അച്ഛനുമായുള്ള
നിരന്തര സംഘര്‍ഷങ്ങളാണ്
എന്നെ ശക്തയാക്കിയത്
അച്ഛനുമായുള്ള നിരന്തര സംഘര്‍ഷങ്ങളാണ് എന്നെ ശക്തയാക്കിയത്
അധികാര വ്യവസ്ഥയിലെ പുരുഷകർതൃത്വത്തെ ചോദ്യം ചെയ്യുക എന്നത് വലിയ സാഹസമാണ്. അതിനു മുതിര്‍ന്നപ്പോള്‍ ഒരുപാടു തല്ലും വളരെ കുറച്ചു തലോടലും കിട്ടിയിട്ടുള്ള ഒരാളാണ് ഞാന്‍- കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ഇംഗ്ലീഷ് സ്‌കൂള്‍ ഓഫ് സിസ്റ്റന്‍സ് എജ്യുക്കേഷനില്‍ അസിസ്റ്റന്റ് പ്രൊഫസറായ സ്മിത നെരവത്ത് സംസാരിക്കുന്നു. തദ്ദേശസ്ഥാപന തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതു-വ്യക്തി ജീവിതത്തിലെ സ്ത്രീയുടെ അധികാര പങ്കാളിത്തത്തെക്കുറിച്ച് തിങ്ക് നല്‍കിയ അഞ്ചു ചോദ്യങ്ങള്‍ക്ക് വിവിധ മേഖലകളില്‍ ഇടപെടുന്ന സ്ത്രീകള്‍ നിലപാട് വ്യക്തമാക്കുകയാണ്.
27 Nov 2020, 10:30 AM
1. തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് വരികയാണ്. 2010 ലാണ് തദ്ദേശ സ്ഥാപനങ്ങളില്‍ 50% സ്ത്രീ സംവരണം ഏര്‍പ്പെടുത്തിയത്. ഭരണാധികാരത്തിലുള്ള സ്ത്രീ പ്രാതിനിധ്യം പ്രയോഗതലത്തില്‍ ഒരു പതിറ്റാണ്ട് പൂര്‍ത്തിയാവുമ്പോള്‍ കേരളീയ സമൂഹത്തില്‍ അത് എങ്ങനെയാണ് പ്രതിഫലിച്ചിട്ടുള്ളത്? അധികാരമുള്ള സ്ത്രീ എന്നത് സമൂഹത്തിലെ സ്വാഭാവികതയായി മാറി എന്നു കരുതുന്നുണ്ടോ?
സ്മിത നെരവത്ത്: തദ്ദേശ ഭരണതലത്തില്‍ 50% സ്ത്രീ പ്രാതിനിധ്യം നടപ്പിലാക്കിയതോടെ അധികാര രാഷ്ട്രീയത്തില്‍ സ്ത്രീകളുടെ ദൃശ്യത കൂടുതലായി എന്നതില്‍ തര്‍ക്കമില്ല. രാഷ്ട്രീയപ്രവര്‍ത്തന മേഖലയിലേക്കുള്ള സ്ത്രീകളുടെ കടന്നുവരവ് ഇത് ശക്തമാക്കി. എന്നാല്‍ സ്ത്രീയും അധികാരവും തമ്മിലുള്ള ബന്ധത്തിനെ വ്യത്യസ്ത രീതിയില്‍ സമീപിക്കേണ്ടതുണ്ട്. നിലനില്‍ക്കുന്ന പുരുഷാധിപത്യ സമൂഹത്തില്‍ അവര്‍ നേരിട്ടുകൊണ്ടിരിക്കുന്ന അസമത്വങ്ങളും ലിംഗവിവേചനങ്ങളും സാംസ്‌കാരികമായും രാഷ്ട്രീയമായും പൂര്‍ണമായും ഇല്ലാതായിട്ടില്ല. മാത്രമല്ല, നിലനില്‍ക്കുന്ന അധികാരഘടനയും, പ്രയോഗങ്ങളും എല്ലാം പുരുഷാധിപത്യ സാമൂഹ്യ മാതൃകകള്‍ തന്നെയാണ്. അതിനകത്തേക്കുള്ള സ്ത്രീകളുടെ ഇടപെടല്‍ ഒരേസമയം വിപ്ലവാത്മകവും അതേപോലെ തന്നെ വൈരുദ്ധ്യങ്ങള്‍ നിറഞ്ഞതുമാണ്.
ആ മാതൃകകളെ അതേപടി പിന്‍പറ്റി പോകുന്ന പെണ്ണുങ്ങളാണ് ഭൂരിപക്ഷവും എന്നതാണ് വാസ്തവം. അതിനെ എതിര്‍ത്തു നില്‍ക്കുന്ന, പുതിയ മാതൃകള്‍ സൃഷ്ടിക്കുന്ന സ്ത്രീകളുടെ എണ്ണം ഉയരാതെ കേവല പ്രാതിനിധ്യം കൊണ്ടു മാത്രം കാര്യമുണ്ടാവുന്നില്ല. നിര്‍ഭാഗ്യവശാല്‍ അതുതന്നെയാണ് കേരളത്തില്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കോമഡി ഷോകളിലും, ട്രോളുകളിലും, സിനിമകളിലുമൊക്കെ ഈ അവസ്ഥകളെ കോമാളീകരിച്ചു കാണിക്കുമ്പോള്‍ കൈയ്യടിച്ചു ആര്‍ത്തുചിരിക്കുന്നവരാണ് നമ്മള്‍. പൊതുബോധത്തിലെ ഉത്തമ സ്ത്രീ മാതൃകകളെ തന്നെയാണ് അധികാരസ്ഥാനത്തേക്ക് വരുന്ന സ്ത്രീകള്‍ പിന്തുടരുന്നത്.
ജാതി, കുടുബ, രാഷ്ട്രീയ പാരമ്പര്യ സമവാക്യങ്ങള്‍ ഏറ്റവും ദൃശ്യമായ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പുകളില്‍ സ്ത്രീകളുടെ പ്രാതിനിധ്യം നിശ്ചയിക്കുന്നത് പുരുഷ സമൂഹമാണ്. അവരുടെ മാനദണ്ഡങ്ങള്‍ ഈ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുന്നു. കാലങ്ങളായി രാഷ്ട്രീയത്തില്‍ സജീവമായി ഇടപെടുന്ന സ്ത്രീകള്‍ പലപ്പോഴും ഈ തിരഞ്ഞെടുപ്പുകളില്‍ നിന്ന് പുറത്താകുന്നു. സംവരണ സീറ്റുകളിലല്ലാതെ ദളിത് സ്ത്രീകളെ പരിഗണിക്കുക പോലും ചെയ്യുന്നില്ല. ട്രാന്‍സ് സ്ത്രീകള്‍ ഒട്ടും തന്നെയില്ല. സ്ത്രീകളുടെ തുല്യമായ ഇടപെടല്‍ ഈ പ്രാതിനിധ്യ തിരഞ്ഞെടുപ്പുകളില്‍ കൂടി ഉണ്ടായാലേ അധികാരമുള്ള സ്ത്രീ സമൂഹത്തിലെ സ്വാഭാവികതയായി മാറൂ.
2. നിയമസഭ - ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഈ പ്രാതിനിധ്യം പത്ത് ശതമാനത്തിലും ചിലപ്പോള്‍ അഞ്ച് ശതമാനത്തിലും താഴെയേ ഉണ്ടാവാറുള്ളൂ. രാഷ്ട്രീയ സംഘടനകളുടെയും മറ്റ് സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീ പ്രാതിനിധ്യത്തിന്റെ ശതമാനം അഞ്ചിലും താഴെയാണ്. ഇത് സംഭവിക്കുന്നത് എന്തുകൊണ്ടാണ് എന്നാണ് കരുതുന്നത്? തദ്ദേശഭരണത്തിലെ അധികാര പങ്കാളിത്തം മറ്റ് അധികാര പങ്കാളിത്തങ്ങളിലേക്ക് എന്തുകൊണ്ടാണ് കണ്‍വെര്‍ട്ട് ചെയ്യപ്പെടാത്തത്?
അധികാര രാഷ്ട്രീയത്തില്‍ ഇടപെടുന്ന രാഷ്ട്രീയ പാര്‍ട്ടികളിലെ നേതൃത്വ സ്ഥാനങ്ങളില്‍ സ്ത്രീ പങ്കാളിത്തം കേവലം അഞ്ചു ശതമാനത്തില്‍ നില്‍ക്കുമ്പോള്‍ എങ്ങനെയാണ് നിയമസഭ- ലോക്‌സഭ സീറ്റുകളിലേക്ക് സ്ത്രീകളുടെ പ്രാതിനിധ്യം വര്‍ദ്ധിക്കുക? രാഷ്ട്രീയത്തില്‍ ഇടപെട്ടുകൊണ്ടിരിക്കുന്ന ആളെന്ന നിലയില്‍ സ്ത്രീക്കുമേല്‍ സമൂഹം അടിച്ചേല്‍പ്പിച്ച റോളുകളും, നിയമങ്ങളും ഭേദിക്കാതെ ഇക്കാര്യത്തില്‍ കാര്യമായ മാറ്റമുണ്ടാക്കാന്‍ സാധിക്കുമെന്ന് ഞാന്‍ കരുതുന്നില്ല.
കുടുംബത്തിന്റെയും, കുഞ്ഞുങ്ങളുടെയും മേല്‍നോട്ടത്തില്‍ പോറലേല്‍ക്കാതെ, നിലനില്‍ക്കുന്ന ചട്ടക്കൂടുകളെ നിലനിര്‍ത്തിക്കൊണ്ട് നടത്തേണ്ട ഒരു ഞാണിന്‍മേല്‍ കളിയാണ് സ്ത്രീയെ സംബന്ധിച്ച് രാഷ്ട്രീയം. സഹപ്രവര്‍ത്തകരായ പുരുഷന്മാരോടൊപ്പമുള്ള അവളുടെ ഓരോ ചുവടും സൂക്ഷിച്ചും, സാമൂഹ്യ സദാചാര നിയമങ്ങളെ തെറ്റിക്കാതെയും ആയിരിക്കണം. ചീത്തപ്പേര് കേള്‍പ്പിക്കാതിരിക്കാന്‍ നിതാന്തജാഗ്രത വേണം.രാഷ്ട്രീയം ആണുങ്ങളുടെ കളിക്കളമാണെന്ന ഓര്‍മപ്പെടുത്തലുകള്‍ കൂടെയുണ്ടാവും. ഈ വേലിക്കെട്ടുകള്‍ തകര്‍ത്താല്‍ സാമൂഹ്യമായി ഭ്രഷ്ട് കല്‍പ്പിക്കപ്പെടും. ഇത്തരം റിസ്‌കുകള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുക എന്നത് സ്ത്രീയെ ഈ മേഖലയില്‍ നിന്ന് അകറ്റുന്നതിന് കാരണമാകുന്നു. അല്ലെങ്കില്‍ രാഷ്ട്രീയ ഗോഡ്ഫാദര്‍മാരുടെ തണലില്‍ സുരക്ഷിതമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം.
ഇതുമാത്രമല്ല, കഴിവില്ലായ്മയും, അനുഭവപരിചയമില്ലായ്മയും അവള്‍ക്കു മേലുള്ള ആരോപണങ്ങളാവുന്നു. കുടുംബവും, രാഷ്ട്രീയവും ഒന്നിച്ചു വിജയകരമായി കൊണ്ടുപോകാന്‍ കഴിയാതെ ഏതെങ്കിലും ഒന്നു സ്വീകരിക്കേണ്ട ഗതികേടിലേക്ക് പലപ്പോഴും സ്ത്രീകള്‍ എത്തിപ്പെടുന്നു.
3. ഒരു സ്ത്രീയെ സംബന്ധിച്ച്, കുടുംബത്തിനകത്തുള്ള (കുടുംബം എന്ന ആശയം വിശാലാര്‍ത്ഥത്തിലാണ്. വളര്‍ന്നു വന്നതും ജീവിച്ചു വരുന്നതുമായ വ്യവസ്ഥ എന്ന അര്‍ത്ഥത്തില്‍) അധികാരനില പൊതുവില്‍ എന്താണ്? വ്യക്ത്യനുഭവത്തില്‍ കുടുംബത്തിനകത്തെ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനം എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും സാധിക്കുന്ന അവസ്ഥ കുടുംബത്തിനകത്തുണ്ടോ?
നിലനില്‍ക്കുന്ന കുടുബ വ്യവസ്ഥയില്‍ മുന്‍കാലങ്ങളെ അപേക്ഷിച്ച് സ്ത്രീകളുടെ അവസ്ഥയില്‍ പുരോഗമനപരമായ കുറേ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. തൊഴിലിടങ്ങളിലേക്കുള്ള സ്ത്രീകളുടെ തള്ളിക്കയറ്റം തന്നെയാണ് ഇതിനൊരു പ്രധാന കാരണം. പക്ഷേ അപ്പോഴും അധികാര വ്യവസ്ഥയില്‍ പോസിറ്റീവായ മാറ്റങ്ങള്‍ വേണ്ട രീതിയില്‍ ഉണ്ടാകുന്നില്ല. അധികാര വ്യവസ്ഥയില്‍ കര്‍തൃത്വ സ്ഥാനത്ത് ഇപ്പോഴും പുരുഷനാണുള്ളത്. അത് വകവെച്ചുകൊടുക്കുന്ന സ്ത്രീകളാണ് ബഹുഭൂരിപക്ഷവും. അതിനെ ചോദ്യം ചെയ്യുക എന്നത് വലിയ സാഹസമാണ്. അത്തരം ഒരു സാഹസത്തിനു മുതിര്‍ന്നപ്പോള്‍ ഒരുപാടു തല്ലും വളരെ കുറച്ചു തലോടലും കിട്ടിയിട്ടുള്ള ഒരാളാണ് ഞാന്‍. രാഷ്ട്രീയ പ്രവര്‍ത്തകനായ അച്ഛനുപോലും മകളുടെ രാഷ്ട്രീയത്തിലേക്കുള്ള വരവ് അത്ര രസകരമായിരുന്നില്ല. അച്ഛനുമായുള്ള നിരന്തരമായ സംഘര്‍ഷങ്ങളാണ് എന്നെ ശക്തയാക്കിയത്. പിന്നീട് അച്ഛന് എന്നെ അംഗീകരിക്കേണ്ടി വരുന്നുണ്ട്. അച്ഛനെ അത്തരമൊരു തിരിച്ചറിവിലേക്ക് എത്തിക്കാന്‍ സാധിച്ചു എന്നതാണ് വലിയ കാര്യം.
ഇടപെട്ട രാഷ്ട്രീയ സംഘടനകളും, പാര്‍ട്ടികളുമാവാട്ടെ ‘അച്ഛന്മാരുടെ' കൂട്ടങ്ങളായിരുന്നു. അവിടെയും അനുസരണയുള്ള, ചോദ്യങ്ങളില്ലാത്ത സ്ത്രീകളെയാണ് ആവശ്യം. ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് ഉറക്കെ പറയുന്ന സ്ത്രീയെ അവര്‍ക്കു ഭയമാണ്. ഫെമിനിസമെന്ന ആശയത്തെ ശരിയായ രീതിയില്‍ മനസിലാക്കാനോ, അതിനെ അഡസ് ചെയ്യാനോ ഈ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറല്ല. ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നുപോലും അത്തരം നീക്കങ്ങള്‍ ഉണ്ടാവുന്നില്ല. അതില്ലാതെ ഈ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാകുമെന്ന് ഞാന്‍ കരുതുന്നില്ല. സ്ത്രീ വിമോചനത്തിലൂടെ, അരികുവല്‍ക്കരിക്കപ്പെട്ട മറ്റു ജെന്‍ഡര്‍ വിഭാഗങ്ങളുടെ വിമോചനത്തിലൂടെയല്ലാതെ സമൂല മാറ്റം സാധ്യമല്ല. നിര്‍ഭാഗ്യവശാല്‍ സാമ്പത്തിക അസമത്വം പരിഹരിച്ചാല്‍ ഒക്കെ മാറുമെന്ന വരട്ടു വാദങ്ങള്‍ക്കാണ് ഇപ്പോഴും മേല്‍ക്കൈ.
ഇനി കുടുംബത്തിലേക്ക് വന്നാല്‍, ഒരു തരത്തിലും ജനാധിപത്യവല്‍ക്കരിക്കപ്പെടാത്ത ഒരു സ്ഥാപനമാണത്. എന്നെ സംബന്ധിച്ച് എന്റെ പങ്കാളി കുറേയെങ്കിലും ഈ തിരിച്ചറിവിലേക്ക് സഞ്ചരിക്കുന്ന ആളെന്ന നിലക്ക് കുറേ മെച്ചങ്ങളുണ്ട്. അയാള്‍ മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകനായതിനാല്‍ കുടുംബത്തിന്റെ സാമ്പത്തിക ചുമതല എനിക്കു വഹിക്കേണ്ടിവരുന്നു. അതിന്റെ ഭാഗമായി എന്റെ സാമൂഹ്യ ജീവിതം ബലി കൊടുക്കേണ്ടി വരുന്നുണ്ട്. ഇതൊരു സ്വമനസ്സാലെയുള്ള ഏറ്റെടുക്കലായതിനാല്‍ എനിക്കയാളെ കുറ്റം പറയാന്‍ കഴിയില്ല. പക്ഷേ, അതിന്റെ റിസ്‌ക് പലപ്പോഴും എന്റെ സര്‍ഗ്ഗാത്മകതക്കും, വളര്‍ച്ചക്കുമൊക്കെ വലിയ തടസ്സങ്ങളാണ് ഉണ്ടാക്കുന്നത്.
സാമ്പത്തിക അധികാരം ഉണ്ടായതുകൊണ്ടു മാത്രം സ്തീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന ‘കുടുബശ്രീ' യുക്തിയും തകരുന്നതിന്റെ ഉദാഹരണമാണിത്. ഭാര്യക്കും ഭര്‍ത്താവിനും ഒരേപോലെ രാഷ്ട്രീയത്തില്‍ ഇടപെടാന്‍ നിലനില്‍ക്കുന്ന പരമ്പരാഗത കുടുംബ വ്യവസ്ഥയില്‍ സാധിക്കുന്നില്ല. മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയാകാന്‍ ഞാന്‍ തീരുമാനിച്ചാല്‍ കാര്യങ്ങളിത്ര എളുപ്പമാകില്ല എന്നു ചുരുക്കം.
4. രാഷ്ട്രീയ സംഘടനയില്‍ / തൊഴിലിടത്തില്‍ ഒരു സ്ത്രീയുടെ അധികാരനില പൊതുവില്‍ എന്താണ്? വ്യക്ത്യനുഭവത്തില്‍ സംഘടനക്കകത്ത് / തൊഴിലിടത്തില്‍ അധികാരം അനുഭവിച്ചിട്ടുണ്ടോ? തീരുമാനങ്ങള്‍ എടുക്കുന്നതിനും സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതിനും പറ്റുന്ന അവസ്ഥ സംഘടനയില്‍/ തൊഴിലിടത്തില്‍ ഉണ്ടോ?
രാഷ്ട്രീയ സംഘടനകളില്‍ പൊതുവില്‍ സ്ത്രീകളെ ഉയര്‍ന്ന നേതൃപദവികളിലേക്ക് പരിഗണിക്കാറേയില്ല. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയോ തൃണമൂല്‍ കോണ്‍ഗ്രസിലെ മമത ബാനര്‍ജിയോ പോലെ ചൂണ്ടിക്കാണിക്കാന്‍ വളരെ കുറച്ചുപേര്‍ മാത്രമേയുള്ളൂ. വൃന്ദ കാരാട്ടിനെപ്പോലുള്ളവര്‍ പരമ്പരാഗത കുടുംബ സങ്കല്‍പ്പത്തെ ഉപേക്ഷിച്ചുകൊണ്ടാണ് മുഴുവന്‍ സമയം പ്രവര്‍ത്തിക്കുന്നത്.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ത്രീകളാവട്ടെ നിരവധി അപവാദ പ്രചരണങ്ങള്‍ക്കിരയാകുന്നു. അവരുടെ വ്യക്തിജീവിതത്തിലേക്ക് നമ്മുടെ മാധ്യമങ്ങള്‍ മുഴുവന്‍ സമയവും ക്യാമറക്കണ്ണുകള്‍ തുറന്നുവെച്ചിരിക്കുന്നു. എത്ര നന്നായി ഭരിച്ചാലും കെ.കെ ശൈലജക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്താന്‍ കഴിയില്ല. RMPI എന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ നേതാവായിട്ടും കെ.കെ. രമയെ ടി.പി. ചന്ദ്രശേഖരന്റെ വിധവയായി മാത്രമേ പരിഗണിക്കൂ. മാത്രമല്ല രാഷ്ട്രീയ എതിരാളികളുടെ നിരന്തരമായ സദാചാര ആക്രമണങ്ങള്‍ക്ക് അവര്‍ വിധേയയാകുന്നു. ഇങ്ങനെ നിരവധി ഉദാഹരണങ്ങള്‍.
രാഷ്ട്രീയമായി ആക്രമിക്കപ്പെടുമ്പോള്‍ സ്ത്രീകള്‍ക്ക് സദാചാര വിഷയങ്ങളെയാണ് കൂടുതല്‍ നേരിടേണ്ടി വരുന്നത്. അവളുടെ ശരീരം, ചലനങ്ങള്‍, വേഷവിധാനം ഇതൊക്കെയാണ് കൂടുതല്‍ ശ്രദ്ധ നേടുന്നത്. സംഘടനാശേഷിയോ, നേതൃശേഷിയോ ഒന്നും വിലയിരുത്തപ്പെടുന്നില്ല. സ്ഥാനാര്‍ത്ഥികളായി തിരഞ്ഞെടുക്കപ്പെടുമ്പോഴും ഇത്തരം മാനദണ്ഡങ്ങളും, കുടുംബ പശ്ചാത്തലവുമൊക്കെയാണ് ആദ്യം പരിഗണിക്കപ്പെടുന്നത്.
5. വിദ്യാഭ്യാസം നേടുന്ന, തൊഴിലെടുക്കുന്ന, രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്ന, ആവിഷ്‌കാരങ്ങള്‍ ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഇപ്പോള്‍ വളരെ ഉയര്‍ന്നതാണ്. പക്ഷേ സജീവമായ സാമൂഹിക ജീവിതമുള്ളപ്പോഴും കുടുംബ ജീവിതത്തിന് പ്രഥമ പരിഗണന കൊടുക്കേണ്ടി വരുന്ന സ്ത്രീകളാണ് ഭൂരിപക്ഷം. പുരുഷനെ സംബന്ധിച്ച് അതൊരു വിഷയമല്ല. സ്ത്രീയുടെ ഏതുതരം പ്രവര്‍ത്തന മണ്ഡലത്തേയും നിര്‍വചിക്കാന്‍ കുടുംബത്തെ പശ്ചാത്തലമാക്കി വെച്ചുകൊണ്ട് മാത്രമേ സാധിക്കുന്നുള്ളൂ എന്നതാണ് യാഥാര്‍ഥ്യം. കുടുംബവും സമൂഹവും സ്ത്രീയുടെ എല്ലാത്തരം ആവിഷ്‌കാരങ്ങള്‍ക്കും എത്രത്തോളം അനുകൂലമാണ്? അഥവാ എതിരു നില്‍ക്കുന്നു എന്നാണ് കരുതുന്നത്?
നിലവിലുള്ള കുടുംബം എന്ന സ്ഥാപനം ഒരു തരത്തിലും സ്ത്രീകളുടെ ആത്മാവിഷ്‌കാരത്തിനോ, വളര്‍ച്ചക്കോ അനുകൂലമല്ല എന്ന അഭിപ്രായമാണെനിക്കുള്ളത്. സ്ത്രീവിരുദ്ധതയുടെ എല്ലാ സൂക്ഷ്മമായ അംശങ്ങളും ഏറ്റവും ആഴത്തില്‍ ഉള്‍ചേര്‍ന്ന അധികാര സ്ഥാപനമാണത്. കുടുംബത്തിന്റെ ഉത്തരവാദിത്തം പൂര്‍ണമായും കൈയ്യൊഴിഞ്ഞ് മുഴുവന്‍ സമയ രാഷ്ട്രീയ പ്രവര്‍ത്തകയാകാനോ, തൊഴിലിലോ, സര്‍ഗാത്മക മേഖലകളിലോ മുഴുകാനോ നിലവില്‍ സ്ത്രീകള്‍ക്ക് സാധിക്കുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
അങ്ങനെ മുഴുകിയാല്‍ തന്നെ കുറ്റപ്പെടുത്തലുകളും, ഒറ്റപ്പെടുത്തലുകളും കൊണ്ട് നരകതുല്യമാകും ജീവിതം. അമ്മമാരാണെങ്കില്‍ കുട്ടികളെ നല്ലവണ്ണം ശ്രദ്ധിക്കാന്‍ കഴിയാത്തതിനാല്‍ അവരിലുണ്ടാകുന്ന ചെറിയ കുറവുകള്‍ പോലും താന്‍ നല്ലൊരമ്മയല്ലാത്തതിനാലാണ് സംഭവിച്ചതെന്ന കുറ്റബോധം സമൂഹം അവരില്‍ കുത്തിവെക്കാന്‍ നിരന്തരം ശ്രമിക്കും. അത് മാനസിക തകര്‍ച്ചക്ക് കാരണമാകുന്നു.
പത്ത് വയസായ മകനെ അവന്റെ അച്ഛന്റെ അടുത്താക്കി മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കാന്‍ ഹൈദരബാദില്‍ പോകേണ്ടി വന്നപ്പോള്‍ ഞാനനുഭവിച്ച പ്രയാസം ചില്ലറയല്ല. അവന്‍ ക്ലാസില്‍ നന്നായി പഠിക്കാത്തതിന്റെ കാരണം അമ്മ അടുത്തില്ലാത്തതാണെന്ന കുറ്റബോധം എന്നില്‍ നിറക്കാന്‍ അവന്റെ അധ്യാപകര്‍ ഉത്സാഹിച്ചു. രാത്രി ഇരുട്ടും വരെ നീളുന്ന രാഷ്ട്രീയ മീറ്റിംഗുകളിലിരിക്കുമ്പോള്‍ വീട്ടില്‍ ഒറ്റക്കാകുന്ന മകനെക്കുറിച്ചോര്‍ത്ത് നീറിയിട്ടുണ്ട്. അവനുവേണ്ടി ഞാന്‍ പങ്കെടുക്കാതെ പോയ സമരങ്ങള്‍, പരിപാടികള്‍ ഒക്കെ മനഃസാക്ഷിക്കുത്തുണ്ടാക്കി.
രാഷ്ട്രീയക്കാരനായ പങ്കാളിക്ക് എന്റെയത്ര ആവലാതികളില്ലായിരുന്നു. അംഗമായ രാഷ്ട്രീയ പാര്‍ട്ടിയിലാവട്ടെ പലപ്പോഴും വേണ്ടത്ര അംഗീകാരം കിട്ടിയതായി തോന്നിയിട്ടില്ല. നിലവിലെ രാഷ്ട്രീയ വ്യവഹാരങ്ങളെല്ലാം ആണധികാര കൂത്തുകളാണ്. അതിലെ അനുസരണയുള്ള കളിക്കാരിയാകാന്‍ കഴിയാത്തവര്‍ പുറത്താകും. പരസ്പരമുള്ള വെല്ലുവിളികളും, കൊലപാതകങ്ങളും, കൈയാങ്കളികളും, അഴിമതിയും, സ്വജനപക്ഷപാതവും എല്ലാം മലീമസമാക്കിയ ഒരിടമാണ് അധികാര രാഷ്ട്രീയം.
ആത്മവിമര്‍ശനങ്ങളും, സാഹോദര്യവും, ജനാധിപത്യവും, ലിംഗസമത്വവും, അവസരസമത്വവും ഉള്ള ഒരു രാഷ്ട്രീയ മേഖലയാണ് ഞാന്‍ സ്വപ്നം കാണുന്നത്. അതിനുവേണ്ടിയുള്ള പോരാട്ടങ്ങളിലൂടെയല്ലാതെ ഇനി മുന്നോട്ടുപോകാന്‍ സാധിക്കുമെന്ന് കരുതുന്നില്ല. അത്തരത്തിലുള്ള മാറ്റത്തിനായുള്ള ആദ്യ ചുവട് കുടുംബത്തില്‍ നിന്നായിരിക്കണം. നിലനില്‍ക്കുന്ന കുടുംബവും, അതുമായി ചേര്‍ന്നുനില്‍ക്കുന്ന എല്ലാ സ്ഥാപനങ്ങളെയും ചോദ്യം ചെയ്യാതെ, അതിലെ അധികാര കേന്ദ്രങ്ങളെ ഇല്ലാതാക്കിക്കൊണ്ടല്ലാത്ത മാറ്റങ്ങളൊക്കെ താല്‍കാലിക ആശ്വാസങ്ങള്‍ മാത്രമേ ആവുകയുള്ളൂ.

രഘുവാസ്
27 Nov 2020, 11:32 PM
നന്നായി പറഞ്ഞു സ്മിതാ.
രാധിക പദ്മാവതി
Jan 22, 2021
5 minute read
കെ.കെ. സുരേന്ദ്രൻ / കെ. കണ്ണൻ
Jan 18, 2021
20 Minutes Read
ജിയോ ബേബി / മനില സി. മോഹന്‍
Jan 16, 2021
54 Minutes Watch
കല്‍പന കരുണാകരന്‍
Jan 09, 2021
5 Minutes Read
നിസാമുദ്ദീന്‍ ചേന്ദമംഗലൂര്‍
Jan 02, 2021
15 Minutes Read
മുനവറലി ശിഹാബ് തങ്ങൾ / മനില സി. മോഹന്‍
Dec 31, 2020
41 Minutes Watch
PRADEEPAN U
28 Nov 2020, 09:16 PM
കുടുംബം എന്ന സ്ഥാപനം വലിയ തോതിൽ ജനാധിപത്യ വത്കരിക്കപ്പെട്ടാൽ മാത്രമേ ടീച്ചർ പറഞ്ഞവസാനിപ്പിച്ച പോലുള്ള ഒരു മാറ്റം സമൂഹത്തിൽ ഉണ്ടാകു. എന്നാൽ അത്തരമൊരു ജനാധിപത്യ വത്കരണത്തിന്റെ സാധ്യതകൾ നമുക്ക് ചുറ്റും കാണുന്നേയില്ല. തകർക്കപ്പെടേണ്ട ഒരു സ്ഥാപനമാണ് അത് എന്ന് പറഞ്ഞാൽ ആരും ഉൾകൊള്ളില്ലെങ്കിലും നവീകരിക്കപ്പെടുകയെങ്കിലും ചെയ്യണം ( ഭാരതീയവും കേരളീയവും ആയ പശ്ചാത്തലം വെച്ചു പറയുകയാണ് ) എന്ന കാര്യത്തിൽ തർക്കം ഉണ്ടാകാൻ പാടില്ല. എങ്കിലും Thappad സിനിമ കണ്ടിട്ട് എന്നാലും അവൾ അങ്ങനെ ചെയ്യാമോ എന്ന് ചോദിച്ച കുറെ സുഹൃത്തുക്കൾ ഉണ്ടെനിക്ക്