രാമക്ഷേത്രത്തിന്റെ തറക്കല്ലിടലും
ആര്‍.എസ്.എസ്
അടവുമാറ്റത്തിന്റെ പൊരുളും
രാമക്ഷേത്രത്തിന്റെ തറക്കല്ലിടലും ആര്‍.എസ്.എസ് അടവുമാറ്റത്തിന്റെ പൊരുളും
ഹിന്ദുമതത്തിന്റെ ഔദ്യോഗിക ധര്‍മഗുരുക്കന്മാരുടെ നിര്‍ദ്ദേശം അവഗണിച്ചാണ് കാശ്മീര്‍ വിഭജനത്തിന് ഒരു വര്‍ഷം തികയുന്ന ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര ശിലാന്യാസത്തിന് തിയ്യതി കുറിച്ചത്. രാമക്ഷേത്ര ശിലാന്യാസത്തിനു പിന്നിലെ മതാചാര ലംഘനത്തില്‍ പ്രകടമാവുന്ന കീഴാളവത്ക്കരണം എന്ന പ്രത്യക്ഷമായ അടവുമാറ്റം ഭരണകൂടത്തിന് എതിര്‍നില്‍ക്കുന്ന ജനസഞ്ചയത്തിന്റെ സ്വാധികാരത്തെ ഹിന്ദുത്വരാഷ്ട്ര നിര്‍മാണം എന്ന ആര്‍.എസ്.എസിന്റെ അടിസ്ഥാന തന്ത്രത്തിനു വിധേയമാക്കാനും ആ ശക്തിയുമായി സന്ധി ചെയ്യാനുമുള്ള ഒരു തുറന്ന ശ്രമമാണെന്ന് കരുതേണ്ടിയിരിക്കുന്നു
11 Aug 2020, 01:24 PM
അയോദ്ധ്യയില്‍ ബാബരി മസ്ജിദ് തകര്‍ത്ത മണ്ണില്‍ രാമക്ഷേത്ര നിര്‍മാണത്തിന് ആര്‍.എസ്.എസ് നടത്തിയ ശിലാന്യാസം, ഭിന്ന ജീവിതധാരകളിലൂടെ ആയിരത്താണ്ടുകള്‍കൊണ്ട് രൂപപ്പെട്ട ഇന്ത്യയെ ഇന്ത്യയാക്കുന്ന അതിന്റെ മഹത്തായ ജനസഞ്ചയ സംസ്‌കാരത്തിനും പാരമ്പര്യത്തിനുമേറ്റ അതിഭീമമായ പ്രഹരമായിത്തന്നെ കരുതാം. കാരണം, ഈ സംഭവം ഇന്ത്യയിലെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ വളര്‍ച്ചയിലെ പുതിയൊരു ചുവടുവെപ്പിന്റെ തുടക്കമായിത്തീരുന്നു. ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ പ്രതിനിധി എന്ന നിലയില്‍ ശിലാന്യാസ വേദിയില്‍ നിന്നുകൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വിജയാഹ്ലാദം അലയടിക്കുന്ന ഉജ്ജ്വല പ്രഭാഷണം ഇതിന്റെ പ്രഖ്യാപനമാണ്.
അയോദ്ധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചതിലൂടെ ആര്‍.എസ്.എസ് കൈവരിച്ച വിജയത്തെ ഐതിഹാസികമായ സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ ജനത നേടിയ വിജയത്തോടാണ് നരേന്ദ്രമോദി തുല്യപ്പെടുത്തിയത്. എന്നാല്‍ ബ്രിട്ടീഷുകാരെ തുരത്തുന്നതിനുള്ള സ്വാതന്ത്ര്യ സമരത്തില്‍ ഇന്ത്യന്‍ ജനത നേടിയ വിജയത്തേക്കാള്‍ മഹത്തരമായ ഒരു വിജയമാണിതെന്ന് പരോക്ഷമായി പറയാനാണ് യഥാര്‍ത്ഥത്തില്‍ നരേന്ദ്രമോദി ശ്രമിക്കുന്നത്. പല തലമുറകളുടെ നൂറ്റാണ്ടുകള്‍ നീണ്ട പോരാട്ടങ്ങളിലൂടെ ഇന്ത്യന്‍ ജനത കൈവരിച്ച വിജയമെന്നാണ് ഇതിനെക്കുറിച്ചദ്ദേഹം പറയുന്നത്. ഈ പ്രസ്താവത്തിലെ വര്‍ഗീയ രാഷ്ട്രീയ വിവക്ഷ വ്യക്തമാണ്.

ഇന്ത്യന്‍ ജനതയുടെ രാഷ്ട്രീയ വിജയം എന്നത് ക്രിസ്ത്യാനികളേയും മുസ്‌ലിംകളെയും പരാജയപ്പെടുത്തിക്കൊണ്ടുള്ള ഹിന്ദുക്കളുടെ വിജയം മാത്രമായി വെട്ടിച്ചുരുക്കുന്ന ഒരു ആധുനിക ഹിന്ദു രാഷ്ട്രവാദിയുടെ വാക്കുകളാണിവ.
രാഷ്ട്രീയ എതിരാളികള്‍ ഇല്ലാതാകുന്ന ആര്‍.എസ്. എസ്
രാമക്ഷേത്ര ശിലാന്യാസത്തെ ഐതിഹാസിക നിമിഷം എന്ന് വിശേഷിപ്പിക്കുന്ന പ്രധാനമന്ത്രി ആ നിമിഷത്തെ, നീണ്ട കാത്തിരിപ്പിന്റെ അവസാനമാണെന്ന് കണ്ടെത്തുക കൂടി ചെയ്യുന്നു. എന്തിനുവേണ്ടിയുള്ള, ആരുടെ കാത്തിരിപ്പായിരുന്നു അത്? ഇന്ത്യ ഒരു ഹിന്ദുരാഷ്ട്രമെന്ന നിലയില്‍ സ്വതന്ത്രമാകുമ്പോള്‍ മാത്രമേ തന്റെ ചിതാഭസ്മം ഗംഗയില്‍ നിമജ്ജനം ചെയ്ത് തന്റെ ആത്മാവിനു ശാന്തി നല്‍കാവൂ എന്ന് പ്രതിജ്ഞയെടുത്ത
ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത, ജനാധിപത്യത്തിനുവേണ്ടി വാചാലരാകുന്ന ഇന്ത്യന്‍ ലിബറല്‍- ഇടത് രാഷ്ട്രീയ പ്രസ്ഥാന ഭേദങ്ങള്‍ക്കും അവക്ക് താത്വികമായ പിന്‍ബലം നല്‍കുന്ന ധൈഷണിക സമൂഹത്തിന് ഇനിയും ഈ തിരിച്ചറിവിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതാണ്
ഗോഡ്സെയുടെ ഗതികിട്ടാതലഞ്ഞ ആത്മാവിന്റെ കാത്തിരിപ്പായിരുന്നുവോ അത്. എന്നാല്‍ ഗോഡ്സെയുടെ ആത്മാവിന് മോക്ഷം കൊടുക്കാന്‍ പോന്ന ഈ ഹിന്ദുത്വരാഷ്ട്ര ശിലാന്യാസത്തെ മഹാത്മാഗാന്ധിയുടെ രാമരാജ്യത്തിന്റെ സാക്ഷാല്‍ക്കാരത്തിനുള്ള തുടക്കം കുറിക്കലാണ് എന്നുകൂടി നരേന്ദ്രമോദി വിശേഷിപ്പിക്കുന്നു. ഇതിലൂടെ ഇന്ത്യയിലെ ലിബറല്‍ മുതലാളിത്ത രാഷ്ട്രീയക്കാരും ഇനിയും സ്റ്റാലിനിസത്തെ വിവിധ തീവ്രതകളില്‍ പിന്തുടരുന്ന ഇടതുപക്ഷക്കാരും ഫലത്തില്‍ പൂര്‍ണമായി അവഗണിച്ച ഗാന്ധിയെ അദ്ദേഹത്തിന്റെ ഘാതകരുടെ രാഷ്ട്രീയം അനായാസം സ്വാംശീകരിക്കാന്‍ ശ്രമിക്കുന്ന ഘോരമായ ഒരു ദുരന്ത സന്ദര്‍ഭത്തിനു നാം സാക്ഷിയാവുകയാണ് ചെയ്യുന്നത്.
ഇതുമാത്രമല്ല; ഇന്ത്യയുടെ ചരിത്രത്തിന്റെയും സംസ്‌കാരത്തിന്റെയും മൊത്തമായ അവകാശികള്‍ തങ്ങള്‍ മാത്രമാണെന്ന പൂര്‍ണബോദ്ധ്യത്തില്‍ നിന്നാണ് ആര്‍.എസ്.എസ് അയോദ്ധ്യയില്‍ പണിതുയര്‍ത്താന്‍ പോകുന്ന രാമക്ഷേത്രം ഭാരതീയ സംസ്‌കാരത്തിന്റെ ആധുനിക പ്രതീകമാണെന്ന അവകാശവാദം ഈ സന്ദര്‍ഭത്തില്‍ നരേന്ദ്രമോദി ഉയര്‍ത്തുന്നത്. അതുപോലെ, ഇന്ത്യന്‍ ജനതയെന്നാല്‍ ഹിന്ദുരാഷ്ട്രത്തിലെ പൗരര്‍ മാത്രമായിത്തീരുന്ന ഒരു ആസന്ന ഭാവി യാഥാര്‍ഥ്യത്തെ വിഭാവനം ചെയ്തുകൊണ്ടാണ് ആര്‍.എസ്.എസിന്റെ ശിലാന്യാസം ഇന്ത്യന്‍ ജനതയുടെ മുഴുവന്‍ മഹാസ്വപ്‌നത്തിന്റെ സാക്ഷാത്ക്കാരമാണെന്നും ഈ ഐതിഹാസിക നിമിഷത്തില്‍ രാജ്യത്തെ മുഴുവന്‍ ജനങ്ങളുടെയും മനസ്സ് പ്രകാശഭരിതമായിരിക്കുന്നു എന്നും നരേന്ദ്രമോദി ആവേശഭരിതനായി പറയുന്നത്.
ഈ സന്ദര്‍ഭത്തില്‍, നരേന്ദ്രമോദിയുടെ വിജയാഹ്ലാദത്തിന് തിളക്കം കൂട്ടാന്‍ പോന്ന കോണ്‍ഗ്രസിന്റെ അവസ്ഥകൂടി ശ്രദ്ധിക്കേണ്ടതുണ്ട്. ജനാധിപത്യത്തിന്റെയും മതനിരപേക്ഷതയുടേയും പേരില്‍ സംഘപരിവാറിന്റെ അജണ്ടകള്‍ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ശക്തിയുണ്ടായിരുന്ന ഒരേയൊരു അഖിലേന്ത്യാ രാഷ്ട്രീയ പ്രസ്ഥാനമായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വം പ്രധാനമന്ത്രി തന്നെ നേരിട്ട് നടത്തിയ രാമക്ഷേത്ര ശിലാന്യാസത്തോട് കൈക്കൊണ്ട അവ്യക്തത നിറഞ്ഞ അയഞ്ഞ സമീപനം എന്തിന്റെ സൂചനയാണ്? എന്തായാലും ഹിന്ദുത്വരാഷ്ട്ര നിര്‍മാണം ലക്ഷ്യം വയ്ക്കുന്ന ആര്‍.എസ്.എസിനും കൂട്ടാളികള്‍ക്കും ഇന്ത്യയില്‍ പഴയ രാഷ്ട്രീയ എതിരാളികള്‍ ഇല്ലാതാകുന്നതിന്റെ ലക്ഷണങ്ങള്‍ ഇത് വ്യക്തമാക്കിത്തുടങ്ങിയിരിക്കുന്നു. ഇനി വരുന്ന തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യക്കാര്‍ക്ക് ബി.ജെ.പിയുടെ ഹിന്ദുത്വത്തിന് വോട്ടുചെയ്യണമോ കോണ്‍ഗ്രസിന്റെ ഹിന്ദുത്വത്തിന് വോട്ടുചെയ്യണമോ എന്ന് സംശയിക്കാന്‍ പോന്ന വിധം ഇന്ത്യയുടെ ലോകോത്തരമായ ജനാധിപത്യ-മതനിരപേക്ഷ രാഷട്രീയ ചക്രവാളം ചുരുങ്ങുകയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
കീഴാള ജനസഞ്ചയത്തെ മെരുക്കിയെടുക്കാന്‍
ഇങ്ങനെ ഒട്ടനവധി അവകാശ വാദങ്ങളോടെ ആഘോഷപൂര്‍വ്വം നിര്‍വ്വഹിക്കപ്പെട്ട രാമക്ഷേത്ര ശിലാസ്ഥാപനവുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഏറ്റവും പ്രധാനപ്പെട്ട ഒരു നിരീക്ഷണം ഈ സംഭവത്തെ ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ ചരിത്രത്തിലെ പുതിയ വഴിത്തിരിവുമായി ബന്ധിപ്പിക്കുന്ന ഒന്നാണ് (The conservative Challenge to Hindutva- Sajjan Kumar -The Hindu, August 4 .2020 ). ശങ്കരാചാര്യര്‍ അടക്കമുള്ള ഹിന്ദുമതത്തിന്റെ ഔദ്യോഗിക ധര്‍മഗുരുക്കന്മാരുടെ നിര്‍ദ്ദേശം അവഗണിച്ചാണ് കാശ്മീര്‍ വിഭജനത്തിന് ഒരു വര്‍ഷം തികയുന്ന ആഗസ്റ്റ് അഞ്ചിന് രാമക്ഷേത്ര ശിലാന്യാസത്തിന് തിയ്യതി കുറിച്ചതെന്ന വസ്തുതയുടെ അടിസ്ഥാനത്തിലാണ് ഈ നിരീക്ഷണം. ജ്യോതിഷ പ്രകാരവും പരമ്പരാഗത മതാചാര പ്രകാരവും ആഗസ്റ്റ് 5 കറുത്ത പക്ഷത്തിലെ ദ്വിതീയ ആകയാല്‍ ക്ഷേത്ര ശിലാന്യാസത്തിന് നിഷിദ്ധമായ ദിവസമാണത്രേ. മതാചാര്യന്മാര്‍ നിര്‍ദ്ദേശിക്കുന്ന പരമ്പരാഗത ആചാര വിധികളെ അവഗണിച്ചുള്ള ഈ ശിലാന്യാസത്തെ യാഥാസ്ഥിതിക സവര്‍ണ പൗരോഹിത്യത്തിന്റെ പിടിയില്‍ നിന്ന് ആന്തരിക സംഘര്‍ഷങ്ങളെ അവഗണിച്ച് ആര്‍.എസ്.എസിനെ മോചിപ്പിച്ച് താഴേക്ക് കൊണ്ടുവരുന്നതിലൂടെ കീഴാളവത്ക്കരിക്കാനുള്ള ഒരു ചുവടു വയ്പ്പായാണ് ഈ നിരീക്ഷണം വിലയിരുത്തുന്നത്.
എന്നാല്‍ ബ്രാഹ്മണ കേന്ദ്രിതത്വം വിട്ട് ബഹുഭൂരിപക്ഷം വരുന്ന ദളിതരിലേക്കും മറ്റ് ശൂദ്ര പിന്നോക്കജാതികളിലേക്കും ഇറങ്ങിച്ചെന്നുകൊണ്ടുള്ള ആര്‍.എസ്.എസിന്റെ മുകളില്‍ നിന്ന് താഴേക്കുള്ള ഈ കീഴാളവത്ക്കരണം
ഇന്ത്യന്‍ ദേശീയത എന്ന രാഷ്ട്രീയ സംഘമഹാഭാവന, യഥാര്‍ത്ഥത്തില്‍ ആരുടെ ഭാവനയാണെന്ന് ആര്‍.എസ്.എസ് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതാണ് രാമക്ഷേത്ര ശിലാന്യാസത്തിന്റെ ആഘോഷങ്ങളിലും ആഹ്വാനങ്ങളിലും അടവ് മാറ്റത്തിലും തെളിഞ്ഞു വരുന്നത്
യഥാര്‍ത്ഥത്തില്‍ തലതിരിഞ്ഞുള്ള പ്രക്രിയയാണ്. കാരണം, അത് താഴെയുള്ള കീഴാളരെ ശക്തിപ്പെടുത്തുന്നതിനു പകരം മുകളിലുള്ള ആര്‍.എസ്.എസിനെ ശക്തിപ്പെടുത്താന്‍ ഉള്ളതാണ്. കര്‍ഷകരും കൈവേലക്കാരും ദളിതരും ആദിവാസികളുമടക്കമുള്ള കീഴാള ജനസഞ്ചയങ്ങള്‍ സ്വന്തം ജീവിതാധികാരത്തിന്റെ സ്വച്ഛന്ദത (Autonomy) യെ മുന്‍നിര്‍ത്തി മേലാള ഭരണവര്‍ഗങ്ങള്‍ക്കെതിരെ രാഷ്ട്രീയമായും സാംസ്‌കാരികവുമായും നടത്തിയ താഴെനിന്നുള്ള ചെറുത്തുനില്‍പ്പുകള്‍ പൗരാണികകാലം മുതല്‍ ഇന്ത്യയുടെ ചരിത്രത്തിലുടനീളം കാണാന്‍ കഴിയും. എന്നാല്‍ ആര്‍.എസ്.എസ് നയിക്കുന്ന മുകളില്‍ നിന്ന് താഴേക്കുള്ള ഈ കീഴാളവത്ക്കരണം കീഴാള ജനതയുടെ സാമൂദായിക സംഘജീവിതത്തിന്റെ ശക്തികളെ മതവര്‍ഗ്ഗീയതയായി പരിവര്‍ത്തിപ്പിക്കുന്നതിനും ദുഷിപ്പിക്കുന്നതിനുമുള്ള ഒരു നവഫാസിസ്റ്റ് ഭരണകൂട രാഷ്ട്രീയതന്ത്രത്തിന്റെ ഭാഗമാണ്.

ഇന്ത്യന്‍ ഭരണവര്‍ഗങ്ങള്‍ക്കു വേണ്ടി കീഴാള ജനതയുടെ സ്വാതന്ത്ര്യത്തിലേക്കുള്ള മുന്നേറ്റങ്ങളെ നിഷ്‌ക്രിയവും നിര്‍വീര്യവുമാക്കുന്നതിനുള്ള ഈ പദ്ധതിക്ക് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാനത്തില്‍ തന്നെ ആര്‍.എസ്.എസ് തുടക്കം കുറിച്ചു കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യലബ്ധിക്കു ശേഷം ഇന്ത്യന്‍ കീഴാള ജനതയുടെ മോചനത്തിലേക്ക് വഴിതുറക്കുന്ന ഒരു പുതിയ വ്യവഹാരത്തിന് തുടക്കം കുറിച്ചത് ജാതി സ്വത്വ വിമോചനത്തെ ഒരു രാഷ്ട്രീയ പ്രശ്‌നമായി ഉയര്‍ത്തിയെടുത്ത മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ടാണ്. ആ വ്യവഹാരം ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഉയര്‍ത്തി വിട്ടേക്കാവുന്ന അടിത്തറയിളക്കുന്ന പ്രത്യാഘാതങ്ങളെ ഭയന്ന് അതിനെ വഴിതിരിച്ചു വിടുക എന്ന ലക്ഷ്യത്തോടെയാണ് ജനങ്ങളുടെ മത വികാരത്തിന് തീ കൊളുത്തുന്ന രാമജന്മ ഭൂമിയുടെ മോചനത്തിന്റെ പ്രശ്‌നം വികാര തീവ്രതയോടെ ഉയര്‍ത്തിയെടുക്കപ്പെട്ടത്. അതിനു വേണ്ടിയാണ് എല്‍.കെ. അദ്വാനിയുടെ നേതൃത്വത്തില്‍ ഗുജറാത്തിലെ പുരാതനമായ സോമനാഥ ക്ഷേത്രം മുതല്‍ അയോദ്ധ്യ വരെ നീളുന്ന ആവേശകരവും പൗരുഷോജ്ജ്വലവും സൈനികോല്‍സുകവുമായ രഥയാത്രക്ക് ആര്‍.എസ്.എസ് പദ്ധതിയിട്ടത്. ഇന്ത്യന്‍ ഭരണ വര്‍ഗങ്ങള്‍ക്കു വേണ്ടി കീഴാള ജനതയുടെ മോചന തൃഷ്ണകളെ വഴിതിരിച്ചു വിടാന്‍ ശ്രമിച്ച ഈ ആര്‍.എസ്.എസ് പദ്ധതിയുടെ പൂര്‍ത്തീകരണമാണ് ഇപ്പോള്‍ നരേന്ദ്രമോദി രാമക്ഷേത്രത്തിന് തറക്കല്ലിടുമ്പോള്‍ സംഭവിക്കുന്നത്. അതിനാല്‍ ആര്‍.എസ്.എസിന്റെ കീഴാളവത്ക്കരണം വിമോചനത്തിലേക്കുള്ള മുന്നേറ്റങ്ങളില്‍ നിന്ന് വഴിത്തിരിക്കപ്പെട്ട കീഴാള ജനസഞ്ചയത്തെ, മിഷേല്‍ ഫൂക്കോ പറഞ്ഞതുപോലെ വിമോചനമാണെന്നു വിശ്വസിച്ച് അടിമത്തം വരിക്കാന്‍ പാകത്തില്‍ മെരുക്കിയെടുക്കാനുള്ള ശ്രമമാണ്.
വിധ്വംസക യന്ത്രത്തിന്റെ മുഴക്കം
എന്നാല്‍ യാഥാസ്ഥിതിക ഹിന്ദുത്വത്തെ പ്രതിനിധാനം ചെയ്യുന്ന ധര്‍മ ഗുരുക്കന്മാര്‍ അടക്കമുള്ള സംഘപരിവാര്‍ നേതൃത്വവും മതഫാസിസത്തിന്റെ രാഷ്ട്രീയ വിജയത്തിന് പ്രാധാന്യം കല്‍പിക്കുന്ന നരേന്ദ്രമോദിയേയും അമിത് ഷായേയും പോലുള്ള നേതാക്കളും തമ്മിലുള്ള സംഘര്‍ഷത്തിനുപോലും ഇടയാക്കുന്ന ഈ അടവുമാറ്റത്തിന് കാരണമെന്ന് കരുതാവുന്ന മറ്റൊരു പശ്ചാത്തലം കൂടിയുണ്ട്.
നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഹിന്ദുത്വ രാഷ്ട്രീയം ഭരണമേറ്റെടുത്തതിനു ശേഷം ഇന്ത്യയില്‍ ഉയര്‍ന്നു വന്നിരിക്കുന്ന പുതിയ രാഷ്ട്രീയ സമരങ്ങളുടേതാണ് ആ പശ്ചാത്തലം. പരമ്പരാഗത രാഷ്ട്രീയ പ്രസ്ഥാനങ്ങളൊന്നും രക്ഷകരല്ലെന്നു
ഷഹീന്‍ ബാഗില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വ്യാപിച്ച ഈ സമര രൂപത്തെ നിശ്ശബ്ദമാക്കാന്‍ കോവിഡിന്റെ മറവില്‍ മാത്രമാണ് നരേന്ദ്രമോദിക്ക് സാധിച്ചത്
ബോധ്യമായ ഗ്രാമീണ കര്‍ഷകരും ദളിതരും കൈവേലക്കാരും ആദിവാസികളും സ്ത്രീകളും വിദ്യാര്‍ത്ഥികളും നടത്തുന്ന പ്രക്ഷോഭങ്ങളാണവ. ആ പ്രക്ഷോഭങ്ങളുടെ പുതിയ രാഷ്ട്രീയ ഉള്ളടക്കം മാധ്യമങ്ങളും ബുദ്ധിജീവികളും വേണ്ടവിധം തിരിച്ചറിയുന്നില്ലെങ്കിലും ആര്‍.എസ്.എസ് നയിക്കുന്ന നവഫാസിസ്റ്റ് ഭരണകൂടം, ഴീല്‍ ദെലെസിന്റെ ഭാഷയില്‍ പറഞ്ഞാല്‍, അവയില്‍ പ്രവര്‍ത്തിക്കുന്ന വിധ്വംസക യന്ത്ര (War Machine) ത്തിന്റെ മുഴക്കം തിരിച്ചറിയുന്നുണ്ട് എന്ന് കരുതേണ്ടിയിരിക്കുന്നു. ഈ പ്രക്ഷോഭങ്ങളില്‍ ഏറിയ പങ്കും കോടിക്കണക്കായ ഗ്രാമീണ കര്‍ഷകരുടേയും ആദിവാസികളുടേയും മീന്‍പിടുത്തക്കാരുടേയും മറ്റും ആവാസവ്യവസ്ഥയെ തകര്‍ക്കുന്ന മോദി ഗവണ്‍മെന്റിന്റെ നിഷ്‌കരുണമായ നവലിബറല്‍ മുതലാളിത്ത വികസന നയത്തിനെതിരേ ഉയര്‍ന്നവയായിരുന്നു. ഈ സമരങ്ങളുടെ രാഷ്ട്രീയം മറ്റൊരു തരത്തില്‍ ഏറ്റെടുക്കുകയാണ് ഇന്ത്യയിലെമ്പാടുമുള്ള യൂണിവേഴ്‌സിറ്റികളിലേയും ഐ.ഐ.റ്റികളിലേയും കലാവിദ്യാലയങ്ങളിലേയും വിദ്യാര്‍ത്ഥികള്‍ ചെയ്തത്. ഈ പ്രക്ഷോഭങ്ങള്‍ക്ക് സമാന്തരമായി പുരുഷാധിപത്യത്തിനെതിരേ സ്ത്രീകള്‍ സമത്വത്തിനും സ്വാതന്ത്ര്യത്തിനും വേണ്ടി വീടുവിട്ടു പുറത്തിറങ്ങിയ, ആയിരക്കണക്കായ സമരങ്ങള്‍ ഉയര്‍ന്നുവരികയുമുണ്ടായി. ഈ സമരപരമ്പരകളില്‍ ഏറ്റവും ഒടുവില്‍ കണ്ടത് നരേന്ദ്രമോദി ഗവണ്മെന്റ് ഹിന്ദുത്വ രാഷ്ട്ര സംസ്ഥാപനമെന്ന അതിന്റെ മുഖ്യ അജണ്ടയുടെ ആദ്യ ചുവടുവയ്പ്പെന്ന നിലയില്‍ പുറത്തെടുത്ത പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ പട്ടികക്കുമെതിരെ, ജനങ്ങളുടെ ജനാധിപത്യാധികാരത്താല്‍ പ്രചോദിതമായി ഉയര്‍ന്നുവന്ന പ്രക്ഷോഭങ്ങളാണ്. വിവിധ സംസ്ഥാനങ്ങളില്‍ വിദ്യാര്‍ത്ഥികളും ബഹുജനങ്ങളും മുന്‍കൈയെടുത്ത ഈ പ്രക്ഷോഭങ്ങളെ ആര്‍.എസ്.എസ് ഗുണ്ടകളേയും പോലീസിനെയും ഉപയോഗിച്ച് അമര്‍ച്ച ചെയ്യാനാണ് മോദി സര്‍ക്കാര്‍ ശ്രമിച്ചത്.
എന്നാല്‍ ദില്ലിയില്‍ ഭീം ആദ്മി നയിച്ച പ്രക്ഷോഭങ്ങള്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് ഷഹീന്‍ബാഗില്‍ ആയിരക്കണക്കിന് സ്ത്രീകള്‍ ഒത്തുചേര്‍ന്നു തുടങ്ങിയ കുടിപാര്‍പ്പു സത്യാഗ്രഹം (OCCUPY STRUGGLE), പഴയ രാഷ്ട്രീയക്കാര്‍ക്ക് പിടികിട്ടാന്‍ ബുദ്ധിമുട്ടുള്ള മുന്‍പറഞ്ഞ സമരങ്ങളുടെ രാഷ്ട്രീയത്തെ കൂടുതല്‍ ശക്തവും വ്യക്തവുമായി ഉയര്‍ത്തികാട്ടുകയാണ് ചെയ്തത്. സ്ത്രീകളും വയോധികരും കുട്ടികളുമടക്കം വീടുകളുടെ ഉള്ളില്‍നിന്ന്, പഴയ രാഷ്ട്രീയത്തിന്റെ സ്വകാര്യ- പൊതുമണ്ഡല വിഭജനത്തെ തകര്‍ത്ത് നിശ്ചയദാര്‍ഢ്യത്തോടെ പൊതുസ്ഥലങ്ങള്‍ കയ്യടക്കുന്ന ഈ സമരത്തിന്റെ രാഷ്ട്രീയം ഫാസിസ്റ്റുകള്‍ക്ക്, പിശാചിന് കുരിശെന്നപോലെ ചെറുക്കാന്‍ പ്രയാസമുള്ള ഒരു പ്രതിഭാസമാണ്. കാരണം ഫാസിസം പുരുഷ രാഷ്ട്രീയത്തിന്റെ, അതായത് മനുഷ്യശരീരങ്ങളെ വിഭജിച്ചു വിന്യസിക്കുന്ന ഭരണകൂട ജൈവാധികാരത്തിന്റെ പരകോടിയാണ്. സ്വകാര്യ- പൊതു മണ്ഡല വിഭജനത്തെ തട്ടിമാറ്റുന്ന, അങ്ങനെ സ്ത്രീ- പുരുഷ വൈപരീത്യത്തേയും മറികടന്നു പോകുന്ന രാഷ്ട്രീയത്തിന്റെ ഈ സ്‌ത്രൈണവത്ക്കരണം (Becoming woman of Politics) പുരുഷാധികാരത്തിന്റെ ദൃഢീകരണത്തെ അസാദ്ധ്യമാക്കുന്ന ഒരു പ്രക്രിയയാണ്. പൊലീസിന്റെ സഹായത്തോടെ ഷഹീന്‍ ബാഗിലെ കുടിപാര്‍പ്പു സത്യാഗ്രഹം പിരിച്ചുവിടാന്‍ കപില്‍ മിശ്ര എന്ന ബി.ജെ.പി നേതാവ് നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് അയാള്‍ ആയുധ ധാരികളായ ആര്‍.എസ്.എസ് ഗുണ്ടകളെ മുസ്‌ലിംകള്‍ക്ക് നേരെ ഇളക്കി വിട്ട് ഡല്‍ഹിയില്‍ വര്‍ഗീയ കലാപത്തിന് ആഹ്വാനം നല്‍കിയത്. എന്നാല്‍ ഷഹീന്‍ ബാഗില്‍ നിന്ന് ഇന്ത്യന്‍ നഗരങ്ങളിലേക്ക് വ്യാപിച്ച ഈ സമര രൂപത്തെ നിശ്ശബ്ദമാക്കാന്‍ കോവിഡിന്റെ മറവില്‍ മാത്രമാണ് നരേന്ദ്രമോദിക്ക് സാധിച്ചത്. മാത്രമല്ല മേല്‍വിവരിച്ച പുതിയ രാഷ്ട്രീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരേയും പിന്തുണച്ചവരേയും കണ്ടെത്തി അറസ്റ്റുചെയ്ത് കരിനിയമങ്ങള്‍ ചുമത്തി തിടുക്കത്തില്‍ ജയിലില്‍ അടക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കോവിഡിന്റെ അടിയന്തര അപവാദാവസ്ഥയെ (State of Exception) ആശ്രയിക്കുകയാണിപ്പോള്‍ ചെയ്യുന്നത്.
പേടി ജനാധിപത്യത്തെ, കീഴാള ജനതയെ
അതിനാല്‍, ഇങ്ങനെ ഇന്ത്യയില്‍ ഉയര്‍ന്നു വരാന്‍ തുടങ്ങുന്ന ഈ പുതിയ രാഷ്ട്രീയത്തിന്റെ പശ്ചാത്തലം കൂടി കണക്കിലെടുത്തുകൊണ്ടു വേണം അയോദ്ധ്യയില്‍ ആര്‍.എസ്.എസ് തറക്കല്ലിടുന്നതിനു പിന്നിലെ ആഘോഷത്തിന്റെയും കീഴാളവത്ക്കരണത്തിലേക്കുള്ള അടവുമാറ്റത്തിന്റെയും രാഷ്ട്രീയത്തെ വിലയിരുത്താന്‍.
കാരണം, രാഷ്ട്രീയശക്തി ക്ഷയിച്ചു കൊണ്ടിരിക്കുകയും ബി.ജെ.പി യെ അനുകരിക്കുന്നതിലൂടെ അതിജീവിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കോണ്‍ഗ്രസ്സോ നവ ഫാസിസ്റ്റ് രാഷ്ട്രീയത്തോട് കൃത്യമായ നിലപാട് കൈക്കൊള്ളാന്‍ കഴിയാത്ത സോഷ്യലിസ്റ്റുകളോ നാമമാത്രമായിക്കൊണ്ടിരിക്കുന്ന ഇടതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളോ ഇന്നത്തെ നിലക്ക് ആര്‍.എസ്.എസിന്റെ രാഷ്ട്രീയത്തിന് കാര്യമായ വെല്ലുവിളി ഉയര്‍ത്താന്‍ പോകുന്നില്ല എന്ന് അവര്‍ക്കറിയാം. എന്നാല്‍ അവര്‍ ഇപ്പോഴും യഥാര്‍ത്ഥത്തില്‍ ഭയക്കുന്നത് ഇന്ത്യന്‍ ജനാധിപത്യത്തെയാണ്; അതായത്, ഇന്ത്യന്‍
പുതിയ രാഷ്ട്രീയ സമരങ്ങള്‍ക്ക് നേതൃത്വം കൊടുത്തവരേയും പിന്തുണച്ചവരേയും കണ്ടെത്തി അറസ്റ്റുചെയ്ത് ജയിലില്‍ അടക്കാന്‍ നരേന്ദ്രമോദി സര്‍ക്കാര്‍ കോവിഡിന്റെ അടിയന്തര അപവാദാവസ്ഥയെ ആശ്രയിക്കുകയാണിപ്പോള്‍ ചെയ്യുന്നത്
ജനാധിപത്യത്തിന്റെ യഥാര്‍ത്ഥ ഉള്ളടക്കമായി വര്‍ത്തിക്കുന്ന കോടിക്കണക്കായ ഇന്ത്യന്‍ കീഴാള ജനതയെയാണ്; മേലാള ഭരണകൂടാധികാരത്തിന് കീഴ്‌പ്പെട്ടു നില്‍ക്കുന്ന കീഴാള ജനകോടികളുടെ സ്വാധികാരത്തെയാണ്. നൂറ്റാണ്ടുകളോളം കൊടിയ അടിച്ചമര്‍ത്തലുകളും കൊള്ളകളും നടത്തി ചവിട്ടി മെതിച്ചിട്ടും ബ്രിട്ടീഷ് സാമ്രാജ്യത്തിന് പൂര്‍ണമായി കീഴ്‌പ്പെടുത്താന്‍ കഴിയാതിരുന്ന ഇന്ത്യന്‍ ജനതയുടെ, ചെറുത്തു നില്‍ക്കുകയും ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത ശക്തിയെത്തന്നെയാണ്, അവരില്‍ ഭൂരിപക്ഷം പേരും ഹിന്ദുക്കളായിട്ടും, ആര്‍.എസ്.എസ് ഫാസിസം ഗൂഢമായ ഭയപ്പാടോടെസമീപിക്കുന്നത്. ഇതിനു കാരണം ഭരിക്കപ്പെടുന്ന ഇന്ത്യന്‍ കീഴാള ജനത സ്വാതന്ത്ര്യ സമരത്തില്‍ മാത്രമല്ല അവരുടെ ചെറുത്തു നില്‍പ്പിനുള്ള അധികാരത്തിന്റെ അസ്തിത്വം തെളിയിച്ചിട്ടുള്ളത്. ദേശീയ അടിയന്തിരാവസ്ഥയിലൂടെ ഇന്ത്യന്‍ ജനാധിപത്യത്തെ റദ്ദുചെയ്യാന്‍ ശ്രമിച്ച ഇന്ദിരാഗാന്ധിയെ താഴെ ഇറക്കിയപ്പോഴും 2004 ല്‍ തുടര്‍ ഭരണത്തിന്റെ കാര്യത്തില്‍ എതിരാളികള്‍ക്ക് പോലും സംശയം ഇല്ലാതിരുന്ന , അടല്‍ ബിഹാരി വാജ്‌പേയ് നയിച്ച ബി.ജെ.പി ഗവണ്മെന്റിനെ തന്നെ പുറത്താക്കിയപ്പോഴും ഇന്ത്യയുടെ അടിത്തട്ടില്‍ ജീവിക്കുന്ന, സ്വയം തിരിച്ചറിയാത്തവരെന്ന് ബുദ്ധിജീവികള്‍ വിധിക്കുന്ന, ഇന്ത്യന്‍ കീഴാള ജനസഞ്ചയം അവരുടെ രാഷ്ട്രീയശക്തി തെളിയിച്ചിട്ടുള്ളതാണ്. ഇത് ഫാസിസ്റ്റുകള്‍ക്കാണ് ഏറ്റവും നന്നായി അറിയാവുന്നത്. കാരണം ഭരണകൂട പരമാധികാരത്തിന്റെ ഭീകര നഗ്‌നരൂപമായ ഫാസിസം ഏറ്റവും അധികം അടുത്തറിയുന്നത് അതിന്റെ യഥാര്‍ത്ഥ ശത്രുവിനെയാണ്; കീഴാളരുടെ ഉള്ളിലെ കീഴടക്കാന്‍ ആവാത്ത സ്വാതന്ത്ര്യത്തെയാണ്.
അതിനാല്‍ രാമക്ഷേത്ര ശിലാന്യാസത്തിനു പിന്നിലെ മതാചാര ലംഘനത്തില്‍ പ്രകടമാവുന്ന കീഴാളവത്ക്കരണം എന്ന പ്രത്യക്ഷമായ അടവു (Tactics ) മാറ്റം ഭരണകൂടത്തിന് എതിര്‍നില്‍ക്കുന്ന ഭരിക്കപ്പെടുന്ന ജനസഞ്ചയത്തിന്റെ സ്വാധികാരത്തെ ഹിന്ദുത്വരാഷ്ട്ര നിര്‍മാണം എന്ന ആര്‍.എസ്.എസിന്റെ അടിസ്ഥാന തന്ത്ര (strategy)ത്തിനു വിധേയമാക്കാനും ആ ശക്തിയുമായി സന്ധി ചെയ്യാനുമുള്ള ഒരു തുറന്ന ശ്രമമാണെന്ന് കരുതേണ്ടിയിരിക്കുന്നു. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ ഇന്ത്യന്‍ ദേശീയത എന്ന രാഷ്ട്രീയ സംഘമഹാഭാവന, ബെനഡിക്ട് ആന്‍ഡേര്‍ഴ്സണോട് പാര്‍ത്ഥ ചാറ്റര്‍ജി ചോദിച്ചതുപോലെ, യഥാര്‍ത്ഥത്തില്‍ ആരുടെ ഭാവനയാണെന്ന് ആര്‍.എസ്.എസ് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതാണ് ഇപ്പോള്‍ നാം കണ്ട രാമക്ഷേത്ര ശിലാന്യാസത്തിന്റെ ആഘോഷങ്ങളിലും ആഹ്വാനങ്ങളിലും അടവ് മാറ്റത്തിലും തെളിഞ്ഞു വരുന്നത്.
എവിടെ ലിബറല്‍- ഇടത് രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍, ധൈഷണിക സമൂഹം?
ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭാവിയെ സംബന്ധിച്ച് ആര്‍.എസ്.എസിന്റെ ഈ തിരിച്ചറിവും പ്രയോഗത്തിലുള്ള മുന്നേറ്റവും നിശ്ചയമായും വളരെയേറെ ആശങ്കപ്പെടുത്തുന്നതാണെന്നതില്‍ സംശയമില്ല. എന്നാല്‍ അതിനേക്കാള്‍ ആശങ്കപ്പെടുത്തുന്ന ഒരു വസ്തുത, ജനാധിപത്യത്തിനുവേണ്ടി വാചാലരാകുന്ന ഇന്ത്യന്‍ ലിബറല്‍- ഇടത് രാഷ്ട്രീയ പ്രസ്ഥാന ഭേദങ്ങള്‍ക്കും അവക്ക്
ഭരണകൂട പരമാധികാരത്തിന്റെ ഭീകര നഗ്‌നരൂപമായ ഫാസിസം ഏറ്റവും അധികം അടുത്തറിയുന്നത് അതിന്റെ യഥാര്‍ത്ഥ ശത്രുവിനെയാണ്; കീഴാളരുടെ ഉള്ളിലെ കീഴടക്കാന്‍ ആവാത്ത സ്വാതന്ത്ര്യത്തെയാണ്
താത്വികമായ പിന്‍ബലം നല്‍കുന്ന ധൈഷണിക സമൂഹത്തിന് ഇനിയും ഈ തിരിച്ചറിവിന്റെ പൊരുള്‍ ഉള്‍ക്കൊള്ളാനായിട്ടില്ല എന്നതാണ്. അതിന് അവര്‍ യൂറോപ്യന്‍ കൊളോണിയല്‍ വരേണ്യതയുടെ ആത്മഭാവനയില്‍ നിന്ന് രൂപപ്പെട്ട പാശ്ചാത്യ മുഖ്യധാരാ ആധുനികതയുടെ, ചരിത്രത്തേയും ശാസ്ത്രത്തേയും അധികാരത്തേയും ജനാധിപത്യത്തേയും വികസനത്തേയും മനുഷ്യത്വത്തേയും കുറിച്ചുള്ള പഠിച്ചുറപ്പിച്ച പാഠങ്ങളെ ആദ്യം മുതല്‍ അഴിച്ചഭ്യസി (Unlearn)ക്കേണ്ടിയിരിക്കുന്നു. അങ്ങനെ വിചാര മാതൃകയില്‍ തന്നെ ഘടനാപരമായ ഒരു പരിവര്‍ത്തനം (Paradigm shift) അവരില്‍ സംഭവിക്കേണ്ടിയിരിക്കുന്നു. എങ്കില്‍ മാത്രമേ, മനുഷ്യര്‍ അവരുടെ ജീവിതാധികാരത്തിന്റെ സ്വച്ഛന്ദതക്കും ശാക്തീകരണത്തിനും വേണ്ടി പൊരുതുന്ന, ഭയങ്ങളുടേയും പ്രതീക്ഷകളുടേയും തൃഷ്ണകളുടേയും സ്വപ്നങ്ങളുടേയും ഭാവാത്മകശക്തി (Affects)കളുടെ ലോകമായി അവര്‍ക്ക് രാഷ്ട്രീയത്തെ കണ്ടെത്താനാകൂ. ക്ഷയോന്മുഖമായ ഈ ഭാവാത്മക ശക്തികളുടെ ലോകമാണ് ഫാസിസത്തിന്റെ വൈറസുകളുടെ സമൃദ്ധമായ മേച്ചില്‍പ്പുറം. അതിനാല്‍ ഇത്തരമൊരു ആത്മാര്‍ത്ഥമായ വീണ്ടു വിചാരത്തിന്, വളരെ വൈകിയാണെങ്കിലും തുടക്കം കുറിക്കാന്‍ ബാബറി മസ്ജിദിന്റെ മണ്ണില്‍ രാമക്ഷേത്രം പണിയാന്‍ ആര്‍.എസ്.എസ് ആഘോഷപൂര്‍വം നടത്തിയ തറക്കല്ലിടലിന്റെയും അടവ് മാറ്റത്തിന്റെയും സന്ദര്‍ഭം, ഏതു ജനാധിപത്യ വാദിയേയും ഉണര്‍ന്നുചിന്തിക്കാന്‍ പ്രേരിപ്പിക്കുന്ന ഈ തീവ്ര സന്ദര്‍ഭം, പ്രേരകമാകുമെന്ന് എന്ന് പ്രത്യാശിക്കാം.
അരുൺ ശങ്കർ
14 Aug 2020, 09:54 AM
സ്വാതന്ത്ര്യാനന്തര ഇന്ത്യൻ (മധ്യവർഗ) ഭാവനയിൽ വേരാഴ്ത്തിയ അതിയാഥാസ്ഥിതിക പ്രതിതരംഗത്തിന്റെ സമകാലീന പ്രത്യക്ഷമാണ് അയോധ്യ ശിലാനാസ്യം എന്നത് അവിതർക്കമാണ്.എന്നാൽ കോൺഗ്രസ്- സോഷ്യലിസ്റ്റ്-ഇടത് പ്രസ്ഥാനങ്ങൾ നോക്കുക്കുത്തിയാകുന്നതിന്റെ കാരണങ്ങൾ കുറേക്കൂടി സംകീർണമാണെന്ന് തോന്നുന്നു. ആരാണ് പൗര?ആരാണ് വിശ്വാസി? ആരാണ് ദേശസ്നേഹി?തുടങ്ങി ആരാണ് മനുഷ്യൻ എന്നുവരെ നിർവചിക്കാനുള്ള ശേഷി(defining capacity)യിലാണ് തീവ്രഹിന്ദുത്വയന്ത്രം അതിന്റെ അധൃഷ്യമായ അതിജീവനം സാധ്യമാക്കുന്നതെന്ന് കാണാതിരുന്നുക്കൂടാ.ഈ നിർവചന ശേഷിയുടെ പ്രഭവം പാർലമെന്ററി ആധിപത്യമല്ലെന്നും അത് സാംസ്കാരികമാണെന്നുമുള്ള തിരിച്ചറിവിന്റെ അഭാവമാണ് പ്രതിപക്ഷത്തെ 'പ്രതി 'യാക്കുന്നത്.വാസ്തവത്തിൽ ഈ പ്രശ്നത്തെ കെട്ടഴിക്കുന്നതിൽ ഇന്ത്യൻ സാമൂഹിക വിഭവശ്രേണിയിലെ മധ്യവർഗ മന:സ്ഥിതിയുടെ പ്രകൃതത്തെ വിമർശവിധേയമാക്കേണ്ടതുണ്ട്.ഫാഷിസത്തിന്റെ ഒളിപ്പുര സംസ്കാരമാണെന്ന് തിരിച്ചറിയാൻ മെനക്കെടാതെ വിഭാഗീയതയുടെ പങ്കുപ്പറ്റാൻ പായുന്ന സന്ദർഭത്തെയാണ് -ഒരു മോദിയൻ ആഹ്വാനത്തെ അല്പം ഭേദഗതി ചെയ്തു പറഞ്ഞാൽ -പ്രതിപക്ഷമുക്ത ഭാരതമായി അനുഭവിച്ച് കൊണ്ടിരിക്കുന്നത്.
Sunil. B. Varkala
12 Aug 2020, 04:53 PM
Good
V VIJAYAKUMAR
12 Aug 2020, 12:05 PM
പ്രധാനപ്പെട്ട നിരീക്ഷണങ്ങൾ
PJJ
12 Aug 2020, 09:26 AM
Yes, it is not the victory of the fascists but the decline of the secular forces are our concern; the concern of the genuine Indians.
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
പ്രമോദ് പുഴങ്കര
Dec 20, 2020
23 Minutes Read
കെ. എസ്. ഇന്ദുലേഖ
Dec 18, 2020
6 Minutes Read
സെബിൻ എ ജേക്കബ്
Dec 17, 2020
19 Minutes Read
അഡ്വ.ഹരീഷ് വാസുദേവന്‍
Dec 17, 2020
4 Minutes Read
പി.ടി. കുഞ്ഞുമുഹമ്മദ് / അലി ഹൈദര്‍
Dec 13, 2020
15 Minutes Read
Rasheed
15 Aug 2020, 08:58 AM
സംഘ്പരിവാർ രാഷ്ട്രീയക്കാർ നിരന്തരം പറഞ്ഞു വന്നത് ചെയ്തു കാണിച്ചു എന്നതിനപ്പുറം മറ്റൊന്നും ഇതിൽ കാണേണ്ടതില്ല. ഇപ്പോൾ ഇതിന്റെ പിതൃത്വത്തെ പുൽകാനുള്ള മത്സരം മാത്രമാണ് നടക്കുന്നത്. അതിൽ കോൺസ് എത്രത്തോളം വിജയിക്കും എന്ന് കണ്ടറിയാം