തിരുവനന്തപുരത്തും ഉണ്ട്, സോളാനസിന് ഒരിടം

നഷ്ടപ്പെടുന്ന ഒരു സാംസ്‌കാരിക ഇടത്തെ കുറിച്ചാണ് അർജന്റീനൻ ചലച്ചിത്രകാരനായ ഫെർണാണ്ടോ സൊളാനസ് രണ്ടായിരാമാണ്ടിൽ 'ദ ക്ലൗഡ്' എന്ന ചിത്രത്തിലൂടെ വേവലാതിപ്പെട്ടത്. മൂന്നാം ലോക ചലച്ചിത്രത്തിന്റെ രാഷ്ട്രീയം നിർവചിച്ച മനുഷ്യന് അങ്ങനെയല്ലാതെ ആലോചിക്കാനും പറ്റില്ലായിരിക്കാം. സൊളാനസിലൂടെ നഷ്ടപ്പെടുന്നത് അവസാന ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടങ്ങളായിരിക്കാം. പ്രത്യേകിച്ചും ഗ്ലോബർ റോഷയുടെ നാട്ടിൽ ജയിർ ബോൽസനാരോ ഭരിയ്ക്കുമ്പോൾ

ലോകത്തിൽ നിന്ന് ലോകത്തിലേക്കുള്ള ദൂരം ചെറുതാണെന്ന് പറയപ്പെടുന്നു. തിരുവനന്തപുരമാണ് സ്ഥലം. കേരളത്തിന്റെ ഭരണം തിരിയുന്ന സെക്രട്ടേറിയറ്റിന് തൊട്ടുപിന്നിൽ. നിഗൂഢമായ കഥകൾ ചമയ്ക്കപ്പെടുന്ന മാധ്യമ പോരാളികളുടെ താവളത്തിന് തൊട്ടടുത്ത്.

ഏകദേശം നൂറോളം മുറികളായിരുന്നു അവിടെ ഉണ്ടായിരുന്നത്. ഒരു പൂച്ച അയ്യപ്പനെ പോലെയായിരുന്നു. അവിടെ രവീന്ദ്രന്മാർ, (ചിന്തകന്മാർ എന്നും വിളിക്കാം) മോഹൻദാസുമാർ, പല തരത്തിലുള്ള ചിത്രകാരന്മാർ എഴുത്തുകാർ ഒക്കെ അധിവസിച്ചിരുന്നു. ഒരു പൊലിസുകാരൻ അത് കൈയടക്കുന്നതുവരെ ജനകീയവുമായിരുന്നു ആ ഇടം. മലയാറ്റൂർ രാമകൃഷ്ണൻ എന്ന മനുഷ്യൻ ഒരു യക്ഷിയെ കണ്ടതും അവിടെ വച്ചായിരുന്നു.

തിരുവനന്തപുരം തന്നെയാണ് രണ്ടാമത്തെ ഇടം. അരവിന്ദാകാരം ഇല്ലാത്ത സ്ഥലം എന്ന് വേണമെങ്കിൽ വിശേഷിപ്പിക്കാവുന്ന ഒരിടം. പക്ഷെ അവിടെ എൻ. എൽ. ബാലകൃഷ്ണൻ തൊട്ടുള്ളവർ ഉണ്ടായിരുന്നു. അടുത്ത ഇടമാണ്. പ്രിയദർശന്മാർ, രാജീവ്കുമാർമാർ, അശോക്കുമാർമാർ, എസ്. കുമാർമാർ അങ്ങനെ പല റാഡിക്കലുകളും പക്ഷിക്കൂട്ടങ്ങളും നടന്ന ഇടം.

ഈ രണ്ട് ഇടങ്ങളും ഇന്ന് നഷ്ടഇടങ്ങൾ.

ഇടമാണ് പ്രശ്‌നം.

പക്ഷെ വികസനം എന്ന് ഓമനപ്പേരിട്ട് വിളിക്കുന്ന ഇടിച്ചുനിരത്തൽ പ്രക്രിയയകൾ പുരോഗമിക്കുമ്പോൾ സ്വതന്ത്രമായ ഇടങ്ങൾ നഷ്ടപ്പെടുന്നു.

അങ്ങനെ പൊതുജീവിതത്തിലേക്കും പൊതുബോധത്തിലേക്കും കടന്നുകയറുന്ന വികസനങ്ങൾ നമ്മുടെ കാടുകളെയും പുഴകളെയും വയലുകളെയും വിത്തുകളെയും സസ്യജാലങ്ങളെയും ചരിത്രത്തിന്റെ നീക്കിയിരുപ്പുകളെയും കൈയേറുന്നു. പ്രകൃതിയുടെ വർണചിത്രങ്ങൾ കേവല കൃത്രിമ നിറക്കൂട്ടുകൾക്ക് വഴി മാറുന്നു. അത്തരത്തിൽ നഷ്ടപ്പെടുന്ന ഒരു സാംസ്‌കാരിക ഇടത്തെ കുറിച്ചാണ് കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ അർജന്റീനൻ ചലച്ചിത്രകാരനായ ഫെർണാണ്ടോ സൊളാനസ് രണ്ടായിരാമാണ്ടിൽ ദ ക്ലൗഡ് എന്ന ചിത്രത്തിലൂടെ വേവലാതിപ്പെട്ടത്.

പക്ഷെ അത് വെറും വേവലാതിപ്പെടുന്നതിൽ ഒതുങ്ങുന്ന ഒരു ചിത്രമായിരുന്നില്ല. മറിച്ച് കടുത്ത പോരാട്ടത്തിലൂടെ ആ ഇടം തിരിച്ചുപിടിക്കുന്നതായിരുന്നു ആ ചിത്രം.

ഐ.എഫ്.എഫ്.കെ. ഫെസ്റ്റിവൽ ഓഫിസിൽ മുൻ മന്ത്രി എം.എ. ബേബിക്കൊപ്പം സൊളാനസ്. / Photo: iffk.in

അതൊരു നാടകശാല ആയിരുന്നു. പരീക്ഷണങ്ങളും ആത്മനൊമ്പരങ്ങളും വെളിപ്പെടുത്താനുള്ള ഒരു വേദിയായിരുന്നു അത്. ആ ഇടം അമേരിക്കൻ കോർപ്പറേറ്റുകൾ കൈയടക്കുന്നത് നോക്കി നിൽക്കാൻ അവിടെ ജീവിച്ച് മനസിനെ പ്രതിഫലിപ്പിച്ച മനുഷ്യർക്ക് ആകുമായിരുന്നില്ല.

അവർ പോരാട്ടം തന്നെ നടത്തി. ലോകം മുന്നാട്ടാണ് നടക്കുന്നത് എന്ന് ശാഠ്യം പിടിച്ചപ്പോൾ അവർ പിന്നോട്ടാണ് നടക്കുന്നത് എന്ന് സ്വയം പ്രഖ്യാപിച്ചു.

സിനിമ അനലോഗിൽ നിന്ന് ഡിജിറ്റലിലേക്ക് പിച്ചവെക്കുന്ന കാലമായിരുന്നു 2000. മാറി വരുന്ന പുതിയ സങ്കേതങ്ങളെ എങ്ങനെയാണ് തന്റെ രാഷ്ട്രീയം പറയാൻ ഉപയോഗിക്കുക എന്നതിന്റെ വ്യക്തമായ ചിത്രമായിരുന്നു ആ ഏഴ് പേരുടെ പിൻനടത്തങ്ങൾ.

Photo: iffk.in

ഒരു വലിയ തെരുവ് മുഴുവൻ വികസനത്തിന്റെ മുന്നോട്ട് നടത്തം ശീലമാക്കുമ്പോൾ അവർ മാത്രം പിന്നോട്ട് നടക്കുന്നു. ഒരു പക്ഷെ മൂന്നാം ലോക ചലച്ചിത്രത്തിന്റെ രാഷ്ട്രീയം നിർവചിച്ച മനുഷ്യന് അങ്ങനെയല്ലാതെ ആലോചിയ്ക്കാനും പറ്റില്ലായിരിക്കാം.

1968ൽ തന്നെ തീച്ചൂളയുടെ കാലങ്ങൾ കണ്ട മനുഷ്യനായതുകൊണ്ടാവണം ക്ലൗഡ് തുടങ്ങുന്നത് മോണോലോഗിലൂടെയാണ്. അർജന്റീനയിലെ ആകാശം മേഘാവൃതമായിരിക്കുന്നു എന്ന്, പോരാട്ടങ്ങൾ മാത്രമാണ് ബാക്കിയെന്ന് പ്രവചിച്ച ഒരാളാണ് 2020ൽ നമുക്ക് നഷ്ടപ്പെടുന്നത്. സിനിമക്ക്​ രാഷ്ട്രീയമുണ്ടെന്ന് തെളിയിച്ച ഗ്ലോബർ റോഷയിൽ തുടങ്ങി ലാസ്റ്റ് സപ്പർ അറ്റ് ദ അറേബ്യൻ ഗ്രേ ഹോഴ്‌സ് എടുത്ത് വിടപറഞ്ഞ മാസ്റ്റർമാരിൽ അവസാനത്തെ കണ്ണിയാകും ഒരു പക്ഷെ സൊളാനസ്.

വലതുപക്ഷ രാഷ്ട്രീയം അത്രമേൽ നമ്മുടെ ജീവിതാകാശങ്ങളെ മേഘാവൃതമാക്കുന്നു. ചെറുത്തുനിൽപ്പുകൾ ചെറുതല്ലാത്ത രാഷ്ട്രീയം തീർത്തിരുന്ന ചെറിയ ഇടങ്ങൾ നഷ്ടമാകുന്നു. ബ്യൂണസ് അയേഴ്‌സിനെ ‘നല്ല കാറ്റ്' എന്നോ ‘ശുദ്ധമായ വായു' എന്നോ മൊഴിമാറ്റാം എന്ന് വിക്കിപ്പീഡിയ പറയുന്നു.

ഒരുപക്ഷെ സൊളാനസിലൂടെ നഷ്ടപ്പെടുന്നത് ആ അവസാന ശുദ്ധവായുവിന് വേണ്ടിയുള്ള പോരാട്ടങ്ങളായിരിക്കാം. പ്രത്യേകിച്ചും ഗ്ലോബർ റോഷയുടെ നാട്ടിൽ ജയിർ ബോൽസനാരോ ഭരിയ്ക്കുമ്പോൾ.

Comments