truecoppy
MORE
Truecopy Home
Readers
are
Thinkers

Monday, 15 August 2022

truecoppy
Truecopy Logo
Readers are Thinkers

Monday, 15 August 2022

  • Videos
  • Short Read
  • Long Read
  • Webzine
  • Dialogos
  • Truecast
  • Truetalk
  • Grandma Stories
  • Bibliotheca
  • Bird Songs
  • Bibliotheca Bird Songs Election 2021 Capital Thoughts Dr. Think Day Scholar Earth P.O. Graffiti Science is Truth Sherlock Holmes True Pictures True Reel True Review
Close
Videos
Short Read
Long Read
Webzine
Dialogos
Truecast
Truetalk
Grandma Stories
Bibliotheca
Bird Songs
Election 2021
Capital Thoughts
Dr. Think
Day Scholar
Earth P.O.
Graffiti
Science is Truth
Sherlock Holmes
True Pictures
True Reel
True Review
Image
1
Image
1
https://truecopythink.media/taxonomy/term/5012
Pettimudi

Environment

മരിച്ചത് കുടുംബത്തിലെ
43 പേര്‍; ഒരു രാത്രികൊണ്ട്
ആരുമില്ലാതായവന്‍, ദീപന്‍

മരിച്ചത് കുടുംബത്തിലെ 43 പേര്‍; ഒരു രാത്രികൊണ്ട് ആരുമില്ലാതായവന്‍, ദീപന്‍

70 പേരുടെ ദാരുണമരണത്തിനിടയാക്കിയ പെട്ടിമുടി ദുരന്തത്തിന് ആഗസ്റ്റ് ആറിന് ഒരു വര്‍ഷം തികയുമ്പോള്‍, സ്വന്തം കുടുംബത്തിലെ 43 പേര്‍ നഷ്ടമായ ദീപന്‍ എന്ന യുവാവ് ഒരു വര്‍ഷം എങ്ങനെയാണ് കഴിച്ചുകൂട്ടിയത്? ഒരു അന്വേഷണം

5 Aug 2021, 02:09 PM

അരുണ്‍ ടി. വിജയന്‍

ഇടുക്കി രാജമലക്കടുത്തുള്ള പെട്ടിമുടിയില്‍ 70 പേര്‍ മരണത്തിലേക്ക് ഒലിച്ചുപോയിട്ട് ഒരു വര്‍ഷം തികയുന്നു. 2020 ആഗസ്റ്റ് ആറിനായിരുന്നു ആ കൊടും ദുരന്തം. ദുരന്തഭൂമിയില്‍ നിന്ന് രക്ഷാപ്രവര്‍ത്തകര്‍ മൃതദേഹങ്ങള്‍ പുറത്തെടുക്കുമ്പോള്‍ വാവിട്ട് കരയുന്ന ദീപന്‍ എന്ന ചെറുപ്പക്കാരനെ കേരളം മറന്നിട്ടുണ്ടാകില്ല. ദീപന്റെ കുടുംബത്തിലെ 43 പേരാണ് ദുരന്തത്തില്‍ മരിച്ചത്, ഗര്‍ഭിണിയായ ഭാര്യയടക്കം. രക്ഷപ്പെട്ടത് ദീപനും അമ്മ പളനിയമ്മയും മാത്രം. അപകടത്തില്‍ ഗുരുതര പരിക്കേറ്റ അമ്മയുടെ ചികിത്സക്ക് ദീപന്‍ ഇപ്പോഴും മൂന്നാര്‍ കോളനിയില്‍ അമ്മാവന്റെ വീട്ടിലാണ് താമസം.

പെട്ടിമുടി ദുരന്തത്തില്‍ പളനിയമ്മയുടെ എല്ലുകളെല്ലാം പൊട്ടി. ഇടയ്ക്കിടയ്ക്ക് നെഞ്ചുവേദനയുണ്ടാകാറുള്ളതിനാല്‍ ആശുപത്രി അടുത്തുള്ളിടത്ത് താമസിക്കുകയാണ്. സര്‍ക്കാര്‍ വീട് നിര്‍മിച്ച് നല്‍കിയെങ്കിലും 13 കിലോമീറ്റര്‍ ദൂരെയുള്ള കുറ്റിയാര്‍വാലിയില്‍ നിന്ന് മൂന്നാറിലെത്തുക ബുദ്ധിമുട്ടായതിനാലാണ് ഇവര്‍ മൂന്നാര്‍ കോളനിയില്‍ താമസിക്കുന്നത്.

2019 നവംബര്‍ പത്തിന് പെട്ടിമുടിയില്‍ ഒരു വിവാഹം നടന്നു; തോട്ടം തൊഴിലാളികളായ പ്രഭുവിന്റെയും ഭാര്യ പളനിയമ്മയുടെയും ഇളയമകന്‍ ദീപനും തിരുനെല്‍വേലി സ്വദേശി മുത്തുലക്ഷ്മിയും തമ്മില്‍. ഒമ്പത് മാസങ്ങള്‍ക്കിപ്പുറം 2020 ആഗസ്റ്റ് ആറിന് രാത്രി പത്തേമുക്കാലോടെ പെട്ടിമുടി എന്ന പ്രദേശം തന്നെ ഒരു ഉരുള്‍പൊട്ടലില്‍ ഒലിച്ചുപോയപ്പോള്‍ കൂടെ ഒലിച്ചുപോയത് ഇരുപത്തിയേഴുകാരനായ ദീപന്റെ സ്വപ്നങ്ങള്‍ കൂടിയാണ്.

പെട്ടിമുടി ദുരന്തസ്ഥലം
പെട്ടിമുടി ദുരന്തസ്ഥലം

ദീപനൊപ്പം ഉറങ്ങുകയായിരുന്ന പൂര്‍ണ ഗര്‍ഭിണിയായ മുത്തുലക്ഷ്മിയെ ബോധം വന്നപ്പോള്‍ അയാള്‍ക്ക് കണ്ടെത്താനായില്ല. ചെളിയിലും കരിങ്കല്ലുകള്‍ക്കും ഇടയില്‍ പുതഞ്ഞുകിടന്നിരുന്നതിനാല്‍ അയാള്‍ക്ക് അവളെ തേടിപ്പോകാനും സാധിച്ചില്ല. പിറ്റേദിവസം രക്ഷാപ്രവര്‍ത്തകരാണ് അവളുടെ മൃതദേഹം കണ്ടെടുക്കുന്നത്. ഒരു രാത്രികൊണ്ട് ആരുമില്ലാതായവന്റെ കഥയാണ് ദീപന്‍േറത്. ഒപ്പം ദുരന്തത്തിന്റെ രക്തസാക്ഷിയായി ജീവിച്ചുതീര്‍ത്ത ഒരു വര്‍ഷത്തെ നീറുന്ന ഓര്‍മകളും. ദീപനുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്:

പെട്ടിമുടിയായിരുന്നു എന്റെ ലോകം

എന്റെ അച്ഛനും അമ്മയും കണ്ണന്‍ ദേവന്റെ തോട്ടത്തിലെ തൊഴിലാളികളായിരുന്നു. അങ്ങനെയാണ് ഞങ്ങള്‍ തിരുനെല്‍വേലിയിലെ ഊര് വിട്ട് മൂന്നാറിലെത്തിയത്. അമ്മയുടെ ആങ്ങളമാര്‍ ഇവിടെയുണ്ടായിരുന്നു. അടുത്തടുത്ത ലയങ്ങളിലായാണ് ഞങ്ങളെല്ലാവരും താമസിച്ചിരുന്നത്. കുട്ടിക്കാലത്ത് തേയിലച്ചെടികള്‍ക്കിടയില്‍ നിന്ന് ഉണങ്ങിയ വിറക് ശേഖരിക്കാന്‍ പോയും അവയുടെയിടയില്‍ കളിച്ചുമാണ് ഞങ്ങള്‍ വളര്‍ന്നത്. എപ്പോഴും ചൂടുചായക്ക് അടുപ്പ് കത്തിയിരിക്കുന്നതിനാല്‍ ധാരാളം വിറക് ലയങ്ങളില്‍ ആവശ്യമാണ്. എല്ലാവരും തമ്മില്‍ വല്ലാത്തൊരു ആത്മബന്ധമുണ്ടായിരുന്നു. കുട്ടിക്കാലം മുതല്‍ ഒരുമിച്ച് നടന്നവരും ജീവിച്ചവരുമാണ്. ഞങ്ങളെല്ലാം ഒരുമിച്ചാണ് രാത്രികളിലിരുന്ന് പഠിച്ചിരുന്നതുപോലും. എവിടെപ്പോയാലും പെട്ടിമുടിയില്‍ തിരികെയെത്തി കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിച്ചും കറങ്ങി നടന്നും സമയം ചെലവഴിക്കാന്‍ കൊതിയാകുമായിരുന്നു. ഒരുപക്ഷേ എല്ലാ മനുഷ്യര്‍ക്കും അങ്ങനെ തന്നെയായിരിക്കും.

 Pettimudi-landslide-natural-calamity--(2).jpg

പെട്ടിമുടിയില്‍ ലയങ്ങളുടെ തുടക്കത്തില്‍ ഒരു ചായക്കടയുണ്ട്. വൈകിട്ട് മഞ്ഞിറങ്ങുന്നതും നോക്കി ഇവിടെ ചായകുടിച്ചിരിക്കാന്‍ നല്ല രസമാണ്. തോട്ടത്തില്‍ പണി ചെയ്യുന്നവരും മൂന്നാറിലും മറ്റും ടാക്സി ഓടിക്കലും മറ്റ് ജോലികളുമായി കഴിയുന്നവരുമെല്ലാം ആ സമയത്ത് ഇവിടെയുണ്ടാകും. ഞാന്‍ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്സ് ഡിപ്ലോമ പാസായ ആളാണ്. തിരുനെല്‍വേലിയിലാണ് പഠിച്ചത്. ഡ്രൈവിംഗ് വളരെ ഇഷ്ടമായതുകൊണ്ടും പെട്ടിമുടിയിലെ കൂട്ടുകെട്ടുകള്‍ വിട്ടുപോകാനുള്ള മടികൊണ്ടുമാണ് മൂന്നാറില്‍ ടാക്സി ഓടിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്. 

ജീവിതത്തിലേക്ക് വരുന്നു, മുത്തുലക്ഷ്മി

തിരുനെല്‍വേലിയിലെ ബന്ധുക്കള്‍ വഴിയാണ് മുത്തുലക്ഷ്മിയുടെ കല്യാണാലോചന വന്നത്. അച്ഛനും അമ്മയ്ക്കും ഒറ്റമകള്‍. അവള്‍ ബി.എസ്.സി നഴ്സിംഗ് കഴിഞ്ഞ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ജോലി നോക്കുകയായിരുന്നു. എന്റെ ആദ്യത്തെ പെണ്ണുകാണലായിരുന്നു.

ALSO READ

പെട്ടിമുടി, ചെല്ലാനം, വിഴിഞ്ഞം: മനുഷ്യർ പഠിച്ചതും ഭരണകൂടം പഠിക്കാത്തതും

അവളെ എനിക്കും എന്നെ അവള്‍ക്കും ഇഷ്ടമായതോടെ വിവാഹം നടത്താന്‍ എല്ലാവരും തീരുമാനിച്ചു. അങ്ങനെയാണ് 2019 നവംബര്‍ പത്തിന് മൂന്നാറിലെ കോവിലില്‍ വച്ച് വിവാഹം നടന്നത്. വിവാഹശേഷം ജോലിക്ക് പോകേണ്ടെന്ന് അവള്‍ തീരുമാനിച്ചു. വളരെ സന്തോഷം നിറഞ്ഞതായിരുന്നു അതിനുശേഷമുള്ള നാളുകള്‍. പെട്ടിമുടിയില്‍ ഏതെങ്കിലും ഒരു വീട്ടില്‍ വിശേഷമുണ്ടായാല്‍ അത് പെട്ടിമുടിയിലെ 36 വീടുകളിലെയും വിശേഷമായിരുന്നു. ദുരന്തമുണ്ടാകുന്നതിന് പത്തുദിവസം മുമ്പും ഞങ്ങള്‍ ഇവിടെയൊരു കുട്ടിയുടെ പിറന്നാള്‍ ആഘോഷിച്ചിരുന്നു. ലക്ഷശ്രീ എന്ന ആ പെണ്‍കുട്ടിയും ദുരന്തത്തില്‍ മരിച്ചു. 

കൈയില്‍നിന്ന് അവള്‍ ഊര്‍ന്നുപോയ ആ ദിവസം

അന്നൊരു സാധാരണ മഴ ദിവസമായിരുന്നു. രാവിലെ അച്ഛന് രാജമലയില്‍ പോകാനുണ്ടായിരുന്നതുകൊണ്ട് അദ്ദേഹത്തെ ടാക്സിയില്‍ അവിടേക്ക് കൊണ്ടുപോയി. പോകുന്ന വഴിക്ക് മരം വീണ് റോഡ് ബ്ലോക്കായിരുന്നു. ഞാനും അച്ഛനും കൂടിയാണ് അത് മുറിച്ചുമാറ്റി റോഡ് ക്ലിയര്‍ ചെയ്തത്. തിരികെ വന്നപ്പോള്‍ പലയിടങ്ങളിലും മണ്ണിടിഞ്ഞിരുന്നു. ഞാനും കൂട്ടുകാരും കൂടി മണ്ണ് മാറ്റാനും അപകടസാധ്യതയുള്ള മരങ്ങളുടെ കൊമ്പുകള്‍ മാറ്റാനും തുടങ്ങി. അതുകൊണ്ടുതന്നെ അന്ന് ഓട്ടമുണ്ടായിരുന്നിട്ടും പോകണ്ട എന്ന് വച്ചു.

പെട്ടിമുടി ദുരന്ത സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം

പ്രദേശത്ത് കറന്റ് ഉണ്ടായിരുന്നില്ല. ഗര്‍ഭിണികളും കുട്ടികളും വൃദ്ധരുമെല്ലാമുള്ളതിനാല്‍ പല വീടുകളിലും ഇത് ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. ഇലക്ട്രിസിറ്റി ഓഫീസില്‍ വിളിച്ച് വിവരം അറിയിച്ചപ്പോള്‍ എത്രയും വേഗം വരാമെന്ന മറുപടിയാണ് ലഭിച്ചത്. എന്നാല്‍ വൈകുന്നേരമായിട്ടും കറന്റ് വന്നില്ല. വൈകുന്നേരം പതിവുപോലെ അടുത്തുള്ള ചേട്ടന്മാരും കൂട്ടുകാരുമൊക്കെയായി കട്ടന്‍ കാപ്പിയും കുടിച്ച് വര്‍ത്തമാനം പറഞ്ഞിരുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയില്‍ എല്ലാവര്‍ക്കും ആശങ്കയുണ്ടായിരുന്നെങ്കിലും ഇത്രയും വലിയൊരു ദുരന്തം ഞങ്ങളെ കാത്തിരിക്കുന്നുണ്ടെന്ന് അപ്പോഴൊന്നും കരുതിയതേയില്ല. 

രാത്രി ഭക്ഷണവും കഴിച്ച് ഭാര്യയെയും കൂട്ടി ഉറങ്ങാന്‍ കിടന്നു. അവളുടെ ഡേറ്റ് അടുത്തിരുന്നു. ആഗസ്റ്റ് 28നാണ് ഡോക്ടര്‍മാര്‍ ഡേറ്റ് പറഞ്ഞിരുന്നത്. കുറച്ചു ദിവസം കൂടി കഴിഞ്ഞാല്‍ അവളെ ആശുപത്രിയില്‍ കൊണ്ടുപോകാനിരിക്കുകയായിരുന്നു. പിന്നെ പ്രസവം കഴിഞ്ഞാലേ തിരിച്ചുവരാനാകുമായിരുന്നുള്ളൂ. അധികം ദിവസം ഇങ്ങനെ കിടക്കാനാകാത്തതിനാല്‍ അവളെ ഞാന്‍ ചേര്‍ത്തുപിടിച്ചാണ് കിടന്നത്.

Pettimudi-landslide-natural-calamity--(4).jpg

ഇടയ്‌ക്കൊന്ന് അവള്‍ക്ക് ബാത്ത്‌റൂമില്‍ പോകണമെന്ന് പറഞ്ഞപ്പോള്‍ അവളെ കൊണ്ടുപോയി കാലില്‍ എണ്ണയിട്ട് തിരുമ്മിക്കൊടുത്തിട്ടാണ് വീണ്ടും കിടന്നത്. നല്ല ഉറക്കം പിടിച്ചപ്പോഴാണ് ആന വണ്ടി ഇടിച്ചതുപോലെയൊരു ഒച്ച കേട്ടത്. എന്തോ വന്ന് വീട്ടില്‍ ഇടിച്ചതായും തോന്നി. ഭാര്യയെ ചേര്‍ത്ത് പിടിച്ചിട്ട് അമ്മയെ വിളിച്ചു നോക്കി. പിന്നെ എന്താണ് സംഭവിച്ചതെന്ന് ഓര്‍മയില്ല. നോക്കുമ്പോള്‍ എന്റെ കയ്യില്‍ ഇറുകെ പിടിച്ചിരുന്ന മുത്തുലക്ഷ്മിയെ കാണാനുണ്ടായിരുന്നില്ല. എന്റെ കൈപിടിച്ചാണ് അവള്‍ ഈ വീട്ടിലേക്ക് വന്നത് ഇപ്പോള്‍ എന്റെ കയ്യില്‍ നിന്ന് തന്നെ അവള്‍ ഊര്‍ന്ന് പോയെന്ന് ആദ്യം മനസ്സിലായില്ല. 

എന്റെ കൈ മുറിഞ്ഞത് മാത്രമാണ് ഞാന്‍ അറിഞ്ഞത്. വലിയ നഷ്ടങ്ങള്‍ വേറെയുണ്ടായെന്ന് അപ്പോള്‍ അറിയില്ലായിരുന്നു. അമ്മയെ പിറ്റേദിവസമാണ് കണ്ടെത്തിയത്. നല്ല ഉയരത്തിലാണ് വെള്ളം വീട്ടിലേക്ക് കയറിവന്നത്. ആളുകളുടെ ഭയങ്കര കരച്ചില്‍ മാത്രമാണ് രാത്രിയില്‍ കേള്‍ക്കാനുണ്ടായിരുന്നത്. ചുറ്റിലും ഭയങ്കര ഇരുട്ടായിരുന്നു. രാവിലെ വരെ ആ മണ്ണില്‍ തന്നെ ഞാനും കിടന്നു. അഞ്ചേമുക്കാലായപ്പോള്‍ നാല് ചേട്ടന്മാര്‍ വന്ന് ആദ്യം എന്നെയാണ് പൊക്കിയെടുത്തത്. അടുത്തുതന്നെ അമ്മയും കിടന്ന് കരയുന്നുണ്ടായിരുന്നെങ്കിലും മഴയുടെയും കാറ്റിന്റെയും ഒച്ചയും മറ്റുള്ളവരുടെ കരച്ചിലുമൊക്കെ കാരണം ഞാനത് കേട്ടില്ല. മരിച്ചവരെല്ലാം ബന്ധുക്കളാണ്.

പെട്ടിമുടി ദുരന്ത സ്ഥലത്തെ രക്ഷാപ്രവര്‍ത്തനം

എന്റെ മാമന്‍മാരും അവരുടെ മക്കളുമൊക്കെയാണ് മരിച്ചത്. ചേട്ടനും ചേട്ടന്റെ ഭാര്യയും രണ്ട് മക്കളും മരിച്ചു. അവര്‍ തൊട്ടുമുകളിലുള്ള ലയത്തിലാണ് താമസിച്ചിരുന്നത്. അവിടെ ചേട്ടത്തിയുടെ അച്ഛനും രണ്ട് അമ്മമാരും കൂടി ഉണ്ടായിരുന്നു. അതില്‍ ഒരു അമ്മ വലിയ ശബ്ദം കേട്ടപ്പോള്‍ തന്നെ റോഡിലേക്ക് ഇറങ്ങി ഓടിയതുകൊണ്ട് രക്ഷപ്പെട്ടു. പക്ഷേ അവര്‍ വേറെയാരെയും വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചില്ല. ഞങ്ങളുടെ വീട്ടില്‍ ഞാനും മുത്തുലക്ഷ്മിയും അച്ഛനും അമ്മയുമാണ് ഉണ്ടായിരുന്നത്.

ഇപ്പോഴും അപകടസാധ്യത

ഉരുള്‍പൊട്ടലുണ്ടായ സ്ഥലത്ത് പലപ്പോഴും പോയിട്ടുണ്ട്. ചേട്ടന്മാരും ഞാനും അവിടെ വിറകിനും അച്ഛന്‍ ജോലി ചെയ്യുമ്പോള്‍ ഭക്ഷണം കൊണ്ടുപോയി കൊടുക്കാനുമൊക്കെ അവിടെ പോയിട്ടുണ്ട്. ഉരുള്‍ പൊട്ടിവന്ന പാറക്കല്ലുകളൊക്കെ നേരത്തെ കണ്ടിട്ടുണ്ട്. പക്ഷെ അത് ഞങ്ങളുടെ ജീവിതം തന്നെയില്ലാതാക്കുമെന്ന് അറിയില്ലായിരുന്നു. കമ്പനിയുടെ ഫീല്‍ഡ് ഓഫീസര്‍ ആയിരുന്ന സെന്തില്‍കുമാറിനോട് ആളുകളെ മാറ്റണമെന്ന് രാത്രി തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ രാജമലയില്‍ നിന്ന് താഴേക്ക് വരാനുള്ള മടികൊണ്ട് അയാള്‍ വീട്ടില്‍ നിന്ന് പുറത്തേക്കുവരാന്‍ പോലും തയ്യാറാകാതെ കിടന്നുറങ്ങി. പിറ്റേന്ന് രാവിലെ പോലും ഒരു വീട് തകര്‍ന്നുവെന്നും ഒരു ടിപ്പറും ജെ.സി.ബിയും വേണമെന്നുമാണ് അയാള്‍ അധികൃതരെ വിളിച്ചറിയിച്ചത്. പിന്നീട് കമ്പനി അയാളെ അവിടെ നിന്ന് മാറ്റി. പെട്ടിമുടിയില്‍ ഞങ്ങള്‍ താമസിച്ചിരുന്ന ലയങ്ങളില്‍ ഇപ്പോള്‍ കണ്ണന്‍ ദേവന്‍ കമ്പനിയുടെ ആന്ധ്രയില്‍ നിന്നുള്ള തൊഴിലാളികളെ താമസിപ്പിച്ചിരിക്കുകയാണ്. എന്നാല്‍ ഇപ്പോഴും ഇവിടെ അപകട സാധ്യതകള്‍ ഉണ്ടെന്നാണ് എല്ലാവരും പറയുന്നത്. കഷ്ടപ്പെടുന്നവരുടെ ജീവന് കമ്പനി യാതൊരു വിലയും കാണാത്തതുകൊണ്ടാണ് വീണ്ടും അവിടെ തൊഴിലാളികളെ താമസിപ്പിക്കുന്നത്. നഷ്ടപ്പെട്ടതൊന്നും മുതലാളിമാര്‍ക്കല്ലല്ലോ ഞങ്ങള്‍ക്ക് അല്ലേ?

അമ്മ ഇപ്പോഴും രോഗി

ഞാന്‍ പിറ്റേന്നുതന്നെ ആശുപത്രിയില്‍ നിന്ന് പോന്നു. വീടിരുന്നിടത്തുനിന്നും മുത്തുലക്ഷ്മിയെയും അമ്മയെയും അച്ഛനെയും ജീവനോടെ തന്നെ കിട്ടുമെന്നായിരുന്നു പ്രതീക്ഷ. സത്യത്തില്‍ അവിടെയെത്തിയപ്പോഴാണ് ഇത്ര വലിയ അപകടമാണ് അവിടെ നടന്നതെന്ന് എനിക്ക് മനസ്സിലായത്. അമ്മയെ ജീവനോടെ കിട്ടിയപ്പോള്‍ എനിക്ക് പിന്നെയും പ്രതീക്ഷയുണ്ടായിരുന്നു.

ALSO READ

പെട്ടിമുടിയെ പൊടിച്ചത് മഴബോംബ്

എന്നാല്‍ കുറച്ചുകഴിഞ്ഞപ്പോള്‍ അവരുടെ മൃതദേഹങ്ങളാണ് കണ്ടത്. അമ്മ കുറെക്കാലമായി ആശുപത്രിയില്‍ തന്നെയാണ്. ആദ്യം കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു. ഇടയ്ക്ക് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലും കൊണ്ടുപോയി ചികിത്സിച്ചു. ആറുമാസം ചികിത്സിച്ച ശേഷം ഇനി വീട്ടില്‍ ചികിത്സിച്ചാല്‍ മതിയെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അമ്മക്ക് ഇപ്പോഴും തണുപ്പ് കൂടിയാല്‍ ദേഹം മുഴുവന്‍ വേദനിക്കാന്‍ തുടങ്ങും. എല്ലുകളെല്ലാം പൊട്ടിപ്പോയിട്ടുണ്ട്. ഷണ്‍മുഖാനന്തന്‍ എന്ന മാമന് മൂന്നാര്‍ കോളനിയില്‍ വീടുണ്ട്. അവിടെയാണ് ഇപ്പോള്‍ താമസിക്കുന്നത്. തൊട്ടടുത്ത് തന്നെ അമ്മയുടെ ചേച്ചിയും താമസിക്കുന്നുണ്ട്. സര്‍ക്കാര്‍ പറഞ്ഞ വീട് കുറ്റിയാര്‍വാലിയില്‍ നിര്‍മ്മിച്ച് നല്‍കിയിട്ടുണ്ട്. പക്ഷേ എപ്പോഴും ആശുപത്രിയില്‍ പോകാനുള്ള സൗകര്യത്തിനാണ് ഇവിടെ താമസിക്കുന്നത്. മാമന്റെ രണ്ട് ആണ്‍മക്കളും ദുരന്തത്തില്‍ മരിച്ചതാണ്. അതില്‍ ഒരാളുടെ മൃതദേഹം ഇപ്പോഴും കിട്ടിയിട്ടില്ല. 

കണ്ടെത്താനുള്ള നാലുപേരില്‍ മൂന്നുപേരും എന്റെ കുടുംബക്കാര്‍

പെട്ടിമുടിയില്‍ തിരികെയെത്തിയ ദിവസം മുതല്‍ ഞാനും കാണാതായവരെ അന്വേഷിച്ചിറങ്ങിയിരുന്നു. നാല് പേരെ കണ്ടെത്താനുള്ളതില്‍ മൂന്നുപേര്‍ എന്റെ കുടുംബത്തിലെ തന്നെയാണ്. ചേട്ടന്റെ ഭാര്യ, മൂത്ത കുട്ടി, പിന്നെ ഷണ്‍മുഖാനന്തന്‍ മാമന്റെ മകന്‍. നാലഞ്ച് മാസം ഞാനും മാമനും കൂടി ഇവരെ അന്വേഷിച്ച് നടന്നു. പെട്ടിമുടിക്ക് താഴെ ഭൂതക്കിടങ്ങ് എന്ന സ്ഥലമുണ്ട്. അത് കഴിഞ്ഞും ഞങ്ങള്‍ അന്വേഷിച്ച് പോയി. അവിടെയൊക്കെ വലിയ വലിയ പാറകളാണ് മൊത്തം. ടോര്‍ച്ച് അടിച്ച് മാത്രമേ പകല്‍ പോലും അവിടേക്ക് പോകാനാകൂ. അത്രയ്ക്കും ഇരുട്ട് നിറഞ്ഞ കാടാണ് അവിടെയെല്ലാം. ഞാന്‍ ജനിച്ചതിന് ശേഷം ഇതുവരെയും അവിടെ പോയിട്ടില്ല. ഇത് ആദ്യമായാണ് ആ ഭാഗങ്ങളിലേക്കൊക്കെ പോയി നോക്കുന്നത്. 

 Pettimudi-landslide-natural-calamity--(5).jpg

ഒരുമാസം മുമ്പാണ് കോവിഡ് ചികിത്സക്ക് വേണ്ടിയുള്ള വണ്ടിയില്‍ ഡ്രൈവറായി ജോലിക്ക് കയറിയത്. ഇത്രയും കാലം ഇടയ്ക്കൊക്കെ ആളില്ലാതെ വരുമ്പോള്‍ കിട്ടിയിരുന്ന ടാക്സി ഓട്ടങ്ങളാണ് ഉണ്ടായിരുന്നത്. അതുവച്ചാണ് ജീവിച്ചിരുന്നത്. പിന്നെ അമ്മയെയും കൊണ്ട് ആശുപത്രിയില്‍ പോകാന്‍ ഒരു സ്ഥിരജോലിയുണ്ടെങ്കില്‍ പറ്റില്ലായിരുന്നു. അതുകൊണ്ടാണ് അന്നൊന്നും ജോലി അന്വേഷിക്കാതിരുന്നത്. അപകടത്തില്‍ പരിക്കേറ്റതുകൊണ്ട് എനിക്കും തുടര്‍ച്ചയായി വണ്ടി ഓടിക്കുമ്പോള്‍ ശരീര വേദന തുടങ്ങും. അതിപ്പോഴുമുണ്ട്. ഞാന്‍ വീട്ടില്‍ ഒറ്റയ്ക്കിരുന്ന് കരയുകയായിരുന്നു ഇത്രയും ദിവസം. ഓര്‍ക്കുന്തോറും മുത്തുലക്ഷ്മിയെയും മരിച്ച ഓരോരുത്തരെയും ഓര്‍മ വരും. അപ്പോള്‍ കരച്ചില്‍ വരും. എത്ര സന്തോഷത്തോടെയാണ് ഞങ്ങള്‍ ജീവിച്ചിരുന്നതെന്ന് ഓര്‍ക്കും. ഒറ്റയ്ക്കിരിക്കുന്നത് നിര്‍ത്താന്‍ കോവിഡ് സെന്ററുകളില്‍ ജോലി ചെയ്യുന്ന എന്റെ ബന്ധുക്കള്‍ തന്നെയാണ് എന്നെയും ജോലിക്കായി വിളിച്ചുകൊണ്ട് പോയത്. മരിച്ചുപോയ ഒരു മാമന്‍ രാജമല പാലത്തില്‍ ബസ് ഓടിച്ചിരുന്നയാളാണ്. പകരക്കാരനായി എന്നോട് ജോലിയ്ക്ക് കയറാന്‍ പറഞ്ഞിട്ടുണ്ട്. അത് ആകുമ്പോള്‍ ടാക്സി പോലെ കൂടുതല്‍ ദൂരമൊന്നും ഓടിക്കണ്ടല്ലോ? ശമ്പളവും കിട്ടും. മുമ്പ് നാല് ജീപ്പുകള്‍ ഉണ്ടായിരുന്നു. ദുരന്തമുണ്ടായപ്പോള്‍ അതില്‍ നാലെണ്ണം നഷ്ടപ്പെട്ടുപോയി. ഒരു വണ്ടി എന്‍ജിന്‍ പണിക്കായി കൊടുത്തിരിക്കുകയായിരുന്നു. ഇപ്പോള്‍ ആ വണ്ടി മാത്രമാണ് ഉള്ളത്. അമ്പതിനായിരം രൂപയോളം ആ വണ്ടിയുടെ മേല്‍ ഇപ്പോഴും കടമാണ്. അത് ഓടുന്നതാണ് ഇപ്പോഴത്തെ ആകെ വരുമാനം. 

അപകടം കഴിഞ്ഞ് എനിക്ക് ജീവിതമുണ്ടായിട്ടില്ല. ജീവിതം പോയി. പെട്ടിമുടി തന്നെയായിരുന്നു എന്റെ ജീവിതവും. വെറുതെ ഇങ്ങനെ നടക്കുന്നു, അമ്മയെ നോക്കുന്നു, ആശുപത്രിയില്‍ പോകുന്നു. എന്താണ് ചുറ്റിലും സംഭവിക്കുന്നതെന്ന് ഞാന്‍ അറിയുന്നില്ല. ഭാര്യ പോയി, അച്ഛന്‍ പോയി, ചേട്ടന്‍ പോയി, അവരുടെ മക്കള്‍ പോയി, മാമന്മാരും മാമിമാരും അവരുടെ മക്കളും പോയി, കൂട്ടുകാര്‍ പോയി. ഒന്നിച്ച് മരിച്ചുപോയിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. എല്ലാവരുടെയുമൊപ്പം ഞാനും മരിച്ചിരുന്നെങ്കില്‍ ഇതൊന്നും അറിയേണ്ടായിരുന്നു. അങ്ങനെയാണെങ്കില്‍ ഇത്രയും സങ്കടവുമുണ്ടാകില്ലായിരുന്നു. പുതിയ സ്ഥലത്തേക്ക് താമസം മാറിയാലും അതൊന്നും ഒരിക്കലും പെട്ടിമുടി പോലെയാകില്ല. 

  • Tags
  • #Pettymudi
  • #Disaster
  • #Arun T. Vijayan
  • #Environment
About text formats

Restricted HTML

  • Allowed HTML tags: <a href hreflang> <em> <strong> <cite> <blockquote cite> <code> <ul type> <ol start type> <li> <dl> <dt> <dd> <h2 id> <h3 id> <h4 id> <h5 id> <h6 id>
  • Lines and paragraphs break automatically.
  • Web page addresses and email addresses turn into links automatically.
Pettimudi

Environment

പ്രഭാഹരൻ കെ. മൂന്നാർ

ആർക്കുവേണ്ടിയാണ്​ പെട്ടിമുടിയിലെ ആ ജീവനുകൾ മണ്ണിൽ മൂടിപ്പോയത്​?

Aug 06, 2022

6 minutes Read

 1x1_18.jpg

Environment

ദില്‍ഷ ഡി.

വിണ്ടുകീറുന്ന ഗ്രാമത്തില്‍ ഭയത്തോടെ 13 കുടുംബങ്ങള്‍

Jul 28, 2022

8 Minutes Watch

2

Environment

റിദാ നാസര്‍

മണ്ണിടിഞ്ഞിടിഞ്ഞ്​ പുഴയിലേക്കൊഴുകുന്ന ജീവിതങ്ങൾ

Jul 19, 2022

6 Minutes Watch

 Avikkalthodu.jpg

Human Rights

ദില്‍ഷ ഡി.

ആവിക്കലിലെ സമരക്കാർ തീവ്രവാദികളല്ല, നിലനിൽപിനുവേണ്ടിയാണ്​ ഈ പോരാട്ടം

Jul 06, 2022

7 Minutes Read

cov

Environment

Truecopy Webzine

പരിസ്ഥിതിസംരക്ഷണം, കുടിയേറ്റം, ബഫര്‍ സോണ്‍: തീ​വ്രവാദമല്ല, സംവാദം

Jun 20, 2022

8 minutes read

cov

Environment

സംജിത് ഗംഗോപാധ്യായ

ഒരു പച്ച ഇടതുപക്ഷത്തെക്കുറിച്ച്​

Jun 06, 2022

7 Minutes Read

 1x1_16.jpg

Environment

അലി ഹൈദര്‍

എന്‍ഡോസള്‍ഫാന്‍: നിയമം കൊണ്ടൊരു പോരാട്ടം, വിജയം

May 31, 2022

20 Minutes Read

 Karimbanapalam.jpg

Environment

അതുൽ ടി.കെ.

വായുവിന് മലത്തിന്റെ ഗന്ധം; കരിമ്പനത്തോട്​ നിവാസികളുടെ പോരാട്ടത്തിന്​ ഒരു പതിറ്റാണ്ട്​

May 31, 2022

17 Minutes Read

Next Article

മഠംകുന്ന് ആദിവാസി സെറ്റില്‍മെന്റില്‍ താല്‍ക്കാലിക വൈദ്യുതി; ട്രൂ കോപ്പി ഇംപാക്റ്റ്

About Us   Privacy Policy   Grievance Redressal   Terms of Use

Copyright © TRUECOPYTHINK. All rights reserved.

Sign up for new stories

Designed by Dzain | Developed by Mindster