ജനാധിപത്യം എന്ന വാക്കുപോലും അസാധ്യമാക്കുന്ന കലാപത്തെരുവ്​

മനുഷ്യരെ പച്ചക്ക് കുത്തിക്കീറുകയും വെടിവെച്ചുകൊല്ലുകയും ചെയ്ത വടക്കുകിഴക്കൻ ഡൽഹിയിലെ കലാപത്തിന് ദൃക്‌സാക്ഷിയായ ഒരു മലയാളി ഫോട്ടോഗ്രാഫർ പറയുന്നു, 'രാജ്യത്തെ ഭരണസംവിധാനം ഒന്നാകെ ഒരു സമൂഹത്തിന് അന്യമായിരിക്കുന്നു എന്നതിന്റെ കാഴ്ചയാണിത്'. പ്രമുഖ രാഷ്ട്രീയ- മനുഷ്യാവകാശപ്രവർത്തകരെ പ്രതികളാക്കി ഭരണകൂടം വേട്ട തുടരുമ്പോൾ, വടക്കുകിഴക്കൻ ദൽഹിയിൽ എന്താണ് സംഭവിച്ചത് എന്നതിന്റെ വസ്തുതകളിലേക്ക് ഒരന്വേഷണം

Delhi Lens

ഗോകുൽപുരിയിൽനിന്ന് അൻസാർ അഹമ്മദ് വിളിക്കുമ്പോൾ രണ്ടുമണി കഴിഞ്ഞിരുന്നു. ഫോൺ എടുത്തപ്പോൾ നിലവിളികൾ ചെവിയിൽനിറഞ്ഞു. നിമിഷങ്ങൾക്കകം കോൾ കട്ടായി. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ജഫ്റാബാദ് മെട്രോ സ്റ്റേഷനുതാഴെ നടന്നിരുന്ന സമരത്തിലാണ് അൻസാറിനെ പരിചയപ്പെട്ടത്. കലാപം തുടങ്ങുന്നതിന് തൊട്ടുമുമ്പത്തെ ദിവസമായ ഫെബ്രുവരി 23 ഞായറാഴ്ച ഒരുകൂട്ടം ആളുകൾ സരപ്പന്തലിലേക്ക് കല്ലെറിയുന്നു എന്ന് വിളിച്ചു പറഞ്ഞതും അവനായിരുന്നു. ശക്തമായ കല്ലേറിൽ ഞാനുൾപ്പെടുന്ന മാധ്യമപ്രവർത്തകരെ സുരക്ഷിത സ്ഥലത്തെത്തിക്കാൻ സഹായിച്ചത് അൻസാറും സുഹൃത്തുക്കളുമായിരുന്നു. തിങ്കളാഴ്ച രാവിലെ അവനോട് സംസാരിച്ചപ്പോഴും ഇപ്പോൾ ശാന്തമാണ് എന്നായിരുന്നു മറുപടി.

ഫോൺ വീണ്ടും ബെല്ലടിച്ചു. വലിയ നിലവിളികൾക്കിടയിൽ അൻസാറിന്റെ ശബ്ദം അവ്യക്തമാണ്; 'അവർ ഞങ്ങളെ കൊല്ലും' എന്ന് മാത്രം കേട്ടു. പിന്നീട് ആ ഫോൺ ശബ്ദിച്ചതേയില്ല. അടുത്ത നിമിഷം തന്നെ ഗോകുൽപുരിയിലേക്ക് തിരിച്ചു. ബ്ലോക്ക് ഒഴിവാക്കാൻ ബൈക്കാണെടുത്തത്. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഡൽഹിയിലുള്ളതിനാൽ സുരക്ഷ അതിശക്തം. വഴിനീളെ പൊലീസും അർധസൈനികരും. ട്രംപിനായി മോഡിപിടിപ്പിച്ച തെരുവോരങ്ങളിലെ മതിലുകൾ ഡൽഹിയിലുമുണ്ട്. നൂറുകണക്കിന് കച്ചവടസ്ഥാപനങ്ങൾ അടച്ചിട്ട്, കടന്നുവരുന്ന വഴികളെല്ലാം ഭദ്രമാക്കി, യു.എസ് പ്രസിഡന്റിന് അതിശക്തമായ സുരക്ഷയാണ് രാജ്യം ഒരുക്കിയത്. തലസ്ഥാന നഗരത്തിന്റെ കെട്ടുകാഴ്ച്ചകൾ പിന്നിട്ട് മുന്നോട്ട് പോകും തോറും പൊലീസ് സാന്നിധ്യം കുറഞ്ഞുവന്നു.

രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയുടെ മൃതദേഹം ചാന്ദ്ബാഗ് പ്രദേശത്തെ അഴുക്കുചാലിൽനിന്ന് പുറത്തെടുക്കുന്നു

സിഗ്നേച്ചർ ബ്രിഡ്ജ് കടന്ന് ഗോകുൽപുരിയിലേക്കുള്ള റോഡിലെത്തിയപ്പോൾ ആ കാഴ്ച കണ്ട് തരിച്ചുപോയി. കാർമേഘം നീലാകാശത്തെ വിഴുങ്ങുന്നതുപോലെ കറുത്ത പുകയിൽ ആ പ്രദേശം മൂടിക്കിടക്കുന്നു. മുന്നോട്ട് പോയേതീരൂ എന്ന് ഒരുതരം വിറയലോടെ മനസ്സിലുറപ്പിച്ചു. അൽപം ദൂരെ ഏതാനും പൊലീസുകാർ വാഹനങ്ങൾ വഴിതിരിച്ചുവിടുന്നുണ്ട്. എന്നെയും തടഞ്ഞപ്പോൾ, മാധ്യമപ്രവർത്തകനാണെന്ന് പറഞ്ഞു. 'എന്തെങ്കിലും ചെയ്യ്' എന്ന ദേഷ്യത്തോടെ വഴിമാറിത്തന്നു.

വിജനമായിരുന്നു നാലുവരി പാത. പോകെപ്പോകെ കറുത്ത പുക കണ്ണിൽ നിറയാൻ തുടങ്ങി. ദൂരെനിന്ന് നേർത്ത ആക്രോശങ്ങൾ ഹെൽമെറ്റിനുള്ളിലൂടെ തുളഞ്ഞുകയറുന്നു. വളവ് തിരിഞ്ഞ് മുന്നോട്ട് പോയപ്പോൾ പ്രതീക്ഷിച്ചത് സംഭവിച്ചു. കുറെ പേർ മാരകായുധങ്ങളുമായി റോഡിൽ തടിച്ചുകൂടി നിൽക്കുന്നു. എന്നെ കണ്ടതും ഏതാനും പേർ ഓടിയെത്തി വണ്ടി തടഞ്ഞു. നിമിഷനേരംകൊണ്ട് എനിക്കുചുറ്റും വലിയ ആൾകൂട്ടമായി, അവർ എന്നെ പൊതിഞ്ഞു നിന്നു. വിറങ്ങലിച്ചുപോയി. അടിക്കാൻ ഇരുമ്പുവടി ഓങ്ങിയ ചെറുപ്പക്കാരനെ മധ്യവയസ്‌കനായ ഒരാൾ തടഞ്ഞു; 'നിൽക്ക് ചോദിക്കട്ടെ, എന്നിട്ടാകാം' എന്നു പറഞ്ഞ് അയാൾ എനിക്കുനേരെ വന്ന മറ്റുള്ളവരെയും തടഞ്ഞു. ചോദ്യം ഒന്നു മാത്രമായിരുന്നു, 'നീ ഹിന്ദുവാണോ?'. 'അതെ' എന്ന് മറുപടി പറഞ്ഞപ്പോൾ തെളിവ് ആവശ്യപ്പെട്ടു. കാര്യങ്ങൾ കൈവിട്ട് പോകുന്നു എന്ന് തോന്നിയപ്പോൾ ഉടൻ മീഡിയ കാർഡ് കാണിച്ചു. 'ഹിന്ദുവാണ്' എന്ന് അയാൾ ആൾക്കൂട്ടത്തിനോട് വിളിച്ചു പറഞ്ഞു. എന്നിട്ടും അയാളുടെ മുഖത്ത് എന്നോടുള്ള അവിശ്വാസം പ്രകടമായിരുന്നു.

വടക്കുകിഴക്കൻ ദൽഹിയിലെ കലാപബാധിത പ്രദേശത്ത് അക്രമികൾ തീയിട്ട ഫ്ളാറ്റുകൾ

ആരായാലും ജയ് ശ്രീറാം വിളിപ്പിച്ചിട്ട് വിട്ടാൽ മതി എന്ന് ആരോ പറഞ്ഞു. കേൾക്കേണ്ട താമസം, എന്റെ കാർഡ് പരിശോധിച്ച ആൾതന്നെ മുഖാമുഖം നിന്ന് 'ജയ് ശ്രീറാം' വിളിക്ക് എന്നാക്രോശിച്ചു. അയാളുടെ വായയിൽ നിന്ന് ദുർഗന്ധം മൂക്കിലേക്ക് കുത്തിക്കയറി. മുഖം നിറയെ അയാൾ ചവച്ചുകൊണ്ടിരുന്ന വെറ്റിലയും തുപ്പലും. ഉടൻ തൊണ്ട പൊട്ടി ഞാനും 'ജയ് ശ്രീറാം' വിളിച്ചു. എന്റെ അലർച്ച അവർക്കുമുകളിലൂടെ പാഞ്ഞുപോയി. എന്റെ നേരെ തിരിഞ്ഞ് അവർ അതേറ്റുവിളിച്ചു. ആ നിമിഷം അവർ എന്നെയും തങ്ങളിൽ ഒരാളായി കണ്ടു, മുന്നോട്ട് നടന്നുപോകാൻ അനുവാദവും തന്നു. അവർ അവസാനമായി ഓർമിപ്പിച്ചു, 'ഹിന്ദുവിന് എതിരെ ഒന്നിനും തുനിയരുത്, അപകടമാണ്', മുഖത്തു തെറിച്ച വെറ്റില ചവച്ച തുപ്പൽ കൈകൊണ്ട് തുടക്കുന്നതിനിടെ ഞാൻ 'തലയാട്ടി'. മുഖം തുടച്ച കൈ അപ്പോൾ ചോരയിൽ മുക്കിയപോലെ ചുവന്നിരുന്നു.

തലേന്നുവരെ ഒരു കുടുംബത്തെ പോറ്റിയിരുന്ന ഒരു തള്ളുവണ്ടിയാണിത്. പഴങ്ങളെല്ലാം വെണ്ണീറായി

മതം പൊട്ടിയ മനുഷ്യർ

അടുക്കും തോറും കറുത്ത പുകക്കുള്ളിൽനിന്ന് തീ ആളിക്കത്തുന്നത് കാണാൻ തുടങ്ങി. കരിഞ്ഞ ഗന്ധം മത്ത് പിടിപ്പിച്ചു. ഭയം മൂർധന്യാവസ്ഥയിലായി. ഭ്രാന്ത് പിടിച്ചപോലെ ആൾക്കൂട്ടം കണ്ണിൽ കണ്ടതെല്ലാം ചുട്ടെരിക്കുന്നു. പൊലീസിന്റെ പൊടി പോലുമില്ല എന്നത് ഭയം ഇരട്ടിപ്പിച്ചു. കൈകാലുകൾ വിറക്കാൻ തുടങ്ങി. മുന്നിലെ കാഴ്ചകൾ അത്രമേൽ ഭീതിജനകമാണ്. അക്രമികളിൽനിന്ന് അകലം പാലിച്ച് മറവിലേക്ക് നിന്നു.

റോഡരികിൽ നിർത്തിയിട്ട സ്‌കൂൾ ബസ് കത്തിച്ച് അവർ മുന്നോട്ട് കുതിച്ചു. ഒരേ ഭ്രാന്തുപിടിച്ച ആയിരക്കണക്കിന് മനുഷ്യർ ഓരോന്നും കത്തിക്കുമ്പോഴും 'ജയ് ശ്രീറാം' എന്ന് ഉറക്കെ വിളിക്കുന്നുണ്ടായിരുന്നു. റോഡരികിലെ മുസ്‌ലിം പള്ളിക്ക് നേരെ പെട്രോൾ ബോബ് എറിയുമ്പോഴും അവരത് ആവർത്തിച്ചു വിളിച്ചുകൊണ്ടേയിരുന്നു. ചെറിയ കുട്ടികളെകൊണ്ടാണ് ബോംബ് എറിയിക്കുന്നത് എന്നതും നടുക്കം കൂട്ടി. പള്ളിയുടെ തൊട്ടുമുൻപിൽ പൊലീസ് സ്റ്റേഷനാണ്. അപ്പോൾ അത് ആളൊഴിഞ്ഞ ഒരു കെട്ടിടം മാത്രമായിരുന്നു. ഞാൻ നിൽക്കുന്ന റോഡിന്റെ വലതുഭാഗത്ത് ഭൂരിപക്ഷ മത വിഭാഗങ്ങൾ താമസിക്കുന്ന ഇടവും, ഇടതുഭാഗത്ത് ന്യുനപക്ഷങ്ങളുമാണ്. അവർ റോഡിൽ നിന്ന് ഇരച്ചു കയറിയതും മുസ്ലിം ഗലികളിലേക്ക് തന്നെയായിരുന്നു. പ്രധാന റോഡിനോടുചേർന്ന് രണ്ട് സഹോദരങ്ങൾ ഒരുമിച്ച് നടത്തുന്ന ഫ്രൂട്‌സ് കടയാണ്. നൂറോളം അക്രമികൾ ആർത്തുവന്ന് കടയുടെ ഷട്ടർ വലിയ ഇരുമ്പ് വടികൾ കൊണ്ട് കുത്തി തുറന്ന് ഉള്ളിലേക്ക് പെട്രോൾ ബോംബെറിഞ്ഞു. നിമിഷങ്ങൾക്കുള്ളിൽ കട വലിയൊരു അഗ്നിഗോളമായി. ആളിക്കത്താൻ വീണ്ടും വീണ്ടും അവർ പെട്രോൾ നിറച്ച കുപ്പികൾ എറിഞ്ഞുകൊണ്ടേ ഇരുന്നു.

പഴങ്ങളുടെ കടയായിരുന്നു, ഇന്ന് അത് വെറും അസ്ഥിപജ്ഞരം

ഇതേസമയം ഗലികളിൽ നിന്ന് ഇറങ്ങി വന്നവർ തിരിച്ച് കല്ലെറിയാനും തുടങ്ങിയിരുന്നു. എന്നാൽ ആസിഡ് ബോംബ് ഉൾപ്പെടെ കരുതിവന്നവർക്കുമുന്നിൽ അവർക്ക് ഓടിയൊളിക്കേണ്ടി വന്നു. ഗലികളിലേക്ക് കയറുന്ന വഴിയിൽ നിർത്തിയിട്ടിരുന്ന അഞ്ചോളം ഉന്തുവണ്ടികൾ നിന്നുകത്തുകയാണ്. കറുത്ത് കട്ടപിടിച്ച പുക അവിടമാകെ പരന്നു. പിന്നീട് ഒന്നും കാണാൻ സാധിച്ചില്ല, കൊലവിളി ഇരമ്പലായി കേട്ടുകൊണ്ടിരുന്നു.

നിമിഷങ്ങൾക്കകം ആ ശബ്ദം കുറഞ്ഞു വന്നു. അവർ പോയിക്കാണും എന്ന ആശ്വാസം നൈമിഷികമായിരുന്നു. സംഭവിച്ചത് മറ്റൊന്നായിരുന്നു. കലാപകാരികൾ ഗൂപ്പുകളായി തിരിഞ്ഞ് ഗലികളിലേക്ക് കയറുകയായിരുന്നു. കുറച്ചുപേർ മാരകായുധങ്ങളുമായി പുറത്ത് കാവലുണ്ട്. അവർ ഇനി ചോദ്യങ്ങളില്ലാതെ എന്നെയും ആക്രമിക്കുമെന്ന് ഉറപ്പായിരുന്നു. അനങ്ങാതെ ഇരുട്ടും വരെ അവിടെതന്നെ നിന്നു. മണിക്കൂറുകൾക്ക് ശേഷം നൂറുകണക്കിന് പൊലീസുകാരെത്തി, ഒന്നും സംഭവിക്കാത്ത മട്ടിൽ അവിടവിടങ്ങളിലായി നിലയുറപ്പിച്ചു. പിന്നെ അഗ്നിശമനസേനയുടെ വാഹനങ്ങളുമെത്തി. ചാരത്തിലേക്ക് അവർ വെള്ളമൊഴിച്ചു. ആ ജലമെല്ലാം പാഴായി, ഒന്നും തിരിച്ചെടുക്കാനില്ലാത്തവിധം എല്ലാം ചാമ്പലായിരുന്നു. കലാപം നടക്കുന്ന ഗലികളിലേക്ക് പൊലീസ് കയറിയതേയില്ല. ആരോപിക്കപ്പെടുന്നതുപോലെ ഇത് പൊലീസിന്റെ കൂടി നേതൃത്വത്തിൽ സംഘപരിവാർ നടത്തിയ നരവേട്ടയാണെന്ന് മനസ്സിലാക്കേണ്ടിവരും. ഇരുട്ട് കനക്കുന്നു. ഇനിയും മുന്നോട്ട് പോകുന്നത് അപകടമാണ്. എങ്കിലും അൻസാറും കുടുംബവും... അവർക്ക് എന്തു സംഭവിച്ചിട്ടുണ്ടാകും എന്ന ആധികൂടിയായപ്പോൾ തളർന്നു. ആസമയം മറ്റൊരു നമ്പറിൽ നിന്ന് വന്ന കാൾ അവന്റേതായിരുന്നു. ഉമ്മയെയും അനിയത്തിയെയും കൊണ്ട് അയൽവാസിയുടെ ഓട്ടോയിൽ രക്ഷപെടുകയാണ് എന്നും ഇങ്ങോട്ട് വരരുത് എന്നും ഒറ്റശ്വാസത്തിൽ അവൻ പറഞ്ഞു; 'കണ്ണിൽ കണ്ടതെല്ലാം തെരഞ്ഞുപിടിച്ചു കത്തിക്കുകയാണ് അവർ, ഞങ്ങളുടെ പള്ളിയും കത്തിച്ചു'; പേടിച്ചു വിറക്കുന്നുണ്ടായിരുന്നു അവനപ്പോൾ. ഓട്ടോയുടെ വേഗതയിൽ ഉമ്മയുടെ കരച്ചിലും കേൾക്കാമായിരുന്നു.

വെറിപിടിച്ച കലാപകാരികളിൽ നിന്ന് കഷ്ടിച്ചു രക്ഷപ്പെട്ടാണ് രാത്രി ഓഫീസിൽ എത്തിയത്. അപ്പോഴും നിലവിളികളും കറുത്ത പുകയും എന്നെ പൊതിഞ്ഞുനിന്നു. ഇന്ന് അവിടെ കണ്ട മനുഷ്യർ നാളെ ഉണ്ടാകുമോ എന്ന ചോദ്യം പോലും അപ്രസക്തമായിരുന്നു. .

കാണാതായവരെ തേടിയും മൃതദേഹങ്ങൾ തിരിച്ചറിയാനും ദിവസങ്ങളോളം ഗുരു തേജ് ബഹാദൂർ ആശുപത്രി മോർച്ചറിക്കുമുന്നിൽ ആളുകൾ കൂടിനിന്നിരുന്നു

'എന്നെക്കൂടെ കൊന്നുതരൂ'

ഫെബ്രുവരി 25നുതന്നെ മറുഭാഗത്തുനിന്നും ആക്രമണമുണ്ടായി. അവരും ആയുധങ്ങളും പെട്രോൾ ബോംബുകളുമായി തെരുവിലിറങ്ങി, മരണങ്ങളുണ്ടായി. കലാപം ഒന്നുശമിച്ച് അടുത്ത ദിവസം, 26നുമാത്രമാണ് മാധ്യമ പ്രവർത്തകരെ കുറച്ചുഭാഗത്തേക്കെങ്കിലും പൊലീസ് കയറ്റിവിട്ടത്. അപ്പോഴേക്കും സർവസംഹാരം കഴിഞ്ഞിരുന്നു. 48 മണിക്കൂറിനുള്ളിൽ ജഫ്റാബാദ്, മോജ്പുർ, ഭജൻപുര, ഖജൂരിഖാസ്, ചാന്ദ്ബാഗ്, ശാഹ്ദ്ര, കബീർ നഗർ, കാരവൽ നഗർ എന്നിവിടങ്ങളിൽ ഇരുവിഭാഗങ്ങളുടെയും സംഘങ്ങൾ കലാപം നടത്തിയിരുന്നു.

പൊടിപിടിച്ച് അനാഥമായ ശവപ്പറമ്പിലൂടെയാണ് നടക്കുന്നതെന്ന് തോന്നി. അസ്ഥികൂടമായി മാറിയ കടകളുടെ ഇരുഭാഗത്തും അർദ്ധസൈനിക വിഭാഗങ്ങളുടെ കാവൽ. പൊടിപടലങ്ങൾക്കിടയിലൂടെ പൊലീസ് മാർച്ച്. എവിടെയും മനുഷ്യരില്ല. ചാന്ദ്ഭാഗിലെ റോഡിന് ഇരുവശവും നശിപ്പിക്കപ്പെട്ടത് നൂറുകണക്കിന് ജീവനോപാധികളാണ്. ആയുർവേദ കടകളും, പെട്രോൾ പമ്പും, വർക് ഷോപ്പുകളും കരിഞ്ഞുകിടക്കുന്നു. നിഴലിനെ പോലും പേടിതോന്നി. ഒരു കിലോമീറ്ററോളം റോഡ് കല്ലും കുപ്പികളും നിറഞ്ഞ് കിടക്കുകയായിരുന്നു. പെട്രോൾ നിറച്ച കുപ്പികളുടെ അവശിഷ്ടം ചിതറിക്കിടന്നിരുന്നു.

ചോര വാർന്നുപോയ നിശ്വാസങ്ങൾ ചാരം നിറഞ്ഞ തെരുവിൽ ഇപ്പോഴും മിടിക്കുന്നുണ്ടെന്നുതോന്നി. യാത്ര വൈകാതെ പൊലീസ് തടഞ്ഞു, തിരിച്ചു പോകാനാവശ്യപ്പെട്ടു. മടങ്ങുന്ന വഴി സമീപത്തെ കനാലിൽ പൊലീസും അഗ്നിശമനസേനയും എന്തോ തെരയുന്നു. കനാലിലേക്ക് കലാപകാരികൾ മൂന്നുപേരെ എറിയുന്നതുകണ്ടു എന്ന സമീപവാസിയുടെ മൊഴിയെ തുടർന്നാണ് തിരച്ചിൽ. മലിന്യം നിക്ഷേപിക്കാതിരിക്കാൻ ഒരാൾ പൊക്കത്തിൽ കനാലിന് ചുറ്റും ആൾമറയുണ്ട്, പിന്നെ എങ്ങനെയാണ് അത്ര ഉയരത്തിൽ മനുഷ്യരെ വലിച്ചെറിയാൻ സാധിക്കുക എന്ന ചോദ്യം മനസ്സിൽ ഉയർന്നു. ആ സംശയത്തിന് അധികം ആയുസ്സില്ലായിരുന്നു. കറുത്തിരുണ്ട കനാലിലെ അരക്കൊപ്പം വെള്ളത്തിൽ തിരച്ചിൽ നടത്തുന്ന ആൾ വിളിച്ചു പറഞ്ഞു, ഇവിടെയുണ്ട്. പ്ലാസ്റ്റിക് കൂനക്കുള്ളിൽ നിന്ന് വെള്ളം കുടിച്ച് വീർത്ത മനുഷ്യശരീരം അയാൾ വലിച്ചെടുത്തു. ജീർണിച്ച ആ ശരീരം ആരുടേതാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു. കുറച്ചുസമയത്തിനുശേഷം മുൻപിലെ ഗലിയിൽനിന്ന് മറ്റൊരാളെ കൂട്ടി വന്നു. അയാൾ മൃതശരീരത്തിനുമുന്നിൽ നിന്ന് വാവിട്ട് കരഞ്ഞു. അദ്ദേഹത്തിന്റെ അനിയനായിരുന്നു അത്. രഹസ്യാന്വേഷണ ഉദ്യോഗസ്ഥനായ അങ്കിത് ശർമ്മയുടെ മൃതദേഹമായിരുന്നു അത്. ജോലി കഴിഞ്ഞ് വീട്ടുസാധനം വാങ്ങാൻ പുറത്ത് പോയതായിരുന്നു അദ്ദേഹം. ഇനിയും കിട്ടാനുള്ളത് രണ്ടു മനുഷ്യരെയാണ്.

കലാപത്തെരുവിൽ ഒരു മുസ്ലിം സ്ത്രീ തന്റെ ദുരിതം ഓർത്തെടുക്കുന്നു

കനാലിന്റെ വലതുഭാഗത്ത് ആളുകൾ കൂട്ടമായി താമസിക്കുന്ന ഗലികളാണ്. പൊലീസ് ബാരിക്കേഡുകൊണ്ട് വഴിയടച്ചിട്ടുണ്ട്. അതിനിടയിലൂടെ കണ്ടത് ഞെട്ടിപ്പിക്കുന്നതായിരുന്നു. വഴിയുടെ ഇരുഭാഗത്തും ഒന്നിന് മുകളിൽ ഒന്നായി അടുക്കിവച്ചതുപോലെയുള്ള വീടുകൾ കത്തിയമർന്നിരിക്കുന്നു. പൊലീസിന്റെ കണ്ണുവെട്ടിച്ച് ബാരിക്കേഡിനരികിലൂടെ ഗലിക്കകത്തേക്ക് കയറി. എല്ലാം ചാമ്പലായിരിക്കുന്നു. തൊട്ടടുത്ത മുസ്ലിം പള്ളിയുടെ ചുവരുകൾ വെന്ത് അടർന്നുനിൽക്കുകയാണ്. വീടുകളുടെ അവസ്ഥ വാക്കുകൊണ്ട് രേഖപ്പെടുത്താനാകില്ല. അതിൽ ഒന്നിൽ, നുസ്രത്തിന്റെ വീടും ഉണ്ടായിരുന്നു എന്ന് അടുത്ത ദിവസം അവരെ പരിചയപ്പെട്ടപ്പോഴാണ് മനസ്സിലായത്. മകളുടെ കല്യാണത്തിന് സ്വരൂപിച്ച സർവതും കൊള്ളയടിച്ചു. കൊള്ളക്ക് ശേഷമാണ് എല്ലാ വീടും കത്തിച്ചത്. നുസ്രത്ത് കരച്ചിലിനിടെ ഒന്നേ ആവശ്യപ്പെട്ടുള്ളൂ, 'എന്നെക്കൂടെ കൊന്നുതരൂ'.

കഴിഞ്ഞദിവസം വരെ കുട്ടികൾ നെഞ്ചോടുചേർത്തുപിടിച്ച ഏതോ സ്‌കൂളിലെ പുസ്തകങ്ങളാണ്, പാതിവെന്തുകിടക്കുന്നത്

മതം കരിപിടിച്ചുകിടക്കുന്നു, ഈ മനസ്സുകളിൽ

രാജ്യത്തെ ഭരണസംവിധാനം ഒന്നാകെ ഒരു സമൂഹത്തിന് അന്യമായിരിക്കുന്നു എന്നാണ് ഈ കാഴ്ചകൾ കാണിച്ചുതന്നത്. ജനാധിപത്യ ഇന്ത്യ എന്ന ആശയത്തെ അവർക്ക് ഇപ്പോഴും എങ്ങനെ ഉൾക്കൊള്ളാനാകുന്നു എന്ന ചോദ്യമാണ് തെരുവുകളെ മൂടിയ ചാരത്തിൽനിന്ന് ഉയരുന്നത്. സംഘപരിവാർ കലാപത്തിൽ സർവവും നഷ്ടമായ ജനങ്ങൾ തെരുവിൽ ആക്രമം നടത്തിയിട്ടുണ്ട്. പ്രതിരോധം മാത്രമാണ് അതെന്ന് ജനാധിപത്യ മനുഷ്യന് തിരിച്ചറിയാൻ ഏറെ സാവകാശം വേണ്ട. എന്നാൽ അവർക്കിടയിലും സമാന സ്വഭാവമുള്ള കലാപകാരികൾ നടത്തിയ ആക്രമണങ്ങൾ സാധൂകരിക്കാൻ സാധ്യമല്ല. കാരണം, അത്രമേൽ മനുഷ്യത്വ വിരുദ്ധമായിരുന്നു തിരിച്ചടിയും. ഡൽഹിയിലെ കലാപതെരുവുകളിൽ കരിപിടിച്ച ചുമരിലേതുപോലെ, മനുഷ്യന്റെ മനസിലും മതം കരിപിടിച്ചു കിടക്കുന്നുണ്ട്. ജനാധിപത്യ ഇന്ത്യയിലേക്ക് ആ മനുഷ്യരെ തിരിച്ചു കൊണ്ടുവരിക എന്നത് പ്രയാസകരമായ ജോലിയാണ്.

വീടിനുനേരെ കലാപകാരികൾ വരുന്നത് കണ്ടപ്പോൾ മുതൽ പൊലീസ് സഹായ നമ്പറായ 100ലേക്ക് നൂറിൽ കൂടുതൽ തവണ വിളിച്ചിട്ടും മറുപടി കിട്ടാതിരുന്ന റഹ്മാൻ ഖാനെ ഭരണകൂടം എന്തുപറഞ്ഞ് സമാധാനിപ്പിക്കും എന്നത് ഉത്തരമില്ലാത്ത ചോദ്യമാണ്. അഞ്ചുമക്കളുമായി തെരുവിൽ അനാഥമാക്കപ്പെട്ട ഫാത്തിമക്കും കൊടുക്കാൻ ഉത്തരം തെരയേണ്ടി വരും. 46 മനുഷ്യരാണ് അതിക്രൂരമായി കൊലചെയ്യപ്പെട്ടത്.

കലാപത്തെരുവിൽ എരിഞ്ഞടങ്ങിയ ഒരു സൈക്കിൾ റിക്ഷ

200ലേറെ പേർ മരണത്തോട് മല്ലിട്ട് ആശുപത്രി വരാന്തകളിലാണ്. 903 പേരെ മാത്രമാണ് ഇതുവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചത്. അതുമായി ബദ്ധപ്പെട്ട ഒരു വിവരവും പൊലീസ് പുറത്തുവിട്ടിട്ടുമില്ല. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗം പേർക്കും വെടിയേറ്റിട്ടുണ്ട്. ഇത്രമാത്രം തോക്കുകൾ എങ്ങനെയാണ് കലാപകാരികൾക്ക് കിട്ടിയത് എന്നതിനുള്ള ഉത്തരവും പൊലീസ് നൽകേണ്ടിവരും. അതിലുപരി, നാട് കത്തുമ്പോഴും കാഴ്ചക്കാർ മാത്രമായ ആ സംവിധാനത്തെ പൊതുസമൂഹം ഇനി എങ്ങനെയാണ് സമീപിക്കുന്നത് എന്നതും ചോദ്യമാണ്. കർദംപുരിയിലെ 23 കാരനായ ഫൈസാൻ കൊല്ലപ്പെട്ടത് പൊലീസ് മർദ്ദനത്തിലാണ്. ദേശീയഗാനം ഉറക്കെ പാടാൻ പറഞ്ഞായിരുന്നു പൊലീസ് മർദ്ദനം. പാടി അവസാനിച്ചപ്പോൾ പ്രാണനും പോയി.

അക്രമികൾ തീയിട്ട ഒരു പച്ചക്കറി റിക്ഷ
കുറെ മനുഷ്യർക്ക് അഭയമായിരുന്നു ഇവിടം. ഇന്ന് കരിഞ്ഞ മണ്ണും സിമന്റും.

കത്തിക്കരിഞ്ഞ മൃതദേഹങ്ങൾ തിരിച്ചറിയാനാവാതെ ദിവസങ്ങളോളം അനാഥമായി ജെ.ഡി.റ്റി ആശുപത്രി മോർച്ചയിയിൽ കിടന്നു. കാണാതായ ചേട്ടൻ അൻവറിനെ തെരഞ്ഞെത്തിയ അൻപതുകാരനായ സലീം കൗസറിന് കിട്ടിയത് അൻവറിന്റെ വലതുകാൽ മാത്രമാണ്. സൈക്കിൾ റിക്ഷ ചവിട്ടുന്ന ചേട്ടന്റെ കാലിലെ തഴമ്പ് കണ്ടാണ് തിരിച്ചറിഞ്ഞത്.

അനവധി ജീവിതങ്ങളുടെ അവശിഷ്ടങ്ങളിലൂടെ ഒരു പൊലീസ് മാർച്ച്

മനുഷ്യർ അന്യോന്യം ഇടപഴകിക്കഴിഞ്ഞിരുന്ന ഒരു തെരുവ്, കലാപശേഷം
ഈ ഓരോ സൈക്കിളും ഓരോ ജീവിതമായിരുന്നു. അക്രമികൾ തീയിട്ട ഒരു വർക്കുഷോപ്പ്

അതിരുകളില്ലാത്ത ലോകത്തെ കുറിച്ച് മനുഷ്യർ ചർച്ചചെയ്യുന്ന ഈ കാലത്ത് തന്നെയാണ് സ്വന്തം രാജ്യത്തെ മനുഷ്യർക്കുള്ളിൽ ഭരണകൂടം മതിലുകൾ പണിയുന്നത്. കലാപത്തെരുവുകളിൽ ജനാധിപത്യം എന്ന വാക്കുപോലും അസാധ്യമാണ്. ശരീരത്തേക്കാൾ ആഴത്തിൽ അത്രമേൽ അവരുടെ മനസ്സിന് മുറിവേറ്റിട്ടുണ്ട്. വിണ്ടുകീറിയ ഡൽഹിയുടെ ആകാശപരപ്പുകളിലും കലാപത്തിന്റെ ഇരകളുണ്ട്, പൊള്ളലേറ്റ പക്ഷികൾ ഇപ്പോഴും നിലവിളിച്ച് പറക്കുന്നുണ്ട്.

2020 ഏപ്രിൽ എട്ടിന്​ പ്രസിദ്ധീകരിച്ച ലേഖനത്തിന്റെ എഡിറ്റഡ്​ വേർഷൻ

Comments