പരിസ്ഥിതിസംരക്ഷണം, കുടിയേറ്റം
ബഫര്‍ സോണ്‍:
തീവ്രവാദമല്ല, സംവാദം.
പരിസ്ഥിതിസംരക്ഷണം, കുടിയേറ്റം, ബഫര്‍ സോണ്‍: തീവ്രവാദമല്ല, സംവാദം
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിര്‍ദേശം, കേരളത്തില്‍ ചര്‍ച്ചക്കും വിവാദത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ശാസ്ത്രീയവും പ്രായോഗികവും പ്രകൃതിയുടെയും മനുഷ്യരുടെയും പക്ഷത്തുനിന്നുള്ളതുമായ പരിഹാരം മുന്നോട്ടുവക്കുകയാണ്, ഈ മേഖലയുമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്നവര്‍, ട്രൂകോപ്പി വെബ്‌സീനിലൂടെ.
20 Jun 2022, 09:20 AM
വന്യജീവി സങ്കേതങ്ങള്‍ക്കും ദേശീയോദ്യാനങ്ങള്‍ക്കും ചുറ്റും ഒരു കിലോമീറ്റര്‍ വീതിയിലെങ്കിലും പരിസ്ഥിതിലോല മേഖല വേണമെന്ന സുപ്രീംകോടതി നിര്‍ദേശം, കേരളത്തില്‍ ചര്‍ച്ചക്കും വിവാദത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. ഈ വിഷയത്തില്‍ ശാസ്ത്രീയവും പ്രായോഗികവും പ്രകൃതിയുടെയും മനുഷ്യരുടെയും പക്ഷത്തുനിന്നുള്ളതുമായ പരിഹാരം മുന്നോട്ടുവക്കുകയാണ്, ഈ മേഖലയുമായി ഇടപെട്ട് പ്രവര്‍ത്തിക്കുന്നവര്‍, ട്രൂ കോപ്പി വെബ്‌സീനിലൂടെ.
അഡ്വ. ജോയ്സ് ജോര്‍ജ്
തിരിച്ചറിയണം, പരിസ്ഥിതി സംരക്ഷണ
രാഷ്ട്രീയത്തിനു പിന്നിലെ ഇരട്ടത്താപ്പ്
‘‘ഒരു കാലത്ത് ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളെ കോളനികളാക്കി കൊള്ളയടിച്ച സമ്പത്തുപയോഗിച്ച് സുഖലോലുപരായി ജീവിച്ചതുവഴിയുണ്ടായ ആഗോളതാപനവും അതുമൂലമുള്ള കാലാവസ്ഥാവ്യതിയാനത്തെയും മറികടക്കാന്‍ അതേ സമ്പത്തുപയോഗിച്ച് കൊള്ളയടിക്കപ്പെട്ട രാജ്യങ്ങളുടെ വികസനം തടയുകയും ജനങ്ങളുടെ അവകാശം നിഷേധിക്കുകയും ചെയ്യുകയെന്നതാണ് പുതിയ കാലത്തെ കോളനിവല്‍ക്കരണത്തിന്റെ കാതല്‍.’’
‘‘സര്‍ക്കാര്‍ സംവിധാനങ്ങളെ തന്നെ സ്വാധീനിച്ച് വരുതിയിലാക്കുക, ഭരണനേതൃത്വങ്ങളുമായി നയതന്ത്ര ഉടമ്പടി ഉണ്ടാക്കുക, സര്‍ക്കാരിതര സംഘടനകള്‍ രൂപീകരിക്കുകയും സാമ്പത്തിക സഹായം നല്‍കുകയും അവരിലൂടെ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്കിടയില്‍ തങ്ങളുടെ അജണ്ടകള്‍ക്കനുസൃതമായ പൊതുബോധസൃഷ്ടി നടത്തുകയും ചെയ്യുക തുടങ്ങി ബഹുമുഖ തന്ത്രങ്ങളാണ് സ്വീകരിച്ചുപോരുന്നത്. ഇതിലൂടെ പരിസ്ഥിതി സംരക്ഷണം മറയാക്കിയുള്ള കോളനിവല്‍ക്കരമാണ് ലക്ഷ്യം വയ്ക്കുന്നത്.’’
‘‘കേരളത്തിലെ വനവിസ്തൃതിയുടെയും സംരക്ഷിത പ്രദേശങ്ങളുടെ എണ്ണത്തിന്റെയും അടിസ്ഥാനത്തിലാണ് വനം- വന്യജീവി വകുപ്പിന്റെ പദവികളുടെ എണ്ണം നിശ്ചയിക്കുന്നത്. മുന്‍പ് ഒരുകണ്‍സര്‍വേറ്ററും ഡിവിഷനല്‍ ഫോറസ്റ്റ് ഓഫീസര്‍മാരും അതിനുതാഴെ റെയ്ഞ്ച് ഓഫീസര്‍ ഉള്‍പ്പടെയുള്ള ഫീല്‍ഡ് സ്റ്റാഫുമായിരുന്നു വകുപ്പിലുണ്ടായിരുന്നത്. ഇന്ന് മുഖ്യവനപാലകന്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, അതിനുകീഴില്‍ ഒട്ടനവധി കേഡര്‍ തസ്തികകള്‍ സൃഷ്ടിച്ച് ശമ്പളവും ആനുകൂലങ്ങളും കൂടിയ പെന്‍ഷനും മറ്റാനുകൂല്യങ്ങളും ഉറപ്പുവരുത്താന്‍ വനവിസ്തൃതി കൃത്രിമമായി കൂട്ടിക്കാണിക്കുന്നു എന്നത് യാഥാര്‍ത്ഥ്യമാണ്.’’
‘‘പലപ്പോഴും സംരക്ഷണത്തിന്റെ ദുരിതമനുഭവിക്കേണ്ടിവരുന്ന സാധാരണക്കാരുടെ ശബ്ദം സുപ്രീംകോടതിയിലെത്താറില്ല. പരിസ്ഥിതി വിഷയങ്ങളില്‍ സംഘടതിമായി പ്രവര്‍ത്തിക്കുന്ന സാമ്പത്തിക പിന്‍ബലമുള്ള സന്നദ്ധ സംഘടനകളും സ്ഥാപിതതാത്പര്യമുള്ള അധികാര - ഭരണ സംവിധാനങ്ങളും കോടതിവ്യവഹാരങ്ങളെ മുന്തിയ അഭിഭാഷകരെ അണിനിരത്തിയും നിരന്തരം ഹര്‍ജികള്‍ സമര്‍പ്പിച്ചും വരുതിയിലാക്കാന്‍ ശ്രമിക്കുന്നുണ്ട് എന്നത് യാഥാര്‍ത്ഥ്യമാണ്. മുന്‍പിലുള്ള വസ്തുതകളുടെ അടിസ്ഥാനത്തില്‍ കോടതികള്‍ വിധിപറയുമ്പോള്‍ അത് പലപ്പോഴും സാധാരണക്കാരുടെ താത്പര്യത്തിനെതിരാകും.’’
‘‘പ്രകൃതിയും പരിസ്ഥിതിയും ജൈവവൈവിധ്യവുമൊന്നും സംരക്ഷിക്കേണ്ടതില്ല എന്നല്ല പറഞ്ഞുവന്നത്?, മറിച്ച്, ഇത് നടപ്പിലാക്കേണ്ടത് ലോകം മുഴുവന്‍ അംഗീകരിച്ച സംരക്ഷണത്തിന്റെ മാര്‍ഗമായ, ജനങ്ങളുടെ ഇടപെടലോടും പങ്കാളിത്തത്തോടും മുന്‍കൂട്ടിയുള്ള അറിവോടെയുള്ള സമ്മതത്തോടും കൂടിയാവണം എന്നാണ്. ജനങ്ങളെ വിശ്വാസത്തിലെടുത്തും അവരുടെ ജീവിക്കാനുള്ള അവകാശം പരിഗണിച്ചുകൊണ്ടുമാവണം.’’
ടി.പി. പത്മനാഭന്‍
നിയമങ്ങളുടെ കോര്‍പറേറ്റ് ഭേദഗതികള്‍ക്കിടയില്‍
പ്രതീക്ഷ നല്‍കുന്നു ഈ വിധി
‘‘കാട്ടിനുള്ളില്‍ ധാതുഖനനത്തിനു മുന്നോടിയായ സര്‍വേക്കും പര്യവേക്ഷണത്തിനും സ്വകാര്യ ഏജന്‍സികള്‍ക്ക് നിര്‍ബാധം അനുമതി നല്‍കാനുള്ള ഭേദഗതി കേന്ദ്ര വനമന്ത്രാലയവും, കേന്ദ്ര ഖനി മന്ത്രാലയവും കൊണ്ടുവന്നത് ഈയിടെയാണ്. കാട്ടിനുള്ളില്‍ സ്വകാര്യമേഖയ്ക്ക് ഖനനത്തിന് വഴിയൊരുങ്ങുകയാണിതിലൂടെ. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യയിലെ ദേശീയ ഉദ്യാനങ്ങളുടെയും സംരക്ഷിതവനമേഖലകളുടെയും അതിര്‍ത്തികളില്‍നിന്ന് ഒരു കി.മി. ദൂരം സുരക്ഷക്കുവേണ്ടി ബഫര്‍ സോണ്‍ ആയി ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്ന സുപ്രീംകോടതി ഉത്തരവിനെയും കാണേണ്ടത്. അതു കൊണ്ടുതന്നെ പ്രസ്തുത വിധി സ്വാഗതാര്‍ഹവുമാണ്.’’
‘‘വന്‍കിട നിര്‍മാണങ്ങളും, ക്വാറി പ്രവര്‍ത്തനങ്ങളും ലക്ഷ്യം വെച്ചാണ് സുപ്രീം കോടതി വിധി. സംസ്ഥാനങ്ങളുടെ ത്വരിതനേട്ടങ്ങള്‍ക്ക് കാരണമാകുന്ന സാമ്പത്തിക ഇടപാടുകളിലെ ഇടനിലക്കാര്‍ മാത്രമായി സര്‍ക്കാര്‍ ചുരുങ്ങരുതെന്നാണ് വിധി പ്രസ്താവിച്ച് ജസ്റ്റിസ് ബോസ് അഭിപ്രായപ്പെട്ടത്. വിധി പ്രസ്താവത്തില്‍ സുപ്രീംകോടതി എടുത്തുപറയുന്നതും ഇത്തരം മേഖലകളിലെ ഖനികളുടെ നിയന്ത്രണത്തെക്കുറിച്ചാണ്. വനമേഖലകളിലെ പ്രകൃതിവിഭവങ്ങളെ മുന്‍നിര്‍ത്തിയുള്ള വന്‍കിട പദ്ധതികള്‍ പ്രദേശവാസികള്‍ക്ക് ഒരു തരത്തിലും പ്രയോജനകരമല്ലെന്ന് നമുക്കുമുന്നില്‍ ഉദാഹരണങ്ങളുണ്ട്. മലയോര മേഖലകളിലും, കടലോര പ്രദേശത്തും താമസിക്കുന്നവരാണ് കേരളത്തില്‍ ഇന്നേറ്റവും ദരിദ്രരായിട്ടുള്ളത്. ഈ രണ്ടു മേഖലകളിലും ഒരേ വ്യഗ്രതയോടെയാണ് വന്‍കിട പദ്ധതികള്‍ ആസൂത്രണം ചെയ്യപ്പെടുന്നതും. ചൂഷകരുടെ താല്‍പര്യങ്ങള്‍ ജനതാല്‍പര്യമായി അവതരിപ്പിക്കപ്പെടുന്ന സൂത്രം ഇതില്‍ പ്രയോഗിക്കുന്നുണ്ട്. വനമേഖലകള്‍ കേന്ദ്രീകരിച്ചു കൊണ്ടുള്ള ആത്മീയ, ഉല്ലാസ ടൂറിസവും നിയന്ത്രിക്കപ്പെടേണ്ടതുണ്ട്.’’
ഡോ. അഞ്ജു ലിസ് കുര്യന്‍
പരിസ്ഥിതി സംരക്ഷണവും
കണ്‍സര്‍വേഷന്‍ റെഫ്യൂജികളും
‘‘കാല്പനികഭാവങ്ങളോടുകൂടിയ പ്രകൃതിസംരക്ഷണ ആശയങ്ങള്‍ക്ക് ജീവനാഡിയായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത് കാലാകാലങ്ങളായി അന്താരാഷ്ട്രതലത്തില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന സാമ്പത്തികസഹായങ്ങളും അത് നല്‍കുന്നവരുടെ താത്പര്യങ്ങളുമാണ്.ശക്തമായ സാമ്പത്തിക-രാഷ്ട്രീയ അടിത്തറയോടുകൂടി ലോകത്തിലെ എല്ലാ രാജ്യങ്ങളിലും ശാഖകളോടുകൂടി പ്രവര്‍ത്തിക്കുന്ന പ്രകൃതിസംരക്ഷണ സംഘടനകളാണ് ബിഗസ്റ്റ് ഇന്‍ര്‍നാഷണല്‍ നോണ്‍ ഗവണ്‍മെന്റല്‍ ഓര്‍ഗനൈസേഷന്‍സ് അല്ലെങ്കില്‍ BINGOS എന്നറിയപ്പെടുന്ന സംഘടനകൾ. ഈ സംഘടനകളുടെയും സാമ്പത്തികദാതാക്കളുടെയും പ്രവര്‍ത്തനഫലമായി ലോകത്താകമാനം വലിയതോതിലുള്ള വര്‍ധനവാണ് സംരക്ഷിത പ്രദേശങ്ങളുടെ എണ്ണത്തിലുണ്ടായിട്ടുള്ളത്. മറുവശമാകട്ടെ, ഒമ്പതക്ക ബജറ്റോടുകൂടിയ BINGOS ന്റെ മുതല്‍മുടക്കുകള്‍ തദ്ദേശവാസികളെ നോക്കുകുത്തികളാക്കി കോര്‍പറേറ്റ് രീതിയില്‍ പ്രവര്‍ത്തിക്കുന്നതിലേക്ക് എത്തിനില്‍ക്കുന്നു.’’
‘‘പരിസ്ഥിതി സംരക്ഷണത്തിന്റെ പേരില്‍ കുടിയിറക്കപ്പെടുന്നവര്‍, അഭയകേന്ദ്രം നഷ്ടപ്പെട്ടവര്‍, ജീവനോപാധികള്‍ തിരസ്‌കരിക്കപ്പെട്ടവര്‍- ഇവരെ വിളിക്കുന്ന പേരാണ് ‘കണ്‍സര്‍വേഷന്‍ റെഫ്യൂജീസ്' എന്നത്. യാതൊരു നഷ്ടപരിഹാരവും നല്‍കാതെ കുടിയിറക്കപ്പെടുമ്പോള്‍, ഉപജീവനത്തിന് പുതിയ മേച്ചില്‍പുറങ്ങള്‍ കണ്ടെത്തേണ്ടിവരുമ്പോള്‍, തികച്ചും പാര്‍ശ്വവത്കരിക്കപ്പെട്ട ഒരുപറ്റം ജനങ്ങള്‍ക്കിടയിലേക്ക് മറ്റൊരു വിഭാഗത്തെക്കൂടി തുറന്നുവിടുകയെന്നതും ഒരു സാമൂഹിക അരാജകത്വം സൃഷ്ടിക്കല്‍ തന്നെയാണ്. പ്രാദേശിക ജനതയുടെ കുടികിടപ്പവകാശത്തെപ്പോലും നിരാകരിക്കുകയും വേണ്ടിവന്നാല്‍ ബലപ്രയോഗത്തിലൂടെ യാതൊരു നഷ്ടപരിഹാരവും നല്‍കാതെ കുടിയൊഴിപ്പിക്കുന്നതും ആഗോളതലത്തില്‍ തന്നെ പല സംരക്ഷിതപ്രദേശങ്ങളിലും നടന്നുകൊണ്ടിരിക്കുന്നു. ഏറെ താത്വികവും ആത്മീയവുമായ പ്രകൃതിസംരക്ഷണ പാരമ്പര്യമുള്ള രാജ്യമായ ഇന്ത്യ, മനുഷ്യസ്പര്‍ശമേല്‍ക്കാത്ത പ്രകൃതി എന്ന ആശയത്തിലൂന്നിയ സംരക്ഷണപ്രക്രിയകള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത് ആപല്‍കരമാണ്.’’
ഫാ. സെബാസ്റ്റ്യന്‍ കൊച്ചുപുരക്കല്‍
ബഫര്‍ സോണ്‍ കേരളത്തില്‍ അപ്രായോഗികം
‘‘ഇന്ത്യയിലെ ജനസാന്ദ്രത 2019-ല്‍ ഒരു ച.കി.മീ.യില്‍ 460 പേരാണെങ്കില്‍ ഏതാണ്ട് അതിന്റെ ഇരട്ടിയാണ് കേരളത്തില്‍. അതും ക്രമമായി വര്‍ധിച്ചുവരുന്നു. 2001-ല്‍ ഒരു ച.കി.മീ.യില്‍ 819 പേരായിരുന്നെങ്കില്‍ 2021-ല്‍ അത് 859 പേരാണ്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ ഒരിഞ്ച് ഭൂമി പോലും കേരളത്തില്‍ ഇനി വനമേഖലയാക്കാന്‍ കഴിയില്ല. ഈ സാഹചര്യത്തിലാണ് വനമേഖലയുടെ വ്യാപ്തി വര്‍ധിപ്പിക്കുക എന്ന ഗൂഢലക്ഷ്യത്തോടെ വനമേഖലക്കുചുറ്റും ഒരു കിലോമീറ്റര്‍ ചുറ്റളവ് ബഫര്‍ സോണ്‍ ആക്കുന്നതിനുള്ള ഉത്തരവ് വരുന്നത്.’’
‘‘ലക്ഷക്കണക്കിന് ജനങ്ങളെ ശ്വാസംമുട്ടിക്കുമെന്നതിനാലും, അനുദിനം ക്ഷയിച്ചുവരുന്ന കാര്‍ഷികമേഖല വീണ്ടും പ്രതിസന്ധിയിലാകും എന്നതിനാലും, കുടിയിറക്കലുകള്‍ പുതിയ പരിസ്ഥിതിപ്രശ്നങ്ങള്‍ സൃഷ്ടിക്കുമെന്നതിനാലും കേരളത്തില്‍ ബഫര്‍ സോണ്‍ അപ്രായോഗികമാണ്. വലിയ പ്രക്ഷോഭത്തിലേക്ക് ജനം നീങ്ങാതിരിക്കുന്നതിന് അധികാരികള്‍ ജാഗ്രതയോടെ പ്രവര്‍ത്തിക്കണം.’’
ടോണി തോമസ്
ആരാണ് കര്‍ഷകരെ
കാടിന്റെ ശത്രുവാക്കുന്നത്?
‘‘പരിസ്ഥിതിലോല മേഖലയുടെ പേരില്‍, ഇടുക്കിയില്‍ ബഹളംവക്കുന്നതിന്റെ 50 ശതമാനവും കൈയേറ്റക്കാരാണ്. 50 ശതമാനം, പണ്ട്, രാജഭരണകാലത്തും മറ്റും പാട്ടവും പട്ടയവുമൊക്കെ കൊടുത്തവരും. കുടിയേറ്റക്കാരെയും കൈയേറ്റക്കാരെയും ഒരുമിച്ചുകൂട്ടി ഇറക്കിയത് ക്രിസ്ത്യന്‍ പള്ളിയാണ്. കാരണം, ചര്‍ച്ചാണ് ഇടുക്കിയിലെ ഏറ്റവും വലിയ കൈയേറ്റക്കാര്‍. അവര്‍ക്ക് നിലനില്‍ക്കണമെങ്കില്‍, കൈയേറ്റക്കാര്‍ മാത്രം പോരാ, കുടിയേറ്റക്കാരും കൂടി വേണം. കുടിയേറ്റക്കാര്‍ക്ക് അടി കിട്ടും എന്ന തരത്തില്‍ ആശങ്ക സൃഷ്ടിച്ച്, പള്ളികളാണ് പ്രശ്നം ഇത്ര രൂക്ഷമാക്കിയത്. പൂര്‍ണമായും രാഷ്ട്രീയ ഒത്താശയോടെയാണ് ഇടുക്കിയിലെ കൈയേറ്റം, അത് ഒഴിപ്പിക്കാന്‍ ശ്രമിക്കുന്നില്ല.’’
‘‘പരിസ്ഥിതിലോലമേഖലാ പ്രശ്നം, കര്‍ഷകരുമായി ബന്ധപ്പെട്ട ഒരു റിയല്‍ ഇഷ്യൂ അല്ല. ഇതൊരു ഇഷ്യൂ ആയി മാറിയത് ഉദ്യോഗസ്ഥരുടെ അപ്രമാദിത്തം കര്‍ഷകര്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കുന്നതുമൂലമാണ്. അതുവഴി, കര്‍ഷകര്‍ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ ശത്രുക്കളായി മാറി. ഭാവിയില്‍, പരിസ്ഥിതിലോല മേഖല യാഥാര്‍ഥ്യമായാല്‍, ഉദ്യോഗസ്ഥര്‍ ഏതൊക്കെ രീതിയിലായിരിക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരിക എന്ന ഭയം കര്‍ഷകര്‍ക്കുണ്ട്. പകരം, അതിന്റെ അധികാരം ഗ്രാമസഭകള്‍ക്ക് വിട്ടുകൊടുത്താല്‍ ഇതൊരു വിഷയമേ ആകില്ല. ഇത്തരമൊരു കാഴ്ചപ്പാടുണ്ടെങ്കില്‍ ഒരു പ്രശ്നം എളുപ്പം പരിഹരിക്കാം.’’
ടി.പി. കുഞ്ഞിക്കണ്ണന്‍
വേണം, ശാസ്ത്രീയമായ
ഒരു പാരിസ്ഥിതിക ഭരണരീതി
‘‘സുപ്രീംകോടതിയുടെ പുതിയ വിധി, ഈ രംഗത്ത് നിലനില്‍ക്കുന്ന അനിശ്ചിതത്വത്തിന് ഒരര്‍ഥത്തില്‍ പരിഹാരമാണ്; എന്നാല്‍ പുതിയ ചില പ്രയാസങ്ങള്‍ക്കും ഇടയാക്കുന്നുണ്ട്. അത്, ഈ മേഖലയില്‍ നടപ്പാക്കുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ചാണ്. വിധിയിലെ 44 (ഇ) ഭാഗം പരിസ്ഥിതിലോല മേഖലയില്‍ സ്ഥിരമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്ക് കൂടി നിയന്ത്രണമേര്‍പ്പെടുത്തിയിരിക്കുന്നു. ഇതാകട്ടെ, ഇപ്പോള്‍ തന്നെ കോടതിവിധി പ്രകാരമുള്ള പരിസ്ഥിതിലോല മേഖലയില്‍ താമസക്കാരായ യഥാര്‍ഥ കര്‍ഷകര്‍ക്കും ആദിവാസികള്‍ക്കും അവരുടെ ന്യായമായ ആവശ്യങ്ങള്‍ക്ക് തടസ്സമായേക്കുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു.’’
‘‘വനത്തിലും വനാതിര്‍ത്തികളിലും താമസിക്കുന്ന ജനങ്ങളുടെ പ്രശ്നങ്ങള്‍ക്കൊപ്പം തന്നെ, കൃഷിസംബന്ധമായ പ്രശ്നങ്ങളും പരിഗണിക്കേണ്ടതുണ്ട്. പരിസ്ഥിതിലോല മേഖലകള്‍ നിജപ്പെടുത്തുമ്പോള്‍ മലകള്‍, പുഴകള്‍, പുല്‍പ്രദേശങ്ങള്‍ എന്നിവയെ ഏതൊക്കെ രീതിയില്‍ പരിഗണിക്കണമെന്നതിലും വ്യക്തത വേണം. എന്നാല്‍, പരിസ്ഥിതിലോല മേഖലയുടെ അതിര്‍ത്തിനിര്‍ണയം നടക്കേണ്ടത് അടിയന്തരപ്രാധാന്യമുള്ള കാര്യമാണ്. അതില്‍ നിലവിലുള്ള നിയമങ്ങള്‍ക്കു പുറമെ ഇനിയും നിയമങ്ങള്‍ വേണ്ടിവന്നേക്കും. ഏറ്റവും പ്രധാനം ഇത്തരം പ്രദേശങ്ങളില്‍ പാരിസ്ഥിതിക- സാമൂഹിക പ്രശ്നങ്ങള്‍ കൃത്യമായി മനസ്സിലാക്കുക എന്നതാവണം. സമ്മര്‍ദമുണ്ടാക്കാന്‍ കഴിയുന്നവരുടെ പ്രദേശം തീരെ ഉള്‍പ്പെടാതെ വരുന്നതും, ആദിവാസികള്‍, സാധാരണ കര്‍ഷകര്‍ എന്നിവരുടെ പ്രദേശം പൂര്‍ണമായി ഉള്‍പ്പെടുന്നതും ആശാസ്യമല്ല, ശാസ്ത്രീയവുമല്ല. അതിനാല്‍ ഇതൊക്കെ കണക്കിലെടുത്തുള്ള മാറ്റങ്ങള്‍ അവയില്‍ വരുത്തേണ്ടതാണ്.’’
ഡോ. രതീഷ് പാണമ്പറ്റ
പ്രാദേശിക പരിസ്ഥിതി സമരങ്ങളുടെ
രാഷ്ട്രീയത്തെക്കുറിച്ച്, വിമര്‍ശനാത്മകമായി...
‘‘ഇന്ത്യയുള്‍പ്പെടുന്ന മൂന്നാംലോക രാജ്യങ്ങളില്‍ രൂപപ്പെടുന്ന പാരിസ്ഥിതിക പ്രസ്ഥാനങ്ങള്‍ക്ക് പാശ്ചാത്യ രാജ്യങ്ങളിലെ സ്ഥാപനവല്‍കൃതമായ പാരിസ്ഥിതിക പ്രസ്ഥാനങ്ങളേക്കാള്‍ സമൂഹത്തിലെ എല്ലാ വിഭാഗം മനുഷ്യരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്നു എന്നത് ഒരു സവിശേഷതയാണ്. പരിസ്ഥിതിയുടെ ആന്തരികമായ മൂല്യത്തെകുറിച്ചുള്ള തിരിച്ചറിവിനേക്കാള്‍ ഉയര്‍ന്ന ജീവിതനിലവാരത്തിന്റെയും, ആധുനിക വിശ്രമാസ്വാദന രീതികളുടെയും, സൗന്ദര്യ സങ്കല്‍പ്പങ്ങളുടെയും സവിശേഷതയായിട്ടാണ് പാശ്ചാത്യ പാരിസ്ഥിതികവാദത്തിന്റെ പിറവിയെ ഒരുകൂട്ടം ഗവേഷകര്‍ നോക്കികാണുന്നത്. ഈ വീക്ഷണകോണില്‍ പരിസ്ഥിതിവാദം ഒരു ‘പോസ്റ്റ് ഇന്‍ഡസ്ട്രിയല്‍' സമൂഹത്തിലെ ഒഴിവുസമയ വിനോദമായോ ഒരു ‘പോസ്റ്റ് മെറ്റീരിയല്‍' ലോകവീക്ഷണത്തിന്റെ പ്രകടനമായോ കണക്കാക്കാം. ഇത്തരം പാശ്ചാത്യ സാഹചര്യങ്ങള്‍ക്ക് വിരുദ്ധമായി, ഇന്ത്യയുള്‍പ്പെടുന്ന മൂന്നാം ലോക രാജ്യങ്ങളിലെ ദരിദ്ര മനുഷ്യരുള്‍പ്പെടെ എല്ലാ വിഭാഗം ജനങ്ങളും പാരിസ്ഥിതിക പ്രശ്നങ്ങളില്‍ അതീവ ഉത്കണ്ഠയുള്ളവരും, തങ്ങളുടെ ഭൗതികജീവിതത്തെ ബാധിക്കുന്ന പ്രധാന പ്രശ്നങ്ങളില്‍ ഒന്ന് എന്ന നിലയില്‍ത്തന്നെ അവയില്‍ സജീവമായി ഇടപെടുന്നവരുമാണ്.’’
അലി ഹൈദര്‍
May 31, 2022
20 Minutes Read
അതുൽ ടി.കെ.
May 31, 2022
17 Minutes Read
മുഹമ്മദ് ഫാസില്‍
Apr 28, 2022
9 Minutes Watch
കെ.വി. ദിവ്യശ്രീ
Mar 11, 2022
17 Minutes Watch
ഡോ. പ്രതിഭ ഗണേശൻ
Mar 08, 2022
3 Minutes Read