സ്വന്തം വീട്ടുജോലിക്ക്
ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരെ
നിയോഗിച്ച് ഡയറക്ടര്‍,
പരാതിയുമായി ജീവനക്കാര്‍
സ്വന്തം വീട്ടുജോലിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ജീവനക്കാരെ നിയോഗിച്ച് ഡയറക്ടര്‍, പരാതിയുമായി ജീവനക്കാര്‍
കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലിക്കെത്തുന്ന ശുചീകരണ തൊഴിലാളികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പണിക്കുശേഷം ഡയറക്ടറുടെ വീട്ടിലെയും ജോലിക്കെത്തേണ്ട അവസ്ഥയാണ് നിലവിലുള്ളത്. ഡയറക്ടറുടെ വീടും സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ പണി ചെയ്യിപ്പിക്കാനാണ് അധികൃതര്‍ തുടക്കം മുതലേ ശ്രമിച്ചത്. ഇതിനെക്കുറിച്ച് ചോദ്യം ചെയ്താല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി തൊഴിലാളികള്‍ പറയുന്നു.
1 Dec 2022, 05:24 PM
ദലിത്- പിന്നാക്ക വിഭാഗം വിദ്യാര്‍ഥികള്‍ക്ക് തുല്യമായ പ്രാതിനിധ്യാവകാശങ്ങളോടെ പഠനപ്രവര്‍ത്തനങ്ങളിലേര്‍പ്പെടാന്‍ കഴിയുന്ന ഇടമല്ല കെ.ആര്‍. നാരായണന്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടെന്ന് തെളിയിക്കുന്ന സംഭവങ്ങള്‍ മുമ്പുണ്ടായിട്ടുണ്ട്. ഇപ്പോഴിതാ, നാല് സ്ത്രീ ശുചീകരണ തൊഴിലാളികള്‍, ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ ഭാഗത്തുനിന്നുള്ള കടുത്ത ജാതിവിവേചനത്തെക്കുറിച്ച് പരാതിയുമായി രംഗത്തുവന്നിരിക്കുന്നു. രാജ്യത്തെ പ്രധാന ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടുകളിലൊന്നായ ഇവിടെ നടക്കുന്ന ജാതിവിവേചനത്തെക്കുറിച്ച് വിദ്യാര്‍ഥികളും ജീവനക്കാരും ഒരുപോലെ തുറന്നുപറഞ്ഞിട്ടും പരിഹാരങ്ങളുണ്ടാകാത്തതിനെതുടര്‍ന്നാണ് തൊഴിലാളികള്‍ മാധ്യമങ്ങള്‍ക്കു മുന്നിലെത്തിയത്. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ശങ്കര്‍ മോഹന്റെ വീട്ടില്‍ നിന്ന് നേരിടേണ്ടിവന്ന മനുഷ്യത്വരഹിതമായ പീഡനങ്ങളെക്കുറിച്ചാണ് നാല് ശുചീകരണ തൊഴിലാളികള്‍ പരാതിപ്പെടുന്നത്.
ജാതി നോക്കി വീട്ടുജോലി ചെയ്യിപ്പിക്കുന്ന ഡയറക്ടര്‍
ഇന്‍സ്റ്റിറ്റ്യൂട്ടില്‍ അഞ്ച് ശുചീകരണ തൊഴിലാളികളാണുള്ളത്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഇവര്‍ക്ക് രാവിലെ എട്ടുമണി തൊട്ട് പന്ത്രണ്ട് മണി വരെയാണ് ജോലിസമയം നിശ്ചയിച്ചിരിക്കുന്നത്. പന്ത്രണ്ട് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന ഇന്‍സ്റ്റിറ്റ്യൂട്ടിലെ 55 ക്ലാസുകളും 13 സ്ഥാപനങ്ങളും പരിസരവും വൃത്തിയാക്കാന്‍ ഇത്രയും ചുരുങ്ങിയ സമയം തികയാത്തതിനാല്‍ ശമ്പളമില്ലാതെ അധികം ഒരു മണിക്കൂര്‍ കൂടി ഇവര്‍ പണിയെടുക്കുന്നുണ്ട്. ഇതിനുപുറമെയാണ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പണിക്കുശേഷം ഡയറക്ടറുടെ വീട്ടിലെ പണിയും ചെയ്യാന്‍ ഇവരെ വ്യവസ്ഥപ്പെടുത്തിയത്. ഇന്റര്‍വ്യൂ സമയത്ത് ഡയറക്ടറുടെ വീട്ടിലെ പണികളും ചെയ്യേണ്ടി വരുമെന്ന് ഇവരോട് അധികൃതര്‍ സൂചിപ്പിച്ചിട്ടില്ല. ജോലിക്ക് കയറി രണ്ടാഴ്ച കഴിഞ്ഞപ്പോഴാണ് ഈ വിവരം അറിയിച്ചത്. ഡയറക്ടറുടെ വീടും സര്‍ക്കാര്‍ സ്ഥാപനമാണെന്ന് തെറ്റിദ്ധരിപ്പിച്ച് കൂടുതല്‍ പണി ചെയ്യിപ്പിക്കാനാണ് അധികൃതര്‍ തുടക്കം മുതലേ ശ്രമിച്ചത്. ഇതിനെക്കുറിച്ച് ചോദ്യം ചെയ്താല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിടുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തുകയും ചെയ്തതായി തൊഴിലാളികള്‍ പറയുന്നു.
ഇന്‍സ്റ്റിറ്റ്യൂട്ടിലെ പണി കഴിഞ്ഞ് വരുന്ന തങ്ങള്‍ക്ക് യാതൊരു മാനുഷിക പരിഗണനകളും ഡയറക്ടറുടെ വീട്ടില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നും ജാതീയവും വര്‍ഗീയവുമായ വിവേചനം നേരിട്ടുവെന്നും ശുചീകരണ തൊഴിലാളികള്‍ ട്രൂകോപ്പിയോട് പറഞ്ഞു:
""ഡയറക്ടര്‍ സാറിന്റെ വീട്ടില്‍ പണിക്കുപോയ ആദ്യ ദിവസം തന്നെ ഞങ്ങളോടെല്ലാവരോടും ജാതി ഏതാണെന്ന് ചോദിച്ചിരുന്നു. താഴ്ന്ന ജാതിക്കാരാണോന്ന് അറിയാന്‍ വേണ്ടിയാണ് ചോദിക്കുന്നത്. അവരുദ്ദേശിച്ച ജാതിയല്ലെന്ന് അറിഞ്ഞാല്‍ പുറത്തു നിന്ന് കുളിച്ച്, കൈയ്യൊക്കെ രണ്ടുമൂന്ന് പ്രാവശ്യം സാനിറ്റൈസെറൊക്കെയിട്ട് കഴുകിയശേഷം അകത്തേക്ക് കയറാന്‍ പറയും. താഴ്ന്ന ജാതിക്കാരാണെങ്കില്‍ വേറെ രീതിയിലാകും പരിഗണിക്കുക. ഞങ്ങളുടെ കൂട്ടത്തില്‍ എസ്.സി വിഭാഗത്തില്‍ നിന്നുള്ള ഒരാളുണ്ട്. അവളെ മാത്രം ഇതേവരെ ഡയറക്ടര്‍ വീട്ടില്‍ പണിയെടുപ്പിക്കാന്‍ വിളിപ്പിച്ചിട്ടില്ല. സാറിന്റെ വീട്ടിലെ മുറ്റത്തെയും അകത്തെയും പണികളെല്ലാം ഞങ്ങളെകൊണ്ട് ചെയ്യിപ്പിക്കും. വലിയ മുറ്റമാണ്. ഒറ്റയ്ക്ക് ഒരാളെ കൊണ്ട് അടിച്ചുവാരിയാല്‍ തീരില്ല. വീട്ടിലെ ബാത്ത്റൂമൊക്കെ കൈകൊണ്ടുതന്നെ കുഞ്ഞു സ്‌ക്രബര്‍ ഉപയോഗിച്ച് കഴുകാന്‍ പറയും. ഇങ്ങനെ ചെയ്താലേ കൂടുതല്‍ വൃത്തിയാകുകയുള്ളൂ എന്നു പറഞ്ഞ് ബ്രഷ് ഉപയോഗിച്ച് കഴുകാനൊന്നും സമ്മതിക്കില്ല. പണിയെടുപ്പിക്കാന്‍ സാറിന്റെ ഭാര്യ അടുത്തുതന്നെ നില്‍ക്കും. അവിടുത്തെ പണിക്ക് പ്രത്യേക ശമ്പളമൊന്നും തരാറില്ല '' , അവര്‍ പറഞ്ഞു.
വെള്ളം പ്രത്യേക ഗ്ലാസില്‍
ഡയറക്ടറുടെ വീട്ടിലെ തീര്‍ത്താല്‍ തീരാത്ത പണികള്‍ക്കുപുറമെ മനുഷ്യവിരുദ്ധമായ വിവേചനങ്ങളും തങ്ങളുടെ നേരെയുണ്ടായതായി ഇവര്‍ പറയുന്നു. വീട്ടുജോലിക്കിടെ കുടിക്കാന്‍ വെള്ളം ചോദിച്ചാല്‍ തരാന്‍ മടിയാണ്. വീടിനുപുറത്ത് പ്രത്യേകം മാറ്റിവച്ച ഗ്ലാസിലാണ് വെള്ളം കുടിക്കാന്‍ കൊടുക്കുക. ഡയറക്ടറുടെ വീട്ടില്‍നിന്ന് നേരിടുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് ഡയറക്ടറെയും മറ്റ് അധികാരികളെയും അറിയിച്ചിട്ടുണ്ട്. ഇനിയും ഈ വീട്ടിലേക്ക് പോകാന്‍ കഴിയില്ലെന്ന് അറിയിച്ചപ്പോള്‍ അഞ്ചുപേരെയും പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കുമെന്നായിരുന്നു മറുപടി. പരാതി നല്‍കിയശേഷം തങ്ങളെ പിരിച്ചുവിടാനുള്ള നീക്കങ്ങള്‍ തുടങ്ങിയെന്നറിഞ്ഞപ്പോഴാണ് സത്യം തുറന്നുപറയാന്‍ ഇവര്‍ തീരുമാനിക്കുന്നത്.
""ജോലി പോകുമെന്ന് പേടിച്ചാണ് ഇത്രയും കാലം ആരോടും ഒന്നും പറയാതിരുന്നത്. ഞങ്ങള്‍ നാലു പേരും എത്ര തവണ ഇതൊക്കെ പറഞ്ഞ് കരഞ്ഞിട്ടുണ്ടെന്നറിയാമോ?. ഞങ്ങളൊക്കെ ജീവിക്കാന്‍ വളരെയധികം കഷ്ടപ്പെടുന്നവരാണ്. ഈ ജോലി പോയാല്‍ ഞങ്ങള്‍ക്ക് വേറെ മാര്‍ഗങ്ങളില്ല. അതുകൊണ്ടുമാത്രമാണ് ഇത്രയും വിഷമിച്ചും സഹിച്ചും ഇവിടെ നിന്നത്. രണ്ട് ജോലിയും കഴിഞ്ഞുവന്നാല്‍ നടുവൊന്ന് നിവര്‍ത്താന്‍ പോലും കഴിയില്ല. ഡയറക്ടര്‍ സാറിന്റെ വീട്ടിലേക്ക് പോവാന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് നൂറ് രൂപ വണ്ടിക്കൂലി തരും. രണ്ട് ബസ് മാത്രമുള്ള ആ സ്ഥലത്തേക്ക് ഈ പൈസ കൊണ്ട് പോയിവരാന്‍ കഴിയില്ല. ചിലപ്പോള്‍ ഞങ്ങടെ കൈയ്യീന്ന് പൈസ എടുത്താണ് പോയിരുന്നത്. ഞങ്ങള്‍ക്ക് ശേഷം വരുന്നവര്‍ക്കും ഇതേ ഗതി തന്നെയാണ് വരാന്‍ പോകുന്നത്. ഇതൊക്കെ എല്ലാവരും തിരിച്ചറിയണം. ഞങ്ങള്‍ക്ക് നീതി ലഭിക്കണം.''
പുറത്തുപറഞ്ഞപ്പോള്‍ പിരിച്ചുവിടല്‍ ഭീഷണി
6000 രൂപയാണ് ശുചീകരണ തൊഴിലാളികളുടെ ശമ്പളം. ഓവര്‍ടൈമിന് കൂടുതല്‍ ശമ്പളം ഇല്ല. കരാര്‍ അടിസ്ഥാനത്തിലുള്ള ജോലിയായതിനാല്‍ എപ്പോള്‍ വേണമെങ്കിലും പിരിച്ചുവിടാമെന്ന ഭീഷണിയിലാണ് ഇവരെ ചൂഷണം ചെയ്യുന്നത്. ഇവരുടെ വരുമാനത്തെ ആശ്രയിച്ചാണ്, അഞ്ച് തൊഴിലാളികളുടെയും കുടുംബങ്ങള്‍ കഴിയുന്നത്. ഈ നിസ്സഹായവസ്ഥയെ മുതലെടുത്ത് എല്ലാ പണികളും ചെയ്യിപ്പിക്കാനാണ് തുടക്കം മുതലേ അധികൃതര്‍ ശ്രമിച്ചിരുന്നത്. ഇന്‍സ്റ്റിറ്റ്യൂട്ടില്‍ എന്തെങ്കിലും പരിപാടികളുണ്ടെങ്കില്‍ ഇവര്‍ക്ക് കൂടുതല്‍ പണിയുണ്ടാകും. അത്തരം ദിവസങ്ങളില്‍ ഡയറക്ടറുടെ വീട്ടിലേക്ക് രണ്ടുപേര്‍ പണിക്ക് വരട്ടെയെന്ന് ചോദിച്ചാലും സമ്മതിക്കില്ല. അസുഖമാണെങ്കിലും മറ്റ് എന്ത് ബുദ്ധിമുട്ടുണ്ടെങ്കിലും എല്ലാ ചൊവ്വാഴ്ചയും ഡയറക്ടറുടെ വീട്ടില്‍ പണിക്ക് പോയിരിക്കണം. ഇതുസംബന്ധിച്ച് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നശേഷം അധികൃതർ ഇവരെ വിളിച്ച് മാധ്യമങ്ങളോട് പ്രതികരിക്കരുതെന്ന് മുന്നറിയിപ്പു നല്‍കിയിരുന്നു. ഡയറക്ടറുടെ വീട്ടില്‍ നടന്ന സംഭവങ്ങളെക്കുറിച്ച് പുറത്തുപറയരുത്. ഈ പ്രശ്‌നങ്ങളെല്ലാം കെട്ടടങ്ങി കഴിയുമ്പോള്‍ ഡയറക്ടര്‍ എല്ലാവരെയും പിരിച്ചുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടറുടെ വിദ്യാര്‍ഥിവിരുദ്ധ സമീപനങ്ങളെക്കുറിച്ച് നേരത്തെ നിരവധി പരാതികളുണ്ടായിട്ടുണ്ട്. ഇന്‍സ്റ്റിറ്റ്യൂട്ടിലെ വിദ്യാര്‍ഥികള്‍ ശുചീകരണ തൊഴിലാളികളുടെ പോരാട്ടത്തിന് പിന്തുണ നല്‍കിയിട്ടുണ്ട്. രാജ്യം എക്കാലവും അഭിമാനത്തോടെ ഓര്‍ക്കുന്ന കെ.ആര്‍. നാരായണന്റെ പേരിലുള്ള ഒരു സ്ഥാപനമാണ്, സവര്‍ണബോധത്തിലൂന്നിയ അക്കാദമിക് കാഴ്ചപ്പാടോടെ വിദ്യാര്‍ഥികളെയും തൊഴിലാളികളെയും പീഡിപ്പിക്കുന്നത്. പ്രശ്‌നപരിഹാരത്തിന് സര്‍ക്കാറിന്റെ അടിന്തര ഇടപെടല്‍ കാത്തിരിക്കുകയാണിവര്‍
ജൂനിയര്‍ ഔട്ട്പുട്ട് എഡിറ്റര്‍
ഷാജു വി. ജോസഫ്
Feb 01, 2023
5 Minutes Read
കെ. കണ്ണന്‍
Jan 25, 2023
3 Minute Read
കമൽ കെ.എം.
Jan 25, 2023
3 Minutes Read
റിദാ നാസര്‍
Jan 22, 2023
2 Minutes Read
റിദാ നാസര്‍
Jan 21, 2023
18 Minutes Read
അശോകന്‍ ചരുവില്‍
Jan 17, 2023
3 Minute Read