'നായന്മാരുടെ താൽപര്യം അപകടത്തിൽ' ; എൻ.എസ്.എസിന്റെ കമ്മ്യൂണിസ്റ്റ്-ഈഴവ വിരുദ്ധ വിമോചനസമര തന്ത്രങ്ങൾ

നായർ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന ഭൂവുടമകളുടെ അവകാശമൊഴിപ്പിക്കാൻ ഉദ്ദേശിച്ചാണ് കാർഷികബന്ധ ബിൽ കൊണ്ടുവന്നതെന്നായിരുന്നു 'മലയാള രാജ്യ'ത്തിന്റെ കണ്ടെത്തൽ. യഥാർത്ഥത്തിൽ നായന്മാരിൽ ഭൂരിഭാഗവും ഭൂവുടമകളായിരുന്നില്ല. അവർ സാധാരണ കർഷകരോ ചെറുകിട ഭൂവുടമകളോ ആയിരുന്നു. നായർ സമുദായത്തിലെ ഒരു ന്യൂനപക്ഷം (നായർ പ്രമാണികൾ) മാത്രമേ യഥാർത്ഥ ഭൂവുടമകളായിരുന്നുള്ളൂ (ജന്മികൾ). എൻ.എസ്.എസ് നേതൃത്വത്തിൽ അവർ വലിയ സ്വാധീനം ചെലുത്തി.

Truecopy Webzine

കേരളത്തിലെ വിദ്യാഭ്യാസ പരിഷ്‌കാരങ്ങളുടെ സാമ്പ്രദായിക ശത്രുക്കളെന്നാക്ഷേപിച്ച് ക്രൈസ്തവരെയും അവരുടെ അധികാരശ്രേണിയെയും മന്നത്ത് പത്മനാഭൻ കുറ്റപ്പെടുത്തിയിരുന്നു. പി.എസ്.സി തയ്യാറാക്കുന്ന ഉദ്യോഗാർഥികളുടെ പട്ടികയിൽനിന്ന് എയ്ഡഡ് വിദ്യാലയങ്ങളിലെ അധ്യാപകരെ നിയമിക്കണമെന്ന നിർദേശം വിദ്യാഭ്യാസ ബില്ലിനെ അനുകൂലിക്കുന്ന വേളയിൽ മന്നത്ത് പത്മനാഭൻ സർക്കാരിന് സമർപ്പിച്ചിരുന്നു. കുറ്റമറ്റ രീതിയിൽ വിദ്യാഭ്യാസത്തെ പ്രോത്സാഹിപ്പിക്കുന്നത്തിൽ തൽപരരായ എല്ലാവരോടും കേരള വിദ്യാഭ്യാസ ബില്ലിനെ പിന്തുണക്കാൻ അദ്ദേഹം അഭ്യർത്ഥിച്ചു (മലയാളരാജ്യം, ജൂൺ 5, 1957). എൻ.എസ്.എസ്. കാര്യനിർവ്വഹണ സമിതി ഇത്തരത്തിൽ പ്രമേയവും പാസാക്കിയിരുന്നു. നിയമസഭാ സെലക്ട് കമ്മിറ്റിയുടെ പരിശോധനക്കുശേഷം പരിഷ്‌കരിക്കപ്പെട്ട കേരള വിദ്യാഭ്യാസ ബിൽ നിയമസഭയിൽ അവതരിച്ചപ്പോൾ, സർവർക്കും സ്വീകാര്യമായ രീതിയിൽ ഭേദഗതി വരുത്തിയതിന് മന്നത്ത് പത്മനാഭൻ കമ്യൂണിസ്റ്റ് സർക്കാരിനെ അഭിനന്ദിച്ചു. അദ്ദേഹം ഇപ്രകാരം കൂട്ടിച്ചേർത്തു: ""ക്രൈസ്തവസഭയാണ് വിദ്യഭ്യാസബില്ലിനെതിരെ സമരം സംഘടിപ്പിക്കുന്നത്. മെത്രാന്മാരും പള്ളീലച്ചന്മാരുമാണ് സമരപ്രസ്ഥാനത്തിന്റെ ഹൃദയവും ആത്മാവും. ബില്ലിന് വലിയ തോതിൽ ജനപിന്തുണയുണ്ട്. അതിനാൽ ബില്ല് നിയമമായതിനുശേഷം അത് നടപ്പിലാക്കുന്ന കാര്യത്തിൽ നിലവിലുള്ള സർക്കാർ നിശ്ചയമായും വിജയിക്കും.'' (മലയാളരാജ്യം, ആഗസ്ത് 28, 1957).

1957 ഡിസംബർ 18-ന് കേരള കാർഷികബന്ധ ബിൽ പ്രസിദ്ധീകരിച്ചശേഷം അത് നായർ സമുദായത്തിലെ ഉപരിവർഗ്ഗത്തിന്റെ അടിസ്ഥാനപരമായ സാമ്പത്തിക താല്പര്യങ്ങളെ പ്രതികൂലമായി ബാധിക്കുമെന്നുകണ്ട് എൻ.എസ്.എസ്. സർക്കാർവിരുദ്ധ നിലപാട് സ്വീകരിച്ചു. അളവറ്റ് പിന്തുണച്ചിരുന്ന സ്ഥാനത്ത് അവർ വിദ്യാഭ്യാസ ബില്ലിനെയും സർക്കാരിനെയും വിട്ടുവീഴ്ചയില്ലാതെ എതിർക്കുവാൻ തുടങ്ങി.

കേരള കാർഷികബന്ധ ബിൽ പ്രസിദ്ധീകരിച്ചപ്പോൾ, തങ്ങളുടെ താല്പര്യങ്ങളെ അത് പ്രതികൂലമായി ബാധിക്കുമെന്നുകണ്ട് എൻ.എസ്.എസ് ശക്തമായ സർക്കാർ വിരുദ്ധ നിലപാട് കൈകൊണ്ടു. നായന്മാരുടെ അഭിലാഷങ്ങളെ പ്രതിഫലിപ്പിച്ചിരുന്ന "മലയാള രാജ്യം' എന്ന പത്രം അതിന്റെ പത്രാധിപ ലേഖനത്തിൽ "ബിൽ തള്ളിക്കളയാൻ' ആവശ്യപ്പെട്ടു. നായർ സമുദായത്തിലെ ഭൂരിപക്ഷം വരുന്ന ഭൂവുടമകളുടെ അവകാശമൊഴിപ്പിക്കാൻ ഉദ്ദേശിച്ചാണ് പ്രസ്തുത ബിൽ എന്നതായിരുന്ന മലയാള രാജ്യത്തിന്റെ കണ്ടെത്തൽ. യഥാർത്ഥത്തിൽ നായന്മാരിൽ ഭൂരിഭാഗവും ഭൂവുടമകളായിരുന്നില്ല. അവർ സാധാരണ കർഷകരോ ചെറുകിട ഭൂവുടമകളോ ആയിരുന്നു. നായർ സമുദായത്തിലെ ഒരു ന്യൂനപക്ഷം (നായർ പ്രമാണികൾ) മാത്രമേ യഥാർത്ഥ ഭൂവുടമകളായിരുന്നുള്ളൂ (ജന്മികൾ). എൻ.എസ്.എസ് നേതൃത്വത്തിൽ അവർ വലിയ സ്വാധീനം ചെലുത്തി. (പുതുപ്പള്ളി രാഘവൻ, "വിപ്ലവസ്മരണകൾ', വാള്യം 5, പുറം 169; കെ.ദാമോദരൻ, "വിദ്യാഭ്യാസത്തിനു നേരെ'- ലഘുലേഖ, എറണാകുളം 1959). എൻ.എസ്.എസ് അതിനുശേഷം നിർദ്ദിഷ്ട ബില്ലിനെതിരെ പ്രതിഷേധിക്കാൻ ധാരാളം യോഗങ്ങൾ വിളിച്ചു ചേർത്തു. കേരള കാർഷിക ബന്ധബില്ലിനെ എതിർക്കുന്നവർ മുഴുവനും ഒരു ഐക്യനിര കെട്ടിപ്പടുക്കണമെന്ന് ഈ യോഗങ്ങൾ ആഹ്വാനം ചെയ്തു. എൻ.എസ്.എസിന്റെ പ്രതിഷേധം പ്രധാനമായും നായന്മാരിലെ ഉപരിവർഗ്ഗത്തിന്റെ നിക്ഷിപ്ത താല്പര്യങ്ങൾ സംരക്ഷിക്കാൻ വേണ്ടിയായിരുന്നു.

സാമുദായിക വികാരങ്ങൾ ഉദ്ദീപിപ്പിക്കുന്നതിന് മന്നത്ത് പത്മനാഭൻ തന്ത്രപരമായ നീക്കങ്ങൾ നടത്തി. നിലവിലുള്ള സർക്കാർ "ഈഴവർക്ക് അനുകൂലമാ'ണെന്നും "നായന്മാർക്ക് എതിരാ'ണെന്നും അദ്ദേഹം പ്രചരിപ്പിച്ചു ("മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങൾ'; ചങ്ങനാശ്ശേരി, 1982, പുറം 132-164.). ഈഴവർക്കനുകൂലമാണെന്ന് അഖണ്ഠിതമായി പറയാൻ പറ്റുന്ന ഒരു കാര്യവും കേരള വിദ്യാഭ്യാസനിയമത്തിലുണ്ടായിരുന്നില്ല. ഒരു സമുദായമെന്ന നിലയിൽ ഈഴവർക്ക് പ്രത്യേക ആനുകൂല്യങ്ങളൊന്നും ഈ നിയമം ശുപാർശ ചെയ്തിരുന്നില്ല. കമ്യൂണിസ്റ്റ് സർക്കാറിന് "ഈഴവാഭിമുഖ്യ സർക്കാർ' എന്ന നിന്ദാനാമം നൽകുമ്പോൾ മന്നത്ത് പത്മനാഭൻ ഉദ്ദേശിച്ചത് സംസ്ഥാനത്തെ ജനങ്ങളെ സമുദായത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തിൽ വിഭജിച്ച് നിർത്തുകയെന്നതാണ്. അതോടൊപ്പം, ഒരു പ്രബല വിഭാഗത്തിന്റെ വിദ്വേഷം സർക്കാറിനുനേരെ തിരിച്ചു വിടുകയെന്നതും അദ്ദേഹം ലക്ഷ്യമാക്കിയിരുന്നു (കെ.എം. ചാണ്ടി; "മന്നവും വിമോചനസമരവും- മന്നം ശതാഭിഷേകോപഹാരം' എന്ന കൃതിയിൽ, പന്തളം, 1960 , പുറം 173).

സർക്കാർ ജോലിക്കുള്ള നിയമനത്തിലും പ്രൊഫഷണൽ കോളേജുകളിലേക്കുള്ള പ്രവേശനത്തിലും സാമുദായിക സംവരണം ഏർപ്പെടുത്തിയത് നായന്മാരുടെ ചെലവിൽ ഈഴവരെ പ്രീണിപ്പിക്കാനുള്ള സർക്കാറിന്റെ മനഃപൂർവ നടപടിയായി വ്യാഖ്യാനിക്കപ്പെട്ടു. കരുതിക്കൂട്ടി സംഘർഷം സൃഷ്ടിക്കുന്നതിന് "നായന്മാരുടെ താൽപര്യം അപകടത്തിൽ' (മലയാളരാജ്യം, ആഗസ്റ്റ് 6, 1958.) എന്ന മുദ്രാവാക്യം ഉച്ചൈസ്തരം വിളിക്കപ്പെട്ടു.

കമ്യൂണിസ്റ്റ് വിരുദ്ധ ശക്തികളെ ഏകോപിപ്പിക്കുന്നതിന് ക്രിസ്ത്യാനികളോടും മുസ്ലിംകളോടും തോളോടുതോൾ ചേർന്ന് പ്രവർത്തിക്കണമെന്ന് മന്നത്ത് പത്മനാഭൻ നായന്മാരോട് ആവശ്യപ്പെട്ടു. ""എല്ലാ ദൂഷ്യങ്ങളുടെയും മൂർത്തിമത്ഭാവമായ നിലവിലുള്ള സർക്കാറിനെ പൂർണമായും അധികാരത്തിൽ നിന്ന് പുറത്താക്കുന്നതിനുവേണ്ടിയുള്ള ഈ പോരാട്ടം നാം ഒറ്റയ്ക്കല്ല നടത്തേണ്ടത്. ഈ പ്രക്രിയയിൽ, നമ്മൾ തീർച്ചയായും, ക്രിസ്ത്യാനികളേയും മുസ്ലിംകളേയും പോലെയുള്ള സമുദായങ്ങളുമായി സഖ്യത്തിലേർപ്പെടണം. എന്തുകൊണ്ടെന്നാൽ ദുഷ്ചിന്തകളാൽ വലയം ചെയ്യപ്പെട്ട ഈ സർക്കാറിനുകീഴിൽ അവരുടെ താൽപര്യങ്ങളും അപകടത്തിൽപെട്ടിരിക്കുകയാണ്. അതിനാൽ നാം വിഭാവനം ചെയ്യുന്ന "നായർ സമുദായത്തിന്റെ ഭാവി സമ്മേളനങ്ങൾ' സർക്കാറിനെതിരെയുള്ള പോരാട്ടത്തെ ഈർജ്ജിതമാക്കാനുള്ള യോഗങ്ങളായി പരിവർത്തിപ്പിക്കണം. പ്രസ്തുത പോരാട്ടം നായന്മാരുടേയും, ക്രൈസ്തവരുടേയും മുസ്ലിംകളുടേയും സംയുകതാഭിമുഖ്യത്തിൽ ആയിരിക്കുകയും വേണം.''

ഡോ. പി.എം. സലിം എഴുതിയ ലേഖനത്തിന്റെ പൂർണരൂപം ട്രൂകോപ്പി വെബ്‌സീനിൽ വായിക്കാം, കേൾക്കാം:

മന്നത്ത് പത്മനാഭൻ കമ്യൂണിസ്റ്റ് വിരുദ്ധ നായകൻ നവോത്ഥാന നായകനാകുന്ന ചരിത്രസൂത്രം | ഡോ. പി.എം. സലിം

Comments