‘ലോകത്തിന്റെ ഫാർമസി’യായ ഇന്ത്യയിൽ വാക്​സിൻ ക്ഷാമം ഒഴിവാക്കാം

ലോകത്തിലാവശ്യമുള്ള വാക്‌സിനുകളുടെ 60 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്ന ‘ലോകത്തിന്റെ ഫാർമസി'യായി അറിയപ്പെടുന്ന ഇന്ത്യയിൽ പാൻഡമികിന്റെ അടിയന്തര ഘട്ടത്തിൽ വാക്‌സിൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ എന്തുചെയ്യണം?- എപ്പിഡെമിയോളജി വിദഗ്ധനും കോഴിക്കോട് മെഡിക്കൽ കോളേജിൽ കമ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസറുമായ ലേഖകൻ ചില നിർദേശങ്ങൾ മുന്നോട്ടുവെക്കുന്നു

രാജ്യത്ത് കോവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോഴും മറുഭാഗത്ത് വാക്‌സിന് ഗുരുതര ക്ഷാമം നേരിടുകയാണ്. നിലവിലെ നമ്മുടെ വാക്‌സിൻ ഉത്പാദന ക്ഷമതക്കും എത്രയോ ഇരട്ടി വാക്‌സിൻ ചുരുങ്ങിയ സമയത്തിനുളളിൽ ലഭ്യമാക്കേണ്ടതുണ്ട്. വാക്‌സിൻ നൽകണ്ടവരുടെ പ്രയോറിറ്റി ലിസ്റ്റ് പതിനെട്ട് വയസ്സ് തികഞ്ഞ വരേയും ഉൾപ്പെടുത്തി വിപുലപ്പെടുത്തി വികസിപ്പിച്ചപ്പോൾ വാക്‌സിൻ ലഭിക്കണ്ടവരുടെ എണ്ണം ഇപ്പോഴുള്ളതിന്റെ മൂന്നര ഇരട്ടിയായി വർദ്ധിച്ചിരിക്കയാണ്. ഇവരിൽ തന്നെ അറുപത് ശതമാനം പേർക്ക് രണ്ട് ഡോസ് വാക്‌സിൻ നൽകുവാൻ 120 കോടി ഡോസ് വാക്‌സിൻ വേണ്ടി വരും.

ആളുകളിൽ തന്നെ ഒറ്റ ഡോസ് മാത്രം ലഭിച്ചവർക്ക് സമയത്ത് തന്നെ രണ്ടാം ഡോസും ലഭ്യമാക്കി പൂർണ പ്രതിരോധം ലഭ്യമാക്കിയിട്ടില്ലെങ്കിൽ വൈറസുകൾക്ക് കൂടുതൽ ജനിതകവ്യതിയാനം സംഭവിക്കാനും സാധ്യതയുണ്ട്.

വാക്‌സിൻ ലഭ്യതയ്ക്ക് ഞെരുക്കമനുഭവിക്കുന്ന സമയത്ത് തന്നെ ഇരട്ടി വില ഈടാക്കി സംസ്ഥാന സർക്കാറുകൾക്കും മൂന്നിരട്ടി വിലയിൽ സ്വകാര്യ മേഖലക്കും നൽകാൻ കമ്പനികൾ തീരുമാനിച്ചതും / അതിന് സമ്മതം നൽകിയതും ഓക്‌സിജൻ ക്ഷാമമനുഭവപ്പെട്ട് മരിക്കുന്ന ജനതയുടെ നെഞ്ചിൽ മറ്റൊരു ഭാരം കയറ്റി ശ്വാസം മുട്ടിക്കുന്നതിന്​ തുല്യമാണ്​.

ഇപ്പോൾ രാജ്യത്ത് ഉപയോഗിച്ചുവരുന്ന കോവി ഷീൽസ് വാക്‌സിന്റെ ( സീറം ഇൻസ്റ്റിറ്റ്യൂട്ട്) പ്രതിദിന നിർമാണ ശേഷി 20 ലക്ഷം ഡോസും കോ വാക്‌സിന്റേത് (ഭാരത് ബയോടെക് ) 2 ലക്ഷവുമാണ്. ഇതിന്റെ ഉത്പാദനം ഇരട്ടിപ്പിച്ചാലും നമ്മുടെ ഡിമാന്റിന്റെ അടുത്തെത്താൻ പോകുന്നില്ല. അതിനാൽ രാജ്യത്തെ ജനങ്ങൾക്ക് വാക്‌സിൻ ലഭ്യമാക്കാൻ സർക്കാറുകൾ അടിയന്തിര നടപടികളിലേക്ക് പോകേണ്ടതുണ്ട്.

1. 1897 ലെ എപിഡെമിക് ഡിസീസ് ആക്ട് സെക്ഷൻ 2, ഡ്രഗ്‌സ് ആൻറ്​ കോസ്‌മെറ്റിക്ക് ആക്ട് (1940) ലെ സെക്ഷൻ 26 ബി പ്രകാരം, ഇത്തരം അടിയന്തര സാഹചര്യങ്ങളിൽ കേന്ദ്ര സർക്കാറിന് വാക്സിൻ നിർമാണം, വ്യാപാരം, വിതരണം എന്നിവ നിയന്ത്രിക്കാനും പുതിയ നിർമാണ ലൈസൻസുകൾ നൽകാനും മറ്റ് നിർമാതാക്കളുടെ ഉത്പാദന കപ്പാസിറ്റി കടമെടുത്ത് വാക്‌സിൻ ഉത്പാദനം നടത്താനും കഴിയും.

2. പേറ്റൻറ്​ ആക്ട് സെക്ഷൻ 92 അനുസരിച്ച് ഇത്തരം അടിയന്തിര ഘട്ടത്തിൽ നിർബന്ധിത ലൈസൻസിംഗ് വ്യവസ്ഥ അനുസരിച്ച് ഇതിന് തയ്യാറാക്കുന്ന നിർമാണ- സാങ്കേതിക സൗകര്യമുള്ള മറ്റ് കമ്പനികളോടൊ, അല്ലെങ്കിൽ സർക്കാറിന് നിർബ്ബന്ധമായി മറ്റ് സ്വകാര്യ വാക്‌സിൻ കമ്പനികളോടോ വാക്‌സിൻ നിർമിച്ചു നൽകാൻ നിർദ്ദേശിക്കാൻ കഴിയുന്ന വ്യവസ്ഥകളുണ്ട്.

3. സീറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വാക്‌സിൻ വികസിപ്പിച്ചതും നിർമിക്കുന്നതും സർക്കാർ ഫണ്ട്​ ഉപയോഗിച്ചാണ്. ഇവയൊക്കെ ജനങ്ങളുടെ നികുതിയിൽ നിന്ന് സമാഹരിക്കപ്പെട്ടതാണ്. കോ വാക്‌സിന്റെ വിത്തുകോശങ്ങൾ വികസിപ്പിച്ചെടുത്തത് കേന്ദ്ര സർക്കാർ സ്ഥാപനമായ എൻ. ഐ.വി., ഐ.സി.എം. ആർ ശാസ്ത്രജ്ഞരാണ്. അതിനാൽ, ബൗദ്ധിക സ്വത്തവകാശ പേറ്റൻറ് നിയമങ്ങൾ (TRIPS) മറികടന്ന് രാജ്യത്തെ മറ്റ് വാക്‌സിൻ ഉത്പാദകർക്കും ഈ വാക്‌സിനുകൾ നിർമിക്കാനുള്ള അനുമതി കേന്ദ്ര സർക്കാറിന് നൽകാവുന്നതാണ്.

4. സർക്കാറിന് കേന്ദ്ര - സംസ്ഥാന സർക്കാർ മേഖലകളിലെ ഔഷധ നിർമാണ യൂനിറ്റുകളിലെ വാക്‌സിൻ സാധ്യതകൾ ആരായമായിരുന്നു. ഇവിടങ്ങളിലെ നിർമാണ യന്ത്രങ്ങൾ ഇതിനുസരിച്ച്​ "റീ പർപ്പസ്' ചെയ്യുകയും ചെയ്യാം. (ഉദാ. കസൗളി, കൂനൂർ, ചെന്നൈ തുടങ്ങിയ വാക്‌സിൻ കേന്ദ്രങ്ങൾ )

5.രാജ്യത്ത്​ മറ്റ് വാക്‌സിനുകൾ നിർമിക്കുന്ന ഇടങ്ങളിൽ തൽക്കാലം അവ നിർത്തി കോവിഡ് വാക്‌സിൻ നിർമിക്കാൻ ആവശ്യപ്പെടാം. (റീ പർപ്പസിങ്ങ്)

6. അടിയന്തര സാഹചര്യം മാനിച്ച് കേന്ദ്ര സർക്കാറിന് സീറം ഇൻസ്റ്റിറ്റ്യൂട്ടിന്റേയും ഭാരത് ബയോടെക്കിന്റേയും കോവിഡ് വാക്‌സിൻ നിർമാണത്തിലെ കുത്തകാവകാശം ഒഴിവാക്കി മറ്റ് നിർമാതാക്കൾക്ക് പുതിയ ലൈസൻസ്​ നൽകാം.

7. രാജ്യത്താകെ കോ വീ ഷീൽഡ്, കോ വാക്‌സിൻ എന്നീ രണ്ട് വാക്‌സിനുകൾക്ക് മാത്രമേ ഉപയോഗത്തിന്​ അനുമതി നൽകിയിട്ടുള്ളൂ. അടുത്തിടെ അനുമതി നൽകിയ റഷ്യൻ വാക്‌സിനായ സ്ഫു​ട്നി​ക് വി​ ലഭ്യമായി തുടങ്ങിയിട്ടില്ല.
മറ്റു രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്ന ഫൈസർ, മോഡേർണ, ജോൺസൺസ്, സിനോ ഫാം തുടങ്ങിയവരുടെ വാക്‌സിനുകളുടെ ഉപയോഗത്തിന്​ ഇവിടേയും ഇറക്കുമതി അനുമതി നൽകി സ്വകാര്യമാർക്കറ്റിൽ ലഭ്യമാക്കുകയാണെങ്കിൽ ആവശ്യമുള്ളവർക്ക് പണം നൽകി ഇവ വാങ്ങി ഉപയോഗിക്കാൻ കഴിയും.

8. നിലവിലുള്ള മറ്റ് ഔഷധ നിർമാണ കമ്പനികർക്ക് മറ്റ് വിദേശ വാക്‌സിനുകളുടെ നിർമാണ ലൈസൻസുകൾ നൽകി അവയുടെ ഉത്പാദനം ഇവിടെ തുടങ്ങാം. റഷ്യൻ നിർമിത സ്ഫു​ട്നി​ക് വി വാക്‌സിൻ ഉത്പാദനത്തിന് ഇന്ത്യയിലെ ആറിലധികം കമ്പനികൾ കരാറായിട്ടുണ്ട് . ഇത് ത്വരിതപ്പെടുത്തണം.

9. മറ്റു രാജ്യങ്ങളിൽ ഉത്പാദിപ്പിക്കുന്ന വാക്‌സിനുകൾക്ക് ഇപ്പോഴുള്ള നിരോധനം നീക്കി ഇറക്കുമതി ലെസൻസ്​ നൽകാം.
ഇങ്ങനെ ഇറക്കുമതി ചെയ്​ത വാക്‌സിനുകൾക്ക് സബ്‌സിഡി നൽകി രാജ്യത്ത് വിൽപനയും വിതരണവും നടത്താം.

ഇന്ത്യയിൽ പഠനം നടത്തി, തെളിവില്ലെന്ന വാദത്തിന്റെ വെളിച്ചത്തിൽ ഫൈസർ വാക്‌സിനടക്കം പലതിനും ഇന്ത്യയിൽ അനുമതി നൽകിയിരുന്നില്ല. പ്രയോറിറ്റി ഗ്രൂപ്പിൽപ്പെട്ട മുഴുവൻ പേർക്കും ഇപ്പോഴുള്ളതുപോലെ വാക്‌സിൻ സൗജന്യമായി ലഭ്യമാക്കുവാൻ ഇനിയും ശ്രമമുണ്ടാകുകയും ആഭ്യന്തര മാർക്കറ്റിൽ വാക്‌സിൻ വില നിയന്ത്രണത്തിനും സർക്കാർ ഉറപ്പ് നൽകേണ്ടതുണ്ട്​.

ലോകത്തിലാവശ്യമുള്ള വാക്‌സിനുകളുടെ 60 ശതമാനത്തിലധികം ഉത്പാദിപ്പിക്കുന്ന "ലോകത്തിന്റെ ഫാർമസി'യായി അറിയപ്പെടുന്ന രാജ്യത്ത് പാൻഡമികിന്റെ അടിയന്തിര ഘട്ടത്തിൽ വാക്‌സിൻ ക്ഷാമം ഉണ്ടാകാതിരിക്കാൻ വിവേകപൂർണമായ നടപടി അത്യാവശ്യമാണ്.


Comments