കേരള ഗവർണർ
വിദ്യാഭ്യാസം കൊണ്ടുതന്നെ
പട നയിക്കുന്നതിനുപിന്നിൽ...
കേരള ഗവർണർ വിദ്യാഭ്യാസം കൊണ്ടുതന്നെ പട നയിക്കുന്നതിനുപിന്നിൽ...
എവിടെയാണ് കേരള ഗവര്‍ണര്‍ തന്റെ പണി തുടങ്ങിയത്? വിദ്യാഭ്യാസത്തില്‍ തന്നെ. തന്റെ ആലങ്കാരിക ചാന്‍സലര്‍ പദവി ഉപയോഗിച്ച് സംസ്ഥാന സര്‍വ്വകലാശാലകളെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ്. സംഘപരിവാറിന്റെ തിട്ടൂരങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന ചില പാവകളെ കേരളത്തിന്റെ സര്‍വ്വകലാശാലകളില്‍ നിയമിക്കാനാണ് പുതിയ നീക്കം.
19 Nov 2022, 12:39 PM
ഒരിക്കല്‍ ഭരണഘടനയുടെ സ്റ്റേറ്റ് ലിസ്റ്റില്‍ ഉള്‍പ്പെട്ടിരുന്ന വിദ്യാഭ്യാസം കേന്ദ്രത്തിന് കൂടുതല്‍ അധികാരങ്ങളുള്ള കണ്‍കറൻറ് ലിസ്റ്റിലേക്ക് മാറ്റപ്പെടുന്നത് അടിയന്തരാവസ്ഥക്കാലത്താണ്. പല ഭരണഘടനാ വിദഗ്ധരും ‘പോയ്‌സണസ്' എന്ന് വിശേഷിപ്പിച്ചിട്ടുള്ള 42-ാം ഭരണഘടനാ ദേദഗതിയിലൂടെ. ആ ഭരണഘടനാ ദേദഗതി മാറ്റിമറിച്ചത് ഇന്ത്യയുടെ ഫെഡറല്‍ സ്വഭാവത്തെക്കൂടിയാണ്.
ഇന്ത്യ എന്ന വൈവിധ്യങ്ങളുടെ നാടിനെ ഏക ധ്രുവത്തിലേക്ക് പറിച്ചുനടുന്നതിന്റെ ആദ്യ പടിയായിരുന്നു ആ ദേദഗതി. രാജ്യത്തിന് മൊത്തമായ ഒരു വിദ്യാഭ്യാസ പരിപാടി എന്നത് വലതുപക്ഷ മനസ്സുകളുടെ ഉത്പന്നമാണ്. അവരാഗ്രഹിക്കുന്നത് വൈവിധ്യങ്ങളില്ലാതാക്കി ഏകജാതീയമായ ദേശരാഷ്ട്രത്തെ സൃഷ്ടിക്കലാണ്. അന്ന് സംഘപരിവാര്‍ പ്രത്യക്ഷത്തില്‍ ഇന്ത്യന്‍ ഭരണകൂടത്തെ ചലിപ്പിക്കാതിരുന്ന സമയമായിരുന്നതിനാല്‍ വിദ്യാഭ്യാസത്തിന്റെ വലതുപക്ഷവത്കരണം നേരില്‍ കാണാന്‍ കുറച്ചുകാലം കൂടി കാത്തിരിക്കേണ്ടിവന്നു.
ബി.ജെ.പി. അധികാരത്തിലെത്തിയപ്പോള്‍ ഇന്നലെകളെ വിസ്മൃതിയിലാഴ്ത്തി വിദ്യാഭ്യാസം പുതിയ മാനങ്ങളിലേക്ക് യാത്ര തിരിച്ചു. യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസ് ഗവണ്‍മെന്റുകളുടെ വലതുപക്ഷ വ്യതിയാനത്തിന്റെ ഗുണഭോക്താക്കള്‍ മാത്രമാണ് ബി.ജെ.പി. അവര്‍ വരുന്നതിനുമുന്‍പേ തന്നെ അതിനൊരു പശ്ചാത്തലമൊരുക്കുന്നതിന് കോണ്‍ഗ്രസിന് കഴിഞ്ഞിരുന്നു.
ഇന്ത്യയെപ്പോലൊരു രാഷ്ട്രത്തിന് ഒരു ദേശീയ വിദ്യാഭ്യാസ നയം (National Education Policy) ആവശ്യമുണ്ടോ? ഇന്ത്യ എന്നത് ഒരൊറ്റ ദേശീയതയുടെ രാഷ്ട്രമാണോ? പാഠപുസ്തകങ്ങളില്‍ എഴുതിവച്ചവ ഒരു വിദ്യാര്‍ത്ഥി മനസ്സിലാക്കുന്നത് അവരുടെ സാംസ്‌കാരിക പരിസരത്തിലൂടെയാണ് എന്നതിനാല്‍ ഒരു കേന്ദ്രത്തില്‍ വിദ്യാഭ്യാസത്തെ തളച്ചിടുന്നത് ശുദ്ധ അസംബന്ധമാണ്. കാള്‍ മാർക്‌സിന്റെ സിദ്ധാന്തം കേരളത്തിലെ വിദ്യാര്‍ത്ഥി മനസ്സിലാക്കുന്നത് ബീഡിത്തൊഴിലാളിയായ രാധയുടെ കൈവിരലുകളില്‍ അവശേഷിക്കുന്ന തഴമ്പിലൂടെ ആയിരിക്കാം. അത് ഉത്തരേന്ത്യയിലെത്തുമ്പോള്‍ റിക്ഷ വലിക്കുന്ന അലിഭായിയുടെ കിതപ്പിലൂടെ ആയിരിക്കാം. അത്തരത്തിലുള്ള ഇമേജുകളെ ഇല്ലാതാക്കാന്‍ കൂടിയാണ് വലതുപക്ഷം ശ്രമിക്കുന്നത്.

പുത്തന്‍ ദേശീയ വിദ്യാഭ്യാസ നയത്തിലൂടെ സംഘപരിവാര്‍ മുന്നോട്ടുവക്കുന്നത് ഇന്ത്യയുടെ വിദ്യാഭ്യാസ രംഗത്തെ മൊത്തമായി നവീകരിക്കാനുള്ള ഒരു ഡോക്യുമെൻറ് അല്ല, മറിച്ച്, ബഹുസ്വരത ഇല്ലാതാക്കി ‘ഹിന്ദു, ഹിന്ദി, ഹിന്ദുസ്ഥാന്‍' എന്ന ആശയത്തിന്റെ ബ്ലൂപ്രിൻറ് ആണ്.
‘ഇന്ത്യന്‍ നോളജ് സിസ്റ്റം' എന്ന വലതുപക്ഷ കണ്‍സര്‍വേറ്റീവ് ആശയം വികസിപ്പിച്ചിട്ടുണ്ട്, പുത്തന്‍ വിദ്യാഭ്യാസ നയത്തില്‍. സംസ്‌കൃതമാണ് അതിന്റെ ഭാഷ. മനുസ്മൃതിയില്‍ അധിഷ്ഠിതമായ സവര്‍ണ- പാട്രിയാര്‍ക്കിയല്‍ ഇന്ത്യന്‍ പാരമ്പര്യമാണ് അതിന്റെ കാതല്‍. ചുരുക്കിപ്പറഞ്ഞാല്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെ കഴിഞ്ഞകാലത്തിന്റെ പാരമ്പര്യത്തിലേക്ക് തളച്ചിടലാണ് വിദ്യാഭ്യാസ നയം ലക്ഷ്യം വക്കുന്നത്. മെഷീന്‍ ലാംഗ്വേജായി സംസ്‌കൃതമാണ് ഏറ്റവും അഭികാമ്യം എന്ന് വാദിക്കുന്ന തരത്തിലുള്ള സിദ്ധാന്തങ്ങള്‍ ഉയര്‍ന്നുവരുന്നതും, സ്യൂഡോ സയൻറിഫിക്കായ ആര്‍ഗ്യുമെന്റുകള്‍ ഉയര്‍ത്തിക്കൊണ്ടുവരുന്നതും ഇതിന്റെ ഭാഗമായാണ്.
ഇന്ത്യയ്ക്ക് ഒരു മഹത്തായ പാരമ്പര്യമുണ്ട് എന്ന് സംഘപരിവാര്‍ അവകാശപ്പെടുമ്പോഴും അത് ജാതിയുടെ അതിരുകള്‍ക്കുള്ളില്‍ തളയ്ക്കപ്പെട്ടതായിരുന്നുവെന്നതും, പുരുഷകേന്ദ്രീകൃത വ്യവസ്ഥയായിരുന്നുവെന്നതും പാരമ്പര്യത്തിന്റെ മഹത്വം ഒരായിരം വട്ടം ഉരുവിട്ടുകൊണ്ട് മറച്ചുപിടിക്കുന്നുമുണ്ട് അവര്‍. സതി എന്ന, ചിതയില്‍ ചാടിയ വിധവകളുടെ കരച്ചിലിന്റെ ശബ്ദവും, ശംബൂകന്റെ കഴുത്തില്‍ നിന്ന് പ്രവഹിച്ച രക്തത്തിന്റെ ചുവപ്പും പ്യൂരിറ്റിയുടെയും മോക്ഷത്തിന്റെയും കഥകള്‍ പറഞ്ഞ് ഒളിച്ചുവയ്ക്കുക കൂടിയാണ് സംഘപരിവാറിന്റെ പുതിയ വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്. ഒന്നുകൂടിയുണ്ട്; ഇന്ത്യന്‍ പാരമ്പര്യത്തിന്റെ മഹത്വം എന്ന് പറയുമ്പോഴും മുസ്ലിം ഭരണാധികാരികളുടെ കാലത്തെ ഇന്ത്യയുടെ ഇരുണ്ട കാലഘട്ടമായി വിശേഷിപ്പിക്കുകകൂടി വലതുപക്ഷ വിദ്യാഭ്യാസ നയം ലക്ഷ്യം വക്കുന്നുണ്ട്. ഇന്ത്യയുടെ ഇന്നത്തെ എല്ലാ പ്രശ്‌നങ്ങളുടെയും ഉറവിടമായി മുഗള്‍ ഭരണകാലത്തെ വിശേഷിപ്പിക്കുന്നത് ഈ വലതുപക്ഷ അജണ്ടയുടെ ഭാഗമായിട്ടാണ്. യഥാര്‍ത്ഥത്തില്‍ അടിസ്ഥാന ജനവിഭാഗങ്ങളുടെ യാതനകളുടെ മുറിവില്‍ ഉപ്പുതേക്കുന്ന പരിപാടി കൂടിയാണിത്. ഒരു ‘അദര്‍' (other) സൃഷ്ടിച്ചെടുത്താൽ, ഉയര്‍ന്നുവരാന്‍ സാധ്യതയുള്ള തൊഴിലാളി ഐക്യം കൂടി ഇല്ലാതാക്കിയെടുക്കാമല്ലോ.
ഇന്ത്യ ബഹുസ്വരതയുടെ നാടാണ്. സംസ്ഥാനങ്ങള്‍ക്കകത്തുപോലും വിവിധ സംസ്‌കാരങ്ങള്‍, ഭാഷകള്‍, ജനവിഭാഗങ്ങള്‍ തുടങ്ങിയവയെല്ലാമുണ്ട്. ഇവിടേയ്ക്കാണ് ഫെഡറല്‍ വ്യവസ്ഥയെ അട്ടിമറിച്ച് ദേശീയ വിദ്യാഭ്യാസ നയം കടന്നുവരുന്നത്. പറയുന്നത് ബദല്‍ എന്നാണ്. പാശ്ചാത്യ വിദ്യാഭ്യാസത്തിന് ബദലാണത്രെ വിദ്യാഭ്യാസത്തിന്റെ ഇന്ത്യാവത്കരണം (Indianisation of education). പക്ഷേ എന്തു ബദലാണ് പുതിയ വിദ്യാഭ്യാസ നയം ലക്ഷ്യം വയ്ക്കുന്നത്? പാശ്ചാത്യ ലിബറല്‍ വിദ്യാഭാസനയങ്ങളുടെ ഭാഗമായ സ്വകാര്യവത്കരണം ഇല്ലാതാക്കാന്‍ പുതിയ വിദ്യാഭ്യാസ നയം എന്തെങ്കിലും പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുണ്ടോ? ഇവിടെയും പണത്തിന്റെ അടിസ്ഥാനത്തില്‍ തന്നെയാണ് വിദ്യാഭാസത്തിന്റെ ആക്‌സസ് ലഭിക്കുന്നത്.

ഇന്ത്യയുടെ ഉന്നതവിദ്യാഭാസ രംഗത്തെ ‘അഗ്രഹാര' എന്നാണ് വിശേഷിപ്പിക്കാറ്. അത്തരമൊരു സവര്‍ണ വിദ്യാഭ്യാസകേന്ദ്രങ്ങളെ തകര്‍ക്കാന്‍ എന്തെങ്കിലും നടപടികളെക്കുറിച്ച് പറയുന്നുണ്ടോ? ഇല്ല എന്നുമാത്രമല്ല അഗ്രഹാരങ്ങളെ ലെജിറ്റിമൈസ് ചെയ്യുക കൂടിയാണ് ഇന്ത്യന്‍ നോളജ് സിസ്റ്റത്തിലൂടെ ചെയ്യുന്നത്. ഇന്ത്യയിലെ സ്ത്രീ, ദലിത്, തദ്ദേശീയ, പിന്നാക്ക വിദ്യാര്‍ത്ഥികളുടെ എൻറോൾമെൻറ് റേഷ്യോ സവര്‍ണരേക്കാള്‍ വളരെ പിറകിലാണ്; ഡ്രോപ്പ്ഔട്ട് നിരക്ക് വളരെ കൂടുതലാണ്. കൂടാതെ, പല തരം വിവേചനങ്ങളും അടിച്ചമര്‍ത്തലുകളും. ഇതിനെയെല്ലാം ഇല്ലാതാക്കാനാണ് ‘വിദ്യഭ്യാസത്തിന്റെ ഇന്ത്യാവത്കരണം’ ലക്ഷ്യം വയ്ക്കുന്നതെങ്കില്‍ ശരി. പക്ഷേ ഇന്ത്യയുടെ പ്രീ- കാപ്പിറ്റലിസ്റ്റ് സാമൂഹികമൂല്യങ്ങളുടെ തിരിച്ചെടുക്കലാണ് പുതിയ വിദ്യാഭ്യാസ നയം.
ഇന്ത്യ ഫെഡറല്‍ അല്ലായിരുന്നുവെങ്കില്‍ രണ്ട് സാധ്യതകള്‍ മാത്രമാണുള്ളത്: ഒന്നുകില്‍ ഒരു സ്വേഛാധിപത്യ രാഷ്ട്രമാവുക, അല്ലെങ്കില്‍ പല രാജ്യങ്ങളായി തല്ലിപ്പിരിയുക. ഇതില്‍ ഒന്നാമത്തെ ഓപ്ഷനാണ് ഫെഡറലിസത്തെ ഇല്ലാതാക്കി സംഘപരിവാര്‍ തിരഞ്ഞെടുത്തിരിക്കുന്നത്. വിദ്യാഭാസത്തില്‍ മാത്രമല്ല, എല്ലാ മേഖലകളിലും ഇതിന്റെ പ്രതിഫലനം കാണാം. ‘രാജ്യം മുഴുവന്‍ ഹിന്ദി' എന്ന നാഥൂറാം വിനായക് ഗോഡ്‌സെയുടെ ആശയങ്ങള്‍ ഇന്ന് നടപ്പിലാക്കി വരുന്നുണ്ട്. രാഷ്ടത്തിന്റെ വിഭവങ്ങളുടെ പുനര്‍വിതരണം സംഘപരിവാറിന്റെ ബെല്‍റ്റിലേക്ക് മാത്രം ചുരുക്കി സംസ്ഥാനങ്ങളെ ഞെരുക്കുന്നു. ഒരു ദേശീയ ടാക്‌സിങ്ങ് സംവിധാനം (GST) നിലവില്‍ വന്നിരിക്കുന്നു. എന്തൊക്കെ സംസ്ഥാനങ്ങള്‍ക്ക് ഉണ്ടായിരുന്നോ അതെല്ലാം തിരിച്ചെടുക്കുകയാണ്. അതിന്റെ അവസാന ഉദാഹരണമാണ് ഗവര്‍ണര്‍മാരിലൂടെ സംസ്ഥാന ഭരണം നേരിട്ട് വരുതിയിലാക്കാന്‍ ശ്രമിക്കുന്നതിലൂടെ കാണുന്നത്.
എവിടെയാണ് കേരള ഗവര്‍ണര്‍ തന്റെ പണി തുടങ്ങിയത്? വിദ്യാഭ്യാസത്തില്‍ തന്നെ. ഇന്ത്യന്‍ ഹിസ്റ്ററി കോണ്‍ഗ്രസില്‍ നുഴഞ്ഞുകയറി പ്രശ്‌നങ്ങളുണ്ടാക്കിയത് നമ്മളാരും മറന്നുകാണില്ല. ഇപ്പോള്‍ ഗവര്‍ണര്‍ തന്റെ ആലങ്കാരിക ചാന്‍സലര്‍ പദവി ഉപയോഗിച്ച് സംസ്ഥാന സര്‍വ്വകലാശാലകളെ വരുതിയിലാക്കാന്‍ ശ്രമിക്കുകയാണ്. സംഘപരിവാറിന്റെ തിട്ടൂരങ്ങള്‍ക്കനുസരിച്ച് ചലിക്കുന്ന ചില പാവകളെ കേരളത്തിന്റെ സര്‍വ്വകലാശാലകളില്‍ നിയമിക്കാനാണ് പുതിയ നീക്കം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നാലു തൂണുകളും സംഘപരിവാര്‍ വിലക്കുവാങ്ങിയ ഈ കാലത്ത് ഇത് സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഗവര്‍ണര്‍. വിദ്യാഭ്യാസം കണ്‍കറണ്ട് ലിസ്റ്റിലാണെങ്കിലും വലതുപക്ഷം ശക്തിയാര്‍ജ്ജിച്ച ഈ കാലത്ത് സംസ്ഥാനങ്ങളെ പരിഗണിക്കുന്ന രാഷ്ട്രീയമര്യാദ ഇല്ലാത്ത ഒരു സാധനമാണെന്ന് സംഘപരിവാറിനും ഗവര്‍ണര്‍ക്കും നന്നായറിയാം.
യൂണിവേഴ്‌സിറ്റി ഗ്രാൻറ്സ് കമീഷൻ സര്‍വ്വകലാശാലകള്‍ക്ക് ഗ്രാൻറ് വിതരണം ചെയ്യുന്ന ഒരു ഏജന്‍സി എന്ന നിലക്കായിരുന്നു തുടക്കം. അതിന്റെ വളര്‍ച്ചയില്‍ അത് സര്‍വ്വകലാശാലകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്ന ഏജന്‍സി ആയി രൂപാന്തരം പ്രാപിച്ചു. ഗുണനിലവാരം എന്നത് ഒരു അക്കാദമിക് കണ്‍സപ്റ്റ് ആയി തെറ്റിധരിക്കരുത്. സര്‍വ്വകലാശാലകളെ കേന്ദ്രനയങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒന്നാക്കി മാറ്റുകയാണ് അതിന്റെ ലക്ഷ്യം. അതിന്റെ ഭാഗമായാണ് യു.ജി.സി. റെഗുലേഷനുകള്‍ വരുന്നത്. ആദ്യകാലങ്ങളില്‍ കാലാകാലങ്ങളില്‍ പുറപ്പെടുവിക്കുന്ന നിര്‍ദ്ദേശങ്ങള്‍ മാത്രമായിരുന്നു റെഗുലേഷനുകള്‍. അത് ദേശീയ നിയമത്തിന്റെ നിലവാരത്തിലേക്ക് ഉയര്‍ത്തപ്പെട്ടത് ചില കോടതി വിധികളിലൂടെയാണ്. കോടതിക്ക് ആദ്യകാലങ്ങളില്‍ സര്‍വ്വകലാശാലകളുടെ കുത്തഴിഞ്ഞ സംവിധാനങ്ങളെ നിയന്ത്രിക്കുക എന്ന ഉദ്ദേശ്യശുദ്ധി ഉണ്ടായിരിക്കാം. പക്ഷേ അത് ഉരുത്തിരിഞ്ഞുവന്നത് വിദ്യാഭ്യാസത്തിന്റെ ഫെഡറല്‍ മൂല്യങ്ങളെ ഇല്ലാതാക്കുന്ന ഒരു സംവിധാനം എന്ന നിലയ്ക്കാണ്. ഇന്ന് പാര്‍ലമെന്റിനെപ്പോലും നോക്കുകുത്തിയാക്കുന്ന സംവിധാനമായി യു.ജി.സി. റെഗുലേഷനുകള്‍ മാറി. ചില ഉദ്യോഗസ്ഥരുടെ ഉത്പ്പന്നമാണ് യു.ജി.സി. റെഗുലേഷനുകള്‍. ഇന്ന് സംഘപരിവാറും നേരിട്ട് ഇടപെടുന്നു. അല്ലാതെ പാര്‍ലമെൻറ് ഉണ്ടാക്കുന്ന നിയമമൊന്നുമല്ല യു.ജി.സി. റെഗുലേഷനുകള്‍.
ഇന്ത്യയ്ക്ക് മൊത്തമായി ഒരു നിയമം പ്രാബല്യത്തില്‍ വരണമെങ്കില്‍ അത് ഇന്ത്യന്‍ പാര്‍ലമെൻറ് നിര്‍മിക്കുന്ന നിയമമായിരിക്കണം എന്ന് ഭരണഘടന അനുശാസിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ യു.ജി.സി. പോലുള്ള സ്റ്റാറ്റ്യൂട്ടറി ബോഡികള്‍ നിര്‍മിക്കുന്ന നിയമങ്ങള്‍ ഇന്ത്യന്‍ പാര്‍ലമെൻറിന്റെ രണ്ട് സഭകളും അപ്രൂവ് ചെയ്തിരിക്കണം. അതില്‍ ദേദഗതി വരുത്താനും, തള്ളാനുമുള്ള അധികാരം പാര്‍ലമെന്റിനുണ്ട്. യു.ജി.സി തന്നെ അതിനെക്കുറിച്ച് എന്താണ് പറയുന്നത് എന്നുനോക്കാം.
യു.ജി.സി. ആക്റ്റിന്റെ സെക്ഷന്‍ 28 ഇങ്ങനെ പറയുന്നു: ‘‘Every rule and every regulation made under this Act shall be laid, as soon as may be after it is made, before each House of Parliament while it is in session, for a total period of 30 days which may be comprised in one session or in two or more successive sessions, and if, before the expiry of the session immediately following the session, or the successive sessions aforesaid, bot Houses agree in making any modification in the rule or regulation or both Houses agree that the rule or regulation should not be made, the rule or regulation shall thereafter have effect only in such modified form or be of no effect, as the case may be.'’
ഇന്ത്യന്‍ പാലമെന്റിന്റെ അംഗീകാരമില്ലാതെ ഒരു നിയമവും പ്രാബല്യത്തില്‍ വരില്ല. പക്ഷേ ഇത്തരത്തില്‍ ഏതെങ്കിലും റെഗുലേഷനുകള്‍ പാര്‍ലമെൻറ് ചര്‍ച്ച ചെയ്തതായോ, ഭേദഗതി വരുത്തിയതായോ, രണ്ട് സഭകളും അംഗീകാരം കൊടുത്തതായോ എവിടെയും കേട്ടിട്ടില്ല. കേവലം ഒരു റെഗുലേഷന്‍ പാര്‍ലമെന്റിനുമുന്നില്‍ പ്ലേസ് ചെയ്തതുകൊണ്ട് നിയമമാവുന്നില്ല. മറിച്ച്, അത് പാര്‍ലമെൻറ് ചര്‍ച്ച ചെയ്യുകയും വോട്ടിനിട്ട് അംഗീകരിക്കുകയും വേണം. അതിനെയാണ് ജനാധിപത്യം എന്ന് പറയുക. എന്നിരുന്നാലും കോടതികള്‍ക്ക് റെഗുലേഷനുകളാണ് പഥ്യം. ഉദ്യോഗസ്ഥര്‍ പടച്ചുവിട്ട ഇത്തരം നിയമങ്ങള്‍ രാജ്യത്തിന്റെ മൊത്തം നിയമമായി മാറുന്നത് ജനാധിപത്യത്തെ അട്ടിമറിക്കലാണ്. ബി.ജെ.പി. ഇന്ന് റെഗുലേഷനുകളെ സംസ്ഥാന നിയമങ്ങളെ അട്ടിമറിക്കാനുള്ള ഉപാധിയായും ഉപയോഗിക്കുന്നു.
സത്യത്തില്‍ സംഘപരിവാര്‍ ഭരിക്കുന്ന ഇന്ത്യയില്‍ ജനാധിപത്യം എന്നൊക്കെ പറയുന്നതുതന്നെ ആലങ്കാരികമാണ്. അവര്‍ എല്ലാ ജനാധിപത്യ സംവിധാനങ്ങളെയും അട്ടിമറിച്ചിരിക്കുന്നു. കാര്‍ഷിക നിയമങ്ങളിലും, പൗരത്വ നിയമത്തിലും, മുന്നാക്കത്തിലെ പിന്നാക്ക ഭരണഘടനാ ഭേദഗതിയിലും, ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കിയതിലും ജനാധിപത്യ ധ്വംസനം കണ്ടതാണ്. ജനാധിപത്യം, ഭരണഘടന, ഫെഡറലിസം എന്നതൊക്കെ സംഘപരിവാറിന് തൊട്ടുകൂടായ്മയുണ്ടാക്കുന്ന കാര്യങ്ങളാണ്. അവര്‍ ചില കാര്യങ്ങള്‍ വിഭാവനം ചെയ്യുന്നുണ്ട്. അത് ഇന്ത്യയില്‍ നടപ്പിലാക്കണം. അതിന് ജനാധിപത്യത്തെ കശാപ്പ് ചെയ്താലും, ഫെഡറലിസം അട്ടിമറിച്ചാലും കുഴപ്പമില്ല.

ഇന്ത്യയെ ഏകകേന്ദ്രീകൃതമായ വലതുപക്ഷ മരുഭൂമിയാക്കി മാറ്റണമെങ്കില്‍ സര്‍വ്വകലാശാലകളെ ഇല്ലാതാക്കണമെന്ന് സംഘപരിപാറിന് നന്നായി അറിയാം. അതിന്റെ ആദ്യ ശ്രമങ്ങളാണ് പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലും ജവഹര്‍ലാല്‍ നെഹ്‌റു സര്‍വ്വകലാശാലയിലും ഡല്‍ഹി യൂണിവേഴ്‌സിറ്റിയിലും കണ്ടത്. ഇന്നിതാ കേന്ദ്ര സര്‍വകലാശാലകളില്‍ നിന്ന് സംസ്ഥാന സര്‍വ്വകലാശാലകളിലേക്ക് എത്തിനില്‍ക്കുന്നു. ഇവിടങ്ങളില്‍ ഉത്പ്പാദിപ്പിക്കുന്ന വിജ്ഞാനം സംഘപരിവാറിന് അനുകൂലമായിരിക്കണം. നാളത്തെ വിദ്യാര്‍ത്ഥികള്‍ ഗാന്ധിയെക്കുറിച്ചും, ഭഗത് സിങ്ങിനെക്കുറിച്ചും, നെഹ്‌റുവിനെക്കുറിച്ചും പഠിക്കണ്ട. വര്‍ഗവിഭജിതമായ ലോകത്തെക്കുറിച്ച് പഠിക്കണ്ട. പാട്രിയാര്‍ക്കി എന്താണ് എന്ന് മനസ്സിലാക്കണ്ട. ജാതിമേധാവിത്വവും ജാതിവിവേചനങ്ങളും പഠിക്കണ്ട. നിങ്ങളുടെ ചരിത്രം ഇന്ത്യന്‍ ഹൈന്ദവ പാരമ്പര്യത്തിന്റേതാണ് എന്ന് മനസ്സിലാക്കുക. നമ്മുടെ വിജ്ഞാനം ഇന്ത്യന്‍ നോളജ് സിസ്റ്റമാണ്. ചരിത്രമോ വിമര്‍ശനമോ ഇല്ലാതെ അച്ചടക്കമുള്ള കുട്ടികളായി നിങ്ങള്‍ കഴിഞ്ഞുകൊള്‍ക. ഇന്ത്യന്‍ ദേശീയതയില്‍ അഭിമാനം കൊള്‍ക, തര്‍ക്കിക്കുക, വേണ്ടിവന്നാല്‍ കൊല്ലുക.
അതിനിടയില്‍ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ 107-ാം സ്ഥാനത്തേക്ക് പുറംതള്ളപ്പെട്ടിട്ടുണ്ട്. അല്ല, അതൊക്കെ പാശ്ചാത്യശക്തികളുടെ സൃഷ്ടിയാണ്. വിദ്യാര്‍ത്ഥികളേ, അതിലൊന്നും വിശ്വസിക്കാതിരിക്കുക. ഇന്ത്യൻ പാരമ്പര്യത്തില്‍ എല്ലാത്തിനുമുള്ള പരിഹാരമുണ്ട്... മടങ്ങുക, ഭാരതത്തിലേക്ക്.
ജവഹര്‍ലാല്‍ നെഹ്രു സര്‍വകലാശാലയില്‍ ഗവേഷകന്‍.
അശ്വതി റിബേക്ക അശോക്
Mar 26, 2023
5 Minutes Read
ജെ. വിഷ്ണുനാഥ്
Mar 20, 2023
5 Minutes Read
ഷാജു വി. ജോസഫ്
Feb 25, 2023
5 Minutes Read
സല്‍വ ഷെറിന്‍
Feb 24, 2023
3 Minutes Read
Think
Feb 20, 2023
19 Minutes Read
റിദാ നാസര്‍
Feb 20, 2023
7 Minutes Watch
കെ.വി. മനോജ്
Feb 20, 2023
5 Minutes Read
പ്രഭാഹരൻ കെ. മൂന്നാർ
Feb 08, 2023
5 Minutes Read