കര്‍ഷക സമരത്തില്‍ നിന്നും
പുരുഷന്മാര്‍ പഠിച്ച ഫെമിനിസ്റ്റ് പാഠങ്ങള്‍
കര്‍ഷക സമരത്തില്‍ നിന്നും പുരുഷന്മാര്‍ പഠിച്ച ഫെമിനിസ്റ്റ് പാഠങ്ങള്‍
കര്‍ഷക സമരം ഗ്രാമീണ സ്ത്രീകളുടെ ജീവിതങ്ങളിലുണ്ടാക്കിയ പുതിയ ഉണര്‍വിനെക്കുറിച്ച് ഭാരതീയ് കിസാന്‍ യൂണിയന്‍ ഏകതാ ഉഗ്രാഹാന്‍ നേതാവ് ഹരീന്ദര്‍ കൗര്‍ ബിന്ദു വിശദീകരിക്കുന്നു
11 Dec 2021, 10:34 AM
പുരുഷന്‍മാരുടെ മദ്യാസക്തി കുറയുകയും സ്ത്രീകളെ അംഗീകരിക്കാന്‍ തുടങ്ങുകയും ചെയ്തതും സ്ത്രീകള്‍ സീരിയല്‍ കാണുന്നത് നിര്‍ത്തി സമരപരിപാടികള്‍ ഫോണില്‍ ശദ്ധിക്കാന്‍ തുടങ്ങിയതും കര്‍ഷക സമരം ഗ്രാമങ്ങളിലുണ്ടാക്കിയ മാറ്റമാണെന്ന് ഭാരതീയ് കിസാന്‍ യൂണിയന്‍ ഏകതാ ഉഗ്രാഹാന്‍ നേതാവ് ഹരീന്ദര്‍ കൗര്‍ ബിന്ദു പറയുന്നു.
ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ രാഷ്ട്രീയബോധം ഉണ്ടായിവന്നു. വര്‍ഷങ്ങളായി ഞങ്ങള്‍ ശ്രമിച്ചുകൊണ്ടിരുന്ന കാര്യങ്ങളായിരുന്നു ഇവയൊക്കെ. സമരം തുടങ്ങി ഒരുവര്‍ഷം കൊണ്ടുതന്നെ വലിയ മാറ്റങ്ങളാണ് സമരപ്രവര്‍ത്തകര്‍ക്കിടയില്‍ ഉണ്ടായത്. മറ്റൊരു കാര്യം, എല്ലാ മതത്തിലും പെട്ടവര്‍ ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു എന്നതാണെന്നും ഹരീന്ദര്‍ കൗര്‍ ബിന്ദു പറഞ്ഞു. ഹരീന്ദര്‍ കൗര്‍ ബിന്ദുവുമായി ട്രൂകോപ്പി വെബ്‌സീനിനു വേണ്ടി നീതു ദാസ് നടത്തിയ അഭിമുഖത്തിന്റെ പൂര്‍ണരൂപം പാക്കറ്റ് 55ല്‍ വായിക്കാം.
ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്ക് എഴുതാനും വായിക്കാനും അറിയില്ല, അവര്‍ വീടുകളിലെ പണി ചെയ്ത് കുട്ടികളെ നോക്കി ജീവിച്ചാല്‍ മതിയെന്നാണ് പൊതുവില്‍ കരുതുന്നത്. എനിക്ക് 30 വയസ്സുള്ളപ്പോള്‍ മുതല്‍ ഗ്രാമങ്ങളിലെ സ്ത്രീകള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്നു. അവരെ ഒരുമിച്ചുചേര്‍ക്കാനും പിന്തുണക്കാനുമാണ് സംഘടന ശ്രമിച്ചിട്ടുള്ളത്. സ്ത്രീകള്‍ക്ക് ഏറ്റവും പരിഗണന നല്‍കുന്ന ഒരു സംഘടനയാണ് ഞങ്ങളുടേത്. നിലവില്‍ സ്ത്രീകള്‍ സംഘടനയില്‍ അങ്ങനെയൊരു സ്ഥാനം നേടിക്കഴിഞ്ഞു. പല തട്ടുകളിലുള്ള നേതൃത്വത്തിലേക്ക് സ്ത്രീകള്‍ വന്നുകഴിഞ്ഞു. സ്ത്രീകളോടുകൂടി അന്വേഷിച്ചുകൊണ്ടാണ് സംഘടന തീരുമാനങ്ങളെടുക്കുന്നത്.

സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കായി ഗ്രാമങ്ങളില്‍ നിന്ന് ഗ്രാമങ്ങളിലേക്ക് അവര്‍ സഞ്ചരിക്കുന്നു. ഇതിനായി ഡ്രൈവിങ് പരിശീലനവും സ്ത്രീകളായ നേതാക്കള്‍ നേടി. പരിശീലനം നേടിക്കഴിഞ്ഞവര്‍ മറ്റുള്ള സ്ത്രീകളെയും ഡ്രൈവിങ് പഠിപ്പിച്ചു. ടിക്രിയിലെ സമരപ്പന്തലില്‍ ആഴ്ചയില്‍ ഒരു ദിവസം സ്ത്രീകളുടേത് മാത്രമാണ്. സ്റ്റേജില്‍ പരിപാടി സംഘടിപ്പിക്കുന്നതും സ്ത്രീകളാണ്. ഇതുവരെ നടന്ന സമരപരിപാടികളിലെല്ലാം വലിയ തോതിലാണ് സ്ത്രീകള്‍ പങ്കാളികളായത്. സ്ത്രീകള്‍ സംഘടിച്ചാണ് കര്‍ഷക സമരത്തിനെതിരെ സംസാരിച്ച ബി.ജെ.പി നേതാവിനെതിരെ പ്രതിഷേധിച്ചത്. അന്താരാഷ്ട്ര വനിതാ ദിനത്തില്‍ അറുപതിനായിരത്തോളം സ്ത്രീകളാണ് സമരപ്പന്തലുകളിലേക്ക് എത്തിച്ചേര്‍ന്നത്. കടുക് പൂവിന്റെ നിറമുള്ള ഷാളുകള്‍ അണിഞ്ഞുകൊണ്ടാണ് അവരിവിടെ നിറഞ്ഞത്.
ഭൂമി സ്വന്തമായി ഉള്ളവര്‍ക്കിടയില്‍ സ്ത്രീകള്‍ കൃഷിയിടത്ത് ജോലി ചെയ്യില്ലെന്ന സംസ്‌കാരമാണ് പഞ്ചാബില്‍ അടുത്തകാലത്ത് ഉണ്ടായി വന്നിട്ടുള്ളത്. അവിടെ മെഷീനുകളാണ് കൂടുതല്‍ ജോലിയും ചെയ്യുന്നത്. എന്നാല്‍ മുമ്പ് പഞ്ചാബിലെ സ്ത്രീകളും കൃഷിസ്ഥലത്ത് ജോലികള്‍ ചെയ്തിരുന്നു. കൊയ്യാനും, പരുത്തി നുള്ളാനും പച്ചക്കറി വിളവെടുക്കാനും അവരുണ്ടാകുമായിരുന്നു. പിന്നീട് അതില്ലാതായി. എന്നാല്‍ ഈ സമരം തുടങ്ങിയശേഷം, ചില സ്ത്രീകള്‍ അവരുടെ കൃഷിയിടങ്ങളില്‍ ട്രാക്ടറുകള്‍ ഓടിക്കുക, ജലസേചനം തുടങ്ങിയ ജോലികള്‍ ചെയ്യാന്‍ തുടങ്ങി. മറ്റൊരു പ്രധാന കാര്യം സമരം, പുരുഷന്മാര്‍ക്കിടയില്‍ ഉണ്ടാക്കിയ മാറ്റങ്ങളാണ്.
എത്ര വലിയ സമ്മേളനമാണെങ്കിലും അവിടെ സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യില്ലെന്ന് സമരത്തിനെത്തിയ സ്ത്രീകള്‍ ഉറപ്പിച്ചുപറഞ്ഞു. പുരുഷന്മാര്‍ തന്നെ ഭക്ഷണം വെക്കണം. വസ്ത്രം കഴുകലും, പാത്രം കഴുകലും എല്ലാം അവരുടെ തന്നെ ജോലിയായിരിക്കും. സ്ത്രീകള്‍ സ്റ്റേജില്‍ നടക്കുന്ന പ്രഭാഷണങ്ങളും മറ്റും കേള്‍ക്കും. വീട്ടില്‍ ചെയ്യുന്ന ജോലികള്‍ തന്നെ ഇവിടെ വന്നും ചെയ്യുകയാണെങ്കില്‍ പിന്നെ ചിന്തിക്കാനോ സ്വയം വികസിക്കാനോ ഉള്ള അവസരം സ്ത്രീകള്‍ക്ക് കിട്ടില്ല. സമരപ്രവര്‍ത്തകരും നേതാക്കളുമായ ഞങ്ങളുടെ സഹോദരന്മാര്‍ അക്കാര്യം അംഗീകരിച്ചു. സ്ത്രീകളുടെ പങ്കാളിത്തമില്ലെങ്കില്‍ മുന്നോട്ടുപോകാന്‍ കഴിയില്ലെന്ന് അവര്‍ക്ക് മനസ്സിലാക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നതാണ് ആശ്വാസകരമായ കാര്യം. സ്ത്രീകളായ നേതാക്കള്‍ ഇല്ലാത്ത ഗ്രാമങ്ങളില്‍ പുരുഷന്മാരായ നേതാക്കളാണ് യോഗം കൂടി സ്ത്രീകളെ ഒരുമിച്ചുചേര്‍ക്കാന്‍ പ്രയത്‌നിക്കുന്നത്. അങ്ങനെ സ്ത്രീകള്‍ ഗ്രാമത്തിന്റെയും ബ്ലോക്കിന്റെയും ജില്ലയുടെയും സംസ്ഥാനത്തിന്റെയും കമ്മിറ്റികളില്‍ ഭാഗമായി. പുരുഷന്മാര്‍ ചെയ്യുന്നത് പോലെ തന്നെ രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവരും ജോലി ചെയ്യുന്നു. അതിന് അനുകൂലമായ ഒരു അന്തരീക്ഷം സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഞങ്ങള്‍ വനിതാ നേതാക്കള്‍ രാത്രിയിലും സഞ്ചരിക്കാറുണ്ട്- ഹരീന്ദര്‍ കൗര്‍ ബിന്ദു പറയുന്നു.
പാത്രം കഴുകുകയല്ല, ഡ്രൈവിങ് പഠിക്കുകയാണ് ഗ്രാമീണ സ്ത്രീ കര്‍ഷകര്‍
ഹരീന്ദര്‍ കൗര്‍ ബിന്ദു / നീതു ദാസ്
പ്രമോദ് രാമൻ
Feb 01, 2023
2 Minutes Read
സല്‍വ ഷെറിന്‍
Feb 01, 2023
5 Minutes Read
പി.ബി. ജിജീഷ്
Jan 30, 2023
2 Minutes Read
റാണാ അയൂബ്
Jan 30, 2023
18 Minutes Watch
കെ. സഹദേവന്‍
Jan 30, 2023
8 minutes read
കെ.ടി. കുഞ്ഞിക്കണ്ണൻ
Jan 25, 2023
6 Minutes Read
എന്‍.ഇ. സുധീര്‍
Jan 24, 2023
11 Minutes Listening