ദൃശ്യം 2: സിനിമാറ്റിക്​ ആയാൽ മതിയോ? ലോജിക്കലും കൂടി ആകേണ്ടേ?

ലോജിക്കൽ ചിന്തയെ തിയറ്ററിനുപുറത്തുവച്ചുവേണം സിനിമ കാണാൻ എന്നതാണ്​ മലയാള സിനിമ പൊതുവെ പിന്തുടരുന്ന സമീപനം. ദൃശ്യം 2 ഉം അത്തരമൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമയുടെ പ്രേക്ഷകർക്ക് ഇത്രയും മതി എന്നൊരു തോന്നൽ ഉള്ളതുകൊണ്ടാണെന്ന് തോന്നുന്നു ഇത്തരം സമീപനങ്ങൾ.

സേതു

ദൃശ്യം പറഞ്ഞുവച്ച കഥാപശ്ചാത്തലത്തിന്റെ തുടർച്ച തന്നെയാണ് അതിന്റെ sequel ആയ ദൃശ്യം 2 ഉം കൈകാര്യം ചെയ്യുന്നത്. ഏകദേശം കഥ പറയുന്ന പാറ്റേണും അതുതന്നെയാണ്. ജോർജ് കുട്ടി സിനിമാ നിർമാതാവ് ആകുന്നതും പുതിയതായി തിയറ്റർ വാങ്ങുന്നതും കുട്ടികൾ വലുതാകുന്നതും അവരുടെ ജീവിതത്തിലുണ്ടായ ഒരു ഇൻസിഡന്റ് ട്രോമ അവരെ അലട്ടുന്നതും അഡ്രസ്സ് ചെയ്യുന്നുണ്ട് എന്നതൊഴിച്ചാൽ രണ്ടാം ഭാഗത്തിൽ ജോർജ്കുട്ടിയുടെ കുടുംബ പശ്ചാത്തലത്തിനു മറ്റു മാറ്റമില്ല. മേക്കിങ്ങിൽ ഒട്ടേറെ വിട്ടുവീഴ്ചകൾ ഉണ്ടായിട്ടുണ്ട്. ഒ.ടി.ടി റിലീസിന് എടുത്തതുകൊണ്ടോ, പ്രൊഡക്ഷൻ കോസ്റ്റ് കുറയ്ക്കുന്നതിനോ ചെയ്​ത കോമ്പ്രമൈസുകൾ സിനിമയിൽ, പ്രത്യേകിച്ച് ആദ്യ പകുതിയിൽ മുഴച്ചു നിൽക്കുന്നു.

ജിത്തു ജോസഫ്

എഡിറ്റിംഗ്, ആർട്ട്, ശബ്ദമിശ്രണം, പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരല്ലാത്ത മറ്റു താരങ്ങളുടെ പെർഫോമൻസ് തുടങ്ങിയവ ഒരു ടെലിസീരിയലിന്റെ നിലവാരത്തിലുള്ളവ ആയിരുന്നു. അത് സിനിമയുടെ ആദ്യ ഒരുമണിക്കൂറിൽ ചെറുതല്ലാത്ത ലാഗ് അനുഭവപ്പെടുത്തുന്നുണ്ട്. ഒരുപക്ഷെ തിയറ്റർ റിലീസ് ആയിരുന്നെങ്കിൽ അലോസരപ്പെടുത്തുന്ന ആ വിട്ടുവീഴ്ചകളെ തീരെ മൈൻഡ് ചെയ്യാതെ സിനിമ കാണാൻ സാധിച്ചേനെ.

ഇനി സിനിമയിലേക്ക് വരാം. കഥാഗതിയെ ഒരുതരത്തിലും ചർച്ച ചെയ്യാൻ ആഗ്രഹിക്കുന്നില്ല. കാരണം സിനിമയുടെ പ്ലസ് പോയിന്റ് അതിന്റെ ത്രില്ലർ എലമെന്റ് മാത്രമാണ്. അത് സ്‌പോയിൽ ആവാതിരിക്കാൻ ശ്രമിക്കേണ്ടതാണ്. വരുണിന്റെ തിരോധാനത്തിന്റെയും അതിനെ തുടർന്നുണ്ടായ സംഭവ വികാസങ്ങളുടെയും തുടർച്ച തന്നെയാണ് സിനിമ. ദൃശ്യത്തിലുണ്ടായിരുന്ന ടെക്‌നിക്കൽ ഫോൾട്ടുകൾ പലപ്പോഴും ചർച്ചയായതാണ്. അത്തരം മിസ്സിംഗ് ലിങ്കുകളിൽ നിന്ന്​ വീണ്ടും ഒരു കഥ കണ്ടെത്തി ദൃശ്യം എന്ന മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലറിനോട് നീതി പുലർത്തി എടുത്ത ഒരു worth watch മൂവിയാണ് ദൃശ്യം 2.

ലോക്ക്ഡൗൺ കാലഘട്ടത്തിലെ സിനിമാ ചിത്രീകരണത്തിലെ പ്രതിസന്ധികളെ കഴിവതും തിരക്കഥ കൊണ്ടും കഥാപാത്രങ്ങളുടെ പ്രകടനം കൊണ്ടും മറികടന്ന്​ മികച്ചൊരു സിനിമാറ്റിക് അനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കാൻ ദൃശ്യം 2 നു സാധിക്കുന്നുണ്ട്. തുടക്കത്തിലെ ലാഗിനെ മറികടക്കാൻ രണ്ടാം പകുതിയിൽ സാധിക്കുന്നുണ്ട്. ത്രില്ലർ എലമെന്റുകൾ നില നിർത്താൻ സൃഷ്ടിച്ച ട്വിസ്റ്റുകളിൽ ശാസ്ത്രീയമായും ലോജിക്കൽ ആയും എററുകൾ ഉണ്ടായിട്ടുണ്ട്. സാധാരണക്കാരായ പ്രേക്ഷകരെ അത് എത്ര ബാധിക്കും എന്നതൊരു വസ്​തുതയാണെങ്കിലും അത്തരം ലോജിക്കലും ശാസ്ത്രീയവുമായ തെറ്റുകുറ്റങ്ങൾ വിശദമായി ചർച്ച ചെയ്യേണ്ടതാണ്.

ശാസ്ത്രീയ വസ്​തുതകൾ വച്ച് കഥാഗതി നിർണയിക്കുമ്പോൾ അതിനെ മലയാളത്തിലെ സിനിമാ പ്രവർത്തകർ വേണ്ടത്ര ഗവേഷണമില്ലാതെയാണ് സമീപിക്കുന്നത് എന്ന് പറയാതിരിക്കാനാവില്ല.

സിനിമാറ്റിക് അനുഭവത്തിൽ മുന്നിട്ടു നിൽക്കുമ്പോഴും സയന്റിഫിക്കലി കറക്റ്റ് ആകാൻ ഇതേ പാത പിന്തുടരുന്ന പല സിനിമകൾക്കും ആകാറില്ല. ലോജിക്കൽ ചിന്തയെ തിയറ്ററിന് പുറത്തുവച്ചുവേണം സിനിമ കാണാൻ എന്നതാണ് പൊതുവെ പിന്തുടരുന്ന സമീപനം. ദൃശ്യം 2 ഉം അത്തരമൊരു സമീപനമാണ് സ്വീകരിച്ചിരിക്കുന്നത്. മലയാള സിനിമയുടെ പ്രേക്ഷകർക്ക് ഇത്രയും മതി എന്നൊരു തോന്നലുള്ളതുകൊണ്ടാണെന്ന് തോന്നുന്നു ഇത്തരം സമീപനങ്ങൾ സിനിമാ പ്രവർത്തകരുടെ ഭാഗത്തുനിന്നുണ്ടാകുന്നത്. സിനിമ ശാസ്ത്രീയമായി കൂടി അവലോകനം ചെയ്യപ്പെടേണ്ടതുണ്ട്. അത്തരം പഠനങ്ങളും ഉണ്ടാകേണ്ടതുണ്ട്.

ദൃശ്യത്തിന് തുടർച്ച ഉണ്ടാവാൻ പ്രേക്ഷകർക്ക് തീരെ അപരിചിതമായ കുറച്ചു ലിങ്കുകളെ സിനിമയിലേക്ക് പുതിയതായി കൊണ്ടുവരുന്നുണ്ട്. അത്തരം ലിങ്കുകളെ പ്രേക്ഷകനിലേക്ക് യാതൊരു സൂചനയും കൂടാതെ എത്തിക്കാൻ തീരെ കയ്യടക്കമില്ലാത്ത രീതിയിൽ ആദ്യ പകുതിയിൽ ഉൾപ്പെടുത്തിയതാണ് തുടക്കം മുതൽ പകുതി വരെ അനുഭവപ്പെട്ട ലാഗിന് കാരണമായത്. എന്നാൽ രണ്ടാം പകുതിയിലേക്ക് വരുമ്പോൾ തീരെ പ്രെഡിക്റ്റബിൾ അല്ലാത്ത അത്തരം സന്ദർഭങ്ങളാണ് ദൃശ്യത്തിന്റെ രണ്ടാം ഭാഗത്തിന്റെ ആസ്വാദന നിലവാരം ഉയർത്തുന്നത്. ഒരുപക്ഷെ ആദ്യ പകുതി കുറച്ചു കൂടി മികച്ച രീതിയിൽ ക്രാഫ്റ്റ്​​ ചെയ്തിരുന്നെങ്കിൽ, ടെക്‌നിക്കൽ വിഭാഗങ്ങളിലും പുതുമുഖങ്ങളായി വന്ന നടീ നടന്മാരുടെ പെർഫോമൻസിലും കുറച്ചു കൂടി ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ ദൃശ്യത്തിന്റെ സിനിമാറ്റിക് അനുഭവത്തിലേക്ക് ദൃശ്യം 2 ഉം എത്തിയേനെ എന്ന് തോന്നി.

ടെക്‌നിക്കൽ വിഭാഗങ്ങളിൽ വിട്ടുവീഴ്ച ഉണ്ടാകാൻ കാരണം ഒരുപക്ഷെ കോവിഡ് ഉണ്ടാക്കിയ പ്രതിസന്ധി ആയിരിക്കാം. പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചവരിൽ എടുത്തു പറയേണ്ട പ്രകടനങ്ങൾ മുരളി ഗോപി, അഞ്ജലി നായർ, ഗണേഷ് കുമാർ എന്നിവരുടേതാണ്. മോഹൻലാലിനെ പ്രത്യേകം എടുത്തു പറയേണ്ടതില്ല, കാരണം ദൃശ്യം ജോർജ്കുട്ടിയുടെ കഥയാണ്, ഒരർത്ഥത്തിൽ സിനിമയിലെ നായകനും വില്ലനുമെല്ലാം അയാൾ തന്നെയാണ്. തന്റെ കുടുംബത്തെ എന്തുവില കൊടുത്തും സംരക്ഷിക്കുന്ന "സാധാരണക്കാരനായ ' ആ കുടുംബനാഥനെ വീണ്ടുമൊരിക്കൽ കൂടി അയാൾ നീതിപൂർവം അവതരിപ്പിച്ചിട്ടുണ്ട്. പക്ഷെ പലയിടത്തും ഒരു കൃത്രിമത്വം ഫീൽ ചെയ്യുന്നുണ്ടായിരുന്നു.

'ദൃശ്യം' സിനിമയിൽ നിന്നൊരു രംഗം

ടോട്ടൽ ആയി നോക്കുമ്പോൾ ദൃശ്യം 2 സമ്മാനിക്കുന്നത് മികച്ച സിനിമാറ്റിക് അനുഭവം തന്നെയാണ്. ഒ.ടി.ടി യിലേക്ക് ലിമിറ്റ് ചെയ്തതുകൊണ്ട് ആദ്യ പകുതിയിലെ പ്രശ്‌നങ്ങൾ എടുത്തറിയുന്നുണ്ടായിരുന്നു. അതിനെ മറികടക്കാൻ രണ്ടാം പകുതിയിൽ കഥയിലുണ്ടാകുന്ന അപ്രതീക്ഷിത ട്വിസ്റ്റുകൾക്ക് സാധിക്കുന്നുണ്ട്. സിനിമ അവസാനിക്കുമ്പോൾ ആദ്യ പകുതിയിലെ ലാഗിനെ രണ്ടാം പകുതി ജസ്റ്റിഫൈ ചെയ്യുന്നുണ്ടെങ്കിലും ടെക്‌നിക്കൽ വിഭാഗങ്ങളിലും താരങ്ങളുടെ പ്രകടനങ്ങളിലും കൂടുതൽ ശ്രദ്ധ ചെലുത്തിയിരുന്നെങ്കിൽ കുറച്ചു കൂടി മികച്ച രീതിയിൽ സിനിമ അവതരിപ്പിക്കാമായിരുന്നു.

ദൃശ്യം 2 തിയറ്റർ റിലീസ് അർഹിക്കുന്ന ഒരു സിനിമയായിരുന്നു എന്നതൊരു വസ്തുതയാണ്. മോഹൻലാലിനെ പോലെ crowd puller ആയൊരു താരത്തിന്റെ നല്ല സിനിമ എന്നതുകൊണ്ട് ഫാമിലി ഓഡിയൻസിനെ തിയറ്ററുകളിലേക്ക് തിരികെ എത്തിക്കാൻ ദൃശ്യം 2 നു തീർച്ചയായും സാധിച്ചേനെ. കോവിഡ് പ്രതിസന്ധിയിൽ വട്ടം ചുറ്റുന്ന തിയറ്റർ വ്യവസായത്തിന് അതൊരു പുത്തനുണർവ് സമ്മാനിച്ചേനെ. ഒ.ടി.ടി പ്ലാറ്റ്‌ഫോമിലേക്ക് ഈ സിനിമ ചുരുങ്ങിയപ്പോൾ ഉണ്ടാകുന്ന ഏറ്റവും വലിയ നഷ്ടവും തിയറ്റർ വ്യവസായത്തിനു തന്നെയാണ്.


Comments