പെൺജിപ്‌സികളുടെ ജീവിതകാലം ​​​​​​​

ആൺബോധങ്ങളാൽ ചിട്ടപ്പെടുത്തിയ സകല ‘പ്രപഞ്ച നിയമ’ങ്ങളെയും ലംഘിച്ച്​ ഒരു പെണ്ണ്​ നടത്തുന്ന നൈസർഗിക സഞ്ചാരങ്ങൾ

യമ

""ഹലോ, താൻ ഫ്രീ ആണോ'' പ്രൊഡക്ഷൻ കൺട്രോളറുടെ സ്വരം അപ്പുറത്ത്.
""പറയൂ..''
""കുറച്ച് ഡബ്ബിങ് ബാക്കി ഉണ്ട്. എറണാകുളം എന്നാ വരുന്നത്''
""ഈയിടെ ഒന്നും വരില്ല. ഞാൻ പ്രെഗ്‌നന്റ് ആണ്. ഇവിടെ അടുത്തെവിടെയെങ്കിലും സ്റ്റുഡിയോ ശരിയാക്കൂ. ഞാൻ പോയി ചെയ്യാം.''
""അതിനു താൻ മാരീഡ് ആണോ?''
""അല്ല..ല്ലോ...''ഞാൻ നീട്ടിപ്പറഞ്ഞു. അപ്പുറത്തെയാൾ മരിച്ചുപോയെന്നു തോന്നി. വലിയൊരു നിശബ്ദത.
""സോറി കേട്ടോ....'' ഞാനെന്തോ മാരക ആപത്തിലാണെന്നു തോന്നും അയാളുടെ സോറി കേട്ടാൽ.
""എന്തിന്?'' ഞാൻ ഉറക്കെ ചിരിച്ചു. പകൽവെട്ടത്തിൽ അയാൾ നക്ഷത്രങ്ങളെ എണ്ണുന്നത് ഞാൻ കണ്ടു.""ഡേറ്റ് ഫിക്‌സ് ചെയ്തിട്ട് വിളിക്കൂ...''എന്ന് പറഞ്ഞു ഞാൻ ഫോൺ വച്ചു.

വയറ്റിനകത്തുള്ള ആൾ ആരാണെന്നാലോചിച്ച് ഞാൻ അടിവയറ്റിൽ ഒന്ന് തട്ടി നോക്കി. വെറുതെ ഒരു പാവം അനക്കം. അനന്തരം ഞാൻ പോയി ഏലക്കായിട്ടൊരു സുന്ദരൻ പാൽച്ചായ കുടിച്ചു.

ജിപ്‌സികളുടെ ജനിതകം എവിടെയാണ് എഴുതപ്പെട്ടിരിക്കുന്നതെന്ന് അത്ഭുതപ്പെട്ടിട്ടുണ്ടോ?
ഭൂപടത്തിലെ അതിർത്തി രേഖകൾ തലച്ചോറിൽ പതിയാത്ത തരം ബുദ്ധിമാന്ദ്യക്കാർ ആണവർ. വണ്ടിയിൽ നിന്നും വിട്ടുപോയ ഒരൊറ്റ ചക്രത്തിന്റെ മുകളിൽ കയറിനിന്ന് ചക്രത്തിനൊപ്പമോടി, വരുംവരായ്കകളുടെ അക്രമത്തിലും അതിക്രമത്തിലും ചെന്ന് വീഴുന്നവർ. ഏതെങ്കിലും ക്രമത്തിനൊപ്പം ചേർന്ന് പോകാൻ കഴിയാത്ത വിധം അലസരും ദുഖിതരും ആണവർ. വളഞ്ഞുപുളഞ്ഞു പോകുന്ന വഴിത്താരകളുടെ ജാതകത്തിൽ മാത്രം വിശ്വസിക്കുന്നവർ. ഒരുപാടു തളരുമ്പോൾ ചിലർ ചക്രത്തിൽ നിന്ന് വീണു ചാവും. ചിലർ ചക്രത്തിൽ നിന്നും ഇറങ്ങി പഴയകാല ഓർമ്മകൾ അയവിറക്കാനെന്ന പോലെ ചലനം തേഞ്ഞു തുടങ്ങിയ ചക്രത്തെ ഉന്തിത്തള്ളാൻ തുടങ്ങും. എങ്കിലും ഒരിക്കലെങ്കിലും ആ ചക്രത്തിനു മുകളിലിരുന്നവർ തമ്മിൽ കണ്ടുമുട്ടുമ്പോൾ ഒരു റ്റെററിയം ഗ്ലാസ് ബോളിലെ സ്വപ്നത്തിൽ ഉറച്ചുപോയ ചെറുസസ്യങ്ങളെപ്പോലെ സൗമ്യരാവും. ആ ചില്ലുകൂട്ടിനുള്ളിൽ അകലങ്ങളിലെ മഴ പെയ്യും. അവർ പിരിയുന്ന വേളയിൽ ഏദൻ തോട്ടത്തിൽ നിന്ന് പുറത്താക്കപ്പെട്ടവരെപ്പോലെ ശരീരം ഒരു ലജ്ജ മാത്രമാണെന്ന് തിരിച്ചറിയും, ജീവിതവും.സാധാരണക്കാരെപ്പോലെ ജീവിതത്തിലെ പല യാത്രകളും ഓർമ്മിച്ചെടുക്കാൻ അവർ ബുദ്ധിമുട്ടും. നടന്നുകഴിഞ്ഞ വഴികളിലെ പൊടി, ശിരസും കവിഞ്ഞ് ഓർമ്മകളെക്കൂടി പുതപ്പിച്ചു കളഞ്ഞിട്ടുണ്ടാവും. മങ്ങിയ ഓർമ്മകളുടെ അരികുകൾ പഴകിയ ലേസ് തുണിയിലെ തുന്നലുകളെപ്പോലെ തൂങ്ങിയും ചാഞ്ചാടിയും കിടക്കുന്നു. ഓർമ്മകൾ ഒരുപാടായാൽ അങ്ങനെയാണ്. ഭാവനയ്ക്ക് പോലും ഇടം കൊടുക്കാത്ത വിധം ഒരു മുട്ടൻ ഓർമ്മയായി മാറുന്നു ജീവിതവും.

തിരുവനന്തപുരത്ത് നിന്ന് ട്രെയിനിൽ തൃശൂരിറങ്ങി ഓട്ടോയിൽ കയറി പോകേണ്ട സ്ഥലത്തിന്റെ പേരു പറഞ്ഞപ്പോഴേക്കും ഇരുട്ട് സന്ധ്യയെയും മൂടിയിരുന്നു. പോകുന്ന വഴിക്കൊക്കെ ഓട്ടോക്കാരൻ പാടിക്കൊണ്ടിരുന്നു. വരികൾ മനസിലാവാത്ത ഒരു പാട്ട്. ഞാൻ കഷ്ടപ്പെട്ട് പെറുക്കിയെടുത്ത് വാക്കുകൾകൂടി പുറത്തുനിന്നും ഇരച്ചുകയറിയ കാറ്റ് തട്ടിപ്പറിച്ചുകൊണ്ടു പോയി. സ്ഥലമെത്തിയപ്പോൾ മനസിലായി അയാൾ പാടുകയല്ല സംസാരിക്കുകയാണെന്ന്.

പറഞ്ഞതിലും കൂടുതൽ രൂപ അയാൾ എന്റെ കയ്യിൽ നിന്നും വഴക്കുകൂടി വാങ്ങിപ്പോയി. അപ്പോഴും അയാൾ തൃശൂർ ശൈലിയിൽ പാടിയതായാണ് എനിക്ക് തോന്നിയത്.
ഇരുട്ടത്ത് കാമ്പസിലിറങ്ങിയ ഞാൻ വിശാലമായ കാമ്പസിനെ മൂടിയ ഇരുട്ടിലൂടെ ആകെ തെളിഞ്ഞു കിടന്ന ഒറ്റവഴിയിലൂടെ നടന്നു.
എത്ര ഇരുട്ടിലും മനുഷ്യർ നടന്ന വഴി തെളിഞ്ഞു തന്നെ കിടക്കും.
ഇടയ്ക്ക് എതിരെ വന്ന ഒരു കറുത്ത രൂപത്തോട് ഞാൻ പെൺകുട്ടികളുടെ ഹോസ്റ്റലിലേക്കുള്ള വഴി ചോദിച്ചു. രൂപത്തിന് ചെവിയില്ലെന്നു തോന്നി. അതെന്നെ തുറിച്ചു നോക്കി മുന്നോട്ട് പൊയ്ക്കളഞ്ഞു.
വീണ്ടും ഇരുട്ടത്ത് തിളങ്ങുന്ന ചെകിടില്ലാത്ത രൂപങ്ങളായി ഒരുപാടെണ്ണം കടന്നു പോയി. ഞാൻ നടന്ന വഴി അവസാനിക്കുന്നിടം, എനിക്ക് ചെന്നെത്തേണ്ടയിടം ആയതുകൊണ്ട് മാത്രം ഞാൻ ഹോസ്റ്റലിൽ എത്തിച്ചേർന്നു. ഹോസ്റ്റലിലേക്ക് പോകുന്ന വഴിക്ക് ഇരുണ്ട രൂപങ്ങൾ ഇറങ്ങി വരുന്ന ഒരു സത്രം കണ്ടിരുന്നു. അതൊരു ബോയ്‌സ് ഹോസ്റ്റൽ ആണെന്ന് അടുത്ത ദിവസം പകൽ വെളിച്ചത്തിൽ ബോധോദയം ഉണ്ടായി. എനിക്കെതിരെ നടന്നു പോയവരെല്ലാം രാത്രിഭക്ഷണം കഴിക്കാൻ മെസ്സിലേക്കു പോകുന്ന ആൺകുട്ടികൾ ആയിരുന്നെന്നും.

ഭക്ഷണം അന്നൊക്കെ അവിടത്തെ വിദ്യാർത്ഥികൾക്ക് കിട്ടാക്കനി ആണെന്നും ദാരിദ്ര്യം എന്നത് നാടക വിദ്യാർത്ഥികളുടെ ഒരു പ്രഖ്യാപിത നയം കൂടിയാണെന്ന് പിന്നീടെനിക്ക് മനസിലായി. ഏതെങ്കിലും അവസ്ഥയിൽ കാശില്ലാത്തവർ ദാരിദ്യ്രത്തെ മഹത്വൽക്കരിക്കാൻ ശ്രമിക്കുന്നത് നിവൃത്തികേട് കൊണ്ടാണ്. ദാരിദ്ര്യത്തിൽ ജനിച്ചു വീണ മഹാത്മാക്കളായ നേതാക്കളെയും എഴുത്തുകാരെയും കലാകാരന്മാരെയും പറ്റി അവർ വാതോരാതെ സംസാരിക്കും. ശീതീകരിച്ച കണ്ണാടിക്കൂടുകൾക്കുള്ളിലിരുന്ന് ബിസിനസ്സ് സംസാരിക്കുന്ന ബൂർഷ്വകളെ കലയിലൂടെ നേരിടുന്നതെങ്ങനെയെന്നു ക്ലാസെടുക്കുന്ന സാറന്മാർക്കു ചുറ്റും കൂടുന്ന വിദ്യാർഥികൾ അധികവും ദരിദ്രരോ ദാരിദ്ര്യം എന്ന ആശയത്തെ സ്‌നേഹിക്കുന്നവരോ ആയിരുന്നു. മാത്രമല്ല അവരെല്ലാം ആണുങ്ങളായിരുന്നു. ദരിദ്രരായ കലാകാരന്മാർക്ക് കടത്തിണ്ണയിൽ കിടന്നുറങ്ങി ഈ ഭൂലോകത്തെ മുഴുവൻ പുച്ഛിക്കാം. കലാകാരികൾ ദാരിദ്ര്യത്തെ മറികടക്കുന്ന വിധം ഇന്നും അവന്മാർക്കറിയില്ല.ഫോർഡ് ഫൗണ്ടേഷനിൽ നിന്നും പണം വാങ്ങി നാടകം ചെയ്ത മുൻകാല നാടകക്കാരെ, രാജ്യദ്രോഹികളാണെന്നു അവർ കുറ്റം പറഞ്ഞു. കലാസൗന്ദര്യത്തിന്റെ ആരാധകരായ സൗന്ദര്യാന്വേഷികളെ അവർ പുച്ഛിച്ചു. സവർണ്ണർ എന്ന് മുദ്ര കുത്തി. മുദ്യാവാക്യവും വിപ്ലവവും ഇല്ലെങ്കിൽ പിന്നെന്തു കല?
അക്കാലത്ത് പിച്ചവച്ചു തുടങ്ങിയ ശിശുവായ വിക്കിപീഡിയയെ അമേരിക്കൻ ചാരപ്പണിയുടെ വക്താവാക്കി. കാമ്പസിലെ തിണ്ണകെട്ടിയ മരച്ചുവടുകൾ എല്ലാം തന്നെ ഈ കനത്ത ചർച്ചകളുടെ കനം പേറി പൂക്കാതെ കായ്ക്കാതെ മുരടിച്ചു നിന്നു.
വീടും നാടും ഉപേക്ഷിച്ച, സ്വന്തമായി ഒരു വരുമാനവും ഇല്ലാത്ത, മനുഷ്യരോട് കൂട്ടുകൂടാൻ വല്യ മിടുക്കൊന്നും ഇല്ലാത്ത ഞാൻ ഒരു പിന്തിരിപ്പൻ ഇടത്തേയ്ക്കാണോ കയറിവന്നതെന്ന ചിന്ത എന്നെ വിഷമിപ്പിക്കാൻ തുടങ്ങി. ആണുങ്ങൾ സംസാരിക്കുന്നു, ആണുങ്ങൾ നോക്കുന്നു, ആണുങ്ങൾ ബഹളം വയ്ക്കുന്നു, ആണുങ്ങൾ ഭാവനപ്പെടുന്നു. ആശയങ്ങൾ, കാസ്സിക് ടെക്സ്റ്റുകൾ, അതിലെ വിപ്ലവങ്ങൾ, അതിലുപരി കാമ്പസിന് കൂടി ആണുങ്ങളുടെ മണം. അവരുടെ വിയർപ്പിന്റെ ആസക്തിയുടെ, അധികാരത്തിന്റെ, ശുക്ലത്തിന്റെ മണം. ഏതോ അജ്ഞാതലോകത്ത് കുഴിച്ചിട്ട കുടത്തിലെ ജീനിയോട് സംസാരിച്ചു നടക്കുന്ന അന്തർമുഖരായ കലാകാരന്മാരുടെ നിശബ്ദത പലപ്പോഴും എനിക്ക് ഒരാശ്വാസമായിരുന്നു.

ഞാൻ പെൺകുട്ടികളെ തിരക്കി.
മഷിയിട്ട് കണ്ടെത്തിയ ഒരേയൊരാൾ, അവളെന്നെ തുറിച്ചു നോക്കി കടന്നു പോയി. ഒരെതിരാളിയെ കാണുന്നത് പോലെ.
അധികാരം കയ്യാളുന്ന ഒരു കൂട്ടത്തിൽ ചെന്നുപെട്ടാൽ വിജയിക്കാൻ സാധ്യതയില്ലാത്ത പ്രതിരോധം മനസമാധാനം കളയും എന്നവൾക്കു തോന്നിയിരിക്കണം. ഒരുപക്ഷെ അധികാരത്തിനു വിധേയപ്പെടുന്നത് തിരിച്ചറിഞ്ഞത് പോലുമുണ്ടാവില്ല അവൾ.

ഇക്കണോമിക്‌സ് ഡിപ്പാർട്ട്‌മെന്റിലെയും ശുദ്ധസംഗീതം കൈകാര്യം ചെയ്യുന്ന ഡിപ്പാർട്ടുമെന്റിലെയും പെൺകുട്ടികൾ ആരോ നിർദ്ദേശം കൊടുത്തിരുന്നെന്ന പോലെ നാടകക്കാർ പിള്ളേരെ കണ്ടാൽ ഒഴിഞ്ഞു നടന്നു പോകുമായിരുന്നു. ഒരേസമയം അധഃകൃതരും അക്രമികളും കലാകാരന്മാരും ദുർമാർഗികളും എന്നതാണ് നാടകക്കാർ എന്ന വർഗത്തിനുണ്ടായിരുന്ന പരിവേഷം എന്ന് ഞാൻ സാവധാനം മനസിലാക്കി. അപ്പോൾ പെണ്ണുങ്ങൾ കൂടിയാകുമ്പോൾ പറയേണ്ടല്ലോ. പ്രത്യേകിച്ച് തൊണ്ണൂറ്റി ഒൻപതു ശതമാനം ആണുങ്ങൾ പഠിക്കുന്നിടത്ത് നാടകം പഠിക്കാൻ വരുന്ന ഒരു ശതമാനം പെണ്ണുങ്ങളുടെ സദാചാരം അളക്കുന്നത് കൂടെപ്പഠിക്കുന്നവർ കൂടി ചെയ്യുന്നയിടത്ത് പുറത്ത് നിന്നുള്ളവരെ മാത്രം കുറ്റം പറയുന്നതിൽ അർഥമില്ലല്ലോ. പഠനത്തിന്റെ അന്തരീക്ഷത്തിലേക്ക് കടക്കുന്നതിനു മുന്നേയുള്ള കടമ്പ ആ ബൊഹീമിയൻ ലോകത്തിൽ ഒരാളെ എങ്ങനെ പ്രതിഷ്ഠിക്കുന്നുവെന്നതാണ്. പെണ്ണുങ്ങൾക്ക് ആണുങ്ങളുടെ ബൊഹീമിയയിൽ എന്ത് സ്ഥാനം?

പുറം ലോകം വെറും തട്ടിപ്പാണെന്നും ആശയങ്ങളുടെ, ഭാവനയുടെ, കലാകാരന്മാരുടെ മാത്രം ഒരു ലോകമുണ്ടെന്നും ആ കാമ്പസ് എന്നെ തെറ്റിദ്ധരിപ്പിച്ചു. മോഡേൺ ബൊഹീമിയ എന്നത് ആണുങ്ങളുടെ സ്വാതന്ത്യ്രത്തിന്റെ മറ്റൊരു നിർവചനമാണെന്നും പെണ്ണുങ്ങൾ അവിടെയും മുഖ്യധാരാ സദാചാരത്തിന്റെ ഭാണ്ഡക്കെട്ടും പേറി കയറി വരേണ്ടവരാണെന്നും വൈകാതെ മനസിലായി.

അഭിനയശരീരത്തിനു മുകളിലുള്ള എല്ലാ കെട്ടുപാടുകളെയും സദാചാരങ്ങളെയും വെല്ലുവിളിക്കേണ്ടതുണ്ട് എന്ന് തിയറിയിലും പ്രാക്റ്റിക്കലിലും പഠിക്കാനുണ്ട്. ആണുങ്ങളെക്കാളും കൂടുതൽ അത് മനസിലാവുക, അത് പെണ്ണുങ്ങൾക്കാണ്. ഒരുകൂട്ടം ആണുങ്ങളുടെ മുന്നിൽ പഴയ ശരീരത്തെ അഴിച്ചു വയ്ക്കുക എന്നത് ഒരു പെണ്ണ് ചിലപ്പോൾ അനായാസം ചെയ്ത് കളഞ്ഞേക്കും. അത് ആണുങ്ങൾ ഒരിക്കലും പ്രതീക്ഷിക്കാൻ ഇടയില്ല. പെൺ നഗ്‌നശിൽപങ്ങൾക്കു ജീവനില്ലാത്തത് കൊണ്ടുമാത്രമാണ് ഉദാത്തം എന്നാഘോഷിക്കപ്പെടുന്നത്. അരങ്ങിലെ ജീവനുള്ള സ്ത്രീ ശരീരങ്ങളെ കൊണ്ടുനടക്കുന്നവരുടെ ജീവിതം തന്നെ നാടകമാണ്. കുറഞ്ഞപക്ഷം നമ്മുടെ നാട്ടിലെങ്കിലും. നല്ലൊരു അഭിനയശരീരം ഉണ്ടാകുക എന്നത് ആദ്യമായി കുടുംബത്തെയും സമൂഹത്തെയും നിർണ്ണയിക്കുന്ന മൂല്യങ്ങൾക്ക് പുറത്ത് ശരീരത്തെ എത്തിക്കുക എന്നതാണ്. പൂജ്യത്തിലേക്കുള്ള തിരിച്ചുപോക്ക്. പെണ്ണുങ്ങളെ സംബന്ധിച്ച് അത് ഏറ്റവും അരക്ഷിതമായ ചുറ്റുപാടിലേക്കുള്ള കാലെടുത്തുവയ്പ്പാണ്.

പെണ്ണുങ്ങൾ ആശയങ്ങൾ കേൾക്കാൻ വിധിക്കപ്പെട്ടവരാണ്. വേണമെങ്കിൽ ആണുങ്ങളുടെ ഉദാത്താശയങ്ങളുടെ പ്രചാരകരാവാം. നാടകവേദികളിൽ കയറിനിന്ന് കണ്ണീരൊലിപ്പിച്ചോ അലറി വിളിച്ചോ അവയെ അഭിനയിച്ച് പ്രതിഫലിപ്പിക്കാം. അതിർത്തിയിലെ ഒരു പട്ടാളക്യാമ്പിൽ അബദ്ധത്തിൽ പെട്ടുപോയ ഒരു ഭ്രാന്തിയാണ് ഞാൻ എന്ന് എനിക്ക് പലപ്പോഴും തോന്നി. കണ്ണുകളിലും ചിറിയുടെ രണ്ടറ്റങ്ങളിലും ഈളയൊലിപ്പിച്ച്, ഒരേസമയം സ്വന്തം കിടക്കയിൽ ഒരു പെണ്ണിനെ കൊണ്ടുവരാനുള്ള ആഗ്രഹവും തമ്മിൽത്തമ്മിൽ പകയും കുശുമ്പും കൊണ്ടുനടക്കുന്ന ഒരു ഒരു ചെറിയ ആൺഗോത്രത്തിലാണ് ഞാൻ അകപ്പെട്ടത്. ഓർമ്മകളിൽ ആ ഇടം ഒരു ചെളിക്കുണ്ടിന്റെ നനവും തണുത്താണുപോകുന്നൊരു ചതുപ്പിന്റെ ഉറപ്പില്ലായ്മയും എന്നിൽ അവശേഷിപ്പിക്കുന്നു.

എന്നും നടന്നു ക്ലാസിലേയ്ക്ക് പോകും വഴി ഹോസ്റ്റലിലെ മുറികളിലെ ജനാലകളിൽ നിന്ന് എനിക്ക് നേരെ മുഖമില്ലാത്ത കൂക്കുവിളികളുടെയും തെറിവിളികളുടെയും ആരവം ഉയരും. ഒന്നുരണ്ടു തവണ അതിന്റെ അർഥം അറിയാതെ പകച്ചു നിന്നുപോയിട്ടുണ്ട്. പിന്നീടതിനു അർത്ഥമില്ലെന്നും വെറും ആക്രമണം മാത്രമാണെന്നറിയുന്നതുകൊണ്ടും സാവധാനം നടന്നു നീങ്ങും. അന്തരീക്ഷത്തിൽ ആണുങ്ങളുടെ പക പെയ്യാതെ കെട്ടിക്കിടന്നു. കലയുടെയും കലാകാരന്മാരുടെയും അതിതീവ്ര സ്വാതന്ത്യ വാഞ്ഛയെപ്പറ്റി പ്രസംഗിക്കുന്ന അധ്യാപകർ പോലും പലപ്പോഴായി എന്റെ ആത്മാഭിമാനത്തെയും എന്നിലെ വിദ്യാർത്ഥിയെയും മുറിപ്പെടുത്തിക്കൊണ്ടിരുന്നു. ആണുങ്ങളുടെ കൂട്ടത്തിൽ ചേരാനാകാതെ ഞാൻ വിഷമിച്ചുകൊണ്ടിരുന്നു. സാമ്പ്രദായിക വിദ്യാഭ്യാസത്തെ നിരാകരിച്ച് കലാഭ്യാസം തിരഞ്ഞെടുക്കാൻ തോന്നിയ നിമിഷങ്ങളെ ഞാൻ ശപിച്ചു.

ഒന്ന് ശാന്തയാകാൻ രാവിലത്തെ കായികാഭ്യാസ ക്ലാസ് കഴിഞ്ഞാൽ കുളിച്ച് രണ്ടുപെഗ് മദ്യവും കഴിച്ച് ഞാൻ ക്ലാസിൽപ്പോക്കു തുടങ്ങി. ആണുങ്ങളുടെ തെറിവിളികളും കൂക്കലുകളും വിദൂരത്തിലുള്ള ഏതോ ഗുഹയിലെ കുടത്തിനകത്ത് കിടന്നു മുഴങ്ങി. അതിനുമുച്ചത്തിൽ എനിക്ക് പാടാൻ കഴിയുമെന്നെനിക്ക് മനസിലായി. അരങ്ങിൽ എനിക്ക് മറ്റൊരു ശരീരം ഉണ്ടായിരുന്നു. മനസിനേക്കാൾ വേഗത്തിൽ ഞാൻ ചലിക്കും ഭൂമിയെക്കാൾ ശാന്തയായി അരങ്ങിലെ വെട്ടത്തിൽ ഞാൻ ഒഴുകും. പ്രപഞ്ചത്തിന്റെ പൊട്ടിത്തെറിയിലേക്ക് എന്റെ അലർച്ചകൾ സമ്മാനിക്കും.

നാടക ഡിപ്പാർട്ടുമെന്റ് സംഘടിപ്പിച്ച പഴയ ക്ലാസിക് സിനിമകളുടെ ഒരു ഫെസ്റ്റിവൽ ആയിടെ കാമ്പസിൽ നടന്നു. അറുബോറൻ ക്ലാസുകളിൽ നിന്നും രക്ഷപ്പെടാമല്ലോ എന്നോർത്ത് ആദ്യദിവസം തന്നെ കറുത്ത തുണി കൊണ്ട് മറച്ച ഷെഡിനുള്ളിൽ ആദ്യത്തെ കാണിയായി ഞാൻ ഇരുപ്പുറപ്പിച്ചു. ഷെഡിൽ ആരും എത്തിയിട്ടില്ല. കുറച്ചു കഴിഞ്ഞപ്പോൾ സിനിമ തുടങ്ങി. ഫെല്ലിനിയുടെ "ലാ സ്ട്രാഡ'.
സിനിമയിൽ മുഴുകിയിരുന്ന ഞാൻ അടുത്തൊരാൾ വന്നിരുന്നത് കൂടി അറിഞ്ഞില്ല. എന്റെ കൈകളിൽ അയാൾ അയാളുടെ കൈകൾ ഉരസുന്നത് മനസിലായപ്പോഴാണ് ഞാൻ അങ്ങനൊരു സാന്നിധ്യം അറിയുന്നത്. മുഖം ചെരിച്ച് ഞാനയാളെ നോക്കി. എനിക്കറിയാവുന്ന ഒരു വിദ്യാർഥിയുടെയും മുഖത്തിന്റെ ഛായ അതിനില്ല.

ഞാനവിടെ ചെന്ന് അധികമാകാത്തതു കൊണ്ട് മിക്ക വിദ്യാർത്ഥികളെയും എനിക്കറിയുകയുമില്ല. എങ്കിലും രണ്ടുമൂന്നു ദിവസം മുന്നേ ക്ലാസിൽ വന്ന അധ്യാപകനാണതെന്ന് എനിക്ക് മനസ്സിലായി. ഞാൻ സിനിമ പൂർത്തിയാക്കാതെ പുറത്തിറങ്ങി നടന്നു. കാമ്പസിലെ മരങ്ങൾ വെയിലിൽ കത്തിത്തീരുന്നത് നോക്കി കുറെ നടന്നു. ക്ലാസിൽ എന്നോട് ഉദാസീനമായും നിസംഗമായും അയാൾ പെരുമാറിയത് ഞാൻ ഓർത്തെടുത്തു. ഈ സംഭവത്തിന് ശേഷം പിന്നീടൊക്കെ അതൊരുതരം ശത്രുതയിലേക്കു മാറുന്നതും ഞാനറിഞ്ഞു.
പുരുഷന്മാരെ പലവിധത്തിൽ ഞാൻ മനസിലാക്കിത്തുടങ്ങി. ശരീരഭാഷ വേണ്ടവിധത്തിൽ പ്രയോഗിക്കാനറിയുന്നത് ഒരു കലയാണെന്ന് ഞാൻ അവരെ നോക്കിയാണ് പഠിക്കാൻ തുടങ്ങിയത്. കാരണം അവരിൽ കൂടുതലും അതിജീവനത്തിനു വേണ്ടിപ്പോലുമുള്ള ശരീരഭാഷ ഇല്ലാത്തവരായിരുന്നു. ഒരു സ്ത്രീയോട് സംസാരിക്കാനോ സംവദിക്കാനോ അറിയാത്തവർ. എന്നെ വിഷമിപ്പിച്ച ഭൂരിഭാഗം പേരെയും പിൽക്കാലത്ത് എനിക്ക് ഒരുപാടു ദയയോടെ നോക്കിനിൽക്കേണ്ടി വന്നിട്ടുണ്ട്. അവർ ആൺശരീരങ്ങൾ വിട്ടിറങ്ങി മനുഷ്യാസ്തിത്വത്തിലേക്ക് വീണടിഞ്ഞ് കിടക്കുന്നത് പലപ്പോഴും എന്റെ കണ്ണുകളെ നിറയിച്ചു.

അന്നൊക്കെ രാത്രികാലങ്ങളിൽ ദിക്കറിയാത്ത നരിച്ചീറിനെപ്പോലെ ഇരുട്ടിൽ വാഴക്കൂമ്പുകൾ തേടി ഞാൻ നടന്നു.
എല്ലാരും ഉറങ്ങി എന്ന് തോന്നുമ്പോൾ ഹോസ്റ്റലിൽ നിന്നിറങ്ങി നടന്ന് കാമ്പസിലെ പരിശീലന കളരിയിലെ ഇരുട്ടിൽ കണ്ണുകളടച്ചു പിടിച്ച് ഞാൻ എന്നെത്തിരയാൻ തുടങ്ങി.
വീടും നാടും കൂട്ടുകാരികളും ഇല്ലാത്ത ഞാൻ സാമുവേൽ ബെക്കറ്റിന്റെ ""കലാശക്കളി'' യിലെ അന്ധനെപ്പോലെ ഭൂമിയുടെ കേന്ദ്രബിന്ദു അന്വേഷിച്ച് രാത്രികൾ ചിലവഴിച്ചു. കാണികളും കലാകാരന്മാരും ഒഴിഞ്ഞ അരങ്ങിൽ എന്നെപ്പോലെ മറ്റാരെങ്കിലും അങ്ങനെ നടന്നു കരയുകയും വർത്തമാനം പറയുകയും ചെയ്‌തോ എന്ന് പലവട്ടം ചിന്തിച്ചു. ഞാൻ എന്നോട് തന്നെ സംഭാഷണങ്ങൾ ഉണ്ടാക്കി. സീനിയർ വിദ്യാർത്ഥികളുടെ നാടകറിഹേഴ്‌സലുകളിൽ ഉപദേശങ്ങളും തത്വശാസ്ത്രങ്ങളും കേട്ട് ഞാൻ മടുത്തു. അക്കാലത്തെക്കുറിച്ചാലോചിക്കുമ്പോൾ മുഴുത്തൊരു മടുപ്പായിരുന്നു എന്റെ ജീവിതം. എങ്കിലും ഒരു സാധാരണ ജീവിതം ഞാൻ അതിനേക്കാളും വെറുത്തിരുന്നു.
മനുഷ്യർ വരച്ചു വച്ചിരിക്കുന്ന വടിവൊത്ത വഴികളിലെ ചൂണ്ടുപലകകൾ എന്നെ കൂടുതൽ ആശയക്കുഴപ്പത്തിലാണ് തള്ളിവിട്ടിരുന്നത്. ഒരു കുടുംബജീവിതം ഒരിക്കലും ഞാൻ ആഗ്രഹിച്ചില്ല. ഒരുപാടു നിയമങ്ങൾ മനുഷ്യർ ഉണ്ടാക്കിയിട്ടും നയത്തോടെ പെരുമാറേണ്ടി വരുന്നതിന്റെ അർത്ഥമില്ലായ്മ്മയിൽ ഞാൻ കുഴങ്ങി. മടുപ്പുകൾക്ക് മരണത്തോളം സ്വാതന്ത്ര്യം ഉണ്ടെന്നും ജീവിതത്തോളം മടുപ്പനുഭവർക്കു മാത്രമേ മാജിക്കിൽ വിശ്വസിക്കാൻ കഴിയുകയുള്ളൂ എന്നും ഞാൻ വിശ്വസിക്കുന്നു. സ്വയം ഇല്ലാതാകാൻ സന്നദ്ധതയുള്ളവർക്ക് മാത്രമേ മാജിക് അനുഭവവേദ്യമാകുകയുള്ളൂ എന്ന് മാത്രം.

ദിവസങ്ങളും രാത്രികളും പ്രപഞ്ചത്തിന്റെ വെറും പറ്റിപ്പ് പരിപാടികളാണ്. യാതൊരു അർത്ഥത്തിനും വഴങ്ങാതെ നമ്മളെ പാടെ അവഗണിച്ചുകൊണ്ട് അവ കടന്നു പോകും. ഒരു വൈകുന്നേരം ഒരു സീനിയർ വിദ്യാർത്ഥി പുറത്തുപോയി മദ്യം വാങ്ങാൻ എന്നെ ക്ഷണിച്ചു. പൊടുന്നനെ അയാൾ എന്തിനതു ചോദിച്ചു എന്ന് ഞാൻ ശങ്കിച്ചു. എനിക്കയാളെ പ്രതി യാതൊരിഷ്ടവും വിശ്വാസവും ഇല്ലാഞ്ഞിട്ടും ഞാൻ അയാളുടെ പുറകിൽ സ്‌കൂട്ടറിൽ ഇരുന്നു പോയി. കാമ്പസിൽ തേരാ പാരാ വെറുതെ നടക്കുന്ന ഞാൻ എന്തിനും ഫ്രീ ആണെന്ന് കരുതിക്കാണും എന്ന് ഞാൻ ഉള്ളിൽ പറഞ്ഞുകൊണ്ടുമിരുന്നു. എനിക്കതെങ്ങനെ കഴിയുന്നുവെന്ന് ഞാൻ അത്ഭുതപ്പെട്ടു. അയാളുടെ സ്വരത്തിൽ നിറഞ്ഞു നിന്നിരുന്ന കൃത്രിമത്വം ഉള്ളതിലും കൂടുതലായി അയാളുടെ സ്വരത്തെ നേർപ്പിച്ചു. "ഏതോ ഒരുത്തൻ' എന്ന് എനിക്ക് ചിരി വന്നു.
ഭാവിയില്ലാത്ത ഒരു സ്ത്രീയെപ്പോലെ ഞാൻ എല്ലാത്തിനെയും സ്വീകരിക്കാൻ ഒരുക്കമാണെന്ന് വെറുതെ മനസ്സിൽ പറയാൻ നോക്കി. അയാൾ പറഞ്ഞതൊന്നും തന്നെ ഞാൻ കേട്ടിരിക്കില്ല. മദ്യം വാങ്ങി തിരികെ വന്ന് ബോയ്‌സ് ഹോസ്റ്റലിൽ അയാളുടെ മുറിയിലിരുന്ന് ഞാൻ മദ്യപിച്ചു. ഭക്ഷണം കഴിച്ചു. കതകിലാരോ മുട്ടി എന്നെ വിളിച്ചു കൊണ്ടുപോകാൻ നോക്കി. എന്റെ നന്മ ആലോചിച്ചു വിളിക്കുന്നതാണെന്നു പറഞ്ഞു. എന്തുകൊണ്ടോ അയാളുടെ സ്വരത്തിലെ സ്‌നേഹത്തെ ഞാൻ കണ്ടില്ലെന്നു വച്ചു. വെറുതെ ചിരിച്ചു. അയാളുടെ കൈകളിൽ മഷിയില്ലാതെ ഞാൻ നക്ഷത്രങ്ങളെ വരച്ചു കൊടുത്തു. വിഷമത്തോടെ അയാൾ പിൻവാങ്ങി തിരികെ പോയി.

ഞാൻ വീണ്ടും പോയിരുന്നു മദ്യപിച്ചു അവിടെത്തന്നെ കിടന്നുറങ്ങി.
എനിക്ക് മദ്യം വാങ്ങിതന്നയാൾ എന്നെ തൊടുകയും എന്നോട് ഇണചേരുകയും ചെയ്യുന്നത് ഉറക്കത്തിലെന്നപോലെ ഞാൻ അറിഞ്ഞു.
ഇടയ്‌ക്കെപ്പോഴോ പകുതി ബോധം വന്ന എന്നോട് അയാൾ സംസാരിച്ചു. അയാളുടെ കാമുകി ഒരു "വെടി ' ആയതു കൊണ്ടാണ് അവരുമായുള്ള ബന്ധം അവസാനിപ്പിച്ചതെന്നു പറഞ്ഞു.
അയാൾ എന്തുകൊണ്ട് അത് പറഞ്ഞു, ഞാൻ അത്ഭുതപ്പെട്ടു. ഞാൻ അയാളോടൊന്നും ചോദിച്ചിരുന്നില്ല. എന്റെ കെട്ടിറങ്ങി. അയാൾ അയാളുടെ നാടകങ്ങളിൽ പറയുന്ന ഉന്നത ആദർശങ്ങളെപ്പറ്റിയോർത്ത് ആ മുറിയിലെ അരണ്ട വെളിച്ചത്തിൽ എന്റെ വെറുപ്പ് തിളച്ചു. ഇരുട്ടത്ത് അയാളുടെ മുഖം ലേശവും ഭംഗിയില്ലാത്തതാണെന്ന് എനിക്ക് തോന്നിക്കൊണ്ടിരുന്നു. ദരിദ്രവർഗത്തിന്റെ വിപ്ലവത്തെപ്പറ്റിയും സ്ത്രീകളുടെ സ്വാതന്ത്ര്യത്തെപ്പറ്റിയും ഉദ്‌ഘോഷിക്കുന്ന ഒരുത്തൻ ആദ്യമായി ഒരു സ്ത്രീയെപ്പറ്റിപ്പറഞ്ഞ അഭിപ്രായത്തിൽ ഞാൻ ഞെട്ടി. ഇരുട്ടത്ത് പിടഞ്ഞെണീറ്റ് മുറി തുറന്ന് പുറത്ത് പോകുന്നതിനിടെ അയാളെ ഞാൻ ചീത്ത വിളിച്ചു. ആയിടെ ഞാൻ ചുറ്റുവട്ടത്ത് നിന്ന് കേട്ടുപഠിച്ച തെറികളുടെ ഒരു പ്രയോക്താവായിരുന്നു. ഞാൻ പഠിച്ചുവച്ചിരുന്ന ഭാഷ എന്റെ പുരുഷന്മാരായ പ്രതിയോഗികളെ നേരിടാൻ അക്കാലങ്ങളിൽ അപര്യാപ്തമായിരുന്നു.

ഇരുട്ടത്തൊരുത്തന്റെ ചോര കുടിച്ച് തിരികെ പനയിലേക്കുള്ള വഴി നടന്നുകയറുന്ന യക്ഷിയെപ്പോലെ ഹോസ്റ്റലിൽ നിന്നിറങ്ങി ഞാൻ കാമ്പസിലെ ഇരുട്ടിൽ നടന്നു. രാത്രികൾ കൂടുതൽ കണ്ടിട്ടുള്ള സ്ത്രീകൾ ആരൊക്കെയായിരിക്കും എന്ന് ഞാൻ ചിന്തിച്ചു നോക്കി. ലൈംഗിക തൊഴിലാളികൾ ആയിരിക്കും എന്നാണ് ഞാൻ കണ്ടെത്തിയത്. എല്ലാത്തരം ദുരന്തങ്ങൾക്കുമൊപ്പം അവർ ദിവസത്തിന്റെ രണ്ടുപാതികളെയും ഒരുപോലെ കൊണ്ടുനടക്കുന്നു. കുറച്ചു മുന്നേ ഒരുത്തന്റെ കൂടെ കിടന്നത് എന്റെ ആദ്യത്തെ കിടത്തം ആണെന്നത് മറന്ന് ഞാൻ ആകാശം നോക്കിചിരിച്ചു. കിട്ടാൻ ബുദ്ധിമുട്ടുള്ള ഒരു കിടപ്പുകാരിയാണെന്നോ മറ്റോ ആണ് അയാൾ എന്നെപ്പറ്റി ചിന്തിച്ചിരിക്കാൻ സാധ്യത.

മറ്റൊരു സ്ത്രീയെ എന്റെ മുന്നിൽ താഴ്ത്തിക്കെട്ടിയാൽ അയാളോട് എന്ത് മനോഭാവത്തോടെ പെരുമാറുമെന്നാണോ കരുതിയത്! ആദർശം കൂടുതൽ പറയുന്നവർക്ക് തീരെ ചെറിയ ലിംഗമാണുണ്ടാവാൻ സാധ്യത എന്ന് പിന്നീട് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്.
""അവന്റപ്പന്റെ ആദർശം.. നാറി ''വെളുക്കുവോളം ഞാൻ ചീവീടുകൾ ആർക്കുന്ന കാമ്പസിലൂടെ പാമ്പുകളെ ചവിട്ടുമോ എന്ന് പേടിച്ച് നിലം തൊടാതെ നടന്നു.
അടുത്ത ദിവസം തന്നെ രക്തമൂറ്റി ആണുങ്ങളെക്കൊല്ലുന്ന എന്റെ കഥകൾ, ഭയങ്കരമാന കഥകൾ കാമ്പസ്സിൽ പടർന്നുപിടിക്കാൻ തുടങ്ങി. നിറംപിടിപ്പിച്ച വഷളൻ കഥകൾ പറഞ്ഞു നടന്നവർ കൂടി പക്ഷെ എന്റെ അടുത്ത് വരാൻ ലേശം പേടിച്ചു. ഞാൻ മുടി അഴിച്ചിട്ടു, എതിരെ വരുന്നവരെ കണ്ണുകൾ കുറേക്കൂടി തുറന്നുപിടിച്ച് തുറിച്ചു നോക്കി.
""അവൾക്ക് ഭ്രാന്താണ്.''
എന്റെ ഭ്രാന്ത് എന്നെ മനുഷ്യരുടെ തുച്ഛബുദ്ധിയിൽ നിന്നും രക്ഷപ്പെടുത്തി നിർത്തി. അരങ്ങിൽ ശരീരത്തിനും ബുദ്ധിക്കും ഉണർവ് വൈപ്പിച്ചു. അതിഭയങ്കരമായ ഒറ്റപ്പെടലിലും ഞാൻ ഒഴുകിനടന്നു എന്നത് എന്റെ ജനിതകത്തിന്റെ ഗുണമാണ് എന്നെനിക്ക് തോന്നിയിട്ടുണ്ട്. നൂറ്റാണ്ടുകൾക്കു മുന്നേ എന്നിലേക്ക് പുനർജനികളിലൂടെ പാഞ്ഞടുത്തുകൊണ്ടിരുന്ന സ്വാതന്ത്ര്യത്തിന്റെ രാസകണികകൾ.

പിന്നീട് എനിക്കൊരു കൂട്ടുകാരൻ ഉണ്ടായപ്പോഴും പ്രേമത്തിൽ നിന്നും ഞാൻ പിന്തിരിഞ്ഞു നിന്നു. എന്നെ നഷ്ടപ്പെടുത്താൻ ഞാൻ ഒരുകാലത്തും ഒരുക്കമായിരുന്നില്ല. സ്‌നേഹത്തിന്റെയും രതിയുടെയും നാളുകളിൽക്കൂടി പ്രകൃതി എന്നെ സന്തോഷിപ്പിക്കുകയോ കരയിക്കുകയോ ചെയ്തില്ല. ഉച്ചകളിൽ കൂടി പ്രേമമില്ലാതെ കൂട്ടുകാരനോടൊത്ത് ഞാൻ കിടന്നു. സ്‌നേഹം, സഹാനുഭൂതി ഇവയൊക്കെയും പ്രേമത്തിൽ നിന്നും ഒരുപാട് അകലെയാണെന്നും വരണ്ട ദ്വീപുകളിൽ മനുഷ്യർ പ്രേമത്തിനുപരി സഹാനുഭൂതിയുടെ ആവശ്യക്കാരാണെന്നും ഞാൻ അറിഞ്ഞു.

എന്റെയും കൂട്ടുകാരന്റെയും ദുഃഖം ഉച്ചകളിൽ കരിഞ്ഞു പറന്നു പോയി. കൊടുംവരൾച്ചയിൽ ദാഹിച്ചലഞ്ഞ കുരുവികൾക്കു ഞങ്ങൾ മൺപാത്രങ്ങളിൽ വെള്ളം വച്ച് കാത്തിരുന്നു. ദുഖിതരോട് മാത്രമാണ് എനിക്കടുപ്പം എന്ന് ഞാൻ തിരിച്ചറിഞ്ഞു. കൂട്ടുകാരന്റെ മുൻകാല സുഹൃത്തുക്കൾ എന്നെപ്പരിചയപ്പെടാൻ കാമ്പസിൽ വന്ന അവസരങ്ങളിൽ എന്റെ ഇണങ്ങാത്ത സ്വഭാവം കണ്ട് കൂട്ടുകാരനെ പലപ്പോഴായി ഉപദേശിക്കുന്നുണ്ടായിരുന്നു. അവരിൽ നിന്നും ഞാൻ എന്റെ കൂട്ടുകാരനെ അകറ്റുന്നു എന്നൊരു ധ്വനി അവരുടെ നോട്ടത്തിലും സംസാരത്തിലും ഞാൻ അറിഞ്ഞു.
""ഞാൻ അവൾക്കു ഷേക്ക് ഹാൻഡ് കൊടുത്തപ്പോൾ ഞാൻ ശ്രദ്ധിച്ചു. കുഴഞ്ഞ പിടുത്തമാണ്. ആള് ശരിയല്ല.'' ഞാൻ ഷേക് ഹാൻഡ് കൊടുക്കാത്ത കൂട്ടുകാരന്റെ സുഹൃത്ത് ഒരിക്കൽ രഹസ്യത്തിൽ പറഞ്ഞുകൊടുത്തു. ഞാൻ ഉറക്കെയുറക്കെ ചിരിച്ചു. കൂട്ടുകാരനും.
""നിങ്ങളുടെ സുഹൃത്തുക്കളുടെ സുഹൃത്താവാൻ എനിക്ക് ബുദ്ധിമുട്ടാവും. മീഡിയോക്രിറ്റി എനിക്ക് സഹിക്കാനാവില്ല. ബുദ്ധിയില്ലാത്തവർക്കു മിനിമം ഹൃദയം എങ്കിലും വേണം. എന്നാൽ സ്ത്രീവിരുദ്ധത എന്തെന്നറിയാൻ ബുദ്ധിയും ഹൃദയവും ഒരുപോലെ വേണം. നിങ്ങളുടെ സുഹൃത്തുക്കളെ അക്കാരണം കൊണ്ട് തന്നെ കലാകാരന്മാർ എന്ന ഗണത്തിൽക്കൂടി ഞാൻ പെടുത്തുന്നില്ല. വെറും ആണുങ്ങളെ എനിക്ക് കൂട്ടുകാരായി വേണ്ട.''

എന്നിട്ടും അവരോടൊത്തിരുന്ന് ഞാൻ കഞ്ചാവ് വലിച്ചു.
അന്നേരങ്ങളിൽ ആൺശരീരങ്ങളിൽ നിന്നും പുറത്തേക്കിറങ്ങി അവർ ചലിക്കാത്ത സൂചികളുള്ള ക്ലോക്കുകളെപ്പറ്റി ആവലാതിപ്പെടുന്നവർ മാത്രമായി. പ്രപഞ്ചത്തിന്റെ മിടിപ്പുകളിൽ കണ്ണ് തുറന്നു പിടിച്ചിരിക്കുന്ന മരിച്ചുപോയ ദൈവങ്ങളെപ്പോലെ ഞങ്ങൾ ലിംഗഭേദം ഇല്ലാത്തവരായി മാറി.
""ഗ്രാസ് മോശമാണ്. വലിച്ചിട്ട് എത്ര നേരമായി. ഒരു കിക്കും ഇല്ലല്ലോ.'' വെള്ളത്തിൽ വലിച്ചു കെട്ടിയ റബർബാൻഡിന്റെ വലിവോടെ ഒരു സുഹൃത്ത് മണിക്കൂറുകളായി പറഞ്ഞുകൊണ്ടിരിക്കുന്നു. എനിക്ക് ചിരിക്കാൻ തോന്നിക്കൊണ്ടിരുന്നെങ്കിലും എന്റെ കണ്ണിലെ കൃഷ്ണമണികൾ കൂടെ അനങ്ങുന്നുണ്ടായിരുന്നില്ല. പിന്നെയെപ്പൊഴോ ഇരുന്നയിടത്ത് തന്നെ ഇരുന്ന് ഞങ്ങൾ ഉറങ്ങി. ഇടയ്‌ക്കെപ്പോഴോ ഒരു രാത്രി കടന്നു പോകുന്നത് ഒരു ഇമവെട്ടലിൽ കഴിഞ്ഞു. ഞാൻ വീണ്ടും ഉറങ്ങി. അടുത്തദിവസം വെളുപ്പാങ്കാലം വിശന്നു വലഞ്ഞ മൂന്നുപേർ മുറിയിൽ അവശേഷിച്ചിരുന്നു. ഞങ്ങൾ മൂന്നുപേരും മെസിലേക്ക് നടന്ന് കയ്യിൽകിട്ടിയതൊക്കെ വാരിത്തിന്ന് തിരികെ വീണ്ടും എന്റെ കൂട്ടുകാരന്റെ ഹോസ്റ്റൽ മുറിയിൽ വന്നിരുന്നു.

""നമുക്ക് കുടജാദ്രിക്കു പോകാം.'' കൂടെയുണ്ടായിരുന്ന സുഹൃത്ത് പറഞ്ഞു.
അവിടെ എന്തിനു പോകുന്നെന്ന് ആരും മറുത്ത് ചോദിച്ചില്ല.
അതൊരു കയറ്റം മാത്രമെന്നേ ഞങ്ങൾക്കറിയൂ. അത് കയറുകതന്നെ.
നമ്മുടെ കയ്യിലുണ്ടായിരുന്ന തുച്ഛമായ കാശ് വണ്ടിക്കൂലിക്ക് പോലും ഉണ്ടോ എന്ന് കൂടി ഞങ്ങൾക്കറിയുമായിരുന്നില്ല. അന്ന് അർദ്ധരാത്രി ഞങ്ങൾ തൃശൂരിൽ നിന്ന് വണ്ടി കയറി. വഴി അറിയാത്തതു കൊണ്ട് തന്നെ പലർ പറഞ്ഞ ബസുകളിൽ കയറി അവസാനം കൊല്ലൂർ ഒരിടത്ത് അടുത്തദിവസം രണ്ടുമണിയോടടുപ്പിച്ച് ഞങ്ങളെ ഒരു ബസ് കൊണ്ടിറക്കി വിട്ടു. ബസിലെ കണ്ടക്ടർ കന്നഡത്തിൽ എന്തോ പറഞ്ഞത് ഞങ്ങൾക്ക് തിരിഞ്ഞില്ല. തലയിൽ വണ്ടിപ്പെരുക്കവുമായി ഞങ്ങൾ മൂന്നുപേർ വിജനമായ ഒരു മണ്ണ് റോഡിൽ മൂന്നു പമ്പരങ്ങൾ പോലെ നിന്ന് കറങ്ങി. വഴിയുടെ ഓരത്തായി ഒഴിഞ്ഞ കൂറ്റൻ ലോറികൾ അടുക്കിയിട്ടിരിക്കുന്നു. വഴി ചോദിക്കണമല്ലോ എന്ന് കരുതി തോന്നിയ ഒരു ദിശയിലേക്കു നടന്നു. എതിരെ നടന്നു വരുന്നവർ റോഡ് തികഞ്ഞ് ഇടവും വലവും ആടുന്നുണ്ടായിരുന്നു. ചിലർ ലോറികളിൽ വലിഞ്ഞു കയറി.

മൂന്നുപേരിൽ ഒരാൾ പെണ്ണാണെന്ന് കണ്ട് ലോറിക്കാരിൽ ചിലർ ഞങ്ങളുടെ നേരെ തുറിച്ചു നോക്കി. എനിക്ക് നേരിയ ഭയം തോന്നി. വളരെ മുട്ടാളന്മാരായ ആണുങ്ങൾ. ഒരു നിമിഷം കൊണ്ട് മൂന്നുപേർ എന്നതിൽ നിന്നും ഞങ്ങൾ രണ്ടാണും ഒരു പെണ്ണും എന്ന കണക്കെടുപ്പിലേക്കു പിരിഞ്ഞു. എന്നേക്കാൾ എന്റെ കൂടെയുണ്ടായിരുന്ന ആണുങ്ങൾ ഭയന്നു. ഭയത്തെ തുരത്താനായി ഞങ്ങൾ മൂന്നുപേരും വേഗത്തിൽ നടന്നു. ഓലകെട്ടിയ ഒരു ചെറ്റക്കുടിലിനു മുന്നിൽ പോയിനിന്ന് ഞങ്ങൾ ശബ്ദം ഉണ്ടാക്കി നോക്കി. ആരും വരുന്നില്ല. വീണ്ടും മുന്നോട്ടു നടക്കാൻ തോന്നിയില്ല. ബസ് പോയത് എതിർ വശത്തേക്കാണ്. വരുന്ന വഴിയിൽ ഞങ്ങൾ കടകളോ വീടുകളോ കണ്ടിരുന്നില്ല. ആരെങ്കിലും കുടിലിനു പുറത്തേക്കു വരുന്നത് നോക്കി നിന്ന ഞങ്ങൾ ചെറ്റപ്പുരയിൽ നിന്നും ഒരു തല പുറത്തേക്കു തള്ളി നിൽക്കുന്നത് ശ്രദ്ധിച്ചു.
""കൊല്ലൂർ എൻകെ?'' മലയാളത്തേക്കാൾ തമിഴ് നന്നാവും എന്ന് കരുതി എന്റെയും കൂട്ടുകാരന്റെയും സുഹൃത്ത് ചോദിച്ചു. അയാൾ ഞങ്ങളെ തുറിച്ചു നോക്കി നിന്നു.
""എന്ത് മൈരാണ്. ഇയാക്ക് മിണ്ടിക്കൂടേ?'' എന്റെ കൂട്ടുകാരൻ തിരികെ നടക്കാൻ തുടങ്ങി. ഞാനും സുഹൃത്തും വീണ്ടും അവിടെ തന്നെ നിന്നു. ഞങ്ങൾക്ക് ചുറ്റും ചെറിയ സുതാര്യമായ പ്ലാസ്റ്റിക് കൂടുകൾ പൊട്ടിക്കിടന്നിരുന്നു.
""തീൻ പാക്കറ്റ്‌സ്.'' സുഹൃത്ത് പറഞ്ഞു. തല പുറത്തിട്ടു നിന്നയാൾ ചാരായത്തിന്റെ ചെറിയ മൂന്നു പായ്ക്കറ്റുകൾ കൊണ്ട് ഞങ്ങള് മുന്നിലെ മരത്തട്ടിലിട്ടു. വിരലുകൾ കൊണ്ട് വിലപറഞ്ഞു.

""അണ്ണാ.. യെ കൊല്ലൂർ കഹാം.?''
നേരം വണ്ണമുള്ള ഹിന്ദി അല്ലാത്തത് കൊണ്ടാണോ എന്നറിയില്ല ഇത്തവണ അയാൾ വായ തുറന്നു. പക്ഷെ അയാൾ പറഞ്ഞതൊന്നും തന്നെ ഞങ്ങൾക്ക് മനസിലായില്ല. ആംഗ്യത്തിലൂടെ ഇനിയും മുക്കാൽ മണിക്കൂർ നടക്കാനുള്ള ദൂരം ഉണ്ടെന്നു മനസിലാക്കിത്തന്നു. വേറെ ഏതോ വഴിക്കു തിരഞ്ഞു പോകേണ്ട ബസ് ഞങ്ങളെ അവിടെ ഇറക്കി വിട്ടതായിരുന്നു.
ഓരോ പായ്ക്കറ്റ് ചാരായവും പൊട്ടിച്ചു കുടിച്ച് ഞങ്ങൾ മടമടാന്ന് നടന്നു തുടങ്ങി. വെറും വയറ്റിൽ വാറ്റുചാരായം കിടന്നു തിളച്ചു. യാത്രാക്ഷീണം കൊണ്ട് ഞങ്ങൾ വായിൽതോന്നിയത് പറഞ്ഞുപറഞ്ഞ് വീണ്ടും ക്ഷീണിച്ചു. എങ്ങനെയോ കൊല്ലൂരെത്തി ഒരു ഹോട്ടലിൽ കയറി ഭക്ഷണം കഴിച്ച് നേരെ മല കയറാം എന്ന് തീരുമാനിച്ചു. മുകളിലേക്ക് ജീപ്പിൽ പോകാം പിന്നെ ട്രെക്ക് ചെയ്തും പോകാം. ഫിസിക്കൽ തിയേറ്റർ ഒക്കെ ചെയ്ത് ശരീരം ഒക്കെ ഉഷാറാക്കി വച്ചിരിക്കുന്നവർ ജീപ്പിൽ പോകേണ്ട കാര്യമില്ലല്ലോ, പോരാത്തതിന് കയ്യിൽ വല്യ നീക്കിയിരുപ്പും ഇല്ല. ജീപ്പിൽ തലയൊന്നിന് കാശു കൊടുക്കണം. ഞങ്ങൾക്ക് മുന്നേ നടന്നു മരിച്ചുവീണ എല്ലാ മനുഷ്യജീവികളുടെയും യാത്രകളുടെ മുഴുമിപ്പ് ഞങ്ങളുടെ ഈ കയറ്റത്തിലാണെന്ന് ഞങ്ങൾ വിശ്വസിച്ചതുപോലെ, പരസ്പരം ഒന്നുനോക്കി ഉറപ്പുവരുത്തേണ്ട ആവശ്യം പോലുമില്ലാതെ ഞങ്ങൾ ഒറ്റമനസായി.

കുറേക്കാലത്തിനു ശേഷം ഞാൻ, ഞങ്ങൾ എന്ന ഒറ്റയാളിലേക്ക് പരിണമിക്കപ്പെട്ടു. ആരോ ചൂണ്ടിക്കാണിച്ച വഴിയിലൂടെ ഞങ്ങൾ മല കയറാൻ തുടങ്ങി. ആദ്യത്തെ ഒരു മണിക്കൂർ കാട്ടിലെ കറുത്ത പച്ചയ്ക്കിടയിൽ തെളിഞ്ഞു നിന്നിരുന്ന ചുവന്ന പാമ്പുവഴിയിലൂടെ എന്തിയും വലിഞ്ഞും മുന്നേറി. കയറ്റം കഠിനമായി തുടങ്ങിയപ്പോൾ കിതച്ചുകിതച്ച് നടത്തത്തിന്റെ വേഗത കുറഞ്ഞു വന്നു. കയ്യിൽ ഒരു ബോട്ടിൽ വെള്ളം പോലുമില്ലാതെയാണ് കയറിയതെന്ന് ദാഹിച്ചപ്പോഴാണ് വെളിവ് വീണത്. കയറ്റത്തിനിടെയുള്ള ഏതോ ഒരു കണ്ണടയ്ക്കലിൽ കാട് പെട്ടെന്ന് കറുക്കുകയും ചെയ്തു. ഉള്ള കുറച്ചു വെട്ടത്തിൽ എങ്ങനെയെങ്കിലും മുകളിലെത്താം എന്ന് കരുതി ഞങ്ങൾ അടിക്കാട് നീക്കി അതിനുള്ളിൽ പതിഞ്ഞു കിടന്ന വഴി തിരഞ്ഞു പിടിക്കാൻ ശ്രമം തുടങ്ങി. കാരണം ഉള്ളിൽ കയറുന്തോറും കുറെയായി ആരും ഉപയോഗിക്കാത്തത് പോലെ പലയിടത്തും വഴിക്കു മുകളിൽ ചെടികൾ ചാഞ്ഞു പടർന്നുതുടങ്ങിയിരുന്നു. പലയിടത്തും ഞങ്ങൾ സംശയിച്ചു നില്ക്കാൻ തുടങ്ങി. വേലിപ്പരുത്തിയുടേത് പോലുള്ള ചെറുചെടിയിലെ നേർത്ത മുള്ളുകൾ ഞങ്ങളുടെ പൈജാമകളിൽ ആവേശത്തോടെ കൊത്തി. കാട് വീണ്ടും ഇരുണ്ടു. കുറെ മുന്നേ വരെ ഞങ്ങൾ ജീവിച്ചിരുന്ന ലോകം പൊടുന്നനെ മുഴുവനായി ഇല്ലാതായതായി തോന്നി. ഞങ്ങൾക്ക് സംസാരിക്കാൻ തന്നെ പേടി തോന്നി.

മൂന്നുപേരുടെ കാൽപ്പതനങ്ങൾ മൂവ്വായിരമായി ഇരട്ടിച്ചത് പോലെ. ഞങ്ങൾക്ക് ഞങ്ങളെ തന്നെ പേടി തോന്നി. ഇടയ്ക്കു ഏതോ രാപ്പക്ഷി ശക്തമായ ചിറകടിയോടെ കാടുകുലുക്കി പറന്നു. കൊടും വനത്തിൽ അകപ്പെട്ടെന്നു തോന്നും വിധം ഏതോ നിശാവേട്ടക്കാരനായ മൃഗം മുരണ്ടതായി ഞങ്ങൾക്ക് തോന്നി. ഞങ്ങൾ അനങ്ങാതെ നിന്നു ചുറ്റും നോക്കി. കാടിനുള്ളിലെ ചെറിയൊരു മൈതാനം എന്ന് തോന്നിക്കും വിധം വൃത്താകൃതിയിൽ മരങ്ങളില്ലാതെ തുറന്ന ഒരിടത്ത് എത്തിനിൽക്കുകയാണ്. ഞങ്ങള്ക്കു പരസ്പരം കാണാനായി. ഞങ്ങൾക്ക് മുകളിൽ മേഘങ്ങൾക്കിടയിൽ നിന്നും പൂർണ്ണചന്ദ്രൻ മുഴുവനായി പുറത്തുവന്നു. ആ വെളിച്ചം കൊണ്ട് വന്ന ബോധ്യം ഇതായിരുന്നു- ആ വൃത്തത്തിന്റെ 360 ഡിഗ്രിയിൽ എവിടെയോ ആണ് ഞങ്ങൾക്ക് പോകേണ്ട വഴി. ഒരു കെണി പോലെ ആ വൃത്തത്തിനു ചുറ്റും തഴച്ചു കിടക്കുന്ന അടിക്കാട്. നിലാവ് തെളിയിച്ച വൃത്തത്തിനുപുറത്തെ ഇരുട്ടിൽ ചാടിവീഴാനായി പതുങ്ങി നിൽക്കുന്ന ജന്തുക്കളെ കണ്ടതുപോലെ എന്റെ കൂട്ടുകാരൻ ഇരുട്ടിലേക്ക് മിഴിച്ചു നോക്കുന്നുണ്ടായിരുന്നു.
"പെട്ടല്ലോ.. നമ്മളിൽ ഒരാൾ ചത്താൽ പിന്നെ ബാക്കി ഉള്ളവർ പുറത്തു പോകാതിരിക്കുന്നതാണ് ബുദ്ധി.'
നേരം വെളുക്കുന്നതു വരെ കാത്തിരുന്നാൽ ജീവൻ ബാക്കി ഉണ്ടാകുമോ എന്ന ഭയത്തിൽ ഞങ്ങൾ വൃത്തം വലംവെച്ച് കയ്യിലിരുന്ന നീണ്ട കമ്പുകൾ വകഞ്ഞ് വഴിതിരയാൻ തുടങ്ങി. അര-മുക്കാൽ മണിക്കൂർ തിരഞ്ഞിട്ടും ഒന്നും തിരിയുന്നില്ല. എന്റെ കൂട്ടുകാർ രണ്ടുപേരും വഴി തിരയുമ്പോൾ ആ നിലാവെട്ടത്തിൽ നിന്ന് മരിച്ചാൽ തന്നെയെന്ത് ഒരുനിമിഷം എനിക്ക് തോന്നി. തിരികെ ചെന്നാൽ മല്ലിടേണ്ട ജീവിതം എന്ന വസ്തുവിന്റെ ചളിപ്പിനെക്കുറിച്ചോർത്ത് എനിക്ക് ഞങ്ങളോട് കഷ്ടം തോന്നി. വിശന്നു വലഞ്ഞ ഏതോ ജന്തുവിന്റെ പ്രാർത്ഥനയാണ് ഞങ്ങളെ അവിടെക്കൊണ്ടെത്തിച്ചത് എന്ന് കരുതി ഞാൻ വെളിച്ചത്തിൽ കുളിച്ച് അനങ്ങാതെ നിന്നു.
""ദേ.. ഇതിനിടയിൽക്കൂടി നടന്നു നോക്കാം. ഏതു കാടിനും ഒരു അവസാനം ഉണ്ടല്ലോ.''
ഞങ്ങളുടെ സുഹൃത്ത് അടിക്കാട് വകഞ്ഞ് നടന്നു തുടങ്ങി. ഞങ്ങളും കൂടെ നടന്നു. സമയമെത്രയെന്നറിയാൻ ഞങ്ങളുടെ കയ്യിൽ ഒരു സാമഗ്രിയും ഉണ്ടായിരുന്നില്ല. അന്നൊക്കെ കാമ്പസിൽ തന്നെ ഒരാൾക്കോ മറ്റോ ആണ് മൊബൈൽ ഫോൺ ഉണ്ടായിരുന്നത്. എന്റെ കൂട്ടുകാർ വഴി കണ്ടു പിടിക്കാൻ ശ്രമിക്കുന്ന വേളയിൽ ഞാൻ ഒരു വഴി തുറന്നുകിട്ടേണ്ട ആവശ്യത്തിനെത്തന്നെ മറന്നുപോയിരുന്നു. കാട്ടിൽത്തന്നെ ജനിച്ചു വീണൊരു ജീവിയെപ്പോലെ ശാന്തയായി കൂറ്റന്മരങ്ങൾക്കിടയിൽക്കൂടി അരിച്ചിറങ്ങിയ നിലാവിൽ കാട് തിളങ്ങുന്നത് ഞാൻ കണ്ടു. ഞങ്ങൾ കയറിക്കൊണ്ടുതന്നെയിരുന്നു. വേദന കൊണ്ട് കാൽവണ്ണകളും തുടകളും വയറും വേദനിച്ചു. ഞങ്ങൾ നടക്കുന്നതുവിട്ട് വലിഞ്ഞു കയറുകയാണ് ചെയ്തുകൊണ്ടിരുന്നത്. വഴിതെറ്റിയെന്ന് കരുതി എന്റെ കൂട്ടുകാർ നിരാശരായനേരം മുകളിൽ നിന്നും നേരിയ ശബ്ദങ്ങൾ അരിച്ചുവന്നു. ഞങ്ങൾ കണ്ണുകൾ ഉയർത്തി നോക്കി. കുറെ ദൂരെയായി വെളിച്ചം കാണുന്നു. മനുഷ്യർ സംസാരിക്കുകയാണ്. ഞങ്ങൾ പരന്ന ഒരു കൂറ്റൻ പാറയിൽ കിതച്ചുകൊണ്ട് കിടന്നു. മറ്റേതു കാട്ടുമൃഗത്തെയും പോലെ കാട് ഞങ്ങൾക്ക് പരിചിതമായി തോന്നി. സുഹൃത്ത് കഞ്ചാവ് തെറുത്ത് സിഗററ്റിനകത്താക്കി തീ പിടിപ്പിച്ചു. ഞങ്ങളത് ഊഴം വച്ച് വലിച്ചു പുകവിട്ടു. ശാന്തരായി മരങ്ങളുടെ ഇരുണ്ട മേലാപ്പിലൂടെ വെളിച്ചം അരിച്ചിറങ്ങുന്നത് നോക്കിക്കിടന്നു. എനിക്ക് വയറുവേദനിച്ചു. അകത്ത് എന്തൊക്കെയോ പൊട്ടിത്തകരുന്നു. ആലസ്യത്തോടെ ഞാൻ കിടന്നകിടപ്പിൽ ഞരങ്ങി. ഞാനെത്തിപ്പെടേണ്ട ഇടത്തെത്തിയത് പോലെ എന്റെ ഭാരം കുറഞ്ഞതായി എനിക്ക് തോന്നി. ഒറ്റതിരിച്ചിലിൽ ഞാൻ കിടന്നയിടം ഒരറ്റമാണെന്നു പെട്ടെന്നെനിക്ക് തോന്നി. ഞാൻ വശത്തേക്ക് ചരിഞ്ഞതും വലിയൊരു മലയുടെ കൊക്കയിലേക്ക് വിരിച്ചിട്ടിരിക്കുന്ന നിലാവ് കണ്ടു. അടുത്തനിമിഷം ചരിഞ്ഞു കൊക്കയിലേക്ക് ഉരുണ്ടുപോകുമെന്നു ഭയന്ന് ഞാൻ നീങ്ങികിടന്നു.

അകലെ ഇരുട്ടിൽ പൊട്ടിത്തകരുന്ന വെള്ളച്ചാട്ടത്തിന്റെ ഇരപ്പ് കോടമഞ്ഞിന്റെ തണുപ്പിൽ പുതഞ്ഞു നിന്നു. ശരീരം തണുത്തുവിറയ്ക്കുന്നത് പോലും ഞങ്ങൾ അപ്പോഴാണറിഞ്ഞത്. അവിടെ നിന്നെണീറ്റ് നടന്ന് അരമണിക്കൂറിൽ ഞങ്ങൾ മുകളിലെ സത്രത്തിലെത്തി. സന്യാസിമാരെപ്പോലെ തോന്നിച്ച അവിടത്തെ നടത്തിപ്പുകാർ ഞങ്ങളെ നോക്കി വായും പൊളിച്ചു നിന്നു. ആദിശങ്കരൻ തപസിരുന്നുവെന്നു പറയുന്ന സർവജ്ഞപീഠം കാണാൻ വന്നവർ അവിടെ പലയിടത്തായി ജമുക്കാളം പുതച്ചു കിടപ്പുണ്ട്.

""ഈ നേരത്ത് നിങ്ങളെ ഇതുവഴി ആരാണ് പറഞ്ഞു വിട്ടത്? ബോധം ഉള്ള ആരെങ്കിലും ഈ ഇരുട്ടത്ത് കാടു കയറുമോ? മൃഗങ്ങൾ ഒക്കെ ഇറങ്ങുന്ന കാടാണ്.''

നടത്തിപ്പുകാരിൽ മലയാളം അറിയുന്ന ഒരാൾ ഞങ്ങളോട് പറഞ്ഞു. ഞങ്ങളെ കടന്നു പോകുന്നവരെല്ലാം പ്രേതത്തെ കാണുന്നത് പോലെ വായ തുറന്നു പിടിച്ചു. ഞങ്ങൾക്ക് അവർ തണുത്ത വെള്ളച്ചോറും പരിപ്പുകറിയും വിളമ്പി. തണുത്ത സിമന്റ് തറയിൽ നേരത്തെ കിടന്നിരുന്നവരെ വശങ്ങളിലേക്ക് തള്ളിമാറ്റി ഇടമുണ്ടാക്കി മൂന്നു മരത്തടികൾ പോലെ ഞങ്ങൾ ചേർന്ന് കിടന്നു. എന്റെ കൂട്ടുകാർ കിടന്നപാടേ ഉറങ്ങിയത് ഞാനറിഞ്ഞു. ആ സത്രത്തിലും കുന്നിലുമായി ഞാനല്ലാതെ മറ്റൊരു പെണ്ണും ഇല്ലെന്നു ഞാൻ ഓർത്തു. ഇരുട്ടത്ത് മൂത്രം ഒഴിക്കാൻ എണീറ്റവർ തൂങ്ങിത്തൂങ്ങി നടന്നു പോകുന്നതുകണ്ട് ഞാൻ വിറച്ചുവിറച്ചു കിടന്നു. ഇത്രമാത്രം ആണുങ്ങൾ എന്ത് നേടാനാണ് മല കയറുന്നത്? ശങ്കരാചാര്യർക്കു മല കയറിക്കിട്ടിയ ജ്ഞാനം എന്താണ്? ഉള്ളിൽക്കിടന്നു തിളയ്ക്കുന്ന ജീവോർജ്ജത്തെ ശമിപ്പിക്കാൻ കണ്ടുപിടിച്ച വഴിയാകും ആണുങ്ങളുടെ മലകയറ്റങ്ങൾ. ശരീരത്തെ തളർത്തിക്കഴിയുമ്പോൾ ആരിലും ബാക്കിയാവുക ഒരുറക്കം മാത്രമാകും. ആണും പെണ്ണും അമ്മയുടെ വയറ്റിലെന്ന പോലെ ഏകാന്തരായി ശാന്തരായി ഉറങ്ങും.
അടുത്ത ദിവസം വെളുപ്പാൻകാലത്ത് ഉണർന്ന് ആണുങ്ങളുടെ മൂത്രം നാറുന്ന കക്കൂസിൽ പോയി കാര്യം സാധിച്ചു. വായിൽ വെള്ളം കുലുക്കിക്കുത്തി ഉഴിഞ്ഞ് സത്രത്തിലെ കാപ്പിയും ബണ്ണും വാങ്ങി കഴിച്ച് ഞങ്ങൾ സർവജ്ഞപീഠം കയറി. ഇനി മുകളിലേക്ക് ആകാശമേയുള്ളൂ എന്ന് തോന്നും വിധം നിലംതൊട്ട് കോടയിറങ്ങിക്കിടന്നു. രാവിലെ അവിടെ ആരും എത്തിയിട്ടുണ്ടായിരുന്നില്ല.

സത്രത്തിലെ നടത്തിപ്പുകാരിലൊരാൾ പറഞ്ഞ അറിവ് വച്ച് ഞങ്ങൾ സൗപർണികാ നദിയുടെ ഉദ്ഭവസ്ഥാനമായ ചിത്രമൂല തേടി ചെങ്കുത്തായ ഇടുക്കുകൾ ഇറങ്ങി. ഇടയ്‌ക്കെപ്പോഴോ ഞങ്ങളുടെ കൂടെ കൂടിയ രണ്ടു നായ്ക്കൾ കാവൽക്കാരെപ്പോലെ ഞങ്ങളെ അനുഗമിച്ചു. മനുഷ്യരുടെ ഏകാന്തയാത്രകളിൽ മുജ്ജന്മ ബന്ധം പോലെ നായകൾ പിന്തുടരുന്നു. മുഴുവൻ മല കയറിയതിലും കൂടുതൽ ബുദ്ധിമുട്ട് ചിത്രമൂലയിൽ എത്താനായിരുന്നു. ആ ഭൂപ്രദേശത്ത് കയറിയിറങ്ങി നടക്കുമ്പോൾ ഞാൻ ഒരു സ്ത്രീയെ അനുഭവിച്ചു. സൗപർണ്ണികയുടെ ഉറവപൊട്ടുന്നതു കണ്ടുനിന്നപ്പോൾ എനിക്ക് വീണ്ടും വയറു വേദനിച്ചു.

രണ്ടുതുടകളിലേക്കും വേദന ഇരമ്പിയിറങ്ങി. തലേ ദിവസത്തെ കയറ്റം ശരീരത്തെ തകർത്തുകളഞ്ഞോ എന്നോർത്ത് ഞാൻ തുടകൾ തടവി. എന്റെ സുഹൃത്തുക്കൾ ദൂരെ മൂകാംബികാക്ഷേത്രം ചൂണ്ടിക്കാണിച്ചു. ചിത്രമൂലയ്ക്കകത്തിരുന്ന് ശിവഭഗവാൻ മൂകാംബികയെ നോക്കിയിരിക്കുകയാണെന്ന് ആരോ ഞങ്ങളോട് പറഞ്ഞിരുന്നു. രണ്ടു തേജോശക്തികൾ വെറുതെ നോക്കിയിരിക്കുന്നു. അനാദികാലം മുതൽക്കേ. പ്രേമമായിരിക്കുമോ? അതോ കാമമോ? തിരികെ കുന്നിറങ്ങുമ്പോൾ വയറുവേദന കാരണം ഞാൻ ചുരുങ്ങി. എന്റെ കൂടെയുള്ള ആണുങ്ങൾ ക്ഷീണത്തോടെ കൈ വീശി നടന്നു. മലയടിവാരം വരെ ജീപ്പ് റോഡിലൂടെ നടക്കാമെന്നുറച്ചു. കാലുകൾ ക്ഷീണവും വേദനയും കൊണ്ട് മുന്നോട്ട് ചലിക്കുന്നതായി തോന്നിയില്ല. വഴിയിലെങ്ങാനും ഇരുന്നാലോ എന്നാലോചിച്ച നേരം ഒരു പഴഞ്ചൻ വാൻ ഞങ്ങളുടെ അടുത്ത് നിർത്തി. വാതിൽ തുറന്നു ഞങ്ങളോട് വരുന്നോ എന്ന് ചോദിച്ചു. ഞങ്ങൾ താമസിച്ച സത്രത്തിലെ നടത്തിപ്പുകാരാണ്.. ഹിപ്പി കമ്മ്യൂണിന്റെ ഇന്റേൺഷിപ്പിനു പോയതാണോ എന്നുതോന്നും വിധമുള്ള വേഷം ധരിച്ച ഞങ്ങളെ അവർ കൗതുകത്തോടെ നോക്കി. ഞങ്ങൾ പലജാതിമതത്തിൽ ജനിച്ചുപോയവരാണ്. ഫാഷന്റെ ഗുണം അതാണ്. അത് നിങ്ങളിലെ ജാതിമത വ്യത്യാസം പ്രത്യക്ഷത്തിലെങ്കിലും മറച്ചു പിടിക്കും. ഞങ്ങൾ തലേദിവസം കാടുകയറി വന്നത് പറഞ്ഞ് വണ്ടിയിലുണ്ടായിരുന്നവർ വീണ്ടും അത്ഭുതപ്പെട്ടു. ആ നിലയ്ക്ക് കൊടുംകാട്ടിൽ ഒറ്റയ്ക്ക് കയറിപ്പോയ ശങ്കരാചാര്യരെ സമ്മതിക്കേണ്ടി വരും എന്ന് എന്റെ സുഹൃത്ത് അഭിപ്രായപ്പെട്ടു. "

"ഇന്നത്തെ കാടല്ലല്ലോ അന്നത്തെ കാട്.''
വാൻ ഞങ്ങളെ കൊല്ലൂർ ഇറക്കി വിട്ടു. നിരനിരയായി കാണപ്പെട്ട തട്ടുകടകളിൽ ഒന്നിൽ തലമുണ്ഡനം ചെയ്ത ഒരു വിധവ ചൂട് ഇഡ്ഡലി പുഴുങ്ങി വിളിക്കുന്നുണ്ടായിരുന്നു. വിശന്നു തളർന്ന ഞങ്ങൾ വയറു നിറച്ച് ഇഡ്ഡലിയും സാമ്പാറും വാങ്ങിത്തിന്നു. "അവിടം വരെ ചെന്നിട്ട് അമ്പലത്തിൽ കയറാതെ പോകുന്നതെങ്ങനെ?'ഞാനും സുഹൃത്തുക്കളും സൗപർണ്ണികയിലേക്കു നടന്നു. അവിടെ തണുപ്പിലേക്ക് ഇറങ്ങിവന്ന സൂര്യപ്രകാശം നിങ്ങൾക്ക് മുകളിൽ ക്ഷീണിച്ചു നിന്നു. മുതലകളെപ്പോലെ വെള്ളത്തിൽ അങ്ങിങ്ങായി മുങ്ങിക്കിടക്കുന്ന ഭക്തരിൽ നിന്ന് മാറി ഒരു മരത്തണലിനടിയിലെ വെള്ളത്തിൽ ഞങ്ങൾ ഇരുന്നു. ഞങ്ങൾ വെള്ളത്തിൽ കിടന്നുറങ്ങുകയാണുണ്ടായത്. ശരിക്കും അതൊരു തീർത്ഥയാത്ര ആണെന്ന് ഞാനപ്പോൾ സംശയിച്ചു. ദൈവങ്ങളെ അന്വേഷിക്കാതെ തന്നെ പാവനമായിത്തീർന്ന യാത്ര. വെള്ളത്തിൽ കിടന്ന നേരം എനിക്കെന്റെ ഉള്ളിലെ ഭാരങ്ങളെല്ലാം പുറത്തേക്കൊഴുകുന്നതായി തോന്നി. ഞാൻ വെറുതെ വിരലുകൾ കൊണ്ടെന്റെ തുടകൾക്കിടയിൽ തൊട്ടു നോക്കി. വഴുവഴുത്ത ദ്രാവകം സൗപർണ്ണികയിലേക്കു കലരുന്നു. എനിക്ക് ചുറ്റും വെള്ളത്തിൽ മുങ്ങിക്കിടന്ന പുരുഷന്മാരെ നോക്കി ഞാൻ പുഞ്ചിരിച്ചു. ഭക്തിയിൽ മുങ്ങി നിന്ന അവരാരും എന്നെക്കണ്ടില്ല.
""ഞാനാണ് ദേവി.'' എന്ന് പറഞ്ഞതവർ കേട്ടില്ല.
വെള്ളത്തിൽ നിന്ന് പുറത്തു വന്നപ്പോൾ വീണ്ടും ഞാനൊരു സാധാരണ സ്ത്രീയായി. ഒരു ലോഡ്ജിൽ ഒരു മണിക്കൂറിനുള്ള കാശു കൊടുത്ത് വസ്ത്രങ്ങൾ മാറി ഞങ്ങൾ പുറത്തിറങ്ങി. എന്റെ കൂടെയുള്ളവർ രണ്ടുപേരും അമ്പലത്തിൽ കയറിയപ്പോൾ ഞാൻ പുറത്തു നിന്നിരുന്ന കുട്ടിയാനയുടെ മുന്നിൽപ്പോയി നിന്നു.
""എന്നെകാണാനാണ് അവർ അകത്തു കയറിയത്. ഞാൻ പുറത്താണെന്ന കാര്യം മിണ്ടണ്ട.'' ഞാൻ ആനയോട് പറഞ്ഞു. അത് തലയാട്ടി. കുറേക്കഴിഞ്ഞ് നെറ്റിയിലും കഴുത്തിലും നിറയെ കളഭവുമായി എന്റെ കൂട്ടുകാർ പുറത്തു വന്നു.
തിരികെ കാമ്പസിലെത്തിയ ഞങ്ങൾ വീണ്ടും പഴയ ഞങ്ങളായി. അല്ലെങ്കിൽ ആ കാമ്പസ് വീണ്ടും ഞങ്ങളെ പഴയതാക്കി. കാടും മലയും ഇരുട്ടും ഭയവും തന്ന ആദിമചൈതന്യം വീണ്ടും മങ്ങിത്തുടങ്ങി.

മുൻപ് പഠിച്ചു പോയൊരുത്തൻ എംഫിലിന് അപേക്ഷിക്കാൻ വന്നിരിക്കുകയാണ്. ശിങ്കിടികൾ കുറെ അയാൾക്കുചുറ്റും കൂടിയിട്ടുണ്ട്. തങ്ങൾക്കു മുന്നേ പഠിച്ചുപോയവർ മഹാന്മാരാണെന്ന് ഓരോ പുതിയ കലാവിദ്യാർഥിയും വെറുതെ വിചാരിക്കുന്നു. കാമ്പസിൽ ഇടയ്ക്കിടെ വരുന്ന പൂർവവിദ്യാർഥികൾ പൊടിപ്പും തൊങ്ങലും വച്ച് പറയുന്ന വീരകഥകൾ കേൾക്കാൻ ആരാധകർ ഒരുപാടുണ്ടാവും. മരച്ചുവട്ടിലിരിക്കുന്ന മഹാൻ എന്നെപ്പറ്റി വേണ്ടാത്തത് പറഞ്ഞു നടക്കുന്നത് ഞാൻ കേട്ടിട്ടുണ്ട്.

""ഈയിടെ പെണ്ണുങ്ങൾക്ക് ട്രെയിനിൽ പോകാൻ പറ്റാതായിട്ടുണ്ട്.?'' ഞാൻ മരച്ചുവട്ടിൽ ഒരിടത്തായിരിക്കുന്നത് അയാൾ കുറെയായി ശ്രദ്ധിക്കുന്നു.
""ലേഡീസ് കമ്പാർട്ട്‌മെന്റിൽ എന്താ ചേട്ടാ പ്രശ്നം?'' ഒരു ശിങ്കിടി ആരായുന്നു.
""ഭയങ്കര ലെസ്ബിയൻ ഉപദ്രവം അല്ലെ?'' പറഞ്ഞവഴിക്ക് അയാൾ എന്നെ ഒളികണ്ണിട്ട് നോക്കുന്നു.
അതെന്തു ജീവിയാണെന്ന് അറിയാത്ത ഒരു ചിന്ന ശിങ്കിടി വായപൊളിച്ച് അയാളെ നോക്കുന്നു. അന്നൊക്കെ ലെസ്ബിയൻ എന്നൊക്കെ കേട്ടവർ തന്നെ വിരളം.
""അത് നിങ്ങൾക്കെങ്ങനെ അറിയാം. നിങ്ങൾ ലേഡീസ് കമ്പാർട്ട്‌മെന്റിലാണോ യാത്ര?'' ഉടക്കാൻ തന്നെ ഞാൻ ചോദിച്ചു.
""എന്നെന്റെ ഭാര്യ പറഞ്ഞിട്ടുണ്ട്.'' അയാൾ വഷളൻ ചിരി ചിരിച്ചു.
ഞാൻ എണീറ്റുപോയി അയാളുടെ തൊട്ടുമുന്നിൽ മൂക്കിന് തുമ്പത്ത് തൊട്ടു തൊട്ടില്ല എന്ന് പറഞ്ഞു നിന്നു. വെളുത്ത് ചുവന്ന മുഖത്ത് രക്തം പൊടിഞ്ഞു.
""താൻ എത്ര പെണ്ണുങ്ങളുടെ കൂടെ കിടന്നിട്ടുണ്ട്? അല്ല പോട്ടെ, മര്യാദയ്ക്ക് സംസാരിച്ചിട്ടുണ്ട്?'' അയാൾ ഭയന്ന് എന്നെ തൊടാതിരിക്കാൻ ശ്രദ്ധിച്ച് എണീറ്റ് നിന്നു.
""അയ്യോ ഞാൻ ഒന്നും പറഞ്ഞില്ലേ..'' ധിറുതിയിൽ മുണ്ടിൻതല കയ്യിൽ മാടി തിരിഞ്ഞു നോക്കാതെ അയാൾ നടന്നുപോയി. ശിങ്കിടികൾ പലവഴിക്ക് കൊഴിഞ്ഞു.
"മൂഷിക സ്ത്രീ വീണ്ടും മൂഷികസ്ത്രീ തന്നെ' എന്ന് എന്നെപ്പറ്റിയാവും ഒരുപക്ഷെ പറഞ്ഞത് എന്നെനിക്കു തോന്നി. മോക്ഷവും പരിപാവനത്വവും ഒന്നും എന്നെപ്പോലെ ഉള്ള പെണ്ണുങ്ങൾക്ക് പറഞ്ഞിട്ടുള്ള കാര്യമല്ല. മല കേറിയാൽ ശങ്കരന് കൊള്ളാം. വേദവും ഗാന്ധിയുടെ അഹിംസയും കൊണ്ട് നടന്നാൽ ആൾക്കാർ എന്നെ പിച്ചിപ്പറിക്കും. അതുകൊണ്ട് നടനടേ നടനട തന്നെ. ഞാൻ പോയ പുണ്യസ്ഥലങ്ങൾ ഒക്കെയും എന്റെ ശരീരത്തിനും ജീവിതത്തിനും പുറത്ത് മറ്റെവിടെയോ ആണ് എക്കാലവും നിലകൊണ്ടത്. പൊട്ടിപ്പൊളിഞ്ഞതെങ്കിലും ചലനം സ്വപ്നം കാണുന്നൊരു കേടായ ചക്രം എന്റെ ശിരസ്സിനു മുകളിൽ ഞാൻ എപ്പോഴും ഉയർത്തിപ്പിടിച്ചിരുന്നു. നിങ്ങൾ പോകുന്ന വഴിവക്കിൽ എവിടെയെങ്കിലും പൊട്ടിപ്പൊളിഞ്ഞൊരു ചക്രം വീണുകിടക്കുന്നത് കണ്ടാൽ ഒരു ബഹിഷ്‌കൃതയുടെ ജീവിക്കാനുള്ള ആസക്തിയെപ്രതി അതൊരിക്കൽ ദിക്കുകൾ വകവയ്ക്കാതെ പാഞ്ഞുനടന്നിരുന്നു എന്നോർക്കണം.▮


യമ

എഴുത്തുകാരി, നടി. തിയേറ്റർ രംഗത്ത് ശ്രദ്ധേയ. ഒരു വായനശാലാ വിപ്ലവം, പാലം കടക്കുമ്പോൾ പെണ്ണുങ്ങൾ മാത്രം കാണുന്നത്എന്നീ കഥാസമാഹാരങ്ങളും, പിപീലികഎന്ന നോവലും കൃതികളാണ്.

Comments