ഓടുന്ന മനുഷ്യന് ഒരു മുഴം മുമ്പേ ഓടുന്ന കൊറോണ വൈറസ്

വാക്‌സിൻ നൂറു ശതമാനം ആൾക്കാർക്കും ലഭ്യമാകുക എന്നത് വിദൂരഭാവിയിൽപ്പോലും സാദ്ധ്യമല്ല. കുത്തിവെപ്പ് ​എടുത്താലും തമ്മിൽ പകരുന്നത് പിന്നെയും തുടരും, പകർന്ന് കഴിഞ്ഞ് വൈറസിനെ നേരിടാനേ നമ്മുടെ ആൻറിബോഡികൾക്ക് കഴിയൂ. ഫലപ്രദമായ, വ്യാപകമായ കുത്തിവെപ്പുകൊണ്ട്​ മഹാമാരിയുടെ അവസാനം കുറിച്ചാലും അത് വൈറസിന്റെ അവസാനം അല്ല. ഡൈനൊസോറുകളെപ്പോലെ എന്നെന്നേയ്ക്കുമായി ഇല്ലാതാകുന്നവയല്ല വൈറസുകൾ. മറ്റ് പല ജന്തുക്കളേയും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാക്കിയ മനുഷ്യനു വൈറസുകളെ തൂത്തുതുടച്ചു കളയാൻ സാധിയ്ക്കുകയില്ല- കൊറോണ വൈറസിന്റെ പരിമാണങ്ങളെക്കുറിച്ച്​.

ണ്ടാം ലോകമഹായുദ്ധത്തിനു ശേഷം ഏറ്റവും കൂടുതൽ മനുഷ്യർ മരിച്ചത് കോവിഡ് വൈറസാലാണ്. ആദ്യത്തേത് മനുഷ്യർ തന്നെ നടത്തിയ കൊലപാതകങ്ങൾ ആണെങ്കിൽ രണ്ടാമത്തേത് സ്വയം ഒരു ജീവിതമില്ലാത്ത വൈറസുകളുടെ ചെയ്തിയാണ്. യുദ്ധങ്ങൾ വിട്ടുകളയാനും മനുഷ്യർ മനുഷ്യരെ കൊല ചെയ്യുന്നതിനു അറുതി വരുത്താനും നമ്മൾ തയ്യാറാവത്തതു പോലെ വൈറസുകളും തീരുമാനങ്ങൾ മാറ്റാൻ പോകുന്നില്ല, ഭൂമുഖത്ത് നിലനിൽക്കും. വസൂരി വൈറസോ പോളിയൊ വൈറസോ അപ്രത്യക്ഷമായിട്ടില്ല, നമ്മെ ബാധിയ്ക്കുന്നില്ല എന്നേ ഉള്ളു. ""കൊറോണവിറിഡേ'' കുടുംബത്തിൽപ്പെട്ട കോവിഡ്-19 ഇവിടെയൊക്കെത്തന്നെ കാണും, എങ്ങും പോയിക്കളയില്ല എന്നതാണ് സത്യം.

വേരിയന്റുകൾ നിർമ്മിച്ച് രക്ഷപ്പെടാൻ നോക്കുന്നത് വൈറസുകളുടെ തനി സ്വഭാവമാണ്. 30,000 ന്യൂക്ലിയോടൈഡുകളുടെ ശൃംഘലയാണ് ഈ കൊറോണ വൈറസിന്റെ ജനിതകവസ്തു. ഡി.എൻ.എ. അല്ല, ആർ.എൻ.എയാണ് ഇത്. ഓരോ തവണ പകർപ്പെടുക്കുമ്പോഴും ഈ ന്യൂക്ലിയോറ്റൈഡുകളിൽ ചെറിയ മാറ്റങ്ങൾ-തെറ്റുകൾ തന്നെയാണ് പലപ്പോഴും - സംഭവിക്കുകയും അവയിൽ ചിലത് വൈറസിന്റെ സ്വഭാവത്തിൽ മാറ്റമുണ്ടാക്കുകയും ചെയ്യും. ഈ ന്യൂക്ലിയോറ്റൈഡുകളിൽ ഓരോ മൂന്നെണ്ണവും ഓരോ അമൈനൊ ആസിഡുകൾ കൊരുത്തെടുക്കാനുള്ള കോഡുകളാണ്. ഈ അമൈനോ ആസിഡുകൾ കൊരുത്ത് പ്രോട്ടീൻ നിർമിക്കപ്പെടുന്നു. വൈറസിന്റെ പകർച്ചയെ സംബന്ധിച്ച്​ പ്രധാന പ്രോട്ടീനുകൾ S1, S2 എന്നിവയാണ്: നമ്മുടെ കോശങ്ങളിൽ പറ്റിപ്പിടിയ്ക്കാൻ പ്രത്യേകം രൂപമാറ്റങ്ങൾ ക്രമീകരിച്ചവ.

രക്തസമ്മർദ്ദത്തെ നിയന്ത്രിക്കാനുള്ള ഒരു പ്രോട്ടീനിന്​ പറ്റിപ്പിടിയ്ക്കാനുള്ള സ്വീകരിണികൾ നമ്മുടെ കോശോപരിതലത്തിലുള്ളവയെ തന്മയത്വത്തോടേ ഉപയോഗിക്കുകയാണ് ഈ S1, S2 പ്രോട്ടീനുകൾ. ഇവ നിർമ്മിക്കുന്നതിനുള്ള കോഡുകളിൽ സംഭവിക്കുന്ന മ്യൂ​ട്ടേഷനുകളാണ് ഇന്ന് ഏറ്റവും നിർണായകമായിരിക്കുന്നത്. കാരണം നമ്മുടെ കോശങ്ങളുടെ സ്വീകരിണികളിൽ അതി തീവ്രവും ഗാഢവുമായി പിറ്റിപ്പിപ്പിടിയ്ക്കുന്നവയാണ് ഇപ്പോഴത്തെ ഡെൽറ്റ വേരിയന്റുകൾ പോലെയുള്ളവ.

ആദ്യത്തെ 14 മുതൽ 685 വരെയുള്ള അമിനൊ ആസിഡുകൾ S1 പ്രോട്ടീൻ നിർമിക്കാനുള്ളവയാണ്. 686 മുതൽ 1273 വരെയുള്ളവ S2 പ്രോട്ടീൻ നിർമിക്കാനും. ഇവയ്ക്കിടയിലെ മ്യൂ​ട്ടേഷനുകളാണ് ചില അക്കങ്ങളായി രേഖപ്പെടുത്തുന്നത്. N501Y എന്ന് ഒരു വേരിയൻറ്​ പേര് കാണുന്നെങ്കിൽ 501ാമത്തെ N കൊണ്ട് സൂചിപ്പിക്കപ്പെടുന്ന അമൈനൊ ആസിഡ് (Asparagine) മ്യൂ​ട്ടേഷൻ മൂലം Y (Tyrosine) എന്ന അമൈനോ ആസിഡ് ആയി മാറിയെന്നാണർത്ഥം. ആർ.എൻ.എയുടെ മറ്റ് ഭാഗങ്ങളിൽ മ്യൂ​ട്ടേഷൻ നടക്കുന്നില്ല എന്നല്ല, അവയുടെ പ്രത്യാഘാതങ്ങളെക്കുറിച്ച് വേണ്ടത്ര അറിവില്ല എന്നേയുള്ളു.

വൈറസിന്റെ ഭാവി നമ്മളാണോ തീരുമാനിക്കുന്നത്?

തീർച്ചയായും, മനുഷ്യരെ ബാധിയ്ക്കുന്നവയാണെങ്കിൽ നമ്മുടെ വ്യവഹാരങ്ങളിൽ ഇടപെടാതെ അവയെ മാറ്റി നിർത്താൻ ഉപാധികൾ ആവിഷ്‌ക്കരിക്കപ്പെട്ടിട്ടുണ്ട്. വസൂരി വൈറസും പോളിയോ വൈറസും ഇന്ന് പണ്ടത്തെ പ്രതാപത്തോടെ ജീവിയ്ക്കുന്നില്ല എന്ന് മാത്രമല്ല മിക്കവാറും ഒഴിവാക്കപ്പെട്ടും കഴിഞ്ഞു. വൈറസുകൾക്ക് ലോകം പിടിച്ചെടുക്കണമെന്നോ അജയ്യത ആർജ്ജിക്കണമെന്നോ ഒന്നും ചിന്തയില്ല. ജീവന്റെ പ്രതിഭാസമായ, സ്വവർഗത്തെ ശാശ്വതീകരിക്കുക എന്ന ഉദ്ദേശ്യത്തിനു വേണ്ടി വിഭജിക്കാൻ പറ്റിയ ശരീരങ്ങൾ തേടണം എന്നേയുള്ളു. ഇമ്യൂണിറ്റി വഴി മനുഷ്യന്റെ പ്രതിരോധം ശക്തിയാർജ്ജിക്കുമ്പോൾ കൂടുതൽ പൊരുതാതെ സമരസപ്പെട്ട് ജീവിക്കുക എന്ന പ്രായോഗികമാർഗ്ഗം സ്വീകരിക്കുക എന്നത് പല വൈറസുകളുടെയും സ്വഭാവമാണ്. കോവിഡ്-19 വൈറസും ഈ വഴി തെരഞ്ഞെടുത്തേയ്ക്കാം.

വാക്‌സീനുകളും മനുഷ്യരുടെ ഇമ്യൂൺ പ്രതിരോധവഴികളും ആൻറി വൈറൽ മരുന്നുകളും സമ്മർദ്ദമേൽപ്പിക്കുമ്പോൾ ഇതിനെ അതിജീവിക്കാൻ ഉടൻ വഴികൾ തേടുന്നവരാണ് വൈറസുകൾ. നിയന്ത്രണങ്ങൾ ഇല്ലാത്തിടത്തോ ഭാഗിക നിയന്ത്രണം മാത്രമുള്ളിടത്തോ -ലോകത്ത് ഇത്തരം പല ഇടങ്ങളുമുണ്ട്- വൈറസ് കൂടുതൽ വൈവിദ്ധ്യമിയന്നതാകും എന്നതാണ് യാഥാർത്ഥ്യം. സ്‌പൈക് പ്രോടീൻ കോഡ് ചെയ്യുന്ന ജനിതകഭാഗത്തെ മ്യൂ​ട്ടേഷനെക്കുറിച്ചേ നമുക്ക് അറിവുള്ളു. ബാക്കി ഭാഗത്ത് വരുന്ന മ്യൂ​ട്ടേഷൻ ഏതൊക്കെ അതിന്റെ പരിണിതഫലങ്ങൾ എന്തൊക്കെ എന്നത് ഇന്നും അജ്ഞാതമാണ്...

പക്ഷേ ഇനിയും പരിണമിച്ചുകൊണ്ടിരിക്കുകയാണ് ഈ വൈറസ് എന്നത് സുപ്രധാനമാണ്. ഓടുന്ന മനുഷ്യനു ഒരു മുഴം മുൻപേ എറിയുന്നവരാണ് വൈറസുകൾ എന്ന ഓർമ ഉണ്ടായിരിക്കണം ഇപ്പോഴത്തെ വേരിയൻറ്​ നിർമ്മിതികൾ തന്നെ ആ പരിണാമത്തിന്റെ ഉദാഹരണമാണ്. നമ്മൾ തീരുമാനിക്കുന്നതാണ് വൈറസിന്റെ ഭാവി എന്ന തോന്നൽ നമ്മുടെ സ്വാർത്ഥതയിൽ നിന്ന്​ ഉരുത്തിരിയുന്ന തെറ്റിദ്ധാരണയാണ്. വൈറസുകൾ പരിണമിച്ച് മാറി അവരുടെ അതിജീവനം സാധിച്ചെടുക്കുകയാണ്. കൂടുതൽ പകരുമ്പോൾ കൂടുതൽ കൂടുതൽ മ്യൂ​ട്ടേഷനുള്ള സാദ്ധ്യതകൾ ഉടലെടുക്കുകയാണ്, കൂടുതൽ "ഫിറ്റ്' ആയ വൈറസ് തെരഞ്ഞെടുക്കപ്പെടുകയും അവരുടെ സ്ഥിര അതിജീവനം സ്ഥാപിച്ചെടുക്കാൻ വഴിതെളിക്കപ്പെടുകയും ചെയ്യുന്നു. വൈറസുകൾ നമ്മോട് ചെയ്യുന്ന സൗജന്യം ആണെന്ന് പാവം മാനവഹൃദയം ചിന്തിച്ച് കൂട്ടുന്നു.

‘കൊറോണവിറിഡേ’ കുടുംബത്തിലെ വൈറസുകളുടെ ജനിതക വസ്തുവായ ആർ.എൻ.എയുടെ പകർപ്പ് എടുക്കുകയാണ് വൈറസ് നമ്മുടെ കോശത്തിനുള്ളിൽക്കടന്നാൽ ആദ്യം ചെയ്യാറ്. പുതിയ വൈറസുകളെ നിർമിക്കാൻ ഇങ്ങനെ പകർപ്പുകൾ എടുക്കുമ്പോൾ കൃത്യമായ മൂലാനുസാരിത്വം (high fidelity) ആണ് പരിരക്ഷിക്കപ്പെടാറ്, തെറ്റുകൾ വന്നുപെടാൻ അനുവദിക്കാറില്ല. ഇവയുടെ ജീനോം വളരെ വലുതാണു താനും. അതുകൊണ്ടു തന്നെ കോവിഡ്-19 ന്റെ പരിണാമം ചുരുങ്ങിയ തോതിലേ സംഭവിക്കൂ എന്നായിരുന്നു ആദ്യാനുമാനങ്ങൾ.

വാക്‌സിൻ നെടുനാൾ സംരക്ഷണം തരും, മരുന്നുകൾ ഫലപ്രദവും, സമൂഹ ഇമ്യൂണിറ്റി (Herd immunity) കോവിഡ് മഹാമാരിയ്ക്ക് അറുതി വരുത്തുകയും ചെയ്യും എന്നതൊക്കെ ഇന്നും പദ്ധതികളായിത്തന്നെ നിലനിൽക്കുന്നു, സാവധാനം സാധിച്ചെടുത്തുകൊണ്ടിരിക്കുന്നു എന്ന് മനസ്സിലായിട്ടുമുണ്ട്. ഇൻഫ്ലൂവെൻസ വൈറസിനെ അപേക്ഷിച്ച് മൂന്നോ നാലോ തവണ വേഗതക്കുറവോടെയാണ് കോവിഡ് പരിണാമസാദ്ധ്യത എന്ന അറിവിനെ മറികടന്ന് മ്യൂ​ട്ടേഷനുകൾ തീവ്രമായിട്ടാണ് ഈ വൈറസ് സാധിച്ചെടുത്തത്- ഒരു മാസം രണ്ട് മ്യൂ​ട്ടേഷൻ വീതം. ചില വേരിയന്റുകളിൽ ഇതിലും കൂടുതൽ വേഗത്തിലും ഈ മ്യൂ​ട്ടേഷൻ സംഭവിച്ചു.

തമ്മിൽത്തമ്മിൽ ജനിതകവസ്തു കൈമാറാൻ (RNA recombination) മിടുക്ക് കാണിയ്ക്കുന്ന കൊറോണ വൈറസ് കൂടുതൽ പെട്ടെന്ന് പരിണമിയ്ക്കാനുള്ള കഴിവും നേടുന്നുണ്ട്: രണ്ട് വേരിയന്റുകൾ ഒരുമിച്ച് ബാധിച്ചാൽ അവ രണ്ടും ഇങ്ങനെ ആർ.എൻ.എ. കഷണങ്ങൾ കൈമാറി മ്യൂ​ട്ടേഷൻ റേറ്റ് കൂട്ടുകയും ചെയ്യും. കോവിഡ്-19 വൈറസും മനുഷ്യരെ ബാധിയ്ക്കുന്ന മറ്റ് കൊറോണ വൈറസുകളും തമ്മിൽ പുനർസംയോജനം (recombination) നടക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാൻ വയ്യ. ഇമ്യൂണിറ്റി കുറഞ്ഞവരിലോ വാക്‌സിൻ എടുക്കാത്തവരിലോ മിച്ചം നിൽക്കുന്ന വൈറസുകൾ പുതിയ പുതിയ മ്യൂ​ട്ടേഷനുകൾക്ക് ഒരുമ്പെട്ടേക്കാം.

പല കാരണങ്ങളാൽ ഇമ്യൂണിറ്റി ബലഹീനമാക്കപ്പെട്ടവരിൽ -അവയവമാറ്റശസ്ത്രക്രിയ കഴിഞ്ഞവരെപ്പോലെയുള്ളവർ- കുത്തിവയ്പ് അത്ര ഫലിച്ചെന്നിരിക്കില്ല. വൈറസുകൾക്ക് നിലനിൽക്കാൻ അവസരം ഒരുങ്ങുകയായി ഇത്തരം ഘട്ടങ്ങളിൽ. അമേരിക്കയിൽ ഇമ്യൂൺ പ്രതിപ്രവർത്തനം ഫലവത്താകാത്ത 10 മില്ല്യൺ ആൾക്കാരുണ്ടെന്നാണ് കണക്ക്. അതിഖണ്ഡിതമായും കൃത്യനിഷ്ഠയോടെയും ജനിതക തന്മാത്രകൾ ഇരട്ടിപ്പിക്കുന്ന കൊറോണ വൈറസുകളിൽ എന്തുകൊണ്ട് വേരിയന്റുകൾ പ്രത്യക്ഷപ്പെടുന്നു എന്നത് നിലവിൽ അറിവനുസരിച്ചുള്ള ശാസ്ത്ര അനുമാനങ്ങൾക്ക് അപ്പുറമാണ്.

സാധാരണയായി വൈറസുകളുടെ പരിണാമവേഗം ആശ്രയിക്കുന്നത് സ്വാഭാവികമായി പശ്ചാത്തലത്തിൽ സംഭവിക്കുന്ന മ്യൂ​ട്ടേഷൻ തോത്, തലമുറ ദൈർഘ്യം, അണുബാധയുടെ കാലയളവ്, ഒരു വ്യക്തിയിൽ ബാധക്കാലത്ത് ഉരുത്തിരിയുന്ന വേരിയന്റുകൾ, ഘടനാപരമായും വ്യവഹാരപരമായും വൈറൽ പ്രോട്ടീനുകളിൽ ചില ഇടങ്ങളിൽ ഏൽക്കുന്ന നിയന്ത്രണങ്ങളും പരിമിതികളും, വൈറസിനുമേൽ വന്നുചേരുന്ന പ്രകൃതിനിർദ്ധാരണ (natural selection) ത്തിന്റെ ശക്തിയുമൊക്കെയാണ്. വാക്‌സിൻ ചെറുത്തുനിൽപ്പനുസരിച്ച് വൈറസ് മാറും. നമ്മൾ നിർമ്മിക്കുന്ന ആന്റിബോഡികളിൽ നിന്ന് രക്ഷപ്പെടാൻ വൈറസുകൾക്ക് പല മാർഗങ്ങളുണ്ട്. മണിക്കൂറിൽ മില്ല്യൺ കണക്കിൽ പെരുകുന്ന വൈറസുകളിൽ പലവയ്ക്കും ജനിതകമാറ്റം സംഭവിക്കുന്നത് അവയിൽ ചിലത് അതിജീവനത്തിനുതകും എന്നത് വൈറസിനു ബോദ്ധ്യമില്ലെങ്കിലും ഫലത്തിൽ അതാണ് സംഭവിക്കുന്നത്.

പഴയ പാൻഡെമിക്കിൽ നിന്നുള്ള പാഠങ്ങൾ

മറ്റ് കൊറോണ വൈറസുകളിൽ നിന്ന് ഏറെ മാറ്റങ്ങളുണ്ട് കോവിഡ്-19-ന്​, പകർച്ചാരീതിയിലും രോഗതീവ്രതയിലും. അതുകൊണ്ട് പഴയ പഠനങ്ങൾ പുതിയ വൈറസിന്റെ ഭാവി പ്രവചിക്കാൻ പ്രയോജനപ്പെടാതെയാണിരിക്കുന്നത്. സാർസ് വൈറസും മെർസ് വൈറസും ഈയിടെ കടന്നു പോയവ ആണെങ്കിലും താരതമ്യം സാദ്ധ്യമല്ലാത്ത വിധം പുതുമകളുമായാണ് കോവിഡ്-19 ന്റെ പുറപ്പാട്. സാധാരണ ജലദോഷമുണ്ടാക്കുന്ന കൊറോണ വൈറസുകൾ (HCov-229E, HCov-OC43, HCov-HKU1 മുതലായവ) ഇത്ര തീക്ഷ്ണവും മാരകവുമായ ആഘാതം ഏൽപ്പിക്കാത്തവയാണ്. പുതിയ മ്യൂട്ടന്റുകളെ നിർമിച്ചെടുക്കുന്ന രീതിയിലും പകർച്ചയിലും പുതിയ വൈറസ് ഉഗ്രതരനാണെന്നുള്ളത് നിലവിലുള്ള പരിജ്ഞാനമോ പ്രയോഗവിധികളോ പ്രാവർത്തികമാക്കുന്നതിനു വിഘാതമായിരിക്കുകയാണ്. ഇത്തരം അനിശ്ചിതത്വങ്ങൾ ഈ വൈറസും മനുഷ്യസമൂഹവും തമ്മിലുള്ള സമതുലത നിർമ്മിച്ചെടുക്കുന്ന വഴികളെപ്പറ്റിയുള്ള പ്രവചനങ്ങൾ അസാദ്ധ്യമാക്കിയിരിക്കുകയാണ്.

കോവിഡ് വൈറസിന്​ ഒടുവിൽ എന്തുസംഭവിക്കും?

കോവിഡ്-19 വൈറസ് ഇവിടെയൊക്കെത്തന്നെ കാണും ഇനിയും. വാക്‌സിൻ ലോകത്തെമ്പാടും എല്ലാവർക്കും കിട്ടിയിട്ടില്ല. നൂറു ശതമാനം ആൾക്കാർക്കും അത് ലഭ്യമാകുക എന്നത് വിദൂരഭാവിയിൽപ്പോലും സാദ്ധ്യമല്ല താനും. കുത്തിവെപ്പ്​ വേണ്ടെന്ന് വെച്ചവരുമുണ്ട് പലയിടങ്ങളിലുമായി. കുത്തിവെപ്പ്​എടുത്തെങ്കിലും തമ്മിൽ പകരുന്നത് പിന്നെയും തുടരും, പകർന്ന് കഴിഞ്ഞ് വൈറസിനെ നേരിടാനേ നമ്മുടെ ആൻറിബോഡികൾക്ക് കഴിയൂ. ഫലപ്രദമായ, വ്യാപകമായ കുത്തിവെപ്പുകൊണ്ട്​ മഹാമാരിയുടെ അവസാനം കുറിച്ചാലും അത് വൈറസിന്റെ അവസാനം അല്ല. ഡൈനൊസോറുകളെപ്പോലെ എന്നെന്നേയ്ക്കുമായി ഇല്ലാതാകുന്നവയല്ല വൈറസുകൾ. മറ്റ് പല ജന്തുക്കളേയും ഭൂമുഖത്തു നിന്ന് അപ്രത്യക്ഷമാക്കിയ മനുഷ്യനു വൈറസുകളെ തൂത്തുതുടച്ചു കളയാൻ സാധിയ്ക്കുകയില്ല.

പണ്ട് നിഷ്ഠൂരരായിരുന്ന ചില വൈറസുകൾ ഇപ്പോൾ പാവങ്ങളായി വെറും ജലദോഷവും പനിയും വരുത്തി നമ്മളിൽ കയറിയിറങ്ങി പോകുന്നുണ്ട്. ഇത്രയും പേരെ കൊന്നൊടുക്കിയ കൊറോണ വൈറസ് മാനസാന്തരം വന്ന് ആത്മീയ വഴികൾ തേടി അടങ്ങിയൊതുങ്ങി നമ്മോടൊപ്പം കഴിഞ്ഞേക്കാമെന്ന് ആശിക്കുന്നത് മനുഷ്യസഹജം തന്നെ. സമൂഹത്തിൽ നിന്ന് വിട്ടുപോകാതെ, ഒളിജീവിതം നയിച്ച് പൊടുന്നനവേ അക്രമാസക്തരാകുന്ന സ്വഭാവവും ഇവർക്കുണ്ട് എന്നതിനാൽ കോവിഡ് വൈറസ് ഇതിൽ ഏതു വഴി തെരഞ്ഞെടുക്കുമെന്ന് ഇപ്പോൾ തീർപ്പെടുത്താൻ വയ്യ തന്നെ. പക്ഷെ ഇതിന്റെ പശ്ചാത്തലങ്ങൾ നിജപ്പെടുത്തി ചില അനുമാനങ്ങൾ സാദ്ധ്യമാവുന്നുണ്ട്.

അണുബാധയ്ക്ക് എളുപ്പം വശംവദരാകുന്ന, ഇമ്യൂണിറ്റി ബലഹീനമായിത്തുടങ്ങിയവരുടെ കൂടെ ഈ വൈറസ് നിലനിൽക്കുന്നത് അതിൽ ഒരു സാദ്ധ്യതയാണ്. വൈറസിന്റെ സ്‌പൈക് പ്രോട്ടീനിൽ വൻ മാറ്റങ്ങൾ വന്നാൽ വാക്‌സിൻ പരിണതിയായി നമ്മൾ നിർമിച്ചെടുത്ത ആന്റിബോഡികൾക്ക് അവയെ തിരിച്ചറിയാൻ പറ്റാതെ വരും Antigenic drift എന്ന പ്രതിഭാസമാണിത്. നമ്മൾ പുതിയ വാക്‌സീനുകൾ നിർമിക്കേണ്ടി വരും, വൈറസ് പുതിയ വഴികളും തേടും. വവ്വാലിൽ നിന്ന് മറ്റൊരു ജന്തു വഴി മനുഷ്യനിൽ കടന്നുകൂടിയ സംഭവം ഇനിയും ആവർത്തിക്കാനും മതി.

മനുഷ്യരിൽ നിന്ന് മറ്റ് മൃഗങ്ങളിലേക്ക് പകരുന്നതാണ് ഈ വൈറസ് എന്ന് നമുക്കറിയാം. എലി, പൂച്ച, പട്ടി, കുരങ്ങ്, മിങ്ക്, കടുവ, സിംഹം ഒക്കെ നമ്മളിൽ നിന്ന് പകർച്ച ഏറ്റുവാങ്ങിയിട്ടുണ്ട്. അവരിലൊക്കെ എന്ത് മ്യൂ​ട്ടേഷനുകളാണ് സംഭവിക്കുന്നത് എന്നത് നിശ്ചയിക്കാൻ വയ്യ. സ്‌പൈക് പ്രോട്ടീൻ ജനിതകത്തിൽ മാത്രമല്ല , ആകെ 30,000 ന്യൂക്ലിയോറ്റൈഡുകൾ ഉള്ള ഈ വൈറസിൽ പലയിടത്തും അത് സംഭവിക്കാൻ സാദ്ധ്യതയുണ്ട്. ഏതു സമയത്തും തിരിച്ച് മനുഷ്യരിലേക്ക് കടന്നുകൂടാനുള്ള സാദ്ധ്യതയും ഉണ്ട്. ഡെന്മാർക്കിൽ മിങ്കിൽ (ഒരിനം നീർനായ്) നിന്ന് മനുഷ്യനിലേക്ക് ഒരു വേരിയൻറ്​ കടന്നു കൂടിയത് (B.1.1.298, Mink Variant) വൻ പകർച്ചയ്ക്ക് ഇടയാക്കിയതാണ് എന്നത് ഈ വൈറസിന്റെ ആധുനികചരിത്രം. മാത്രമല്ല ജന്തുക്കളിൽ ഉള്ള മറ്റ് കൊറോണ വൈറസുകളുമായി ജനിതകവസ്തു കൈമാറൽ (recombination) സംഭവിക്കുകയാണെങ്കിൽ നൂതന വൈറസ് ഇനങ്ങളായിരിക്കും പൊട്ടിപ്പുറപ്പെടുക.അവ നമ്മുടെ ഇമ്യൂൺ പ്രതിരോധത്തിനു പിടികൊടുക്കുന്നവ ആയിരിക്കില്ല എന്ന് പറയേണ്ടതില്ല. ചില ഫ്ലൂ വൈറസുകൾ ഇങ്ങനെ മനുഷ്യരും മൃഗങ്ങളുമായി പരസ്പരം തട്ടിക്കളിക്കപ്പെട്ട് ഉളവായവ ആണെന്നുള്ളതിനു ചരിത്രം സാക്ഷിയാണ്. ലാബിലെ എലികളിലേക്ക് കോവിഡ് 19 മ്യൂടൻറ്​ (N501Y മ്യൂടേഷൻ, B.1.1.7 ലും B.1.351 ഇലും സംഭവിച്ചത്) സംക്രമിച്ചതും അത് മറ്റ് സാധാരണ എലികളിലേക്ക് പകർന്ന് പടരാൻ സാദ്ധ്യമാണെന്ന് തെളിഞ്ഞതും ഈയിടെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. നമ്മൾ നിർമിക്കുന്ന ആന്റിബോഡികൾക്ക് ഇവയെ പ്രതിരോധിയ്ക്കാൻ സാദ്ധ്യമല്ലത്രെ.

ഇപ്രകാരം മറ്റ് ജന്തുക്കളിൽ കുടിയേറുന്ന കൊറോണ വൈറസുകൾ വിദൂരഫലങ്ങൾക്ക് നിമിത്തമായേക്കാം. മനുഷ്യരുടെ പ്രതിരോധശക്തി ബലഹീനമാകുന്ന ഭാവിയിൽ പരിണാമപരമായി ഭിന്നവും വ്യതിരിക്തവുമായ വൈറസ് ഈ ജന്തുക്കളിൽ നിന്ന് പൊടുന്നനവേ നമ്മളിലേക്ക് കയറിക്കൂടിയേക്കാം. ഇമ്യൂൺ സമ്മർദ്ദങ്ങൾ കൊണ്ട് മാറിയ വൈറസ് സമൂഹത്തിൽ നിലനിന്നേയ്ക്കാം, പക്ഷേ ജന്തുക്കളിലെ വൈറസിന്​ അത് സംഭവിക്കുന്നില്ല.

ഈ മഹാമാരിയ്ക്കു ശേഷം പിറക്കുന്ന കുഞ്ഞുങ്ങൾക്ക് അണുബാധയായി കിട്ടാവുന്നത് ആദിരൂപത്തിലുള്ള വൈറസോ മറ്റ് മ്യൂ​ട്ടേഷനുകൾ സംഭവിച്ച വൈറസോ ആയിരിക്കും. നിലവിലുള്ള വാക്‌സിനുകൾ അവരിൽ ഫലിച്ചെന്ന് വരില്ല. 2009 ൽ പടർന്ന H1N1 ഇൻഫ്ലൂവെൻസ ബാധയ്ക്ക് ഇതിനു സമാനമായ ചരിത്രമാണുള്ളത്. 1918 ഇൽ പാൻഡെമിക് ഉളവാക്കിയ ഈ വൈറസ് പന്നികളിൽ കുടിയേറിപ്പാർക്കുകയായിരുന്നു ഇത്രയും നാളും. Swine flu എന്ന് പേരിട്ട് തുച്ഛവൽക്കരിക്കുകയും ചെയ്തു നമ്മൾ. പെ​ട്ടെന്നാണ്​ മനുഷ്യരിലേക്ക് പടർന്നത്. കോവിഡ്-19 വൈറസിന്റെ പലേ വേരിയന്റുകളെ ചെറുക്കാൻ പ്രാപ്തമായ വാക്‌സീനുകളുമായി നമ്മൾ കരുതിയിരിക്കണം എന്ന് ഗുണപാഠം.

പ്രസരണ രീതികൾ മാറ്റിയേക്കാം, രോഗ തീവ്രതയും

പെട്ടെന്ന് പടരുക എന്നതാണ് വൈറസുകളുടെ ആദ്യലക്ഷ്യം. അത് സാധിയ്ക്കുന്ന മ്യൂ​ട്ടേഷനുകൾ അവരുടേ അതിജീവനത്തെ ത്വരിതപ്പെടുത്തുകയാണ്. ഉള്ളിൽ കയറിയാൽ അതിവേഗതയാർന്ന് വിഭജിക്കുക എന്നത് മറ്റൊരു ലക്ഷ്യം. മ്യൂ​ട്ടേഷൻ കൊണ്ട് ഈ കഴിവുകൾ രണ്ടും സാധിച്ചെടുക്കാം. ഇപ്പൊഴത്തെ ഡെൽറ്റ വേരിയന്റ് പെട്ടെന്ന് പകരാനുള്ള കഴിവ് സാധിച്ചെടുത്തവയാണ്. നമ്മുടെ കോശോപരിതലത്തിലെ സ്വീകരിണികളിൽ ഗാഢമായി പറ്റിപ്പിടിയ്ക്കാനുള്ള കഴിവാണ് അവർ നേടിയെടുത്തത്. പെട്ടെന്ന് പെരുകാനുള്ള സിദ്ധികളൊന്നും ഇതോടൊപ്പം കൈവന്നില്ല അവർക്ക്. പക്ഷേ കൂടുതൽ എണ്ണം വൈറസ് ഉള്ളിൽ പ്രവേശിക്കുന്നതിനാൽ രോഗതീവ്രത കഠിനമാകുകയാണ്.

ശ്വാസകോശങ്ങൾക്കുള്ളിൽ അതിവേഗത്തിൽ വിഭജിക്കാൻ സാദ്ധ്യതയരുളുന്ന ഒരു മ്യൂ​​ട്ടേഷന്​ നോക്കിയിരിപ്പായിരിക്കണം ഇപ്പോൾ കോവിഡ്-19 വൈറസ്. പ്രസരണശേഷിയും (transmissibility) യും രോഗതീവ്രതാശേഷിയും (virulence) ഒരേ വൈറസിൽ തന്നെ മാറിമറിയാവുന്നതാണ്. പക്ഷിപ്പനി ഉളവാക്കുന്ന H5N1 വൈറസുകളിൽ നടത്തിയ പരീക്ഷണങ്ങൾ തെളിയിച്ചത് പ്രസരണശേഷി കുറഞ്ഞ, രോഗതീവ്രതാശേഷി കൂടിയ സാധാരണ വൈറസിനെ നേരേ മറിച്ച് (പ്രസരണശേഷി കൂടിയത്, രോഗതീവ്രതാശേഷി കുറഞ്ഞത് ) ആക്കി മാറ്റിയെടുക്കാമെന്നാണ്. നമ്മുടെ ശ്വാസനാളത്തിലെ താപമാനമായ 33 ഡിഗ്രി സെന്റിഗ്രേഡിൽ കോശങ്ങളിൽ വിപുലമായി പറ്റിപ്പിടിയ്ക്കാനും വിഭജിക്കാനുമുള്ള കഴിവ് പ്രദാനം ചെയ്യുന്ന മ്യൂടേഷനുകൾക്ക് കാത്തിരിയ്ക്കുകയാവണം കോവിഡ്-19 വൈറസ്. കാരണം ആദ്യം കണ്ടുമുട്ടുന്ന കോശങ്ങൾ ശ്വാസനാളത്തിലാണല്ലൊ. നമുക്ക് സ്വതവേ ഉള്ള പ്രതിരോധശക്തിയെ പാടേ എതിർത്ത് തോൽപ്പിക്കുന്ന മ്യൂടെഷനുകൾ കോവിഡ്-19 വൈറസുകൾക്ക് വലിയ വിജയസാധ്യതയാണ് പ്രദാനം ചെയ്യുക.

ഭാവികാല തിരക്കഥകൾ

വൈറോളജി, ഇമ്യൂണോളജി. കമ്പ്യൂടേഷണൽ ബയോളജി, മോളിക്യുളർ ബയോളജി ഇവയിലെ എല്ലാം വിദഗ്ധ ശാസ്ത്രജ്ഞർ ഒത്തൊരുമിച്ച് മുന്നോട്ട് വയ്ക്കുന്ന ഭാവികാല സാദ്ധ്യതകൾ മൂന്നാണ്. ആദ്യത്തേത് ഏറ്റവും ആശങ്കാജനകമായ പരിദൃശ്യമാണ്. ആവശ്യാനുസരണം നിയന്ത്രണം പാലിയ്ക്കപ്പെടാത്ത ഒരു സ്ഥിതിയിൽ കൂടുതൽ പകർച്ചകളും രൂക്ഷമായ രോഗബാധകളും ലോകത്തിന്റെ പലഭാഗത്തും നിലനിൽക്കുകയോ പൊട്ടിമുളയ്ക്കുകയോ ചെയ്യുകയും അതുകൊണ്ട് വൈറസിന്റെ പരിണാമം ത്വരിതപ്പെടുകയും ചെയ്യുന്ന അവസ്ഥയാണിത്.

രണ്ടാമത്തെ തിരക്കഥയാണ് ഏറ്റവും സാധ്യതയാർന്നത്. ചിലകാലങ്ങളിൽ മാത്രം സംജാതമാകുന്ന വൈറസ് ബാധ, ഏകദേശം ഫ്ലൂ വൈറസ് പോലെ എന്നതിലേക്ക് സാവധാനം മാറുകയും വൈറസിനെ ചെറുക്കാനുള്ള മരുന്നുകൾ കൊണ്ട് പകർച്ച നിയന്ത്രണത്തിൽ ആകുകയും ചെയ്യുന്ന വേളയാണിത്. മരണത്തോത് വളരെ കുറഞ്ഞ കാലം എന്നത് ഏറ്റവും ശുഭാപ്തിവിശ്വാസനിബന്ധിതമാണ്. പക്ഷേ ഇൻഫ്ലൂവെൻസ ബാധയാൽ ഒരു വർഷം അഞ്ചു ലക്ഷം പേർ വരെ മരിക്കാറുണ്ടെന്ന് ഓർമയിരിക്കേണ്ടതാണ്, ഇതിനോടൊപ്പം കോവിഡ് വൈറസ് മരണക്കണക്ക് ചേർക്കുമ്പോൾ വലിയ ഒരു സംഖ്യയാണ് ലഭിയ്ക്കുന്നത് എന്നതും ശ്രദ്ധിക്കേണ്ടതാണ്.

മറ്റ് കൊറോണ വൈറസ് ബാധയെപ്പോലെ പലപ്പോഴും ലഘുവായ പീഡകൾ സമ്മാനിക്കുന്ന ഒരു "endemic' രീതിയിലേക്കുള്ള പരിവർത്തനം ആണ് മൂന്നാം തിരക്കഥയിൽ. പക്ഷേ മനുഷ്യനോട് അനുസൃതമായി വന്ന വൈറസ് എത്രമാത്രം രോഗതീവ്രത ഉളവാക്കുമെന്ന് ഇപ്പോൾ പ്രവചിക്കാനാവതല്ല.

മനുഷ്യകുലത്തെ മുഴുവൻ ഒറ്റയടിയ്ക്ക് കീഴ്‌പ്പെടുത്തി അതിന്റെ ഫിസിയോളജി മാറ്റിയെടുത്ത ഇത്തരം ഒരു പ്രതിഭാസം ചരിത്രത്തിൽ ഇല്ല തന്നെ. അതുകൊണ്ട് തന്നെ വൈറസിന്റെ പരിണാമം മാത്രമല്ല സംഭവിക്കുന്നത് മനുഷ്യന്റേതുമാണ്. ചരിത്രത്തിൽ നിന്ന് പാഠങ്ങൾ പഠിയ്ക്കാത്ത മനുഷ്യനെ ചിലതൊക്കെ തെര്യപ്പെടുത്താനും ഈ വൈറസിനു കഴിഞ്ഞിട്ടുണ്ട്. മനുഷ്യരുടെ ലോകത്ത് വൈറസ് എന്ന പൊരുത്തവാക്യം മറിഞ്ഞ് വൈറസിന്റെ ലോകത്ത് മനുഷ്യർ എന്ന് തിരുത്തിയെഴുതപ്പെട്ടും കഴിഞ്ഞിരിക്കുന്നു.

Reference

Robertosn, S. COVID-19 vaccination may be stemming evolution of 'fitter' SARS-CoV-2 variants. Medical Life Sciences News July 6, 2021 Soundararajan V, et al. COVID-19 vaccines dampen genomic diversity of SARS-CoV-2: Unvaccinated patients exhibit more antigenic mutational variance. medRxiv, 2021. doi: https://doi.org/10.1101/2021.07.01.21259833, https://www.medrxiv.org/content/10.1101/2021.07.01.21259833v1Telenti A. et el. After the pandemic: Perspectives on the future trajectory of Covid-19.

Nature 2021 https://doi.org/10.1038/s41586-021-03792-w
4. Salian V. S et al. COVID-19 Transmission, Current Treatment, and Future Therapeutic Strategies. . Mol Pharm. 2021 Mar 1;18(3):754-771
5. Harriosn A. G. et al. Mechanisms of SARS-CoV-2 Transmission and Pathogenesis. . Trends Immunol. 2020 Dec;41(12):1100-1115.



എതിരൻ കതിരവൻ

ജോൺസ്​ ഹോപ്​കിൻസ്​ യൂണിവേഴ്​സിറ്റിയിലും യൂണിവേഴ്​സിറ്റി ഓഫ്​ ഷിക്കാഗോയിലും സയൻറിസ്​റ്റ്​, അധ്യാപകൻ. നിരവധി ശാസ്​ത്ര, സാമൂഹ്യശാസ്​ത്ര ഗവേഷണ പ്രബന്ധങ്ങൾ എഴുതിയിട്ടുണ്ട്​. മലയാളിയുടെ ജനിതകം, സുന്ദരഗാനങ്ങൾ- അകവും പൊരുളും, സിനിമയുടെ സാമൂഹിക വെളിപാടുകൾ തുടങ്ങിയവ പ്രധാന കൃതികൾ

Comments