ചാരക്കേസിനെക്കുറിച്ച്
മനോരമയുടെ അന്നത്തെ
എഡിറ്റർ സംസാരിക്കുന്നു
ചാരക്കേസിനെക്കുറിച്ച് മനോരമയുടെ അന്നത്തെ എഡിറ്റർ സംസാരിക്കുന്നു
മലയാള മാധ്യമപ്രവര്‍ത്തനത്തിന്റെ നൈതികതയെ പ്രതിക്കൂട്ടിലാക്കിയ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍, ഏറ്റവുമധികം വിമര്‍ശിക്കപ്പെട്ട പത്രമാണ് മലയാള മനോരമ. 'മനോരമയും ഇന്റലിജന്‍സും ഒരുക്കിയ തിരക്കഥ'യെന്ന് ആക്ഷേപിക്കപ്പെട്ട ചാരക്കേസിന്റെ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട ഒരു എഡിറ്റോറിയല്‍ വെളിപ്പെടുത്തലാണിത്. 'പ്രചാരത്തില്‍ വളരെ മുന്നിട്ടുനില്‍ക്കുന്ന ഏതു പത്രത്തിന്റെയും ഗതികേടാണിത്'; അന്ന് മനോരമയുടെ എഡിറ്റോറിയല്‍ ചുമതല വഹിച്ചിരുന്ന തോമസ് ജേക്കബ് എഴുതുന്നു.
8 Apr 2020, 12:20 AM
''ഈ മനോരമക്കാരു കൊണ്ടുവന്ന ചാരക്കേസ് അവസാനം ചീറ്റിപ്പോയില്ലേ?''
''നമ്പി നാരായണന്‍ എന്ന ഒരു പ്രശസ്ത ശാസ്ത്രജ്ഞന്റെ ജീവിതം പാഴാക്കിയില്ലേ ഈ മനോരമ?''
''നമ്മുടെ ശാസ്ത്രജ്ഞന്മാരുടെ ആത്മവീര്യം നശിപ്പിച്ചത് മനോരമ പടച്ചുണ്ടാക്കിയ ചാരക്കേസാണ്''.
''സര്‍ക്കുലേഷന്‍ വര്‍ധിപ്പിക്കാന്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തപ്പോള്‍ മനോരമ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച ഒരു ത്രില്ലറല്ലേ ചാരക്കേസ്''.
''മനോരമക്കാര്‍ പണ്ടു കൊണ്ടുവന്ന ചാരക്കേസ് പോലെയൊന്നാണോ ഇത്?''
ഞാന്‍ മനോരമയില്‍ നിന്നു പിരിഞ്ഞ് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കേള്‍ക്കുന്ന ചില പാഴ്വാക്കുകളാണിത്. ഇപ്പറയുന്ന എല്ലാവരുടെയും മനസ്സില്‍ 1994ലെ ഐ.എസ്.ആര്‍.ഒ. ചാരക്കേസ് മനോരമയുടെ സൃഷ്ടിയാണ്. മറ്റൊരു പത്രവും അതേപ്പറ്റി എഴുതിയത് അവരുടെ മനസ്സില്‍ പതിഞ്ഞിട്ടില്ല.
പ്രചാരത്തില്‍ വളരെ മുന്നിട്ടുനില്‍ക്കുന്ന ഏതു പത്രത്തിന്റെയും ഗതികേടാണിത്. മറ്റുള്ളവരുടെ വിഴിപ്പുകെട്ടുകൂടി നമ്മുടെ തലയില്‍ കേറ്റിവെയ്ക്കും നാട്ടുകാര്‍, അല്ലെങ്കില്‍ ദേഹത്തു ചാരിവെക്കും.
പ്രചാരത്തില്‍ വളരെ മുന്നിട്ടുനില്‍ക്കുന്ന ഏതു പത്രത്തിന്റെയും ഗതികേടാണിത്. മറ്റുള്ളവരുടെ വിഴിപ്പുകെട്ടുകൂടി നമ്മുടെ തലയില്‍ കേറ്റിവെയ്ക്കും നാട്ടുകാര്‍, അല്ലെങ്കില്‍ ദേഹത്തു ചാരിവെക്കും.
ഐ.എസ്.ആര്‍.ഒ. ചാരക്കേസ് മനോരമയുടെ സൃഷ്ടി ആയിരുന്നില്ല. ഈ ചാരക്കേസുമായി ആദ്യം രംഗത്തെത്തിയത് 'ദേശാഭിമാനി'യാണ്. ആ ദിവസംതന്നെ മറ്റൊരു പത്രവും ഇവര്‍ക്ക് കൂട്ടിനുണ്ടായിരുന്നു; തനിനിറം.
കേന്ദ്ര ഇന്റലിജന്‍സ് ഈ ആരോപണത്തില്‍ വലിയ കഴമ്പുകാണുന്നില്ല എന്നൊരു റിപ്പോര്‍ട്ട് അടുത്ത ദിവസങ്ങളിലൊന്നില്‍ മനോരമയില്‍ വന്നു. ഇതൊഴിച്ചാല്‍ ആദ്യത്തെ രണ്ടാഴ്ച മനോരമ ഈ വിഷയം തൊട്ടിരുന്നതേയില്ല. മറ്റു പത്രങ്ങള്‍ കഥകളുമായി മുന്നേറിയപ്പോള്‍ ചില രാഷ്ട്രീയ നേതാക്കളുടെ പ്രസ്താവനകളും പ്രതികരണങ്ങളും കൊണ്ട് കാലക്ഷേപം കഴിക്കുകയായിരുന്നു മനോരമ.
രാജ്യാന്തരതലത്തിലുള്ള ഒരു ഇന്റലിജന്‍സ് പ്രവര്‍ത്തനവും വിവരശേഖരണവുമാണെങ്കില്‍ അതു കണ്ടുപിടിക്കാനും തെളിയിക്കാനുമൊക്കെയുള്ള പ്രയാസങ്ങളാണ് മനോരമയെ പിടിച്ചുനിര്‍ത്തിയത്.
പക്ഷേ അപ്പോഴേക്ക് മറ്റുപത്രങ്ങള്‍ ഇതു വലിയൊരു സംഭവമാക്കിക്കഴിഞ്ഞിരുന്നു. മനോരമയ്ക്ക് എന്തോ സ്ഥാപിതതാല്‍പര്യം ഉള്ളതുകൊണ്ട് മാറി നില്‍ക്കുകയാണെന്ന് കുശുകുശുപ്പുണ്ടായി. നിങ്ങളുടെ പത്രത്തില്‍ എന്താ ചാരക്കേസ് ഇല്ലാത്തത് എന്നു ചില വായനക്കാര്‍ ചോദിക്കുന്നുവെന്ന് പത്ര ഏജന്റുമാര്‍ പറഞ്ഞു.

ആ രണ്ടാഴ്ച മറ്റെല്ലാ പത്രങ്ങളിലും വന്ന എല്ലാ കഥകളെപ്പറ്റിയും അന്വേഷിച്ച് സമഗ്രമായ ഒരു റിപ്പോര്‍ട്ടോടെ രംഗത്തിറങ്ങാന്‍ തീരുമാനിച്ചു. പുതിയ വിവരങ്ങള്‍ തേടാന്‍ തിരുവനന്തപുരത്ത് ഒരു ടീമിനെ സംഘടിപ്പിച്ചു.
ചാരക്കേസില്‍ കുറ്റാരോപിതരായ മാലെ വനിതകളെപ്പറ്റിയും അവരുടെ ബന്ധങ്ങളെപ്പറ്റിയും അന്വേഷിക്കാന്‍ മാലെയിലേക്ക് ഒരാളെ അയയ്ക്കാന്‍ തീരുമാനിച്ചു.
ചാരക്കേസില്‍ കുറ്റാരോപിതരായ മാലെ വനിതകളെപ്പറ്റിയും അവരുടെ ബന്ധങ്ങളെപ്പറ്റിയും അന്വേഷിക്കാന്‍ മാലെയിലേക്ക് ഒരാളെ അയയ്ക്കാന്‍ തീരുമാനിച്ചു.
മാതൃഭൂമി, കേരളകൗമുദി, ദേശാഭിമാനി, മംഗളം തുടങ്ങി എല്ലാ പത്രങ്ങളുടെയും രണ്ടാഴ്ചത്തെ ലക്കങ്ങള്‍ അരിച്ചുപെറുക്കി വായിച്ചു. അവയില്‍ പലതിലും വന്നിരുന്നത് രണ്ടു പ്രധാന സംഭവങ്ങളായിരുന്നു.
ഒന്ന്: തിരുനല്‍വേലിക്കടുത്ത് നമ്പി നാരായണന് വലിയൊരു ഫാമും ഫാംഹൗസും ഉണ്ട്. വലിയൊരു കുളമുള്ളതാണ് ഫാമിന്റെ ആകര്‍ഷണീയത. ഐ.എസ്.ആര്‍.ഒ.യിലെ ശാസ്ത്രരഹസ്യങ്ങള്‍ നിറച്ച അനേകം കണ്ടെയ്‌നറുകള്‍ ഈ കുളത്തിനടിയില്‍ കുഴിച്ചിട്ടിരിക്കുന്നു.
രണ്ട്: നമ്പി നാരായണന് വിതുരയില്‍ വിജനമായ പ്രദേശത്ത് ഒരു എസ്റ്റേറ്റുണ്ട്. അവിടേക്ക് പോകുന്ന പരിചയക്കാര്‍ക്കുപോലും വഴിതെറ്റും. ആ എസ്റ്റേറ്റില്‍ അദ്ദേഹം ഡിഷുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഈ ഡിഷുകള്‍ വഴിയാണ് രഹസ്യവിവരങ്ങള്‍ വിദേശരാജ്യങ്ങളിലേക്ക് അയച്ചുകൊടുക്കുന്നത്.
ഈ സ്ഥലങ്ങളിലേക്കെല്ലാം ഞങ്ങള്‍ അന്വേഷണസംഘത്തെ അയച്ചു. തിരുനല്‍വേലിയില്‍ ബന്ധങ്ങള്‍ സ്ഥാപിച്ചെടുക്കാന്‍ കഴിയുന്നത് പാലക്കാട്ടു നിന്നുള്ള ടീമിനാണോ തിരുവനന്തപുരത്തുനിന്നുള്ള ടീമിനാണോ എന്ന് തീര്‍ച്ചയില്ലാത്തതിനാല്‍ രണ്ടിടത്തുനിന്നും ഓരോ സംഘത്തെ അയച്ചു.
കൈവിട്ടുപോയ ഒരു വാര്‍ത്ത തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമ്പോള്‍ ചെലവ് ഒരു തടസ്സമാകരുതല്ലോ.
തിരുവനന്തപുരത്തുനിന്ന് ഒരു സംഘത്തെ വിതുരയിലേക്കും വിട്ടു. മൂന്നു നാലു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ തിരുനല്‍വേലിയിലെ ഒരു സംഘം വിളിച്ചു. അവിടെയെങ്ങും നമ്പി നാരായണന് ഫാംഹൗസോ കുളമോ ഒന്നുമില്ലെന്ന് അവര്‍ അറിയിച്ചു. സ്വന്തം പേരില്‍ ആ സ്ഥലം വാങ്ങാന്‍ നമ്പി നാരായണന്‍ മണ്ടനാണോ, ബിനാമി പേരിലായിരിക്കില്ലേ എന്നു ഞാന്‍ ചോദിച്ചതു സൗമ്യമായിട്ടാണെങ്കിലും അവര്‍ക്കു പൊള്ളി. അവര്‍ വീണ്ടും വലവിരിക്കാന്‍ പോയി.
തിരുനല്‍വേലിയിലെ രണ്ടാമത്തെ ടീമിനും രണ്ടാമത് വല വാങ്ങേണ്ടിവന്നു. വിതുരയില്‍ നിന്നുള്ള റിപ്പോര്‍ട്ടിലും ആശയ്ക്കു വഴിയുണ്ടായിരുന്നില്ല. നമ്പി നാരായണന് എസ്റ്റേറ്റുമില്ല, ആ പ്രദേശത്തെങ്ങും ഡിഷും ഇല്ല.
സ്വന്തം പേരില്‍ ആ സ്ഥലം വാങ്ങാന്‍ നമ്പി നാരായണന്‍ മണ്ടനാണോ, ബിനാമി പേരിലായിരിക്കില്ലേ എന്നു ഞാന്‍ ചോദിച്ചതു സൗമ്യമായിട്ടാണെങ്കിലും അവര്‍ക്കു പൊള്ളി. അവര്‍ വീണ്ടും വലവിരിക്കാന്‍ പോയി.
കൂടുതല്‍ അന്വേഷണത്തിന് അവരെ എസ്റ്റേറ്റ് പാതകളിലേക്കു വീണ്ടും ഇറക്കിവിടുക മാത്രമല്ല ചെയ്തത്. എനിക്കു ബന്ധം സ്ഥാപിക്കാവുന്ന ഒരു എസ്റ്റേറ്റുണ്ട് വിതുരയില്‍. രണ്ടാം തലമുറ പ്ലാന്റര്‍മാര്‍. അവരുടെ നമ്പരൊന്നു സംഘടിപ്പിച്ചു തന്നാല്‍ മതി, നമ്പിയുടെ എസ്റ്റേറ്റ് കണ്ടുപിടിച്ചുതരാം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ ഗമ അല്‍പം കൂടിപ്പോയെന്നു പിന്നീടു തോന്നി. കഥ കിട്ടുമ്പോള്‍ ആ തോന്നല്‍ മാറിക്കൊള്ളുമെന്നു സമാധാനിച്ചു.
നമ്പര്‍ കിട്ടിയപ്പോഴാണ് കഥയെല്ലാം തകിടം മറിഞ്ഞത്. ഡിഷിന്റെ കഥകള്‍ ചില പത്രങ്ങളില്‍ വായിച്ച് അവര്‍ തലയറഞ്ഞു ചിരിച്ചതാണെന്നും അവിടെയൊക്കെ കാറിന്റെ ഡിഷ് മാത്രമേയുള്ളുവെന്നും അവര്‍ പറഞ്ഞു.
ഇനി രംഗത്തിറങ്ങാന്‍ പുതിയൊരു കഥ എവിടെനിന്നു കിട്ടുമെന്നു വിഷാദിച്ചിരിക്കുമ്പോഴാണ് മാലദ്വീപില്‍ നിന്ന് തിരുവനന്തപുരം ബ്യൂറോ ചീഫ് ജോണ്‍ മുണ്ടക്കയത്തിന്റെ ഫോണ്‍. ഐ.എസ്.ആര്‍.ഒ. ചാരക്കേസില്‍ തിരുവനന്തപുരം പൊലീസ് പിടികൂടി ജയിലിലടച്ച മറിയം റഷീദയുടെയും ഫൗസിയ ഹസെന്റയും വിവരങ്ങളുമായാണ് ജോണിന്റെ വിളി.

മാലദ്വീപിലെത്തിയ ജോണ്‍ വളരെ ബുദ്ധിമുട്ടിയാണ് മറിയം റഷീദയുടെ വീടു കണ്ടുപിടിച്ചത്. മറിയത്തിന്റെ അമ്മയാണ് ആ വീട്ടില്‍. അവരുടെ സഹായത്തിന് അവിടെയുള്ളത് മറിയത്തിന്റെ ഒരു മുന്‍ ഭര്‍ത്താവ്. അയാള്‍ക്ക് ആ വീട്ടുകാരോട് അലോഹ്യമൊന്നുമില്ല. നാലോ അഞ്ചോ വിവാഹം കഴിച്ചിട്ടുണ്ട് മറിയം. അവരെല്ലാം ഇപ്പോള്‍ മുന്‍ ഭര്‍ത്താക്കന്മാരാണ്. മാലദ്വീപ് പൊലീസിലെ ഒരു താല്‍ക്കാലിക നിയമനക്കാരിയോ പുറം വാതില്‍ നിയമനക്കാരിയോ മറ്റോ ആണ് മറിയം.
മറിയം റഷീദയുടെ ഏതാനും ചിത്രങ്ങള്‍ ആ വീട്ടില്‍ അമ്മ ഒരു കവറിലിട്ടു സൂക്ഷിച്ചിരുന്നു. അവയിലെ നല്ല ചിത്രങ്ങള്‍ ജോണ്‍ എടുത്തു. അതിലൊന്ന് യൗവനത്വം തുടിക്കുന്ന മറിയത്തിന്റെ ഒരു പൂര്‍ണകായ ചിത്രമായിരുന്നു.
ചാരനായിക എന്ന് മറ്റു പത്രങ്ങള്‍ വിശേഷിപ്പിച്ചിരുന്ന ആ യുവതിയുടെ വലിയ സൈസിലുള്ള ഒരു പടവുമായി ഇറങ്ങിയ മനോരമയ്ക്കു പിടിച്ചുപറിയായിരുന്നു. ഫൗസിയ ഹസെന്റ പടവും ആ പത്രത്തിലുണ്ടായിരുന്നുവെന്നതൊന്നും ആരും ശ്രദ്ധിച്ചില്ല.
മറിയം റഷീദയെപ്പറ്റിയുള്ള വിവരങ്ങളുമായി ഒരു പരമ്പര മാലിയില്‍നിന്നുതന്നെ ജോണ്‍ തുടങ്ങി. ചിത്രങ്ങള്‍ ജോണ്‍ വന്നപ്പോള്‍ മാത്രമേ കൊണ്ടുവരാന്‍ പറ്റിയുള്ളൂ എന്നതിനാല്‍ മറിയത്തിന്റെ പടം പരമ്പരയുടെ അവസാന ലക്കത്തോടൊപ്പമാണ് ചേര്‍ത്തത്. യഥാര്‍ഥ കേസന്വേഷണ വിവരങ്ങളുമായി തിരുവനന്തപുരം, ഡല്‍ഹി ബ്യൂറോകളും സജീവമായി. മറിയത്തിന്റെ ചിത്രം വന്നതോടെ മറ്റു പത്രങ്ങളുടെ വരിക്കാര്‍ കൂടി മനോരമ തേടിപ്പിടിച്ചു വായിക്കുന്ന സ്ഥിതിയായി. മനോരമയ്ക്ക് ഇങ്ങനെയൊരു ലീഡ് കൈവന്നതോടെ മറ്റു പത്രങ്ങളും ഉഷാറായി.
വീണ്ടും പറയട്ടെ, ചാരക്കേസ് കൊണ്ടുവന്നത് മനോരമയല്ല. രണ്ടാഴ്ച കാത്തിരുന്നശേഷം അന്വേഷണം മാലദ്വീപിലേക്കു വ്യാപിപ്പിക്കുകമാത്രമാണ് മനോരമ ചെയ്തത്.
വീണ്ടും പറയട്ടെ, ചാരക്കേസ് കൊണ്ടുവന്നത് മനോരമയല്ല. രണ്ടാഴ്ച കാത്തിരുന്നശേഷം അന്വേഷണം മാലദ്വീപിലേക്കു വ്യാപിപ്പിക്കുകമാത്രമാണ് മനോരമ ചെയ്തത്. തിരുനല്‍വേലിയിലേക്കും മറ്റും അന്വേഷണ സംഘങ്ങളെ അയച്ച മറ്റേതു പത്രത്തിനും അത്രയും കാശു കൊണ്ട് ചെയ്യാവുന്ന ഒരന്വേഷണമായിരുന്നു അത്. അവരോ കേരള പൊലീസോ അന്ന് മാലദ്വീപിലേക്ക് ഒരാളെ വിടാഞ്ഞതെന്തെന്നത് എന്നെ ഇന്നും അത്ഭുതപ്പെടുത്തുന്നു.
പ്രചാരവും സംസ്ഥാനത്തുടനീളമുള്ള വിതരണശൃംഖലയും കൊണ്ടാണ് ചാരക്കേസ് സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളുടെയും പിതൃത്വം മനോരമയുടെ മേല്‍ കെട്ടിവയ്ക്കപ്പെടുന്നതെന്നു മനസ്സിലാക്കുമ്പോഴും ഒരെണ്ണം വേദനിപ്പിക്കുന്നതായിരുന്നു. മനോരമയില്‍ വന്ന പടം കണ്ട് ചില പത്രക്കാര്‍ രതിവര്‍ണനയിലേക്കു പോയി. കോട്ടയത്തെ മംഗളം പത്രത്തിന്റെ പ്രയോഗം 'കിടക്കയില്‍ ട്യൂണ മത്സ്യത്തെപ്പോലെ പിടയുന്ന' എന്നായിരുന്നു. ആ വാചകം എഴുതിയത് 'മനോരമ'ക്കാരാണെന്ന് പിന്നീട് ഒരാള്‍ എഴുതിക്കളഞ്ഞു!.
ജേണലിസ്റ്റ്
നൗഫൽ ചേലേമ്പ്ര
11 Aug 2020, 07:35 PM
Good
J Rajasekharan Nair , author of Spies from Space:The ISRO Frame-up.
11 Aug 2020, 06:49 PM
When you sent reporter to Maldives, you could have send a reporter to ISRO to verify whether ISRO,at that point of time, had cryogenic rocket technology. Such an enquiry would have sealed the fate of the Espionage case then and there. Accept at least now that it was unprofessionalism at its glory.
ശാ സായിദ് ഒളവിലം
14 Apr 2020, 09:19 AM
സത്യത്തിൽ തോമസ് ജേക്കബ് എന്താണ് പറഞ്ഞത്. ഞങ്ങളെല്ലാം കൂടി ഇതിൽ പ്രതി ആണ് എന്ന് ഈ കുറുപ്പിനെ ഒരൊറ്റ വാക്കിലേക്ക് ചുരുക്കാം.
ഷാഹിദ് ഊരള്ളൂർ
10 Apr 2020, 08:00 AM
മറ്റുപത്രങ്ങൾ കൊടുത്ത വാർത്ത, അൽപ്പം വൈകി വിശദമായി നൽകി എന്നല്ലാതെ കുറ്റാരോപിതനായ നമ്പി നാരായണനെ ആ പരമ്പരയിൽ മനോരമ എന്താണ് ചെയ്തത്? ഒരുത്തന്റെ ജീവിതം കോഞ്ഞാട്ടയാക്കിയത് ഞങ്ങളൊറ്റക്കല്ല എന്നൊരൊറ്റ വരി മതിയായിരുന്നു.
മനോജ്
10 Apr 2020, 02:57 AM
വളരെ ബഹുമാനമുള്ള ശ്രീ തോമസ് ജേക്കബ്, ഇത്രയൊക്കെയായിട്ടും തങ്കളിപ്പോഴും പറയുന്നതെന്താണു. 'മറ്റുപത്രങ്ങൾ വ്യാജ ചാരക്കേസ് കഥയിൽ സർക്കുലേഷൻ കൂട്ടുന്നത് കണ്ടപ്പോൾ പിടിച്ചുനിൽക്കാനാകാതെ മനോരമയും കൂടി' എന്നാണോ... അതായത്, ഞങ്ങൾ മാത്രമല്ല, അവരുമില്ലേ എന്ന്. സർക്കുലേഷനപ്പുറം 'മാധ്യമധർമ്മം' എന്നതൊക്കെ മനോരമയ്ക്ക് എന്തായിരുന്നു എന്ന് തുറന്നുപറഞ്ഞൂടെ... 20 വർഷം കഴിഞ്ഞാൽ 'ജനം' ടി വി യുടെ എഡിറ്റർ ശബരിമലയുടെ പേരിലുണ്ടാക്കിയ കലാപശ്രമങ്ങളെക്കുറിച്ച് ഇതുപോലെ പ്രതികരിക്കുന്നത് നമുക്ക് വായിക്കാം..!
P.J.Mathew
9 Apr 2020, 05:44 PM
So, it was a travelogue that Manorama wrote, stupid, not an investigative report. Ha ha.
Radhakrishnan perambra
9 Apr 2020, 02:49 PM
Good
Biju Kumar Alakode
9 Apr 2020, 02:16 PM
ഹോ എന്തൊരു നിഷ്കളങ്കൻ! മനോരമ ഒന്നും ചെയ്തില്ല. മറിയം റഷീദ മാലി പോലീസിലെ താത്കാലിക നിയമനക്കാരിയാണന്നു ജോൺമുണ്ടക്കയം അവിടെപ്പോയി കണ്ടെത്തിയ ത്രേ! എന്നിട്ടാണോ അവർ മാലി ഇന്റലിജൻസ് ഉദ്യോഗസ്ഥയാണന്ന് ഇതേ ജോണും മനോരമയും എഴുതിയത്? അതോടെയാണ് ചാരക്കേസ് വേറെ ലെവ ലിൽ ആയത്. മലയാളികൾ മണ്ടന്മാരാണെന്ന് കരുതരുത് തോമസ് ജേക്കബേ . പണി പാളിയെന്നു കണ്ടപ്പോൾ കുറ്റം മറ്റു പത്രങ്ങളുടെ തലയിലിട്ടു രക്ഷപെടാമെന്നു കരുതണ്ട.
ashraf thoonery
9 Apr 2020, 01:30 PM
തോമസ് ജേക്കബ് സാറിന്റെ അഭിമുഖം വായിച്ചു. പക്ഷെ വീണ്ടും ചോദ്യം ബാക്കി. മനോരമയില്‍ വന്ന ജോണ്‍മുണ്ടക്കയത്തിന്റെ അതിവര്‍ണ്ണക്കഥയും യാഥാര്‍ത്ഥ്യവുമായി ബന്ധമുണ്ടോ...? മാലിയില്‍ അദ്ദേഹം കണ്ടത് കുറച്ചും കേട്ടത് കൂടുതലും വെച്ച് പൊലിപ്പിച്ച് എഴുതിയതല്ലേ... മനോരമയുള്‍പ്പെടെയുള്ള പത്രങ്ങളില്‍ വന്നത് യാഥാര്‍ത്ഥ്യവുമായി പുലബന്ധം പോലുമില്ലെന്ന് നമ്പി നാരായണന്‍ പലേടത്തും പറഞ്ഞിട്ടുണ്ട്. വര്‍ഷങ്ങള്‍ കഴിഞ്ഞ് യഥാര്‍ത്ഥ ചിത്രം വെളിപ്പെട്ട സ്ഥിതിക്ക് വായനക്കാരോട് മനോരമക്ക് ബാധ്യതയില്ലേ. ഒരു തിരുത്ത് കൊടുത്തോ... ഇത്തരം ചോദ്യങ്ങള്‍ എന്റെ ഗുരുനാഥന്‍ കൂടിയായ തോമസ് ജേക്കബ് സാറിനോട് ചോദിക്കാത്തതിലോ അദ്ദേഹം പറയാത്തതിലോ ഉള്ള പരിഭവം അറിയിക്കുന്നു. ഇതേ ചോദ്യത്തിനു മറുപടി നല്‍കാന്‍ 'അടിസ്ഥാന വര്‍ഗ്ഗത്തിന്റെ' എന്ന് അവകാശപ്പെടുന്ന ദേശാഭിമാനിക്കും മംഗളത്തിനും മറ്റുമെല്ലാം ബാധ്യതയുണ്ട്. അശ്‌റഫ് തൂണേരി, ദോഹ
എന്‍.കെ.ഭൂപേഷ്
Feb 16, 2021
9 Minutes Listening
ശ്രീജിത്ത് ദിവാകരന്‍
Dec 17, 2020
9 Minutes Read
ആർ. രാജഗോപാല്‍
Dec 14, 2020
10 Minutes Read
വി. മുസഫര്‍ അഹമ്മദ്
Nov 02, 2020
9 Minutes Read
ഫാങ് ഫാങ്
Sep 28, 2020
10 Minutes Read
എന്‍.ഇ. സുധീര്‍
Sep 23, 2020
8 Minutes Read
കരുണാകരന്‍
Sep 20, 2020
4 Minutes Read
മനില സി.മോഹൻ
Sep 15, 2020
28 Minutes Read
Sebastian Puthankandam
1 Dec 2020, 12:45 AM
Dear Sir would you care to comment on the recent story in Caravan which tries to state that ISRO case was true and there was planned conspiracy to cover it up. I wonder what is the truth? https://caravanmagazine.in/reportage/space-secrets