പുതിയ കാലത്ത് സത്രീകള്‍ സാമൂഹികമായും രാഷ്ട്രീയമായും ലിംഗപരമായും ബൗദ്ധികമായും നേടിയെടുക്കുന്ന ഇടപെടല്‍ ശേഷിയെ രേഖപ്പെടുത്തുകയാണ് ട്രൂ കോപ്പി വെബ്‌സീന്‍.
29 Sep 2021, 09:55 AM
വിവരസാങ്കേതിക വിദ്യ തുറന്നിടുന്ന നവലോകവും സാമൂഹ്യമാധ്യമങ്ങളും സ്ത്രീകളെ കുറച്ചൊന്നുമല്ല ഐക്യപ്പെടുത്തുന്നത്. ഓരോ കൈകളിലേയും മൊബൈലുകള്‍ വഴി നല്‍കുന്ന ലൈക്കുകളും, കമന്റുകളും, ഷെയറുകളും വന്‍ വിപ്ലവമാണ് സ്ത്രീമനസ്സുകളില്‍ സൃഷ്ടിക്കുന്നത്. അത് കുടുംബങ്ങളിലും സംഘടനകളിലും ഒരേപോലെ പൊട്ടിത്തെറികളുണ്ടാക്കുന്നു. തത്ത സ്വന്തം ചിറകിനെ ബലപ്പെടുത്തി കൂട് തല്ലിപ്പൊളിച്ച് പുറത്തു വരുന്ന മനോഹരമായ കവി സ്വപ്നം ഇന്ന് ദൃശ്യമായി കഴിഞ്ഞിരിക്കുന്നു- പുതിയ കാലത്ത് സ്ത്രീകള്‍ സാമൂഹികമായും രാഷ്ട്രീയമായും ലിംഗപരമായും ബൗദ്ധികമായും നേടിയെടുക്കുന്ന ഇടപെടല്‍ ശേഷിയെ രേഖപ്പെടുത്തുകയാണ് ട്രൂ കോപ്പി വെബ്‌സീന്‍.
പ്രണയ, ലഹരി ജിഹാദ് കഥകള്‍ അഥവാ
വംശീയവാദികളുടെ കമ്പിക്കഥകള്‍
അഞ്ജലി മോഹന്‍ എം. ആര്‍.
പുരുഷ ലൈംഗിക ഭാവനകളേയും ഭയങ്ങളെയും ഫാസിസം ഉപയോഗിക്കുന്നതെങ്ങനെ എന്നതിനെക്കുറിച്ച് സമകാലിക സംഭവവികാസങ്ങളെ അടിസ്ഥാനമാക്കി അന്വേഷണം നടത്തുകയാണ് അഞ്‌ലി മോഹന്‍.
രതിയോടുള്ള ഭയം, ആത്മവിശ്വാസക്കുറവ്, അറിവില്ലായ്മ, തെറ്റായ ധാരണകള്‍ എന്നിവയെല്ലാം ഫാസിസ്റ്റുകളുടെ ലവ്ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ ആരോപണങ്ങള്‍ വിശ്വസിക്കാന്‍ പുരുഷനെ പ്രേരിപ്പിക്കുന്നു. പ്രത്യേകിച്ച് ബന്ധമൊന്നുമില്ലെങ്കിലും രതിയും ലഹരിയും പലപ്പോഴും ഒരുമിച്ചു ചേര്‍ക്കുന്ന പതിവ് മലയാളികള്‍ക്കുണ്ട്. അതേ ഭാവനയില്‍ നിന്നാണ് ‘നാര്‍ക്കോട്ടിക്ക് ജിഹാദും' രൂപപ്പെടുന്നത്.
ഹിറ്റ്ലറുടെ സ്വേച്ഛാധിപത്യ രീതി പിന്തുടരുന്ന ഇന്ത്യന്‍ ഫാസിസവും ന്യൂനപക്ഷങ്ങള്‍ക്കെതിരെ ഇത്തരം പ്രചാരണ തന്ത്രങ്ങള്‍ ഉപയോഗിച്ചു വരുന്നു. മുസ്ലിം സമുദായത്തിലെ ആണ്‍കോയ്മാ പ്രശ്നങ്ങള്‍ വരെ വലിയ വര്‍ഗീയ പ്രശ്നങ്ങളെന്ന പോലെ ഏറ്റെടുക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഇത്തരം പ്രചാരണങ്ങള്‍ക്ക് കിട്ടുന്ന വലിയ സ്വീകാര്യത തൃപ്പൂണിത്തുറ ഘര്‍വാപ്പസി കേന്ദ്രങ്ങളില്‍ നിരവധി സ്ത്രീകള്‍ പീഢനമേല്‍ക്കേണ്ടി വന്ന സംഭവത്തിന് ലഭിക്കാതെ പോയത് ഇവിടുത്തെ പൊതുബോധം അത്രത്തോളം ഹിന്ദുത്വവത്കരിക്കപ്പെട്ടതു കൊണ്ട് കൂടിയാണ്.

ജീവിതനിലവാരം കൊണ്ട് അസംതൃപ്തരായ ജനതയുടെ മനസ്സിലേക്ക് ഒരു ശത്രുവിനെ സൃഷ്ടിച്ചു കൊണ്ടാണ് ഫാസിസം അവരുടെ പ്രവര്‍ത്തനമാരംഭിക്കുന്നത്. ആ ജനതക്കുമുകളില്‍ ഒരു വാള്‍ പോലെ തൂങ്ങിക്കിടക്കുന്ന ശത്രു ഏതു നിമിഷവും പൊട്ടിവീണ് അവരുടെ ജീവിതം നശിപ്പിക്കുമെന്ന് ഫാസിസ്റ്റുകള്‍ ആദ്യം പ്രചരിപ്പിക്കുന്നു. അധികാരം, കച്ചവടം, പണം, ആഡംബര ജീവിതം എന്നിവയെല്ലാം ശത്രുക്കളുടെ കയ്യിലാണ് എന്ന് പ്രചരിപ്പിക്കലാണ് അടുത്ത ഘട്ടം. അതിനോടൊപ്പം തങ്ങളുടെ സ്ത്രീകളെ ആ ശത്രുക്കള്‍ വശീകരിച്ചു കൊണ്ടു പോകുകയാണെന്നും അവര്‍ പറയും. അത് അവരുടെ വംശവര്‍ധനക്കാണെന്നും കൂട്ടിച്ചേര്‍ക്കും. അങ്ങനെയൊരു വംശവര്‍ദ്ധനയുണ്ടായാല്‍ ലോകം അവരുടെ ആധിപത്യത്തിലാകുമെന്ന ഭീതി പരത്തും.
സംസ്‌കാരമില്ലാത്തവര്‍, അറിവില്ലാത്തവര്‍, എന്നീ മുദ്രകള്‍ ചാര്‍ത്തി വരേണ്യ പൊതുബോധം അകറ്റി നിര്‍ത്തുന്ന മുസ്ലിം സമുദായത്തില്‍ നിന്ന് "ഹരിത' നേതാക്കള്‍ വ്യക്തതയോടെയും സ്പഷ്ടമായും തങ്ങളുടെ നിലപാടുകള്‍ അവതരിപ്പിക്കുമ്പോള്‍ അദ്ഭുതം കൂറുന്നതിനു പിന്നിലുള്ളതും ഇതേ സവര്‍ണ പുരുഷബോധമാണ്. മുസ്ലിം സ്ത്രീകള്‍ അടുത്ത കാലത്ത് രാഷ്ട്രീയ പ്രവര്‍ത്തനങ്ങളില്‍ വലിയ സാന്നിധ്യമായി വളര്‍ന്നത് സംഘപരിവാറിന്റെയും മറ്റു ഹിന്ദുത്വ പാര്‍ട്ടികളുടെയും പ്രചാരണത്തെ തകര്‍ക്കുകയാണുണ്ടായത്. ഈ പശ്ചാത്തലത്തിലാണ് മുസ്ലിം സ്ത്രീകള്‍ക്കെതിരെയുള്ള സുള്ളി ഡീല്‍ ആക്രമണങ്ങള്‍ പോലും വിലയിരുത്തപ്പെടേണ്ടത്. അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ഭരണമേറ്റെടുത്തതിനെ തുടര്‍ന്നുണ്ടായ സംഭവങ്ങളിലും രാഷ്ട്രീയ ചര്‍ച്ചകളിലും പങ്കെടുത്ത മുസ്ലിം സ്ത്രീകളെ അഫ്ഗാനിസ്ഥാനിലേക്ക് അയക്കണമെന്നും അവര്‍ താലിബാന്‍ അനുകൂലികളാല്‍ നിരന്തരം റേപ് ചെയ്യപ്പെടണമെന്നും ആഗ്രഹിക്കുന്ന മലയാളി പുരുഷന്മാരുടെ പ്രതികരണങ്ങള്‍ക്കും സോഷ്യല്‍ മീഡിയയില്‍ കുറവൊന്നുമുണ്ടായിരുന്നില്ല. മുസ്ലിം സ്ത്രീകള്‍ ലൈംഗിക തൃഷ്ണ കൂടുതലുള്ളവരാണെന്നും അതുകൊണ്ടാണ് അവര്‍ക്ക് താലിബാനികളെ അനുകൂലിക്കാന്‍ സാധിക്കുന്നതെന്നുമുള്ള കമന്റുകള്‍ വരെ ഇക്കൂട്ടത്തില്‍ കാണാം.
മുസ്ലിം പുരുഷന്മാരുടെ പാട്രിയാര്‍ക്കല്‍ പരാമര്‍ശങ്ങളില്‍ പോലും വലിയ പ്രതിഷേധങ്ങളുയര്‍ത്തുന്നവരാണ് മലയാളി സമൂഹം. എന്നാല്‍ സംഘപരിവാര്‍ മുസ്ലിം സ്ത്രീകള്‍ക്കു നേരെ നടത്തുന്ന സ്ത്രീ വിരുദ്ധവും വംശീയവുമായ ആക്രമണങ്ങള്‍ക്കെതിരെ തികഞ്ഞ മൗനവലംബിക്കുകയാണ് ഇവര്‍ ചെയ്യാറുള്ളത്.
ഈ സാഹചര്യത്തില്‍ ലിംഗ രാഷ്ട്രീയം, സാമൂഹിക നീതി, പ്രണയം, ഫെമിനിസം തുടങ്ങിയവയെ സംബന്ധിച്ച ആശയ വ്യക്തതകള്‍ ഓരോരുത്തരും രൂപപ്പെടുത്തിയെടുക്കുക എന്നത് അനിവാര്യമായ കാര്യമാണ്. അതുവരെ പുരുഷന്റെ സ്ത്രീ വിരുദ്ധ ഭാവനകള്‍ പ്രണയ ലഹരി ജിഹാദ് കഥകളായി പടര്‍ന്നുകൊണ്ടിരിക്കും.
നെറ്റിസണ്‍സ് ആയ സ്ത്രീകള്‍
പൊട്ടിത്തെറിച്ച് പുറത്തുവരികയാണ്
ആശ ഉണ്ണിത്താന്‍
ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് കമ്പോളത്തെ സഹായിക്കാന്‍ തുടങ്ങിയ ഈ വിവരസാങ്കേതികതാ യുഗത്തില്‍ നമ്മള്‍ ഇനിയും ചര്‍ച്ച ചെയ്യുന്നത് തുടങ്ങിയിടത്തു നിന്ന് തന്നെയാണ്. വിവിധ ആപ്പുകള്‍, സ്ത്രീകളുടെ നേരെ നടക്കുന്ന അതിക്രമങ്ങളെ അതിവേഗം റിപ്പോര്‍ട്ട് ചെയ്യുന്നതിനും സ്ത്രീകളുടെ ചലനാത്മകതയും സര്‍ഗാത്മകതയും ത്വരിതപ്പെടുത്തുന്നതിനും സഹായിക്കുന്നു. ആധുനികത സ്ത്രീ ജീവിതത്തില്‍ നടത്തിയ വലിയ മാറ്റങ്ങള്‍ പക്ഷെ ഫ്യൂഡല്‍ -മതമൂല്യത്തിന്റെ ബോധ്യത്തില്‍ രൂഢമൂലമായിക്കിടക്കുന്ന ആണധികാര പൊതുബോധം തിരിച്ചറിയുന്നില്ല.
Gender sensitization എന്ന പദം കേള്‍ക്കാത്ത ഒരു ദിവസം പോലും ഇല്ലാതായിരിക്കുന്നു. എന്നാല്‍ തന്നെയും പിന്നേയും ഇതു പറയുന്നത് സ്ത്രീകളോട് മാത്രമാകുന്നു. സ്ത്രീ മനസ്സുകളില്‍ നടക്കുന്ന ഐക്യപ്പെടലുകളോ തിരിച്ചറിവുകളോ പുരുഷപങ്കാളികള്‍ തിരിച്ചറിയുന്നില്ല. അവര്‍ സ്ഥിരമായി നടത്തി വന്നിരുന്ന മുഴുവന്‍ കലാപരിപാടികളും തുടരുന്നു. എന്നാല്‍ ചെറുത്തു നില്‍പ്പിന്റെയും പൊരുതി വിജയിക്കുന്നതിന്റെയും പുത്തന്‍ ഗാഥകള്‍ എല്ലായിടത്തും കേള്‍ക്കുന്നു. സിനിമകളില്‍, പാട്ടുകളില്‍, കഥകളില്‍, ചിത്രങ്ങളില്‍, സ്ത്രീയുടെ സര്‍ഗ്ഗാത്മക ഇടങ്ങളിലെല്ലാം ഇതു കാണുന്നു. തീര്‍ച്ചയായും പൊതുവിടങ്ങളില്‍ സ്ത്രീദൃശ്യതയേറുന്നു. അവഗണിക്കാനാകാത്ത തുല്യശക്തിയായി അവര്‍ വരുന്നു. പലകാരണങ്ങളാല്‍ മാറ്റിനിര്‍ത്തപ്പെട്ട ഇതരമനുഷ്യരുമായും അവര്‍ കൈകോര്‍ക്കുന്നു. പുതിയ പ്രത്യയശാസ്ത്രങ്ങള്‍ രൂപപ്പെടുന്നു. കേവല സ്ത്രീവാദത്തില്‍ നിന്ന്? കുറേ മുന്നോട്ട് പോയിരിക്കുന്നു.
സ്ത്രീ-പുരുഷ ദ്വന്ദത്തില്‍ നിന്ന് മാറി non-binaryയെക്കൂടി ഉള്‍ക്കൊള്ളിക്കുന്ന തരത്തില്‍ വളര്‍ന്നുവന്നു കഴിഞ്ഞ പ്രസ്ഥാനങ്ങള്‍ ലോകമെമ്പാടും രൂപപ്പെട്ടുവരുന്നത് global citizen എന്നതില്‍ നിന്ന് netizens ആയ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ അറിഞ്ഞു കഴിഞ്ഞിരിക്കുന്നു. ഇടം-വലം നില്‍ക്കുന്ന ബാനര്‍ തൊഴിലാളികളില്‍ നിന്നും തീരുമാനമെടുക്കുന്ന സഭകളിലേക്ക്, അധികാര കസേരകളിലേക്കാണ് സ്ത്രീകള്‍ കടന്നുവരുന്നത് എന്ന് സംഘടനാ നേതാക്കന്മാരും രാഷ്ട്രീയ നേതൃത്വങ്ങളും തിരിച്ചറിയാനിരിക്കുകയാണ്. ആ വഴിയൊരുക്കുക എന്നതാണ് തുല്യപങ്കാളികളായ രാഷ്ട്രീയ മനുഷ്യന്മാര്‍ ചരിത്രപരമായി ഏറ്റെടുക്കേണ്ട ദൗത്യം.
ട്രൂ കോപ്പി വെബ്‌സീന്‍
പാക്കറ്റ് 44ല്‍ വായിക്കാം, കേള്‍ക്കാം
ജിബി വര്‍ഗീസ്
May 18, 2022
9 Minutes Read
ബിനു ആനമങ്ങാട്
May 17, 2022
10 Minutes Read
കെ.വി. മനോജ്
May 07, 2022
8 Minutes Read
വിമെൻ ഇൻ സിനിമ കളക്ടിവ്
May 02, 2022
2 Minutes Read
ഷഫീഖ് താമരശ്ശേരി
Apr 30, 2022
10 Minutes Read
Truecopy Webzine
Apr 29, 2022
2 Minutes Read
അശോകകുമാർ വി.
Apr 23, 2022
10 Minutes Read
Delhi Lens
Apr 21, 2022
4 minutes read