മൗലികവാദത്തിനും വസ്​തുതകൾക്കുമിടയിലെ ബഫർസോൺ വിവാദങ്ങൾ

കോടതിയായാലും കേന്ദ്രമായാലും രാജ്യത്തിന്​ മുഴുവനായി ഒറ്റത്താപ്പുമായി ഇറങ്ങിയാൽ ഒരു ഗുണവും അതുണ്ടാക്കില്ല എന്നതു പാഠമാകണം. WGEEP-റിപ്പോർട്ടും പിന്നീടു വന്ന വനനിയമ ഭേദഗതി നിർദ്ദേശങ്ങളും ഒന്നും കേരളത്തിൽ കുടിയേറ്റ കർഷകർ എന്ന ഒരു സുപ്രധാന വിഭാഗമുണ്ട്, അവർ കൂടിചേർന്നാണ് കാടും മണ്ണും എല്ലാം കാത്തത് എന്ന സവിശേഷത അംഗീകരിക്കുന്നതെയില്ല. ഒരുതരം പരിസ്ഥിതി സംരക്ഷണ- സുസ്ഥിര അജണ്ടകളും അവധാനതയോടെ സംവദിക്കാൻ സാധ്യമല്ലാത്ത അന്തരീക്ഷം ഉണ്ടാക്കുന്നത് ഈ മൗലികവാദമാണ്.

വാസ്തവത്തിൽ പശ്ചിമഘട്ടം എന്നത് കേരളത്തിലെ ഏറ്റവും കൂടുതൽ ഭൂ വിസ്തൃതിയുള്ള കാർഷിക കാലാവസ്ഥാ മേഖലയിലെ പ്രദേശമാണ്. പശ്ചിമഘട്ട മലകളും അതിന്റെ പീഠഭൂമിയും ചേർന്നാൽ കേരളത്തിന്റെ ആകെ ഭൂ വിസ്തൃതിയുടെ 40 ശതമാനം ( കൃത്യമായി 39.97%) വരുന്ന മലവാരമായി. പൊതു വ്യവഹാരത്തിൽ പശ്ചിമഘട്ടം എന്നതുകൊണ്ട്​ വിവക്ഷിക്കപ്പെടുന്നത് പശ്ചിമഘട്ട വനങ്ങൾ എന്നാണെങ്കിലും high hills എന്ന കാർഷിക കാലാവസ്ഥാ മേഖലയിലെ പ്രധാന ഭാഗമാണ് പശ്ചിമഘട്ടം എന്നതാണ്​ വാസ്തവം.

ഭൂപ്രകൃതി ശാസ്ത്ര പ്രകാരം മലനാടും ഇടനാടും തീരപ്രദേശവും ചേർന്ന പ്രദേശമാണല്ലോ കേരളം. ഇതിൽ ഇടനാട് മനുഷ്യനിർമിത പ്രകൃതിയാണ്. മലനാടും തീരവുമാണ് ആദിമ പ്രകൃതി പ്രത്യേകതകൾ. ഇവ തമ്മിലുള്ള വ്യവഹാരങ്ങളാണ് കേരള സാമൂഹ്യ നിർമിതിയും വികാസ ക്രമങ്ങളും നിർണ്ണയിച്ചത്. കുറിഞ്ഞി (മലമ്പ്രദേശം), പാലൈ (അടിവാരം), മുല്ലൈ (പുൽമേട്), മരുത് (നിലങ്ങൾ), നൈതൽ (തീരം) എന്നിങ്ങനെയുള്ള വിഭജനം സംഘകാലത്തുതന്നെ ഉണ്ടായിരുന്നതായി ചരിത്രകാരന്മാർ രേഖപ്പെടുത്തുന്നുണ്ട്. കുറിഞ്ഞിയും, പാലൈയും എല്ലാം മനുഷ്യർ അധിവസിക്കുകയും ക്രമേണ കാർഷികവൃത്തിയിലേക്ക് പരിവർത്തിക്കപ്പെടുകയും ചെയ്ത ഭൂ ഭാഗം കൂടി ചേരുന്ന പ്രദേശമാണ്. തിരുവിതാംകൂറിന്റെയും മലബാറിന്റെയും മലവാരം കുടിയേറ്റ കർഷകരുടെ കൊടിയ അധ്വാനത്തിൽ പൊന്നു വിളയുന്ന ഭൂമിയായി മാറിയത് വെട്ടിപ്പിടിക്കാൻ അവർ തീരുമാനിച്ചിറങ്ങിറങ്ങിയതു കൊണ്ടല്ല. അത്​ നമ്മുടെ നാടിന്റെ രാഷ്ട്രീയ സാമ്പത്തിക പരിണാമത്തിന്റെ ഒരു ഘട്ടമായി വന്ന മാറ്റമാണ്. ഏറ്റവും നേരിട്ട്​ മനുഷ്യനും പ്രകൃതിയും തമ്മിൽ ഇടപെട്ടു പുരോഗമിച്ച പ്രദേശമാണ് ഈ മലവാരം എന്നു പറയുന്നതിൽ തെറ്റുണ്ടാവില്ല.

തിരുവിതാംകൂറിന്റെയും മലബാറിന്റെയും മലവാരം കുടിയേറ്റ കർഷകരുടെ കൊടിയ അധ്വാനത്തിൽ പൊന്നു വിളയുന്ന ഭൂമിയായി മാറിയത് വെട്ടിപ്പിടിക്കാൻ അവർ തീരുമാനിച്ചിറങ്ങിറങ്ങിയതു കൊണ്ടല്ല.

ഈ ലോലതയാണ്, അഥവാ സെൻസിറ്റിവിറ്റിയാണ് മലവാരത്തിന്റെ പ്രത്യേകത. മണ്ണും വെള്ളവും കാത്തും സംരക്ഷിച്ചുമല്ലാതെ കൃഷി സാധ്യമല്ല. ഇതു കൊണ്ടാണ് ആകെ ഭൂവിസ്തൃതിയുടെ 30 % ഇപ്പോഴും കാടായി സംരക്ഷിക്കപ്പെടുന്നത്. അത് ക്രമം തെറ്റുന്ന കാലാവസ്ഥയുടെ കാലത്ത് ലോകത്തിനാകെ മലയാളം നൽകുന്ന സംഭാവനയുമാണ്. ഒരേസമയം നാടിന്റെ സാമ്പത്തിക വികാസത്തിൽ വലിയ പങ്ക് വഹിക്കുകയും പാരിസ്ഥിതിക സുരക്ഷയിൽ നിർണ്ണായകമാകുകയും ചെയ്യുന്ന പ്രദേശമാണിത്. ഇവ തമ്മിലുള്ള സന്തുലനമാണ് ഈ പ്രദേശത്തെ സെൻസിറ്റീവ് ആക്കുന്നത്. ഏതെങ്കിലും ഒന്നിൽ ഏകപക്ഷീയമായി ഊന്നുന്ന സമീപനം ഈ നാടിനെ കലുഷിതമാക്കും. അതാണു നാം പലപ്പോഴായി കാണുന്ന സംഭവഗതികൾ. മലവാരം എന്നാൽ കാടു മാത്രമല്ല, മനുഷ്യരും അവരുടെ ജീവിതവും ജീവിതായോധനവും അതു നാടിനു നൽകുന്ന വലിയ സംഭാവനകളും ചേരുന്നതാണ് എന്നു മനസ്സിലാക്കിയെ മതിയാകൂ.

ഇന്നു നടക്കുന്ന ബഫർ സോൺ വിവാദം ഈ പശ്ചാത്തലത്തിൽ മനസ്സി ലാക്കപ്പെടണം.

പരിസ്ഥിതി ലോലത

പശ്ചിമഘട്ടം അടങ്ങുന്ന മലവാരം പാരിസ്ഥിതികമായി സെൻസിറ്റീവ് ആയ പ്രദേശമല്ലേ? അവിടെ പ്രത്യേക സംരക്ഷണ നടപടികൾ വേണ്ടതല്ലേ?

ശരിയാണ്. എന്നാൽ പ്രശ്‌നം എന്താണെന്നോ? അവിടെയുള്ള മനുഷ്യ ജീവിതവും ജീവിതവൃത്തികളും ഈ പ്രകൃതിസംരക്ഷണവും തമ്മിലുള്ള ബന്ധത്തിൽ ഊന്നിയല്ല പലപ്പോഴും നാം പരിസ്ഥിതി സംരക്ഷണ അജണ്ട (conservation agenda) മുന്നോട്ടു വയ്ക്കുന്നത്. മറ്റു പലതുമാകും മുന്നിൽ. അതൊക്കെ അസാധുവാണ് എന്നൊന്നുമല്ല വാദിക്കുന്നത്. ബഫർ സോൺ വരുന്ന വഴി തന്നെ നോക്കൂ. വന്യജീവി സംരക്ഷണ സ്ട്രാറ്റജിയുടെ ഭാഗമായിട്ടാണ് ബഫർ സോൺ, സേഫ്റ്റി സോൺ, ഇക്കോ സെൻസിറ്റീവ് സോൺ എന്നൊക്കെ പറയുന്ന കരുതൽ മേഖല കടന്നുവരുന്നത്. അവിടെ സാധാരണ മനുഷ്യവാസ പ്രദേശങ്ങളിൽ നിന്ന്​ ഭിന്നമായി നിയന്ത്രണങ്ങളും നിരോധനങ്ങളും ഉണ്ടാകും എന്നു പറയുകയാണ്.

എന്തിനാണിത്? മനുഷരുടെ ജീവിതവും ജോലിയുമായി ബന്ധിപ്പിച്ചല്ല ഇവ വരുന്നതും വിശദീകരിക്കപ്പെടുന്നതും. മനുഷ്യനെ മാറ്റി നിർത്തിയുള്ള കൺസർവേഷൻ എന്നു വരുമ്പോഴാണ് ഈ സെൻസിറ്റിവിറ്റിയൊക്കെ ഈ വിധം സെൻസിറ്റീവ് ആയി ഘനീഭവിക്കുന്നത്.

ഇക്കോ സെൻസിറ്റീവ് സോൺ ബഹുവിധം

The Western Ghats Ecology Expert Panel (WGEEP) റിപ്പോർട്ടുമായി ബന്ധപ്പെട്ട വിവാദക്കാലത്താണ് സമീപ കാലത്ത് കേരളം ഈ Eco Sensitive Zone (ESZ ) ഏറ്റവും കൂടുതൽ ചർച്ച ചെയ്തത്. ഇപ്പോഴത്തെ ബഫർ സോൺ എന്ന ESZ യുടെ ജനനം അതിനൊക്കെ മുൻപേയാണ്. തമ്മിൽ കുറച്ചു വ്യത്യാസവുമുണ്ട്. ദക്ഷിണേന്ത്യയിലെ 25 കോടി ജനങ്ങളുടെ ജല ആവശ്യത്തെയും കൃഷിയെയും അതുവഴി ജീവിതത്തെയും ഗണ്യമായി സ്വാധീനിക്കുന്ന പരിസ്ഥിതി വ്യവസ്ഥയാണ് പശ്ചിമഘട്ടം. ഈ വ്യവസ്ഥ പല വിധ കാരണങ്ങളാലും നാശത്തെ നേരിടുന്നു. അതീവ ജൈവപ്രാധാന്യമുള്ള, ലോകത്തിലെ തന്നെ അപൂർവ ജൈവക്കലവറയാണ് പശ്ചിമഘട്ടം. പശ്ചിമഘട്ടമൊന്നാകെ തന്നെ അതിനാൽ പരിസ്ഥിതി പ്രധാന മേഖലയാണ്. ഇതായിരുന്നു WGEEP നടത്തിയ നിഗമനം. ഇതിന്റെ അടിസ്ഥാനത്തിൽ പശ്ചിമ ഘട്ടം ഒന്നാകെ ESZ ആണെന്നു നിർണയിച്ചു. ESZ 1, 2, 3 എന്നിങ്ങനെ തിരിച്ച് നിയന്ത്രണങ്ങളും നിരോധനങ്ങളും ശുപാർശ ചെയ്തു. ഇതൊക്കെ നോക്കി നടത്താൻ ഒരു പ്രത്യേക അതോറിറ്റിയും ശുപാർശ ചെയ്യപ്പെട്ടു. അതിരും അടയാളവും നിർണയിച്ചു. പരിസ്ഥിതി ലോല താലൂക്കുകൾ പ്രസിദ്ധപ്പെടുത്തി. ഇതായിരുന്നു WGEEP സ്വീകരിച്ച രീതി. മനുഷ്യർ എതിരായി. പിന്നീട് എന്ത് സംഭവിച്ചു എന്നു നമുക്കറിയാം. മനുഷ്യരെയും അവരുടെ ജീവിതത്തെയും അകറ്റി നിർത്തി കൺസർവേഷൻ സാധ്യമല്ല തന്നെ.

ബഫർ സോൺ എന്ന ESZ

ഇപ്പോഴത്തെ ബഫർ സോൺ എന്ന ESZ ഇത്ര വരില്ല. വന്യമൃഗ സങ്കേതങ്ങൾ, നാഷനൽ പാർക്കുകൾ തുടങ്ങിയ സംരക്ഷിത വനങ്ങളുടെ പുറം അതിരിൽ നിന്നും ഒരു കിലോമീറ്റർ വീതിയിൽ Eco Sensitive Zone എന്ന സുരക്ഷിത മേഖല നിർണയിക്കുക എന്നതാണ് ഇപ്പോഴത്തെ ബഫർ സോൺ നിർദ്ദേശം.
ഈ ബഫർ സോൺ അഥവാ ESZ അഥവാ safety Zone വന്നതെങ്ങനെയെന്നു മനസിലാക്കേണ്ടതുണ്ട്. 2022 ജൂൺ 3 നു വന്ന ഒരു സുപ്രീം കോടതി വിധിയാണ് സമീപകാലത്തെ സംഭവവികാസം. ഈ കേസിനു തന്നെ പതിറ്റാണ്ടുകളുടെ കഥയുണ്ട്. ജൂണിലെ മൂന്നംഗ സുപ്രീം കോടതി വിധി വന്യ മൃഗ സങ്കേതങ്ങൾ, നാഷനൽ പാർക്കുകൾ, സംരക്ഷിത വനങ്ങൾ എന്നിവക്ക്​ ഒരു കിലോമീറ്റർ ബഫർ സോൺ നിർബന്ധിതമാക്കി.അതു നിർണയിക്കുന്നതിനുള്ള പ്രക്രിയയും പറഞ്ഞു. വിധിയിലെ വാചകങ്ങൾ ഇതാണ്: Each protected forest, that is national park or wildlife sanctuary must have an ESZ of minimum one kilometer measured from the demarcated boundary of such protected forest in which the activities proscribed and prescribed in the Guidelines of 9th February 2011 shall be strictly adhered to.

ഇതിൽ 2011 ലെ ഒരു ഗൈഡ്​ലൈൻ സംബന്ധിച്ചു പറയുന്നില്ലേ? അതിലാണ് ഈ നിരോധനവും നിയന്ത്രണവും എല്ലാമുള്ളത്. അത് 2011 ൽ കേന്ദ്ര സർക്കാർ ഇറക്കിയതാണ്. എന്തായാലും ഈ സുപ്രീംകോടതി വിധിയാണ് അടിയന്തിരമായി ബഫർ സോൺ നിർണയം നിർബന്ധമാക്കിയത്. ഈ പ്രക്രിയയിൽ ആദ്യ നടപടി ഈ ബഫർസോണിൽ നിലവിലുള്ള നിർമിതികളും മറ്റും അടയാളപ്പെടുത്തുക എന്നതാണ്. കോടതി പറഞ്ഞത് ഇതാണ്: The Principal Chief Conservator of Forests for each State and Union Territory shall also arrange to make a list of subsisting structures and other relevant details within the respective ESZs forthwith and a report shall be furnished before this Court by the Principal Chief Conservator of Forests of each State and Union Territory within a period of three months.

Photo: K Jairam

Subsisting structures, മറ്റു വിശദാംശങ്ങൾ എന്നിവ സംബന്ധിച്ചുള്ള വിശദ വിവരം മൂന്നു മാസത്തിനകം സുപ്രീം കോടതിക്കു നൽകണം. ഇവിടെ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു കാര്യമുണ്ട്. ബഫർ സോൺ ഏതു വരെ എന്നു കോടതി തീരുമാനിച്ചു കഴിഞ്ഞു. അവിടെയുള്ള സ്ഥിതി എന്ത് എന്നതുമാത്രമാണ് ഈ ഘട്ടത്തിൽ നോക്കുന്നത്. ഉപഗ്രഹ സർവ്വെ / drones photography വഴി നടത്തി എന്നതാണല്ലോ മറ്റൊരു ആക്ഷേപം. ഇതു സുപ്രീംകോടതി പറഞ്ഞതാണ്.
കോടതി പറയുന്നത് ഇതാണ്. നിലവിലുള്ള സ്ഥിതി സംബന്ധിച്ച വിവരങ്ങൾ സമാഹരിക്കാൻ എന്തു ചെയ്യണം എന്നത്​ സുപ്രീം കോടതി വിധിയിൽ വ്യക്തമാണ്: For this purpose, such authority shall be entitled to take assistance of any governmental agency for satellite imaging or photography using drones.
അപ്പോൾ satellite imaging കോടതി പറയുന്നതാണ്. മൂന്നു മാസത്തിനകം നിലവിലുള്ള സ്ഥിതി നൽകണം എന്നാണല്ലോ വിധി.

നിലവിലെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മറ്റൊരു കാര്യം കൂടി ഇവിടെ പ്രസക്തമാണ്. എന്തിനാണ് വനം വകുപ്പിനെ ഈ മാപ്പ് ഉണ്ടാക്കാൻ ചുമതല ഏൽപ്പിക്കുന്നത് എന്ന ചോദ്യം വേഗം ക്ലച്ച് പിടിക്കുന്ന ഒന്നുതന്നെയായിരുന്നു. ഫോറസ്റ്റ് ബ്യൂറോക്രസി അവലംബിക്കുന്ന യാന്ത്രികത ഉണ്ടാക്കുന്ന ദുരിതം ജീവിതം മുഴുവൻ നേരിടുന്നവരാണ് മലയോര വാസികൾ. പന്നിയെ നോക്കി പേടിപ്പിച്ചു എന്നൊക്കെ പറഞ്ഞ്​ മനുഷ്യരെ റിമാൻഡ് ചെയ്യുന്ന വാർത്ത എല്ലാവർക്കും പരിചിതമാനല്ലോ? അതാണ് മനുഷ്യരുടെ ആശങ്ക. പക്ഷേ നിലവിലെ സ്ഥിതി സംബന്ധിച്ചു റിപ്പോർട്ട് സമർപ്പിക്കാൻ Principal Chief Conservator of Forests നെയാണ് കോടതി ചുമതലപ്പെടുത്തിയത്. സംസ്ഥാന സർക്കാരിന് ഇതു അനുസരിക്കാതെ തരമില്ല.

വിവാദങ്ങൾ, വിമർശനങ്ങൾ

കോടതി ഉത്തരവു പ്രകാരം Kerala State Remote Sensing and Environment Center നെ ചുമതലപ്പെടുത്തി ഈ സംരക്ഷിത വനപ്രദേശത്തിന്റെ പുറംഅതിരിൽ നിന്ന്​ ഒരു കിലോമീറ്റർ വീതിയിലുള്ള പ്രദേശത്ത് നിലവിലെ നിർമിതികൾ, മറ്റു മനുഷ്യഇടപെടലുകൾ എല്ലാം അടയാളപ്പെടുത്തുന്നു. ഒരു കരടു പ്രസിദ്ധപ്പെടുത്തി ആക്ഷേപങ്ങൾ കേട്ട്​ അന്തിമ പട്ടിക തയ്യാറാക്കുക എന്ന കോടതി നിർദ്ദേശപ്രകാരമുള്ള നടപടിയാണ് സ്വീകരിക്കപ്പെട്ടത്. ഇങ്ങനെ തൽസ്ഥിതി റിപ്പോർട്ട് തയ്യാറാക്കുന്നത് എന്തിനാണ്? വീണ്ടും കോടതി വിധി നോക്കാം: The minimum width of the ESZ may be diluted in overwhelming public interest but for that purpose the State or UnionTerritory concerned shall approach the CEC and MoEF & CC and both these bodies shall give their respective opinions/recommendations before this Court. On that basis, this Court shall pass appropriate order and MoEF & CC and both these bodies shall give their respective opinions/recommendations before this Court. On that basis, this Court shall pass appropriate order..

മംഗളവനം പക്ഷിസങ്കേതം / Photo: Wikimedia

അതായത് ബഫർസോൺ വീതി ജനങ്ങളുടെ വർദ്ധിച്ച താൽപര്യപ്രകാരം കുറയ്ക്കാം. പക്ഷേ അതിന് സംസ്ഥാനം കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തെയും, കേന്ദ്ര എംപവേർഡ് കമ്മിറ്റിയെയും സമീപിച്ച്​ കാര്യങ്ങൾ ധരിപ്പിക്കണം. ഇവരുടെ അഭിപ്രായം കോടതി പരിഗണിച്ച് ഉചിതമായ ഉത്തരവ് നൽകും. പിഴവറ്റ വിവരങ്ങളുമായിട്ടല്ലാതെ മന്ത്രാലയത്തെയോ സി.ഇ.സി യെയോ സമീപിക്കാനാവില്ല. അതും കോടതി പറഞ്ഞ നടപടിക്രമം പ്രകാരം റിപ്പോർട്ട് തയ്യാറാക്കിയല്ലാതെ കേരളത്തിന്റെ ഈ പ്രത്യേകത കോടതിയെ ബോധിപ്പിച്ച് ഈ ബഫർ സോൺ വീതി കുറയ്ക്കാൻ കഴിയില്ല. ഇതാണ് ആദ്യം പ്രസിദ്ധീകരിച്ച ഒരു കി.മീ. ബഫർ കരടു മാപ്പിന്റെ പ്രസക്തി. ജൂൺ 3 ലെ വിധിക്കെതിരെ കേരളം നൽകിയ പുനഃപരിശോധനാ ഹർജിയിലും ഇപ്രകാരമുള്ള റിപ്പോർട്ട് പരമപ്രധാനമാണ്. നിലവിലുള്ള ചില നിർമിതികൾ വന്നില്ല എന്നതാണല്ലോ പരാതിയായി വന്നത്. ആക്ഷേപം കേൾക്കുന്നതിനുള്ള സമയം നീട്ടണം എന്നതിനൊന്നും പോരു പ്രഖ്യാപിക്കേണ്ട കാര്യമില്ലല്ലോ? ഇതു മലയോരത്തു മാത്രമല്ല എന്നു പ്രത്യേകം ശ്രദ്ധിക്കണം. സംരക്ഷിത വന മേഖലയിലാണ്. അതിൽ ഒന്ന് എറണാകുളം പട്ടണത്തിലെ മംഗളവനമാണ്. ഇതിന്റെ ബഫർ സോണിലാണ് (1 കിമീ) ഹൈക്കോടതി. മറ്റൊന്ന്​ തട്ടേക്കാടും. പലരും പറയുന്നതു കേട്ടാൽ എന്താണു തോന്നുക? കുടിയേറ്റ കർഷകരെ ഇറക്കിവിടാനുള്ള ഇടതുഗൂഡാലോചനയാണ് ഇതെന്നല്ലേ?
ഈ തക്കമാണ് വി.ഡി. സതീശൻ നോക്കിയിരുന്നത്. ഇവിടെയാണ് ഈ കേസും ഗൈഡ് ലൈനും എല്ലാം വന്ന വഴി പ്രസക്തമാകുന്നത്.

Eco Sensitive Zone വന്ന വഴികൾ

Eco Sensitive Zone എന്ന ആശയത്തിനു രണ്ടു ധാരകളുണ്ട്.

ഒന്ന്, കേന്ദ്ര വന്യ ജീവി സംരക്ഷണ ബോർഡ് നടത്തിയ ഇടപെടലുകളാണ്. 2002 ൽ സ്വീകരിച്ച national wildlife conservation strategyയിലാണ് ബഫർ സോൺ എന്ന ആശയം വന്നത്. 10 കിലോമീറ്റർ ആയിരുന്നു വന്യ ജീവി ബോർഡിന്റെ ബഫർ സോൺ. 2005 ൽ ഇവർ ഒന്നു മയപ്പെട്ടു. നിരോധനമല്ല, നിയന്ത്രണമാണ് എന്നു പറഞ്ഞ് ESZപ്ലാൻ സമർപ്പിക്കാൻ ആവശ്യപ്പെട്ടു. ആരും ഒന്നും ചെയ്തില്ല. അപ്പോഴാണ് സുപ്രീം കോടതി മറ്റൊരു കേസിൽ ഇതിൽ കൈവയ്ക്കുന്നത്. 2006 ഡിസംബറിൽ ESZ നിർദ്ദേശം സമർപ്പിക്കാൻ കോടതി നിർദ്ദേശിച്ചു. 2010 ൽ ഒരു പക്ഷി സങ്കേതം (Okhla bird sanctuary) സംബന്ധിച്ച കേസിൽ ESZ സംബന്ധിച്ച മാനദണ്ഡങ്ങൾ പുറപ്പെടുവിക്കാൻ കേന്ദ്ര സർക്കാരിനു കോടതി സമീപ കാലത്ത് വീണ്ടും നിർദ്ദേശം നൽകി. അങ്ങനെയാണ് നാം നേരത്തെ കണ്ട 2011 ലെ ഗൈഡ്​ലൈൻ വരുന്നത്. സംരക്ഷിത വനങ്ങളുടെ പുറം അതിരിൽ നിന്ന്​ 10 കിലോമീറ്റർ വീതിയിൽ പരിസ്ഥിതി സംരക്ഷണ നിയമത്തിൻ കീഴിൽ ESZ ആക്കുക എന്നതായിരുന്നു ഗൈഡ്​ലൈനിലെ നിർദ്ദേശം.

2011 ഡിസംബർ 9 നാണ് സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ESZ നിർണയിക്കുന്നതിനുള്ള മാനദണ്ഡങ്ങൾ രണ്ടാം യു.പി.എ സർക്കാർ പുറപ്പെടുവിക്കുന്നത്. 2002 ലെ wild life conservation Strategy, National Wild life Action Plan -2002: 2016 എന്നിവയാണ് ഈ മാർഗനിർദ്ദേശങ്ങൾക്ക് അടിസ്ഥാനം എന്ന് ഈ രേഖ തന്നെ വ്യക്തമാക്കുന്നുണ്ട്. 2005 ൽ ദേശീയ വന്യ ജീവി സംരക്ഷണ ബോർഡ് യോഗം പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് വേണം എന്നും നിയന്ത്രണങ്ങൾ എന്നു പറഞ്ഞു. നിരോധനമല്ല, മറിച്ചു നിയന്ത്രണമാണ് തങ്ങൾ നിർദ്ദേശിക്കുന്നത് എന്നും വ്യക്തമാക്കി. ഇത് എല്ലാ സംസ്ഥാനങ്ങളേയും അറിയിക്കുകയും ചെയ്തു. 2006 ൽ ഗോവ ഫൗണ്ടേഷൻ കേസിൽ സുപ്രീം കോടതി നാലാഴ്ച കൂടി സമയം സംസ്ഥാനങ്ങൾക്കു നൽകി ESZ നിർദ്ദേശം അന്തിമമാക്കാൻ നിർദ്ദേശം നൽകി.

പ്രൊനാബ് സെൻ

2010 ലെ Okhla bird sanctuary ( UP) കേസിലെ സുപ്രീംകോടതി നിർദ്ദേശത്തെ തുടർന്ന് Eco Sensitivity നിർണയിക്കുന്നതിനായി കേന്ദ്ര സർക്കാർ പ്രൊനാബ് സെൻ അധ്യക്ഷനായി വിദഗ്ദ സമിതിയെ നിയോഗിച്ചു. ഒരു പ്രദേശത്തിന്റെ ജന്തു സസ്യ വൈവിധ്യം, അവയുടെ അപൂർവ്വത, പ്രാദേശികത (endemism), പ്രദേശത്തിന്റെ ചെരിവ്, നദികളുടേയും അരുവികളുടെയും ഉൽഭവം എന്നിങ്ങനെയുള്ള മാനദണ്ഡങ്ങൾ അനുസരിച്ച് പ്രദേശത്തിന്റെ പാരിസ്ഥിതിക ലോലത നിർണയിക്കുന്നതിന് സമിതി നിർദ്ദേശം സമർപ്പിച്ചു. ഈ മാനദണ്ഡമാണ് WGEEP കമ്മിറ്റി തങ്ങളുടെ നിർദ്ദേശങ്ങൾക്ക് ആധാരമാക്കിയത്. എന്തായാലും ഇവിടെ ബഫർ സോൺ നിർണയത്തിൽ ഇത് അതേപോലെ ഉപയോഗിക്കപ്പെട്ടില്ല. സംരക്ഷിത വനമേഖലയ്ക്കുചുറ്റും ഒരു ഷോക്ക് അബ്‌സോർബെർ എന്നതും സമ്പൂർണ നിയന്ത്രണ മേഖലയിൽ (വന മേഖലയിൽ നിന്നും) നിന്ന്​ ക്രമേണ മാറുന്ന ഒരു പരിവർത്തന മേഖല (transition Zone)എന്നതുമായിരുന്നു ഈ മാർഗനിർദ്ദേശങ്ങൾ മുന്നോട്ടു വച്ച സമീപനം.

പൊതുതത്വം 10 കിലോ മീറ്റർ വരെ ( Up to 10 KMs ) വരെയാണ് എന്നിരിക്കിലും ഈ പരിധി ഓരോ സംരക്ഷിത വനമേഖലയിലും സാഹചര്യങ്ങൾക്കനുസരിച്ച് വ്യത്യസ്തമാകാം എന്നാണ് ഗൈഡ്​ലൈൻ വ്യവസ്ഥ ചെയ്തത്. ഇതു പ്രത്യേകം ഓർത്തു വയ്ക്കണം. ഒന്ന്, പത്തു കിലോമീറ്റർ എന്നല്ല മറിച്ച്​, പത്തു കിലോമീറ്റർ വരെ എന്നാണ് ഗൈഡ് ലൈൻ പറഞ്ഞത്. രണ്ടാമത്തേത്, ഈ പരിധി site specific ആയി വ്യത്യാസപ്പെടാം എന്നും പറയുന്നുണ്ട്. ഈ പരിധി നിർണയിക്കുന്നതിനുള്ള പ്രക്രിയയും ആ ഗൈഡ് ലൈൻ വിശദമാക്കിയിട്ടുണ്ട് . ആദ്യം തൽ സ്ഥിതി റിപ്പോർട്ട് ഉണ്ടാക്കണം. അതിന്​ ബന്ധപ്പെട്ട റേഞ്ച് ഓഫീസർക്കാണ് ചുമതല. തദ്ദേശം, റവന്യൂ ഉദ്യോഗസ്ഥർ, ബന്ധപ്പെട്ട വൈൽഡ് ലൈഫ് വാർഡൻ എന്നിവരടങ്ങുന്ന കമ്മിറ്റി ഓരോ സംരക്ഷിത മേഖലയ്ക്കും രൂപീകരിക്കണം. ഇവരാണ്, പ്രസ്തുത പ്രദേശത്ത് ബഫർ സോൺ തന്നെ ആവശ്യമുണ്ടോ, വേണമെങ്കിൽ എത്ര, അവിടെ എന്തൊക്കെ മാനേജ്‌മെന്റ് രീതികൾ, മാസ്റ്റർ പ്ലാൻ എന്നിവ നിർദ്ദേശിക്കേണ്ടത് എന്നും ഈ ഗൈഡ് ലൈൻ പറയുന്നു.

ഈ വ്യവസ്ഥ ഉപയോഗപ്പെടുത്തിയാണ് ഉമ്മൻ ചാണ്ടി സർക്കാർ സംസ്ഥാന വന്യജീവി ബോർഡിന്റെ മൂന്നു ഉപ സമിതികൾ രൂപീകരിച്ചത്. വി. ഡി. സതീശൻ, ടി. എൻ. പ്രതാപൻ, എൻ. എം. ഷംസുദ്ദീൻ എന്നീ യു.ഡി.എഫ്​ എം.എൽ.എമാർ അദ്ധ്യക്ഷന്മാരായി ഉപസമിതികൾ. ഈ സമിതികളാണ് സംരക്ഷിത വനമേഖലയ്ക്കു ചുറ്റും 12 കിലോ മീറ്റർ വീതിയിൽ ബഫർ സോൺ എന്ന നിർദ്ദേശം വയ്ക്കുന്നതും, 08-05- 2013 ൽ മന്ത്രിസഭ അംഗീകരിക്കുന്നതും.

സംരക്ഷിത വനമേഖലകൾക്ക് ചുറ്റുമുള്ള 12 കിലോമീറ്റർ ചുറ്റളവ് വരെ ESZ ആയി പ്രഖ്യാപിക്കുന്നതിനായുള്ള ഉമ്മൻ ചാണ്ടി സർക്കാറിന്റെ കാലത്തെ മന്ത്രിസഭാ യോഗ തീരുമാനം

ജനവാസ മേഖല ഒഴിവാക്കി എന്നതാണ് തീരുമാനം. ഇവിടെ രണ്ടു പ്രശ്‌നങ്ങൾ ഉണ്ട്. ഏതാണ് ജനവാസ മേഖല എന്നതാണ് ഒന്ന്. രണ്ടാമത്തേത് 12 കിലോമീറ്റർ വീതിയിൽ ഇപ്പോഴുള്ളവ സംരക്ഷിക്കപ്പെട്ടാൽ മതി, പുതുതായി ഒന്നും വേണ്ടതില്ല എന്നത് സ്വീകരിക്കപ്പെടുന്നു എന്ന അതീവ ഗുരുതരമായ സ്ഥിതി ഉണ്ടാകുകയും ചെയ്യുന്നു. കേരളത്തിന്റെ ജനവാസപ്രകൃതവും ഭൂ ലഭ്യതയും എല്ലാം കണക്കിലെടുക്കുമ്പോൾ ഇത്രയും പ്രദേശം No Development Zone ആയോ highly regulated zone ആയോ തുടരാം എന്നത് എത്രമേൽ സ്വീകാര്യമാണ് എന്നതു ചർച്ച ചെയ്യപ്പെട്ടോ എന്നു സംശയമാണ്.

2011 ലെ ഗൈഡ് ലൈൻ അനുബന്ധം 1 ൽ ബഫർ സോണിൽ നിരോധിക്കപ്പെടേണ്ടതും, നിയന്ത്രിക്കപ്പെടേണ്ടതുമായ പ്രവർത്തികളുടെ പട്ടിക നൽകിയിട്ടുണ്ട്. 26 ഇനങ്ങളിൽ 8 ഇനങ്ങളിൽ സമ്പൂർണ നിരോധനമാണ്. ഖനനം, അറക്ക മില്ലുകൾ, ഏതെങ്കിലും തരത്തിൽ മലിനീകരണം ഉണ്ടാക്കുന്ന വ്യവസായങ്ങൾ (അങ്ങനെ അല്ലാത്ത വ്യവസായം ഉണ്ടോ എന്തോ?), ജല വൈദ്യുത പദ്ധതികൾ, വിറകിന്റെ വാണിജ്യ ഉപയോഗം, തുടങ്ങിയവ ഇങ്ങനെ സമ്പൂർണ നിരോധനമുള്ള പ്രവർത്തികളാണ്. സംരക്ഷിത വന മേഖലയുടെ 12 കിലോമീറ്റർ ചുറ്റളവിൽ മേൽ പറഞ്ഞ ഒരു കാര്യവും മേലിൽ ചെയ്യില്ല എന്നാണ് 2013 മെയ് 8 ന്​ എടുത്ത തീരുമാനത്തിന്റെ അന്തഃസത്ത.

കോടതി ഇടപെടൽ

സുപ്രീം കോടതി നിരന്തരമായി ഇതിൽ ഇടപെടുന്ന ധാരയാണ് രണ്ടാമത്തേത്. നിലമ്പൂരുകാരൻ ഗോദവർമ്മൻ തിരുമുൽപ്പാട് 1995 ൽ ഒരു പൊതുതാൽപര്യ ഹർജി നൽകുന്നു. തമിഴ് നാട്ടിലെ നീലഗിരിയിൽ വനസംരക്ഷണത്തിനു നടപടി ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഹർജി. ഈ കേസിൽ കോടതി തങ്ങളുടെ പരിഗണനാമേഖല സ്വയം വിപുലപ്പെടുത്തുകയായിരുന്നു.

രാജ്യത്തെമ്പാടുമുള്ള വനസംരക്ഷണം പരിഗണനാ മേഖലയായി മാറി . 2016 ജൂൺ ഒന്നിന്​ ഹർജിക്കാരൻ മരിച്ചു. എന്നാലും ഹർജിയിലുള്ള നടപടികൾ അനസ്യൂതം തുടരാൻ കോടതി തീരുമാനിച്ചു. ഈ കേസിൽ 2002 ൽ കോടതി ഒരു Central Empowered Committee ( CEC) രൂപീകരിക്കാൻ കേന്ദ്ര സർക്കാരിനോട് നിർദ്ദേശിച്ചു.സർക്കാർ പരിസ്ഥിതി സംരക്ഷണ നിയമത്തിൻ കീഴിലുള്ള ഒരു statutory authority ആയി CEC യെ വിജ്ഞാപനം ചെയ്തു.

ഈ കമ്മിറ്റി അതിന്റെ ആദ്യ റിപ്പോർട്ട് 2003 നവംബറിൽ കോടതിയ്ക്കും സർക്കാരിനും നൽകി. ഈ റിപ്പോർട്ട് ഒരു ഇടക്കാല അപേക്ഷയായി പരിഗണിച്ച് കോടതി നടപടികൾ സ്വീകരിച്ചു. സംരക്ഷിത വന മേഖലയിലെ ഖനനം ആയിരുന്നു സ്​പെസഫിക്കായ വിഷയം. അതു തന്നെ രാജസ്ഥാനിലെ Jamua Ramgarh wildlife sanctuary സംബന്ധിച്ച്. അവിടെ സർക്കാർ ബഫർ സോൺ ആയി പ്രഖ്യാപിച്ചത് 25 മീറ്റർ ആയിരുന്നു.

ഗോദവർമൻ തിരുമുൽപ്പാട്

ഇതു പരിഗണനയിലിരിക്കേ, 2012 ൽ Central Empowered Committee ( CEC) രണ്ടാം റിപ്പോർട്ട് സമർപ്പിച്ചു. അതു രാജ്യം മുഴുവൻ സംരക്ഷിത വന മേഖലയിൽ ESZ നിർണയിക്കുന്നതു സംബന്ധിച്ച റിപ്പോർട്ടായിരുന്നു. ഇതും കോടതി തിരുമുൽപ്പാട് കേസിൽ ഉൾപ്പെടുത്തി പരിഗണിച്ചു. അതിൽ വന്ന വിധിയാണ് ജൂണിലെ വിധി.

തിരുമുൽപ്പാട് കേസിലെ അനവരതം ഇടക്കാല അപേക്ഷകളും ഗോവ ഫൗണ്ടേഷൻ കേസിലെ ഗതിവിഗതികളും നോക്കിയാൽ മനസ്സിലാകുന്ന ഒരു കാര്യമുണ്ട്. സംരക്ഷിത വനമേഖലയിലെ വ്യാപകമായ ഖനനമാണ് ഇവയിലെ പ്രധാന പരിഗണനാ വിഷയം. ഖനന അനുമതി നേടുന്നതിനുള്ള വ്യവഹാരങ്ങളാണ് ഏറിയ പങ്കും എന്നതു കാണാം. രത്‌നഗിരിയിലെയും രാജസ്ഥാനിലെ Jamua Ramgarh ലെയും മറ്റും ഖനനവും ഇവിടത്തെ പാറമടയും ഒന്നു പോലെ എന്നു പറഞ്ഞു പൊലിപ്പിച്ചാണ് നമ്മുടെ പരിസ്ഥിതി ശുദ്ധത ജീവിക്കുന്നത്. വന്യജീവി സംരക്ഷണ ബോർഡ് തന്നെ നിരോധനം എന്നതു മാറ്റി നിയന്ത്രണം എന്നാക്കിയിട്ടും ഗാഡ്ഗിൽ എത്ര ഇനം നിരോധനമാണ് ഇവിടെ വിറ്റത്.

സംസ്ഥാനം ചെയ്തതും ചെയ്യേണ്ടതും

2011 ലെ ഗൈഡ് ലൈൻ നിർദ്ദേശ പ്രകാരം ബഫർ സോൺ നിർദ്ദേശം നൽകി അനുമതി വാങ്ങുക എന്ന ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനുണ്ടായിരുന്നു. ഗൈഡ് ലൈനിൽ തന്നെയുള്ള ഇളവുകൾ (Flexibilities) ഉപയോഗപ്പെടുത്തി കേരളത്തിന്റെ സവിശേഷത ബോധ്യപ്പെടുത്തി തൽസ്ഥിതി സംരക്ഷിക്കാനും പരിസ്ഥിതി സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് തന്നെ ഭാവി വികസന സാധ്യതകൾ തുറന്നിടാനും പറ്റുന്ന റിപ്പോർട്ടു തയ്യാറാക്കി സമീപനം സ്വീകരിക്കുക എന്ന ജോലി സംസ്ഥാനത്തിന്നുണ്ട്. 12 മീറ്റർ വരെ ബഫർ സോൺ എന്ന നിലപാട് ഈ സാധ്യതകളെ ഏതാണ്ട് അടയ്ക്കുന്ന ഒന്നായിരുന്നു. 2019 ൽ സംസ്ഥാന സർക്കാർ ഈ നിലപാട് തിരുത്തി ഒരു കിലോ മീറ്റർ വരെ ബഫർ സോൺ എന്ന നിലപാട് സ്വീകരിച്ചു. റിപ്പോർട്ട് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിനും CEA യ്ക്കും നൽകി. ഈ ഘട്ടത്തിലാണ് തിരുമുൽപ്പാട് കേസിൽ സുപ്രീം കോടതി ഒരു കിലോമീറ്റർ ബഫർ സോൺ ആയി കണക്കാക്കി ഈ പ്രദേശത്തെ തൽസ്ഥിതി റിപ്പോർട്ട് നല്കാൻ ഉത്തരവിടുന്നത്. സംസ്ഥാനം പുനഃപരിശോധനാ ഹർജി നൽകി. എങ്കിലും കോടതി പറഞ്ഞ നടപടി ക്രമം അനുസരിച്ചുള്ള റിപ്പോർട്ട് സമർപ്പിച്ചുമാത്രമേ ഇളവുകൾ നേടിയെടുക്കാൻ കഴിയൂ. അപ്പോൾ ആ റിപ്പോർട്ടും കോടതിയ്ക്ക് നൽകേണ്ടതുണ്ട്.

വാസ്തതവത്തിൽ അവധാനതയോടെ പുരോഗമിച്ച ഈ നടപടികൾ പൊടുന്നനെ വിവാദത്തിൽ പെടുന്നത് എങ്ങനെയാണ്? ബഫർ സോൺ മാപ്പ് പ്രസിദ്ധപ്പെടുത്തിയത് ആശങ്കയുണ്ടാക്കി എന്നൊക്കെ പറയാം. എന്നാൽ 12 കിലോമീറ്റർ ബഫർ സോൺ എന്നതാണ് ഏറ്റവും അനുയോജ്യം എന്നു കരുതിയവർ എങ്ങനെയാണ് പൊടുന്നനെ ഒരു കിലോമീറ്റർ ബഫർ സോൺ മഹാ ജനദ്രോഹം എന്നു പറഞ്ഞിറങ്ങുന്നത്? മലയോരത്തെ പൊളിറ്റിക്കൽ സോൺ സെൻസിറ്റീവ് ആണ്. അതു പിടിക്കാനുള്ള പോരാണ്.

കോടതിയായാലും കേന്ദ്രമായാലും രാജ്യത്തിന്​ മുഴുവനായി ഒറ്റത്താപ്പുമായി ഇറങ്ങിയാൽ ഒരു ഗുണവും അതുണ്ടാക്കില്ല എന്നതു പാഠമാകണം. WGEEP- ഉം പിന്നീടു വന്ന വനനിയമ ഭേദഗതി നിർദ്ദേശങ്ങളും ഒന്നും കേരളത്തിൽ കുടിയേറ്റ കർഷകർ എന്ന ഒരു സുപ്രധാന വിഭാഗമുണ്ട്, അവർ കൂടിചേർന്നാണ് കാടും മണ്ണും എല്ലാം കാത്തത് എന്ന സവിശേഷത അംഗീകരിക്കുന്നതെയില്ല. ഒരു തരം പരിസ്ഥിതിസംരക്ഷണ, സുസ്ഥിര അജണ്ടകളും അവധാനതയോടെ സംവദിക്കാൻ സാധ്യമല്ലാത്ത അന്തരീക്ഷം ഉണ്ടാക്കുന്നത് ഈ മൗലികവാദമാണ്.

എന്തായാലും ബഫർ സോൺ ചർച്ച വികസിക്കുന്ന വഴി സാകൂതം വീക്ഷിക്കാം.

Comments