ഡി.സി കിഴക്കെമുറിയുടെ 107 -ാം ജന്മദിനമാണിന്ന്. ഇതോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന ഡീസീ ഫലിതങ്ങള്‍ (സമാ: അരവിന്ദന്‍ കെ. എസ്. മംഗലം) എന്ന പുസ്തകത്തിന്റെ ആമുഖക്കുറിപ്പാണിത്
12 Jan 2021, 11:33 AM
അക്ഷരങ്ങള്‍ക്കായി സമര്‍പ്പിച്ച ജീവിതമായിരുന്നു ഡി.സി. കിഴക്കെമുറിയുടേത്. കേരളത്തിന്റെ സാംസ്‌കാരികഭൂമികയില്‍ നിറഞ്ഞുനിന്ന ധന്യതയാര്‍ന്ന വ്യക്തിജീവിതത്തിന് ഉടമയായിരുന്നു അദ്ദേഹം. അദ്ധ്യാപകനായും സ്വാതന്ത്ര്യസമരഭടനായും പ്രസാധനകലയുടെ ആചാര്യനായും സാമൂഹിക-സാംസ്‌കാരികപ്രവര്‍ത്തകനായും അദ്ദേഹം ജീവിതം മുഴുവന്‍ നിറഞ്ഞുനിന്നു. തൊട്ടതെല്ലാം പൊന്നാക്കിയ കര്‍മ്മനിരതയുടെ കൈവിരല്‍ ഇച്ഛാശക്തിയാല്‍ തീര്‍ത്ത സാംസ്‌കാരികവിസ്മയങ്ങള്‍ കേരളത്തിന്റെ ഈടുവയ്പുകളായി.
നാഷണല്‍ ബുക് സ്റ്റാളും സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘവും കോട്ടയം പബ്ലിക് ലൈബ്രറിയും ഡി. സി ബുക്സുമെല്ലാം ഇതിന് ഉത്തമോദാഹരണമാണ്. കേരള ഗ്രന്ഥശാലാ ഭരണസമിതി, ലിപി പരിഷ്‌കരണക്കമ്മിറ്റി, സ്മാരക സമിതികള്‍, ഫ്രീഡം ഫൈറ്റേഴ്സ് അസോസിയേഷന്‍, സമ്പൂര്‍ണ സാക്ഷരത എന്നിങ്ങനെ സമകാലിക സാംസ്‌കാരിക ജീവിതത്തിലും സജീവചൈതന്യമാകാന്‍ ഡി.സി. കിഴക്കെമുറിക്കു കഴിഞ്ഞു.
പുസ്തകങ്ങളെ വില്പന നികുതിയില്‍നിന്ന് ഒഴിവാക്കിക്കിട്ടാന്‍ അദ്ദേഹം നടത്തിയ ശ്രമങ്ങള്‍ തിരു-കൊച്ചി സര്‍ക്കാര്‍ അംഗീകരിച്ചതോടെ ഇന്ത്യയൊട്ടാകെ ആ നിയമം പ്രാവര്‍ത്തികമാക്കാന്‍ അന്നത്തെ പ്രധാനമന്ത്രി നെഹ്റു മുന്‍കൈയെടുത്തതും ചരിത്രം. വായനയുടെ പുഷ്‌കലമായ കാലഘട്ടത്തിന് ഇത് തുടക്കമിട്ടു. സാംസ്‌കാരികവകുപ്പിന്റെ ആവശ്യകതയെ ബോധ്യപ്പെടുത്തി പ്രഥമ ആന്റണി സര്‍ക്കാരിനെക്കൊണ്ട് അനുകൂലതീരുമാനം എടുപ്പിക്കാന്‍ ഡീസിക്കു കഴിഞ്ഞു എന്നത് ചെറിയ കാര്യമല്ല. ഇന്ത്യയിലാദ്യമായി സാംസ്‌കാരികവകുപ്പ് കേരളസംസ്ഥാനത്താണ് നടപ്പിലാക്കിയത് എന്നതും പ്രത്യേകം ഓര്‍ക്കേണ്ടതാണ്. കേരളസര്‍ക്കാര്‍ നടത്തിവരുന്ന ലോട്ടറിപ്രസ്ഥാനത്തിന് തുടക്കമിടാന്‍ ഡീസിയുടെ അനുഭവജ്ഞാനം നല്കിയ കരുത്ത് പ്രേരകമായി.
മലയാളത്തിലെ ഹാസസാഹിത്യത്തിന് മുതല്‍ക്കൂട്ടായ ഡീസിയുടെ കറുപ്പും വെളുപ്പും വായനക്കാരുടെ പ്രിയപ്പെട്ട പംക്തിയായി മാറാന്‍ അധികകാലം വേണ്ടിവന്നില്ല. സമകാലികമായ രാഷ്ട്രീയജീവിതത്തെയും സംഭവബഹുലമായ ചരിത്രമുഹൂര്‍ത്തങ്ങളെയും നിസ്സംഗമായ നര്‍മ്മഭാവത്തോടെ ആവിഷ്‌കരിച്ച് അവതരിപ്പിച്ചുപോന്ന ആ പംക്തി അരനൂറ്റാണ്ടുകാലത്തോളം മലയാളിയെ വിസ്മയിപ്പിച്ചു.
ചരിത്രത്തിനും സംസ്‌കാരത്തിനും ഒപ്പംനടന്ന ഒരാള്‍ എന്ന നിലയില്‍ ബഹുതല സ്പര്‍ശിയായ ഒട്ടേറെ ലേഖനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഗ്രന്ഥപരമ്പരതന്നെ ഡീസീയുടേതായി പുറത്തുവന്നു. പ്രസാദാത്മകതയായിരുന്നു ആ ലേഖനങ്ങളുടെ മുഖമുദ്ര. നര്‍മ്മം തുളുമ്പിനില്ക്കുന്ന സൂക്ഷ്മനിരീക്ഷണങ്ങള്‍, വ്യക്തിചിത്രങ്ങള്‍, കണ്ടതും കേട്ടതുമായ നിരവധി കാര്യങ്ങള്‍ എല്ലാം കാലത്തിന്റെ സൂക്ഷ്മസ്പന്ദങ്ങളായി ആ കൃതികളില്‍ അടയാളപ്പെട്ടുകിടക്കുന്നു. ദിവാന്‍ഭരണം നിലനിന്ന കലുഷിതകാലഘട്ടത്തില്‍നിന്ന് സ്വാതന്ത്ര്യാനന്തര കേരളത്തിന്റെ രാഷ്ട്രീയസ്വത്വത്തിലേക്ക് നടന്നടുക്കുന്ന സൂക്ഷ്മഗ്രാഹിയായ ഒരു ചരിത്രാന്വേഷകന്റെ പ്രതിസ്പന്ദങ്ങള്‍ ഡീസീ എന്ന തൂലികാനാമത്തില്‍ പുറത്തുവന്ന ആദ്യകാലകൃതികളില്‍ കാണാം. എലിവാണം (1948), കുറ്റിച്ചൂല്‍ (1955), മെത്രാനും കൊതുകും (1955) എന്നിവയാണ് ആ കൃതികള്‍.
ഡീസിയുടെ എലിവാണം എന്ന ആദ്യകൃതി 1948 ജൂണില്‍ പുറത്തുവന്നപ്പോള്‍ മംഗളോദയം മാസികയില്‍ കേസരി എ. ബാലകൃഷ്ണപിള്ള എഴുതിയ ഗ്രന്ഥനിരൂപണം ശ്രദ്ധേയമായി. (പിന്നീട് ഇത് എലിവാണത്തിന്റെ പുതിയ പതിപ്പില്‍ ഉള്‍പ്പെടുത്തി.): ‘‘ഭാഷയുടെ ലഘുആക്ഷേപ (satire)
സാഹിത്യലോകത്ത് ഈ.വി.യുടെയും സഞ്ജയന്റെയും അഭാവം വലിയൊരു വിടവ് ജനിപ്പിച്ചിരുന്നു. ഇതു മുഴുവന്‍ നികത്തുവാന്‍ പര്യാപ്തമായതും സര്‍. സി.പി.യുടെ ഭരണത്തിന്റെ അന്ത്യകാലത്തെയും സ്റ്റേറ്റ് കോണ്‍ഗ്രസ് ഭരണത്തിന്റെ ആരംഭകാലത്തെയും തിരുവിതാംകൂറിലെ രാഷ്ട്രീയകാര്യങ്ങളെ പ്രതിപാദിക്കുന്നതുമായ ഡീസിയുടെ പ്രകൃതഗ്രന്ഥത്തിലെ മിക്ക ലേഖനങ്ങളും ലഘുആക്ഷേപത്തിന് വളരെ നല്ല ഉദാഹരണങ്ങളാണ്.''
1981-ല്‍ പുതിയ പതിപ്പായി പുറത്തുവന്ന മെത്രാനും കൊതുകും എന്ന ഡീസീകൃതിയുടെ അവതാരികയില്‍ പ്രൊഫ. ആനന്ദക്കുട്ടന്‍ ഇപ്രകാരം കുറിച്ചിട്ടു: ‘‘ഡീസി ഇന്ന് ഫലിതവ്യവസായത്തില്‍നിന്ന് പാടേ അകന്ന് പുസ്തകവ്യവസായത്തില്‍ ചെന്നുപെട്ടു. അതുകൊണ്ട് പുസ്തകവ്യവസായത്തിന് ലാഭമുണ്ടായി. ചേതം പറ്റിയത് ഫലിതസാഹിത്യത്തിനാണ്. രണ്ടുംകൂടി പൊരുത്തപ്പെടുത്തിക്കൊണ്ടുപോകാന്‍ ഒരു പോംവഴി കണ്ടേ തീരു. അങ്ങനെയൊന്ന് തീരുമാനിച്ച് പ്രാവര്‍ത്തികമാക്കാന്‍ ഡീസിക്കുതന്നെയാവും സാമര്‍ത്ഥ്യം. അദ്ദേഹം ഇനിയും അമാന്തിക്കാതിരി
ക്കട്ടെ...''
അക്ഷരങ്ങളെയും പുസ്തകങ്ങളെയും ജീവാത്മാവായും പരമാത്മാവായും കരുതിയ ഡി സി കിഴക്കെമുറി എന്ന പ്രതിഭാധനന് അക്ഷരങ്ങളും പുസ്തകങ്ങളും ഇല്ലാത്ത ലോകം ചിന്തിക്കാന്‍ കഴിയുമോ? അദ്ദേഹത്തിന്റെ പില്ക്കാലരചനകള്‍ ഫലിതസാഹിത്യത്തിനു മാത്രമല്ല, നമ്മുടെ സാംസ്‌കാരികചരിത്രത്തിനും മുതല്‍ക്കൂട്ടായി.
എഴുത്തിന്റെ രണ്ടാം ഘട്ടം ആരംഭിക്കുന്നത് 1981 മുതലാണ്. 1986-ല്‍ പ്രസിദ്ധപ്പെടുത്തിയ ‘എന്നെ വെറുതെ വിടരുത്' എന്ന ലേഖനസമാഹാരം അതിനു സാക്ഷ്യം വഹിക്കുന്നു. 1984 ഒടുവിലാണ് കുങ്കുമംവാരികയില്‍ ‘ചെറിയ കാര്യങ്ങള്‍ മാത്രം' എന്ന പംക്തി ആരംഭിച്ചത്. നീണ്ട 14 വര്‍ഷങ്ങള്‍ അതു തുടര്‍ന്നു. 1998 ഒക്ടോബര്‍ 2-ന് എഴുതിയ ‘നാടുകടത്തലിന് 88, ഭൗതികാവശിഷ്ടത്തിന് അമ്പതും' എന്ന ലേഖനത്തോടെ അതിനു പരിസമാപ്തിയാകുന്നു. തീര്‍ത്തും ശയ്യാവലംബിയായ ഏതാനും മാസങ്ങള്‍ ഒഴിച്ച് അക്ഷരങ്ങളും പുസ്തകവും ജീവവായുപോലെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. കുങ്കുമ ത്തിലെ ലേഖനപരമ്പര 1987 മുതല്‍ പുസ്തകരൂപത്തില്‍ പുറത്തുവന്നു. 22 പുസ്തകങ്ങള്‍, സാംസ്‌കാരികകേരളത്തിന്റെ ഹൃദയത്തുടിപ്പുകള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ ഇതിലൂടെ കഴിഞ്ഞു എന്നതാണ് പ്രധാനനേട്ടം.
‘പത്രം പുസ്തകം ഉപദേശിയും' (ഈ പരമ്പരയിലെ 3-ാമത്തെ ഗ്രന്ഥം) എന്ന സമാഹാരത്തിന്റെ ആമുഖമായി പറയുന്ന ഒരു കാര്യത്തിലേക്കു കടക്കാം:
‘ഒരു വലിയ പത്രാധിപര്‍ എന്റെ പുസ്തകങ്ങള്‍ റഫറന്‍സ് ഗ്രന്ഥങ്ങളുടെ കൂട്ടത്തില്‍ വച്ചിരിക്കുകയാണ്, എന്നു പറഞ്ഞപ്പോള്‍ ഞാന്‍ അത്ഭുതപ്പെട്ടുപോയി. അദ്ദേഹം പറയുന്നത് മറ്റെങ്ങും കിട്ടാനില്ലാത്ത വിവരങ്ങള്‍ എന്റെ പുസ്തകങ്ങളിലുണ്ടെന്നാണ്. എങ്കില്‍ നന്ന് എന്നേ എനിക്കു പറയാനുള്ളൂ. നമ്മുടെ നാട്ടില്‍ നടക്കുന്ന സാംസ്‌കാരിക സംഭവങ്ങളില്‍ കുറേയെല്ലാം എന്റെ ലേഖനങ്ങളില്‍ പ്രതിഫലിക്കുന്നുണ്ടാവാം. അതിനെപ്പറ്റി പറയുന്നിടത്ത് സ്വല്പം മധുരവുംകൂടി ചേര്‍ക്കാന്‍ ഞാന്‍ ശ്രമിച്ചിട്ടുണ്ട്. എങ്കിലും സത്യം 95 ശതമാനത്തില്‍ കുറയരുതെന്ന നിര്‍ബന്ധവും പാലിക്കാതിരുന്നിട്ടില്ല.'
ഡീസി സാര്‍ സൂചിപ്പിച്ച ആ മധുരമുണ്ടല്ലോ, സ്വര്‍ണത്തിന് സുഗന്ധമെന്നപോലെ അദ്ദേഹത്തിന് സ്വതസ്സിദ്ധമായിരുന്ന വരസിദ്ധി. പ്രസാദമധുരമായ നര്‍മ്മംതന്നെയാണത്. ഋഷിതുല്യമായ ഒരു മനസ്സിന്റെ പാതിവിടര്‍ന്ന ചിരി അതില്‍ കാണാം. ഇവയില്‍ കളിയും കാര്യവുമെല്ലാമുണ്ട്. അതെല്ലാം അദ്ദേഹത്തിന്റെ ലേഖനപരമ്പരയില്‍നിന്ന് അടര്‍ത്തിയെടുത്ത് ഇവിടെ സ്വരുക്കൂട്ടി വയ്ക്കുന്നു. ചിന്തനീയവും ആനന്ദദായകവുമായ കുറിപ്പുകള്‍! അവ നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യും. ‘കറുപ്പും വെളുപ്പും' എന്ന സുവിദിതമായ പംക്തിയിലൂടെ നിര്‍വഹിക്കപ്പെട്ടതും അതുതന്നെ ആയിരുന്നല്ലോ.
ഡോ. ഉമര്‍ തറമേല്‍
Jan 21, 2021
15 Minutes Read
വിനീത വെള്ളിമന
Jan 07, 2021
6 Minutes Read
യമ
Dec 26, 2020
3 Minutes Read
മനീഷ് നാരായണന്‍
Dec 25, 2020
5 Minutes Read