ആരിഫ് മുഹമ്മദ് ഖാന്റെ 'ആനന്ദവും'
ഭരണഘടനയിലെ ഗവര്‍ണറും
ആരിഫ് മുഹമ്മദ് ഖാന്റെ 'ആനന്ദവും' ഭരണഘടനയിലെ ഗവര്‍ണറും
ആരിഫ് മുഹമ്മദ് ഖാന്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണറുടെ സ്ഥാനത്തുനിന്നാണ് സംസാരിക്കുന്നത്. സംസ്ഥാനങ്ങളെയും ഹിന്ദി പ്രദേശത്തിനു പുറത്തുള്ള ഭാഷാ പ്രദേശങ്ങളെയും കോളനികളാക്കാന്‍ ഒരുമ്പെടുന്ന ബി.ജെ.പി/സംഘപരിവാര്‍ രാഷ്ട്രീയത്തിന് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണപാരമ്പര്യമാണ് കൂടുതല്‍ യോജിക്കുക.
17 Oct 2022, 07:00 PM
കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഭരണഘടനയുടെ മാത്രമല്ല, സാമാന്യയുക്തിയുടെയും അതിരുവിട്ട് പറക്കുകയാണ്. ഗവര്‍ണറുടെ കാര്യാലയത്തെ/പദവിയെ ഇകഴ്‍ത്തിക്കാട്ടുന്ന തരത്തില്‍ സംസാരിക്കുന്ന മന്ത്രിമാരെ പുറത്താക്കുമെന്ന ഭീഷണിയാണ് ഏറ്റവും പുതുതായി ഗവര്‍ണര്‍ ഖാന്‍ മുഴക്കിയിരിക്കുന്നത്.
നടപ്പാക്കാന്‍ പറ്റാത്ത ഭീഷണികളും വെല്ലുവിളികളും നിങ്ങളെ ആത്യന്തികമായി കൂടുതല്‍ ദുര്‍ബ്ബലനാക്കുകയേയുള്ളൂ എന്നത് യുദ്ധത്തിലേയും സാമാന്യവിവരമാണ്. കേരള ഗവര്‍ണര്‍ നാള്‍ക്കുനാള്‍ കൂടുതല്‍ അപഹാസ്യനാവുകയാണ്. എന്നാല്‍, ഇതെല്ലാം പൂര്‍ണമായും ആരിഫ് മുഹമ്മദ് ഖാന്റെ ക്ഷുഭിതബുദ്ധിയുടെ ഇളകിയാട്ടമാണെന്ന് തെറ്റിദ്ധരിക്കേണ്ടതുമില്ല. ആസൂത്രിതമായി തങ്ങളുടെ രാഷ്ട്രീയതാത്പര്യങ്ങളുടെ കീഴിലല്ലാത്ത സംസ്ഥാനങ്ങളെ നിരന്തരം സംഘര്‍ഷത്തിലും പ്രശ്നങ്ങളിലും പ്രതിസന്ധികളിലും കുരുക്കുക എന്ന ബി.ജെ.പി തന്ത്രത്തിന്റെ ഭാഗമായാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇക്കാണുന്ന പ്രഹസനങ്ങള്‍ അരങ്ങേറ്റുന്നത്. അതില്‍ അയാളുടെ വേഷം കോമാളിയുടേതാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നാമെങ്കിലും വാസ്തവത്തില്‍ സംഘപരിവാറിന്റെയും സമഗ്രാധിപത്യ കേന്ദ്ര ഭരണകൂടത്തിന്റെയും രാഷ്ട്രീയയുദ്ധത്തിലാണ് അയാളുടെ വേഷം. അയാളാടുന്നത് മനോധര്‍മത്തിലെ അമിതാവേശമാണെന്ന് തോന്നുമെങ്കിലും സംഘപരിവാറിന്റെയും കേന്ദ്രസര്‍ക്കാരിന്റെയും കളരിയില്‍ ചൊല്ലിയാടിയ കത്തിവേഷമാണ് ഇപ്പോള്‍ അലറുന്നത്.

ഭരണഘടന ഗവര്‍ണറുടെ അവകാശാധികാരങ്ങളെക്കുറിച്ച് ഏറെയൊന്നും അവ്യക്തതയ്ക്കിടയില്ലാത്തവിധം (ആര്‍ട്ടിക്കിള്‍ 153 മുതല്‍ ആര്‍ട്ടിക്കിള്‍ 234 വരെയുള്ള ആര്‍ട്ടിക്കിളുകളിലായി) പറയുന്നുണ്ട്. ഗവര്‍ണര്‍ എന്തു തരത്തിലാണ് സംസ്ഥാനത്തിന്റെ ഭരണത്തലവനാകുന്നത് എന്നതുമുതല്‍ മുഖ്യമന്ത്രിയെയും മന്ത്രിമാരെയും നിയമിക്കുന്നത് മാത്രമല്ല, ജില്ലാ ജഡ്ജിയെ നിയമിക്കുന്നതുവരെയുള്ള ഗവര്‍ണറുടെ ഭരണഘടനാപരമായ ചുമതലകള്‍ വ്യക്തമാക്കുന്നു. ഇതെല്ലാം എങ്ങനെയാണ് ഗവര്‍ണര്‍ ചെയ്യേണ്ടത് എന്നതിന് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരിന്റെ, മന്ത്രിസഭയുടെ ഉപദേശ, നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാകണം എന്നും വ്യക്തമാക്കുന്നുണ്ട്. ഭരണഘടനാ നിര്‍മാണ സഭയില്‍ നടന്ന ചര്‍ച്ചകള്‍ക്കൂടി കണക്കിലെടുക്കുമ്പള്‍ ഗവര്‍ണര്‍ പദവി പൂര്‍ണമായും തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കീഴിലായാണ് ഉദ്ദേശിച്ചത് എന്ന കാര്യത്തിലും സംശയമൊന്നുമില്ല.
എങ്കില്‍ക്കൂടി, 1919-ലെയും 1935-ലെയും Government of India Act -കളുടെ പ്രേതബാധയാണ് സ്വതന്ത്ര ഇന്ത്യയിലെ ഗവര്‍ണര്‍ പദവി. സംസ്ഥാനങ്ങളുടെ അധികാരം സംന്ധിച്ചും ഏതുതരത്തിലുള്ള സംസ്ഥാനങ്ങളായിരിക്കണം ഇന്ത്യയിലുണ്ടാകേണ്ടത് എന്നതുസംന്ധിച്ചും ഭരണഘടനയ്ക്ക് അംഗീകാരം നല്‍കി ഇന്ത്യ സ്വതന്ത്ര റിപ്പബ്ലിക്കായി മാറിയപ്പോഴും വലിയ വ്യക്തത വന്നിരുന്നില്ല. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന രൂപവത്ക്കരണത്തോടെയാണ് ഇന്ത്യ, ബ്രിട്ടീഷ് ഇന്ത്യയുടെ രൂപഘടനയെ പൂര്‍ണമായി ഉപേക്ഷിച്ചതും ഭരണഘടനാ നിര്‍മ്മാണ സഭ കണ്ടതിനേക്കാളും കൂടുതല്‍ വിശാലമായ ഫെഡറല്‍ ആശയങ്ങളെ പ്രായോഗികമായി ഉള്‍ക്കൊള്ളാനാകുന്ന തരത്തില്‍ തനതായ ശേഷിയുള്ള സംസ്ഥാനങ്ങളായി മാറുന്ന പ്രക്രിയ ആരംഭിച്ചതും. അതുകൊണ്ടാണ് ഗവര്‍ണര്‍ പദവി സംബന്ധിച്ച് ഭരണഘടനാനിര്‍മാണ സഭയില്‍ ബി.ആര്‍. അംബേദ്കര്‍ നല്‍കിയ വിശദീകരണങ്ങള്‍ ഇന്നത്തെ കാലത്ത് പോരാതെ വരുന്നത്, പല കാലങ്ങളിലായി സുപ്രീംകോടതി ഗവര്‍ണര്‍ പദവിയുടെ ആലങ്കാരിക സ്വഭാവത്തെയും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളുടെ ഭരണനിര്‍വഹണ പരമാധികാരത്തെയും ആവര്‍ത്തിച്ച് വിശദമാക്കുകയും വ്യാഖ്യാനിക്കുകയും ചെയ്തത്.

എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തിലുള്ള ഒന്നാം കേന്ദ്ര സര്‍ക്കാര്‍ മുതലുള്ള എല്ലാ കേന്ദ്ര സര്‍ക്കാരുകളും ഗവര്‍ണര്‍ പദവിയെ സംസ്ഥാനങ്ങളെ മൂക്കുകയറിട്ട് നിയന്ത്രിക്കാനുള്ള ഒന്നാക്കുകയും അടിസ്ഥാനപരമായി രാജ്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ അടിച്ചമര്‍ത്തുകയും ചെയ്തുപോന്നു. തെരഞ്ഞെടുക്കപ്പെട്ട ആദ്യ കേരള സര്‍ക്കാരിനെ പിരിച്ചുവിട്ട നെഹ്റു സര്‍ക്കാരിന്റെ നടപടി മുതല്‍ക്ക് ഇത് പ്രത്യക്ഷമാണ്. സംസ്ഥാന സര്‍ക്കാരുകളെ തന്നിഷ്ടംപോലെ പിരിച്ചുവിടുക മാത്രമല്ല, സംസ്ഥാനങ്ങളുടെ രാഷ്ട്രീയാവകാശങ്ങളെ നിഷേധിക്കുന്നതിനും അവയുടെ സാമ്പത്തികാധികാരങ്ങളിലേക്കും നയരൂപവത്കരണത്തിനുള്ള അധികാരങ്ങളിലേക്കും കടന്നുകയറുന്നതിനും കേന്ദ്ര സര്‍ക്കാരുകള്‍ തുടര്‍ച്ചയായി ശ്രമിച്ചു. കോണ്‍ഗ്രസിന്റെ ഏകക്ഷി ഭരണം ഇല്ലാതാവുകയും സംസ്ഥാനാടിസ്ഥാനത്തിലുള്ള ചെറുരാഷ്ട്രീയകക്ഷികള്‍ ദേശീയഭരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്താന്‍ തുടങ്ങുകയും ചെയ്തതോടെയാണ് ഈ പ്രവണത താത്ക്കാലികമായെങ്കിലും സാവധാനത്തിലായത്.
എന്നാല്‍, തികഞ്ഞ സമഗ്രാധിപത്യ ഭരണകൂട കാഴ്ചപ്പാടുകളുള്ള ബി.ജെ.പി സ്വന്തം നിലയ്ക്ക് ഭൂരിപക്ഷം നേടി ഭരിച്ചുതുടങ്ങിയതുമുതല്‍ സംസ്ഥാനങ്ങളുടെ രാഷ്ട്രീയ-സാമ്പത്തികാധികാരങ്ങള്‍ക്കുനേരെയുള്ള കേന്ദ്ര സര്‍ക്കാരിന്റെ കടന്നാക്രമണം രൂക്ഷമായിരിക്കുകയാണ്. ഇതിനു മറ്റൊരു രാഷ്ട്രീയസ്വഭാവം കൂടിയുണ്ട്. സംഘപരിവാറിന്റെ ഹിന്ദുത്വ രാഷ്ട്രീയത്തിന് സ്വാധീനം കുറവുള്ള സംസ്ഥാനങ്ങള്‍ക്കുനേരെയും ഹിന്ദി പശു പ്രദേശത്തിന് പുറത്തുള്ള സംസ്ഥാനങ്ങള്‍ക്കുനേരെയും മോദി സര്‍ക്കാരിന്റെ രാഷ്ട്രീയാക്രമണം നടക്കുന്നുണ്ട്. ഇതിന് പ്രതിപക്ഷ കക്ഷികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ അവര്‍ നിയോഗിച്ച രാഷ്ട്രീയ സ്വയംസേവകരാണ് ഗവര്‍ണര്‍മാര്‍.
എന്നാല്‍, ഇത്തരം അമിതാധികാര പ്രയോഗങ്ങളെ ഭരണഘടന അനുവദിക്കുന്നില്ല എന്നുമാത്രമല്ല, മറ്റെന്തൊക്കെ കുറവുകളുണ്ടെങ്കിലും ഗവര്‍ണര്‍മാരുടെ അധികാരം സംബന്ധിച്ച് സുപ്രീംകോടതി ഭരണഘടനാ വ്യാഖ്യാനങ്ങളിലൂടെ അര്‍ശങ്കയ്ക്കിടയില്ലാത്തവിധം തടയിടുകയും ചെയ്യുന്നു.
ആരിഫ് മുഹമ്മദ് ഖാന്റെ വെല്ലുവിളികളും ആക്രോശങ്ങളും കേള്‍ക്കുമ്പോള്‍ ഭരണഘടനയിലെ ഗവര്‍ണര്‍ പദവി സംബന്ധിച്ച രണ്ടു ആര്‍ട്ടിക്കിളുകള്‍ മാത്രമേ വായിച്ചതായി തോന്നുകയുള്ളൂ. അതിലൊന്ന്, ഓരോ സംസ്ഥാനത്തിനും ഒരു ഗവര്‍ണര്‍ വേണം എന്ന് നിഷ്‌കര്‍ഷിക്കുന്ന ആര്‍ട്ടിക്കിള്‍ 153 ആണ്. തന്നെ നിയമിച്ച രാഷ്ട്രപതിയുടെ ഉത്തരവുമായി (സംഘപരിവാറിന്റെ തീട്ടൂരവുമായി) അദ്ദേഹം വണ്ടിപിടിച്ചു കേരളത്തില്‍ വന്നു. പിന്നെ അടുത്ത ആര്‍ട്ടിക്കിള്‍ പകുതി വായിച്ചു (154), അതായത് സംസ്ഥാനത്തിന്റെ ഭരണനിര്‍വ്വഹണാധികാരം (executive power) ഗവര്‍ണറില്‍ നിഷിപ്തമായിരിക്കുന്നു എന്നിടത്ത് വായന നിര്‍ത്തി. ഭരണഘടന അനുശാസിക്കുന്ന തരത്തില്‍ എന്ന ബാക്കി ഭാഗം നോക്കിയില്ല. ശേഷം 1919-ലെ Government of India Act നിവര്‍ത്തി. അതില്‍ രാജ്യത്തെ പ്രവിശ്യാഭരണം ഗവര്‍ണര്‍മാര്‍ക്കുകീഴിലാണ്. മാത്രമല്ല, എട്ടു പ്രവിശ്യകളെ "ഗവര്‍ണര്‍മാരുടെ പ്രവിശ്യകള്‍' എന്നാണ് വിളിച്ചിരുന്നതും. ആരിഫ് മുഹമ്മദ് ഖാന്‍ ബ്രിട്ടീഷ് ഇന്ത്യയിലെ ഗവര്‍ണറുടെ സ്ഥാനത്തുനിന്നാണ് സംസാരിക്കുന്നത്. സംസ്ഥാനങ്ങളെയും ഹിന്ദി പ്രദേശത്തിനു പുറത്തുള്ള ഭാഷാ പ്രദേശങ്ങളെയും കോളനികളാക്കാന്‍ ഒരുമ്പെടുന്ന ബി.ജെ.പി/സംഘപരിവാര്‍ രാഷ്ട്രീയത്തിന് ബ്രിട്ടീഷ് കൊളോണിയല്‍ ഭരണപാരമ്പര്യമാണ് കൂടുതല്‍ യോജിക്കുക.

ഗവര്‍ണര്‍മാരുടെ ചുമതല എന്നത് തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സര്‍ക്കാരുകളുടെ ഉപദേശ, നിര്‍ദ്ദേശങ്ങള്‍ക്കനുസൃതമായി പ്രവര്‍ത്തിക്കുക മാത്രമാണ് എന്ന് സുപ്രീംകോടതിയും ഭരണഘടനയും വ്യക്തമാക്കുന്നു. അതായത്, ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറയുന്ന ഈ ഗവര്‍ണറുടെ "pleasure' അഥവാ സംതൃപ്തി, വ്യക്തിഗതമായ ഒന്നല്ലെന്നും അത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സര്‍ക്കാരിന്റെ നയങ്ങളായിരിക്കണമെന്നും നിരവധി തവണ കോടതി പറഞ്ഞിട്ടുണ്ട്.
നബാം റേബിയ കേസില്‍ (2016) സുപ്രീംകോടതി ഗവര്‍ണറുടെ വ്യക്തിഗതമായ വിവേചനാധികാരം എങ്ങനെയാണ് കേവലം സങ്കല്‍പം മാത്രമാകുന്നതെന്നും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനെയും നിയമസഭയെയും മറികടന്നുകൊണ്ടുള്ള ഒരു നടപടിയും കൈക്കൊള്ളാന്‍ ഗവര്‍ണര്‍ക്ക് കഴിയില്ലെന്നും വ്യക്തമാക്കുന്നുണ്ട്. ഗവര്‍ണറുടെയും പ്രസിഡന്റിന്റെയും അധികാരങ്ങള്‍ സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ക്ക് കൃത്യമായി അറുതിവരുത്തി, സുപ്രീം കോടതി ഷംസേര്‍ സിങ് കേസില്‍ (1974) പ്രസിഡന്റും ഗവര്‍ണറും തെരഞ്ഞെടുക്കപ്പെട്ട കേന്ദ്ര/സംസ്ഥാന സര്‍ക്കാരുകളുടെ നിദേശാനുസരണമാണ് പ്രവര്‍ത്തിക്കേണ്ടതെന്ന് വ്യക്തമാക്കി.
"പ്രസിഡന്റിന്റെയോ ഗവര്‍ണറുടെയോ തൃപ്തി എന്നത് പ്രസിഡന്റിന്റെയോ ഗവര്‍ണറുടെയോ എന്തെങ്കിലും ചുമതലകള്‍ നിര്‍വഹിക്കാന്‍ ആവശ്യമായി വരുന്ന സന്ദര്‍ഭത്തില്‍, ഉദാഹരണത്തിന് ആര്‍ട്ടിക്കിളുകള്‍ 123, 213, 311(2), proviso (c), 317, 352 (1), 356, 360 എന്നിവ, ഭരണഘടനാ ആവശ്യപ്പെടുന്ന സംതൃപ്തി എന്നത് പ്രസിഡണ്ടിന്റെയോ ഗവര്‍ണറുടെയോ വ്യക്തിപരമായ സംതൃപ്തിയല്ല, മറിച്ച്, സര്‍ക്കാരിന്റെ മന്ത്രിസഭാസംവിധാനത്തിനുകീഴിലുള്ള ഭരണഘടനാപരമായ സംതൃപ്തിയാണ്...' (ഷംസേര്‍ സിങ് 1974). തുടര്‍ന്ന് രാമേശ്വര്‍ പ്രസാദ് കേസിലും (2006) സുപ്രീംകോടതി ഗവര്‍ണറുടെ വിവേചനാധികാരം ഭരണഘടന പ്രത്യക്ഷത്തില്‍ പറയുന്നതിനപ്പുറത്തേക്ക് കടക്കുന്ന ഒന്നല്ല എന്ന് വ്യക്തമാക്കി.
ഇനി, ഗവര്‍ണര്‍ മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്ക് വിരുദ്ധമായി തീരുമാനമെടുക്കുന്ന സന്ദര്‍ഭങ്ങളില്‍ അത് പരിശോധിക്കാനും ഭരണഘടനാപരമായി തിരുത്താനുമുള്ള അധികാരവും ഭരണഘടനാ കോടതിക്കുണ്ട്. അതായത്, ഗവര്‍ണറുടെ ഒരു നടപടിക്കും ഭരണഘടനാ കോടതികള്‍ക്കുമുകളിലുള്ള പരിരക്ഷയില്ല. ഭരണഘടന പ്രത്യക്ഷത്തില്‍ നിഷ്‌ക്കര്‍ഷിക്കുന്നവയൊഴിച്ച് എല്ലാ സന്ദര്‍ഭങ്ങളിലും മന്ത്രിസഭയുടെ ഉപദേശങ്ങള്‍ക്കനുസരിച്ച് മാത്രമാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടത് (ആര്‍. എ. മേഹ്ത്ത കേസ്, 2013)
മുഖ്യമന്ത്രിയുടെ ശുപാര്‍ശയനുസരിച്ചാണ് ഗവര്‍ണര്‍ മന്ത്രിമാരെ നിയമിക്കുന്നത്. അതുകൊണ്ടുതന്നെ മന്ത്രിമാരെ നീക്കുന്നതിനും മുഖ്യമന്ത്രിയുടെ ശുപാര്‍ശ വേണം. മുഖ്യമന്ത്രിയെ നിയമിക്കുന്നതും ഗവര്‍ണറുടെ ഇഷ്ടാനുസരണമല്ല, ഭരണഘടന അനുശാസിക്കുന്ന തരത്തിലുള്ളതും സുപ്രീംകോടതി വിവിധ കാലങ്ങളിലായി നല്‍കിയതുമായ മാനദണ്ഡങ്ങള്‍ക്കനുസരിച്ചാണ്. എപ്പോഴെല്ലാം ഗവര്‍ണര്‍മാര്‍ തന്നിഷ്ടപ്രകാരവും കേന്ദ്ര സര്‍ക്കാറിന്റെ രാഷ്ട്രീയ താത്പര്യങ്ങള്‍ക്കനുസരിച്ചും ഭരണഘടനാ ചുമതലകള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചിട്ടുണ്ടോ അപ്പോഴെല്ലാം, മിക്ക സന്ദര്‍ഭങ്ങളിലും, സുപ്രീം കോടതി ഗവര്‍ണര്‍മാര്‍ക്ക് അവരുടെ അധികാരപരിധിയും പരിമിതിയും വ്യക്തമാക്കിക്കൊടുത്തിട്ടുണ്ട്.
ഇപ്പോള്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉപയോഗിച്ച "pleasure' പോലും ഒരു കേന്ദ്ര/ സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ജോലിയില്‍ തുടരുന്നത് പ്രസിഡൻറിന്റെ /ഗവര്‍ണറുടെ "pleasure' ഉള്ള കാലം വരെ മാത്രമാണ് എന്ന പ്രമാണം വെച്ചാണ്. അത് കോമൺ ലോയിൽ ബ്രിട്ടീഷ് രാജാവിന്റെ / രാജ്ഞിയുടെ അധികാരത്തിന്റെ ഇന്ത്യന്‍ പകര്‍പ്പാണ് എന്ന് വേണമെങ്കില്‍ പറയാം. "Durente bene placito (reges) ', അതായത് രാജാവിന്/ രാജ്ഞിക്ക് തൃപ്തിയുള്ള കാലം വരെ എന്നാണ്. ഇന്ത്യന്‍ ഭരണഘടനയില്‍ ആര്‍ട്ടിക്കിളുകള്‍ 310, 311 എന്നിവയാണ് പ്രസിഡന്റിനും ഗവര്‍ണര്‍ക്കും സമാന അധികാരം നല്‍കുന്നത്. എന്നാലിതൊക്കെ നിയമവാഴ്ചക്കനുസരിച്ചും നടപടിക്രമങ്ങള്‍ പാലിച്ചും തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ചും മാത്രം നടപ്പാക്കാവുന്നതാണ്.
ആത്യന്തികമായി ഗവര്‍ണറുടെ "pleasure' എന്നത് ഗവര്‍ണര്‍ എന്ന വ്യക്തിയുമായി പുലബന്ധമില്ലാത്ത ഒരു ഭരണഘടനാ ആശയമാണ്. ആരിഫ് മുഹമ്മദ് ഖാന്‍ എന്ന സംഘപരിവാര്‍, കേന്ദ്ര സര്‍ക്കാര്‍ കൂലിപ്പടയാളിയുടെ വൈകാരികപ്രപഞ്ചത്തിലേക്ക് അതിനെ വലിച്ചിടാന്‍ ഭരണഘടന അനുവദിക്കുന്നില്ല.
ഗവര്‍ണര്‍ പദവിക്കും അതിനുള്ള അധികാരങ്ങള്‍ക്കും തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരിനെ മറികടക്കുന്നതരത്തിലുള്ള അധികാരങ്ങളോ അവസരങ്ങളോ വിവേചനാധികാരങ്ങളോ ഇല്ല എന്നത് അസന്ദിഗ്ധമായ വസ്തുതയാണ്. അതിനപ്പുറത്തേക്കുള്ള എന്തുനീക്കവും ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തെയും അതുവഴി ഭരണഘടനയുടെ അടിസ്ഥാന ഘടനാ പ്രമാണങ്ങളെയും (basic structure doctrine) ലംഘിക്കുന്നതാണ്, ഭരണഘടനാവിരുദ്ധമാണ്. രാജ്ഭവന്‍ എന്നതൊരു ജനാധിപത്യവിരുദ്ധമായ പേരും സ്ഥാപനവുമാണ്. അതിലുള്ളത് രാജാവല്ല എന്ന വസ്തുത എത്രയും വേഗം തിരിച്ചറിയുന്നതാണ് ആരിഫ് മുഹമ്മദ് ഖാന് നല്ലത്. അത് മനസ്സിലാക്കിക്കൊടുക്കുക എന്നത് ഇന്ത്യയിലെ വിവിധ ബി.ജെ.പി ഇതര കക്ഷികള്‍ ഭരിക്കുന്ന, ഹിന്ദിഇതര സംസ്ഥാനങ്ങള്‍ നടത്തേണ്ട ചരിത്രപരമായ പോരാട്ടം കൂടിയാണ്. ഇന്ത്യ ഇങ്ങനെയൊക്കെത്തന്നെയാണോ നിലനില്‍ക്കേണ്ടത് എന്നതിലും ഒരു തീര്‍പ്പുണ്ടാക്കേണ്ട ഏറ്റുമുട്ടല്‍ കൂടിയാണിത്.

പ്രമോദ് പുഴങ്കര
Jan 26, 2023
9 Minutes Read
പി.ഡി.ടി. ആചാരി
Jan 11, 2023
3 Minutes Read
പ്രമോദ് പുഴങ്കര
Dec 13, 2022
10 Minutes Read
പ്രമോദ് പുഴങ്കര
Dec 09, 2022
10 Minutes Read
ബിനോയ് വിശ്വം
Nov 24, 2022
5 Minutes Watch
Truecopy Webzine
Nov 24, 2022
3 Minutes Read
അജിത്ത് ഇ. എ.
Nov 19, 2022
8 Minutes Read