ധീരജിന്റെ ചോരയും
സുധാകരന്റെ
കോണ്‍ഗ്രസ് കത്തിയും
ധീരജിന്റെ ചോരയും സുധാകരന്റെ കോണ്‍ഗ്രസ് കത്തിയും
എസ്.എഫ്.ഐക്കാര്‍ 35 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതും അതില്‍ പത്തുപേരെ കൊന്നത് കെ.എസ്.യു -കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്നതും വസ്തുതയായി മുന്നിലുള്ളപ്പോഴും അത് ചൂണ്ടിക്കാട്ടാന്‍ അവതാരകര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും അങ്കലാപ്പാണ്. അതുകൊണ്ടുതന്നെയാണ് ധീരജിന്റെ മൃതദേഹത്തിന്റെ ചൂട് മാറുംമുമ്പ് നുണ പറയാനും പ്രചരിപ്പിക്കാനും കെ.പി.സി.സി. പ്രസിഡന്റിനും ചില അനുയായികള്‍ക്കും കഴിയുന്നത്.
11 Jan 2022, 02:33 PM
"കെ.എസ്.യുക്കാര്‍ കത്തിയെടുത്ത് എസ്.എഫ്.ഐക്കാരെ കുത്താന്‍ പോയ ചരിത്രം കേരളത്തിലില്ല. നെഞ്ചില്‍ കൈവച്ച് തനിക്ക് അത് പറയാന്‍ കഴിയും. എന്നാല്‍ എസ്.എഫ്.ഐക്കാര്‍ കൊലപ്പെടുത്തിയ കെ.എസ്.യുക്കാരുടെ മണ്‍കൂനകള്‍ കേരളത്തിലുടനീളം കാണാന്‍ കഴിയും. മഹാഭൂരിപക്ഷം വരുന്ന രക്തസാക്ഷികള്‍ കെ.എസ്.യുക്കാരാണ്. നൂറുകണക്കിന് കെ.എസ്.യു പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വമാണ് കേരളത്തിന്റെ വിദ്യാഭ്യാസമേഖലയില്‍ ഉണ്ടായിട്ടുള്ളത്' എന്നായിരുന്നു പൈനാവ് എഞ്ചിനീയറിംഗ് കോളെജിലെ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തേക്കുറിച്ച് കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരന്റെ പ്രതികരണം. പോരാത്തതിന് സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നങ്ങള്‍ ആണ് കൊലപാതകത്തിന് പിന്നിലെന്ന ആരോപണവും കെ. സുധാകരന്‍ ഉന്നയിച്ചു. കോണ്‍ഗ്രസ്- യൂത്ത് കോണ്‍ഗ്രസ്-കെ.എസ്.യു. പ്രവര്‍ത്തകരാണ് കൊലപാതകവും കത്തിക്കുത്തും നടത്തിയത് എന്ന് വ്യക്തമായിക്കഴിഞ്ഞാണ് കെ. സുധാകരന്‍ ഇങ്ങനൊരു പ്രതികരണം നടത്തിയത്.
കോണ്‍ഗ്രസാണ് പ്രതിസ്ഥാനത്ത് എന്നതുകൊണ്ടുതന്നെ സംഘടനയ്ക്ക് അതിജീവിക്കാനുള്ള സാഹചര്യമൊരുക്കേണ്ട ഉത്തരവാദിത്തം കെ.പി.സി.സി. പ്രസിഡന്റിന് തന്നെയാണ്. പക്ഷേ പെരും നുണകളുടെ കോട്ട കെട്ടിക്കൊണ്ട് പാര്‍ട്ടിയെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നത് ചരിത്ര നിഷേധമാണ്, അതിനപ്പുറം കൊല്ലപ്പെട്ടവരോടുള്ള മര്യാദകേടും നീതിനിഷേധവുമാണ്. "ജനാധിപത്യ പാര്‍ട്ടി ' എന്ന കോണ്‍ഗ്രസിന്റെ സ്വയംവിശേഷണത്തിന് ചേര്‍ന്ന രീതിയല്ല അത്. വലിയ നുണകള്‍ കൊണ്ട് പൊതുബോധത്തെ അട്ടിമറിക്കുക എന്ന ഫാസിസ്റ്റ് ബുദ്ധിയുടെ സംഘപരിവാര്‍ മോഡല്‍ പ്രയോഗമാണ് കെ. സുധാകരന്‍ നടത്തിയത്. കായികമായ സംഘര്‍ഷങ്ങള്‍ കേരളത്തിലെ കാമ്പസുകളില്‍ നടത്തിയിട്ടുള്ള സംഘടന തന്നെയാണ് എസ്.എഫ്.ഐ. പക്ഷേ ഒരൊറ്റ കെ.എസ്.യുക്കാരനും എസ്.എഫ്.ഐക്കാരാല്‍ കാമ്പസില്‍ കൊല്ലപ്പെട്ടിട്ടില്ല എന്നതാണ് സത്യം. കെ. സുധാകരന്റെ കണക്കില്‍ നൂറുകണക്കിന് കെ.എസ്.യു. പ്രവര്‍ത്തകരാണ് എസ്.ഫ്.ഐക്കാരാല്‍ കൊല്ലപ്പെട്ടിട്ടുള്ളത്!. അന്തിച്ചര്‍ച്ചവരെയെങ്കിലും ആരും എതിര്‍ക്കാത്ത ആരോപണങ്ങളായി കെ. സുധാകരന്റെ വാക്കുകള്‍ സ്‌ക്രീനില്‍ നിറഞ്ഞു.

ഈ അസത്യപ്രചാരണത്തില്‍ മുഖ്യധാരാ മാധ്യമങ്ങള്‍ അളവറ്റ പിന്തുണയാണ് എല്ലാക്കാലത്തും കോണ്‍ഗ്രസിനും കെ.എസ്.യുവിനും കൊടുത്തിട്ടുള്ളത്. പുതിയ കാലത്ത് ആ പിന്തുണ സംഘപരിവാറിനും കിട്ടുന്നുണ്ട്. കാമ്പസുകളിലെ കൊലപാതകികള്‍ എസ്.എഫ്.ഐക്കാരല്ല എന്ന് ഡാറ്റ വച്ച് തിരുത്താന്‍ ശ്രമിക്കുന്ന ഏതൊരു മാധ്യമപ്രവര്‍ത്തകനും അയാളുടെ സ്ഥാപനത്തില്‍ പക്ഷപാതി എന്ന ചാപ്പ കിട്ടും. നുണ വസ്തുതയേയും യുക്തിയേയും അതിജീവിക്കുന്ന കാലം എന്ന് നവ വലത് മുന്നേറ്റകാലത്തെ ഇപ്പോള്‍ നിര്‍വ്വചിക്കുന്നുണ്ടെങ്കിലും കേരളത്തിലെ മാധ്യമങ്ങളില്‍ "പോസ്റ്റ് ട്രൂത്ത് കാലം' ആരംഭിച്ചിട്ട് പതിറ്റാണ്ടുകളായി. ഇത്തരം വാര്‍ത്തകളുടെ കാര്യത്തില്‍ എപ്പോഴാണ് മാധ്യമങ്ങളിലെ "സത്യകാലം' എന്ന് ചിന്തിച്ചാല്‍ ഉത്തരമുണ്ടാവില്ല. കെ.എസ്.യുവിന്റെ രക്തസാക്ഷിപ്പട്ടികയിലെ പ്രധാനിയായ "തേവര മുരളി'യുടെ കാര്യം തന്നെ എടുക്കാം."മാധ്യമങ്ങള്‍ കെ.എസ്.യുവിന് സംഭാവന ചെയ്ത രക്തസാക്ഷി' എന്നുവേണം പറയാന്‍. മുതിര്‍ന്ന പത്രപ്രവര്‍ത്തകനായിരുന്ന എന്‍.എന്‍. സത്യവ്രതന്‍ "വാര്‍ത്ത വന്ന വഴി' എന്ന അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ആ സംഭവം വിശദീകരിക്കുന്നുണ്ട്. "മുള്‍ജി മുരളിയായി; സമരത്തിരയിളകി' എന്ന അധ്യായത്തിലാണ് 1968ല്‍ നടന്ന സമരത്തേക്കുറിച്ച് എഴുതുന്നത്.

1968ല്‍ ഉമ്മന്‍ചാണ്ടി നയിച്ച കെ.എസ്.യു. സമരത്തിനുനേരെ തേവര കവലയില്‍ പൊലീസ് ലാത്തി ചാര്‍ജ്ജ് നടത്തി. ഗുജറാത്തിയായ മുള്‍ജി എന്ന വിദ്യാര്‍ത്ഥിക്കും പോലീസിന്റെ ലാത്തിയടിയേറ്റു. മുള്‍ജി ലാത്തിയടിയേറ്റ് കാനയില്‍ വീഴുന്നത് നേരിട്ടുകണ്ട മാതൃഭൂമി ലേഖകനായിരുന്ന എന്‍.എന്‍. സത്യവ്രതന്‍ വാര്‍ത്ത വിശദമായിത്തന്നെ റിപ്പോര്‍ട്ട് ചെയ്തു. പിറ്റേന്ന് "പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പരുക്കേറ്റ വിദ്യാര്‍ത്ഥി മരിച്ചു' എന്ന് വിവരം കോണ്‍ഗ്രസ് നേതാക്കള്‍ തന്നെയാണ് എന്‍.എന്‍. സത്യവ്രതനെ അറിയിച്ചത്. പത്രം എടുത്ത് വായിച്ച എന്‍.എന്‍. സത്യവ്രതന്‍ ഞെട്ടി. "മുള്‍ജിക്ക് പരുക്കേറ്റു' എന്നാണ് സത്യവ്രതന്‍ റിപ്പോര്‍ട്ട് ചെയ്തത് എന്നാല്‍ അങ്ങനൊരു പേര് കേട്ടിട്ടില്ലാത്ത പ്രൂഫ് റീഡര്‍ "മുള്‍ജി' എന്ന പേര് തിരുത്തി "മുരളി' ആക്കിയിരിക്കുന്നു. സംഘടനാപ്രവര്‍ത്തനത്തിനോ സമരത്തിനോ പോവാത്ത ഫോര്‍ട്ടുകൊച്ചിക്കാരനായ മുരളി എന്ന മറ്റൊരു വിദ്യാര്‍ത്ഥിയുടെ മരണം ആരോഗ്യപ്രശ്‌നങ്ങളാലായിരുന്നു എന്ന് സത്യവ്രതന്‍ കോണ്‍ഗ്രസ് നേതാക്കളോട് തന്നെ പറഞ്ഞുനോക്കിയെങ്കിലും തിരുത്തേണ്ട എന്ന തീരുമാനത്തിലായിരുന്നു ഉമ്മന്‍ചാണ്ടി അടക്കമുള്ള നേതാക്കളും അവരെ പിന്തുണച്ചിരുന്ന മാധ്യമങ്ങളും. ഏതായാലും "മുള്‍ജി മുരളിയായതോടെ' സമരം കടുത്തു. കെ.എസ്.യുവിന്റെ ആദ്യ രക്തസാക്ഷിയായി "തേവര മുരളി' അനശ്വരനായി. മുരളി രാഷ്ട്രീയക്കാരനല്ലെന്ന് മുരളിയുടെ കുടുംബാംഗങ്ങള്‍ പറഞ്ഞുനോക്കിയെങ്കിലും കെ.എസ്.യുവിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷം നടന്നത് "മുരളി നഗറില്‍' ആയിരുന്നു എന്നതും "ആള്‍മാറാട്ട കഥ' വെളിപ്പെടുത്തിയ എന്‍.എന്‍. സത്യവ്രതന്റെ പുസ്തകം പ്രകാശനം ചെയ്തത് ആദ്യ കെ.എസ്.യു നേതാവായ വയലാര്‍ രവി ആയിരുന്നു എന്നതും ചരിത്രം. ഇതാണ് സത്യാനന്തരകാലത്തിനുമുമ്പ് ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന സത്യകാലത്തും മാധ്യമങ്ങള്‍ ചെയ്ത സേവനം.

"കെ.എസ്.യു -എസ്.എഫ്.ഐ. സംഘര്‍ഷത്തില്‍ ഇടുക്കി പൈനാവ് എഞ്ചിനീയറിംഗ് കോളേജില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു' എന്ന മാധ്യമഭാഷയില്‍ ശരികേടുണ്ട് എന്ന് മാധ്യമങ്ങള്‍ക്ക് തിരിച്ചറിവുണ്ടാവുന്നത് സംഭവം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞാണ്. ആദ്യത്തെ അന്വേഷണത്തില്‍ത്തന്നെ ആസൂത്രിതകൊലപാതകമെന്ന് ഏത് മാധ്യമപ്രവര്‍ത്തകനും സംശയിക്കേണ്ട സംഭവമാണ് ഇടുക്കി എഞ്ചിനീയറിംഗ് കോളേജില്‍ നടന്നത്. സാങ്കേതിക സര്‍വ്വകലാശാലയ്ക്കുകീഴിലെ കോളേജുകളില്‍ തെരഞ്ഞടുപ്പ് നടന്നദിവസം പൊതുവെ സംഘര്‍ഷരഹിതമായിരുന്നു. പൈനാവ് എഞ്ചിനീയറിംഗ് കോളേജില്‍ സംഘര്‍ഷസാധ്യതപോലും ആരും കരുതിയിട്ടില്ല. ഉച്ചവരെ പോളിംഗ് കഴിഞ്ഞതിന് ശേഷം പുറത്തേയ്ക്കിറങ്ങിയ എസ്.എഫ്.ഐ. പ്രവര്‍ത്തകരായ വിദ്യാര്‍ത്ഥികളാണ് ആക്രമിക്കപ്പെട്ടത്. രണ്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കുമ്പോഴേയ്ക്ക് ഭക്ഷണം കഴിച്ച് തിരികെ എത്താനുള്ള തിടുക്കത്തിലായിരുന്നു വിദ്യാര്‍ത്ഥികള്‍. അപ്പോഴാണ് യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയും വാഴത്തോപ്പ് മണ്ഡലം പ്രസിഡന്റുമായ നിഖില്‍ പൈലി, വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ, കെ.എസ്.യു മണ്ഡലം കമ്മറ്റി പ്രസിഡന്റ് ടോണി തേക്കിലക്കാട്ട് എന്നിവരുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസുകാര്‍ കോളേജിന് പുറത്ത് സംഘടിച്ചെത്തിയത്. ഇവരുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ സംഘം ഏകപക്ഷീയമായി ആക്രമിക്കുകയായിരുന്നു എന്ന് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അതുവരെ അവിടെ സംഘര്‍ഷമുണ്ടായിട്ടില്ല എന്ന് എഞ്ചിനീയറിംഗ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജലജയും മാധ്യമങ്ങളോട് ആവര്‍ത്തിച്ച് പറയുന്നത് കേട്ടു. ധീരജ് രാജേന്ദ്രന്‍, അഭിജിത് ടി. സുനില്‍, അമല്‍ എ.എസ്. എന്നിവരെ യൂത്ത് കോണ്‍ഗ്രസ് നേതാവ് നിഖില്‍ പൈലി കുത്തി വീഴത്തുകയായിരുന്നു എന്ന് സഹപാഠികള്‍ പറയുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് ഏഴാം സെമസ്റ്റര്‍ വിദ്യാര്‍ത്ഥിയായ ധീരജ് ആശുപത്രിയിലെത്തുന്നതിന് മുമ്പ് മരിച്ചു. മൂന്നുപേര്‍ക്കും കുത്തേറ്റത് നെഞ്ചിനുതന്നെയാണ്. ആസൂത്രിതമായ ആക്രമണം കൊലപ്പെടുത്താന്‍ തന്നെയായിരുന്നു എന്ന് വിദ്യാര്‍ത്ഥികള്‍ സംശയിക്കുന്നതും ആക്രമണത്തിന്റെ ഈ സ്വഭാവം കൊണ്ടാണ്. പോളിങ്ങിന് ശേഷം കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് അലക്‌സ് റാഫേലാണ് യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ വിളിച്ചുവരുത്തിയതെന്നാണ് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആരോപിക്കുന്നത്. ഇത്രയും കാര്യങ്ങള്‍ ആക്രമണത്തിന് തൊട്ടുപിന്നാലെ വ്യക്തമായിട്ടും എന്തിനാണ് "എവിടെനിന്നോ വന്ന കുത്ത് ഏറ്റുവാങ്ങുകയായിരുന്നു' ധീരജും സുഹൃത്തുക്കളും എന്ന മട്ടില്‍ മണിക്കൂറുകളോളം റിപ്പോര്‍ട്ട് ചെയ്തത്?! ഇല്ലാത്ത ഏറ്റുമുട്ടലിന്റെ പശ്ചാത്തലം വിവരിക്കാന്‍ പാടുപെട്ട റിപ്പോര്‍ട്ടര്‍മാരോട് അവതാരകര്‍ക്ക് മണിക്കൂറുകളോളം ആവര്‍ത്തിക്കാനുണ്ടായിരുന്ന ചോദ്യങ്ങളും ഏറ്റുമുട്ടലിനേക്കുറിച്ചായിരുന്നു. "എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ കുത്തേറ്റ് മരിച്ചു ' എന്ന പ്രയോഗത്തില്‍നിന്ന് "എസ്.എഫ്.ഐ. പ്രവര്‍ത്തകനെ കുത്തിക്കൊന്നു ' എന്ന പ്രയോഗത്തിലേയ്ക്ക് നടന്നുതീര്‍ക്കാന്‍ ഒരു സബ് എഡിറ്റര്‍ക്ക് ആയിരം വട്ടം ആലോചിക്കേണ്ട സാഹചര്യമാണ് ന്യൂസ് ഡസ്‌കുകളിലുള്ളത് എന്ന് അറിയാതെയല്ല ഇത് പറയുന്നത്.
എസ്.എഫ്.ഐക്കാര്‍ 35 പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട് എന്നതും അതില്‍ പത്തുപേരെ കൊന്നത് കെ.എസ്.യു -കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എന്നതും വസ്തുതയായി മുന്നിലുള്ളപ്പോഴും അത് ചൂണ്ടിക്കാട്ടാന്‍ അവതാരകര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും അങ്കലാപ്പാണ്. അതുകൊണ്ടുതന്നെയാണ് ധീരജിന്റെ മൃതദേഹത്തിന്റെ ചൂട് മാറുംമുമ്പ് നുണ പറയാനും പ്രചരിപ്പിക്കാനും കെ.പി.സി.സി. പ്രസിഡന്റിനും ചില അനുയായികള്‍ക്കും കഴിയുന്നത്. നുണ ഒരു പ്രതിരോധ ആയുധമാക്കാന്‍ തീരുമാനിച്ചാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ക്കപ്പുറം അതിന് നിലനില്‍പ്പുണ്ടാവില്ല. അത് തിരിച്ചറിയുന്ന പക്വതയുള്ള പല കോണ്‍ഗ്രസ് നേതാക്കളും മാന്യതയുള്ള പ്രതികരണങ്ങള്‍ നടത്തുന്നതും കണ്ടു. ഒരു കൊലപാതകവും ആഘോഷിക്കപ്പെടേണ്ടതല്ല, പക്ഷേ ധീരജിന്റെ കൊലപാതകത്തിനുശേഷം കെ. സുധാകരന്റെ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും നടത്തുന്ന ആണൂറ്റ ആഘോഷങ്ങള്‍ പേടിപ്പെടുത്തുന്നതാണ്. ശേഷിയുടേയും കരുത്തിന്റേയും മുന്നേറ്റത്തിന്റേയും അടയാളമല്ല ഒരു കൊലപാതകവും.

കൊല നടത്തിയ രീതിയും തീര്‍ച്ചയായും പരിശോധിക്കപ്പെടേണ്ടതുണ്ട്. കൊലയ്ക്ക് ശേഷം സംഘപരിവാറിന്റെ ശൈലിയാണ് കോണ്‍ഗ്രസ് നേതൃത്വം സ്വീകരിച്ചതെങ്കില്‍ പ്രൊഫഷണല്‍ ക്രിമിനലുകളുടെ രീതിയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണത്തിന് സ്വീകരിച്ചത്. ധീരജിനെ സ്വന്തം ശരീരത്തോട് ചേര്‍ത്തുനിര്‍ത്തിയ നിഖില്‍ പൈലി വാരിയെല്ലുകള്‍ക്കിടയിലൂടെ ഹൃദയത്തില്‍ കത്തി കുത്തിയിറക്കുകയായിരുന്നു. കുത്തേറ്റ മറ്റുരണ്ടുപേരും കൊല്ലപ്പെട്ടില്ലല്ലോ എന്ന് ആശ്വസിക്കാം, കാരണം അവരെ കുത്തിയതും നെഞ്ചില്‍ത്തന്നെയാണ്. മഹാരാജാസ് കോളെജിലെ അഭിമന്യുവിന്റെ കൊലയ്ക്ക് ശേഷം പോപ്പുലര്‍ ഫ്രണ്ട് ആരോപിച്ചതിന് സമാനമായി സി.പി.എമ്മിലെ ആഭ്യന്തരപ്രശ്‌നമാണ് ധീരജിന്റെ കൊലപാതകത്തിന് കാരണമെന്ന് ആരോപിച്ചത് കോണ്‍ഗ്രസിന്റേയും കെ.എസ്.യുവിന്റേയും അധ്യക്ഷന്‍മാരാണ്.
1992 ഫെബ്രുവരി 29ന് തൃശൂരില്‍ ഇന്റര്‍ സോണ്‍ യുവജനോത്സവവേദിയില്‍ കെ.എസ്.യു. പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ. നേതാവ് കൊച്ചനിയന് സംഭവിച്ചതിന് സമാനമാണ് ധീരജിന്റെ കൊലപാതകം. നിരായുധനായ കൊച്ചനിയനെ നെഞ്ചില്‍ കുത്തി കൊലപ്പെടുത്തിയത് പ്രത്യേകിച്ച് സംഘര്‍ഷമൊന്നുമില്ലാത്ത ഒരു യുവജനോത്സവകാലത്താണ്. ഏറെപ്പേര്‍ക്ക് അപ്രിയമായേക്കാവുന്നതാണ് കാമ്പസ് കൊലപാതകങ്ങളുടെ കണക്കിലെ സത്യം. പക്ഷേ സത്യം സത്യമല്ലാതാവുന്നില്ല, അതുകൊണ്ടുതന്നെ സത്യം പറയാതിരിക്കാനുമാവില്ല.

ഷഫീഖ് താമരശ്ശേരി
Jun 29, 2022
60 Minutes Watch
ടി.എം. ഹര്ഷന്
Jun 09, 2022
20 Minutes Watch
ടി.എം. ഹര്ഷന്
Jun 03, 2022
5 Minutes Read
ടി.എം. ഹര്ഷന്
May 30, 2022
31 Minutes Watch
Truecopy Webzine
May 28, 2022
2 Minutes Read
ഷഫീഖ് താമരശ്ശേരി
May 25, 2022
9 Minutes Watch