സർക്കുലർ പിൻവലിച്ചിട്ടെന്തു കാര്യം?
സർക്കാറിന്റെ സാഹിത്യപ്പേടി അവിടത്തന്നെയുണ്ട്
സർക്കുലർ പിൻവലിച്ചിട്ടെന്തു കാര്യം? സർക്കാറിന്റെ സാഹിത്യപ്പേടി അവിടത്തന്നെയുണ്ട്
18 Sep 2021, 03:43 PM
വിദ്യാഭ്യാസവകുപ്പിലെ ജില്ലാ മേധാവികളുടെ വായനാശീലം വര്‍ദ്ധിപ്പിക്കാനാണോ എന്നറിയില്ല പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നല്ലോ. ഈ മാസം ഒന്‍പതാം തിയതി ഇറക്കിയ സര്‍ക്കുലര്‍ പതിനേഴാം തിയ്യതി പിന്‍വലിച്ചതായി അറിയുന്നു. ഒ &എം (2)/2362/2021/ ഡി. ജി. ഇ. നമ്പര്‍ സര്‍ക്കുലറാണ് പുറത്തിറങ്ങി ഒരാഴ്ചയ്ക്കുശേഷം പിന്‍വലിക്കേണ്ടിവന്നത്.
പൊതുവിദ്യാഭ്യാസവകുപ്പില്‍ കലാ സാഹിത്യ സാംസ്‌കാരിക രംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനുള്ള അനുമതി അപേക്ഷകള്‍ സമര്‍പ്പിക്കുമ്പോള്‍ പാലിക്കേണ്ട നിര്‍ദ്ദേശങ്ങള്‍ സംബന്ധിച്ചാണ് സര്‍ക്കുലര്‍ എന്ന് അതില്‍ വ്യക്തമാക്കിയിട്ടുണ്ടായിരുന്നു. പ്രസ്തുത കാര്യത്തിന് അനുമതി വേണമെന്ന കാര്യത്തില്‍ സര്‍ക്കാരിനും അതിന്റെ വിദ്യാഭ്യാസവകുപ്പിനും സംശയമൊന്നുമില്ല. വിദ്യാഭ്യാസവകുപ്പിലെ ജീവനക്കാരുടെ രചനകള്‍ പ്രസിദ്ധീകരിക്കുന്നതിനുമുമ്പ് മേലാവില്‍ നിന്ന് അനുമതി വാങ്ങണം എന്നാണ് കല്‍പ്പന. കല്‍പ്പന എന്ന വാക്കിന് ആജ്ഞ എന്നതിനുപുറമേ സങ്കല്‍പം, ഭാവന എന്നൊക്കെയും അര്‍ത്ഥം പറയാമല്ലോ. പ്രായോഗികതലത്തില്‍ സര്‍ക്കാറിന്റെ കേവലം ആജ്ഞ മാത്രമായി നിലനിന്നിരുന്ന ഒരു പഴയ ഉത്തരവിനെ പ്രയോഗക്ഷമമാക്കാനുള്ള ഭാവന ഈ സര്‍ക്കുലറിലുണ്ടായിരുന്നു. പോലീസ് വകുപ്പിന്റെ തലപ്പത്ത് മാത്രമല്ല ഭാവനാശാലികള്‍ ഉള്ളതെന്ന വാസ്തവം സര്‍ക്കുലര്‍ ശരിവയ്ക്കുന്നുണ്ട്. സ്വേച്ഛാധിപത്യപ്രയോഗങ്ങളിലും സാഹിത്യത്തിലെന്ന പോലെ ഭാവനയ്ക്ക് വലിയ സ്ഥാനമാണുള്ളത്. സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ തടയാന്‍ വൈവിധ്യമാര്‍ന്ന പദ്ധതികള്‍ ആവിഷ്‌കരിച്ചവരാണ് ചരിത്രത്തില്‍ നാം കണ്ടിട്ടുള്ള ഫാസിസ്റ്റ് ഭരണാധികാരികള്‍ എല്ലാവരും എന്നത് ഓര്‍ക്കാം.
ഓരോ വിദ്യാഭ്യാസ ഉപഡയറക്ടര്‍ ആഫീസുകളിലും സാഹിത്യ പരിശോധനയ്ക്കായി പുതിയ സെക്ഷനുകള്‍ ആരംഭിക്കേണ്ടി വരുമെന്നതിനാല്‍ സാഹിത്യവിചക്ഷണരായ കൂടുതല്‍ പേര്‍ക്ക് തൊഴില്‍ ലഭിക്കാന്‍ സാധ്യതയുണ്ടായിരുന്ന ഒരു ഉത്തരവാണ് ഇപ്പോള്‍ മരവിപ്പിച്ചിരിക്കുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാഹിത്യ സൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍പ് സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന് നേരത്തെ തന്നെയുള്ള നിര്‍ദേശമായിരുന്നു. വിവാദ ഉത്തരവ് പ്രകാരം സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കാനുള്ള അനുമതിക്കായി പൊതുവിദ്യാഭ്യാസ സെക്രട്ടറിക്ക് അപേക്ഷ നല്‍കണം. പ്രവര്‍ത്തനമേഖല വ്യക്തമാക്കിക്കൊണ്ടുള്ള പ്രത്യേക സത്യവാങ്ങ്മൂലം സമര്‍പ്പിക്കുന്നതിനു പുറമേ സാഹിത്യ കലാ സൃഷ്ടികളുടെ കോപ്പികളും പരിശോധനയ്ക്കായി നല്‍കണം. ഇത് പ്രസിദ്ധീകരണ യോഗ്യമാണെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ ശുപാര്‍ശ ചെയ്യുന്നതോടൊപ്പം ആയതിന് അനുമതി നല്‍കിയാല്‍ മാത്രമെ അവ പ്രസിദ്ധീകരിക്കാന്‍ ജീവനക്കാര്‍ക്ക് സാധിക്കൂ. വിദ്യാഭ്യാസ ഉപഡയറക്ടറാണ് സൃഷ്ടികള്‍ പരിശോധിച്ച് പ്രസിദ്ധീകരണ യോഗ്യമാണോ എന്ന് തീരുമാനിക്കേണ്ടത് എന്ന് സര്‍ക്കുലറില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദ്യാഭ്യാസ ഉപഡയറക്ടര്‍ മാര്‍ ഇനി മുതല്‍ എഡിറ്ററുടെ ജോലി കൂടി ചെയ്യേണ്ടി വരുമായിരുന്നു. കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് എന്നൊരു തസ്തിക ഇപ്പോള്‍ ഉപഡയറക്ടറുടെ കീഴില്‍ ഉണ്ട്. അതിന്റെ ഉപവിഭാഗമായി ഒരു സാഹിത്യ പരിശോധനാ സെക്ഷന്‍ ആരംഭിച്ചാല്‍ സാഹിത്യ ഫയല്‍ നീക്കം വേഗത്തിലാക്കാന്‍ കഴിയുമായിരുന്നു.

സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് സാധാരണ പൗരര്‍ക്ക് ഉള്ള ആവിഷ്‌കാരസ്വാതന്ത്ര്യം അനുവദിച്ചു കൊടുക്കാന്‍ ആവില്ല എന്ന നിലപാടാണ് ഭരണകൂടത്തിന് ഉള്ളതെന്ന് തോന്നുന്നു. ദശകങ്ങള്‍ മുമ്പേ പുറത്തു വന്ന ഈ ദിശയിലുള്ള ഉത്തരവ് ഇപ്പോഴും നിലനില്‍ക്കുന്നു എന്നുള്ളതാണ് വാസ്തവം. ഇടതുപക്ഷ മുന്നണി പല തവണ കേരളത്തില്‍ അധികാരത്തില്‍ വന്നെങ്കിലും കലാ സാഹിത്യ സാംസ്‌കാരികരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നതിനു ജീവനക്കാര്‍ക്ക് അനുമതി വേണമെന്നുള്ള ഉത്തരവ് നിലനിര്‍ത്തിയതേ ഉള്ളൂ . ഇപ്പോള്‍ ഒരു സ്പഷ്ടീകരണമാണ് നടത്തിയിരിക്കുന്നത്. അനുമതി അപേക്ഷ കൊടുക്കുന്നതും പരിശോധിക്കുന്നതുമായ കാര്യങ്ങളെ സംബന്ധിച്ച് നടപടി ക്രമങ്ങള്‍ വ്യക്തമാക്കുകയാണ് ഒന്‍പതാം തിയതി ഇറങ്ങിയ ഉത്തരവ് ചെയ്യുന്നത്.
ഇത്തരം സ്പഷ്ടീകരണ സര്‍ക്കുലറിന്റെ ഉദ്ദേശ്യം എന്തെന്നുള്ളതുസംബന്ധിച്ച് ആലോചിക്കേണ്ടതുണ്ട്. സാമൂഹ്യ മാധ്യമങ്ങളിലൂടെയുള്ള സര്‍ക്കാര്‍ ജീവനക്കാരുടെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുദ്ദേശിച്ചുള്ള ഒരു ഉത്തരവ് കഴിഞ്ഞ പിണറായി വിജയന്‍ സര്‍ക്കാര്‍ ഇറക്കിയിരുന്നു. കേരളത്തിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പെരുമാറ്റ നടപടികള്‍ വിശദമാക്കുന്ന 1960 ലെ കേരള ഗവണ്‍മെന്റ് സര്‍വന്റ്‌സ് കൊണ്‍ടക്ട് റൂള്‍സ് (Kerala Government Servants Conduct Rules 1960) ആധാരമാക്കിയാണ് പ്രസ്തുത സര്‍ക്കുലര്‍ ഇറക്കിയത്. ഈ നിയമത്തിന്റെ ചട്ടം 60 അനുസരിച്ച് ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനും (ഉദ്യോഗസ്ഥ സംഘടനകളില്‍ ഒഴികെ) പൊതുജന സമക്ഷത്തിലോ യോഗങ്ങളിലോ മറ്റു സംഘടനകളിലോ പ്രസംഗം, എഴുത്ത് മുതലായ ഇടപെടലുകളിലൂടെ സര്‍ക്കാര്‍ നയങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ അല്ലെങ്കില്‍ വിമര്‍ശനങ്ങള്‍ എന്നിവയിലൊന്നും പങ്കുകൊള്ളരുത് എന്നാണ് നിര്‍ദ്ദേശിക്കപ്പെട്ടിട്ടുള്ളത്. ഇത്തരം നടപടികള്‍ കൃത്യമായി തെളിയിക്കുന്നത് സര്‍ക്കാര്‍ ജീവനക്കാരെ വരുതിയില്‍ നിര്‍ത്താനുള്ള ആഗ്രഹം എല്‍.ഡി.എഫ് സര്‍ക്കാരിനുമുണ്ടെന്നാണ്.

അരനൂറ്റാണ്ടിനപ്പുറം നിലവില്‍ വന്ന ആവിഷ്‌കാരസ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്ന ഉത്തരവിനെ സോഷ്യല്‍ മീഡിയ കാലത്തേയ്ക്കു കൂടി വ്യാപിപ്പിക്കുകയാണ് ആ ഉത്തരവിലൂടെ പിണറായി സര്‍ക്കാര്‍ ചെയ്തത്. മാതൃഉത്തരവിന്റെ സ്പിരിറ്റിനോട് യോജിക്കുക മാത്രമല്ല, അത് ഈ പുതിയ കാലത്തും നിലനിര്‍ത്താനും സമകാലികമാക്കാനുമുള്ള അധികാരോന്മുഖ മനോഭാവം ആണ് അതില്‍ തെളിഞ്ഞു കാണുന്നത്. സമൂഹത്തെ ജനാധിപത്യവത്കരിക്കുന്നതില്‍ വ്യാപൃതരാവേണ്ടവര്‍ നേര്‍ വിപരീത ദിശയില്‍ സഞ്ചരിക്കുന്നതാണ് ഇവിടെ കാണാനാവുക. തങ്ങളുടെ സംസ്ഥാന ഭരണത്തിന്റെ പരിമിതമായ അധികാരം ഉപയോഗിച്ച് ജനാധിപത്യ പ്രയോഗങ്ങള്‍ വികസിപ്പിക്കാനുള്ള ഉത്തരവാദിത്തമാണ് യഥാര്‍ത്ഥത്തില്‍ ഒരു ഇടതുഭരണത്തിനുള്ളത്. അതില്‍ നിന്നും അകന്നു നില്‍ക്കുകയും ഭരണപക്ഷ പ്രയോഗങ്ങളുടെ സൗകര്യങ്ങള്‍ ആസ്വദിക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്.
വിവരാവകാശം പോലുള്ള വിഷയങ്ങളിലും സര്‍ക്കാറിന്റെ നിലപാടുകളും നടപടികളും ഇതേ ദിശയിലാണ് ഇതുവരെ കണ്ടിട്ടുള്ളത്. ഇപ്പോള്‍ സ്പഷ്ടീകരണം എന്ന നിലയില്‍ പുറത്തിറക്കിയ ഈ ഉത്തരവിന്റെ താത്പര്യവും സ്വതന്ത്രമായ ആവിഷ്‌കാരങ്ങളെ തടയുക എന്നതു തന്നെ. ഈ സ്പഷ്ടീകരണത്തില്‍ മാത്രമായി പ്രത്യേകിച്ച് അപകടമൊന്നുമില്ല എന്നാണ് പുരോഗമന കലാ സാഹിത്യസംഘം ജനറല്‍ സിക്രട്ടറിയും പ്രമുഖ എഴുത്തുകാരനുമായ അശോകന്‍ ചരുവില്‍ പറയുന്നത്. മുന്‍കൂട്ടി അനുമതി വാങ്ങണം എന്ന പഴയകാല ഉത്തരവ് റദ്ദുചെയ്യുകയാണ് വേണ്ടത് എന്ന് ഇതു സംബന്ധിച്ച് ഫേസ്ബുക്കിലിട്ട പോസ്റ്റില്‍ അദ്ദേഹം എഴുതുന്നു. പരിഹാരം റദ്ദുചെയ്യല്‍ തന്നെ ആണെന്നത് ശരിയായിരിക്കുമ്പോള്‍ തന്നെ സ്പഷ്ടീകരണത്തിന്റെ ഉദ്ദേശ്യം ഉത്തരവിന്റെ സുഗമമായ പ്രയോഗവത്കരണ മാണെന്ന കാര്യം അദ്ദേഹം മറച്ചു വെയ്ക്കുന്നു. പോലീസുകാര്‍ ലാത്തി പ്രയോഗിക്കുമ്പോള്‍ എങ്ങനെ, എത്ര ശക്തിയായി, എത്ര നീളമുള്ള വടികൊണ്ട് അടിക്കണം എന്നത് വ്യക്തമാക്കുന്നതില്‍ പ്രത്യേകിച്ച് താത്പര്യമൊന്നുമില്ല എന്നു പറയുന്നതുപോലെയാണിത്.
ഇപ്പോള്‍ ഈ ഉത്തരവ് മരവിപ്പിച്ചിരിക്കുന്നു. ഇടതുപക്ഷത്തുള്ളവരുള്‍പ്പെടെ എഴുത്തുകാരില്‍ നിന്നും ബഹുജനങ്ങളില്‍ നിന്നും വിദ്യാഭ്യാസപ്രവര്‍ത്തകരില്‍നിന്നും മറ്റും ശക്തമായ പ്രതിഷേധങ്ങള്‍ വന്നതോടെയാണ് സര്‍ക്കാര്‍ തടിതപ്പിയത്. അപ്പോഴും കലാ സാഹിത്യസൃഷ്ടികള്‍ പ്രസിദ്ധീകരിക്കുന്നതിന് മുന്‍കൂര്‍ അനുമതി വേണമെന്ന പഴയ ഉത്തരവ് നിലനില്‍ക്കുകയാണ്. ഇതു വേണ്ടെന്ന് പറയാനുള്ള ജനാധിപത്യബോധം സര്‍ക്കാര്‍ കാണിക്കുന്നില്ല എന്നതാണ് പ്രധാനമായിട്ടുള്ളത്. ഇതു മറ്റൊരു രൂപത്തില്‍ തിരിച്ചുവരാവുന്നതേയുള്ളൂ. കൊളോണിയല്‍ വാഴ്ചയുടെ അവശിഷ്ടങ്ങളായി നില നില്‍ക്കുന്ന കരിനിയമങ്ങളും ജനവിരുദ്ധ ശാസനകളും പിഴുതെറിയുകയാണ് ഒരു ജനകീയസര്‍ക്കാര്‍ ചെയ്യേണ്ടത്. അവയുടെ നടത്തിപ്പ് സുഗമമാക്കുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ ഉണ്ടാക്കുകയല്ല.
യു.ഡി.എഫും എല്‍.ഡി.എഫും ഇക്കാര്യത്തില്‍ ഒരേ തൂവല്‍ പക്ഷികളായാണ് ഇതഃപര്യന്തം പെരുമാറിയിട്ടുള്ളത്. സംസ്‌കാരത്തിന്റേയും കലാസാഹിത്യത്തിന്റേയും മണ്ഡലങ്ങളില്‍ സ്വതന്ത്രചിന്തയുടെ വെളിച്ചം പകരേണ്ട സര്‍ക്കാര്‍ പരിഹാസ്യമായ വിധത്തില്‍ ചിന്തകള്‍ക്ക് കൂച്ചുവിലങ്ങിടാനാണ് ശ്രമിക്കുന്നത്. ഇടതുപക്ഷത്തിന് ലഭിക്കുന്ന ഭരണാവസരം ജനാധിപത്യത്തെ ഏറ്റവും അടിത്തട്ടില്‍ എത്തിക്കുന്നതിന് ശ്രമിക്കുകയാണ് വേണ്ടത്. അതാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുന്ന ജനവിഭാഗങ്ങളും ബഹുജനങ്ങളും ആഗ്രഹിക്കുന്നതും പ്രതീക്ഷിക്കുന്നതും. ഇടതുപക്ഷത്തിന്റെ പ്രഖ്യാപിത നയവും അതാണ്. ഭരണത്തിലെത്തുന്ന സന്ദര്‍ഭങ്ങളില്‍ സ്ഥിതവ്യവസ്ഥയുടെ നല്ല നടത്തിപ്പുകാരായിത്തീര്‍ന്ന് യാഥാസ്ഥിതികത്വത്തെ സന്തോഷിപ്പിക്കാനുള്ള ശ്രമമാണ് എന്നാല്‍ പ്രായോഗികമായി സംഭവിക്കുന്നത്. ഈ വൈരുദ്ധ്യത്തിന്റെ പശ്ചാത്തലത്തിലാണ് സ്പഷ്ടീകരണ സര്‍ക്കുലര്‍ പിന്‍വലിക്കപ്പെട്ട സന്ദര്‍ഭത്തിലും വിമര്‍ശനം സംഗതമാവുന്നത്. ജനവിരുദ്ധ ഭരണവര്‍ഗ്ഗത്തെ സന്തോഷിപ്പിച്ചില്ലെങ്കില്‍ ഭരണത്തില്‍ തുടരാന്‍ വിഷമിക്കും എന്ന ഭീരുത്വം നിറഞ്ഞ നിലപാടാണ് ഇത്തരം ഉത്തരവുകളുടേയും സര്‍ക്കുലറുകളുടേയും പിറവിയ്ക്ക് കാരണം. രാഷ്ടീയ നേതൃത്വത്തിന്റെ ഇച്ഛാശക്തിയില്ലായ്മയെ തിരുത്തുന്നതിനുള്ള ഒരു സാമൂഹിക ഇടതുപക്ഷം ഇവിടെ കൂടുതല്‍ ശക്തമായി പ്രവര്‍ത്തിക്കേണ്ടിയിരിക്കുന്നു. ജനങ്ങള്‍ രാഷ്ടീയമായി, സാംസ്‌കാരികമായി സാക്ഷരരാകുന്ന അവസ്ഥയെയാണ് ഭരണവര്‍ഗ്ഗം എപ്പോഴും ഭയക്കുന്നത്.
സ്വതന്ത്രമായ ആവിഷ്‌കാരങ്ങള്‍ക്ക് തടയിടാന്‍ സര്‍ക്കാര്‍ മുതിരുന്നത് ഈ ഭരണവര്‍ഗ്ഗബോധമാണ് അതിനെ നയിക്കുന്നത് എന്നതുകൊണ്ടാണ്. യാര്‍ത്ഥത്തില്‍ ഇടതുപക്ഷമുന്നണി നേതത്വത്തിലുള്ള ഇന്ത്യയിലെ ഒരു സംസ്ഥാന സര്‍ക്കാര്‍ ഭരണമുന്നണിയായല്ല, സമരമുന്നണിയായാണ് പ്രവര്‍ത്തനക്ഷമമാകേണ്ടത്. നേരെത്തെ നില നില്‍ക്കുന്ന ഉത്തരവുകള്‍ പൊടിതട്ടിയെടുത്ത് മുഖം മിനുക്കി ഇപ്പോള്‍ ഉപയോഗിക്കാന്‍ പാകത്തിലാക്കലല്ല ഒരു ഇടതു സര്‍ക്കാറിന്റെ ജോലി. കാലഹരണപ്പെട്ടത് പിഴുതെറിയലാണ്. അധിനിവേശഭരണത്തിന്റെ ശേഷിപ്പുകളെ ഉപേക്ഷിക്കലാണ്. അധികാരം നുണയുന്നതിന്റെ സുഖം ഉപേക്ഷിക്കാന്‍ കഴിയാത്ത മാനസികാവസ്ഥയാണ് ഉദ്യോഗസ്ഥമേധാവികള്‍ക്കെന്നപോലെ ജനപ്രതിനിധികള്‍ക്കുമുള്ളത് എന്നു വരുന്നത് നല്ല ലക്ഷണമല്ല. യു എ പി എ ഉള്‍പ്പെടെയുള്ള കരിനിയമങ്ങള്‍ പ്രയോഗിക്കുന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പ് പ്രകടിപ്പിക്കുന്ന ജനാധിപത്യവിരുദ്ധതയുടെ തുടര്‍ച്ച തന്നെയാണ് വിദ്യാഭ്യാസ വകുപ്പിന്റെ ഈ ഉത്തരവിലും കാണാനാവുക. ജനമര്‍ദ്ദനത്തിനുള്ള ഉള്ള ഒരു ഉപകരണമായിത്തന്നെ ഭരണ സംവിധാനത്തെ എക്കാലത്തും നിലനിര്‍ത്താനാഗ്രഹിക്കുന്നവരാണ് കരിനിയമങ്ങളെ ഇക്കാലത്തിന് പാകമാക്കാനായി നവീകരണവും സ്പഷ്ടീകരണവുമായൊക്കെ വരുന്നത്.
ദില്‍ഷ ഡി.
Jun 30, 2022
8 Minutes Read
എം.സി. അബ്ദുള്‍നാസര്‍
Jun 28, 2022
11 Minutes Read
അലി ഹൈദര്‍
Jun 22, 2022
6 Minutes Read
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read