമെന്നും പിന്നെ തെളിഞ്ഞു.
അതിന്റെ നിയന്ത്രണസ്വിച്ചുകള്‍ ആണുങ്ങള്‍ തന്നെ പ്രവര്‍ത്തിപ്പിക്കണമെന്ന് വൈദ്യുതിക്ക് ഒരു നിര്‍ബന്ധവുമില്ലെന്നും. ജോലിജീവിതത്തിലെ എന്റെ ഏറ്റവും സന്തോഷകരമായ കാലം ഷോപ്ഫ്‌ലോറില്‍ ചെലവഴിച്ച ഈ ആദ്യവര്‍ഷങ്ങളായിരുന്നു. ഫാക്ടറിയിലെ മുതിര്‍ന്ന തൊഴിലാളികള്‍ക്കൊപ്പം ജോലി ചെയ്ത് അവരില്‍ നിന്നാണ് ഞാന്‍ പഠിച്ചത്. എന്നെക്കാള്‍ വളരെ മുതിര്‍ന്ന അവരായിരുന്നു എന്റെ ഗുരുക്കന്മാര്‍. ആണ്‍പെണ്‍ ഭേദമോ പ്രായത്തിലെ ഇളപ്പമോ അവര്‍ക്ക് വിഷയമായതേയില്ല, അവര്‍ ഒരു കുടുംബാംഗത്തെപ്പോലെ എന്നെ സ്വീകരിച്ചു, സ്‌നേഹിച്ചു.
ഫാക്ടറിക്കുള്ളില്‍ നീണ്ട കണ്‍വേയര്‍ ചെയിനുകളില്‍ നിര്‍ത്താതെ ഓടുന്ന ഉദ്ധൃതമായ ചില്ലുലിംഗങ്ങള്‍, ലോഹലിംഗങ്ങള്‍.. വല്ലാത്ത കാഴ്ച്ചയായിരുന്നു അത്. ലോകത്തെ സകല ആണ്‍മയും ഒന്നിച്ച് നിരനിരയായി നേര്‍ക്കുന്നതുപോലെ. റബ്ബര്‍പാലില്‍ മുങ്ങിപ്പൊങ്ങി ചൂടും കാറ്റും കൊണ്ട് ഉണങ്ങി സോപ്പിലും വെള്ളത്തിലും കുളിച്ച് തലകുത്തിമറിഞ്ഞുയര്‍ന്നുതാഴുന്ന ആയിരക്കണക്കിന് അവയവങ്ങള്‍. അവ ഒരേസമയം ആണ്‍ലോകത്തിന്റെ അഭിലാഷങ്ങളും ആധികളും പീഢകളും ആവിഷ്‌ക്കരിക്കുന്ന ഒരു പ്രതിഷ്ഠാപനം എന്നപോലെ അവസാനമില്ലാതെ കരഞ്ഞും മുരണ്ടും കിടുങ്ങിയും ഓടിക്കൊണ്ടിരുന്നു.

ലാറ്റക്‌സ് എന്ന റബ്ബര്‍പാലില്‍ നിന്നാണ് ഉറകള്‍ നിര്‍മ്മിക്കുന്നത്. പ്രത്യേകമായി തയ്യാറാക്കിയ ലാറ്റക്‌സാണ് ഉപയോഗിക്കുക. സള്‍ഫറും അത് ലാറ്റക്‌സുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ സഹായിക്കുന്ന മറ്റ് പദാര്‍ത്ഥങ്ങളും ചേര്‍ത്ത് ആവശ്യമായ പ്രക്രിയകള്‍ നടത്തി തയ്യാറാക്കുന്നു. കണ്‍വേയര്‍ ബെല്‍റ്റില്‍ ഓടുന്ന ചില്ലിന്റെ മോള്‍ഡുകള്‍ കഴുകി ഉണങ്ങി ഈ ലാറ്റക്‌സില്‍ രണ്ടുവട്ടം മുങ്ങി ഉയരുമ്പോള്‍ അതിനുമേല്‍ റബ്ബര്‍പാട രൂപംകൊള്ളും. അവ വേണ്ടവിധം ചൂടില്‍ ഉണക്കി പല പ്രക്രിയകളിലൂടെ കടത്തി ഒട്ടിച്ചേരാതിരിക്കാന്‍ സിലിക്കാ പൗഡര്‍ കലര്‍ത്തി മോള്‍ഡില്‍ നിന്നും വേര്‍പെടുത്തി, ഉയര്‍ന്ന താപത്തില്‍ ഉണക്കിയെടുക്കും. പിന്നീട് ലോഹ മോള്‍ഡുകളില്‍ ഇവ ഓരോന്നും ഹൈ വോള്‍ട്ടേജില്‍ പരിശോധിച്ച് ഉറയ്ക്ക് കേടുകളില്ല എന്നുറപ്പാക്കും. ഒടുവില്‍ ആവശ്യാനുസരണം പായ്ക്ക് ചെയ്യും.
ഈ പ്രക്രിയയുടെ ഓരോ ഘട്ടത്തിലും അനവധി വിശദവും സൂക്ഷ്മവുമായ ഗുണനിലവാര പരിശോധനകള്‍ ഉണ്ട്. ഉറയും അതുണ്ടാക്കുന്ന പ്രക്രിയയും ലളിതമെന്ന് തോന്നാമെങ്കിലും അതീവ ശ്രദ്ധ ആവശ്യപ്പെടുന്ന സങ്കീര്‍ണ്ണമായ നിയന്ത്രണ സംവിധാനങ്ങള്‍ അതിന് അത്യാവശ്യമാണ്. ഉറകളുടെ നീളം, കുറഞ്ഞത് 160 mm, വീതി 49 - 53 mm, കനം 0.055mm മുതല്‍ 0.08mm വരെ, ഭാരം 1.4 +/- 0.3 gms എന്നിങ്ങനെയാണ് അംഗീകൃത അളവുകള്‍ (NF EN ISO 4074).
ആണുറകളുടെ ചരിത്രം
എളുതും പ്രാകൃതവുമായ തുടക്കമാണ് ആണുറകളുടേത്. ക്രിസ്തുവിനു 12000 വര്‍ഷം മുന്‍പുള്ള ഫ്രാന്‍സിലെ ഗുഹാചിത്രങ്ങളില്‍ ഉറകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ഇന്റര്‍നെറ്റ് പറയുന്നു. അതുപോലെ ക്രിസ്തുവിനു നാലായിരം വര്‍ഷം മുന്‍പുള്ള ചില ഈജിപ്ഷ്യന്‍ പ്രതിമകളിലും. ക്രിസ്തുവിനു മൂവായിരം വര്‍ഷം മുന്‍പ് ക്രീറ്റിലെ മിനോസ് രാജാവിന്റെ രേതസ്സില്‍ പാമ്പുകളും തേളുകളും ഉണ്ടായിരുന്നത്രെ. രാജാവ് ബന്ധപ്പെടുന്ന സ്ത്രീകള്‍ വേഴ്ച കഴിഞ്ഞാല്‍ മരിച്ചുവീഴും. അതുകൊണ്ട് രാജാവിനും സ്ത്രീകള്‍ക്കും സംരക്ഷണമായി ആടിന്റെ മൂത്രസഞ്ചി ഉപയോഗിച്ചു. ഇതാണ് ഉറയുടെ അറിയപ്പെടുന്ന ആദ്യത്തെ ഉപയോഗമായി കരുതപ്പെടുന്നത്. പുരാതന ഇന്ത്യയില്‍ ഉറകള്‍ ഉപയോഗിച്ചിരുന്നിരിക്കാം എങ്കിലും അതേപ്പറ്റിയുള്ള ആധികാരിക വിവരങ്ങള്‍ എന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല. കാമസൂത്രം ഉറകളെപ്പറ്റി പ്രതിപാദിക്കുന്നില്ല. ക്രിസ്തുവിനു ശേഷം പത്താം നുറ്റാണ്ടില്‍ ഈജിപ്തുകാര്‍ ലിനന്‍ കൊണ്ടുള്ള ഉറകള്‍ ഉപയോഗിച്ചിരുന്നതിന് തെളിവുകളുണ്ട്. റോമാക്കാരും ലൈംഗികരോഗങ്ങളുടെ പ്രതിരോധത്തിനായി ലിനന്‍ കൊണ്ടും, മൃഗങ്ങളുടെ കുടലും മൂത്രസഞ്ചിയും കൊണ്ടും ഉണ്ടാക്കിയ ഉറകള്‍ ഉപയോഗിച്ചിരുന്നു.

ചൈനക്കാര്‍ വഴുക്കെണ്ണയോടു കൂടി സില്‍ക്കു കൊണ്ടുള്ള ഉറകളും ജപ്പാനില്‍ ആമത്തോടു കൊണ്ട്, ചിലപ്പോള്‍ തോലുകൊണ്ടും, ലിംഗാഗ്രത്തെ പൊതിയുന്ന തരം ഉറകളും ഉണ്ടാക്കി ഉപയോഗിച്ചിരുന്നു. ഇംഗ്ലണ്ടിലും പതിനേഴാം നൂറ്റാണ്ടില്‍ മൃഗങ്ങളുടെ കുടല്‍ കൊണ്ടുള്ള ഉറകള്‍ ഉപയോഗിച്ചിരുന്നു. ചാള്‍സ് രണ്ടാമന്റെ ഡോക്ടറായിരുന്ന കേണല്‍ കോണ്‍ഡം രാജാവിന്റെ നിയമവിധേയമല്ലാത്ത ബന്ധങ്ങളില്‍ മക്കളുണ്ടാകാതിരിക്കാനും രോഗങ്ങള്‍ പകരാതിരിക്കാനും ഉറകള്‍ നിര്‍ദ്ദേശിച്ചു, അദ്ദേഹത്തിന്റെ പേരില്‍ നിന്നാണ് കോണ്‍ഡം എന്ന പേര് ഉണ്ടായതെന്ന് പറയപ്പെടുന്നു. പാത്രം, ശേഖരണി എന്നൊക്കെ അര്‍ത്ഥമുള്ള കോണ്‍ഡസ് എന്ന ലാറ്റിന്‍ വാക്കില്‍ നിന്നാണെന്നും കരുതപ്പെടുന്നുണ്ട്. എന്തായാലും പതിനെട്ടാം നൂറ്റാണ്ടോടെ കോണ്‍ഡം എന്ന ആണുറ വലിയ പ്രചാരം നേടി. വേശ്യാലയങ്ങളില്‍ ഉറയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കപ്പെട്ടു. കാസനോവ തന്റെ ആത്മകഥയില്‍ ഉറകള്‍ ഉപയോഗിക്കുന്നതിനെപ്പറ്റി എഴുതുന്നുണ്ട്. ആള്‍, ഉറ ഉപയോഗത്തിനു മുന്‍പ് ഊതി കേടുപാടില്ല എന്നുറപ്പിക്കുമായിരുന്നത്രെ.
പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ റബ്ബറില്‍ സള്‍ഫര്‍ ചേര്‍ത്ത് ബലപ്പെടുത്തുന്ന വിപ്ലവകരമായ 'വള്‍ക്കനൈസേഷന്‍' കണ്ടുപിടിച്ച ചാള്‍സ് ഗുഡ് ഇയര്‍ റബ്ബര്‍ കൊണ്ട് കട്ടിയുള്ള ഉറയും ഉണ്ടാക്കി. 1912 ല്‍ ജൂലിയസ് ഫ്രോം എന്നയാളാണ് റബ്ബര്‍ പാലില്‍ ഗ്ലാസ് മോള്‍ഡുകള്‍ മുക്കിയെടുത്ത് ഇന്നത്തെ ഉറകളുണ്ടാക്കുന്ന വിദ്യ കണ്ടുപിടിച്ചത്. ഒന്നാം ലോകയുദ്ധകാലത്ത് ജര്‍മന്‍ പട്ടാളത്തിന് വെടിക്കോപ്പുകള്‍ക്കൊപ്പം ഉറകളും നല്‍കിയിരുന്നു. പക്ഷെ അമേരിക്കന്‍ പട്ടാളം ലൈംഗികരോഗങ്ങള്‍ കൊണ്ട് വലഞ്ഞിരുന്നുവെങ്കിലും അവര്‍ ഉറകള്‍ ഉപയോഗിക്കുന്നത് രണ്ടാം ലോകയുദ്ധകാലത്തു മാത്രമാണ്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യകാലത്താണ് ഇന്നുപയോഗിക്കുന്നതുപോലെയുള്ള റബ്ബര്‍പാലില്‍ നിന്നുള്ള ഉറകള്‍ ഉണ്ടാക്കിത്തുടങ്ങുന്നത്. നേര്‍മ്മയും ഉയര്‍ന്ന ഇലാസ്തികതയും ബലവും ഉള്ള ഉറകള്‍. പെനിസിലിന്‍ കണ്ടുപിടിച്ചതിനുശേഷം ലൈംഗികരോഗങ്ങള്‍ പലതും വലിയ ഭീഷണി അല്ലാതെയായി, പിന്നീട് ജനനനിയന്ത്രണമായി മുഖ്യവിഷയം. നൂറ്റാണ്ടിന്റെ അവസാന ദശകങ്ങളില്‍ എയിഡ്‌സിന്റെ വരവും വാഴ്ച്ചയുമാണ് ഉറകളുടെ ഉപയോഗം വീണ്ടും അതിപ്രധാനമാക്കിയത്. ഇന്ന് ലോകത്ത് വര്‍ഷത്തില്‍ മുപ്പതു ബില്യനോളം ഉറകള്‍ ഉത്പദിപ്പിക്കപ്പെടുന്നുണ്ടെന്നാണ് കണക്ക്. അതില്‍ രണ്ടു ബില്യന്‍, അതായത് ഇരുന്നൂറു കോടി ഇന്ത്യയിലാണ്. സര്‍ക്കാര്‍ ഇപ്പോള്‍ വര്‍ഷത്തില്‍ ശരാശരി പത്തു പന്ത്രണ്ട് കോടി ഉറകള്‍ വാങ്ങി വിതരണം ചെയ്യുന്നുണ്ട്. പക്ഷെ കഴിഞ്ഞ ഇരുപത്തഞ്ച് വര്‍ഷമായി ഇത് നിരന്തരമായി കുറഞ്ഞുവരികയാണ്.
ആണുറകള്‍ മാത്രമല്ല, പെണ്ണുറകളുമുണ്ട്. പോളിയൂറെത്തേനോ സ്വാഭാവിക റബ്ബറോ കൊണ്ടാണ് അവയും നിര്‍മ്മിക്കുക. എന്നാല്‍ കട്ടിയിലും വലിപ്പത്തിലും ആണുറകളെക്കാള്‍ വളരെ വലുതാണ് അവ. സ്ത്രീകള്‍ക്ക് സ്വയം സംരക്ഷിക്കാനായി രൂപകല്‍പ്പന ചെയ്തിട്ടുള്ളവയാണ് പെണ്ണുറകള്‍. അതിന്റെ വലിപ്പവും രൂപവും കൊണ്ടായിരിക്കാം, പെണ്ണുറകള്‍ക്ക് പ്രചാരം വളരെ കുറവാണ്. ലൈംഗികത്തൊഴിലാളികളോ അനേകം പങ്കാളികള്‍ ഉള്ളവരോ പങ്കാളി ഉറ ഉപയോഗിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ കഴിയാത്തവരോ ഒക്കെയാണ് പെണ്ണുറകള്‍ ഉപയോഗിക്കുക.
എണ്ണമറ്റ പേരുകള്‍, ഉപയോഗങ്ങള്‍
ആണുറക്ക് ലോകത്തെമ്പാടും അനവധി ഇരട്ടപ്പേരുകളുണ്ട്. റബ്ബര്‍മാന്‍ എന്നും വെറുതെ റബ്ബര്‍ എന്നും ഷീത് എന്നും സ്‌കിന്‍ എന്നും ബലൂണ്‍ എന്നും വിളിക്കാറുണ്ട്. ഫ്രെഞ്ച് ലെറ്റര്‍ എന്ന് ഇംഗ്ലീഷുകാരും തിരിച്ച് റെയിന്‍കോട്ട് എന്ന് ഫ്രഞ്ചുകാരും വിളിക്കും. ഇടനിലക്കാരന്‍ എന്നും തലയാട്ടി എന്നും അനിവാര്യമാരണം എന്നും ആനന്ദത്തൊപ്പി എന്നും ലവ് ഗ്ലവ് എന്നും തുടങ്ങി എണ്ണമറ്റ പേരുകള്‍. കുസൃതിയും ഭാവനയും കൊണ്ട് എത്ര വിളിപ്പേരുകളും ഉണ്ടാക്കാവുന്ന ഒന്നാണല്ലോ അത്.

ഉറകളുടെ ലൈംഗികേതര ഉപയോഗങ്ങള്‍ അനവധിയാണ്. ഹോളിയുടെ സമയത്ത് ബലൂണുകളായും നിറമുള്ള വെള്ളം നിറച്ചും ഒക്കെ ഉറകള്‍ ഉപയോഗിക്കുന്നത് ഉത്തരേന്ത്യയില്‍ കണ്ടിട്ടുണ്ട്. വഴുക്കെണ്ണ ഇല്ലാത്ത വെറും ഉറകള്‍, സഞ്ചാരികള്‍ക്കും മറ്റും കഠിനയാത്രകളില്‍ അതിജീവന വസ്തുക്കളില്‍ പ്രധാനമാണ്. തീ പിടിപ്പിക്കാന്‍, മഴകൊള്ളാതെ മൊബൈലും രേഖകളും മറ്റും പൊതിഞ്ഞു വയ്ക്കാന്‍, എന്തെങ്കിലും വലിച്ചുകെട്ടണമെങ്കില്‍ അതിന്, വലിയ മുറിവുകള്‍ ഉണ്ടായാല്‍ രക്തം നഷ്ടപ്പെടാതെ മുറുകെ കെട്ടാന്‍, കാലുറകളായോ കൈയ്യുറകളായോ ഒക്കെ. കുറുകെ മുറിച്ചെടുത്താല്‍ ഒരു ഉറയില്‍ നിന്ന് അനേകം റബ്ബര്‍ ബാന്‍ഡുകള്‍ ഉണ്ടാക്കാം. ഗള്‍ഫ് യുദ്ധകാലത്ത് സൗദിഅറേബ്യയിലെ പട്ടാളക്കാരുടെ റൈഫിളുകള്‍ മണലില്‍ നിന്ന് സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് ഉറകളാണത്രെ ബ്രിട്ടീഷ് പ്രതിരോധ വിഭാഗം എത്തിച്ചത്. ബനാറസിലെ നെയ്ത്തുകാര്‍ അവരുടെ തറികള്‍ സുഗമമായും വേഗത്തിലും പ്രവര്‍ത്തിക്കാന്‍ വഴുക്കെണ്ണയുള്ള ഉറകള്‍ ഉപയോഗിക്കാറുണ്ടെന്ന് കേട്ടിട്ടുണ്ട്. അതുപോലെ കസവ് പോളിഷ് ചെയ്യാനും ഉറ ഉപയോഗിക്കാറുണ്ട്. കാരണം ഉറകളില്‍ ഉപയോഗിക്കുന്ന സിലിക്കോണ്‍ എണ്ണ രാസസ്വഭാവമുള്ളതല്ല, അതിന് നിറമോ കറയോ ഇല്ല. സില്‍ക്ക് സാരികളില്‍ സുരക്ഷിതമായി ഉപയോഗിക്കാം. യന്ത്രഭാഗങ്ങളും ലീക്കുള്ള പൈപ്പുകളും ഇളക്കമുള്ള ചേര്‍പ്പുകളും മറ്റും താത്ക്കാലികമായി പിടിച്ചുനിര്‍ത്താന്‍ ടെക്‌നീഷ്യന്മാര്‍ ഉറകള്‍ ഉപയോഗിക്കുന്നത് കണ്ടിട്ടുണ്ട്.
ഉറകളുടെ വക്കത്തെ കട്ടിയുള്ള റബ്ബര്‍ വളയം നല്ല ശക്തിയുള്ളതും ഏറേക്കാലം കേടുകൂടാതെ നിലനില്‍ക്കുന്നതുമാണ്. ഫാക്റ്ററിയില്‍ ജോലിചെയ്യുമ്പോള്‍ ഞാനവ മുടികെട്ടിവയ്ക്കാനും കവറുകളും മറ്റും കെട്ടാനും ഒക്കെ ഉപയോഗിച്ചിരുന്നു. ഉറകള്‍ വെള്ളം നിറച്ച് ഫ്രീസ് ചെയ്ത് ആശുപത്രികളില്‍ ഐസ് പാക്കിനും ഉപയോഗിക്കാറുണ്ട്. മയക്കുമരുന്ന് ഉറകളില്‍ നിറച്ച് വിഴുങ്ങിയിട്ടോ വന്‍കുടലില്‍ തിരുകിയിട്ടോ കടത്തുന്നതായി കേട്ടിട്ടുണ്ട്, ഉറകള്‍ പൊട്ടി അമിതമായി മയക്കുമരുന്ന് ഉള്ളിലായി മരിച്ചുപോയവരെപ്പറ്റിയും.
എനിക്ക് ഏറ്റവും പ്രധാനമായി തോന്നിയ ഉപയോഗം, കഠിനപ്രദേശങ്ങളിലൂടെയുള്ള യാത്രകളില്‍ വെള്ളം കൊണ്ടുപോകാന്‍ ഉറകള്‍ വളരെ സൗകര്യമായി ഉപയോഗിക്കാം എന്നതാണ്. ഇതൊക്കെക്കൊണ്ട് മിലിറ്ററിക്കാര്‍ക്ക് അവശ്യവസ്തുക്കളുടെ കിറ്റില്‍ ഉറകളും ഉണ്ടാകാറുണ്ട്. ഇന്ത്യയില്‍ ഉണ്ടോ എന്നറിയില്ല. കണ്ടാല്‍ തോന്നുകയില്ലെങ്കിലും ഒരു സാധാരണ ഉറക്ക് വായു നിറച്ചാല്‍ ഏതാണ്ട് 18 - 20 ലിറ്ററിനു മേല്‍ വികസിക്കാനും കുറഞ്ഞത് ഒരു കിലോ പാസ്‌കല്‍ മര്‍ദ്ദം താങ്ങാനും ഉള്ള കെല്‍പുണ്ട്. ഫാക്ടറിയില്‍ സന്ദര്‍ശകര്‍ വരുമ്പോള്‍ ഉറകള്‍ എടുത്ത് പരമാവധി വലിച്ചു നീട്ടിക്കാണിച്ച് അമ്പരപ്പിക്കുക ഞങ്ങളുടെ വിനോദമായിരുന്നു. ഒരുപാട് പ്രമുഖവ്യക്തികള്‍ സന്ദര്‍ശകരായി എത്താറുണ്ടായിരുന്നു. നിത്യവും നാലു മില്യനോളം ഉറകളാണ് ഫാക്ടറിയില്‍ ഉണ്ടാക്കുക. ഫാക്ടറിക്കുള്ളില്‍ ജോലിക്കിടയില്‍ കേടുപാടുകള്‍ പരിശോധിക്കാന്‍ അവ ഞങ്ങള്‍ നിരന്തരം വാരിയെടുത്തുകൊണ്ടിരിക്കും.
അങ്ങനെ കുപ്പായക്കീശയില്‍ കിടന്ന ഉറകളാണ് ഒരിക്കല്‍ തീവണ്ടിയാത്രയില്‍ പുറത്തേക്ക് ചിതറിവീണ് എന്നെ വിഷമിപ്പിച്ചത്. ഫാക്ടറിയില്‍ രാപകല്‍ ചെലഴിക്കുന്ന ഞങ്ങള്‍ക്ക് നിത്യപരിചയം കൊണ്ടും സാങ്കേതികവും ശാസ്ത്രീയവുമായ ബന്ധം കൊണ്ടും അത് ഒരു സാധാരണ ഉല്‍പന്നം മാത്രമായിത്തീര്‍ന്നിരുന്നു. എന്നാല്‍ സന്ദര്‍ശകരാകട്ടെ, ആദ്യമായി ഇത്രയധികം ഉറകള്‍ എമ്പാടും കാണുമ്പോള്‍ ഉണ്ടാകുന്ന വല്ലായ്മയും ചൂളലും പരുങ്ങലും സംഭ്രമവും ഒളിപ്പിക്കാന്‍ പാടുപെട്ടു. ചുവന്ന മുഖത്തോടെയും താഴ്ന്ന ശബ്ദത്തോടെയുമാണ് മിക്കവാറും പേര്‍ സന്ദര്‍ശനം അവസാനിപ്പിക്കുക. ചില്ലിലും ലോഹത്തിലുമുള്ള ആയിരക്കണക്കിന് ആണവയവങ്ങള്‍ കൂസലില്ലാതെ മുരണ്ടുകറങ്ങുന്നത് നോക്കിനില്‍ക്കാന്‍ ഒട്ടും എളുപ്പമല്ല. ലിംഗാരാധനയുടെ പരമക്ഷേത്രം. അവിടെ ആരും പതറിപ്പോകും. ഒരിക്കല്‍ ഒരു പ്രമുഖ പോലീസ് ഉദ്യോഗസ്ഥ അപ്രതീക്ഷിതമായ ഈ ഫാലിക് ദൃശ്യം തന്നെ അമ്പരപ്പിച്ചുകളഞ്ഞു എന്ന് എന്നോട് പറഞ്ഞിട്ടുണ്ട്.
ആണുറ എന്ന രൂപകം
മനുഷ്യജീവിതഗതിയില്‍ അതിന്റെ അളവുകോലെന്ന പോലെ കാണാവുന്ന ചില വസ്തുക്കളുണ്ട്. വ്യക്തിപരമായി ഉപയോഗിക്കുന്നവ, സാമൂഹ്യമായ മാനങ്ങളുള്ളവ, ഇന്നോളം അന്യം നിന്നുപോകാത്തവ, അതീവലളിതമായവ. ഈ ഗണത്തില്‍ എനിക്കു തോന്നിയിട്ടുള്ള ചില വസ്തുക്കള്‍ കസേര, ചെരിപ്പ്, കണ്ണട, കണ്ണാടി തുടങ്ങിയവയാണ്. ഇപ്പോള്‍ മാസ്‌ക്കും ഇതില്‍പ്പെടുത്താമെന്നു തോന്നുന്നു. ഓരോരുത്തര്‍ക്കും ഈ ശ്രേണിയില്‍ വരുന്ന വസ്തുക്കളെപ്പറ്റി ഇനിയും ആലോചിച്ചു നോക്കാവുന്നതാണ്. വസ്തുക്കളുടെ ‘വസ്തുത'യെപ്പറ്റി ആലോചിച്ചുപോയാല്‍ പലപ്പോഴും നാം വിചാരിക്കാത്തിടങ്ങളില്‍ എത്തും. ഈ വസ്തുക്കളില്‍ ഒരുപക്ഷെ ഏറ്റവും ചെറുതും ലളിതവും ആയതും മനുഷ്യരാശിയുടെ ഭാഗധേയത്തില്‍ നേരിട്ടും ദീര്‍ഘകാല ഫലങ്ങളോടെയും ഇടപെട്ടുപോരുന്നതുമായ ഒന്നാണ് ആണുറകള്‍.

അതിലളിതമാണ് ഒരു സാധാരണ ആണുറയുടെ രൂപവും ഘടനയും. തൊലി പോലെ ലോലമായ റബ്ബര്‍ പാട കൊണ്ടുള്ള ഒരു കുഴല്‍, അതിന്റെ തുറന്ന അറ്റത്ത് ചുരുട്ടിയ ഉറപ്പുള്ള വക്ക്. അടഞ്ഞ അറ്റത്ത് ലേശം നീണ്ട ഒരു ചെറിയ തുമ്പ് (receptacle അഥവാ തുമ്പുറ). അത്രമാത്രം. അതിന്റെ ധര്‍മമാവട്ടെ, രണ്ടാണ്. ഒരുതരത്തില്‍ പ്രകൃതിവിരുദ്ധമെന്ന് വിശേഷിപ്പിക്കാവുന്നതുമാണ്. ശ്വാസത്തിലൂടെ പകരുന്ന വൈറസിനെ തടയാന്‍ നാം ഇപ്പോള്‍ മാസ്‌ക് ധരിക്കുന്നതു പോലെ. ആദ്യത്തേത്, സംയോഗവേളയില്‍ പുരുഷബീജം സ്ത്രീയില്‍ എത്താതെ തുമ്പുറയില്‍ ശേഖരിക്കുക, ഗര്‍ഭധാരണം തടയുക. രണ്ടാമത്തേത്, ലൈംഗികസമ്പര്‍ക്കത്തിലൂടെ പകരുന്ന രോഗങ്ങള്‍ തടയുക. രണ്ടായാലും പരസ്പരം നേരിട്ടുള്ള ഗാഢസമ്പര്‍ക്കം തടയുക എന്നതാണ് ഉറയുടെ ധര്‍മ്മം. വലിയ ഒരു ആശയം ചെറിയ ഒരു ഉപകരണമായിത്തീര്‍ന്ന് വ്യക്തിജീവിതത്തിലെ ഏറ്റവും സ്വകാര്യമായ പ്രവൃത്തിയില്‍ ഇടപെട്ട് മനുഷ്യസംസ്‌ക്കാരത്തെ സ്വാധീനിച്ചതിന്റെ, മനുഷ്യരാശിയുടെ ജീവിതത്തെ മാറ്റിത്തീര്‍ത്തതിന്റെ ചരിത്രമാണ് ഉറയുടെ ചരിത്രം. മനുഷ്യവംശത്തിന്റെ പ്രകൃതിസഹജമായ വര്‍ദ്ധനവിന് തടയിടുക. രണ്ടു മനുഷ്യര്‍ക്കിടയില്‍ സാധ്യമായ ഏറ്റവും ഗാഢമായ ശാരീരിക അടുപ്പത്തെ, സ്പര്‍ശത്തെ, ഇഴുകിച്ചേരലിനെ, അപൂര്‍ണ്ണമാക്കിക്കൊണ്ട് ഏറ്റവും സ്വകാര്യമായ, ‘അസാധ്യമായ' ആ ഇടത്തില്‍ ഇടപെട്ട് അവിടെ സുരക്ഷയെന്ന ആശയം പ്രാവര്‍ത്തികമാക്കുക. രോഗമെന്ന സാധ്യതയില്‍ നിന്ന്, ജനനമെന്ന സാധ്യതയില്‍ നിന്ന് ഉള്ള സുരക്ഷ. മനുഷ്യസംസ്‌ക്കാരത്തിന്റെ മുന്നോട്ടുള്ള ഗതിയില്‍ നിര്‍ണ്ണായകമായത്, വാസ്തവത്തില്‍ ഒരേ പ്രേരണയുടെ രണ്ട് എതിര്‍മുഖങ്ങള്‍, ഹിംസയും സുരക്ഷയും.
എഴുത്തുകാരിയും കാമുകിയുമായ ലൂയിസ് കൊലെത്തിന് ഗുസ്താവ് ഫ്‌ലൊബേര്‍ 1854 ജനുവരി പതിനെട്ട് പാതിരാത്രി എഴുതിയ വരികള്‍:
ക്ഷുദ്രവും ക്ഷണികവും വിരൂപവും നശ്വരവുമായവയെച്ചൊല്ലി നമുക്ക് വൈകാരികമാകാതിരിക്കാം. അവയൊക്കെനമ്മുടെ ഉള്ളില്‍തട്ടിയെന്ന് തോന്നിപ്പിക്കണമെങ്കില്‍ അങ്ങനെ നമുക്ക്നടിക്കാം; എന്നാല്‍ നടിക്കുക മാത്രമേ ചെയ്യാവൂ. ഇല്ലായ്മയോളം തുച്ഛമായതുകൊണ്ട് കീറിപ്പോകുന്നതും ഏറ്റവും ലോലമായ സ്പര്‍ശത്താല്‍ അടിമുടി പ്രകമ്പനം കൊള്ളുന്നതുമായ ആ പ്രകൃതങ്ങളെ സംരക്ഷിക്കാന്‍ മേഘപടലങ്ങളെക്കാള്‍ ലോലവും ലോഹകവചത്തെക്കാള്‍ പ്രതിരോധിക്കുന്നതുമായ ഒന്നിന്റെ ആവശ്യമുണ്ട്. സകല മനുഷ്യരുടെയും പീഡാനുഭവങ്ങളുടെ ഭാരവും നമുക്കുണ്ട് (നമുക്കത് മറക്കാതിരിക്കാം). ഇരുപിടികളിലും പിടിച്ചുലച്ചുകൊണ്ടിരിക്കെ പാത്രം നിറഞ്ഞിരിക്കുമെന്ന് കരുതുന്നതെങ്ങനെ? അണുബാധയുള്ളയോനികളില്‍നിന്ന് രോഗം പകരാതിരിക്കാന്‍ സുരക്ഷയ്ക്കായി വേശ്യാലയങ്ങള്‍ കോണ്‍ഡം കൊടുക്കാറുണ്ട്. ചേറിലേക്ക് കൂപ്പുകുത്തുന്ന നമ്മുടെ ആത്മാവിന്റെ സൗഖ്യത്തിനായി നമ്മുടെയുള്ളില്‍ അപാരമായൊരു കോണ്‍ഡത്തിന്റെ ആവശ്യമുണ്ട്. ശരിയാണ്, സുഖം കുറയും, ചിലപ്പോള്‍ ആവരണം പൊട്ടിപ്പോയെന്നും വരാം.
അഴുക്കില്‍ നിന്ന്, രോഗത്തില്‍ നിന്ന്, വൈരൂപ്യത്തില്‍ നിന്ന്, അധമത്വത്തില്‍ നിന്ന് ഉള്ള സംരക്ഷണം എന്നതാണ് ഫ്‌ലൊബേറിന്റെ രൂപകയുക്തി. സുഖം കുറയ്ക്കുമെങ്കിലും കീറിപ്പോകാം എന്നു വരികിലും അപാരമായ ആ സംരക്ഷണ ഉറ ധരിച്ചിരിക്കണം. കാരണം നാം തേടുന്നത്, തേടേണ്ടത്, ആത്മാവിന്റെ കറയറ്റ, അളവറ്റ അനുഭവമാണ്, അരയ്ക്കുതാഴെ മാത്രം ലോകജീവിതത്തില്‍ ആഴുക, അതിനു മേലേ അപരലോകത്തില്‍ മുഴുകുക. മാംസത്തിന്റെ ഭാരം ആത്മാവിനെ ഞെരുക്കാതെ സംരക്ഷിക്കുക. ഫ്‌ലൊബേറിന്റെ രൂപകം പത്തൊന്‍പതാം നൂറ്റാണ്ടിന്റെ പകുതിയില്‍ വേശ്യാലയങ്ങളില്‍ ലഭ്യമായിരുന്ന ഉറയാണെന്നോര്‍ക്കണം. അത് സ്ത്രീകളുടെ സംരക്ഷണത്തിനല്ല, മറിച്ച് അഴുക്കില്‍ ആഴേണ്ടിവരുന്ന അന്യഥാ ഉത്തമരായ പുരുഷന്മാരുടെ സംരക്ഷണത്തിനുള്ളതാണ്. ശരീരത്തില്‍ നിന്ന് ആത്മാവിനെ സംരക്ഷിക്കുന്നത്. ഫ്‌ലൊബേറിന്റെ ഈ ആത്മീയ ഉറ അദ്ദേഹത്തിന്റെ കാലത്തിനു പിന്നിലേക്കും മുന്നിലേക്കും ദീര്‍ഘവിശാലമായി വിടര്‍ന്നു വര്‍ത്തിക്കുന്ന ഒന്നാണ്.

പെട്ടെന്നോര്‍മ്മ വരുന്ന ഒരു മലയാളകൃതി എം.ടിയുടെ മഞ്ഞ് ആണ്. ‘അശ്ലീലമായിത്തോന്നുന്നെങ്കില്‍ മാപ്പുതരൂ' എന്ന മുഖവുരയോടെ സുധീര്‍കുമാര്‍ മിശ്ര, വിമലയോട് തന്റെ പൂര്‍വകാല ബന്ധങ്ങളെപ്പറ്റി പറയുകയാണ്. വിദ്യാര്‍ഥിയായിരുന്നപ്പോള്‍ താന്‍ പ്രേമിച്ച, കാമിച്ച അയല്‍പക്കത്തെ പെണ്‍കുട്ടി. ഒടുവില്‍ അവള്‍ ""സ്വയം തനിക്കായി സമര്‍പ്പിക്കുമ്പോള്‍'' അയാള്‍ ചോദിക്കുന്നു, പേടിയുണ്ടോ എന്ന്. താന്‍ ഡയഫ്രം ധരിച്ചിട്ടുണ്ട് എന്ന അവളുടെ മറുപടി അയാളുടെ സ്വപ്നങ്ങളെ തകര്‍ത്തുകളഞ്ഞു! വിമലയോട് അയാള്‍ പറയുന്നു, പക്ഷെ ഒരിക്കലും നീ നൈരാശ്യപ്പെടുത്തിയിട്ടില്ല എന്ന്. എം.ടി, ഡയഫ്രം എന്നാണ് എഴുതിയിട്ടുള്ളതെങ്കിലും വിഷയം സുരക്ഷ തന്നെ. പ്രത്യേകിച്ച് തനിക്ക് സ്വയം സമര്‍പ്പിക്കുന്ന സ്ത്രീ അവളുടെ സുരക്ഷ ഉറപ്പാക്കുന്നുവെന്നതാണ്, അവളുടെ ലൈംഗികമായ അറിവാണ് അയാളെ നിരാശനാക്കുന്നത്. ഇന്നും ഇന്ത്യന്‍ പുരുഷന്മാര്‍ ഉറ ഉപയോഗിക്കാന്‍ വിമുഖരാണ് എന്ന് പഠനങ്ങള്‍ പറയുന്നു.
ഏഷ്യയില്‍ ഉറയുടെ ഉപയോഗം ഏറ്റവും കുറവുള്ളതും ഇന്ത്യയിലാണ്. അതിനുള്ള കാരണങ്ങള്‍ സുധീര്‍കുമാര്‍ മിശ്രയുടെ കാരണങ്ങള്‍ മാത്രമല്ലെങ്കിലും.
വളരെക്കാലം മുന്‍പ് ആസ്‌ത്രേലിയന്‍ കവി ലെസ് മറെയുടെ ബിംബങ്ങള്‍ മാത്രം (The Images Alone) എന്ന കവിത പരിഭാഷപ്പെടുത്തുമ്പോള്‍ ഉറകള്‍ പ്രത്യക്ഷപ്പെട്ടു. ആ കവിതയില്‍ ഉടനീളം ബിംബങ്ങളുടെ വരുത്തുപോക്കാണ്. ബിംബങ്ങള്‍ മാത്രം. അവയെ ചേര്‍ത്തോ വിടര്‍ത്തിയോ ഒളിപ്പിച്ചോ ധ്വനിപ്പിച്ചോ ഒന്നും കാവ്യപരമായി വച്ചുകെട്ടാത്ത ഒരു കവിത.
...ടൈപ്പടിക്കുംപടി ചോളമണിക്കട്ടകള്‍
കൊത്തിക്കൊത്തിനടക്കുന്നു കോഴിപ്പറ്റങ്ങള്‍
പീച്ചിമരപ്പൂക്കുടതന്‍ പാടലവര്‍ണ്ണം
കവിഞ്ഞാര്‍ത്തു വാനിലേക്ക് പെരുമ്പച്ചകള്‍
ചുളിഞ്ഞ് കാറ്റൊഴിഞ്ഞതാം പഴയവാക്കിന്‍
വലിഞ്ഞൊട്ടും ബലൂണുകള്‍ പുഴയിലൂടെ
ഭൂഗുരുത്വം മുറിച്ചെതിര്‍പറക്കലായി
ശരം പോലെ നീര്‍ക്കിളികള്‍ പുഴയ്ക്കു മീതേ.

കവിയെ ദില്ലിയില്‍ വച്ച് നേരിട്ടുകണ്ടപ്പോള്‍ ഉറപ്പാക്കാനായി ഞാന്‍ ചോദിച്ചു, ആ കാറ്റൊഴിഞ്ഞ് ചുളിഞ്ഞ് പുഴയിലൂടെ ഒഴുകുന്ന വലിഞ്ഞൊട്ടും ബലൂണുകള്‍ എന്താണെന്ന്, കവി പറഞ്ഞു: ഹാ, അത് കോണ്‍ഡമല്ലാതെ മറ്റെന്ത്?
മറാഠി - ഇംഗ്ലീഷ് കവി അരുണ്‍ കൊലാട്കര്‍ തന്റെ കാലാഘോടാ കവിതകളില്‍ തെരുവിലെ അനേകം പാഴ്വസ്തുക്കള്‍ക്കൊപ്പം എറിഞ്ഞുകളഞ്ഞ് കിടക്കുന്ന ഉറകളെപ്പറ്റി എഴുതിയിട്ടുണ്ട്. നിത്യവും തൂപ്പുകാരി തൂത്തുമാറ്റുന്നവ. പി.പി. രാമചന്ദ്രന്‍ ‘ഉത്തരകാലം' എന്ന കവിതയില്‍ ഭാഷയെ അപരജീവനില്‍ തൊടാതെ, അര്‍ത്ഥം ധരിക്കാതെ, കേവലശബ്ദധാരിയായി നിര്‍ത്തുന്ന റബ്ബറുറയിട്ട വാക്കുകളെപ്പറ്റി എഴുതിയിട്ടുള്ളതും ഓര്‍ക്കുന്നു. ആണുറകളെ ഈ കവിതയില്‍ ഉടനീളരൂപകമായി സ്വീകരിച്ചിരിക്കുകയാണ് രാമചന്ദ്രന്‍. 1998 ലാണ് രാമചന്ദ്രന്‍ ഈ കവിത എഴുതുന്നത്. അക്കാലത്ത് ഞാന്‍ ഫാക്ടറിക്ക് തൊട്ടടുത്ത് ഒരു വാടകവീട്ടിലാണ് താമസം. അന്‍വര്‍ അലി, വി.എം. ഗിരിജ, എസ്. ജോസഫ്, കെ.ആര്‍. ടോണി, രാമചന്ദ്രന്‍, പി. രാമന്‍, കെ.ജെ. ജോണി ഇവരൊക്കെ ഇടയ്ക്കിടെ ആ വീട്ടില്‍ ഒത്തുകൂടാറുണ്ടായിരുന്നു. ഇവരാരെങ്കിലും എന്റെ കൂടെ ഫാക്ടറി സന്ദര്‍ശിച്ചിരുന്നോ? വ്യക്തമായി ഓര്‍ക്കുന്നില്ല. ഫാക്ടറിയുടെ സാമീപ്യം ഒരു പക്ഷെ രാമചന്ദ്രനെ ഈ കവിതയുടെ അബോധത്തില്‍ സ്വാധീനിച്ചിട്ടുണ്ടാവുമോ? അനേകവര്‍ഷങ്ങള്‍ ഫാക്ടറിയില്‍ രാപകല്‍ ജോലി ചെയ്തിട്ടും അനേകകോടി ഉറകള്‍ നിര്‍മിച്ചിട്ടും എന്റെ ഒരു കവിതയില്‍പ്പോലും പ്രത്യക്ഷമായോ പരോക്ഷമായോ ഉറകള്‍ വന്നുപോയില്ല. അതും മനഃപൂര്‍വമല്ല.
രാമചന്ദ്രന്റെ ഉത്തരകാലം എന്ന കവിതയുടെ തുടക്കം ഇങ്ങനെയാണ്:
ലോലമാം റബ്ബറുറയിട്ട വാക്കുകള്‍
കാതില്‍ വഴുവഴുക്കുന്നുവെന്നോ സഖീ?
ഹാ, സുഖം! കേവല ശബ്ദം ധരിച്ചൊരീ
ഭാഷ തൊടില്ല നിന്‍ ജീവനെ; ആകയാല്‍
പേടിച്ചിടേണ്ട നാം അര്‍ത്ഥഗര്‍ഭങ്ങളെ
കാലം പഴയതേക്കാളും സുരക്ഷിതം.
ഉറയെന്ന രൂപകബദ്ധമായ മൂല്യവിചാരം കവിതയ്ക്കുള്ളില്‍ സ്വയം ഖണ്ഡിക്കുന്നുണ്ടോ? പഴയകാലം സുരക്ഷിതമല്ലായിരുന്നു, അപകടകരമായിരുന്നു, പക്ഷെ അതായിരുന്നോ കാമ്യം? ഇപ്പോള്‍ ഉറകളില്‍ സുരക്ഷിതമായി, പക്ഷെ തമ്മില്‍ അകലമായി. പണ്ട് കവിയും സഖിയും പത്താം തരത്തില്‍ പഠിക്കുന്ന കാലത്ത് പതിവായി ‘കവിത്രയം കൂട്ടി മുറുക്കിച്ചുവന്നുദ്ധരിച്ചെത്തിടാറുള്ള' മാഷ്, മുന്‍ബഞ്ചിലിരുന്ന് നിലാവു പൊഴിക്കുന്ന ചന്ദ്രിക, അവരുടെ ലൈബ്രറിക്കുള്ളിലെ സംഗമങ്ങള്‍, അവള്‍ ‘അര്‍ത്ഥവതി' യായി എന്ന് അറിഞ്ഞപ്പോള്‍ സ്ഥലം വിടുന്ന മാഷ്, ഉത്തരത്തില്‍ ചോദ്യചിഹ്നമായി മാറിയ ചന്ദ്രിക.
ഇതൊക്കെയോര്‍ത്തിട്ട് കവിത അവസാനിക്കുന്നതിങ്ങനെ:
ഇപ്പൊഴോര്‍ക്കുമ്പോള്‍ ചിരിവരും; വാക്കിന്റെ
ഉത്തരകാലമിതെത്ര സുരക്ഷിതം.
എത്രമേല്‍ കെട്ടിപ്പുണര്‍ന്നാലുമിന്നു നാം
തൊട്ടുപോകില്ലാ പരസ്പരം മേനിയില്‍
ഒച്ചൊഴിഞ്ഞൂരിയടര്‍ന്ന തൊണ്ടില്‍ ഊതി
ഒച്ചയുണ്ടാക്കുന്ന പോലെ ഞാന്‍ ചൊല്ലിയ-
തൊട്ടുമോര്‍മ്മിക്കയും വേണ്ടാ; പിരിയുക,
മറ്റൊരിക്കല്‍ കണ്ടുമുട്ടാതിരിക്കുക.
ട്രൂകോപ്പി വെബ്‌സീന്‍ പാക്കറ്റ് മൂന്നില്‍ പ്രസിദ്ധീകരിച്ച ലേഖനം
Truecopy Webzine
Aug 02, 2022
3 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
3 Minutes Read
Truecopy Webzine
Aug 01, 2022
5 Minutes Read
Truecopy Webzine
Aug 01, 2022
2 minutes Read
Truecopy Webzine
Jul 23, 2022
3 Minutes Read
Truecopy Webzine
Jul 16, 2022
4 Minutes Read