ഒരു തുടരെഴുത്തിന്റെ കഥ

കവി അൻവർ അലി എഴുതിയ ചാവുനടപ്പാട്ട് - മ്യൂസിക് വീഡിയോ കഴിഞ്ഞയാഴ്ചയാണ് പുറത്തിറങ്ങിയത്. ചാവുനടപ്പാട്ട് എഴുതാനുണ്ടായ സാഹര്യത്തെക്കുറിച്ച് പറയുകയാണ് അൻവർ അലി. ഇന്ത്യൻ പാതകളിലൂടെ തലങ്ങും വിലങ്ങും നടന്ന, നടന്ന് വീണും ചതഞ്ഞരഞ്ഞും മരിച്ച തൊഴിലാളികൾക്ക് വേണ്ടിയുള്ള പാട്ട്.

എഴുന്നള്ളത്തു വരമ്പിലൂടെ
തിരിഞ്ഞു നോക്കാതെ പോക നല്ലൂ
വഴിയിൽ മണപ്പിച്ചു നിൽക്കട്ടെ
തന്നെ കടിച്ചു പൊളിച്ച നായ,
കെട്ടു പോകട്ടെ ചിറവെള്ളം,
കുരുപ്പു പൊങ്ങട്ടെ കാലികളിൽ
ആരേ കൂകി വിളിക്കുന്നു
എങ്ങോ പോകുന്ന തീവണ്ടി
പാളത്തിലല്ലെങ്കിലാ തീവണ്ടി
മൂലയിൽ എന്റെ തല ചായ്ക്കാം
(രാമായണം - ആറ്റൂർ രവിവർമ്മ)

ന്റെ സ്‌കൂൾക്കാലത്ത് നെയ്യാറ്റിൻകരയ്ക്കപ്പുറത്തു നിന്നു വരുന്ന കുട്ടികൾ "പാണ്ടിപ്പയലുക'ളായിരുന്നു. "പോടാ പാണ്ടീ'വിളി തെറിവിളിക്കു പകരവും. അക്കാലത്തെ തിരുവനന്തപുരത്ത് കൃഷിക്കും ചുമടെടുപ്പിനും വാർക്കപ്പണിക്കുമൊക്കെ നാട്ടുകാരായ കൂലിവേലക്കാർ ഉണ്ടായിരുന്നെങ്കിലും ചില പട്ടണമരാമത്തുകൾക്കും റോഡ് - റെയിൽപ്പണികൾക്കുമായി തമിഴകഗ്രാമങ്ങളിൽ നിന്ന് ദരിദ്രരായ "പാണ്ടി'കൾ വന്നെത്തിയിരുന്നു. 70കളാണ് കാലം. ഏതൊരു മദ്ധ്യവർഗ്ഗ മലയാളിക്കുട്ടിയെയും പോലെ ഞാനും പോക്കണം കെട്ട വരത്തരോട് ഉള്ളിൽ പുച്ഛം നട്ടുനനച്ചു. തന്റെ പുതുമണാളത്തിയുമൊത്ത് തലേന്നു കണ്ട "അവൾ വിശ്വസ്തയായിരുന്നു' സിനിമയിലെ ത്യാഗോജ്വലമുഹൂർത്തങ്ങൾ അയവെട്ടി ഞങ്ങടെ പേർഷ്യാക്കാരൻ മാമ നിറകണ്ണോടെ വിമാനം കയറുന്നതും സമാനമായ പോക്കണക്കേടിലേക്കാണെന്ന് അന്നെനിക്ക് അറിയുമായിരുന്നില്ല. 80 കളിലും 90 കളിലും 2000ത്തിലുമെല്ലാം ആ അജ്ഞത തുടർന്നു; വളർന്നു ചീർത്തു.
ഗൾഫിലേക്കു തൊഴിൽ തേടിപ്പോയ "ഞങ്ങടാളുക'ളും കേരളത്തിലേക്ക് തൊഴിലാളാൻ വന്ന ഇതര സംസ്ഥാനക്കാരും ഒരേ തൂവൽപ്പക്ഷികളാണെന്ന ലളിതസത്യം തിരിയാത്ത ആ വിവരക്കേടിന്റെ പേരാണ് മദ്ധ്യവർഗ്ഗം; സ്വതന്ത്ര ഇന്ത്യ എന്ന സംവിധാനത്തിനു കീഴിലെ ഒട്ടുമിക്കസൗകര്യങ്ങളുടെയും ഗുണഭോക്താക്കളായി ക്രമത്തിൽ പരുവപ്പെട്ട വർഗ്ഗം.

മധ്യവർഗ്ഗത്വം ഒരാളിൽ വിവരക്കേടു മാത്രമായിട്ടല്ല പ്രവർത്തിക്കുക. അതു തുറന്നിടുന്ന അവസരങ്ങൾ തിരിച്ചറിവിനു കൂടിയുള്ളതാണ് അതിലൂടെ ആർജ്ജിക്കുന്ന അറിവ്, സ്വാതന്ത്ര്യം, അധികാരം എന്നിവയുടെ ദുരുപയോഗത്തോളം തന്നെ സാധ്യത സദുപയോഗങ്ങൾക്കുണ്ട്. സ്വാർത്ഥചിന്തയുടെ വലതുപക്ഷ റിപ്പബ്ലിക്കിൽ മാന്യപൗരജീവിതം നയിക്കുമ്പോൾ തന്നെ, അത് ആരുടെ ചെലവിൽ എന്ന ആദർശചിന്തയും അതേ വടിവിൽ അവരിൽ "അമാന്യ'മായി നീറിപ്പുകഞ്ഞെന്നു വരാം.

ഗൾഫിലേക്കു തൊഴിൽ തേടിപ്പോയ "ഞങ്ങടാളുക'ളും കേരളത്തിലേക്ക് തൊഴിലാളാൻ വന്ന ഇതര സംസ്ഥാനക്കാരും ഒരേ തൂവൽപ്പക്ഷികളാണെന്ന ലളിതസത്യം തിരിയാത്ത ആ വിവരക്കേടിന്റെ പേരാണ് മദ്ധ്യവർഗ്ഗം

മദ്ധ്യവർഗ്ഗത്വത്തിനുള്ളിൽ തന്നെ വിധ്വംസകത്വവും മുട്ടയിട്ടു പെരുകാം എന്നർത്ഥം. അതുകൊണ്ടാവാം, ദരിദ്ര സമ്പന്ന ഭേദമെന്യേ, പാശ്ചാത്യ പൗരസ്ത്യ ഭേദമെന്യേ, ആധുനിക "സുസ്ഥിര' ദേശരാഷ്ട്രങ്ങൾ അരക്ഷിതവും അസ്വസ്ഥവുമായ കൊലനിലങ്ങൾ കൂടിയായി പരിണമിക്കുന്നത്. വൈരുദ്ധ്യങ്ങളുടെ കൂടായ ഈ മദ്ധ്യവർഗ്ഗത്വത്തിന്റെ ചെലവിലാണ് ഭരണകൂടം - അത് ജനാധിപത്യമാവട്ടെ സ്വേഛാധിപത്യമാവട്ടെ - രാഷ്ട്രം എന്ന ഏർപ്പാട് വലിയൊരവോളം കൊണ്ടുനടത്തുക. കീഴടരുകളോടുള്ള സ്ഥിരപുച്ഛവും സഹാനുഭൂതിയും ഒന്നിച്ചു പൂട്ടിയൊരു രഥമാണത്. പിന്നോട്ടോ മുന്നോട്ടോ രേഖീയമായി ചലിക്കാത്ത, പക്ഷേ, അരേഖീയാധികാരവീഥിയിലൂടെ സർവ്വഭക്ഷകമായി കുതികുതിക്കുന്ന വിചിത്രരഥം.

ഇന്ത്യൻ റെയിൽവേ നമ്മുടെ ദേശീയതയുടെ പ്രൗഢബിംബമാണെന്ന് പാഠപുസ്തകങ്ങളിലെ പിയാർ മൊഡ്യൂളുകൾ എത്ര പഠിപ്പിച്ചാലും തീവണ്ടിയിൽ ഇന്ത്യയ്ക്ക് നെടുകെയും കുറുകെയും യാത്രചെയ്യാൻ തുടങ്ങിയാൽ വെളിവുള്ള തലച്ചോറുകളിലേക്ക് ചില യാഥാർത്ഥ്യങ്ങൾ ഇരച്ചുകയറും. മദ്ധ്യവർഗ്ഗത്തിനും കാർഷിക ഗ്രാമങ്ങൾക്കും പുറത്ത് ചേരികളുടെയും നാടോടികളുടെയും
ഒരു സമാന്തരലോകമുണ്ട്. അവിടെ ഇടത്തരക്കാരുടെ ജീവിതമാനകങ്ങൾക്കും മൂല്യങ്ങൾക്കും ശരീരഭാഷയ്ക്കും നിരക്കാത്ത ഒരു ജനജീവിതമുണ്ട്. ദേശീയതയുടെ ഞരമ്പുപടലമായ റെയിൽപ്പാളങ്ങൾക്കോരത്ത്, റെയലാപ്പീസുകളോടു ചേർന്ന്, വികസനവിഷത്തിന്റെ മാലിന്യക്കൂനകളും അലഞ്ഞുപൊറുതിക്കാരുടെ തമ്പുകളും കീഴാളരുടെ ചേരികളും ഇടതിങ്ങിയ ഒരിന്ത്യയുണ്ട്; നെഹ്‌റുവിയൻ മാതൃകകളുടെ കാലം തൊട്ടേ ഉണ്ട്.

പുതുനൂറ്റാണ്ടോടെ ഉത്തരേന്ത്യൻ നഗരങ്ങളിലെ ഗെറ്റോകൾ പരമ്പരാഗത ദളിത്-മുസ്ലീം കോളനികൾ മാത്രമല്ലാതായി. നവലിബറലിസത്തിന്റെ പൈഡ് പൈപ്പർമാർ ഗ്രാമങ്ങളെ വളഞ്ഞുപിടിച്ച് നഗരത്തിലെ താൽക്കാലിക ഷെഡ്ഡുകളിലോ കങ്കാണിസത്രങ്ങളിലോ പാർപ്പിച്ചു.

വിറകുവെട്ടികളുടെയും വെള്ളങ്കോരികളുടെയും പുതിയൊരു സമാന്തര ഇന്ത്യയും 80കളൊടുവു മുതൽ സ്ഥൂലവികസന പദ്ധതികളുടെ പുറമ്പോക്കിൽ അനുക്ഷണം വികസിച്ചു. ഗ്രാമങ്ങൾ പട്ടണങ്ങളിലേക്കൊഴുകിത്തുടങ്ങി. നവലിബറലിസത്തിന്റെ നിയാമകങ്ങൾ ഇന്ത്യൻ കാർഷികഗ്രാമങ്ങളെയും ഇടത്തരം പട്ടണങ്ങളെയും മാത്രമല്ല ആദിവാസി മലയോരങ്ങളെയും കാടുകളെയും പുഴകളെയും ഖനിജങ്ങളെയുമെല്ലാം ആഗോള കോർപ്പറേറ്റ് കമ്പോളത്തിൽ വഴിവാണിഭത്തിനു വച്ച കാലമാണത്. 90 കളിൽ തൊഴിൽതേടിപ്പട ക്രമാതീതമായി പെരുകിത്തുടങ്ങി. പുതിയ ചേരികളായി. ചേരികൾ പുതിയതുമായി. അലഞ്ഞു പൊറുതിക്കാരെന്നാൽ പണ്ട് ഞങ്ങൾ റെയിലോരത്തമ്പുകളിൽ കണ്ട ഒട്ടരും പാണ്ടികളും മാത്രമല്ലെന്നു വന്നു. പുതുനൂറ്റാണ്ടോടെ ഉത്തരേന്ത്യൻ നഗരങ്ങളിലെ ഗെറ്റോകൾ പരമ്പരാഗത ദളിത്-മുസ്ലീം കോളനികൾ മാത്രമല്ലാതായി. നവലിബറലിസത്തിന്റെ പൈഡ് പൈപ്പർമാർ ഗ്രാമങ്ങളെ വളഞ്ഞുപിടിച്ച് നഗരത്തിലെ താൽക്കാലിക ഷെഡ്ഡുകളിലോ കങ്കാണിസത്രങ്ങളിലോ പാർപ്പിച്ചു. ഞങ്ങളുടെ പുസ്തകങ്ങളിലും കവിതകളിലും ഇടമില്ലാതിരുന്നവർ, ഞങ്ങൾക്ക് അന്നവും പാലും മുട്ടയും എത്തിച്ചവർ, ഞങ്ങളുടെ കാറോടിച്ചിരുന്നവർ, ഞങ്ങളുടെ നായ്ക്കളെയും പൂന്തോട്ടങ്ങളെയും പരിപാലിച്ചിരുന്നവർ.... ( ഗ്വാട്ടിമാലൻ കവി ഓട്ടോ റെനെ കാസ്റ്റിലോയുടെ "അരാഷ്ട്രീയ ബുദ്ധിജീവികൾ' എന്ന കവിത ഓർത്തുകൊണ്ട്)

കലുഷമായ ഒരുത്തരകാലാഖ്യാനത്തിന്റെ കൂറ്റനെടുപ്പുകൾക്കുമേൽ അവർ എല്ലുമുറിയെ പണിതുകൊണ്ടിരിക്കെ ഞങ്ങൾ രാഷ്ട്രം പൂട്ടി സീലുവയ്ക്കുന്നു. ഗാാന്ധിയും ഗോഡ്‌സേയും ഒരേ ത്യാഗത്തിന്റെ ഇരുതലമൂർച്ചയാവുന്ന നരകാഖ്യാനം പ്രചരിപ്പിക്കപെടുന്നു. മുസ്ലീമിന്റെ ഇന്ത്യ റദ്ദാക്കപ്പെടുന്നു. കശ്മീരിയത്ത് റദ്ദാക്കപ്പെടുന്നു. മഹാമാരി കോൾകൊണ്ടതോടെ ദരിദ്രസമാന്തരജനത അപ്പാടെ രായ്ക്കുരാമാനം റദ്ദാക്കപ്പെടുന്നു.

ചൊറയിൽ നിന്നുണ്ടായതാണ് ചാവുനടപ്പാട്ട്; നമ്മുടെ ദേശരാഷ്ട്രം സ്യഷ്ടിച്ച മദ്ധ്യവർഗ്ഗ പൗരസമൂഹത്തിന്റെ പുച്ഛസഹതാപച്ചൊറയിൽ നിന്ന്. സ്വാതന്ത്യാനന്തരകാലത്തെ ആധുനികതയുടെയും അഭ്യസ്തവിദ്യയുടെയും സംസ്‌കാരസമ്പന്നതയുടെയും സർവ്വോപരി ആണത്തത്തിന്റെയും വക്താവാണ് അതെഴുതിയത്. അവനാണ് പാത്രം മുട്ടിച്ചും ടോർച്ചു മിന്നിച്ചും അരോഗമദ്ധ്യവർഗ്ഗ റിപ്പബ്ലിക്കിനായി ആഭിചാരം നടത്തുന്നത്. അവന്റെ പേരിലാണ് ഭാരതമാതാവ് അഭിമാനം കൊള്ളുന്നത്. ടി.വി ചാനലുകൾ അർമ്മാദിക്കുന്നത്. അതാ, ഭസ്മാസുരമായി വളർന്ന് സർസംഘചാലകനും നവഭാരതശിൽപ്പിയുമൊക്കെയായി പരിണമിച്ചുകൊണ്ടിരിക്കുന്നതും അവൻ തന്നെ. "അവൻ ഞാനല്ലോ' എന്ന് കവി.

India lives in its villages എന്ന് മുക്കാൽ നൂറ്റാണ്ടിലേറെ മുമ്പ് മഹാത്മജി പ്രഖ്യാപിച്ചു. സ്വതന്ത്ര ഇന്ത്യയിൽ തലങ്ങും വിലങ്ങും ഓടിയ തീവണ്ടികളിൽ ഗ്രാമങ്ങൾ മഹാനഗരങ്ങളിലേക്ക് ഒഴുകിപ്പരന്നു. രാഷ്ട്രനിർമ്മാണപ്രക്രിയയിൽ പങ്കെടുക്കാനും ഇടയ്ക്ക് വീടുകളിലേക്കു മടങ്ങാനും ഇന്ത്യൻ ഗ്രാമീണർക്ക് തിട്ടമുള്ള ഏക വഴി തീവണ്ടിപ്പാതയായിരുന്നു. സ്വാതന്ത്യാനന്തര കാലത്തിന്റെ അശുഭം ആഴത്തിൽ വായിച്ച കവി ആറ്റൂർ രവിവർമ്മ "എങ്ങോ പോകുന്ന തീവണ്ടി'യുടെ "പാളത്തിലല്ലെങ്കിലാ തീവണ്ടിമൂലയിൽ എന്റെ തല ചായ്ക്കാം'

എന്നാണ് വരുങ്കാലത്തിന്റെ പേടിക്കിനാവിനെ എഴുതിയതെങ്കിലും, അറം നേരേ തിരിച്ചാണ് പറ്റിയത്. രാജ്യത്തിനൊപ്പം യാത്രാശകടങ്ങളും നിലച്ചു. വണ്ടിയില്ലെങ്കിലെന്ത്? പാത നാട്ടിലേക്ക് നീണ്ടു കിടപ്പുണ്ട്. പാതയിലൂടെ നടന്നു.

ആർ. പ്രസാദിന്റെ കാർട്ടൂൺ

പാളത്തിൽ തന്നെ തലവച്ചു കിടന്നു. ജീവനുള്ള മർത്ത്യമാംസത്തിനു മേലേ മുദ്രവച്ച പുതിയകാലവാഗണുകൾപാഞ്ഞുകയറി. ഗാന്ധിവാക്യത്തെ ക്രൂരമായൊരു ഐറണിയാൽ പൂരിപ്പിച്ചു കൊണ്ട് 2020 മേയ് 9 ന് ആർ. പ്രസാദ് എക്കണോമിക് ടൈംസിലെ തന്റെ കാർട്ടൂൺ പേജിൽ അവരുടെ ചോരക്കറ വരച്ചുവച്ചതിങ്ങനെ:
India lives in its villages,
works in its cities
and dies somewhere in between
ആ പ്രസാദ്കാർട്ടൂണിന്റെ തുടരെഴുത്താണ് ചാവുനടപ്പാട്ട്. അതിന് ഓഡിയോ വിഷ്വൽ കൊണ്ട് ജീവനൂതിക്കൊടുത്തത്, ജോണും ഡോണും പ്രേമും, പിന്നെ, ഞങ്ങളുടെ കളക്ടിവിലെ കുറേ ചെറുപ്പക്കാരും. ലോകത്തിലെങ്ങുമുള്ള നന്ദികെട്ട മദ്ധ്യവർഗ്ഗവും ഭരണകൂടവും കാണാനാണ് ഞങ്ങൾ അത് അപ് ലോഡ് ചെയ്തിതിട്ടുള്ളത്. കാണൂ, പ്ലീസ്.

Comments