നമ്മുടെ ശരീരവും ഇനി
ഭരണകൂട നിരീക്ഷണത്തിലായിരിക്കും
നമ്മുടെ ശരീരവും ഇനി ഭരണകൂട നിരീക്ഷണത്തിലായിരിക്കും
സൂക്ഷ്മമായ നിയന്ത്രണം പൗരന്മാര്‍ക്കുമുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള, ദൂരവ്യാപക പ്രത്യാഘാതം പൗരജീവിതത്തിലുണ്ടാക്കുന്ന ഒരു ബില്‍ ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു; ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ 2022. ബില്ലിലെ വകുപ്പുകളനുസരിച്ച് ഭരണകൂടം അറസ്റ്റ് ചെയ്യുന്ന ആരുടേയും ഡി.എൻ.എ പരിശോധന വരെ നടത്താനും അതിന്റെ രേഖകള്‍ സൂക്ഷിക്കാനും സര്‍ക്കാരിനുകഴിയും. പൗരന്മാരെ ഭരണകൂടം അതിന്റെ നിരീക്ഷണത്തിലേക്ക് ചേര്‍ത്തുവെക്കുകയും സ്വകാര്യതയ്ക്കുള്ള അവകാശം ഇല്ലാതാക്കുകയും ചെയ്യുന്നതാണ് ഈ ബിൽ.
31 Mar 2022, 10:35 AM
ജനാധിപത്യവും വ്യക്തിയുടെ സ്വകാര്യതയും ഭരണകൂടം ഇവ രണ്ടിനും മേല്‍ നടത്തുന്ന നിരന്തരമായ കടന്നുകയറ്റവും എല്ലാതരം രാഷ്ട്രീയാധികാരരൂപങ്ങളിലും കാണാം. അതില്‍ ചരിത്രത്തിന്റെ ഒരു കാലഘട്ടവും ഒഴിഞ്ഞുനില്‍ക്കുന്നില്ല, ഒരു രാഷ്ട്രീയവും വേണ്ടെന്നുവെക്കുന്നുമില്ല. അതാതുകാലത്ത് ലഭ്യമായ സാങ്കേതികവിദ്യകളും വഴികളുമെല്ലാം ഇതിനായി ഭരണകൂടങ്ങള്‍ ഉപയോഗിക്കുകയും ചെയ്യും. നേരിട്ടുള്ള അടിച്ചമര്‍ത്തലാണെങ്കില്‍ അങ്ങനെ, അതല്ല പരോക്ഷ നിയന്ത്രണങ്ങളാണെങ്കില്‍ അങ്ങനെ. രണ്ടായാലും ശരി, ഭരണകൂടവും അതിന്റെ അധികാരത്തിനു കീഴിലുള്ള മനുഷ്യരുമായുള്ള ബന്ധം എല്ലായ്‌പ്പോഴും ഇത്തരം നിയന്ത്രണങ്ങളുടേതാണ്. സാങ്കേതികവിദ്യയുടെ ഏതുതരം നേട്ടത്തെയും ഭരണകൂടം ഇത്തരം നിയന്ത്രണങ്ങള്‍ക്കുവേണ്ടിയാണ് ഉപയോഗിക്കുക.
ഇത്തരത്തില്‍ സൂക്ഷ്മമായ നിയന്ത്രണം പൗരന്മാര്‍ക്കുമുകളില്‍ അടിച്ചേല്‍പ്പിക്കാന്‍ ലക്ഷ്യമിട്ടുള്ള, ദൂരവ്യാപക പ്രത്യാഘാതം പൗരജീവിതത്തിലുണ്ടാക്കുന്ന ഒരു ബില്‍ 2022 മാര്‍ച്ച് 28-ന് ലോക്‌സഭയില്‍ കേന്ദ്ര സര്‍ക്കാര്‍ അവതരിപ്പിച്ചു; Criminal Procedure (Identification) Bill, 2022 അഥവാ ക്രിമിനല്‍ നടപടി (തിരിച്ചറിയല്‍) ബില്‍ 2022. The Identification of Prisoners Act- 1920 അഥവാ തടവുകാരുടെ തിരിച്ചറിയല്‍ നിയമം- 1920 റദ്ദാക്കിയാണ് പുതിയ നിയമം കൊണ്ടുവരുന്നത്. കൊളോണിയല്‍ കാലത്തെ ഒരു നിയമം ഇല്ലാതാക്കി എന്നതല്ല അതിന്റെ പ്രസക്തി മറിച്ച് കൊളോണിയല്‍ നിയമത്തെക്കാളും എത്രയോ സൂക്ഷ്മമായ വിധത്തില്‍ പൗരന്മാരെ ഭരണകൂടം അതിന്റെ നിരീക്ഷണത്തിലേക്ക് ചേര്‍ത്തുവെക്കുകയും പൗരന്മാരുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തെ ഒരു സമഗ്രാധിപത്യ ഭരണകൂടത്തിന്റെ ജനാധിപത്യവിരുദ്ധരീതിയില്‍ ഇല്ലാതാക്കുകയും ചെയ്യുന്നു എന്നതാണ്.

ഏതെങ്കിലും തരത്തിലുള്ള നിയമമനുസരിച്ച് അറസ്റ്റ് ചെയ്യുകയോ കരുതല്‍ തടങ്കലിലാക്കുകയോ ശിക്ഷിക്കപ്പെടുകയോ ചെയ്യുന്ന പൗരന്മാരുടെ പല തരത്തിലുള്ള ശരീര അളവുകള്‍ (measurements) എടുക്കാന്‍ നിയമം പൊലീസിന് അനുമതി നല്‍കുന്നു. ഇതില്‍ വില്ലടയാളം, കൈപ്പത്തി, കാല്‍പ്പാദം എന്നിവ, നേത്രപടലം, ചിത്രങ്ങള്‍ എന്നിയവയടക്കം മറ്റ് ശരീര മാതൃകകള്‍ ശേഖരിക്കാന്‍ അനുവാദം നല്‍കുന്നുണ്ട്. ഒപ്പം, ഇതിനു വിധേയരാകുന്ന വ്യക്തിയുടെ സ്വഭാവ പ്രകൃതം (behavioural patterns) മനസിലാക്കുന്നതിന് ആ വ്യക്തിയുടെ കൈയക്ഷരം, ഒപ്പ്, എന്നിവയും ക്രിമിനല്‍ നടപടിക്രമം 1973-ലെ 53, 53-A അനുസരിച്ചുള്ള പരിശോധനകള്‍ക്കും അനുമതി നല്‍കുന്നു. നിര്‍ദിഷ്ട ബില്ലിലെ വകുപ്പ് 2 (b) ഇക്കാര്യം വ്യക്തമാക്കുന്നു: ""measurements includes finger-impressions, palm-print impressions, foot-print impressions, photographs, iris and retina scan, physical, biological samples and their analysis, behavioural attributes including signatures, handwriting or any other examination referred to in section 53 or section 53A of the Code of Criminal Procedure, 1973;''
ഇത്തരം ശരീര മാതൃകകള്‍ നല്‍കാന്‍ വിസമ്മതിക്കുന്നവര്‍ക്കെതിരെ ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിന് ഇന്ത്യന്‍ ശിക്ഷാ നിയമ 186-ാം വകുപ്പനുസരിച്ച് കുറ്റം ചുമത്താനും ബില്ലില്‍ വകുപ്പുണ്ട്.
ഹെഡ് കോണ്‍സ്റ്റബിള്‍ പദവിയില്‍ കുറയാത്ത ഏതൊരു പൊലീസ് ഉദ്യോഗസ്ഥർക്കും ഇതൊക്കെ ചെയ്യാന്‍ അധികാരം നല്‍കുന്നതാണ് ബില്ലിലെ വ്യവസ്ഥ. ബ്രിട്ടീഷുകാരുടെ 1920-ലെ നിയമത്തില്‍ ഇതിന് സബ് ഇന്‍സ്പെക്ടര്‍ പദവിയിലുള്ള ഒരാള്‍ വേണമായിരുന്നു. ഒരു വ്യക്തിയുടെ ജൈവസ്വകാര്യതകളെ മുഴുവനും ഭരണകൂടം കടന്നുകയറി പിടിച്ചെടുക്കുകയും വ്യക്തികളേയും അതുവഴി സമൂഹത്തേയും ഭരണകൂടത്തിന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്നവരാക്കുകയും ചെയ്യുക എന്നതാണ് സംഭവിക്കാന്‍ പോകുന്നത്. ബില്ലില്‍ പറയുന്നത്, ഇത്തരത്തില്‍ ശേഖരിച്ച ജൈവ മാതൃകകള്‍ സൂക്ഷിച്ചുവെക്കാനുള്ള അധികാരം 75 വര്‍ഷത്തേക്ക് സര്‍ക്കാരിനുണ്ട് എന്നാണ്.

ഇത്തരത്തില്‍ ആരുടെയൊക്കെ ശരീര/ജൈവ മാതൃകകള്‍ എടുക്കാം എന്നതിന് ബില്ലിലെ വകുപ്പ് 3- ഇങ്ങനെ വിശദീകരണം നല്‍കുന്നു: "Any person, who has been,-
(a) convicted of an offence punishable under any law for the time being in force; or
(b) ordered to give security for his good behaviour or maintaining peace under
section 117 of the Code of Criminal Procedure, 1973 for a proceeding under section 107
or section 108 or section 109 or section 110 of the said Code; or
(c) arrested in connection with an offence punishable under any law for the time
being in force or detained under any preventive detention law,
shall, if so required, allow his measurement to be taken by a police officer or a prison officer
in such manner, as may be prescribed by the Central Government or the State Government: Provided that any person arrested for an offence committed under any law for the time being in force (except for an offence committed against a woman or a child or for any offence punishable with imprisonment for a period not less than seven years) may not be obliged to allow the taking of his biological samples under the provisions of this section.'
ബില്ലിലെ വകുപ്പുകളനുസരിച്ച് ഭരണകൂടം അറസ്റ്റ് ചെയ്യുന്ന ആരുടേയും ഡി.എൻ.എ പരിശോധന വരെ നടത്താനും അതിന്റെ രേഖകള്‍ സൂക്ഷിക്കാനും സര്‍ക്കാരിനുകഴിയും. ഇന്ത്യയെപ്പോലെ വളരെ ദുര്‍ബലമായ മനുഷ്യാവകാശ സംരക്ഷണ സംവിധാനമുള്ള ഒരു രാജ്യത്ത് ഇന്നത്തെ രീതിയില്‍ നോക്കിയാല്‍പ്പോലും ഇത്തരത്തിലൊരു നിയമം എങ്ങനെയൊക്കെ ദുരുപയോഗം ചെയ്യപ്പെടും എന്നത് വ്യക്തമാണ്. പ്രകടമായിത്തന്നെ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 20-ന്റെ ലംഘനം കൂടിയാണിത്. ഒരു വ്യക്തിയെയും അയാള്‍ക്കെതിരെ തെളിവ് നല്‍കാന്‍ നിർബന്ധിക്കാനാകില്ല- Article 20 (3) -Prohibition against self-incrimination- എന്ന ഭരണഘടന നല്‍കുന്ന പൗരാവകാശമാണ് ഇവിടെ ലംഘിക്കപ്പെടുന്നത്. അറസ്റ്റ് ചെയ്യപ്പെടുന്നവരെയൊക്കെ കുറ്റവാളികളായി കാണുകയും അവരുടെയൊക്കെ ശരീര, ജീവിത സ്വകാര്യതകള്‍ നഗ്‌നമായി ലംഘിക്കുകയുമാണ് ഈ ബില്‍ നിയമമാകുന്നതോടെ നടപ്പാവുക.

Aadhaar (Targeted Delivery of Financial and Other Subsidies, Benefits and Services) നിയമത്തിലെ 29-ാം വകുപ്പ് ബയോ മെട്രിക് ഡാറ്റ കുറ്റാന്വേഷണത്തിനായി കൈമാറുന്നത് വിലക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ഒന്നുകില്‍ നിര്‍ദിഷ്ട ബില്ലില്‍ കുറ്റാന്വേഷണത്തിനു വേണ്ടി ശേഖരിക്കുന്ന ബയോ മെട്രിക് വിവരങ്ങള്‍ ഉപയോഗിക്കുന്നതും വിവിധ ഏജന്‍സികള്‍ തമ്മില്‍ ഇത്തരം വിവരങ്ങള്‍ കൈമാറുന്നതും സംബന്ധിച്ച വകുപ്പുകള്‍ വീണ്ടും കൂട്ടിക്കിച്ചേര്‍ക്കാനോ മുന്‍ നിയമങ്ങള്‍ ഇതിനുകൂടി ഉതകുന്നതരത്തില്‍ ഭേദഗതി ചെയ്യാനോ ഉള്ള സാധ്യതയുണ്ട്.
ഇന്ത്യയുടെ പൗരാവകാശ ചരിത്രത്തില്‍ പൗരന്മാരെ ഭരണകൂടത്തിന്റെ പാവകളാക്കി മാറ്റുന്നതിനും നിരന്തരം നിരീക്ഷണത്തില്‍ വെക്കുന്നതിനുമുള്ള നിയമമായിരിക്കും കുറ്റാന്വേഷണത്തിന്റെയും കുറ്റകൃത്യങ്ങളെ തടയാനെന്ന പേരിലും നടപ്പാക്കുന്നത് എന്ന കാര്യത്തില്‍ സംശയം വേണ്ട. ഇത്തരം വിവരങ്ങളില്‍ ഡി.എൻ.എ സംബന്ധിച്ച വിവരങ്ങള്‍ വ്യക്തിയുടെ മാത്രമല്ല അയാളുടെ കുടുംബത്തിന്റെയും കുടുംബശാഖകളുടെയും വരെ വിവരങ്ങള്‍ നല്‍കാന്‍ പ്രാപ്തമാണ്. തീവ്ര വലതുപക്ഷ ഹിന്ദുത്വ രാഷ്ട്രീയം ഭരണകൂട നിയന്ത്രണം കയ്യാളുന്ന ഒരു രാജ്യത്ത് ഇത്തരം വിവരങ്ങള്‍ വലിയ തോതിലുള്ള വംശീയ അടയാളപ്പെടുത്തലുകള്‍ക്കും ഉപയോഗിക്കപ്പെടും. മതന്യൂനപക്ഷങ്ങള്‍ അടക്കമുള്ളവരെ കുറ്റകൃത്യ സ്വഭാവമുള്ളവരാക്കി ചിത്രീകരിച്ചു വേട്ടയാടാനും ഇതുപയോഗിക്കപ്പെടും.
രാഷ്ട്രീയസമരങ്ങളില്‍ ഏര്‍പ്പെട്ടവരെപ്പോലും പൊലീസ് സ്റ്റേഷനില്‍ കയറ്റിയാല്‍പ്പിന്നെ അവരുടെ ജൈവാസ്തിത്വത്തിന്റെ സകല ജാതകവും പകര്‍ത്തിയെടുത്തേ പുറത്തുവിടൂ എന്നാണ് ഈ ബില്‍ ഉറപ്പാക്കുന്നത്. സ്വകാര്യത സംബന്ധിച്ച് സുപ്രീം കോടതിയുടെ പുട്ടസ്വാമി വിധി അർഥശങ്കയ്ക്കിടയില്ലാത്തവിധം വ്യക്തമാക്കിയത് വ്യക്തികള്‍ക്ക് സ്വകാര്യത ഭരണഘടനാ നല്‍കുന്ന മൗലികാവകാശമാണ് എന്നാണ്. പുട്ടസ്വാമി വിധിയില്‍ ജസ്റ്റിസ് നരിമാന്റെ വിധിപ്രസ്താവത്തില്‍ സ്വകാര്യത സംബന്ധിച്ച് പറയുന്നിടത്ത് ഇക്കാര്യം കൂടുതല്‍ വ്യക്തമാക്കുന്നു. നരിമാന്‍ സ്വകാര്യത എന്ന മൗലികാവകാശത്തില്‍ അതിനെ മൂന്നു വിഭാഗങ്ങളായി വീണ്ടും തിരിക്കുന്നു :
1) ഒരു വ്യക്തിയുടെ ഭൗതിക ശരീരത്തിലേക്കുള്ള (Physical body) ഭരണകൂടത്തിന്റെ കടന്നുകയറ്റം.
2) അനധികൃതമായി വ്യക്തിഗത വിവരങ്ങള്‍ പിടിച്ചെടുക്കുന്നതുള്‍ക്കൊള്ളുന്ന വിവര സ്വകാര്യത.
3) തെരഞ്ഞെടുപ്പിനുള്ള സ്വകാര്യത അഥവാ മൗലികമായ വ്യക്തിഗത തെരഞ്ഞെടുപ്പുകള്‍ക്കുള്ള വ്യക്തികള്‍ക്കുള്ള സ്വാധികാരം.

ഇപ്പോള്‍ അവതരിപ്പിച്ചിരിക്കുന്ന ഈ ബില്‍ ഇതിനെയെല്ലാം പ്രകടമായിത്തന്നെ ലംഘിക്കുന്നുണ്ട്. യാതൊരു ന്യായീകരണവും കൂടാതെ നൂറുകണക്കിന് രാഷ്ട്രീയ പ്രവര്‍ത്തകരേയും സാമൂഹ്യപ്രവര്‍ത്തകരേയും തടവിലാക്കുന്ന ഇന്ത്യയില്‍ ഇത്തരത്തിലൊരു നിയമമുപയോഗിച്ച് ഭരണകൂടമുണ്ടാക്കുന്ന വിവരശേഖരം (data base) എന്തുതരത്തിലുള്ളതായിരിക്കും എന്നത് കടുത്ത ആശങ്കയുണര്‍ത്തേണ്ട സംഗതിയാണ്. അറസ്റ്റ് ചെയ്യുമ്പോള്‍ പാലിക്കേണ്ട നിയമപരമായ നടപടിക്രമങ്ങള്‍പ്പോലും വെറും വഴിപാടാക്കി മാറ്റുകയും കസ്റ്റഡിയിലെ പീഡനങ്ങളും മൂന്നാം മുറയുമൊക്കെ സ്വാഭാവികമായ സംഭവങ്ങളായി കോടതികള്‍പ്പോലും കാണുകയും ചെയ്യുന്ന ഇന്ത്യയില്‍ ഇത്തരത്തിലുള്ള വിവരശേഖരണത്തില്‍ തങ്ങള്‍ക്കുള്ള അവകാശങ്ങളെക്കുറിച്ച് എത്രപേര്‍ക്ക് നിയമപരമായ ധാരണയുണ്ടാകുമെന്നത് ഊഹിക്കാവുന്നതേയുള്ളു. ഇങ്ങനെയൊക്കെ ശേഖരിക്കുന്ന വിവരങ്ങള്‍ ദുരുപയോഗം ചെയ്യാനുള്ള സാധ്യത വികസിതരാജ്യങ്ങളില്‍ വരെ നിലനില്‍ക്കുന്നു എന്നിരിക്കേ നമ്മുടെ നാട്ടിലെ സംവിധാനത്തിന്റെ നിരവധിയായ ആനപ്പഴുതുകളിലൂടെ ഇത് ചോര്‍ന്നുപോകാനുള്ള സാധ്യത ഏതാണ്ട് നിശ്ചയമാണ്.
ലോകത്തെല്ലായിടത്തും ഇത്തരം ഡി.എൻ.എ അടക്കമുള്ള ബയോ സാമ്പിൾ വിവരശേഖരണ പരിപാടി ഭരണകൂടങ്ങള്‍ പുത്തന്‍ സാങ്കേതികവിദ്യയുടെ പേരില്‍ കുറ്റാന്വേഷണത്തെ സഹായിക്കാനെന്ന മട്ടില്‍ നടത്താന്‍ ശ്രമിക്കുന്നുണ്ട്. എന്നാല്‍ ആത്യന്തികമായി പൗരന്മാരെ ഭരണകൂടത്തിന്റെ പരിപൂര്‍ണ നിരീക്ഷണത്തിലാക്കുന്നതിനും അതുവഴി സമൂഹത്തെ സൂക്ഷ്മാര്‍ത്ഥത്തില്‍ത്തന്നെ നിയന്ത്രിക്കാനുമാണ് ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. പൊലീസ് എന്തെങ്കിലുമൊരു കുറ്റാരോപണത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്യുന്ന ഒരാളുടെ ജനിതക രോഗങ്ങള്‍ വരെ ഭരണകൂടം മനസിലാക്കും. അതായത് നിങ്ങളുടെ രാഷ്ട്രീയ എതിരാളിയുടെ ആയുസ്സിന്റെ ബലം വരെ അറിയാന്‍ കഴിയും. ഒരാളുടെ സാന്നിധ്യം എവിടെയൊക്കെ ഉണ്ടായിട്ടുണ്ടെന്ന് കണ്ടെത്താന്‍ കഴിയും. അതായത് ഒരു വ്യക്തിയുടെ നിത്യജീവിതം പൂര്‍ണമായും ഭരണകൂട നോട്ടത്തിലാകും. ഭക്ഷണം മുതല്‍ ഭോഗം വരെ നിങ്ങളവശേഷിപ്പിക്കുന്ന അടയാളങ്ങളില്‍ നിങ്ങള്‍ക്കൊപ്പം ഭരണകൂടം സഞ്ചരിക്കുകയാണ്.
യൂറോപ്യന്‍ മനുഷ്യാവകാശ കോടതി (ECHR) Maper case-ല്‍ (2008) ഡി.എൻ.എ സാമ്പിളുകൾ, വിരലടയാളങ്ങള്‍ എന്നിവ പ്രതികളെ കുറ്റവിമുക്തരാക്കിയതിനു ശേഷവും ശേഖരിച്ചുവെക്കുന്നതിനെ തടഞ്ഞുകൊണ്ട് വിധി പറഞ്ഞിരുന്നു. പിന്നീട് പല കേസുകളിലും ശിക്ഷിക്കപ്പെട്ടോ ഇല്ലയോ എന്നതിനെ പരിഗണിക്കാതെത്തന്നെ ഇത്തരം വിവരങ്ങള്‍ മായ്ച്ചുകളയാന്‍ കോടതി യൂറോപ്യന്‍ സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. Maper കേസില്‍ രണ്ടു പേരായിരുന്നു ഹര്‍ജിക്കാര്‍. ഒരാള്‍ 11 വയസില്‍ മോഷണത്തിന് പ്രതിചേര്‍ക്കപ്പെട്ട "S' എന്ന കക്ഷിയും രണ്ടാമത്തേത് ഗാര്‍ഹിക പീഡനക്കേസില്‍ പ്രതിയായ Maper-ഉം. ഇരുവരെയും അതാത് കോടതികള്‍ വെറുതെവിട്ടു. എന്നാല്‍ അവരുടെ ഡി.എൻ.എ, വിരലടയാളം എന്നീ വ്യവരങ്ങള്‍ മായ്ച്ചുകളയാനുള്ള ആവശ്യം പൊലീസ് നിരസിച്ചു. തുടര്‍ന്ന് House of Lords-ലും അവരുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല. ഇതിനെത്തുടര്‍ന്നാണ് ECHR -ല്‍ ഹര്‍ജി പോവുകയും കോടതി ഇവരുടെ ആവശ്യം അംഗീകരിച്ചുകൊണ്ട് വിധിപറയുകയും ചെയ്തത്. ഇത്തരത്തില്‍ വിവരങ്ങള്‍ ശേഖരിച്ചുവെക്കുന്നത് യൂറോപ്യന്‍ മനുഷ്യാവകാശ ചട്ടം Article 8-ല്‍ പറയുന്ന സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാണെന്നും കോടതി പറഞ്ഞു.

Maper വിധിയെത്തുടര്‍ന്ന് വിധിക്കനുസൃതമായ രീതിയില്‍ Protection of Freedoms Act 2012 നിലവില്‍ വന്നു(ഇംഗ്ലണ്ട് & വെയില്‍സ്). കുട്ടികളും നിരപരാധികളും അടങ്ങുന്ന 1.7 ദശലക്ഷം ആളുകളുടെ ഇത്തരം വിവരങ്ങള്‍ Data base -ല്‍ നിന്നും നീക്കം ചെയ്തു. ഇതിനുപുറമെ 7,75,3000 DNA samples നശിപ്പിച്ചുകളയുകയും ചെയ്തു.
Marper (2008)25 ,W. (2009), Martens (2013), Aycaguer (2017), Gaughran (2020), Chipovski (2020), Petrovic (2020) എന്നീ കേസുകളിലെല്ലാം Cellular /DNA samples ശേഖരിക്കുന്നത് വ്യക്തിയുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്ന് യൂറോപ്യന്‍ മനുഷ്യാവകാശ കോടതി വിധിച്ചു.
യു.എസില്‍ ഇത്തരത്തിലുള്ള ഡി.എൻ.എ സാമ്പിൾ ശേഖരണവും ഡാറ്റ ബേസ്ഉണ്ടാക്കലും മറ്റൊരു രീതിയില്‍ നടക്കുന്നുണ്ട്. കാണേണ്ട വസ്തുത ഇത്തരത്തില്‍ ഡാറ്റ ശേഖരിക്കപ്പെട്ടവരില്‍ 40%-ത്തിലേറെപ്പേരും ആഫ്രിക്കന്‍-അമേരിക്കന്‍ വംശജരാണ് എന്നാണ്. എങ്ങനെയാണ് ethnic profiling നടക്കുന്നത് എന്നുകൂടി ഇതിന്റെ ഭാഗമായി പരിശോധിക്കേണ്ടതാണ്. ഇന്ത്യയിലേക്ക് ഇതൊരു സൂചനയുമാണ്. പോലീസ് അറസ്റ്റ് ചെയ്ത ഒരാളുടെ ഡി.എൻ.എ സാമ്പിൾ ശേഖരിക്കുന്നത് നാലാം ഭേദഗതിക്ക് എതിരല്ലെന്ന് യു.എസ്. സുപ്രീം കോടതി വിധിച്ചു. ദീര്‍ഘമായ വാദങ്ങള്‍ക്കുശേഷം അഞ്ചു പേര്‍ അനുകൂലമായും നാലു പേര്‍ വിയോജിച്ചുമാണ് വിധി പറഞ്ഞത്. വിയോജന വിധിയില്‍ Justice. Scalia ഇങ്ങനെ പറഞ്ഞു: "Today's judgment will, to be sure, have the beneficial effect of solving more crimes; then again, so would the taking of DNA samples from anyone who flies on an airplane (surely the Transportation Security Administration needs to know the "identity' of the flying public), applies for a driver's license, or attends a public school. Perhaps the construction of such a genetic panopticon is wise. But I doubt that the proud men who wrote the charter of our liberties would have been so eager to open their mouths for royal inspection.'
ജനാധിപത്യത്തിന്റെയും മനുഷ്യാവകാശത്തിന്റെയും പൗരാവകാശങ്ങളുടെയും വിശാലമായ കാഴ്ചപ്പാടില്‍ കൂടി വേണം നാം കേന്ദ്ര സര്‍ക്കാരിന്റെ Criminal Procedure (Identification) Bill 2022-നെ പരിശോധിക്കാന്‍. കേവലം കുറ്റാന്വേഷണത്തിന്റെ ഇടപാടാണ് ഇതെന്നും ഭരണകൂടം ഏതാണ്ട് സമ്പൂര്‍ണമായി ജനങ്ങളെ നിയന്ത്രിക്കാനുള്ള, അവരുടെ സ്വകാര്യതയെ മാത്രമല്ല കൂട്ടായ സാമൂഹ്യ-രാഷ്ട്രീയാവകാശങ്ങളെയും ഹനിക്കാനുള്ള പദ്ധതിയാണിതെന്നും തിരിച്ചറിയേണ്ടതുണ്ട്.
പ്രമോദ് പുഴങ്കര
Jun 28, 2022
17 minutes read
ദില്‍ഷ ഡി.
Jun 26, 2022
8 minutes watch
ദില്‍ഷ ഡി.
Jun 21, 2022
5 Minutes Watch
ആകാശി ഭട്ട്
Jun 19, 2022
2 Minutes Read
പ്രമോദ് പുഴങ്കര
Jun 03, 2022
4 Minutes Read
ഷഫീഖ് താമരശ്ശേരി
May 30, 2022
15 Minutes Watch
ശ്യാം ദേവരാജ്
May 26, 2022
12 Minutes Read