ശശി തരൂരും രാജ്ദീപ് സർദേശായിയും
വിനോദ് കെ. ജോസും
രാജ്യദ്രോഹികളോ?
ശശി തരൂരും രാജ്ദീപ് സർദേശായിയും വിനോദ് കെ. ജോസും രാജ്യദ്രോഹികളോ?
അടിസ്ഥാനപരമായ പ്രശ്‌നം രാജ്യദ്രോഹം എന്നൊരു കുറ്റകൃത്യത്തിന് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ, ജനാധിപത്യ, പൗര സമൂഹത്തില്‍ ഇടമുണ്ടോ എന്നതാണ്. ഇല്ല എന്നതാകണം ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ഉത്തരം. അതുകൊണ്ടുതന്നെ 124 A എന്ന വകുപ്പ് എപ്പോഴൊക്കെ ഉപയോഗിക്കണം എന്നതല്ല ചര്‍ച്ചയാകേണ്ടത്, മറിച്ച് അത് നമ്മുടെ നിയമവാഴ്ചയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു ജനാധിപത്യ വിരുദ്ധ കൊളോണിയല്‍ നിയമബാക്കിയാണ് എന്നാണ്.
30 Jan 2021, 03:42 PM
ദേശം സ്വതന്ത്രമായിട്ടും ദേശദ്രോഹം പഴയപോലെ നിലനിന്നു. പഴയ ദേശദ്രോഹികളില്‍ ചിലര്‍ പുതിയ ഭരണാധികാരികളായെങ്കിലും ജനാധിപത്യത്തിന്റെ വഴി തങ്ങള്‍ക്ക് മാത്രം നടക്കാനുള്ളതാണെന്ന ബോധത്തിന് ദേശസ്‌നേഹത്തിന്റെ പുതിയ പാട്ടുകള്‍കൊണ്ട് അകമ്പടി തീര്‍ത്തെന്ന വ്യത്യാസം മാത്രമേ ഉണ്ടായുള്ളൂ. സര്‍ക്കാരുകളെ, ഭരണകൂടത്തെ വിമർശിച്ചവരും അനീതിയേയും അസമത്വത്തേയും ചോദ്യം ചെയ്തവരും സ്വതന്ത്ര ഇന്ത്യയുടെ തടവറകളില്‍ വിരുന്നുണ്ണാന്‍ ഇപ്പോഴും എത്തിക്കൊണ്ടിരിക്കുന്നു.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിന്റെ മിക്ക ജനദ്രോഹ നിയമങ്ങളും പല രൂപത്തില്‍ നിലനിര്‍ത്താന്‍ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഭരണവര്‍ഗവും സര്‍ക്കാരുകളും ശ്രദ്ധ പുലര്‍ത്തി. രാജ്യദ്രോഹം (Sedition) അതില്‍ ഭരണവര്‍ഗത്തിന്റെ ഏറ്റവും പ്രധാന ഒരായുധമായിരുന്നു. ഇന്നിപ്പോള്‍ ഏറ്റവുമൊടുവില്‍ ശശി തരൂരിനും, രാജ്ദീപ് സര്‍ദേശായിയും വിനോദ് കെ. ജോസും അടക്കമുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുമെതിരെ കര്‍ഷക സമരത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയതില്‍ എത്തിനില്‍ക്കുന്നു അത്.
രാജ്യദ്രോഹനിയമം മോദിക്കുമുമ്പും
ആരുടെയാണ് ഈ രാജ്യം എന്നുള്ള പ്രാഥമികമായ ചോദ്യത്തിന്റെ ഉത്തരമാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 124 A വകുപ്പിന്റെ പ്രയോഗം. ഭരണകൂടത്തെ ചോദ്യം ചെയ്യുന്നവര്‍, ജീവിക്കാനുള്ള പ്രാഥമികമായ അവകാശങ്ങള്‍ക്ക് സമരം ചെയ്യുന്നവര്‍, പോരാട്ടങ്ങള്‍ക്ക് സൈദ്ധാന്തികമായ മൂര്‍ച്ച നല്‍കുന്നവര്‍, നിലവിലെ വ്യവസ്ഥിതിയുടെ ചൂഷണാത്മകമായ സത്തയെ തുറന്നുകാട്ടുന്നവര്‍, വ്യവസ്ഥയുടെ ജഡത്വത്തെ കുലുക്കിയിളക്കുന്നവര്‍, അവരെല്ലാംതന്നെ രാജ്യദ്രോഹികളായി ശിക്ഷിക്കപ്പെടേണ്ടവരാണ് എന്ന് ഭരണകൂടം കരുതുന്നുണ്ട്.
2014-ല്‍ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി സര്‍ക്കാര്‍ വന്നതോടെ രാജ്യദ്രോഹത്തിന് ഹിന്ദുത്വ വിരുദ്ധ രാഷ്ട്രീയം എന്നും സംഘപരിവാര്‍ വിരുദ്ധ രാഷ്ട്രീയം എന്നുമുള്ള സമീകരണങ്ങള്‍ കൂടി ലഭിച്ചു. NCRB (National Crime Records Bureau) യുടെ 2019-ലെ കണക്കനുസരിച്ച് മോദി സര്‍ക്കാരിനു കീഴില്‍ രാജ്യദ്രോഹ കുറ്റം ചുമത്തുന്നതില്‍ 165% വര്‍ദ്ധനവാണുണ്ടായത്.

കാര്‍ട്ടൂണിസ്റ്റ് അസീം ത്രിവേദി, പൗരത്വ ഭേദഗതിക്കെതിരെ പ്രതിഷേധിച്ച നിരവധി പേര്‍, കര്‍ണാടകയിലെ വിദ്യാര്‍ത്ഥികള്‍, എന്നിങ്ങനെ നൂറുകണക്കിനാളുകള്‍ക്കെതിരെയാണ് ബി.ജെ.പിയുടെ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. ഇന്ത്യന്‍ ഭരണകൂടം മോദിക്ക് മുമ്പും രാജ്യദ്രോഹ നിയമം ജനാധിപത്യപരമായ ജനകീയ പ്രതിഷേധങ്ങളെ അടിച്ചമര്‍ത്താനുള്ള വഴിയായി കണ്ടിരുന്നു. കൂടങ്കുളം സമരത്തില്‍ പങ്കെടുത്ത എണ്ണായിരത്തോളം പേര്‍ക്കെതിരെയാണ് സര്‍ക്കാര്‍ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്. അരുന്ധതി റോയും ബിനായക് സെന്നും അടക്കമുള്ളവരും ഈ കൊളോണിയല്‍കാല നിയമത്തിന്റെ ഇരകളായി.
ഗാന്ധിക്കെതിരെയും ചുമത്തിയ കുറ്റം
ഒരു ആധുനിക ജനാധിപത്യ രാജ്യത്തിലെ നിയമവ്യവസ്ഥയില്‍ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്ത സങ്കല്‍പനമാണ് രാജ്യദ്രോഹം. ദേശ-രാഷ്ട്രങ്ങളുടെ ആവിര്‍ഭാവത്തോടെ ദൈവത്തിനും രാജാവിനും പകരം രാജ്യത്തെ പ്രതിഷ്ഠിക്കുകയല്ല ഉണ്ടായത്. ജനാധിപത്യ സമൂഹത്തില്‍ വിമര്‍ശനത്തിനോ മാറ്റത്തിനോ വിധേയമാകാത്ത തരത്തിലുള്ള ഒരു സ്ഥാപനവും ഇല്ല. നാഗരികതയുടെ ഉരുത്തിരിയല്‍ത്തന്നെ ഇത്തരം മാറ്റങ്ങളിലൂടെയാണ്. ഒരു കാലത്തെ ഭരണവ്യവസ്ഥയെ അതിന്റെ തീര്‍ത്തും എതിര്‍ധ്രുവത്തില്‍ നിന്ന് വിമര്‍ശിക്കുകയും അതിനെ ബലപ്രയോഗമടക്കമുള്ള മാര്‍ഗങ്ങളിലൂടെ നിഷ്‌കാസനം ചെയ്യുകയും ചെയ്താണ് ഇന്ന് കാണുന്ന തെരഞ്ഞെടുപ്പ് ഭരണസമ്പ്രദായവും ഉണ്ടായത്. അതുകൊണ്ടാണ് ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19(1) (a ) അഭിപ്രായ പ്രകടന സ്വാതന്ത്ര്യം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടനകളില്‍ ഒന്നാകുന്നതും.

ദേശീയ ചിഹ്നത്തേയും അവഹേളിച്ചെന്ന് ആരോപിച്ചാണ്
അദ്ദേഹത്തിനെതിരെ ദേശദ്രോഹ കുറ്റം ചുമത്തിയത്
ഇന്ത്യന്‍ ഭരണഘടനയുടെ നിര്‍മാണവേളയില്‍ത്തന്നെ ഭരണഘടനാ നിര്‍മ്മാണസഭയില്‍ "രാജ്യദ്രോഹം' (sedition) അഭിപ്രായ സ്വാതന്ത്ര്യത്തിന് ഏര്‍പ്പെടുത്താവുന്ന ഒരു വ്യവസ്ഥയായി വെക്കേണ്ടതാണോ എന്നത് സംബന്ധിച്ച ചര്‍ച്ച ഉയര്‍ന്നുവന്നു. ഭരണഘടനയുടെ കരടില്‍ ഇത് രണ്ടു തവണ ഉള്‍പ്പെടുത്താന്‍ ശ്രമിക്കിച്ചെങ്കിലും മഹാഭൂരിഭാഗം അംഗങ്ങളുടെയും ശക്തമായ എതിര്‍പ്പിനെത്തുടര്‍ന്ന് "രാജ്യദ്രോഹം' ആര്‍ട്ടിക്കിള്‍ 19 (2)-ല്‍ നിന്നും ഒഴിവാക്കുകയായിരുന്നു.
ബ്രിട്ടീഷ് കൊളോണിയല്‍ ഭരണത്തിനുകീഴില്‍ മെക്കാളെ പ്രഭു നല്‍കിയ കരട് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ (1837-39) 113-ാം വകുപ്പായി രാജ്യദ്രോഹം ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ 1860-ല്‍ ഇന്ത്യന്‍ ശിക്ഷാ നിയമം നടപ്പില്‍ വന്നപ്പോള്‍ ഈ വകുപ്പ് ഒഴിവാക്കി. എന്നാല്‍ ഇന്ത്യയിലെ ജനകീയ പ്രതിഷേധങ്ങളെയും പ്രക്ഷോഭങ്ങളെയും കര്‍ശനമായി അടിച്ചമര്‍ത്തേണ്ടതിന് ഇത്തരത്തിലൊരു നിയമം വേണ്ടതിന്റെ ആവശ്യകത 1857-ലെ ഒന്നാം സ്വാതന്ത്ര്യ കലാപം കഴിഞ്ഞതോടെ ബ്രിട്ടീഷുകാര്‍ക്ക് ബോധ്യപ്പെട്ടു. 1870-ല്‍ രാജ്യദ്രോഹം ഇന്ത്യന്‍ ശിക്ഷാ നിയമത്തിലേക്ക് കൂട്ടിച്ചേര്‍ക്കുകയും ചെയ്തു.
1891-ലാണ് ഈ വകുപ്പനുസരിച്ചുള്ള ആദ്യ കേസെടുക്കുന്നത്. Age of Consent ll നെ വിമര്‍ശിച്ചതിനായിരുന്നു ജോഗേന്ദ്ര ചന്ദ്രബോസിനെതിരെ കുറ്റം ചുമത്തിയത്. അദ്ദേഹം മാപ്പു പറഞ്ഞതോടെ വിചാരണ ഒഴിവാകുകയും ചെയ്തു. എന്നാല്‍ ദേശീയ വിമോചന സമരത്തിന്റെ രാഷ്ട്രീയ രൂപം ഉരുത്തിരിയാന്‍ തുടങ്ങിയതോടെ രാജ്യദ്രോഹ വകുപ്പ് കൊളോണിയല്‍ ഭരണത്തിന്റെ ഒഴിവാക്കാനാകാത്ത ആയുധമായി മാറി. ബാലഗംഗാധര തിലകനെതിരെയുള്ള മൂന്നു രാജ്യദ്രോഹക്കുറ്റ വിചാരണകള്‍ ഈ വകുപ്പിനെ കൂടുതല്‍ കര്‍ക്കശമായ വ്യാഖ്യാനങ്ങള്‍ ചമക്കുന്നതിലേക്കായിരുന്നു നയിച്ചത്.

1908-ല്‍ തിലകനെ രാജ്യദ്രോഹക്കുറ്റത്തിന് ആറു വര്‍ഷത്തേക്ക് ശിക്ഷിക്കുകയും ചെയ്തു. തിലകന്റെ വിചാരണയിലാണ് ജസ്റ്റിസ് സ്ട്രാഷേ 124 A സംബന്ധിച്ച് വളരെ കര്‍ക്കശവും കൊളോണിയല്‍ ഭരണത്തിന് അനുകൂലവുമായ Starchey 's Law എന്നറിയപ്പെട്ട വ്യാഖ്യാനം നല്‍കിയത്. 1922- ഗാന്ധിയെക്കൂടി ഈ കുറ്റം ചുമത്തി വിചാരണ ചെയ്തതോടെ രാജ്യദ്രോഹക്കുറ്റം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ പോരാളികളുടെ അലങ്കാരമായി മാറുകയായിരുന്നു.
Also Read: താഹയ്ക്ക് കിട്ടാത്ത രാജ്യതാത്പര്യത്തിന്റെ ജാമ്യം
എന്നാല്‍ കൊളോണിയല്‍ കാലഘട്ടത്തില്‍ത്തന്നെ രാജ്യദ്രോഹക്കുറ്റത്തിനെ Public order-മായി കൂട്ടിക്കിച്ചേര്‍ത്തു വായിക്കാനും കേവലമായ അഭിപ്രായ പ്രകടനങ്ങളേയും രാഷ്ട്രീയ വിമര്‍ശനങ്ങളെയും ഇതിന്റെ പരിധിയില്‍ നിന്ന് ഒഴിവാക്കാനുമുള്ള ശ്രമങ്ങള്‍ ഫെഡറല്‍ കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരുന്നു. നിഹാരേന്ദു ദത്ത് മജൂംദാര്‍ (1942) കേസില്‍ ഇത്തരത്തില്‍ ഈ വകുപ്പിനെ വ്യാഖ്യാനിക്കാന്‍ ശ്രമമുണ്ടായെങ്കിലും 1947-ല്‍ സദാശിവ് ഭലെറാവു കേസില്‍ പ്രിവി കൗണ്‍സില്‍ വീണ്ടും ഇടുങ്ങിയ തരത്തിലുള്ള വ്യാഖ്യാനത്തിലേക്ക് തിരിച്ചുപോയി.
ഒന്നാം ഭരണഘടനാ ഭേദഗതി
സ്വാതന്ത്ര്യാനന്തരം ഭരണഘടനാ നിര്‍മാണസഭയില്‍ നടന്ന ചര്‍ച്ചകളുടെ ഫലമായി അഭിപ്രായ സ്വാതന്ത്ര്യത്തിനുമേല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനുള്ള വ്യവസ്ഥകളില്‍ "രാജ്യദ്രോഹം' ഉള്‍പ്പെടുത്താനുള്ള നീക്കം ഉപേക്ഷിക്കപ്പെട്ടെങ്കിലും ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ 124 A പിടിവിടാതെ കിടന്നു. 1951-ലെ ഒന്നാം ഭേദഗതിയിലൂടെ ഭരണഘടനയില്‍ 19(2) ല്‍ Public order സ്ഥാനം പിടിച്ചു. റൊമേഷ് ഥാപ്പര്‍, ബ്രിജ്ഭൂഷണ്‍ കേസുകളിലെ വിധിയെ മറികടക്കാനായിരുന്നു ഈ ഭേദഗതി.

കമ്യൂണിസ്റ്റ് പ്രസിദ്ധീകരണമായിരുന്ന Crossroads, ആര്‍.എസ്.എസിന്റെ Organizer എന്നിവക്കുമേലുള്ള നിരോധനത്തിനെതിരായിരുന്നു വിധി. വാസ്തവത്തില്‍ ഒന്നാം ഭരണഘടനാഭേദഗതി തന്നെ ജനാധിപത്യവിരുദ്ധമായ ഒരു ആവശ്യത്തില്‍ നിന്നുമാണ് ഉണ്ടായതെന്ന് പറയാം. എന്നാലപ്പോഴും sedition /രാജ്യദ്രോഹം എന്നത് ഇന്ത്യയില്‍ ഉപയോഗിക്കില്ലെന്നും അതിനുള്ള ജനാധിപത്യ ബോധം നമുക്കുണ്ടെന്നുമൊക്കെയുള്ള ആത്മവിശ്വാസം ജവഹര്‍ലാല്‍ നെഹ്റു ഈ ഭേദഗതിയുടെ ചര്‍ച്ചാവേളയില്‍ പാര്‍ലമെന്റില്‍ പ്രസംഗിച്ചെങ്കിലും 124 A ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ രാജ്ദീപ് സര്‍ദേശായിയെയും ശശി തരൂരിനെയുമൊക്കെ കാത്തുകിടന്നു.
1962-ലെ കേദാര്‍നാഥ് കേസില്‍ സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ച് 124 A യുടെ ഭരണഘടനാ സാധുത ശരിവെക്കുകയായിരുന്നു. കേദാര്‍നാഥിന്റെ കേസും ഭരണകൂടം എതിര്‍ രാഷ്ട്രീയശബ്ദങ്ങളെ അടിച്ചമര്‍ത്തുന്നതിന് രാജ്യദ്രോഹനിയമം ഉപയോഗിക്കുന്നതിന്റെ ദൃഷ്ടാന്തമായിരുന്നു. ബിഹാറിലെ കമ്യൂണിസ്റ്റ് നേതാവായിരുന്ന കേദാര്‍നാഥ് തന്റെ പ്രസംഗത്തില്‍ കോണ്‍ഗ്രസ് ഭരണത്തിനെതിരെ ആഞ്ഞടിച്ചപ്പോഴാണ് അദ്ദേഹത്തിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയത്.
Also Read: 118- A: വായടപ്പന്‍ നിയമത്തെ തോല്‍പിച്ച പ്രതിഷേധത്തിന്റെ വായ്ക്കുരവകള്‍
പിന്നീടിങ്ങോട്ട് 124 A രാഷ്ട്രീയ പ്രതിയോഗികള്‍ക്കെതിരായി ഇന്ത്യയില്‍ ഉപയോഗിക്കാന്‍ സര്‍ക്കാരുകള്‍ക്ക് ഒരു മടിയുമുണ്ടായില്ല. രാജ്യദ്രോഹം സംബന്ധിച്ച ഈ സങ്കുചിത വ്യാഖ്യാനം ഭരിക്കുന്ന സര്‍ക്കാരുകളുടെയും ഭരണവര്‍ഗങ്ങളുടെയും താല്‍പര്യങ്ങളെ സംരക്ഷിക്കാന്‍ ഉപയോഗിച്ചതിന് ലോകത്ത് മറ്റു പലയിടത്തും മാതൃകകളുണ്ടായിരുന്നു. പൗരസമൂഹത്തെയാകെ കമ്യൂണിസ്റ്റ് വേട്ട നടത്തിയ യു.എസിലെ മക്കാര്‍ത്തിയന്‍ കാലത്ത് Schenck v. United States കേസില്‍ ജസ്റ്റിസ് ഹോംസ് കൊണ്ടുവന്ന clear and present danger എന്ന പരിശോധന ജനാധിപത്യ സ്വാതന്ത്ര്യത്തെ അടിച്ചമര്‍ത്താനാണ് ഉപയോഗിച്ചത്. പിന്നീട് Brandenburg vs. Ohio കേസിലെ വിധിയാണ് ഈ വ്യാഖ്യാനം തള്ളിക്കളഞ്ഞ് ഉദാരമായ രീതി സ്വീകരിച്ചത്. ശ്രേയ സിംഗാള്‍ കേസില്‍ (2015) സുപ്രീം കോടതിവിധിയില്‍ Brandenburg കേസ് അതിന്റെ ന്യായവാദങ്ങളിലൊന്നായി പരിഗണിക്കുന്നുമുണ്ട്.
കൊളോണിയല്‍ നിയമ ബാക്കി
അപ്പോള്‍ 124 A യുടെ ചരിത്രവഴി എന്നത് കൊളോണിയല്‍ ഭരണം നിലനിര്‍ത്തുന്നതിനും അതിനുശേഷം ഭരണവര്‍ഗത്തെയും അതിന്റെ സര്‍ക്കാരുകളേയും ജനകീയ പ്രതിഷേധങ്ങളില്‍ നിന്ന് സംരക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന ഒന്നാണെന്ന് കാണാം. ബല്‍വന്ത് സിംഗ് കേസില്‍ (1995) സുപ്രീം കോടതി വ്യക്തമാക്കിയത് പോലെ ഖാലിസ്ഥാന്‍ സിന്ദാബാദ് എന്നുവിളിക്കുന്നതൊന്നും രാജ്യദ്രോഹമാകില്ല. എന്നാല്‍ കേദാര്‍നാഥ് കേസില്‍ 124 A യുടെ ഭരണഘടനാസാധുത സാധുത ശരിവെച്ച സുപ്രീംകോടതി വിധിയാണ് മറികടക്കേണ്ടത്.

വന്ന കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രൊപഗണ്ടകളിലൊന്ന്
/ photo: wikimedia commons
അതായത് അടിസ്ഥാനപരമായ പ്രശ്‌നം രാജ്യദ്രോഹം എന്നൊരു കുറ്റകൃത്യത്തിന് ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയ, ജനാധിപത്യ, പൗര സമൂഹത്തില്‍ ഇടമുണ്ടോ എന്നതാണ്. ഇല്ല എന്നതാകണം ഒരു ആധുനിക ജനാധിപത്യ സമൂഹത്തിന്റെ ഉത്തരം. ഭരിക്കുന്ന സര്‍ക്കാരും ഭരണകൂടവും എന്നത് ജനാധിപത്യത്തിന്റെ അവസാനവാക്കല്ല. നിലനില്‍ക്കുന്ന വ്യവസ്ഥ പോലും മാറ്റാനുള്ള രാഷ്ട്രീയ സമരങ്ങള്‍ക്കുള്ള സ്വാതന്ത്ര്യത്തിനെയാണ് ജനാധിപത്യം എന്ന് വിളിക്കുന്നത്. അതുകൊണ്ടുതന്നെ 124 A എന്ന വകുപ്പ് എപ്പോഴൊക്കെ ഉപയോഗിക്കണം എന്നതല്ല നമ്മുടെ ചര്‍ച്ചയാകേണ്ടത്, മറിച്ച് അത് നമ്മുടെ നിയമ വാഴ്ചയില്‍ ഉണ്ടാകാന്‍ പാടില്ലാത്ത ഒരു ജനാധിപത്യ വിരുദ്ധ കൊളോണിയല്‍ നിയമ ബാക്കിയാണ് എന്നാണ്.
രാജ്യദ്രോഹനിയമത്തിന്റെ ഈറ്റില്ലമായ ബ്രിട്ടനില്‍ ഈ നിയമം എടുത്തുകളയാന്‍ 1977-ല്‍ തന്നെ ശുപാര്‍ശ നല്‍കിയിരുന്നു. 2010-ല്‍ ബ്രിട്ടനില്‍ രാജ്യദ്രോഹനിയമം ഇല്ലാതായി. അതിനെത്രയോ പതിറ്റാണ്ടുകള്‍ക്ക് മുമ്പുതന്നെ അതിന്റെ പ്രയോഗം ബ്രിട്ടനില്‍ ഇല്ലാതായിരുന്നു.
ഇന്ത്യ എന്ന ആശയം അതിന്റെ ഏറ്റവും അടിസ്ഥാനപരമായ നിലനില്‍പ്പിനുനേരെയുള്ള വെല്ലുവിളിയാണ് ഇപ്പോള്‍ ഹിന്ദുത്വ-കോര്‍പ്പറേറ്റ് ഫാസിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് നേരിടുന്നത്. ഇപ്പോള്‍ അവകാശപ്പെടുന്നത് അവരാണ് രാജ്യം എന്നാണ്. ജനങ്ങള്‍ മുഷ്ടി ചുരുട്ടി കലാപത്തിന്റെ പുതിയ പാതകളിലൂടെ ഇരമ്പിക്കയറുന്നത് എങ്കില്‍ ഞങ്ങളൊരു പുതിയ രാജ്യമുണ്ടാക്കും എന്നുപറഞ്ഞാണ്. രാജ്യദ്രോഹ നിയമമാണ് ഒരു രാജ്യത്തിന്റെ സുരക്ഷയെ നിര്‍ണയിക്കുന്നതെങ്കില്‍ അതൊരു ജനാധിപത്യ സമൂഹമല്ല. അതുകൊണ്ടാണ് ഫാസിസ്റ്റുകള്‍ക്കും കോര്‍പ്പറേറ്റ് ഭീകരതക്കുമെതിരെ ജനങ്ങള്‍ പുതിയ രാജ്യം സൃഷ്ടിക്കുന്നത്.
ട്രാക്ടര്‍ റാലിക്കിടെ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പങ്കുവച്ച മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയ നടപടിയില്‍ പ്രസ്‌ക്ലബ്ബ് ഓഫ് ഇന്ത്യയും എഡിറ്റേഴ്‌സ് ഗില്‍ഡും ഡല്‍ഹിയില്‍ സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയില്‍ സംസാരിക്കുന്ന രാജ്ദീപ് സര്‍ദേശായി.
ഡോ. സ്മിത പി. കുമാര്‍
Mar 05, 2021
4 Minutes Read
പ്രമോദ് പുഴങ്കര
Feb 26, 2021
10 Minutes Read
Truecopy Webzine
Feb 08, 2021
1 minute read
കെ. സഹദേവന്‍
Feb 01, 2021
7 Minutes Read
ഡോ. സ്മിത പി. കുമാര്‍
Jan 25, 2021
8 Minutes Read