ഭാവിയിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച്
കേരളത്തിന് ചിന്തിക്കേണ്ട
സമയമായി
ഭാവിയിലെ ഉന്നത വിദ്യാഭ്യാസത്തെക്കുറിച്ച് കേരളത്തിന് ചിന്തിക്കേണ്ട സമയമായി
ഉന്നത വിദ്യാഭ്യാസത്തിലെ ഭാവിയിലെ ഒരു കേരള മോഡലിനെക്കുറിച്ചുള്ള വിചാരം പങ്കിടുന്നു, ഡോ.രാജന്‍ ഗുരുക്കള്‍, പ്രൊഫ. കെ.എന്‍. ഗണേഷ്, പ്രൊഫ. സാബു തോമസ് എന്നിവര്‍
27 Oct 2021, 03:33 PM
ഉന്നത വിദ്യാഭ്യാസ രംഗത്തെ അടക്കിവാഴുന്ന നോളജ് ഇക്കണോമിയെ വിമര്‍ശനാത്മകമായി വിലയിരുത്തി, ജനകീയമായ സാമൂഹിക വിദ്യാഭ്യാസത്തിലൂടെ ജനങ്ങളെ അറിവ് നിര്‍മാണ പ്രവര്‍ത്തനത്തില്‍ പങ്കാളികളാക്കുകയും, ഏറ്റവും പ്രാന്തവല്‍ക്കരിക്കപ്പെട്ട സാമൂഹിക വിഭാഗത്തിലേക്ക് കൂടി അറിവിനെ എത്തിക്കുകയും ചെയ്യുന്നതിനെക്കുറിച്ചുള്ള ഒരു പുതിയ ചിന്ത മുന്നോട്ടുവെക്കുകയാണ് ട്രൂ കോപ്പി വെബ്സീനിലൂടെ വിദ്യാഭ്യാസ ചിന്തകരായ ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ലിജോ സെബാസ്റ്റ്യന്‍ എന്നിവര്‍. ഉന്നത വിദ്യാഭ്യാസത്തിലെ ഭാവിയിലെ ഒരു കേരള മോഡലിനെക്കുറിച്ചുള്ള വിചാരം കൂടി ഇതോടൊപ്പം പങ്കിടുന്നു. ഡോ. രാജന്‍ ഗുരുക്കള്‍, പ്രൊഫ. കെ.എന്‍. ഗണേഷ്, പ്രൊഫ. സാബു തോമസ് എന്നിവരും ഈ വിഷയത്തില്‍ നിലപാട് വ്യക്തമാക്കുന്നു.
ആഗോളതലത്തില്‍ കഴിഞ്ഞ ഇരുപത് വര്‍ഷം ഉന്നത വിദ്യാഭ്യാസ മേഖലയിലെ അടിസ്ഥാന സങ്കല്പങ്ങളില്‍ അടക്കം വന്‍ മാറ്റങ്ങളാണുണ്ടാക്കിയത്. പാഠ്യ പ്രക്രിയയില്‍ പങ്കെടുക്കുന്ന പഠിതാവിന്റെ സമ്പൂര്‍ണ വികസനം, പുതിയ പൗരന്റെ രൂപീകരണം, ജനാധിപത്യ മൂല്യാധിഷ്ഠിത വിദ്യാഭ്യാസം എന്നിവക്കുപകരം ഉന്നത വിദ്യാഭ്യാസം എന്നത് മാനവിക വിഭവശേഷിയുടെ രൂപീകരണമോ വികസനമോ ആയി മാറിയിട്ടുണ്ട്. മികച്ച സാങ്കേതിക, മാനേജേരിയല്‍ വൈദഗ്ധ്യം സൃഷ്ടിക്കുക എന്നതാണ് ഈ വിദ്യാഭ്യാസ പദ്ധതി ലക്ഷ്യംവെക്കുന്നത്. പഠനപദ്ധതിയായ കരിക്കുലം, സിലബസ് രൂപീകരണത്തിലും, പ്രധാനപ്പെട്ട അക്കാദമിക സമതികളിലേക്കും അധ്യാപക- വിദ്യാര്‍ഥി-ഗവേഷക കൂട്ടായ്മകളുടെ പ്രാതിനിധ്യം കുറയുന്നതും ഉന്നത വിദ്യാഭ്യാസ നയരൂപീകരണ സമിതികളില്‍ ഉദ്യോഗസ്ഥ - വ്യാവസായിക പ്രതിനിധികളുടെ ഉയരുന്ന പ്രാതിനിധ്യവും ഇതിനോട് ചേര്‍ത്ത് വായിക്കേണ്ടതാണ്.
അധ്യാപനം എന്നത് ചിട്ടപ്പെടുത്തിയ പരീക്ഷാരീതിക്കും "ഔട്ട് കം ബേസ്ഡ്' പ്രകടനത്തിനും വഴിമാറിയതോടെ ഏതൊരു വ്യാപാരസ്ഥാപനവും പോലെ നഷ്ടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുന്ന മാനേജര്‍ / സി.ഇ.ഒ. പദവിയിലേക്ക് അധ്യാപകര്‍ മാറിയിട്ടുണ്ട്. പ്രസ്തുത "ലേണിങ് ഔട്ട് കം' ആരാണ് നിര്‍ണയിക്കുക, പഠിതാവ് ഇപ്പോള്‍ എവിടെയാണ് നില്‍ക്കുന്നത് എന്നത് അറിയാന്‍ ഏത് മാനദണ്ഡമാണ് ഉപയോഗിക്കുക എന്നിവയെല്ലാം തീരുമാനിക്കുന്നതില്‍ നിന്ന് അക്കാദമിക സമൂഹം പുറത്താവുകയും മറിച്ച് മുന്‍പ് സൂചിപ്പിച്ച ഉദ്യോഗസ്ഥ - വ്യാവസായിക കൂട്ടായ്മ കടന്നുവരുകയും ചെയ്യുന്നുണ്ട്. ലോകബാങ്ക് നിര്‍ണയിച്ച ആഗോള മൂല്യനിര്‍ണയ മാനകം ആയ പിസ (PISA) അഥവാ "പ്രോഗ്രാം ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് അസസ്മെന്റി'ന്റെ ഭാഗമായി ഇപ്പോള്‍ തന്നെ ലോകത്ത് പഠിക്കുന്ന വിദ്യാര്‍ഥികളെല്ലാവരും അവരവരുടെ കോഴ്സുകളില്‍ നിന്ന് ഇത്ര നൈപുണി ആര്‍ജിച്ചിരിക്കണം എന്നതിനെ സംബന്ധിച്ച് ഒരു മാനകം നിശ്ചയിച്ച് നല്‍കിയിട്ടുണ്ട്.

നൈപുണ്യത്തിന് നല്‍കുന്ന ഈ പ്രാധാന്യം മധ്യവര്‍ഗത്തെ വലിയതോതില്‍ ആകര്‍ഷിക്കാന്‍ പ്രാപ്തിയുള്ള ഒന്നാണ്. പ്രത്യേകിച്ചും അന്താരാഷ്ട്ര നിലവാരം, തന്റെ കുട്ടിക്ക് ലോകനിലവരമുള്ള വിദ്യാഭ്യാസം, ലോകത്തെവിടെയും പഠനം സാധ്യമാകും തുടങ്ങിയവ വളരെ വേഗം തൊഴിലന്വേഷക മധ്യവര്‍ഗ സമൂഹത്തെ സ്വാധീനിക്കും. പക്ഷെ അടിസ്ഥാനപരമായി ജ്ഞാനനിര്‍മിതിക്ക് പ്രസക്തിയും നഷ്ടപ്പെടുകയും സ്‌കൂളുകള്‍ കോച്ചിങ് കേന്ദ്രങ്ങള്‍ ആയി മാറുകയും ചെയ്യുന്ന ഒരു സാഹചര്യം ഇതിലൂടെ സൃഷ്ടിക്കപ്പെടും.
അറിവുല്‍പ്പാദനത്തില്‍ പ്രത്യേകിച്ചും ഉന്നതമേഖലയിലുണ്ടായ കമ്പോളാഭിമുഖ്യത്തെ "നോളജ് കാപിറ്റലിസം' എന്ന പേരില്‍ തന്നെ ആഗോള സാമ്പത്തിക ഫോറങ്ങളില്‍ വിശേഷിപ്പിക്കുകയുണ്ടായി. ലോകബാങ്ക്, ഐ.എം.എഫ്., ഒ.ഇ.സി.ഡി. കൂട്ടായ്മ എന്നിവര്‍ രണ്ടാം സഹസ്രാബ്ധത്തിന്റെ ഒടുക്കം സമര്‍പ്പിച്ച റിപ്പോര്‍ട്ടുകളില്‍ നോളജ് കാപിറ്റലിസം, നോളജ് ഇകോണമി തുടങ്ങിയ വാക്കുകള്‍ തുടരെ പ്രയോഗിക്കുന്നുണ്ട്.
ഉന്നത വിദ്യാഭ്യാസത്തെ സംബന്ധിച്ചുള്ള ഇപ്പോഴത്തെ ചര്‍ച്ചകളില്‍ ഏറ്റവും അധികം കടന്നുവരുന്ന വാക്കാണ് വൈജ്ഞാനിക സമ്പദ് വ്യവസ്ഥ. ലഭ്യമായ എന്തിനെയും ചരക്കുവല്‍ക്കരിച്ച് ലാഭത്തിന് കൈമാറ്റം ചെയ്യുന്ന കമ്പോളത്തിന്റെ ആവശ്യങ്ങള്‍ക്ക് അനുസരിച്ച് തൊഴില്‍ ശക്തിയെ പ്രദാനം ചെയ്യുന്ന ഒരു വിദ്യാഭ്യാസ മാതൃക ആണോ ഇതിലൂടെ ഉദ്ദേശിക്കുന്നത്? ലാഭക്കമ്പോളം ഉന്നത വിദ്യാഭ്യാസത്തെ വിഴുങ്ങുന്നതിനെ ഏതാണ്ട് അംഗീകരിക്കുന്ന ഒരു സമീപനമാണോ തുടര്‍ച്ചയായി നമ്മുടെ നയരേഖകളില്‍ വൈജ്ഞാനിക സമ്പദ് വ്യവസ്ഥ എന്ന പ്രയോഗം പ്രത്യക്ഷപ്പെടുന്നതിന് പിന്നിലുള്ളത്? അടിസ്ഥാനപരമായി കമ്പോള വ്യവസ്ഥയ്ക്കനുസൃതമായ ജ്ഞാനോല്പാദന രീതിയിലേക്ക് ഇത് തരം താണുപോകാന്‍ സാധ്യത കാണുന്നുണ്ടോ?
അറിവിനെ വെള്ളംകേറാ കള്ളികളാക്കി പഠിക്കുന്ന ഇപ്പോഴത്തെ ഉന്നത വിദ്യാഭ്യാസ രീതിയില്‍ നിന്ന് അധികമൊന്നും മുന്നോട്ടുപോകുവാന്‍ നമുക്കു സാധിച്ചിട്ടില്ല. ശാസ്ത്ര, സാമൂഹികശാസ്ത്ര, മാനവിക വിഷയങ്ങളെ സംയോജിപ്പിച്ചുള്ള ഒരു പഠനസമീപനം നമുക്ക് അവശ്യമുള്ളതല്ലേ? അതിന് വേണ്ടി ബോധനരീതിയിലും, അധ്യാപക പരിശീലനത്തിലും, കരിക്കുലം രൂപികരണത്തിലും എന്തൊക്കെ ചെയ്യുവാന്‍ സാധിക്കും?
നൈപുണ്യ പരിശീലനമാകണം വിദ്യാഭ്യാസ പരിപാടിയുടെ കേന്ദ്രമെന്ന തലത്തിലാണ് പുതിയ ദേശീയ വിദ്യാഭ്യാസ നയം അടക്കം മുന്‍പോട്ട് വെക്കുന്ന കാഴ്ചപ്പാട്. തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ പേരില്‍ പ്രയോജനവാദപരമായ പരിപ്രേക്ഷ്യത്തില്‍ നിന്ന് ഉന്നത വിദ്യാഭ്യാസത്തെ സമീപിക്കുമ്പോള്‍ അത് അക്കാദമിക പ്രവര്‍ത്തനത്തിന്റെ ആകെ ജൈവികതയെയും, വൈജ്ഞാനിക വളര്‍ച്ചയെയും ബാധിക്കുവാന്‍ സാധ്യതയില്ലേ?
ഉന്നത വിദ്യാഭ്യാസ രംഗത്തെ അടക്കിവാഴുന്ന നോളജ് ഇക്കണോമി എന്ന ആശയത്തെക്കുറിച്ച് രാജന്‍ ഗുരുക്കള്‍ ഇങ്ങനെ പറയുന്നു: ""വിവരസാങ്കേതികവിദ്യയിലും സര്‍ഗവൈഭവം പ്രസക്തമാണെങ്കിലും വളരെ യാന്ത്രികമായ നൈപുണ്യമാണ് ഇപ്പോള്‍ വ്യാപിപ്പിക്കാന്‍ ശ്രമിക്കുന്നത്. അത് ദോഷം ചെയ്യും. യുവസമൂഹത്തെ റോബോട്ടുകളാക്കി മാറ്റുന്ന പ്രക്രിയയാണത്. അറിവിന്റെയും സാങ്കേതികവിദ്യയുടെയും വ്യാപനം ദാരിദ്ര്യവും അസമത്വങ്ങളും ലഘൂകരിക്കാന്‍ സഹായിക്കുമെന്ന വിശ്വാസം പലരിലും പ്രതീക്ഷകളുണര്‍ത്തുന്നുണ്ട്, അതു സമൂഹത്തെ ജനാധിപത്യപരവും തുല്യവുമാക്കുമെന്ന ഉട്ടോപ്യന്‍ പ്രത്യാശ വെറും സ്വപ്നമാണ്. ജ്ഞാന സമ്പദ് വ്യവസ്ഥ നോളജിനെ ഇന്‍ഫര്‍മേഷനില്‍ നിന്ന് വേര്‍തിരിക്കുന്നു. നോളജിനെ അതു പേറ്റന്റ് ചെയ്യാവുന്ന ബൗദ്ധികസ്വത്തായും വലിയ വിനിമയമൂല്യമുള്ള വില്പനച്ചരക്കായുമാണ് ഉപയോഗിക്കുന്നത്. മാത്രമല്ല മറ്റനേകം ചരക്കുകളുടെ ഉല്‍പാദനത്തിനുള്ള അടിസ്ഥാന വിഭവമെന്ന നിലയിലും കൂടി അതുപകരിക്കുന്നു. തന്മൂലം ജ്ഞാന സമ്പദ് വ്യവസ്ഥയില്‍ ജ്ഞാനം ഒരേസമയം ചരക്കും മൂലധനവുമാണ്. കണ്ടെത്തലിനെക്കാള്‍ അതില്‍ നവ നിര്‍മിതിക്കാണ് മുന്‍ഗണന. അതു ജ്ഞാനോല്പാദനത്തെ ശാസ്ത്രജ്ഞര്‍, എഞ്ചിനീയര്‍മാര്‍, വിവരസാങ്കേതിക തൊഴിലാളികള്‍ എന്നിവരെ സംയോജിപ്പിക്കുന്ന ഒരാഗോള വ്യവസായമാക്കി മാറ്റുന്നു.''
ബ്ലന്‍ഡഡ് ലേണിങ് രീതിയിലൂടെ വിദേശത്തുനിന്നും രാജ്യത്തിനകത്തുനിന്നും വിഷയ പണ്ഡിതന്മാരുടെ വിദഗ്ധ ക്ലാസുകള്‍ ലഭ്യമാക്കുകയും, അതിനൊപ്പം കൃത്യമായ പഠന അവലോകന സംവിധാനവും നടപ്പിലാക്കിയാല്‍ സര്‍വകലാശാലകളുടെ സ്വയംഭരണ പ്രകൃതം കളങ്കപ്പെടുത്താതെ തന്നെ അക്കാദമിക നിലവാരം ഉയര്‍ത്തുവാന്‍ സാധിക്കുമെന്ന് എം.ജി. സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. സാബു തോമസ് അഭിപ്രായപ്പെട്ടു.

ചരിത്രപണ്ഡിതനും ബുദ്ധിജീവിയുമായ പ്രൊഫ. കെ.എന്‍. ഗണേഷിന്റെ അഭിപ്രായം ഇപ്രകാരമാണ്: ഉല്പാദനാധിഷ്ഠിത സമൂഹത്തിലേക്കുള്ള പരിവര്‍ത്തനം എന്ന നിലക്കാണ് പൊതുവില്‍ വൈജ്ഞാനിക സമ്പദ് വ്യവസ്ഥയെ വീക്ഷിക്കുന്നത്. യഥാര്‍ഥത്തില്‍ അതൊരു പരിഷ്‌കരണവാദ പരിപാടിയല്ല, മറിച്ച് അത്യന്തം ഉദാരവല്‍ക്കരിക്കപ്പെട്ട ആഗോള കമ്പോളത്തിന് അനുയോജ്യമായ തൊഴില്‍ശക്തിയെ പ്രദാനം ചെയ്യുക എന്നതാണ് അവിടെ ഉന്നം വച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ച് പ്രധാന വിഷയം കേരള വികസനത്തിന്റെ അടുത്ത ഘട്ടം എന്ത്, അതെങ്ങനെ ആയിരിക്കണം തുടങ്ങിയവ ആവണം. ഇത്രകാലം ആര്‍ജിച്ചെടുത്ത അറിവുകളെ സാധാരണ ജനതയുടെ വളര്‍ച്ചക്ക് ആവശ്യമായ ജ്ഞാനനിര്‍മിതി പ്രയോഗത്തിന്റെ ഭാഗം ആക്കാനാവുമോ എന്നത് പ്രധാനമാണ്. ജ്ഞാനനിര്‍മിതി പ്രയോഗം ആവാതെ ഇത് ഗുണകരവുമാവില്ല. കമ്പോള / കയറ്റുമതി ചരക്ക് ആക്കി മാറ്റുന്നതിനും അപ്പുറം സമൂഹത്തിന്റെ ആകെ മെച്ചപ്പെടലിന് പുതിയൊരു ജ്ഞാനമായി വിഭവങ്ങളെ ഉപയോഗിക്കുക കഴിയുമോ എന്നതാണ് പരിശോധിക്കേണ്ടത്. അവിടെ ഉണ്ടാവുന്ന പുതിയ നിര്‍മിതികള്‍ (innovation) കേവലമായ മൊബൈല്‍ / സോഫ്റ്റ് വെയര്‍ ആപ്ലിക്കേഷന്‍ സാങ്കേതികരൂപമായിട്ടാവരുത് കാണേണ്ടത്. മറിച്ച് കേരളം അഭിമുഖീകരിക്കുന്ന പരാധീനതകളെ നേരിടാനുള്ള പുതിയ വഴിത്താരകള്‍ കണ്ടെത്താനാവുന്നുണ്ടോ എന്നത് പ്രധാനമാണ്- പ്രൊഫ. കെ.എന്‍. ഗണേഷ് അഭിപ്രായപ്പെട്ടു.
മറ്റെവിടെയെങ്കിലും ഉള്ള നവീന അറിവ് രൂപങ്ങളെ പുനരുല്പാദിപ്പിക്കുന്നതിനൊപ്പം നമുക്ക് പുതിയവ സൃഷ്ടിക്കാനും ആവണം. ഇത് സാങ്കേതികതയില്‍ മാത്രം ഊന്നി ചെയ്യേണ്ട ഒന്നല്ല. ഏതാണ്ട് വ്യക്തി അധിഷ്ഠിതമായ ഒരു മത്സരമാണ് വിദ്യാഭ്യാസ കമ്പോളത്തില്‍ ഇതുമായി ബന്ധപ്പെട്ട് നടക്കുന്നത്. മനുഷ്യ മൂലധനം അഥവാ ഹ്യൂമന്‍ കാപ്പിറ്റല്‍ തുടങ്ങിയ വാക്കുകളൊക്കെ പ്രത്യക്ഷപ്പെടുന്നത് ഇത്തരമൊരു സാഹചര്യത്തിലാണ്. നമുക്കുവേണ്ടത് സാങ്കേതികജ്ഞാനം മാത്രമോ അങ്കണത്തില്‍ അളക്കുന്ന അറിവ് ഉല്‍പ്പന്നങ്ങളോ മാത്രമല്ല. മനുഷ്യപക്ഷത്തോട് ചേര്‍ന്ന് നില്‍ക്കുന്ന അറിവ് നിര്‍മിക്കുക എന്നത് കൂടി അടിയന്തിരമായ പരിഗണനാവിഷയം ആവേണ്ടതാണ്.

ഉന്നത വിദ്യാഭ്യാസമെന്നത് ജ്ഞാനോല്പാദനത്തിന്റെയും നവീന ആശയനിര്‍മിതിയുടെയും സ്വയംഭരണ പ്രവിശ്യകളാണ്. അക്കാദമിക സ്വാതന്ത്ര്യം എത്രത്തോളമുണ്ടോ, അത്രകണ്ട് നവീന വിജ്ഞാന നിര്‍മിതി സാധ്യമാകുന്ന ഇടങ്ങളാണ് സര്‍വകലാശാലകളും ഉന്നത വിദ്യാലയങ്ങളും. പ്ലാറ്റ്ഫോം കാപിറ്റലിസത്തിന്റെയും ബ്ലന്‍ഡഡ് ലേണിങ്ങിന്റെയും ഭ്രമാത്മക ലോകത്തില്‍, ഉത്തരവാദിത്വത്തോടുകൂടിയുള്ള സാങ്കേതികവിദ്യയുടെ ഉപയോഗം മാതൃകയാക്കി ലോകത്തിനു കാണിച്ചുകൊടുക്കേണ്ടവരാണ് കേരള സമൂഹം. അധ്യാപനത്തിലും ഗവേഷണത്തിലും അക്കാദമിക ഭരണ സംവിധാനത്തിലും ഴാക് ദെറിദ വിഭാവന ചെയ്തതുപോലെയുള്ള "നിബന്ധനകള്‍ ഇല്ലാത്ത സര്‍വകലാശാലകള്‍' ഉയര്‍ന്നുവരേണ്ടത് കേരളത്തില്‍ നിന്ന് തന്നെയാണ്. വിഘടനവാദങ്ങള്‍ക്കും വര്‍ഗീയ വിഷം തുപ്പലുകള്‍ക്കും വിഭാഗീയ ചിന്തകള്‍ക്കും വിധേയപ്പെടാത്ത സര്‍വകലാശാലകളായിരിക്കണം ഉന്നത വിദ്യാഭ്യാസ സംസ്‌കാരത്തെ മുന്നോട്ടു കൊണ്ടു പോകേണ്ട ഈ നവീന "കേരള മോഡല്‍' സ്ഥാപനങ്ങള്‍.
കച്ചവട ബുദ്ധിക്കാരുടെ റോബോട്ട് ഫാക്ടറിയാകരുത് ഉന്നത വിദ്യാഭ്യാസം
ഡോ. സെബാസ്റ്റ്യന്‍ ജോസഫ്, ലിജോ സെബാസ്റ്റ്യന്‍
ലേഖനത്തിന്റെ പൂര്‍ണരൂപം വായിക്കാം, കേള്‍ക്കാം ട്രൂ കോപ്പി വെബ്സീന്‍ പാക്കറ്റ് 48
കെ.വി. ദിവ്യശ്രീ
Jun 25, 2022
10 Minutes Read
Truecopy Webzine
Jun 25, 2022
2 minutes read
ആദി
Jun 24, 2022
6 Minutes Read
വിജു വി. നായര്‍
Jun 23, 2022
40 Minutes Read
ഷഫീഖ് താമരശ്ശേരി
Jun 19, 2022
10 Minutes Watch