മുഴുവന്‍ കുട്ടികള്‍ക്കും സ്വന്തമായി ഡിജിറ്റല്‍ പഠനോപകരണം ലഭ്യമാക്കുക, സംസ്ഥാനത്തുടനീളം ഇന്റര്‍നെറ്റ് കവറേജ് ഉറപ്പാക്കുക, പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ റീചാര്‍ജ് സൗകര്യമുണ്ടാക്കുക എന്നിവയാണ് ഓൺലൈൻ ക്ലാസിലേക്ക് മാറുമ്പോള്‍ സംസ്ഥാനത്തിന് മുമ്പിലുള്ള വെല്ലുവിളി.
29 Jul 2021, 03:40 PM
സന്ദിഗ്ദമായ ഒരു സാഹചര്യത്തിലാണ് കേരളത്തിലെ സ്‌കൂള്‍ വിദ്യാഭ്യാസം ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറിയത്. കോവിഡ് 19 എന്ന മഹാമാരി ലോകത്തെ ഭീഷണമാംവിധം അപായപ്പെടുത്തിയപ്പോള്‍ സ്‌കൂളുകള്‍ അടച്ചിടാനും പകരം സംവിധാനത്തിലേക്ക് മാറാനും ലോകത്തോടൊപ്പം നമ്മളും നിര്‍ബന്ധിതരാവുകയായിരുന്നു. പകര്‍ച്ചവ്യാധിക്കു മുമ്പില്‍ നിലച്ചുപോകേണ്ട ഒന്നല്ല സ്‌കൂള്‍ വിദ്യാഭ്യാസം എന്ന ഉറച്ച ബോധ്യത്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം കൂടിയായിരുന്നു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറാനുള്ള കേരളത്തിന്റെ തീരുമാനം. പതിറ്റാണ്ടുകള്‍കൊണ്ട് ശക്തിപ്പെട്ട കേരളത്തിന്റെ പൊതുവിദ്യാഭ്യാസ സംവിധാനത്തിന് ഇത്തരമൊരു അടിയന്തിര സാഹചര്യത്തെ അഭിസംബോധന ചെയ്യാനുള്ള കരുത്തുണ്ടായിരുന്നു എന്നതും പ്രധാനമാണ്.
സാങ്കേതികവിദ്യാ ബോധനശാസ്ത്രത്തിന്റെ (ടെക്‌നോ പെഡഗോഗി) സാധ്യതയിലേക്കുള്ള ചുവടുവെപ്പുകള്‍ നേരത്തെ തന്നെ കേരളം നടത്തിയിരുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി സ്‌കൂളുകള്‍ ഹൈടെക് ആവുകയും അധ്യാപകര്‍ക്ക് അടിസ്ഥാന സാങ്കേതിക പരിജ്ഞാനം ലഭിക്കുകയും ചെയ്തിരുന്നു. സ്‌കൂളും കൂട്ടുകാരുമില്ലാതെ വീട്ടിലടക്കപ്പെട്ട കുട്ടികളെ അഭിസംബോധന ചെയ്യണമെന്നും അവരെ പഠനാന്തരീക്ഷത്തിലേക്ക് തിരിച്ചു കൊണ്ടുവരണമെന്നുമുള്ള താല്പര്യവും പ്രധാനമായിരുന്നു.

തടസ്സങ്ങളുണ്ടായിരുന്നു ഒരുപാട്. ഡിജിറ്റല്‍ ഡിവൈഡിന്റെ പ്രതിസന്ധികള്‍ ചെറുതായിരുന്നില്ല. ഭൗതിക പരിമിതികള്‍ പരിഹരിച്ചാലും ബാക്കി നില്‍ക്കുന്ന വിടവുകളെക്കുറിച്ചുള്ള ആശങ്കകളും, കേരളം ചര്‍ച്ച ചെയ്യാതിരുന്നില്ല. പ്രതിസന്ധികള്‍ക്ക് മുമ്പില്‍ തോറ്റുകൊടുത്ത് ശീലമില്ലാത്ത കേരളം, മുമ്പോട്ടുതന്നെ പോയതിന്റെ ചരിത്രസാക്ഷ്യമാണ് കഴിഞ്ഞവര്‍ഷത്തെ ഡിജിറ്റല്‍ ക്ലാസ്സുകള്‍. വിക്ടേഴ്‌സ് ചാനല്‍ ഉപയോഗിച്ച് പാഠഭാഗങ്ങള്‍ സംപ്രേഷണം ചെയ്യുകയും അത് ടിവിയോ മറ്റു ഡിജിറ്റല്‍ സംവിധാനങ്ങളോ ഉപയോഗിച്ച് കുട്ടികള്‍ കണ്ട് പഠിക്കുകയും ചെയ്ത രീതിയെയാണ് ഡിജിറ്റല്‍ വിദ്യാഭ്യാസം എന്ന് നാമിതുവരെ വിളിച്ചുപോന്ന്. ഇത് ഏറെ ഗുണപ്രദവും എന്നാല്‍ ചില പരിമിതികള്‍ ഉള്ളതുമാണ്. കുട്ടികള്‍ക്ക് വലിയ പ്രയാസമില്ലാതെ ക്ലാസുകള്‍ ലഭ്യമാക്കാന്‍ സാധിച്ചു എന്നതാണ് പ്രധാന നേട്ടമെങ്കില്‍, സ്വന്തം അധ്യാപകരല്ല ക്ലാസ് എടുക്കുന്നത് എന്നതും കുട്ടികള്‍ക്ക് പങ്കാളിത്തമില്ല എന്നതും ഇതിന്റെ പോരായ്മയായിരുന്നു. പക്ഷെ ഈ രീതി സ്വീകരിച്ചു മുന്നോട്ടുപോയതുകൊണ്ടാണ് ഒരുതരത്തിലുള്ള ഡിജിറ്റല്‍ സംവിധാനവും ഇല്ലാത്ത കുട്ടികള്‍ക്ക് പോലും പൊതുപഠനകേന്ദ്രങ്ങളില്‍ ടെലിവിഷന്‍ സജ്ജീകരിച്ച് ക്ലാസുകള്‍ കാണാനുള്ള സൗകര്യമൊരുക്കാന്‍ സാധിച്ചത്. ഡിജിറ്റല്‍ ഡിവൈഡ് കാരണം ഒരു കുട്ടി പോലും വിദ്യാഭ്യാസ പ്രക്രിയയില്‍നിന്ന് പുറത്ത് പോവരുത് എന്ന ആശയമാണ് വിക്‌ടേഴ്‌സ് ക്ലാസിലൂടെ പ്രായോഗവല്‍ക്കരിച്ചത്.
എല്ലാ സംവിധാനങ്ങളും സജ്ജമായ ശേഷം ക്ലാസ് തുടങ്ങാം എന്നായിരുന്നു കഴിഞ്ഞവര്‍ഷം വിചാരിച്ചിരുന്നതെങ്കില്‍, ലക്ഷക്കണക്കിന് കുട്ടികള്‍ പഠനാന്തരീക്ഷത്തില്‍നിന്ന് മാറ്റി നിര്‍ത്തപ്പെടുമായിരുന്നു. മഹാമാരിയുടെ മുന്നില്‍ പൊരുതുന്ന ഒരു സമൂഹം മക്കളുടെ പഠനകാര്യത്തില്‍കൂടി അങ്കലാപ്പിലാവുന്ന സാഹചര്യം ഒഴിവാക്കാനാണ് താത്കാലിക സംവിധാനം എന്ന രീതിയില്‍ കഴിഞ്ഞ വര്‍ഷം വിക്‌ടേഴ്‌സ് ക്ലാസുകള്‍ ആരംഭിച്ചത് എന്നര്‍ത്ഥം. രണ്ടോ മൂന്നോ മാസത്തേക്കുള്ള ഒരു സംവിധാനം എന്നേ അന്ന് എല്ലാവരും കരുതിയിരുന്നുള്ളൂ. പഴയ സ്‌കൂള്‍ രീതിയിലേക്ക് തന്നെ തിരിച്ചുപോവാനാവുമെന്നാണ് എല്ലാവരും കണക്കുകൂട്ടിയത്. നിര്‍ഭാഗ്യവശാല്‍ അത് നീണ്ടുപോയി. ലോകത്താകമാനം 125 രാജ്യങ്ങളിലായി 174 കോടി കുട്ടികള്‍ക്കാണ് പഠനം മുടങ്ങിപ്പോയത്.
കുട്ടികളും അവരുടെ തന്നെ അധ്യാപകരും പരസ്പരം ആശയവിനിമയം നടത്തുന്ന യഥാര്‍ത്ഥ ഓണ്‍ലൈന്‍ ക്ലാസിലേക്ക് മാറാനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോള്‍ നമ്മുടെ സംസ്ഥാനം. "വീട് തന്നെ വിദ്യാലയം' എന്ന സങ്കല്പത്തില്‍ നിന്നുകൊണ്ട് പാഠഭാഗങ്ങള്‍ സംവാദാത്മാക (interactive) രൂപത്തില്‍ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമില്‍ ലഭ്യമാക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമാക്കുന്നത്. ആദ്യഘട്ടത്തില്‍ ഗൂഗിള്‍ പ്ലാറ്റ്‌ഫോം ഉപയോഗിച്ചും തുടര്‍ന്ന് സ്വന്തമായ ഡിജിറ്റല്‍ പഠന പ്ലാറ്റ്‌ഫോം വികസിപ്പിച്ചും മുന്നോട്ട് പോകാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്.
മുഴുവന്‍ കുട്ടികള്‍ക്കും സ്വന്തമായി ഡിജിറ്റല്‍ പഠനോപകരണം ലഭ്യമാക്കുക, സംസ്ഥാനത്തുടനീളം ഇന്റര്‍നെറ്റ് കവറേജ് ഉറപ്പാക്കുക, പാവപ്പെട്ട കുട്ടികള്‍ക്ക് സൗജന്യ നിരക്കില്‍ റീചാര്‍ജ് സൗകര്യമുണ്ടാക്കുക എന്നിവയാണ് ഇതിനായി സംസ്ഥാനത്തിന് മുമ്പിലുള്ള വെല്ലുവിളി. മുഖ്യമന്ത്രി ചെയര്‍മാനായുള്ള സംസ്ഥാനതല സമിതി മുതല്‍ തദ്ദേശ ജനപ്രതിനിധികളുടെ നേതൃത്വത്തിലുള്ള വാര്‍ഡ്തല സമിതികള്‍ വരെ രൂപീകരിച്ച് ലക്ഷ്യസാക്ഷാത്കാരത്തിലേക്ക് നീങ്ങുകയാണ് കേരളം. കുട്ടികള്‍ സൈബര്‍ കുറ്റകൃത്യങ്ങളില്‍ അകപ്പെടാനുള്ള സാധ്യതകള്‍, സ്‌ക്രീന്‍ അഡിക്ഷന്‍ തുടങ്ങിയ പ്രശ്‌നങ്ങളെയും അഭിസംബോധന ചെയ്ത് അതീവ കരുതലോടെയാണ് ഓരോ ചവടും മുന്നോട്ട് വെയ്ക്കുന്നത്. ജനകീയ സഹകരണത്തോടെയുള്ള ഫണ്ട് ശേഖരണവും സര്‍ക്കാര്‍തലത്തില്‍ ഇതിനായി ആരംഭിച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ വിപ്ലവത്തിലൂടെ മറ്റൊരു "കേരള മോഡല്‍' ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കാന്‍ കേരളം തയ്യാറെടുക്കുകയാണ്.
സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കി ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ ആരംഭിച്ചാലും നേരിട്ടുള്ള സ്‌കൂളനുഭവങ്ങള്‍ കുട്ടികളെ സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. കുട്ടികളുടെ മാനസികാരോഗ്യവും കണക്കിലെടുക്കേണ്ടതുണ്ട്. എല്ലാവരും സ്‌കൂളില്‍ എത്തുകയും അധ്യാപകരുടെ സ്‌നേഹവാത്സല്യങ്ങള്‍ ലഭിക്കുകയും സുഹൃത്തുക്കളുമായി കളിചിരികള്‍ പങ്കുവെയ്ക്കുകയും സമപ്രായക്കാരുമായി കൊടുക്കല്‍ വാങ്ങലുകള്‍ സാധ്യമാവുകയും ചെയ്യുമ്പോഴാണ് സ്‌കൂള്‍ അനുഭവം പൂര്‍ണമാകുന്നത്. ഇതിനൊന്നും പകരം വെക്കാന്‍ പറ്റുന്നതല്ല ഓണ്‍ലൈന്‍ /ഡിജിറ്റല്‍ മാതൃകകള്‍. വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം വിജ്ഞാന സമ്പാദനം മാത്രമല്ല. വൈകാരിക വികാസവും സാമൂഹികരണവുമാണ് വിദ്യാഭ്യാസത്തില്‍ ഏറ്റവും പ്രാധാന്യമായിട്ടുള്ളത്.

ഏതാനും മാസങ്ങള്‍ കൊണ്ട് ഭാഗികമായെങ്കിലും സ്‌കൂളുകള്‍ തുറക്കാന്‍ സാധിച്ചാല്‍ അത് ഭാഗ്യമാണ്. ഭാഗികം എന്നത് കൊണ്ടുദ്ദേശിച്ചത് ബാച്ചുകളായോ ഷിഫ്റ്റ് അടിസ്ഥാനത്തിലോ മുഖാമുഖ ക്ലാസ് തുടങ്ങാന്‍ സാധിക്കുക എന്നതാണ്. എല്ലാവരും എല്ലാ ദിവസവും സ്‌കൂളിലേത്തുന്ന സാമ്പ്രദായിക ക്ലാസ് മുറികള്‍ അതേപോലെ പെട്ടെന്നുതന്നെ ഉണ്ടാവുമെന്ന് തോന്നുന്നില്ല. ഓണ്‍ലൈന്‍ ക്ലാസും മുഖാമുഖ ക്ലാസും സമന്വയിപ്പിച്ചുകൊണ്ടുള്ള പഠനരീതികളാണ് (Blended Learning) ഇനി ആവിഷ്‌ക്കരിക്കേണ്ടത്. അങ്ങനെയൊരു മാറ്റം സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ സംഭവിക്കുകയാണ്. ഈ ചുവടുമാറ്റം സാധ്യമാക്കുന്ന വലിയ ഇടപെടലിനാണ് സംസ്ഥാന സര്‍ക്കാര്‍ നേതൃത്വം നല്‍കുന്നത്.
കോവിഡ് ഒരു സാര്‍വലൗകിക പ്രതിഭാസമാണ്. രോഗഭയത്തില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്ന ദേശങ്ങളും ജനതകളുമില്ല. രോഗത്തെ അറിഞ്ഞ് ജീവിതത്തെ ക്രമീകരിക്കുക എന്ന ആഗോളനയത്തിന്റെ ഭാഗമായി ജീവിതത്തിന്റെ സമസ്തമേഖലകളും പുനഃക്രമീകരിക്കപ്പെടുകയാണ്. വിദ്യാഭ്യാസ മേഖല ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്ക് മാറുന്നതും ഇത്തരമൊരു അതിജീവന പ്രക്രിയയുടെ ഭാഗമായാണ്. സാമൂഹീകരണ പ്രക്രിയയിലുള്ള പ്രശ്‌നങ്ങള്‍, ഡിജിറ്റല്‍ ഡിവൈഡ് തുടങ്ങിയ പരിമിതികളൊക്കെയും നിലനില്‍ക്കുമ്പോള്‍ത്തന്നെ ഇതല്ലാതെ ഇപ്പോള്‍ മറ്റൊരുമാര്‍ഗ്ഗമില്ല എന്ന് നാം തിരിച്ചറിഞ്ഞേ പറ്റൂ. ഈ അനിവാര്യത തിരിച്ചറിയാതെയും ഏറ്റെടുക്കാതെയും കേരളത്തിന്റെ വിദ്യാഭ്യാസ മണ്ഡലത്തിന് മുന്നോട്ടുപോകാനുമാവില്ല.

സമഗ്ര ശിക്ഷ കേരളയുടെ കോഴിക്കോട് ജില്ലാ പ്രൊജക്റ്റ് കോർഡിനേറ്റർ.
യു.ടി.സുരേഷ് .ബേപ്പൂർ
29 Jul 2021, 07:42 PM
ഒന്നാംക്ലാസിൽ ചേരാൻ മഴ നനഞ്ഞ്, ഉറക്കെ കരഞ്ഞ് ബഹളം വെച്ചിരുന്ന ഒരു തലമുറയുടെ ഭാഗമാണ് നമ്മൾ .ആരെ മറന്നാലും ഒന്നാം ക്ലാസിലെ ടീച്ചറേയും ,നേഴ്സറി ടീച്ചറേയും ആരും മറക്കില്ല .ഇതുവരെ നേരിൽ കാണാത്ത ടീച്ചറും ,കൂട്ടുകാരും ഉള്ള ഈ പുതുതലമുറ ഭാവിയിൽ എന്താവും ????
നിതീഷ് നാരായണന്‍
Dec 30, 2022
10 Minutes Read
ആഷിക്ക് കെ.പി.
Dec 26, 2022
8 minutes read
വി.സി. അഭിലാഷ്
Dec 23, 2022
12 Minutes Read
നസീര്‍ ഹുസൈന്‍ കിഴക്കേടത്ത്
Dec 22, 2022
8 minutes read
രാജീവന്‍ കെ.പി.
Dec 11, 2022
5 Minutes Read
എം.സുല്‍ഫത്ത്
Nov 22, 2022
7 Minutes Read
റിദാ നാസര്‍
Nov 17, 2022
4 minutes read
റിദാ നാസര്‍
Nov 14, 2022
10 Minutes Read
പി.കെ.വിനയ രാജ്
1 Aug 2021, 01:21 PM
പുതിയ വിദ്യാഭ്യാസ വർഷം തുടങ്ങിയിട്ട് മാസം രണ്ട് കഴിഞ്ഞു.കഴിഞ്ഞ വർഷത്തെ പ്രവർത്തനങ്ങളിൽ നിന്ന് വരുത്തിയ ഗുണപരമായ മാറ്റങ്ങൾ എന്തൊക്കെയാണ്? ഓൺലൈൻ പ0ന ബോധന പ്രക്രിയകളിൽ വലിയമാറ്റം വരുത്തുമെന്നും ഡിജിറ്റൽ ഡിവൈഡ് പരിഹരിക്കപ്പെടുമെന്നും ഉള്ള അറിയിപ്പുകൾ വന്നു കൊണ്ടേയിരിക്കുന്നു. ഇവ എത്രത്തോളം പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ട്?ഇപ്പോഴും പിന്നാക്ക പ്രദേശങ്ങളിൽ, ഗോത്രമേഖലകളിൽ, ഓൺലൈൻ പ0നം വലിയ ഒരു പ്രതിസന്ധിയായി തന്നെ നിലനില്ക്കുന്നുവെന്ന് ട്രൂ കോപ്പി തന്നെ നേർസാക്ഷ്യം അവതരിപ്പിക്കുന്നു.- ആവശ്യമായ ഉപകരണങ്ങളിൽ കുറവ്,ഡാറ്റാ, റെയ്ഞ്ച്, പ്രശ്നങ്ങൾ പല വിദ്യാലയ പരിസരങ്ങളിലും ശക്തമായി നിലനില്ക്കുന്നു -സർക്കാർ ഏജൻസികൾ കൂടുതലും കണക്കെടുപ്പുകളിൽ ഒതുങ്ങുന്നു .ഒരേ കണക്കുകൾ തന്നെ വിവിധ ഏജൻസികൾക്ക് നൽകിക്കൊണ്ടേയിരിക്കുന്നു. പിന്നോക്കാവസ്ഥയിൽ പെട്ട ഗോത്രവർഗ കുട്ടികൾക്ക് സർക്കാർ തലത്തിൽ തന്നെ ഗാഡ്ജറ്റുകൾ നല്കുമെന്ന അറിയിപ്പുണ്ടെങ്കിലും ഇതുവരെ പ്രാവർത്തികമാക്കിയിട്ടില്ല. കഴിഞ്ഞ വർഷം നടത്തിയതിൽ നിന്നും കാര്യമായ ഒരു മാറ്റവുമില്ലാതെ ,വളർച്ചയോ തുടർച്ചയോ ഇല്ലാതെ വിക്ടേഴ്സ് ക്ലാസ് തുടരുന്നു. ക്ലാസ് കൈകാര്യം ചെയ്യുന്നവരിൽ പലരും ,ആവശ്യമായതും ഏറ്റവും നൂതനമായതുമായ അന്വേഷണങ്ങളില്ലാതെ ക്ലാസെടുക്കുന്നു.ഇവയൊന്നും ശരിയായി നിരീക്ഷണത്തിനോ വിലയിരുത്തലിനോ വിധേയമാക്കി പോരായ്മകൾ പരിഹരിക്കുന്നില്ല. -ഉദ്യോഗസ്ഥ തലങ്ങളിൽ സ്കൂൾ, ഉപജില്ല ,വിദ്യാഭ്യാസ ജില്ല ,ജില്ലാ സംസ്ഥാന തലങ്ങളിൽ കൃത്യമായ രീതിയിൽ ആലോചനകൾ, ആസൂത്രണം, മോണിറ്ററിംങ്ങ്, വിലയിരുത്തൽ തുടർ പ്രക്രിയകൾ ഇല്ല. ഇഴഞ്ഞു നീങ്ങുകയാണ് സർക്കാർ സംവിധാനങ്ങൾ .....എന്നിട്ടും,സ്കൂൾ തലങ്ങളിൽ, ചില പ്രദേശങ്ങൾ,...... സ്വന്തം നിലയ്ക്ക് ഏറ്റെടുത്തു നടത്തുന്ന പ്രവർത്തനങ്ങൾ കൊണ്ടാണ് ഒരു പരിധി വരെയും ഈ പ്രതിസന്ധികൾ അതിജീവിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം - ക്രിയാത്മക ചിന്തകൾ ,അന്വേഷണങ്ങൾ,ആസൂത്രണങ്ങൾ,പ്രവർത്തനങ്ങൾ സത്വര നടപടികൾ, നിരന്തരമായ മൂല്യനിർണയങ്ങൾ ,ഫലപ്രദമായ ഇടപെടലുകൾ,.. ഏകോപനം......... എല്ലാ തലങ്ങളിലും. ഉണ്ടാവണം!