നിശബ്ദ സഞ്ചാരങ്ങൾ - നോവൽഭാഗം

മൂന്നു വർഷങ്ങളായി ഞാൻ അവർക്കു പിന്നാലെ ആയിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഒരു ആഗോളസഞ്ചാരത്തിന്റെ ചിത്രമാണ് അവരിലൂടെ തുറന്നുകിട്ടിയത്. എത്രയധികം രാജ്യങ്ങളിലേക്ക് എത്രയധികം പ്രതിബന്ധങ്ങൾ താണ്ടിയാണ് നമ്മുടെ ധീരരായ സ്ത്രീകൾ സഞ്ചരിച്ചത്. അതിൽ ഭൂരിപക്ഷവും പുരുഷനു മുൻപേയുള്ള യാത്രകളായിരുന്നു. അവ പക്ഷേ എവിടെയും വേണ്ടവണ്ണം രേഖപ്പെടുത്തപ്പെട്ടില്ല എന്നുമാത്രം. അതിനുള്ള എളിയ ശ്രമമാണ് ‘നിശബ്​ദ സഞ്ചാരങ്ങൾ’

ആമുഖം

മലയാളി നഴ്‌സുമാരുടെ ആഗോളസഞ്ചാരം ആസ്പദമാക്കി എഴുതിയ ഒരു നോവലാണിത്. എന്നാൽ പുതിയ ലോകസാഹചര്യത്തിൽ അവരുടെ പ്രസക്തി ചർച്ച ചെയ്യപ്പെടുമ്പോഴല്ല ഇങ്ങനെ ഒരു നോവൽ ഉരുവം കൊള്ളുന്നത്. അതിനൊക്കെയും ഏറെ മുൻപേ 2017-ൽ പ്രസിദ്ധീകരിച്ച ‘മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ'ക്കുശേഷം അടുത്ത ഇരുപതു വർഷങ്ങളിൽ പെടുന്ന ‘പ്രവാസവർഷങ്ങൾ' എങ്ങനെ രൂപപ്പെടുത്തണം എന്നാലോചിച്ചുകൊണ്ടിരിക്കുന്ന കാലം. പുരുഷകേന്ദ്രീകൃതമായ യാത്രകളെക്കുറിച്ച് ധാരാളം നോവലുകൾ ഇതിനോടകം വന്നിട്ടുള്ളതുകൊണ്ട് ഒരു വ്യക്തത കിട്ടാതെ ശൂന്യതയിൽ നിൽക്കുന്ന ദിവസങ്ങളൊന്നിൽ ഞാൻ പ്രമുഖ ഇംഗ്ലീഷ് പ്രസാധകരായ ജെഗർനെട്ടിന്റെ ഉടമസ്ഥയും പബ്ലിഷറുമായ ചിക്കി സർക്കാരിന്റെ ദില്ലിയിലെ ഫ്ളാറ്റിൽ പോയി. തുടർന്നുവരുന്ന നോവൽ പരിഭാഷകളെക്കുറിച്ച് സംസാരിക്കാനാണ് പോയതെങ്കിലും ഞാനും ചിക്കി സർക്കാരും അവരുടെ ഭർത്താവ് അലക്‌സ് ട്രവേലിയും ചേർന്നുള്ള സംസാരം വളരെ വേഗം കേരളത്തിനെക്കുറിച്ചും പ്രത്യേകിച്ച് തിരുവിതാംകൂറിനെക്കുറിച്ചുമായി മാറി. അതിനിടയിൽ എപ്പോഴോ ആണ് സ്ത്രീകൾ നടത്തിയ യാത്രകളെക്കുറിച്ച് ഒരു പരാമർശം ഉണ്ടാവുന്നത്. അന്ന് എനിക്കറിയാവുന്ന കുറേ വിവരങ്ങൾ ഞാനവരുമായി പങ്കുവച്ചു. എങ്കിൽ അതിനെ അധികരിച്ച് എന്തുകൊണ്ട് ഒരു നോവൽ എഴുതുക്കൂടാ എന്നൊരാശയം ചിക്കി സർക്കാരാണ് അപ്പോൾ മുന്നോട്ടു വയ്ക്കുന്നത്. അതൊരു തെളിച്ചമുള്ള സാധ്യതയായി തോന്നി ഞാനതിനു സമ്മതം മൂളി എന്നുമാത്രമല്ല എന്നോ ഒരിക്കൽ എഴുതപ്പെടാൻ പോകുന്ന നോവലിന്റെ ഇംഗ്ലീഷ് പരിഭാഷയ്ക്കുള്ള കരാറിലും ഏർപ്പെട്ട ശേഷമാണ് അന്നു ഞങ്ങൾ പിരിയുന്നത്. മാന്തളിരിലെ ഇരുപത് കമ്യൂണിസ്റ്റ് വർഷങ്ങൾ എന്ന നോവലിൽ ഒരിക്കൽ മാത്രം വന്നുപോകുന്ന ഒരു കഥാപാത്രമായിരുന്നു അപ്പോൾ എന്റെ മനസിൽ ഉണ്ടായിരുന്നത്. അവരുടെ ചരിത്രമോ സഞ്ചാരപഥങ്ങളോ എനിക്കറിവുണ്ടായിരുന്നില്ല. കഴിഞ്ഞ മൂന്നു വർഷങ്ങളായി ഞാൻ അതിന്റെ പിന്നാലെ ആയിരുന്നു. അദ്ഭുതപ്പെടുത്തുന്ന ഒരു ആഗോളസഞ്ചാരത്തിന്റെ ചിത്രമാണ് എനിക്കു മുന്നിൽ അവരിലൂടെ തുറന്നുകിട്ടിയത്. എത്രയധികം രാജ്യങ്ങളിലേക്ക് എത്രയധികം പ്രതിബന്ധങ്ങൾ താണ്ടിയാണ് നമ്മുടെ ധീരരായ സ്ത്രീകൾ സഞ്ചരിച്ചത്. കാനഡയിലെ മഞ്ഞുവീണ ആർടിക് പ്രദേശങ്ങളിലും മരുഭൂമിയിലെ ബദുക്കളുടെ ഗ്രാമങ്ങളിലും ആഫ്രിക്കയിലെ ഉൾനാടുകളിലും യൂറോപ്പിൽ പരക്കെയും അവർ എത്തിപ്പെട്ടു. അതിൽ ഭൂരിപക്ഷവും പുരുഷനു മുൻപേയുള്ള യാത്രകളായിരുന്നു. അവ പക്ഷേ എവിടെയും വേണ്ടവണ്ണം രേഖപ്പെടുത്തപ്പെട്ടില്ല എന്നുമാത്രം. അതിനുള്ള എളിയ ശ്രമമാണ് ഞാൻ നടത്തിയത്.
ഈ രചന ഏതാണ്ട് മുക്കാൽ ഭാഗം പിന്നിടുമ്പോഴാണ് കോവിഡ് വ്യാപനം ലോകത്തെ ബാധിക്കുന്നതും ലോക്ക്ഡൗൺ പ്രഖ്യാപിക്കപ്പെടുന്നതും. വീടിനുള്ളിൽ അടയ്ക്കപ്പെട്ട ആ ദിവസങ്ങളെ ഉപയോഗപ്പെടുത്തിയാണ് ഇതിന്റെ രചന ഞാൻ പൂർത്തിയാക്കുന്നത്. നമ്മുടെ പതിവുകളെ ആകെ അട്ടിമറിച്ച പുതിയ ലോകസാഹചര്യം കൂടി ഈ നോവലിന്റെ ഭാഗമായി മാറുന്നുണ്ട്.
ആകാശസഞ്ചാരങ്ങൾ പരക്കെ റദ്ദാക്കപ്പെട്ട് ഭാവിയാത്രകളെക്കുറിച്ച് ആകുലപ്പെട്ടിരിക്കുന്ന ഇക്കാലത്തും കേരളത്തിലെ വിമാനത്താവളങ്ങളിൽ നിന്ന് പല വിദേശരാജ്യങ്ങളിലേക്കും വിമാനങ്ങൾ പറന്നുയർന്നു. നമ്മുടെ നേഴ്സുമാരുടെ മികവ് തിരിച്ചറിഞ്ഞ് അവരെ അന്വേഷിച്ചുവന്ന വിമാനങ്ങളായിരുന്നു അവ. അതിൽ കയറിപ്പോയതിൽ ബഹുഭൂരിപക്ഷവും ചെറുപ്രായക്കാരായ പുതിയ നേഴ്സുമാരായിരുന്നു. പകർച്ചവ്യാധി എന്ന ഭീഷണിയൊന്നും അവരെ അതിൽ നിന്ന് പിന്തിരിപ്പിച്ചില്ല. ഏതാണ്ട് എട്ടുപതിറ്റാണ്ടുകൾക്ക് മുൻപു തുടങ്ങിയ നഴ്സുമാരുടെ ആ ധീരസഞ്ചാരം ഇപ്പോഴും അനസ്യൂതം തുടരുന്നു എന്നർത്ഥം. എന്നാൽ നമ്മിൽ ഭൂരിപക്ഷവും അതറിയുന്നില്ല എന്നുമാത്രം. കാരണം അവയത്രയും ഒച്ചയും ബഹളവും ആരവവങ്ങളുമില്ലാത്ത സഞ്ചാരങ്ങളായിരുന്നു. തീർത്തും നിശബ്ദസഞ്ചാരങ്ങൾ!

അധ്യായം 1.
ഏകാന്തതയുടെ പര്യായം
നീണ്ട ഇരുപതു വർഷത്തിന്റെ നീളമുണ്ടെന്ന് തോന്നിച്ച ഇരുപതു ദിവസത്തെ ആശുപത്രി വാസത്തിനുശേഷം ഇന്നലെയാണ് ഞാൻ വീട്ടിൽ തിരിച്ചെത്തുന്നത്. മുൾക്കാടുകൾക്കിടയിൽ കൊമ്പ് കുടുങ്ങിപ്പോയ കലമാൻ വല്ലവിധേനയും തലവലിച്ച് ഓടിരക്ഷപ്പെടുന്നതു മാതിരിയാണ് ഞാൻ ആ ആശുപത്രിക്കിടക്കയിൽ നിന്നും രക്ഷപെട്ടുപോന്നത്.
ഒന്നുമില്ല, വെറുതെ ഒരു വൈറൽ ഫീവർ വന്നതാണ്. ഞാനത് ശ്രദ്ധിക്കാതെ കുറച്ചുദിവസം കൊണ്ടുനടന്നു. ആഹാരശേഷം മമ്മി തന്ന ഗുളികകളും കഫ് സിറപ്പും ഞാൻ നിസാരഭാവത്തോടെ മേശപ്പുറത്ത് ഉപേക്ഷിച്ച് പാട്ടു കേൾക്കുകയും നെറ്റ്ഫ്ലിക്‌സ് കാണുകയും ചെയ്തു. ഒരുദിവസം പുറത്തു പോയിവന്ന ഞാൻ മുറ്റത്തു തളർന്നുവീണു. ബൈക്ക് സ്റ്റാന്റിൽ കയറ്റിവച്ചത് എനിക്കോർമയുണ്ട്. പുൽമേട്ടിൽ നിഴലു പരക്കുന്നതു പോലെ മയക്കം എന്റെ ബോധത്തെ വന്നുമൂടുന്നത് ഞാനറിഞ്ഞു. കൈനീട്ടി സിറ്റൗട്ടിന്റെ ഗ്രില്ലിൽ പിടിക്കാൻ നോക്കി. അത്രതന്നെ.
ഭാഗ്യം, രണ്ടു മിനുറ്റ് നേരത്തെ ആയിരുന്നെങ്കിൽ ബൈക്കുമായി ഞാൻ റോഡിലെവിടെയെങ്കിലും വീഴുമായിരുന്നു. മുറ്റത്തുകിടന്ന എന്നെ എത്രയോ നേരം കഴിഞ്ഞ് എപ്പോഴോ ആണ് മമ്മി കാണുന്നത്. ബൈക്ക് വന്നു നിന്ന ശബ്ദം അടുക്കളയിൽ കുക്കറിന്റെയും മിക്സിയുടെയും കീഴിലായിരുന്ന മമ്മി ശ്രദ്ധിച്ചു കാണില്ല. പപ്പ വീട്ടിൽ ഉണ്ടായിരുന്നില്ല താനും. മമ്മിയുടെ നിലവിളി കേട്ട് ഓടിവന്ന അടുത്ത വീട്ടിലെ രാജു അങ്കിൾ എന്നെ അപ്പോൾ തന്നെ വാരിയെടുത്ത് ആശുപത്രിയിൽ എത്തിച്ചു. മൂന്നാം മണിക്കൂറിലാണ് എനിക്ക് ബോധം തിരിച്ചു കിട്ടുന്നത്. പനി ശ്രദ്ധിക്കാതെ ന്യുമോണിയ ആയി മാറിയിരുന്നു. പിന്നെ മെനഞ്ചൈറ്റിസ് ആണെന്നോ ലിവറിൽ പ്രശ്‌നമെന്നോ, പാൻക്രിയാസിൽ പ്രശ്നമെന്നോ എന്തൊക്കെയോ ഡോക്ടേഴ്സ് പറഞ്ഞു. പിന്നത്തെ അഞ്ചു ദിവസങ്ങളിൽ ഞാൻ ഐ.സി.യു വിലെ കടുത്ത നിരീക്ഷണത്തിലായിരുന്നു. തലവേദനയുടെയും പനിയുടെയും കുളിരിന്റെയും കിടുകിടുപ്പിന്റെയും ശർദ്ദിലിന്റെയും വയറിളക്കത്തിന്റെയും തളർച്ചയുടെയും ക്ഷീണത്തിന്റെയും അഞ്ച് പീഡനദിവസങ്ങൾ. മഞ്ഞിലൂടെ കാലുവലിച്ചു നടക്കുന്ന ഒരു മുടന്തൻ കരടിയെക്കാളും പതിയെ നീങ്ങിയ അഞ്ച് ഉറുമ്പ് വർഷങ്ങൾ.

ഐ.സി.യുവിൽ സന്ദർശകർക്ക് കനത്ത വിലക്കുണ്ടായിരുന്നു. അനുവദിച്ചിരിക്കുന്ന സമയത്ത് രണ്ടുപേർക്ക് ഇത്തിരിനേരം കേറിക്കാണാം. അപ്പോൾ പപ്പയും മമ്മിയും വന്ന് സുഖാന്വേഷണം നടത്തും. നിർബന്ധിച്ച് ചായ കുടിപ്പിക്കും. ബിസ്‌കറ്റ് വായിൽ വച്ചു തരും. അപ്പോഴേക്കും സമയമായി എന്നുപറഞ്ഞ് അവരെ ഇറക്കി വിടും. മുഴുവൻ സമയവും അവർ പുറത്തുണ്ട് എന്നെനിക്കറിയാം. പക്ഷേ അവർ നിസ്സഹായരായിരുന്നു. രണ്ടു ദിവസം വൈകുന്നേരം ജാനകി വന്നു. അടുത്തിരുന്ന് ഇത്തിരി നേരം കരഞ്ഞു. ആ ദിവസങ്ങളിൽ ഞങ്ങളൊന്നിച്ച് ബീച്ചിൽ പോയിരുന്നു. കാറ്റ് കൊണ്ട്, കപ്പലണ്ടി കൊറിച്ച്, ഐസ് ക്രീം നുണഞ്ഞ് ഞങ്ങൾ കുറേ നടന്നു. അന്നേ എനിക്കൊരു ചെറിയ ചുമ ഉണ്ടായിരുന്നു. അവൾ കാരണമാണ് അസുഖം കൂടിയത് എന്നു പറഞ്ഞ് സ്വയം കുറ്റമേറ്റ കരച്ചിലായിരുന്നു അത്. എന്റെ ജീവിതത്തിൽ സംഭവിക്കുന്ന കാര്യങ്ങൾക്ക് മറ്റുള്ളവർ സ്വയം കുരിശിലേറാൻ ശ്രമിക്കുന്ന നാടകം എനിക്കിഷ്ടമല്ലാത്തതിനാൽ ഞാനവളെ ചീത്ത പറഞ്ഞോടിച്ചു. പിന്നെ ഒരു ദിവസം പപ്പയുടെ പെങ്ങൾ ലാലി ആന്റി വന്നു. ആന്റിയുടെ മകൻ ജെറിനു ദോഹയിൽ പുതിയ ജോലി കിട്ടിയ കാര്യം പറഞ്ഞു. പോയി. ഒരു ദിവസം രാജു അങ്കിൾ വന്നു. അതേയുള്ളൂ. ബാക്കിനേരമെല്ലാം കണ്ണിനും സീലിംഗിനും ഇടയിലുള്ള ഇത്തിരി ശൂന്യതയിൽ നോക്കി ഒരേ കിടപ്പു തന്നെ. ഏകാന്തത ഒരു തോന്നൽ അല്ല അനുഭവമാണ് എന്ന് ആ കിടപ്പിൽ എനിക്ക് മനസിലായി. ആരെങ്കിലും ഒരാൾ എന്റെ അടുത്തിരുന്ന് ഇത്തിരി നേരം വർത്തമാനം പറഞ്ഞിരുന്നെങ്കിൽ എന്ന് ആശിച്ചു പോയ നിമിഷങ്ങൾ.
വാർഡിൽ ഉണ്ടായിരുന്ന നേഴ്സുമാർ മാത്രമായിരുന്നു ആ ദിവസങ്ങളിൽ എനിക്ക് ശരിക്കും ആശ്വാസം. തൊട്ടടുത്ത കട്ടിലിലുകളിൽ കിടന്ന് കുറുകുകയും കരയുകയും ചെയ്യുന്ന മറ്റ് രോഗികളെ ഒന്ന് കണ്ണുയർത്തി നോക്കാൻ പോലും എനിക്കാവതില്ലായിരുന്നു.

പ്രതീക്ഷയുടെ അകമ്പടിയോടെ ചിലരൊക്കെ അങ്ങോട്ട് വരികയും നിലവിളിയുടെ അകമ്പടിയോടെ ചിലരൊക്കെ മടങ്ങുകയും ചെയ്യുന്നുണ്ടായിരുന്നു. ഒന്നും ഗൗനിക്കാനാവാതെ ഞാൻ കട്ടിലിൽ തളർന്നു കിടക്കുമ്പോൾ ചില ഭ്രമാത്മകസ്വപ്നങ്ങൾ എന്നെ വന്നുപൊതിയും. നിറയെ പോപ്പി ചെടികൾ പൂത്തു നിൽക്കുന്ന നീളൻ പടങ്ങൾ. തലയ്ക്കു ചുറ്റും ചിറകു വിറപ്പിച്ചു പറക്കുന്ന മുഴുത്ത പൂമ്പാറ്റകൾ. ആകാശത്ത് മഞ്ഞു പാടയ്ക്കിടയിലൂടെ പൊഴിഞ്ഞു വീഴുന്ന മഞ്ഞ നിറമുള്ള അപ്പൂപ്പൻ താടികൾ. കണ്ണെത്താ ദൂരത്തോളം കൂനകൂട്ടിയിട്ടിരിക്കുന്ന പല വർണ്ണത്തിലുള്ള മുഠായികൾ. പറന്നു നടക്കുന്ന ഒട്ടകങ്ങൾ. വള്ളം തുഴഞ്ഞു പോകുന്ന കുട്ടിയാനകൾ. ജിമിക്കി കമ്മലിട്ട് നൃത്തം ചവുട്ടുന്ന മാൻപേടകൾ. ക്രിക്കറ്റ് കളിക്കുന്ന ജിറാഫുകൾ. സൈക്കിളിൽ ഡബിളിരുന്നു പോകുന്ന വെള്ളക്കരടികൾ. ചെവി കടിച്ചെടുക്കാനായി വരുന്ന നീല വവ്വാലുകൾ.
സ്വപ്നക്കാഴ്ചകൾക്കിടയിൽ പെട്ടെന്നെനിക്ക് ശർദ്ദിക്കാൻ വരും. ബെഡ് പാനുമായി സിസ്റ്റർ ഓടി വരുമ്പോഴേക്കും ഞാൻ ഉടുപ്പിലും കിടക്കയിലുമായി ശർദ്ദിച്ചു കഴിഞ്ഞിരിക്കും. എനിക്ക് എന്നോടു തന്നെ ഈർഷയും ദേഷ്യവും തോന്നിപ്പോകുന്ന നിമിഷങ്ങൾ. വല്ലവിധത്തിലും ഞാനത് സ്വയം കഴുകിത്തുടയ്ക്കാൻ നോക്കുമ്പോൾ അവർ വന്നു തടയും. ഇത് ഞങ്ങളുടെ ഡ്യുട്ടിയാണ് എന്നു പറഞ്ഞുകൊണ്ട് എന്റെ മുഖം കഴുകിത്തരും. ഉടുപ്പ് മാറ്റും. ബെഡ് ഷീറ്റ് മാറ്റും. തറ തുടപ്പിക്കും. ഇത്തിരി കഴിയുമ്പോൾ ഞാൻ വീണ്ടും ശർദ്ദിക്കും. ഒരു ഈർഷയുമില്ലാതെ അവർ തങ്ങളുടെ പ്രവർത്തികൾ ആവർത്തിക്കും.

അക്കൂട്ടത്തിൽ മരിയ ജോൺ എന്നു പേരായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു. അവളായിരുന്നു അതിൽ ഏറ്റവും മിടുക്കി. എന്തൊരു ചുറുചുറുക്കാണവൾക്ക്. ജോലിയ്ക്ക് ചേർന്നിട്ട് അധികം നാളുകൾ ആയിട്ടില്ല. എന്നാലും മുതിർന്നവരെക്കാൾ ഉത്സാഹത്തോടെയാണ് അവൾ കിടക്കയിൽ നിന്ന് കിടക്കയിലേക്ക് ഓടുന്നത്. ഒന്നിലും ഒരു സന്ദേഹവുമില്ല. ആർക്ക് എന്തുവേണമെന്ന് അവൾക്കറിയാം. ഡോക്ടർ വരുന്ന സമയം. മരുന്ന് കൊടുക്കേണ്ട സമയം. ബ്ലഡ് എടുക്കേണ്ട സമയം. ഷീറ്റ് മാറ്റേണ്ട സമയം. അതിനിടയിൽ ഓരോരുത്തരോടും ഇത്തിരി കുശലാന്വേഷണം നടത്തും. ‘കഞ്ഞി കുടിച്ചേ മരുന്നു കഴിച്ചേ, ഇവിടിങ്ങനെ കിടന്നാ മതിയോ? വീട്ടിൽ പോകണ്ടേ?' എന്നിങ്ങനെ സ്നേഹപൂർവ്വം ശാസിക്കും. പിന്നെ ‘വേഗം സുഖമാവും കേട്ടോ' എന്ന് നെറ്റിയിൽ തലോടി സമാശ്വസിപ്പിക്കും. എല്ലാവരുടെയും അടുത്ത് പോയിട്ട് ഏറ്റവും ഒടുവിലേ എന്റെ അടുക്കൽ വരൂ. കസേര വലിച്ച് എന്റെ കിടയ്ക്ക് അരുകിൽ അവൾ ഇത്തിരിനേരം ഇരിക്കും. നെറ്റിയിൽ കൈവച്ച് ചൂടുണ്ടോ എന്നു നോക്കും. നനഞ്ഞ തുണി നെറ്റിയിൽ ഇട്ടുതരും. ക്ഷീണം മാറാൻ ചൂടുവെള്ളം തരട്ടേ എന്ന് ചോദിക്കും. ‘കാമുകി വന്ന് കരയുന്നത് കണ്ടു, എന്താ ആ കുട്ടിയേടെ പേര്, ജാനകി, അല്ലേ? സുന്ദരിയാണ് കേട്ടോ. അവളെ കൂട്ടി കടപ്പുറത്ത് പോകണ്ടേ. ദാ ഈ മരുന്ന് വേഗം കുടിച്ചേ..' എന്ന് കുട്ടികളെപ്പോലെ കളിയാക്കും.
ഡ്രിപ്പ് വഴി മരുന്നുകൾ കയറുമ്പോൾ അസഹനീയമായ വേദനയാണ്. ഞരമ്പ് പിടച്ചു വരും. കൈ കഴയ്ക്കും. എന്റെ കണ്ണുകൾ അപ്പോൾ അറിയാതെ നിറയും. അപ്പോഴൊക്കെ അവൾ വന്ന് എന്റെ കൈ പതിയെ തിരുമ്മിത്തരും. സാരമില്ല വേഗം സുഖമാകാനല്ലേ എന്ന് ആശ്വസിപ്പിക്കും.

രോഗം വല്ലാതെ മൂർച്ഛിച്ച് തളർന്നു കിടന്ന ദിവസങ്ങളിൽ ഒന്നിൽ എനിക്ക് പെട്ടെന്ന് ടോയ്ലെറ്റിൽ പോകാൻ മുട്ടി. വല്ലവിധത്തിലും കിടക്കയിൽ നിന്നെഴുനേറ്റ് ഡ്രിപ്പിന്റെ സ്റ്റാന്റും വലിച്ച് പാതിവഴി എത്തിയപ്പോഴേക്കും, പിടിച്ചുനിറുത്താനുള്ള എല്ലാ കീഴ്പേശീശ്രമങ്ങളെയും പരാജയപ്പെടുത്തിക്കൊണ്ട് എന്റെ വയർ അണപൊട്ടി ഒഴുകിപ്പോയി. തറ മുഴുവൻ നാറുന്ന ദ്രാവകം പടർന്നു. ആശുപത്രിവസ്ത്രത്തിൽ അളിഞ്ഞ നനവ്. മരിയ അത് കണ്ടു നിൽക്കുകയാണ്. ഒരു ഇരുപത്തിമൂന്നു വയസുകാരന് ഇതിൽപരം മറ്റെന്ത് അപമാനം വരാനാണ്. അത്രയും വലിയൊരു സ്വയം നിന്ദ എനിക്കൊരിക്കലും തോന്നിയിട്ടില്ല. നിന്ന നിൽപ്പിൽ എന്നൊയൊരു മുതല വിഴുങ്ങിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോയ നിമിഷം. പക്ഷേ മരിയ ഓടി വന്നു. ഒന്നും സംഭവിക്കാത്തതുപോലെ എന്നെ ടോയ്ലെറ്റിലേക്ക് കൈപിടിച്ചു നയിച്ചു. എന്റെ ഉടുപ്പ് മാറാൻ സഹായിച്ചു. ദേഹം കഴുകാൻ സഹായിച്ചു. ക്ലീനേഴ്സിനെ വിളിച്ച് തറ തുടപ്പിച്ചു. പുത്തൻ ആശുപത്രി വസ്ത്രം ധരിപ്പിച്ചു. പിന്നെ എന്നെ കൈപിടിച്ച് കട്ടിലിൽ കൊണ്ടുകിടത്തി. ഞാൻ ആ പെൺകുട്ടിയോട് ക്ഷമാപണം നടത്തി. എന്നാൽ ‘ഇതൊക്കെ രോഗികൾക്ക് പതിവല്ലേ' എന്നായിരുന്നു അവളുടെ പുഞ്ചിരിച്ചുകൊണ്ടുള്ള മറുപടി.
അന്നു മുഴുവൻ എനിക്ക് വയറിളക്കമായിരുന്നു. ഞാൻ എന്നെ തന്നെ ശപിച്ചുപോയ നിമിഷങ്ങൾ. പിന്നെയും ഒന്നോ രണ്ടോ തവണ ടോയ്ലെറ്റിൽ വരെ എത്തിപ്പെടാനാകാതെ ഞാൻ വഴിയിൽ ഉരുകിയൊലിച്ചപ്പോൾ മരിയ എനിക്ക് ബെഡ് പാൻ കൊണ്ടുത്തന്നു. ഇനി അതിൽ സാധിച്ചുകൊള്ളാൻ പറഞ്ഞു. ഓരോ തവണയും അവൾ അതെടുത്തുകൊണ്ടുപോയി കഴുകി തിരിച്ചുകൊണ്ടുവച്ചു.

മൂന്നോ നാലോ തവണ എന്റെ ആശുപത്രിവസ്ത്രം അവർക്ക് മാറ്റേണ്ടി വന്നു. എന്നെ കമഴ്ത്തിക്കിടത്തി ഒരു കുഞ്ഞിനെ എന്നപോലെ തുടച്ചെടുക്കേണ്ടി വന്നു. അപ്പോഴൊന്നും മുഷിവിന്റെ ഒരു കണികപോലും ആ മുഖങ്ങളിൽ ഞാൻ കണ്ടില്ല. കാലത്ത് കണ്ട അതേ പുഞ്ചിരി വൈകുന്നേരം വരെ മാഞ്ഞതുമില്ല.
അവർ ശരിക്കും ജീവിക്കുകയാണോ അഭിനയിക്കുകയാണോ എന്ന് ആദ്യം എനിക്ക് മനസിലായതേയില്ല. എന്നാലതൊന്നും ശമ്പളത്തിനുവേണ്ടിയുള്ള നാട്യങ്ങളല്ല എന്ന് പിന്നെ ഞാൻ അനുഭവിച്ചറിഞ്ഞു.
ഒരുദിവസം അതികാലത്ത് ഞാൻ മയക്കത്തിൽ നിന്നുണരുമ്പോൾ മരിയ, ഇളം ചൂടുവെള്ളത്തിൽ എന്റെ ദേഹം തുടച്ചു വൃത്തിയാക്കുകയാണ്. അതവരുടെ പതിവ് ജോലിയാണ്. ദേഹം തുടച്ച് കൈ തുടച്ച് മുഖം തുടച്ച് കഴുത്ത് തുടച്ച് കക്ഷം തുടച്ച് കയ്യും കാലും തുടച്ച് അവൾ എന്റെ ഗുഹ്യഭാഗങ്ങൾ തുടയ്ക്കാൻ തുടങ്ങി. അപ്പോൾ ശരിക്കും ഞാൻ നാണം കൊണ്ട് ചൂളി. ‘അതൊന്നും വേണ്ട കുട്ടി' എന്ന് ഞാനവളെ തടഞ്ഞു.

എന്നാൽ അവൾ സമ്മതിച്ചതേയില്ല. ‘നോക്ക്, ഇന്നലെ മുഴുവൻ നിനക്ക് വയറിളക്കമായിരുന്നു. അതുകൊണ്ട് എല്ലായിടവും നല്ലോണം വൃത്തിയാക്കണം. അല്ലെങ്കിൽ വല്ല അണുബാധയും ഉണ്ടാവും.' അവൾ പറഞ്ഞു. എന്നിട്ട് അവൾ എന്റെ ലിംഗം എടുത്ത് തുടയ്ക്കാൻ തുടങ്ങി. എന്റെ ജീവൻ പാതാളത്തിലേക്ക് ഊളിയിട്ടു പോകുന്നതുപോലെ ഒരു അഭിമാനക്ഷയം എനിക്കുണ്ടായി. എന്നാൽ അവൾക്കൊരു കൂസലും ഉണ്ടായിരുന്നില്ല. ഒരു സാധാരണ പ്രവർത്തി ചെയ്യുന്നതുപോലെ നിസംഗത മാത്രമേ അപ്പോഴും അവളുടെ മുഖത്തുണ്ടായിരുന്നുള്ളൂ.
എല്ലാം കഴിഞ്ഞ് അവൾ പോയപ്പോൾ എന്റെ കണ്ണുകൾ നിറഞ്ഞൊഴുകുന്നത് കവിളുകളിൽ ഞാനനുഭവിച്ചു. എനിക്കത് നിയന്ത്രിക്കാൻ കഴിഞ്ഞതേയില്ല. എന്തിനെന്ന് എനിക്കറിയില്ലായിരുന്നു. എന്നിട്ടും ഞാൻ കരഞ്ഞു.
പെട്ടെന്നെന്റെ ഓർമ്മകൾ പിന്നോട്ടോടി ബാല്യത്തിൽ ചെന്ന് തട്ടിനിന്നു. എനിക്ക് കുപ്പിപ്പാൽ തന്ന് പപ്പയോടൊപ്പം ചേർത്തു കിടത്തിയിട്ട് ഡ്യൂട്ടിയ്ക്കു പോകുന്ന രാത്രിയിലെ മമ്മി. എന്റെ വാവിട്ട കരച്ചിൽ വകവയ്ക്കാതെ എന്നെ ബേബി സിറ്റർക്ക് കൈമാറുന്ന പ്രഭാതങ്ങളിലെ മമ്മി. എന്റെ സ്‌കൂളിലെ ഏതെങ്കിലും പരിപാടിയ്ക്ക് വന്നാൽ ഡ്യൂട്ടി എന്നു പറഞ്ഞ് പാതിസമയത്ത് ഇറങ്ങിയോടുന്ന മമ്മി. ഒരു അവധി ദിവസം കിട്ടിയാൽ ഒരു പാർക്കിൽ പോലും പോകാനാവാതെ രാത്രി ഡ്യൂട്ടി കഴിഞ്ഞ് മാണ്ടുകിടന്നുറങ്ങുന്ന മമ്മി.
അന്നൊക്കെ ആ വെള്ളവസ്ത്രത്തോട് എനിക്ക് വല്ലാത്ത കലിയായിരുന്നു. മമ്മി അത് ധരിക്കാൻ തുടങ്ങുമ്പോൾ എനിക്ക് സങ്കടവും ദേഷ്യവും ഒന്നിച്ച് വരും. എത്രയോ ദിവസങ്ങളിൽ ഞാൻ ആ വസ്ത്രങ്ങൾ കോമ്പസ് കൊണ്ട് കുത്തിക്കീറിയിരിക്കുന്നു. മമ്മി നേഴ്സ് ആയിരിക്കുന്നതിനോട് എനിക്കൊരിക്കലും പൊരുത്തപ്പെടാൻ സാധിച്ചതേയില്ല. എല്ലാക്കാലത്തും ഞാനതിനെ വെറുത്തു. എന്നാൽ ഈ കിടപ്പിൽ എനിക്ക് മനസിലാവുന്നു, ഇതുപോലെ ആരൊക്കെയോ നിസ്സഹായകരായ മനുഷ്യരെ സഹായിക്കാനുള്ള ഓട്ടമായിരുന്നു അതൊക്കെ എന്ന്. എന്നെക്കാളധികം അവർക്ക് മമ്മിയുടെ സേവനം ആവശ്യമുണ്ടായിരുന്നു എന്ന്.
രണ്ടു ദിവസം കഴിഞ്ഞ് എന്നെ ഐ.സി.യുവിൽ നിന്നും മുറിയിലേക്ക് മാറ്റി. പിന്നത്തെ പതിനഞ്ച് ദിവസങ്ങൾ ഞാൻ ആ മുറിയിൽ ഉണ്ടായിരുന്നു. നേഴ്സ് എന്ന ജോലിയോട് എനിക്കുണ്ടായിരുന്ന ദേഷ്യവും പുച്ഛവും അലിയിച്ചു കളഞ്ഞ ദിവസങ്ങളായിരുന്നു അത്. മനുഷ്യൻ ഏറ്റവും ദുർബലനായിപ്പോകുന്ന നിമിഷത്തിൽ അവനെ ദയാപൂർവ്വം താങ്ങുക എന്നതിനോളും മഹനീയമായി മറ്റെന്തുണ്ട് ഈ ഭൂമിയിൽ.

എന്റെ കുടുംബത്തിൽ ഒരുകൂട്ടം നേഴ്സുമാർ ഉണ്ടെങ്കിലും ഒരിക്കലും അവർ ചെയ്യുന്ന പ്രവൃത്തിയോട് എനിക്കൊരാദരവോ മതിപ്പോ ഉണ്ടായിരുന്നില്ല. പഠിത്തത്തിൽ പിന്നിലായതുകൊണ്ടോ മറ്റൊരു ജോലിയും കിട്ടാത്തതുകൊണ്ടോ മാത്രമാണ് അവർ ഈ ജോലി തിരഞ്ഞെടുത്തത് എന്ന് ഞാൻ പലപ്പോഴും പുച്ഛിച്ചിരുന്നു. വെറുതെ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് രണ്ട് സൂചി വയ്ക്കുക, ഉറക്കഗുളിക കൊടുത്ത് മയക്കി കിടത്തുക എന്നതിനപ്പുറത്ത് എന്തു ജോലിയാണ് നിങ്ങൾ ചെയ്യുന്നത് എന്ന് ഞാൻ പലപ്പോഴും കളിയാക്കിയിരുന്നു. എന്നാൽ മരിയയും കൂട്ടുകാരികളും എന്റെ ചിന്തകളെ അത്രയും മാറ്റിമറിച്ചുകളഞ്ഞു. വെറും തൊഴിൽ എന്നു മാത്രം വിചാരിച്ച് ഇറങ്ങിത്തിരിക്കുന്നവർക്ക് ഇത്രയും ആത്മാർത്ഥമായിരിക്കാനും മനുഷ്യരെ ഇങ്ങനെ ദയാപൂർവ്വം പരിഗണിക്കാനും കഴിയില്ല. അതിനപ്പുറത്ത് ഒരു സമർപ്പണം അവർക്കുണ്ട്. നിശ്ചയം.

ചികിത്സ അവസാനിപ്പിച്ച് ആശുപത്രിയിൽ നിന്ന് മടങ്ങുന്നതിനു മുൻപ് ഒരു ദിവസം മമ്മിയെക്കൊണ്ട് ഒരു ചെറിയ സമ്മാനം വാങ്ങി ഞാൻ മരിയയ്ക്ക് കൊടുത്തു. എന്നാൽ അവളത് സ്നേഹപൂർവ്വം നിരസിച്ചു കളഞ്ഞു.
‘ഒന്നും വേണ്ട, ഞാൻ എന്റെ ജോലി ചെയ്തു എന്നുമാത്രം. ഒന്നും പ്രതീക്ഷിച്ചല്ല ഞാനത് ചെയ്യുന്നത്. വല്ലപ്പോഴും ഞങ്ങളെ ഓർക്കുക. അതാണ് ഞങ്ങൾക്ക് നൽകാവുന്ന ഏറ്റവും നല്ല സമ്മാനം'
പേരുകളുടെ സാമ്യമാണോ എന്നറിയില്ല, മരിയ എന്ന പെൺകുട്ടിയെക്കുറിച്ച് സാകൂതം ചിന്തിച്ചുകൊണ്ട് ആ ആശുപത്രിക്കിടക്കയിൽ വിശ്രമിക്കുമ്പോഴൊക്കെ എന്റെ മനസിൽ അറിയാതെ തെളിഞ്ഞു വന്നത് മറിയാമ്മ എന്ന മറ്റൊരു പേരായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഒന്നിൽ തീർത്തും അവിചാരിതമായി കണ്ടെത്തുകയും ഞാൻ അങ്ങനെ തന്നെ അവഗണിച്ചു കളയുകയും ചെയ്ത ഒരു പേരായിരുന്നു അത്.


ബെന്യാമിനോട് ജീവിതത്തെക്കുറിച്ച് ചില ചോദ്യങ്ങൾ


ബെന്യാമിൻ

കഥാകൃത്ത്​, നോവലിസ്​റ്റ്​. അക്കപ്പോരിന്റെ 20 നസ്രാണിവർഷങ്ങൾ, ആടുജീവിതം, അൽ അറേബ്യൻ നോവൽ ഫാക്ടറി, മുല്ലപ്പൂനിറമുള്ള പകലുകൾ, മഞ്ഞവെയിൽ മരണങ്ങൾ, മാന്തളിരിലെ 20 കമ്യൂണിസ്റ്റ് വർഷങ്ങൾ, നിശ്ശബ്​ദസഞ്ചാരങ്ങൾ എന്നിവ പ്രധാന നോവലുകൾ.

Comments