എന്റെ പ്രിയപ്പെട്ട ഗീതക്ക്​, ഹിരണ്യൻ...

ഇരുപത് വർഷങ്ങൾക്കുമുമ്പ് വിട പറഞ്ഞ എഴുത്തുകാരിയായ ഗീതാ ഹിരണ്യനെക്കുറിച്ച് പങ്കാളിയും എഴുത്തുകാരനുമായ ഹിരണ്യൻ ഓർക്കുന്നു. ഹിരണ്യൻ എന്ന എഴുത്തുകാരന്റെയും കാമുകന്റെയും കഥകൂടിയായി അത് മാറുന്നു.

""പ്രിയപ്പെട്ട ഹിരണ്യന്,
കവിത വായിച്ചു. നന്നായിട്ടുണ്ട്. നമുക്ക് നല്ല സുഹൃത്തുക്കളാകാം....
എന്ന്, എസ്. ഗീത.''

കേരളവർമ്മ കോളേജിലെ മൂന്നാം വർഷ ബി.എ. ക്ലാസിലേക്ക് ഗീതയുടെ ആദ്യത്തെ എഴുത്ത് വരുമ്പോൾ എനിക്ക് ഗീതയെ അറിയാമായിരുന്നു, നേരിട്ട് കണ്ടിട്ടില്ലെങ്കിലും, സംസാരിച്ചില്ലെങ്കിലും.

1974ൽ മാതൃഭൂമിയിൽ വന്ന "കഥാശേഷനെ കാത്ത്' എന്ന എന്റെ കവിതയ്ക്കൊപ്പം "ദീർഘാഭാംഗൻ' എന്ന കഥയുമായി ഗീതയുണ്ടായിരുന്നു കൂടെ. അതിനപ്പുറത്തേക്കൊരു ബന്ധമോ സംസാരമോ ഇല്ല. കേരളവർമ്മ കോളേജിലെ മാഗസിൻ എഡിറ്ററായിരുന്ന ഞാൻ "വലിയൊരു' എഡിറ്ററെപ്പോലെ നിൽക്കുന്ന കാലം. അന്നത്തെ സ്റ്റുഡൻറ്​ എഡിറ്റർക്ക് പിടിപ്പത് പണിയുണ്ടായിരുന്നു. മാഗസിനു പുറമെ, ചിത്രകലാ പ്രദർശനവും ഫോട്ടോപ്രദർശനവും ഒക്കെ നടത്തി തിരക്കുകളെ ക്രിയാത്മകമാക്കിയിരുന്നു. പോരാതെ കോളേജിൽത്തന്നെ പെൺകുട്ടികൾ ഇഷ്ടംപോലെ! അവരോടൊന്നും പ്രത്യേകം അടുപ്പം സൂക്ഷിച്ചിരുന്നില്ലെങ്കിലും.

ഗീതയ്ക്ക് മറുപടി അയച്ചില്ല. കത്ത് കിട്ടിയപ്പോൾ ഒരു നിറഞ്ഞ ചിരിയിൽ ഒതുക്കി.
കോളേജ് മാഗസിൻ ഇറങ്ങി. അതിനിടയിൽ കൊല്ലത്തുനിന്നും ഇറങ്ങിയ ആർട്ടിസ്റ്റ് കൂടിയായ ജെ.ആർ. പ്രസാദിന്റെ "രാഷ്ട്രശിൽപി' എന്ന കൈയ്യെഴുത്തുമാസികയിൽ എന്റെ കവിതയുമുണ്ടായിരുന്നു. ഒറ്റക്കോപ്പി കൈയ്യെഴുത്തുമാസിക എനിക്ക് നൽകി ജെ.ആർ. പ്രസാദ് എഴുതി: ""വായിച്ചശേഷം ഗീതയ്ക്കുകൂടി അയച്ചുനൽകുക.''
കൈയ്യെഴുത്തുമാസികയ്ക്കു പുറമെ എന്റെ കോളേജ് മാഗസിനും വച്ച് ഞാൻ ഗീതയ്ക്ക് അയച്ചു.
എസ്. ഗീത,
ശ്രീരാഗം,
കോട്ടുവള്ളം,
കുന്നിക്കോട്.

അതിനുള്ള മറുപടിയും ആരെയും മയക്കുന്ന അക്ഷരവടിവോടെ ഗീത എനിക്കയച്ചു. തിരികെ ഞാനും. കത്തിടപാടുകളിലൂടെ ഞങ്ങൾ സംസാരിച്ചുതുടങ്ങിയ കാലത്ത് ഞാൻ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലും ഗീത കാര്യവട്ടം ക്യാമ്പസിലും എം.എ. ചെയ്തുകൊണ്ടിരുന്നു. സി.വി. ശ്രീരാമനും വിക്ടർ ലീനസും അക്കാലത്ത് മാതൃഭൂമി പ്രസിദ്ധീകരിച്ചിരുന്ന പുനത്തിലിന്റെ "സ്മാരകശിലകളും' കവർന്നെടുത്ത കത്തുകളായിരുന്നു ഏറെയും.

പിന്നീടെപ്പോഴോ ആ കത്തിടപാടുകൾ നിന്നു.
എം.എ. കഴിഞ്ഞ് ഞാൻ മുക്കം തിരുവമ്പാടിയിൽ പാരലൽ കോളേജിൽ അധ്യാപകനായി ചേർന്നു. എങ്കിലും ആഴ്ചതോറും വെള്ളിയാഴ്ച യൂണിവേഴ്സിറ്റിയിലെത്തി ചന്ദ്രമോഹന്റെ മുറിയിൽ താമസിച്ച് ടി.കെ. രാമചന്ദ്രന്റെയും പി.പി. രവീന്ദ്രന്റെയും സൗഹൃദം രസിച്ച് തിങ്കളാഴ്ച തിരുവമ്പാടിയിലേക്ക് മടങ്ങി.

ഹിരണ്യൻ, എൻ. രാജൻ, ഗീത

ഒരു ദിവസം മലയാളം ഡിപ്പാർട്ടുമെന്റിന്റെ ലൈബ്രറിയിൽ പോയപ്പോൾ ലൈബ്രേറിയൻ പറഞ്ഞു: ""എംഫില്ലിനു പഠിക്കുന്ന ഗീത, ഹിരണ്യനെ അന്വേഷിച്ചിരുന്നു.''
പിറ്റേന്ന് ശനിയാഴ്ച. എംഫിൽ ക്ലാസിന്റെ മുന്നിലെത്തി ഞാൻ ഗീതയെ അന്വേഷിച്ചു. ഗീത ക്ലാസിൽ നിന്ന്​ ഇറങ്ങിവന്നു.
""എന്നെ മനസ്സിലായോ?'' ഞാൻ ചോദിച്ചു.
""ഹിരണ്യകശിപുവല്ലേ?''
കുസൃതി നിറഞ്ഞ സംഭാഷണമായിരുന്നു ഗീതയുടേത്. അന്ന് കുറച്ചുനേരം സംസാരിച്ചു.
പിറ്റേന്ന് ഞായറാഴ്ച.
യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽനിന്ന്​ ചായ കുടിച്ച് തുടങ്ങിയ സംസാരം ഭക്ഷണം കഴിച്ചാണ് പിരിഞ്ഞത്. സാഹിത്യവും വീടും കുടുംബക്കാരും സംസാരത്തിൽ നിറഞ്ഞിരുന്നു.

തിങ്കളാഴ്ച രാവിലെ ഞാൻ തിരുവമ്പാടിയിലേക്കുതന്നെ മടങ്ങിപ്പോവുകയും ചെയ്തു. ചൊവ്വാഴ്ച ഉച്ചയോടെ തിരുവമ്പാടിയിലെ പാരലൽ കോളേജിലേക്ക് എന്റെ പേരിൽ ഒരു കത്ത് എത്തി.

""പ്രിയപ്പെട്ട അനിയേട്ടന്...''
ഞായറാഴ്ച കണ്ടപ്പോൾ ഗീത ചോദിച്ചിരുന്നു, എന്താണ് വീട്ടിൽ വിളിക്കുക എന്നൊക്കെ. വീട്ടിൽ എന്നെ അനിയൻ എന്നാണ് വിളിച്ചിരുന്നത്. പ്രായം കുറഞ്ഞവർ അനിയേട്ടാ എന്നും.
ഗീതയുടെ കൊതിപ്പിക്കുന്ന കൈയ്യക്ഷരങ്ങളിൽ ഞാൻ മനസ്സു തട്ടി മറന്നുനിന്നു. വായിച്ചാലും മതിവരില്ലെന്നുമാത്രമെനിക്കറിയാം. ഞാൻ പലവുരു വായിച്ചു.

പിന്നീടുള്ള ശനി, ഞായർ ആഴ്ചകളിൽ ഞങ്ങൾ സാഹിത്യ, അനാദി സംസാരങ്ങളിൽ മുഴുകി. ഗീതയുടെ ഹോസ്റ്റൽ വരെ ഞാൻ സംസാരിച്ചു നടന്നു. സംശയം തോന്നിയ വാർഡൻ ചോദ്യമുന്നയിച്ചപ്പോൾ, കസിൻ ബ്രദറാണെന്ന് മറുപടി നൽകി. ആ സ്വാതന്ത്ര്യം പിന്നീടും ഉപയോഗിച്ചു. അങ്ങനെ മൂന്നോ നാലോ ആഴ്ചകൾ പിന്നിട്ടിട്ടുണ്ടാവണം.
ഒരു ഞായറാഴ്ച ഗസ്റ്റ് ഹൗസിൽ ചായ കുടിച്ചുകൊണ്ടിരിക്കെ എന്റെ ഹൃദയം കവർന്ന് ഗീത ചോദിച്ചു;
""എന്നെ ജീവിതത്തിലേക്ക് കൂട്ടാമോ?''

ഞാൻ അമ്പരന്നു നോക്കിയത് എന്റെ ഷർട്ടിലേക്കാണ്. ടി.കെ. രാമചന്ദ്രനോട് കടംകൊണ്ട ഷർട്ടാണത്. പോക്കറ്റിൽ രാമചന്ദ്രൻ മൊകേരിയുടെ സംഭാവനയായി കിട്ടിയ 100 രൂപയിൽ ഒരാഴ്ച കഴിഞ്ഞതിന്റെ ബാക്കിയും.
ഞാൻ ഗീതയോട് എന്റെ കുടുംബത്തിന്റെ അവസ്ഥയെക്കുറിച്ച് പറഞ്ഞു. അമ്മാടത്തെ ഇടിഞ്ഞുവീഴാറായ ഒരു നാലുകെട്ട്. മുപ്പതോളം പേരുള്ള കൂട്ടുകുടംബം. പറയാൻ തക്ക വരുമാനമില്ലാത്ത അവസ്ഥ. എങ്ങനെ ജീവിക്കും? എങ്ങനെ നിന്നെ ഞാൻ പോറ്റും?
""ജോലി കിട്ടിയിട്ട് മതി കല്യാണം.''

ഗീതയ്ക്ക് അന്ന് ഒരു വിവാഹാലോചന വന്നിരുന്നു. അതു വേണ്ടെന്ന് വച്ചു.
പിന്നീടും ഞാൻ ഗീതയുടെ ഹോസ്റ്റൽ വാർഡന്റെ മുന്നിൽ പലതവണ "കസിൻ ബ്രദർ' ആയി. ആ കാലത്താണ് ഗീതയുടെ അമ്മയുടെ അനിയത്തി ഭാർഗവി അന്തർജ്ജനം റിസർച്ചിനായി കാലിക്കറ്റ് യൂണിവേഴ്സിറ്റിയിലേക്ക് വരുന്നത്. ഭാർഗവി അന്തർജ്ജനവുമായി അടുപ്പത്തിലായ വേളയിൽ സൗഹൃദസംഭാഷണമെന്നോണം ഹോസ്റ്റൽ വാർഡൻ ഒരിക്കൽ പറഞ്ഞു: ""ഗീതയുടെ കസിൻ ബ്രദർ വരാറുണ്ട്!'' അങ്ങനെ ‘കസിൻ ബ്രദറി'നെ പിടികൂടി.
എന്നെ ഭാർഗവി അന്തർജ്ജനം വിളിപ്പിച്ചു. പേടിച്ചു ചെന്ന എന്നോട്: ""സീരിയസാണോ? കുട്ടിക്കളിയാവരുത്!'' എന്ന് പറഞ്ഞു. തൊഴിലും ഭദ്രതയുമൊക്കെയായ ശേഷം വിവാഹം എന്ന നിലയിലേക്ക് ആ കൂടിക്കാഴ്ച ഉറപ്പുവരുത്തി.

പിറ്റേദിവസം മുതൽ ഞാനും ഗീതയും ടൗണിലേക്ക് ഞങ്ങളുടെ പ്രണയവുമായി പോയിത്തുടങ്ങി. അളകാപുരി ഹോട്ടലിൽ ഊണ്, ഒന്നോ രണ്ടോ സിനിമ എന്നിവയായി ഞങ്ങളുടെ അവധി ദിവസങ്ങൾ. സിനിമാഹാളിലെ മങ്ങിയ വെളിച്ചത്തിലും പച്ചമറയുള്ള കോഴിക്കോട്ടെ ഇന്ത്യൻ കോഫീഹൗസിന്റെ തട്ടുമറയുടെ അകത്തും ഞങ്ങൾ പ്രണത്താൽ ആലിംഗബദ്ധരായി നിന്നു.
ഗീത എംഎഫിൽ കഴിഞ്ഞപ്പോൾ ഞാൻ എംഫില്ലിനു ചേർന്നു. ആ കാലത്ത് ഗീത കേരള യൂണിവേഴ്സിറ്റിയിൽ റിസർച്ചിന് ചേർന്നു. ആ രണ്ടുവർഷം വിരഹത്തിന്റേതായിരുന്നു. കത്തുകളിലൂടെ ഞങ്ങൾ ഞങ്ങളുടെ പ്രണയം കൈമാറിക്കൊണ്ടിരുന്നു.

ഐ. ഷൺമുഖദാസ്‌

അനിയത്തി അജിതയുടെ വിവാഹനിശ്ചയം നടന്നപ്പോൾ ഗീതയുടെ അച്ഛൻ എന്റെ വീട്ടിലേക്ക് വന്നു. ഗീതയുടെയും എന്റെയും വിവാഹത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു വരവ്. എനിക്കൊരു കിടപ്പുമുറി പോലുമില്ലാത്ത വീട്ടിലേക്ക് ഞാനെങ്ങനെ വിവാഹം ചെയ്ത് ഗീതയെ കൊണ്ടുവരും?!
വിവാഹച്ചെലവുകളെല്ലാം ഗീതയുടെ വീട്ടുകാർ നോക്കിക്കോളും എന്ന് അച്ഛൻ പറഞ്ഞു. എന്റെ വീട്ടുകാർക്ക് എതിർപ്പൊന്നുമില്ലായിരുന്നു. അങ്ങനെ 1979 ജൂൺ രണ്ടിന് ഗീതയെ ഞാൻ വിവാഹം ചെയ്തു. ഐ. ഷൺമുഖദാസ് അയച്ചുതന്ന 500 രൂപയ്ക്ക് വാങ്ങിയ ഷർട്ടും മുണ്ടും ചെരുപ്പുമായിരുന്നു എന്റെ വേഷം.
വിവാഹം കഴിഞ്ഞ് പിറ്റേദിവസം തന്നെ കോഴിക്കോടേക്ക് ഞാനും ഗീതയും വന്നു. ഞാൻ അപ്പോഴും പഠിക്കുകയാണ്. ഞാൻ ജോലി ചെയ്ത പാരലൽ കോളേജിൽ ഗീതയ്ക്ക് ജോലി നോക്കാം. മധുവിധു കോഴിക്കോട് യൂണിവേഴ്സിറ്റി ഗസ്റ്റ് ഹൗസിൽ.

30 രൂപ വാടക കൊടുത്ത് ഞങ്ങളെടുത്ത വീട്ടിൽ നിന്നായിരുന്നു ഞാൻ പഠിക്കാനും ഗീത ജോലിക്കും പോയിരുന്നത്. കോഴ്സ് കഴിഞ്ഞയുടൻ ജോലിക്കുള്ള അന്വേഷണമായി. അതിനിടയിൽ 1979 ഡിസംബറിൽ ഗീതയ്ക്ക് മലബാർ ക്രിസ്ത്യൻ കോളേജിൽ ജോലി കിട്ടി. പക്ഷേ, നിയമനം പിന്നെയും വൈകി.

1980 ഏപ്രിൽ, മെയ് മാസങ്ങളിൽ ശമ്പളമോ ജോലിയോ ഇല്ലാതായപ്പോൾ ഗീത കൊല്ലത്തെ വീട്ടിലേക്ക് പോയി. 1980 ജൂണിൽ മലബാർ ക്രിസ്ത്യൻ കോളേജിൽ നിയമനമായതോടെയാണ് തിരികെ വന്നത്. അതോടൊപ്പംതന്നെ ഞങ്ങൾ പി.എസ്.സി. എഴുതിയിരുന്നു. രണ്ടുപേരും ലിസ്റ്റിലുണ്ട്. ഗീതയ്ക്ക് രണ്ടാം റാങ്ക്, റാങ്കില്ലെങ്കിലും ഞാനും ലിസ്റ്റിലുണ്ട്. മപ്പുറം കോളേജിൽ ഗീതയ്ക്കായിരുന്നു ആദ്യം ജോലി കിട്ടിയത്. ഗീത പെരിന്തൽമണ്ണയിലേക്ക് ട്രാൻസ്ഫറായ കാലത്ത് എനിക്ക് മലപ്പുറത്തും ജോലി കിട്ടി. പിന്നീട് രണ്ടുപേരും ഒരുമിച്ച് മലപ്പുറത്തായി. അത് നാലുവർഷത്തോളം തുടർന്നു.

ഈ കാലയളവിലാണ് ഗീത പ്രഗ്‌നന്റായത്. പക്ഷേ, വെസിക്കുലാർ മൂൺ എന്ന വൈദ്യശാസ്ത്രനാമത്തിലുള്ള അവസ്ഥയിൽ ആ കുഞ്ഞിനെ അബോർട്ട് ചെയ്യേണ്ടിവന്നു.
""വിഷമമുണ്ടോ?'' ഗീതയുടെ ചോദ്യം.
""നമുക്ക് കുറച്ചുകാലം കൂടി ഉല്ലസിച്ചുനടന്നൂടേ?'' എന്നൊരു മറുചോദ്യത്തിലൂടെ ഗീതയുടെ വിഷമത്തെ മറികടക്കാൻ ഞാൻ ശ്രമം നടത്തി.
ആ കാലത്തുതന്നെ ഗീതയ്ക്ക് കാൻസർ ട്രീറ്റ്മെൻറ്​ തുടങ്ങിയിരുന്നു. മൂന്നുവർഷത്തോളം ചികിത്സ തുടർന്നു. ഗർഭധാരണത്തിനുള്ള സാധ്യതകൾ കണ്ടതിനെത്തുടർന്ന് വീണ്ടും പ്രഗ്‌നന്റായെങ്കിലും അതും അബോർട്ട് ചെയ്യേണ്ടിവന്നു. അത് ഗീതയെ മാനസികമായും ശാരീരികമായും തളർത്തിയിരുന്നു.

ആദ്യത്തെ കീമോ തെറാപ്പി തുടങ്ങുകയാണ്.
തൃശൂരിലെ അമല ആശുപത്രിയിലായി ചികിത്സ. ആ കാലത്ത് രണ്ടുപേർക്കും തൃശൂരിലേക്ക് സ്ഥലംമാറ്റം ലഭിക്കുകയും ചെയ്തു. ഞാൻ എപ്പോഴും ഗീതയ്ക്കൊപ്പംതന്നെയുണ്ടായി. മൂന്നു മാസത്തെ ചികിത്സ കഴിയുമ്പോഴേക്കും നില ഗുരുതരമായി. ഒരു ദിവസം നഴ്സ് വിളിച്ചിട്ടുപറഞ്ഞു: ""പ്രതീക്ഷ വേണ്ട. ബന്ധുക്കളെയൊക്കെ അറിയിച്ചോളൂ...''
അറിയിച്ച പ്രകാരം ഗീതയുടെ ബന്ധുക്കൾ വന്നു. കൂട്ടത്തിൽ ബന്ധുകൂടിയായ ഡോ. ഉമാദേവി അന്തർജ്ജനവുമുണ്ടായിരുന്നു. ഉമാദേവി അന്തർജ്ജനം ഉടനെ തന്നെ ഡിസ്ചാർജ്ജ് വാങ്ങി തിരുവനന്തപുരത്തേക്ക് മാറ്റി, ഡോ. പത്മനാഭന്റെ ചികിത്സയ്ക്കായി.

രണ്ടുവർഷത്തോളം നീണ്ട ചികിത്സ. ഒടുക്കം യൂട്രസ് നീക്കം ചെയ്യണമെന്നായി ഡോക്ടർമാർ. പക്ഷേ, ഡോ. സുഭദ്രാ നായരുടെ അസിസ്റ്റന്റായിരുന്ന ഡോ. ലളിതയാണ് പറഞ്ഞത്: ""കുട്ടികളില്ലാത്ത പെൺകുട്ടിയല്ലേ, യൂട്രസ് റിമൂവ് ചെയ്യേണ്ട'' എന്ന്.

അസുഖത്തിന് നല്ല മാറ്റങ്ങൾ കണ്ടുതുടങ്ങിയിരിക്കുന്നു. ഐ. ഷൺമുഖദാസിന്റെ വീട്ടിലേക്ക് ഞങ്ങൾ വാടകയ്ക്ക് മാറി. കോളേജിൽ ഗീതയുടെ ക്ലാസുകൾ കൂടി ഞാനെടുത്തു തീർത്തു. 1987ൽ ഗീത വീണ്ടും ഗർഭിണിയായി. അതേവർഷം ജൂണിൽത്തന്നെ ഗീതയെ സൗകര്യങ്ങളോടുകൂടി ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു. ഒക്ടോബർ 16ന് ഗീത പെൺകുഞ്ഞിന് ജന്മം നൽകി. ഗീതയും ഞാനും മാനസികമായും ശാരീരികമായും സൗഖ്യത്തിലേക്ക് വന്നുകൊണ്ടിരുന്നു. അയ്യന്തോളിൽ സർക്കാർ ക്വാർട്ടേഴ്സ് വാടകയ്ക്ക് കിട്ടി.

പതുക്കെ വീട് പണി തുടങ്ങാമെന്നായി. വി.ജി. തമ്പിയോട് വാങ്ങിയ സ്ഥലത്ത് വീടുപണി തുടങ്ങി. അതുവരെയുണ്ടായിരുന്ന സകലമാന സ്വസ്ഥതയും വീടുപണി ഇല്ലാതാക്കി. എല്ലാ ഇടതുപക്ഷ ബാങ്കുകളിൽ നിന്നും ലോണെടുത്താണ് വീടിന്റെ പണി പൂർത്തിയാക്കുന്നത്.
ഈവനിംഗ് ബാച്ചിനെയാണ് ഗീത പഠിപ്പിക്കുന്നത്. വൈകീട്ട് അഞ്ചു മുതൽ എട്ടുവരെയാണ് ക്ലാസ്. ഗീതയ്ക്ക് കൂടുതൽ സമയം കിട്ടിത്തുടങ്ങി. കോട്ടക്കലിൽ നിന്ന്​ ഇൻസ്റ്റാൾമെന്റിന് വാങ്ങിയ മടക്കുമേശയിൽ കൈവെച്ച് ഗീത ഒഴിവുനേരങ്ങളിൽ എഴുത്തിൽ ലയിച്ചു. മകളെ ഉറക്കിക്കഴിഞ്ഞാൽ പാതിരാവിൽ ഗീത എഴുത്തിന്റെ ലഹരിയിലേക്ക് വീണു.

അവസാനകാലത്ത് ഗീത എഴുതിയ കവിതകളിലൊന്ന്

കാൻസറിനെ അതിജീവിച്ച ശിവകുമാർ എന്ന അധ്യാപകൻ ഗീതയുടെ അതിജീവനത്തിന് വലിയ സപ്പോർട്ടായിരുന്നു. പക്ഷേ, വീണ്ടും കാൻസറിന് അടിപ്പെട്ട് ശിവകുമാർ മരിച്ചു എന്ന വാർത്ത ഗീതയ്ക്ക് വലിയ വിഷമമായിരുന്നു. ശിവകുമാറിനെക്കുറിച്ച് എഴുതാൻ ഗീതയോട് ഞാനാണ് ആവശ്യപ്പെട്ടത്. ഗീത എഴുതിയ ഹൃദ്യമായ ലേഖനം ഞാൻ കെ.സി. നാരായണന് അയച്ചുകൊടുത്തു. അതിനടിയിൽ കൊടുത്ത പേര് ഗീത ഹിരണ്യൻ എന്നായിരുന്നു. ആദ്യമായി ഗീത ഹിരണ്യൻ എന്നെഴുതുന്നു.

പലരും ഫോണിലൂടെയും കത്തിലൂടെയും അഭിനന്ദിച്ചു. ഗീത എഴുത്ത് തുടർന്നു. ഗീതാഞ്ജലി എന്ന പേരിൽ ഒരു കവിത എഴുതി ഗീത ഒരു ആഴ്ചപ്പതിപ്പിന് അയച്ചുകൊടുത്തു. അത് തിരിച്ചുവന്നു. ആ കവിതയിലെ പ്രമേയം ഭാര്യയേക്കാൾ സംഘടനാകാര്യങ്ങൾക്കൊക്കെ കൂടുതൽ പ്രാധാന്യം നൽകുന്ന ഭർത്താവിനെക്കുറിച്ചുള്ളതായിരുന്നു. ഗീതയുടെ ഡയറിയിൽ നിന്നും, നേരിട്ടും ഞാനെന്ന ഭർത്താവിനോടുള്ള പരാതിയായിരുന്നു ആ കവിതയുടെ അടിസ്ഥാനം. ഞാൻ ആ കവിത വാങ്ങി രണ്ട് വരികളോളം മാറ്റി. കടുത്ത ഭർതൃനിന്ദ കൂട്ടി കവിതയെ ഫെമിനിസ്റ്റാക്കി. അത് അർദ്ധനാരീശ്വരൻ എന്ന പേരിൽ അയച്ചുനൽകുകയും ചെയ്തു. അത് പ്രസിദ്ധീകരിച്ചുവന്നു എന്നു മാത്രമല്ല, പല കോണിൽ നിന്നും നല്ല അഭിപ്രായവും കിട്ടി. കുഞ്ചുപിള്ള അവാർഡ് ഗീതയുടെ ആ കവിതയ്ക്കാണ് ലഭിച്ചത്.

1994ൽ ഇരുട്ടിന്റെ ചിറകൊച്ചകൾ എന്ന കഥ മാതൃഭൂമിയിൽ പ്രസിദ്ധീകരിക്കുന്നതോടെ ഗീത സജീവമായി രംഗത്തുവന്നു. ഇന്ത്യാ ടുഡേയിൽ 1995ൽ കഥകൾ വന്നു തുടങ്ങുന്നു. 1996ൽ ഗീത മോന് ജന്മം നൽകുന്നതോടെ വീട്ടിൽ സന്തോഷം നിറഞ്ഞുനിന്നു. 1997ൽ ഒറ്റസ്നാപ്പിൽ ഒതുക്കാനാവില്ല ജന്മസത്യം എന്ന കൃതി കറൻറ്​ ബുക്സ് പ്രസിദ്ധീകരിച്ചു. കഥയും ജീവിതവും ഉപന്യാസ വിഷയത്തിനപ്പുറം എന്ന കൃതി കൂടി പ്രസിദ്ധീകൃതമാകുന്നു. എല്ലാംകൊണ്ടും തിരക്കും എഴുത്തുമായി ഞങ്ങളുടെ ജീവിതം സമ്പന്നം.

ഗീത സാഹിത്യമേഖലയിൽ കത്തി നിൽക്കുന്ന ആ 2000 കാലത്താണ് ഗീതയുടെ നാവിൽ കടുത്ത വേദന അനുഭവപ്പെട്ടത്. ബയോപ്സി എടുത്തു. നാവിൽ അർബുദമായിരുന്നു. നാവ് മുറിച്ചുമാറ്റണമെന്ന് കേട്ടപ്പോൾ ഗീത ബോധരഹിതയായി. വടിവൊത്ത അക്ഷരം പോലെത്തന്നെ, നന്നായി സംസാരിക്കുകയും ചെയ്തിരുന്ന ഗീതയ്ക്ക് നാവില്ലാത്ത ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പറ്റില്ലായിരുന്നു. നാവിന്റെ വളരെ ചെറിയ ഭാഗം മാത്രം മുറിച്ചാൽ മതിയെന്നായി.

നാവ് കുഴഞ്ഞ് ഗീത പറയുന്നത് അടുത്തുള്ളവർക്കുമാത്രമേ മനസിലാകൂ എന്ന അവസ്ഥയിലായി. അതേ വർഷം ഡിസംബറോടെ ബന്ധുക്കളോടൊപ്പം കഴിയാനും സ്വാന്തനചികിത്സ തുടരാനുമായി ഡോക്ടർമാരുടെ നിർദ്ദേശം. ആ കാലത്ത് ഗീത സന്തോഷവതിയായിരുന്നു. ഗീത വായിക്കുകയായിരുന്നു കൂടുതലും. എം.ടി., സച്ചിദാനന്ദൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ആറ്റൂർ തുടങ്ങിയവരെല്ലാം കത്തുകളിലൂടെയോ നേരിട്ടോ ഗീതയ്ക്ക് സമീപത്തെത്തി.
ഗീത വായിക്കേണ്ട, സംഗീതം കേട്ടോളൂ എന്നു പറഞ്ഞ് ആറ്റൂർ ക്ലാസിക് മ്യൂസികിന്റെ കാസെറ്റുകൾ നൽകി. അതിൽ ലയിച്ച് ഗീത ഇരിക്കുന്നത് ഞാൻ കണ്ടു. ഗീത സന്തോഷവതിയായിരുന്നു.

2002 ജനുവരി രണ്ടിന് പുലർച്ചെ നാലുമണിക്ക് ഗീതയ്ക്ക് ഞാൻ മരുന്നുകൾ നൽകി. പതിവിലും കൂടുതൽ നിസ്സഹായാവസ്ഥയിലായിരുന്നു ഗീത അപ്പോൾ. ആരോഗ്യനില പതുക്കെ മോശമായിക്കൊണ്ടിരിക്കുകയായിരുന്നു. ഏഴുമണി നേരമായപ്പോഴേക്കും ഗീത എന്റെ കൈ നെഞ്ചിലേക്ക് എടുത്തുവയ്ക്കാൻ നോട്ടംകൊണ്ട് ആവശ്യപ്പെട്ടു. ഞാൻ ഗീതയുടെ നെഞ്ചിൽ തടവിക്കൊണ്ടിരുന്നു. ഉള്ളിൽ കുടുങ്ങിപ്പോയ ശ്വാസം നേർത്തുനേർത്ത് പുറത്തേക്ക് വരുന്നു. ഗീത പതുക്കെ യാത്രയാവുകയാണ് എന്ന തിരിച്ചറിവിലേക്ക് ഞാനെത്തുന്നതേയുള്ളു. ഗീതയുടെ ശ്വാസഗതികൾ പതുക്കെപ്പതുക്കെയായി. കണ്ണുകൾ അടച്ചുതന്നെ കിടന്നു. കണ്ണ് തുറന്നൊന്ന് നോക്കാനുള്ള നേർത്ത ശ്രമം. ഗീത നിശബ്ദമായി, ഒരു ശ്വാസശബ്ദം പോലുമില്ലാതെ...''

(ഹിരണ്യൻ ഓർമ്മകളുടെ കയറ്റിറക്കങ്ങളിലൂടെ ഗുരുവായൂരിൽ ഇപ്പോൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഓർമ്മകൾ സമ്പന്നമായ കാലത്ത് സംസാരിച്ചതാണിത്)

Comments