ഷഹബാസും ഭാവിയിൽ ഒരു ഗുരുവായി മാറുമോ; പാട്ടുകളുടെ ദൈവം പൊറുക്കട്ടെ !

ബാബുരാജ് "ബാബൂക്ക' യായി മാറുമ്പോഴും, ഷഹബാസ് അമൻ "ഷഹബാസ്' ക്കയാവുന്നുമില്ല. സാമൂഹികമായി സാധൂകരിക്കപ്പെട്ടേക്കാവുന്ന ഒരു കാരണമായി ചൂണ്ടിക്കാട്ടാവുന്നത് ബാബുരാജ് കോഴിക്കോട്ടുകാരനായിരുന്നു എന്നതാണെങ്കിൽ, കോഴിക്കോട് അബ്ദുൽ ഖാദറിനെ നമ്മുടെ പാട്ടുകാർ "കോഴിക്കോട് അബ്ദുൽ കാദർക്ക ' എന്ന് വിളിക്കാത്തത് എന്തുകൊണ്ടാണ്?

സാധാരണമായ ഒരു സംഗീത സൗഹൃദത്തിന്റെ ആത്മരേഖ അടയാളപ്പെടുത്തുന്ന ഒരു പുസ്തകം മലയാളത്തിലുണ്ട്. തുല്യതയില്ലാത്ത ആ പുസ്തകത്തിന്റെ പേര് "റൂഹ് എ ഗസൽ ' എന്നാണ്. ഷഹ്ബാസിനെക്കുറിച്ച്​ ഒരു ചങ്ങാതി ഭ്രാന്തമായ സ്‌നേഹത്തോടെ എഴുതിയ പുസ്തകം. കബീർ ഇബ്രാഹിം ആണ് അതെഴുതിയത്. കബീർ ഇബ്രാഹിം: എക്‌സ് പ്രവാസി / വായനക്കാരൻ /പുസ്തക വിൽപനക്കാരൻ. ഓർമകളെ പല വഴിക്ക് പറഞ്ഞു വിടുന്ന പല തലശ്ശേരിക്കാരിൽ ഒരാൾ.

ആ പുസ്തകത്തിൽ ഗസൽ പുറപ്പെട്ടു വന്ന വ്യക്തികളിലേക്കും വരികളിലേക്കും പോകുന്നുണ്ട് ഗ്രന്ഥകാരൻ. മെഹ്ദി ഹസ്സൻ (രാജസ്ഥാൻ, ലൂന), തലത്ത് മഹ്‌മൂദ് (ഉത്തർ പ്രദേശ്), ഗുലാം അലി (സിയാൽ കോട്ട്, പാക്കിസ്ഥാൻ), ജഗജീത് സിംഗ് (പഞ്ചാഞ്ച്), പങ്കജ് ഉദാസ് (ഗുജറാത്ത്) - ഇങ്ങനെ ഗസൽ ആരിലൂടെയെല്ലാം "നിറഞ്ഞു ' എന്ന് മനോഹരമായി ഇതിൽ പറയുന്നു. ഗസൽ "ഇന്ത്യ'യെയാണ് പ്രകാശിപ്പിക്കുന്നത്. ഗുലാം അലി പാടുമ്പോഴും തന്റേതു മാത്രമായ ചിരിയുടെ അറ്റത്ത് ഒരു "മൂളൽ ' കൊളുത്തി വെക്കുമ്പോഴും സദസ്സ് / ശ്രോതാക്കൾ "അതിർത്തി ' കൾ കൊണ്ടും ബോധം കൊണ്ടും വിഭജിക്കപ്പെടാത്ത "ഒരൊറ്റ ജനത 'യായി മാറുന്നു. എന്നാൽ, ഇതിൽ എഴുത്തുകാരൻ ഏറ്റവും കൂടുതൽ പേജുകൾ മാറ്റി വെച്ചത് ഷഹബാസ് അമനു വേണ്ടിയാണ്.

2002 ഒക്ടോബർ 12 ഞായറാഴ്ച പുരോഗമന കലാസാഹിത്യ സംഘം കണ്ണൂർ ജില്ലാ കമ്മിറ്റി തലശ്ശേരി ശാരദാ കൃഷ്ണയ്യർ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഫാസിസ്റ്റ് വിരുദ്ധ പാഠശാലയിൽ രാവിലെ 11 മണിക്ക് എം.എൻ വിജയൻ പ്രസംഗിക്കുന്നു, ഉച്ചയ്ക്ക് 2.30 ന് ഷഹബാസ് അമൻ ഗസൽ ചൊല്ലുന്നു. (പു.ക.സയുടെ "സവർണ ധാര' ഈ പോസ്റ്ററിൽ ഇപ്പോൾ കണ്ണോടിക്കുന്നത് നല്ലതാണ്. ചിലരുടെയെങ്കിലും ഉള്ളിലുള്ള "കാവി ഉൽപ്രേക്ഷകൾ ' മാറിക്കിട്ടും. "ബ്രാഹ്‌മണ്യത്തെ' കേന്ദ്ര ബിന്ദുവിലേക്ക് കൊണ്ടുവന്ന രണ്ടു ഡോക്യുമെന്ററികൾ പു.ക.സക്ക് ഈയടുത്ത കാലങ്ങളിൽ പിൻ വലിക്കേണ്ടി വന്നു. 2002 -ൽ പു.ക.സ യ്ക്ക് ഫാസിസത്തെക്കുറിച്ച് ഒരു സംശയവുമുണ്ടായിരുന്നില്ല). ആ പോസ്റ്റർ ഈ പുസ്തകത്താളിലുണ്ട്.

ഷഹബാസ് അമനെ, മറ്റു പലരെയും സ്വാധീനിച്ച കൂത്തുപറമ്പിലെ ഉസ്താദ് ഹാരിസ് ഈ പുസ്തകത്തിലെ വെളിച്ചമായി കടന്നു വരുന്നു. ഇതിലെ കൂടുതൽ പേജുകളും ഷഹബാസ് അമന് കബീർ എഴുതിയ കത്തുകളാണ്. ഒപ്പം ഉറുദു ഗസലുകളുടെ ചരിത്രം, പ്രധാനപ്പെട്ട ഗസൽ ഗായകർ, ആലാപനത്തിന്റെ ചരിത്രം, ഗസലുകൾ - ഇങ്ങനെ ഹൃദയരാഗത്തിൽ ചേർത്തുവെച്ച ഈ പുസ്തകം, ഓർമയിൽ പല കാലങ്ങളിൽ പാടിയ ഷഹബാസിനെ അടയാളപ്പെടുത്തുന്നു.

ഷഹബാസ് അമൻ.

പുസ്തക വിൽപനയും സംഗീതവുമായി തലശ്ശേരിയിൽ എവിടെയൊക്കെയോ കബീർ ഇബ്രാഹിമിനെ കാണാം. പാട്ടിൽ, പുസ്തകങ്ങളിൽ, തന്നെത്തേടി അലയുന്ന ഒരാൾ.
ആ പുസ്തകമാണ്, ഷഹബാസിന്റെ പാട്ടു ജീവിതം മനോഹരമായി അടയാളപ്പെടുത്തിയത്. ഉടയാടകളില്ലാത്ത, ഗുരുഭാവം ചമയാത്ത, പഴയ ഷഹബാസിനെ അതിൽ തൊടാം.

രണ്ട്

"കോട്ടയത്ത് എത്ര മത്തായിമാരുണ്ട്?' എന്ന് ജോൺ എബ്രാഹം ചോദിച്ചതു പോലെ, കേരളത്തിൽ എത്ര "ബാബുരാജുണ്ട്' എന്ന ചോദ്യം വരാം. എത്രയോ പേർ അവരവരുടെ ബാബുരാജിനെ പാടുന്നു. ആ അർഥത്തിൽ, കോപ്പി ലെഫ്റ്റ് ബാബുരാജ്. ഈ കോപ്പി ലെഫ്റ്റ് ബാബുരാജ് പിന്നെപ്പന്നെ "ബാബൂക്ക' യായി മാറുന്നു. ബാബുരാജ് "സാഹിബ് ' അല്ല എന്ന് ശ്രദ്ധേയമാണ്. ബാബുരാജ് "ബാബൂക്ക 'യായി മാറുമ്പോൾ, അറിയാതെ സംഭവിക്കുന്നത്, ഒരു സ്വത്വ നിർമിതിയാണ്. ഇ.എം.എസ് നമ്പൂതിരിപ്പാട് എന്ന് ചിലർ എല്ലായ്‌പ്പോഴും ചേർത്തും പറയുന്നത് പോലെ, ബാബുരാജ് എന്ന മലയാൺമയിലേക്ക് "ഇക്ക' എന്ന മാപ്പിളമലയാണ്മ കൊണ്ടു വരുന്നു. എന്നാൽ, ഷഹബാസ് അമനെ "ഷഹബാസ്‌ക്ക' എന്ന് പൊതുവേദിയിലെ വ്യവഹാരത്തിൽ ആരും സംബോധന ചെയ്യാറില്ല. "ബാബുരാജി'നെ "ബാബൂക്ക' യായി അവതരിപ്പിക്കുന്നത് "ഇന്റിമസി' അല്ലെങ്കിൽ "ഹുബ്ബ്' ( ഉള്ളിൽ നിന്ന് വരുന്ന അഗാധമായ സ്‌നേഹം ) കൊണ്ടു തന്നെയാണ്, സംശയമില്ല. എങ്കിലും, അതിൽ സാമുദായികമായ ഉപ നിർമ്മിതി കൂടി വികസിച്ചു വരുന്നുണ്ട്. എന്നാൽ, മലയാളത്തിൽ പല വിധത്തിൽ മേൽക്കൈ നേടി വരുന്ന സാമുദായിക ഉപരാഷ്ട്രീയ നിർമ്മിതികളിൽ നിന്ന് ഷഹബാസ് അമൻ മാറി നിൽക്കുന്നു. അപ്പോഴും, ഷഹബാസ് അമൻ ബാബുരാജിനെ "ബാബൂക്ക' എന്നു തന്നെ വിളിക്കുന്നു.

ബാബുരാജ് "ബാബൂക്ക' യായി മാറുമ്പോഴും, ഷഹബാസ് അമൻ "ഷഹബാസ്' ക്കയാവുന്നുമില്ല. സാമൂഹികമായി സാധൂകരിക്കപ്പെട്ടേക്കാവുന്ന ഒരു കാരണമായി ചൂണ്ടിക്കാട്ടാവുന്നത് ബാബുരാജ് കോഴിക്കോട്ടുകാരനായിരുന്നു എന്നതാണെങ്കിൽ, കോഴിക്കോട് അബ്ദുൽ ഖാദറിനെ നമ്മുടെ പാട്ടുകാർ "കോഴിക്കോട് അബ്ദുൽ കാദർക്ക ' എന്ന് വിളിക്കാത്തത് എന്തു കൊണ്ടാണ്?
എന്തായാലും, ഷഹബാസ് അമന് ആലാപനത്തിലെ അസാധാരണവും അത്ര തന്നെ "തന്റേതു തന്നെ ' എന്ന് ഉറപ്പുള്ളതുമായ ശബ്ദവും അതിന്റെ "നിറയലുകളും' വലിയ ആരാധകവൃന്ദത്തെ സൃഷ്ടിക്കുന്നതിൽ പങ്കുവെച്ചത് പോലെ, "ഷഹബാസ് അമൻ ' എന്ന പേരും വലിയ പങ്കുവെച്ചിട്ടുണ്ട്. മാപ്പിള മലയാണ്മ കലരാത്ത ഒരു പേരാണത്.

ഷഹ്ബാസ് അമനെക്കുറിച്ച് വർഷങ്ങൾക്ക് മുമ്പ് എഴുതിയ ലേഖനത്തിലെ ചില വരികൾ ഓർത്തു പോവുകയാണ്:
""ഷഹ്ബാസ് പാടുമ്പോൾ, വാക്കുകൾ വെറുതെയൊരു ശബ്ദമായി പുറത്ത് വരുന്നില്ല. വൈകാരികമായ ചൂട് ആ ശബ്ദം നമ്മെ അനുഭവപ്പെടുത്തുന്നു. ആ ശബ്ദം, പാടുന്ന നേരത്ത് വാക്കുകൾ പേറുന്ന ഉള്ളടക്കത്തെയാണ് പ്രതിനിധീകരിക്കുന്നത്. പാടുമ്പോൾ പാട്ടുകാരന്റെ ഒപ്പം ചേർന്നു പാടാൻ നമുക്കും തോന്നുന്നു. "പാടുന്ന ഞാൻ കേൾക്കുന്ന നീയായി ' മാറുന്നു. നിന്നിൽ നിറയുന്ന നീയായി ഞാൻ മാറുന്ന ഒരു സംലയനം. ഇതൊരു മിസ്റ്റിക് ഭാവമാണ്. പാട്ടിൽ ഈ സ്‌നേഹ ഭാവം നമുക്കത്രയങ്ങ് പരിചയമില്ല. ശബ്ദം നഗ്‌നമായ ഉടലോടെ പുറത്ത് വരുന്ന ഒരനുഭവമാണ് അത്''.

മരം അതിന്റെ വേരിനെ തൊടാൻ ആഗ്രഹിക്കുന്നത് പോലെ, ഷഹ്ബാസിന്റെ പാട്ടുകൾ ഓർമയെ തൊടാൻ വെമ്പുന്നു. ബാബുരാജിന്റെ പാട്ട് ഷഹ്ബാസ് പാടുമ്പോൾ അത് ഒരു ഹൃദയപക്ഷ ആലാപനമായി മാറുന്നു. വരികൾക്ക് ആർദ്രമായ ഒരു ഭാവപ്പകർച്ച സംഭവിക്കുന്നു. ശബ്ദത്തിൽ ഇടർച്ച വരുന്നു. ശ്വാസം ദ്രുത താളത്തിലും മന്ദഗതിയിലുമാകുന്നു. ബാബുരാജ് കേൾക്കാൻ ആഗ്രഹിച്ച പോലെ ഷഹ്ബാസ് പാടുന്നു. ഭൂതകാലത്തിലേക്ക് വേരുകൾ കെട്ടിപ്പുണരാൻ പായുന്നു.

നരകത്തിൽ തീയില്ല...
സ്വർഗത്തിൽ തോട്ടവുമില്ല...
എല്ലാം നിന്റെ ഉള്ളിൽ നിന്റെ ഉളളിൽ ....

നമ്മുടെ മൊല്ലാക്കമാരുടെ മുട്ട് വിറപ്പിക്കാൻ പോന്നതാണ് ഷഹബാസിന്റെ ഈ പാട്ട്. മിസ്റ്റിക് അനുഭവങ്ങളെക്കുറിച്ചു വായിച്ച് വിരസരായ വായനക്കാർ അത് യഥാർഥത്തിൽ എന്താണ് എന്ന് അനുഭവിച്ചറിയാൻ ഈയൊരു പാട്ട് മാത്രം കേൾക്കുക. വിശുദ്ധമായ ആ ഭാവത്തെ ശബ്ദം കൊണ്ട് തിരിച്ചറിയുക. "സജ്‌നി'യിലെ വരികൾ, പിന്നാലെ വരുന്ന വിഷാദമാണ്. പിടി വിടാത്ത സ്‌നേഹം.
പതിവായി പാടിപ്പാടിയ
പാട്ടൊന്നു കേട്ട് തേങ്ങിയ
സ്‌നേഹം നിറഞ്ഞ കൂട്ടുകാർ
അകലുന്നതാണ് വേദന....

ചങ്ങമ്പുഴയുടെ രമണനിലെ "ഏകാന്ത കാമുകാ...' എന്ന വരികൾ, ഷഹബാസ് പാടുമ്പോൾ, അത് ഹൃദയത്തിൽ വാക്കുകൾ അലിയിച്ചു കളയുന്ന മായികമായ ശബ്ദമായി മാറുന്നു. എല്ലാവരും അവരവരുടെ കുറ്റബോധങ്ങളുടെ ഇടയന്മാരായി, മാനസാരണ്യകത്തിൽ അലയുന്നു."കുറ്റം പറയുവാനില്ലിതിൽ നാമെല്ലാം എത്രയായാലും മനുഷ്യരല്ലെ ....' എന്ന് കുമ്പസാരിക്കുന്നു.

സിനിമയിലെ ഷഹബാസ് പാട്ടുകൾ "സ്ഫുട'തയെ സംബന്ധിക്കുന്ന നമ്മുടെ തെറ്റിദ്ധാരണകൾ എടുത്ത് ദൂരെ കളയുന്നു. ഉമിനീരിന്റെയും ശ്വാസത്തിന്റെയും ഒച്ചകൾ പാട്ടുകളിൽ പറ്റിച്ചേർന്നു കിടപ്പുണ്ടാവും.

പാട്ടിലൂടെ സ്വയം പുതുക്കുന്ന പഴക്കമാണ് ഷഹബാസ് അമൻ. ബിനാലെ പോലെ ബഹുസ്വരമായ ഒരു വൈവിദ്ധ്യത്തോടൊപ്പം ഷഹബാസിന് ചേർന്നു നിൽക്കാൻ സാധിക്കുന്നത് അതു കൊണ്ടാണ്. റൂമിയുടെ റൂഹാണ് ഷഹബാസിന്റെ മിടിപ്പുകൾ. യേശുദാസ് ഒരു "ഗുരുവായി 'മാറിയതു പോലെ ഷഹബാസും ഭാവിയിൽ ഒരു ഗുരുവായി മാറുമോ എന്ന ചിന്ത, പാട്ടുകളുടെ ദൈവം പൊറുക്കട്ടെ.


താഹ മാടായി

എഴുത്തുകാരൻ, സ്വതന്ത്ര മാധ്യമപ്രവർത്തകൻ, ജീവചരിത്രകാരൻ. കണ്ടൽ പൊക്കുടൻ, മാമുക്കോയ ജീവിതം, സത്യൻ അന്തിക്കാടിന്റെ ഗ്രാമീണർ, കാരി, പുനത്തിലിന്റെ ബദൽജീവിതം തുടങ്ങിയ പ്രധാന പുസ്​തകങ്ങൾ.

Comments