വസ്ത്ര സ്വാതന്ത്ര്യത്തിനായി
കുടുംബത്തിനകത്ത് നടത്തിയ
ഒരു ഫൈറ്റിന്റെ വർഷം
വസ്ത്ര സ്വാതന്ത്ര്യത്തിനായി കുടുംബത്തിനകത്ത് നടത്തിയ ഒരു ഫൈറ്റിന്റെ വർഷം
‘‘പൊലീസ് സ്റ്റേഷനില്‍ മൂന്നുതവണയും, ഒരു തവണ മജിസ്ട്രേറ്റിനുമുന്നിലും എനിക്ക് മൊഴി നല്‍കേണ്ടി വന്നു. ഓരോ തവണയും ആ തെറികള്‍ എനിക്ക് ആവര്‍ത്തിച്ചു കേള്‍ക്കേണ്ടിയും പറയേണ്ടിയും വന്നു. ആ നിമിഷം ഭൂമിയിലേറ്റവും അപമാനിക്കപെട്ട സ്ത്രീ ഞാനാണെന്ന് എനിക്ക് തോന്നി. 2022 ലെ ഒരുപാട് സമയം ഈ കേസിനു പുറകേ ഞാന്‍ അലഞ്ഞു. പക്ഷെ, അതിലെനിക്ക് നിരാശയോ നഷ്ടബോധമോ തോന്നുന്നില്ല. ഈ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി ഞാന്‍ ഈ ഫൈറ്റിനെ അടയാളപ്പെടുത്തും’’- ജീവിതത്തില്‍നിന്ന് ഒരു വര്‍ഷം കൂടി അടര്‍ന്നുപോകുമ്പോള്‍, അത് ജീവിതത്തില്‍ പലതും ബാക്കിയാക്കും. 2022 അവശേഷിപ്പിച്ചുപോയ അത്തരം അനുഭവങ്ങള്‍ വീണ്ടെടുക്കപ്പെടുകയാണിവിടെ. പലതരം ജീവിതങ്ങളുടെ വക്കില്‍നിന്ന് കീറിയെടുത്ത, ചോരപ്പാടുള്ള ഏടുകള്‍. അനുപമ മോഹൻ എഴുതുന്നു.
3 Jan 2023, 09:55 AM
പരാതി സംബന്ധിച്ച മൊഴി നല്‍കാൻ കോഴിക്കോട് നഗരത്തിലെ നടക്കാവ് പൊലീസ് സ്റ്റേഷനിലിരിക്കുമ്പോള്‍ രൂക്ഷമായ തെറികളടങ്ങിയ ആ ഓഡിയോ, ഞാന്‍ ആവര്‍ത്തിച്ച് കേള്‍ക്കുകയായിരുന്നു. അതിലെ ഓരോ തെറിവാക്കും ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ കോണ്‍സ്റ്റബിള്‍ പേപ്പറില്‍ രേഖപ്പെടുത്തി എന്നെ വായിച്ചുകേള്‍പ്പിച്ചു. എല്ലാം ശരിയാണെന്ന് ഞാന്‍ ഉറപ്പ് വരുത്തി.
പൊലീസ് സ്റ്റേഷനില്‍ മൂന്നുതവണയും, ഒരു തവണ മജിസ്ട്രേറ്റിനുമുന്നിലും എനിക്ക് മൊഴി നല്‍കേണ്ടി വന്നു. ഓരോ തവണയും ആ തെറികള്‍ എനിക്ക് ആവര്‍ത്തിച്ചു കേള്‍ക്കേണ്ടിയും പറയേണ്ടിയും വന്നു. ആ നിമിഷം ഭൂമിയിലേറ്റവും അപമാനിക്കപെട്ട സ്ത്രീ ഞാനാണെന്ന് എനിക്ക് തോന്നി. പക്ഷേ, പരാതി പിന്‍വലിക്കുന്നതിനെ കുറിച്ച് ഞാന്‍ ഒരിക്കല്‍ പോലും ചിന്തിച്ചില്ല.
പരാതിക്കാരിയായ ഞാനും പ്രതിയും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന പൊലീസുകാരുടെ ചോദ്യത്തിന് ഞാന്‍ നല്‍കിയ മറുപടി സ്റ്റേഷനിലുള്ളവര്‍ക്ക് അല്പം വിചിത്രമായിരുന്നു. കുടുംബബന്ധുക്കള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമായി ആ പരാതിയെ നിസാരവല്‍ക്കരിക്കാന്‍ അവര്‍ക്ക് കൂടുതല്‍ സമയമൊന്നും വേണ്ടി വന്നില്ല. പ്രശ്‌നപരിഹാരം ഒരു മാപ്പുപറച്ചിലിലെത്തിക്കാനുള്ള സാധ്യതയൊരുങ്ങുകയായിരുന്നു അവിടെ. പക്ഷെ അയാളോട് ക്ഷമിച്ചു കൊടുക്കാന്‍ ഞാന്‍ തയ്യാറല്ലായിരുന്നു. ഞാന്‍ എന്റെ ആത്മാഭിമാനത്തിനാണ് മുന്‍ഗണന കൊടുത്തത്. ആ തീരുമാനം മാത്രമായിരുന്നു എന്റെ ശരി.

2022 ഏപ്രിലിൽ, എന്റെ ഒരു ബന്ധു ഞാന്‍ വീട്ടില്‍ ഷോര്‍ട്‌സ് ഇടുന്നത് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നു പറഞ്ഞ് രാത്രി വീട്ടിലെത്തി ബഹളമുണ്ടാക്കി. അത് ഭീഷണിയിലേക്കും തെറിവിളിയിലേക്കും മാറി. ഒച്ച കൂട്ടി സംസാരിച്ചാല്‍ ഞാന്‍ പേടിക്കില്ലെന്നും നിങ്ങള്‍ എന്റെ കാര്യത്തില്‍ ഇടപെടരുതെന്നും ഞാന്‍ മറുപടി പറഞ്ഞു. ഇനിയും ഇത്തരം സദാചാര ഭീഷണിയുമായി വന്നാല്‍ നിയമപരമായി നേരിടുമെന്ന് പറഞ്ഞപ്പോള്‍ ‘എന്നാല്‍ നീ പോയി കേസ് കൊടുക്ക്' എന്നായിരുന്നു അയാളുടെ മറുപടി.
ഇത്തരം ഉപദ്രവക്കാരുടെ പിറകെ പോകാന്‍ സമയവും താല്പര്യവുമില്ലാത്തത് കൊണ്ട് ആദ്യം ഞാനത് വിട്ടു. പതിയെ എന്റേതായ കാര്യങ്ങളില്‍ തന്നെ മുഴുകി. പക്ഷെ അയാളുടെ ഉപദ്രവം തുടരുകയായിരുന്നു. 23 വയസ്സായ, ജോലിയെടുത്ത് സ്വതന്ത്രമായി ജീവിച്ചിരുന്ന എന്നെ ബന്ധുക്കളുടെ മുന്നില്‍ അപമാനിക്കാന്‍ അയാള്‍ക്ക് അധികസമയം വേണ്ടിവന്നിരുന്നില്ല. ഞാനും എന്റെ രണ്ട് ആണ്‍ സുഹൃത്തുക്കളും കോഴിക്കോട് കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റാന്‍ഡില്‍ രാത്രി ബസ് കാത്തുനില്‍ക്കുന്നതിന്റെ ഫോട്ടോ ഇയാളുടെ സഹോദരിയുടെ ഭര്‍ത്താവ് എന്റെ ഫാമിലി ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തു. അതിനുശേഷം യാതൊരു പ്രകോപനവുമില്ലാതെ എന്റെ ചേച്ചിയുടെ ഫോണിലേക്ക് എന്നെ തെറി വിളിച്ചും സ്ലട്ട് ഷെയിം ചെയ്തും അയാള്‍ വാട്സ്ആപ് ഓഡിയോ അയച്ചു. ഇനിയും അയാളെ വെറുതെ വിടാന്‍ എന്റെ അഭിമാനബോധം അനുവദിച്ചില്ല. പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കാനും കേസുമായി മുന്നോട്ട് പോകാനും ഞാന്‍ തീരുമാനിച്ചു. അതുമായി ബന്ധപ്പെട്ട നിയമനടപടികള്‍ ഇപ്പോഴും തുടരുകയാണ്.
ഈ പ്രശ്നത്തിനുശേഷം കുടുംബത്തില്‍ ഞാന്‍ ഒറ്റപ്പെട്ടു. പലരും എന്നോട് സംസാരിക്കാന്‍ തയ്യാറായില്ല. ‘നീ ചെയ്തതാണ് ശരി’ എന്നാരും പറഞ്ഞില്ല. ‘നിന്നെ ഞങ്ങള്‍ വിശ്വസിക്കുന്നു’ എന്നാരും പറഞ്ഞില്ല. കുടുംബത്തിനത്ത് അപകടകാരിയായ ഒരു സ്ത്രീയായി ഞാന്‍ മാറി. ഞാന്‍ എന്തോ തെറ്റ് ചെയ്തപോലെ രഹസ്യമായി ആളുകളെന്നെ കുറ്റപ്പെടുത്തി. തെറിവിളിച്ച, സ്ലട്ട് ഷെയിം ചെയ്ത അയാള്‍ എല്ലാ പരിപാടികളിലും ആഘോഷിക്കപ്പെട്ടു.
ആത്മാഭിമാനമുള്ള, സ്വാതന്ത്ര്യബോധമുള്ള സ്ത്രീകള്‍ കുടുംബത്തിനകത്ത് പാകമാവാത്ത ഉടലുകളാണെന്ന് ഞാന്‍ മനസിലാക്കുകയായിരുന്നു. എന്റെ ദേഹത്തെ കുറിച്ച് ചുറ്റുമുള്ളവര്‍ ജാഗരൂഗരാണെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. എനിക്ക് പാകമായ ഉടുപ്പുകള്‍ അവരുടെ സദാചാരബോധത്തെ തൃപ്തിപെടുത്തിയില്ലെങ്കില്‍ വേശ്യയെന്ന പേരിട്ടുവിളിക്കാന്‍ അവര്‍ എല്ലാ സമയവും തയ്യാറായിരുന്നു.

സ്വന്തം താത്പര്യമനുസരിച്ച് ഉടുത്തൊരുങ്ങുന്ന, ആണ്‍സുഹൃത്തുക്കളുള്ള സ്ത്രീകളെ അവര്‍ക്കെളുപ്പം വേശ്യകളെന്ന് വിളിക്കാന്‍ പറ്റുന്നുണ്ടെങ്കില്‍ അതിനു കുടുംബത്തിനകത്തുനിന്ന് ലഭിക്കുന്ന പിന്തുണ വലുതായിരിക്കും. സുരക്ഷിതമായി, സ്വതന്ത്രമായി ജീവിക്കാന്‍ പറ്റുന്ന ഇടം വീടും കുടുംബവുമാണെന്ന് പറയുന്ന സ്ത്രീകള്‍ വളരെ കുറവായിരിക്കും. നിരന്തരം അപമാനിക്കപ്പെടാന്‍ പാകത്തിലാണ് അവര്‍ പലരും വീടുകളില്‍ കഴിയുന്നത്. വസ്ത്രസ്വാതന്ത്ര്യം എന്നത് കുടുംബലോകത്ത് കേട്ടുകേള്‍വിയില്ലാത്ത ഒരു പദമാണ്. അവരുടെ തീരുമാനങ്ങള്‍ക്കനുസരിച്ച് വസ്ത്രം ധരിക്കാന്‍ വിമുഖത കാണിക്കുന്നവര്‍ അവിടെ നിന്ന് പുറത്താക്കപ്പെടും.
ഞാന്‍ അത്തരത്തില്‍ കുടുംബത്തിന്റേതായ സകല ഇടങ്ങളില്‍ നിന്നും പുറത്താക്കപ്പെടുകയായിരുന്നു. അയാള്‍ വിളിച്ച തെറികള്‍ക്കായിരുന്നു കൂടുതല്‍ സ്വീകാര്യത. ആ തെറിവിളികള്‍ ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഞാന്‍ എല്ലാ സമയവും പ്രതീക്ഷിച്ചു. സംസാരിച്ചു ജയിക്കാനായി ആരെങ്കിലും ആ വാക്കുകള്‍ ഉപയോഗിക്കുമോയെന്ന് നിരന്തരം ഭയന്നു. ആ ഭയത്തില്‍ നിന്ന്പുറത്തുകടക്കാന് എനിക്ക് ഇവിടുത്തെ നിയമവ്യവസ്ഥയില്‍ വിശ്വസിച്ചേ മതിയാവൂ. 2022 ലെ ഒരുപാട് സമയം ഈ കേസിനു പുറകേ ഞാന്‍ അലഞ്ഞു. പക്ഷെ, അതിലെനിക്ക് നിരാശയോ നഷ്ടബോധമോ തോന്നുന്നില്ല. ഈ വര്‍ഷത്തിലെ ഏറ്റവും പ്രധാനപ്പെട്ട നേട്ടമായി ഞാന്‍ ഈ ഫൈറ്റിനെ അടയാളപ്പെടുത്തും.
കോഴിക്കോട് ഫാറൂഖ് കോളേജിനടുത്തുള്ള ഒരു ഗ്രാമീണ പ്രദേശത്താണ് ഞാന്‍ ജീവിക്കുന്നത്. സ്വന്തം ഇഷ്ടപ്രകാരം ജീവിക്കുന്ന സ്ത്രീകള്‍ ആ നാട്ടില്‍ ഈ കാലത്തും പുതിയ കാഴ്ചയാണ്. ചുരിദാറിനും ജീന്‍സിനും അപ്പുറം വസ്ത്രങ്ങള്‍ എക്സ്പ്ലോര്‍ ചെയ്യുന്ന സ്ത്രീകള്‍ അത്ഭുതമാണ്. ആണ്‍സുഹൃത്തുക്കളുള്ള, സമയം നോക്കാതെ യാത്ര ചെയ്യുന്ന സ്ത്രീകളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാവാത്തവരായിരുന്നു ആ പ്രദേശത്തുള്ളവര്‍. പക്ഷെ ഇപ്പോള്‍ അവരില്‍ പലരും മാറി തുടങ്ങുന്നുണ്ട്. ഈ പ്രദേശത്തെ ഒരുപാട് സ്ത്രീകള്‍ എന്നോട് സംസാരിക്കാന്‍ തയ്യാറായി. വയസും ജോലിയും വസ്ത്രവും സാമ്പത്തിക സ്ഥിതിയും, വിദ്യാഭ്യാസവുമെല്ലാം വ്യത്യസ്തമായവര്‍. സ്വന്തം ഇഷ്ടത്തിന് ജീവിക്കുക എന്ന തീരുമാനത്തിലേക്ക് പതിയെയാണെങ്കിലും അവര്‍ വളരുന്നുണ്ട്. മറ്റുള്ളവരുടെ സ്വകാര്യതയില്‍ ഇടപെടാനും അഭിപ്രായം പറയാനും ആളുകള്‍ മടിക്കുന്നുണ്ട്.

വീടിനടുത്തുള്ള, 45-നടുത്ത് പ്രായമുള്ള ഒരു ചേച്ചി എന്നെ കഴിഞ്ഞ ദിവസം വിളിച്ചിരുന്നു. ജോലിയെടുത്ത് ജീവിക്കുന്ന അവര്‍ പെട്ടെന്ന് ഒരു ദിവസം ചുരിദാറിലേക്ക് മാറിയതിലുള്ള ചിലരുടെ അസഹിഷ്ണുതയെ കുറിച്ച് സംസാരിച്ചു. വസ്ത്രം ഒരാളുടെ സ്വഭാവശുദ്ധിയെ തന്നെ ചോദ്യം ചെയ്യുന്നത് ഞാന്‍ മനസിലാക്കി. ‘കേസ് കൊടുത്തത് നന്നായി, ഇനി അവര്‍ക്ക് പെണ്ണുങ്ങളുടെ കാര്യത്തില്‍ ഇടപെടാന്‍ ധൈര്യം വരില്ല’ എന്ന് അവരെന്നോട് ചിരിച്ചുകൊണ്ട് പറഞ്ഞു.
വളരെ സ്വഭാവികമായ രീതിയില്‍ സ്ത്രീകളുടെ സ്വാതന്ത്ര്യം നിഷേധിക്കാന്‍ എന്നേ തയ്യാറായിക്കഴിഞ്ഞ വീട്ടുകാരോടും കുടുംബക്കാരോടും യുദ്ധം ചെയ്യാന്‍ എന്റെ പരിചയത്തിലുള്ള സ്ത്രീകളെങ്കിലും ശ്രമിക്കുന്നുണ്ട്. അതുതന്നെയാണ് ഒരു വര്‍ഷം കൊണ്ട് ഞാന്‍ പോരാടി നേടിയ വിജയം. ഈ വര്‍ഷം മാത്രമല്ല, ഒരു പക്ഷെ ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ഇതുപോലുള്ള കേസുകളുമായി നടക്കേണ്ടി വരുമെന്ന യാഥാര്‍ഥ്യം ഞാന്‍ മനസ്സിലാക്കുന്നുണ്ട്. മുന്നില്‍ മറ്റ് വഴികളില്ല.
വിദ്യാര്‍ത്ഥി
ബീവു കൊടുങ്ങല്ലൂർ
Mar 29, 2023
5 Minutes Read
മുഹമ്മദ് അബ്ബാസ്
Mar 26, 2023
8 Minutes Read
റഫീക്ക് തിരുവള്ളൂര്
Mar 19, 2023
4 Minutes Read
എന്‍.സുബ്രഹ്മണ്യന്‍
Mar 16, 2023
5 Minutes Read
അജിത്ത് ഇ. എ.
Mar 11, 2023
6 Minutes Read
ഡോ. രാഖി തിമോത്തി
Mar 08, 2023
8 minutes read
സല്‍വ ഷെറിന്‍
Mar 07, 2023
10 Minutes Read
ഡോ. അരവിന്ദ് രഘുനാഥന്‍
Feb 18, 2023
7 Minutes Read