ദളിത് രാഷ്ട്രീയം,
ദളിത് ബുദ്ധിജീവിതം;
ധാരണകളും തെറ്റിധാരണകളും
ദളിത് രാഷ്ട്രീയം, ദളിത് ബുദ്ധിജീവിതം; ധാരണകളും തെറ്റിധാരണകളും
ദളിത് ബുദ്ധിജീവികളുടെ ആരോഗ്യപരമായ ഇടപെടലുകള്‍ ദളിതുകള്‍ക്കിടയിലെ ഒരു വിഭാഗത്തെ സ്വാധീനിക്കുന്നു, എങ്കിലും അടിസ്ഥാന തലത്തില്‍ ഭൂരിപക്ഷം വരുന്ന ദളിതരെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. അതേസമയം, ദളിത് പ്രശ്‌നങ്ങള്‍ സജീവമായി ഉന്നയിക്കുന്നവര്‍ രാഷ്ട്രീയ വ്യവസ്ഥകളാലും ജാതി സംഘടന- സവര്‍ണ രാഷ്ട്രീയ ലോബികളാലും ആക്രമിക്കപ്പെടുന്നു
11 Nov 2020, 02:40 PM
ബ്രാഹ്മണിക് രാഷ്ട്രീയ താല്‍പര്യങ്ങളും നവലിബറലിസത്തിന്റെ വ്യാപനവും വികസിക്കുന്ന ഇന്ത്യന്‍ സമൂഹത്തെ അപകടകരമായി ധ്രുവീകരിച്ചുകൊണ്ടിരിക്കുന്നു. സാമൂഹ്യമായി നിര്‍ണയിക്കപ്പെട്ട മുതലാളിത്തവും ജനാധിപത്യത്തിന്റെ സാമൂഹികവും രാഷ്ട്രീയവുമായ തലങ്ങളും ദളിതരുടെ ജീവിതാവസ്ഥയെ കൂടുതല്‍ സങ്കീര്‍ണമാക്കുന്നു.
അത്തരമൊരസ്ഥയില്‍ ദളിതുകളുടെ സാമൂഹ്യ ചലനാത്മകതയുടെ സ്വഭാവമെന്തായിരിക്കുമെന്ന് അന്വേഷിക്കേണ്ടതുണ്ട്.
ദളിതുകള്‍ക്കെതിരായ അക്രമം വര്‍ധിച്ചുവരുന്നു. സംവരണത്തിന്റെ കാര്യത്തില്‍ മുഖ്യധാരാ ജാതി ബന്ധിത സമൂഹത്തിന്റെ പലവിധം വെല്ലുവിളികള്‍ അവര്‍ നേരിടുന്നു. നേരത്തെ സൂചിപ്പിച്ചതുപോലുള്ള ജാതികേന്ദ്രീകൃത മുതലാളിത്തത്തിന്റെ നിയോലിബറല്‍ അവസ്ഥയില്‍ അവരുടെ ഭരണഘടനാപരമായ പരിരക്ഷകളുടെ സാധ്യത ഇല്ലാതാകുന്നു.
അഖിലേന്ത്യ തലത്തില്‍, മുഖ്യധാരാരാഷ്ട്രീയത്തില്‍ ദളിത് രാഷ്ട്രീയപാര്‍ട്ടികളും മറ്റ് അധീശ രാഷ്ട്രീയപാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്ന ദളിത് രാഷ്ട്രീയ പ്രവര്‍ത്തകരും ക്ഷയിച്ച രാഷ്ട്രീയ കാലാവസ്ഥയില്‍ പുതിയ മാറ്റം സൃഷ്ടിക്കുന്നതില്‍ സ്വയം പരിമിതപ്പെടുന്നു.

അതേസമയം, സര്‍ക്കാരിതര സംഘടനകള്‍ (എന്‍.ജി.ഒ) വ്യവസ്ഥാപിത ഭരണമണ്ഡലത്തില്‍ അപരാഷ്ട്രീയവല്‍ക്കരിക്കപ്പെട്ട/ രാഷ്ട്രീയപരമായി നിര്‍വീര്യമാക്കപ്പെട്ട സിവില്‍ സൊസൈറ്റി എന്ന നിലയില്‍ പ്രവര്‍ത്തിക്കുന്നു. അതോടൊപ്പം, ദേശ- രാഷ്ട്ര നിരീക്ഷണത്തിന് അത്യധികം അടിമപ്പെട്ടിട്ടുള്ള നിരവധി മാധ്യമ ഇടങ്ങളില്‍ ദളിത് ആത്മപ്രകാശനങ്ങള്‍/ ആവിഷ്‌കാരങ്ങള്‍ ഇടം കണ്ടെത്തുന്നു.
ജിഗ്‌നേഷ് മേവാനി, ചന്ദ്രശേഖര്‍ ആസാദ്, മായാവതി, പ്രകാശ് അംബേദ്കര്‍ തുടങ്ങിയ നേതൃത്വങ്ങള്‍ വ്യവസ്ഥാപിത രീതിയില്‍ ഇടപെടുന്നു. ദളിത്- ആദിവാസി- ഒ.ബി.സി സമവാക്യം സൈദ്ധാന്തിക തലത്തില്‍ വിപ്ലവകരമെന്ന് തോന്നുന്നുവെങ്കിലും ഈ വിഭാഗങ്ങള്‍ക്കിടയിലുള്ള അകല്‍ച്ച പ്രായോഗിക തലത്തില്‍ കാണാവുന്നതാണ്. ഉദാഹരണത്തിന്, ദളിതര്‍ക്കെതിരെ ഒ.ബി.സികള്‍ നടത്തുന്ന അക്രമങ്ങള്‍ ജാതീയതയുടെ രൂക്ഷത വെളിവാക്കുന്നതാണ്.

ആദിവാസികള്‍ക്കിടയില്‍ ഹിന്ദുത്വ രാഷ്ട്രീയത്തിന് വേരുണ്ട്. അംബേദ്കറൈറ്റ്- ദളിത് രാഷ്ട്രീയം സജീവമാകുന്നത് ചുരുക്കം ചില സംസ്ഥാനങ്ങളിലാണ്. ജാതി സംഘടനകളുടെ വളര്‍ച്ച ദളിത് രാഷ്ട്രീയമെന്ന രീതിയില്‍ തെറ്റിധാരണയുണ്ടാക്കുകയും അത് ബ്രാഹ്മണിക്- രാഷ്ട്രീയ കെണികളില്‍ അകപ്പെടുകയും ചെയ്യുന്നു.
ദളിത് ബുദ്ധിജീവികളുടെ ആരോഗ്യപരമായ ഇടപെടലുകള്‍ ദളിതുകള്‍ക്കിടയിലെ ഒരു വിഭാഗത്തെ സ്വാധീനിക്കുന്നു, എങ്കിലും അടിസ്ഥാന തലത്തില്‍ ഭൂരിപക്ഷം വരുന്ന ദളിതരെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു. അതേസമയം, ദളിത് പ്രശ്‌നങ്ങള്‍ സജീവമായി ഉന്നയിക്കുന്നവര്‍ രാഷ്ട്രീയ വ്യവസ്ഥകളാലും ജാതി സംഘടന- സവര്‍ണ രാഷ്ട്രീയ ലോബികളാലും ആക്രമിക്കപ്പെടുന്നു.

സവര്‍ണ- അക്കാദമിക് ഉദാരത പുതിയ ദളിത് ഗവേഷണ സാധ്യതകളെ നിര്‍മിക്കുന്നുവെങ്കിലും അധീശ- ഇന്ത്യന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ദളിത് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്യപ്പെടുകയും വിവിധ തരം വിവേചനം നേരിടുകയും ചെയ്യുന്നു. ദളിത് വിദ്യാര്‍ഥികള്‍ അത്തരം ഇരട്ടത്താപ്പ് നയങ്ങളെ തിരിച്ചറിയുകയും പ്രതികരിക്കുന്നുമുണ്ട് എന്നത് ദളിത് രാഷ്ട്രീയ സാധ്യതകളെ പുതിയ രീതിയില്‍ പ്രതിഷ്ഠിക്കുന്നു.
നിയമത്തിന്റെയും ഭരണകൂട പരിരക്ഷകളുടെയും മാറ്റം മുതലാളിത്തത്തിന്റെ നിയോലിബറല്‍ ഘട്ടത്തിന്റെ തുടര്‍ച്ചയാകുകയും ദളിതുകള്‍ സാമ്പത്തികമായും സാമൂഹികമായും കൂടുതല്‍ പ്രാന്തവല്‍ക്കരിക്കപ്പെടുകയും ചെയ്യുന്നു. കേരളത്തിന്റെ സാഹചര്യത്തില്‍ ജാതിസംഘടനകള്‍ ഹിന്ദുത്വത്തിന് സ്വയം അടിയറവെക്കുകയും ബ്രാഹ്മണിക് ഇടതുപക്ഷത്തിനെ ചില ഘട്ടങ്ങളില്‍ സഹായിക്കുകയും ചെയ്യുന്നു.
ജനാധിപത്യം ഏകാധിപത്യത്തിലേക്ക് ചലിക്കുന്ന ആഗോളസാഹചര്യത്തില്‍ ദളിതുകളെപ്പോലുള്ള സവിശേഷ ജനവിഭാഗങ്ങള്‍ ആത്മാഭിമാനത്തിന്റെ പോരാട്ടത്തിനായുള്ള പുതിയ ഇടങ്ങള്‍ സൃഷ്ടിക്കേണ്ടതുണ്ട്. അത്തരം ഇടങ്ങള്‍ സൃഷ്ടിക്കേണ്ടത് ആഗോളതലത്തിലും ദേശീയ തലത്തിലും സൂക്ഷ്മവും സ്ഥൂലവുമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ജാതി ബന്ധിത- രാഷ്ട്രീയ സമ്പദ്‌വ്യവസ്ഥയെ ബൗദ്ധികവും രാഷ്ട്രീയവുമായ ഇടപെടലുകളെ ക്രിയാത്മകമായി ഉപയോഗിച്ചുകൊണ്ടാകുകയും വേണം.
(ഹരിയാന സോണാപേട്ടിലെ എസ്.ആര്‍.എം യൂണിവേഴ്‌സിറ്റി ഫാക്കല്‍റ്റി ഓഫ് ലോയില്‍ അസി. പ്രഫസറാണ് ലേഖകന്‍)
കെ.എം. അനില്‍, സുനില്‍ പി. ഇളയിടം
Nov 05, 2020
28 Minutes Read
കെ.കണ്ണന്‍
Oct 21, 2020
10 Minutes Read
എസ്. മുഹമ്മദ് ഇര്‍ഷാദ്
Oct 21, 2020
5 Minutes Read
വെങ്കിടേഷ് രാമകൃഷ്ണൻ
Oct 09, 2020
4 Minutes Read
ജയറാം ജനാര്‍ദ്ദനന്‍
Oct 08, 2020
4 Minutes Read
അശോകകുമാർ വി.
Oct 08, 2020
13 Minutes Read
RETHEESH BABU G
23 Nov 2020, 09:11 PM
ലേഖനത്തോട് പൂർണമായും യോജിക്കുന്നു...കൂടുതൽ ചർച്ചകളും പഠനങ്ങളും ഇടപെടലുകളും വേണ്ടത് ലേഖനത്തിലെ ഏറ്റവും പ്രധാനപ്പെട്ട നിരീക്ഷണമായ ഈ വാചകങ്ങളാണ്...."ദളിത് ബുദ്ധിജീവികളുടെ ആരോഗ്യപരമായ ഇടപെടലുകള്‍ ദളിതുകള്‍ക്കിടയിലെ ഒരു വിഭാഗത്തെ സ്വാധീനിക്കുന്നു, എങ്കിലും അടിസ്ഥാന തലത്തില്‍ ഭൂരിപക്ഷം വരുന്ന ദളിതരെ എത്രമാത്രം സ്വാധീനിക്കുന്നു എന്ന് അന്വേഷിക്കേണ്ടിയിരിക്കുന്നു."....