‘എന്റെ കലാപ സ്വപ്നങ്ങള്‍’:
നേരിന്റെ സുതാര്യതയുള്ള
അനുഭവങ്ങൾ
‘എന്റെ കലാപ സ്വപ്നങ്ങള്‍’: നേരിന്റെ സുതാര്യതയുള്ള അനുഭവങ്ങൾ
‘‘‘എന്റെ കലാപ സ്വപ്നങ്ങള്‍’ ശ്രദ്ധിച്ചു വായിച്ചു. വളരെ നന്നായിട്ടുണ്ട്. യാതൊരു മുഷിവും കൂടാതെ രണ്ടു ദിവസം കൊണ്ട് നിരന്തരമായി വായിച്ചാണ് ഞാനത് മുഴുവിപ്പിച്ചത്. എല്ലാം തുറന്ന് എഴുതിയതിനാല്‍ ഭാഷയ്ക്ക് നേരിന്റെ സുതാര്യതയുണ്ട്. പാരായണ സുഗമത വലിയ കാര്യമാണ്. താങ്കളുടെ എഴുത്തുകള്‍ക്ക് അതുണ്ട്’’- പി.ടി. കുഞ്ഞുമുഹമ്മദ് എഴുതിയ ‘എന്റെ കലാപ സ്വപ്നങ്ങള്‍’ എന്ന പുസ്തകത്തിന്റെ വായനാനുഭവം എം.എൻ. കാരശ്ശേരി പങ്കുവെക്കുന്നു.
9 Apr 2022, 10:45 AM
പ്രിയപ്പെട്ട പി.ടി,
‘എന്റെ കലാപ സ്വപ്നങ്ങള്‍’ ശ്രദ്ധിച്ചു വായിച്ചു. വളരെ നന്നായിട്ടുണ്ട്. യാതൊരു മുഷിവും കൂടാതെ രണ്ടു ദിവസം കൊണ്ട് നിരന്തരമായി വായിച്ചാണ് ഞാനത് മുഴുവിപ്പിച്ചത്. എല്ലാം തുറന്ന് എഴുതിയതിനാല്‍ ഭാഷയ്ക്ക് നേരിന്റെ സുതാര്യതയുണ്ട്. പാരായണ സുഗമത വലിയ കാര്യമാണ്. താങ്കളുടെ എഴുത്തുകള്‍ക്ക് അതുണ്ട്. സ്വന്തം തെറ്റുകുറ്റങ്ങളും പരിമിതികളും പോരായ്മകളും ഏറ്റുപറയുന്ന "തിരിഞ്ഞുനോക്കുമ്പോള്‍' എടുത്തുപറയാന്‍ മാത്രം മികച്ചതായി. പി. ടി യെ അടുത്തറിയാന്‍ ഈ പുസ്തകം വളരെ സഹായകമാണ്. നമ്മുടെ കലാചരിത്രത്തിന്റെ ഭാഗമാകാന്‍ ഇതിലെ ചില അധ്യായങ്ങള്‍ക്ക് അര്‍ഹതയുണ്ട്. ഗര്‍ഷോം, മഗ്രിബ്, വീരപുത്രന്‍, പരദേശി, വിശ്വാസപൂര്‍വ്വം മന്‍സൂര്‍ മുതലായ ചലച്ചിത്രങ്ങളുടേയും, എന്‍. പി. മുഹമ്മദ്, മരുമക്കത്തായം മുതലായ ഡോക്യുമെന്ററികളുടെയും പശ്ചാത്തലവും നിര്‍മാണ ചരിത്രവും ഇവിടെ ലഭ്യമാണ്. അവയുമായി ബന്ധപ്പെട്ട പ്രധാന വ്യക്തികളുടെ വിവരങ്ങളും ഫോട്ടോകളും കൃത്യമായി കൊടുത്തിട്ടുണ്ടല്ലോ.
മാധ്യമ ചരിത്രത്തിനും ഈ ഗ്രന്ഥം ആവശ്യം വരും. കൈരളി ചാനലിന്റെ ഉദയവും ഉയര്‍ച്ചയും വിവരിക്കുന്ന ഭാഗം വളരെ പ്രസക്തമാണ്.
"പ്രവാസലോകം' മലയാള മാധ്യമ പാരമ്പര്യത്തിലെ ഗംഭീരമായ ഒരു അധ്യായമാണ്. സങ്കടം സഹിക്കാന്‍ കഴിയാതെ പല എപ്പിസോഡുകളും ഞാന്‍ ഇടയ്ക്കുവെച്ച് നിര്‍ത്തിയിട്ടുണ്ട്. പിന്നെ അത് കാണാതെയായി. അത്രയും വ്യസനം താങ്ങാന്‍ എനിക്ക് കരുത്തില്ലാത്തതാണ് പ്രശ്‌നം. പി.ടിയുടെ ജീവിതത്തിലെ ഏറ്റവും വലിയ പുണ്യം ആ പരിപാടിയാണ്. അതിലൂടെ എത്രയോ പേരുടെ, എത്രയോ കുടുംബങ്ങളുടെ ദീര്‍ഘദീര്‍ഘമായ ദുരിതങ്ങള്‍ എന്നേക്കുമായി അവസാനിപ്പിക്കാന്‍ താങ്കള്‍ക്കു കഴിഞ്ഞു. അതിനെ പറ്റിയുള്ള വിവരണം മാധ്യമ പ്രവര്‍ത്തകര്‍ക്കും മാധ്യമ വിദ്യാര്‍ഥികള്‍ക്കും നല്ല പാഠമാണ്.
വ്യക്തികളുടെ ചിത്രീകരണം മികച്ചതായി. കെ. ആര്‍. മോഹനനുമായുള്ള ഊഷ്മള സൗഹൃദം എന്നെ അഗാധമായി സ്പര്‍ശിച്ചു. പാനൂര്‍ മുഹമ്മദിന്റെ തൂലികാചിത്രം സത്യസന്ധവും സ്മരണീയവുമാണ്. എം.ടി - എന്‍. പി ബന്ധത്തിന്റെ പശ്ചാത്തലത്തില്‍ പി.ടി - മോഹനന്‍ ബന്ധം അവതരിപ്പിച്ചത് ഉചിതമായി. "കണ്ടന്‍ കോരനെ' പോലെ എത്ര കഥാപാത്രങ്ങള്‍. ചാവക്കാട്, ഗുരുവായൂര്‍ പ്രദേശങ്ങളെ അടുത്തറിയാന്‍ ആത്മകഥ എന്നെ സഹായിച്ചു. രാഷ്ട്രീയം സൗഹൃദം കച്ചവടം മുതലായവയുടെ പല ഉള്ളുകള്ളികളും തെളിഞ്ഞു കിട്ടി എന്ന് അര്‍ത്ഥം. അവയിലൊക്കെ പുലര്‍ന്നു കണ്ട മതേതരമായ മനോഭാവമാണ് എനിക്ക് ആശ്വാസം തന്നത്. മൂന്നുനാല് പതിറ്റാണ്ട് മുമ്പത്തെ കേരളത്തിലെ ഏതു പ്രദേശത്തിന്റെയും രൂപവും ഭാവവും ഇതുതന്നെ. അവയിലൂടെ കടന്നുപോകുമ്പോള്‍ ഞാന്‍ ഓരോ കാര്യത്തിലും കാരശ്ശേരിയിലും, മുക്കത്തും ഉണ്ടായിരുന്ന ഇത്തരം ചങ്ങാത്തത്തെ പറ്റിയും കലാ പ്രവര്‍ത്തനത്തെപ്പറ്റിയും ആണ് ഓര്‍ത്തുപോയത്. അതൊക്കെ എങ്ങോ... എവിടെയോ പോയി മറഞ്ഞു എന്നതിന്റെ സങ്കടം എന്ന്, എങ്ങനെ തീരാനാണ്?
മലയാളികളുടെ വിധേയഭാവത്തെ കുറിച്ച് വിശേഷിച്ച് "നാടില്ലാത്ത പ്രജ' എന്ന അധ്യായത്തില്‍ ധാര്‍മിക രോഷത്തോടെ താങ്കള്‍ എഴുതിയത് ഞാന്‍ ശ്രദ്ധിച്ചു. അതില്‍ എനിക്ക് ഒരു കാര്യം കൂട്ടിച്ചേര്‍ക്കാനുണ്ട്. ഇന്ത്യക്കാരില്‍ - അതില്‍ സ്വാഭാവികമായും മലയാളികളും പെടും - പ്രവര്‍ത്തിക്കുന്ന അധമ ബോധത്തില്‍ കിടക്കുന്ന പ്രധാനകാര്യം ജാതി വ്യവസ്ഥയാണ്. 3000 കൊല്ലമായി നിലനില്‍ക്കുന്ന ആ മേല്‍ - കീഴ് സംവിധാനം ഇന്ത്യന്‍ ജനതയെ മാനസികമായി എത്രമാത്രം അടിമപ്പെടുത്തി എന്ന് നമ്മള്‍ ആലോചിക്കണം.
അഹിന്ദുക്കളായ ഇന്ത്യയിലെ മുസ്ലിംകളിലും ക്രിസ്ത്യാനികളിലും സിക്കുകാരിലുമെല്ലാം ഇതിന്റെ ദുരന്തമുണ്ട്. ആധാരം എഴുത്തില്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിട്ടും അസത്യം എഴുതേണ്ടി വരും എന്ന ആധി മൂലം ആ പണി ഉപേക്ഷിച്ച ആര്‍.വി.സി. ഹമീദിനെ ഞാന്‍ ഒരിക്കലും മറന്നുപോവുകയില്ല. ഇങ്ങനെ ഒന്നോ രണ്ടോ വാക്യ ങ്ങളിലൂടെ പല കഥാപാത്രങ്ങളുടെയും വ്യക്തിത്വം ആവിഷ്‌കരിക്കുന്നതില്‍ പി.ടി വിജയിച്ചിട്ടുണ്ട്. സി. പി. എം നേതാവായ ബേബി ജോണിന്റെ വിവരണം വേറെ ഒരു ഉദാഹരണം. കൗജുത്തള്ള എന്ന റൂഹാനിയുടെ കിസ്സ മറ്റൊരു ഉദാഹരണം. ഈ പുസ്തകത്തിലെ ആത്മവിമര്‍ശനം ആണ് എന്നെ ആകര്‍ഷിച്ച ഒരു ഘടകം. "എനിക്ക് അഭിനയശേഷി ഒട്ടുമില്ലായിരുന്നു' എന്നും "ഞാന്‍ വിരിച്ചേടത്ത് കിടക്കാത്ത ജാതിയാണ്' എന്നും എഴുതുക എളുപ്പമല്ല. ഞാന്‍ ഭീരുവാണ് എന്ന് ആവര്‍ത്തിച്ചെഴുതാന്‍ ചില്ലറ ധൈര്യം മതിയോ? അവനവന്റെ പൊങ്ങച്ചത്തെ കുറിച്ച് കൂടി താങ്കള്‍ എഴുതി.(ഞാന്‍ ബ്രാന്‍ഡിലേക്ക് മാറി)
ഇന്ത്യാ രാജ്യത്തോടും മലയാള സംസ്‌കാരത്തോടും ഈ ഗ്രന്ഥകാരന്‍ കാണിക്കുന്ന ഗാഢമായ സ്‌നേഹം പലേടത്തും ഒളിഞ്ഞും തെളിഞ്ഞും കണ്ടു. അതും എന്നെ വശീകരിക്കുകയുണ്ടായി. മക്കളുടെ പേര് മുതല്‍ പ്രവാസി കളോടുള്ള സ്ഥായി വരെ.
മരുമക്കത്തായത്തിനെ പറ്റി എഴുതിയതിനോട് (പുറം 247, 248,249) മറ്റൊന്ന് എനിക്ക് കൂട്ടിച്ചേര്‍ക്കാനുണ്ട്. നായര്‍ സമൂഹത്തില്‍ നിന്ന് മതം മാറിയവരുടെ പിന്മുറക്കാരാവാം മരുമക്കത്തായികളായ മുസ്ലിംകൾ. നായന്മാരുടെ തറവാടുകളുടെ രൂപവും ഭാവവുമാണ് കോഴിക്കോട്ടെ കോയമാരുടെ അകങ്ങള്‍ക്കുള്ളത്. തലശ്ശേരിയിലെ കോയമാരുടെയും സ്ഥിതി ഇതുതന്നെ.
ഈ പുസ്തക പാരായണത്തില്‍ എനിക്ക് ഇത്ര ഉത്സാഹം തോന്നാന്‍ വ്യക്തിപരമായ ഒരു കാര്യം കൂടിയുണ്ട്. പല സംഭവങ്ങള്‍ക്കും പല വ്യക്തികള്‍ക്കും ഞാനുമായി വലുതോ ചെറുതോ ആയ ബന്ധമുണ്ട്. പാനൂര്‍മുഹമ്മദ് എന്റെ അടുത്ത സുഹൃത്തായിരുന്നു എന്നതുപോലെ.
താങ്കളുടെ ജീവിതത്തിലെ ഏറ്റവും വലിയ സങ്കടം ഉമ്മയുടെ മരണം ആണ് എന്നും, ഏറ്റവും ഇഷ്ടപ്പെട്ട നിരൂപകന്‍ മാരാരാണ് എന്നും എഴുതിക്കണ്ടത് എനിക്ക് വളരെ തൃപ്തിയായി.
ഇത് രണ്ടും എന്നെ സംബന്ധിച്ചും അങ്ങനെയാണ്.
ഞാനും "ഒരു ഉമ്മക്കുട്ടിയത്രേ'.
സന്തോഷം, സ്‌നേഹം...
സ്വന്തം കാരശ്ശേരി.
ഡോ. ഉമര്‍ തറമേല്‍
Jan 27, 2023
7 Minutes Read
കലേഷ് മാണിയാടൻ
Jan 18, 2023
3 Minutes Read
എം.ആർ. മഹേഷ്
Dec 27, 2022
13 Minutes Read
വി.കെ. ബാബു
Nov 23, 2022
6 Minutes Read
എല്‍സ നീലിമ മാത്യു
Oct 12, 2022
3 Minutes Read